ജയ് ഹിന്ദ്
ജയനാരായണന്‍,
പ്രകാശന്‍ ചുനങ്ങാട്
ഇന്ത്യബുക്ക് സ്റ്റോര്‍സ്
പേജ്: 136 വില: 200 രൂപ
ഫോണ്‍: 944739 4322
കേരളവും നേതാജിയുടെ ഇന്ത്യന്‍ നാഷനല്‍ ആര്‍മിയും തമ്മില്‍ അഭേദ്യ ബന്ധമുണ്ടായിരുന്നു. റാണി റജിമെന്റിലെ ക്യാപ്റ്റന്‍ ലക്ഷ്മി, തൂക്കിലേറ്റിയ കോഴിക്കോട് നെല്ലിക്കോട് ഷഹീദ് കുമാരന്‍ നായര്‍, വക്കം ഖാദര്‍ തുടങ്ങി ഒട്ടനവധി ധീര യോദ്ധാക്കള്‍ ജീവന്‍ ബലികൊടുത്തു. ഇവരെ കൂടാതെ ഒറ്റപ്പാലത്തെ രാമപ്പണിക്കര്‍ ജോലിക്കായി ബര്‍മ്മയില്‍ പോയി ഐഎന്‍എയില്‍ ചേര്‍ന്നു. സ്വാതന്ത്ര്യം കിട്ടിയേ കല്യാണം കഴിക്കൂ എന്നുറച്ച് പോരാടിയ അദ്ദേഹം നാട്ടിലെത്തിയ കഥ അനിര്‍വചനീയമാണ്. അദ്ദേഹം ദാരിദ്ര്യമകറ്റാന്‍ ബര്‍മ്മയിലെത്തിയതും കച്ചവടത്തിന് സഹായിച്ച് പോരാട്ടങ്ങള്‍ തുടര്‍ന്നതും വിവരിക്കുന്ന ഐഎന്‍എ കഥ മലയാളത്തില്‍ ഇദം പ്രഥമമായിരിക്കും.
ഇന്ത്യക്ക് പുറത്തു നിന്നുള്ള നേതാജിയുടെ പോരാട്ടം കനത്തതോടെ വെള്ളക്കാര്‍ക്ക് ഗത്യന്തരമില്ലാതായി. സ്വന്തം സര്‍ക്കാര്‍ സ്ഥാപിച്ചും നാണയമിറക്കിയും ബാങ്ക് സ്ഥാപിച്ചും വീട് നിര്‍മ്മിച്ച് നല്‍കിയും കൃഷി വായ്പ നല്‍കിയും സ്‌കൂള്‍ സ്ഥാപിച്ചും നികുതി പിരിച്ചും റേഡിയോ സ്ഥാപിച്ചും വനിത പട്ടാളത്തെ ഉണ്ടാക്കിയും പാരലല്‍ സര്‍ക്കാര്‍ ഉണ്ടാക്കി പോരാടിയ നേതാജിയുടെ ദൂരക്കാഴ്ച ഇനിയും വിലമതിക്കേണ്ടതുണ്ട്.
ഒറ്റപ്പാലത്തെ രാമപ്പണിക്കരുടെ ജീവിതത്തിലൂടെ ഇക്കഥകളാണ് ജയ്ഹിന്ദ് എന്ന കൃതി വിവരിക്കുന്നത്. കൂടാതെ അറിയപ്പെടാത്ത ഐഎന്‍എ ചരിത്രവും കേരളവും ഇതിവൃത്തമാകുന്നു. എഴുത്തുകാരായ ഒറ്റപ്പാലത്തെ ജയനാരായണന്റെയും ഷോര്‍ണ്ണൂരിലെ പ്രകാശന്‍ ചുനങ്ങാടിന്റെയും അച്ഛനായിരുന്നു രാമപ്പണിക്കര്‍. അദ്ദേഹം വിരുന്നുകാരോടും നാട്ടുകാരോടും പറയാറുള്ള നേതാജിയുടെ കഥകള്‍ കുട്ടിക്കാലത്ത് കേട്ടറിഞ്ഞതാണ് നോവല്‍ രൂപത്തിലാക്കിയത്. ഹൃദയസ്പര്‍ശിയായ അവതരണം ഏതൊരു ദേശസ്‌നേഹിയേയും ഉള്‍പ്പുളകം കൊള്ളിക്കും. ദാരിദ്ര്യം കൊണ്ട് ബര്‍മ്മയിലെത്തി ചെട്ട്യാര്‍ തെരുവില്‍ കച്ചവടം നടത്തുന്നതിനിടയിലാണ് നേതാജിയുടെ ആഹ്വാനം കേട്ട് അദ്ദേഹം സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഭാരത മാതാവിനെ മോചിപ്പിക്കാന്‍ സകലതും ഉപേക്ഷിച്ച് സ്വാതന്ത്ര്യം കിട്ടും വരെ പോരാടി. 40-ാമത്തെ വയസ്സില്‍ നാട്ടിലെത്തും വരെ അവിവാഹിതനായി യുദ്ധരംഗത്ത് അടിയുറച്ച് നിന്നു. നേതാജിയുടെ സായുധ സമരത്തെ ആധാരമാക്കി എഴുതിയ ആദ്യ മലയാള പുസ്തകമാണ് ‘ജയ്ഹിന്ദ്’. കേസരി വാരികയിലാണ് ഇത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്.
ഝാന്‍സി റജിമെന്റിലെ
ഡയറിക്കുറിപ്പുകള്‍
പരിഭാഷ: സി. ജയനാരായണന്‍
ഇന്ത്യാ ബുക്‌സ്റ്റോര്‍സ്
പേജ്: 184 വില: 250 രൂപ
ഫോണ്‍: 944739 4322
ഇന്ത്യാ ചരിത്രത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിവെച്ച ഝാന്‍സി റാണി റജിമെന്റ്. മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു അതിന്റെ തലപ്പത്ത്. ബ്രിട്ടീഷ് സൈന്യമോ യൂറോപ്യന്‍ സൈന്യമോ സ്വപ്‌നം കാണും മുമ്പെ സ്ത്രീകള്‍ക്ക് സൈനിക വിദ്യാഭ്യാസം നല്‍കിയ നേതാജിയുടെ ദൂരക്കാഴ്ച അസൂയയുളവാക്കിയത് അന്നത്തെ കോണ്‍ഗ്രസ്സ് തലവന്മാര്‍ക്കായിരുന്നു. എന്നിട്ടും കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനം വലിച്ചെറിഞ്ഞ് സായുധ പോരാട്ടത്താനിറങ്ങിയ നേതാജിയോട് ചിലര്‍ക്കെങ്കിലും കൂറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഐഎന്‍എ വിദേശത്ത് സര്‍ക്കാരുണ്ടാക്കി. സ്വന്തം കൊടി പാറിച്ചു. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി സ്ത്രീകളെ അണിനിരത്തി പോരാടിയ മഹാനാണ് സുഭാഷ് ചന്ദ്രബോസ്. എന്നാല്‍ സ്വതന്ത്ര ഇന്ത്യ അദ്ദേഹത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ല.
ഝാന്‍സി റാണി റെജിമെന്റിലെ അജ്ഞാതയായ ഒരു വനിതാ പോരാളിയുടെ ഡയറിക്കുറിപ്പുകള്‍ 40 കളില്‍ ബോംബെയില്‍ വെച്ച് പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തിലാണ് അനവധി ഐഎന്‍എ രഹസ്യങ്ങള്‍ പുറത്തായത്. ആദ്യമായി ഇവ മലയാളത്തില്‍ വന്നിരിക്കുന്നു. എന്തുകൊണ്ട് ആ വനിതാ പോരാളി ഈ കൃതിയില്‍ പരാമര്‍ശിക്കുന്ന ആരുടെയും പേര് വെളിപ്പെടുത്തിയില്ല? ആരെയാണ് ഭയപ്പെട്ടത്? എന്തുകൊണ്ട് ഡയറിയില്‍ പേരിന്റെ ആദ്യാക്ഷരം മാത്രം ചേര്‍ത്തു? ഇവ അക്കാലത്ത് വെള്ളക്കാരുടെയും ഇന്ത്യന്‍ കോണ്‍ഗ്രസ്സിലെയും ചിലര്‍ക്ക് അലോസരമുണ്ടാക്കിയേക്കാം. അതായിരിക്കാം പേര് വെളിപ്പെടുത്താത്ത ഡയറിക്കുറിപ്പുകള്‍ എഴുതിയത്. നേതാജി അവസാന കാലം സന്യാസിയായി ഒളിവില്‍ കഴിഞ്ഞത് ആരെ ഭയന്നായിരുന്നു എന്നതും ചര്‍ച്ചയായിരുന്നല്ലൊ?






















