കേരളത്തിന്റെ സാംസ്‌കാരിക മാനബിന്ദുക്കളെ വികലമാക്കാനും അതിന്റെ സാംസ്‌കാരിക പൈതൃകത്തെയും സാംസ്‌കാരിക ചരിത്രത്തെയും വളച്ചൊടിക്കാനും അടുത്തകാലത്തായി വ്യാപകമായ ശ്രമങ്ങളാണ് നടക്കുന്നത്. ഭാഷാപിതാവായ എഴുത്തച്ഛനെയും കേരള സംസ്‌കൃതിയ്ക്ക് മഹനീയ സംഭാവന നല്‍കിയ കവിത്രയങ്ങളെയും അവഹേളിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്തു നടക്കുന്നു. ഭക്തോത്തമനായ മഹാബലിയെ കോമാളിയാക്കി അവതരിപ്പിച്ച് ഓണക്കാലങ്ങളില്‍ ബാറുകളില്‍ മദ്യം വിളമ്പുന്നതും, ഹോട്ടലുകളില്‍ സദ്യ വിളമ്പുന്നതും, എയര്‍പോര്‍ട്ടുകളില്‍ അതിഥികളെ സ്വീകരിക്കുന്നതും ചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങളുടെ പാരമ്യത്തിലാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ഭാഷാപിതാവല്ല എന്ന് ചില അഭിനവ ചരിത്രപണ്ഡിതര്‍ അഭിപ്രായപ്പെട്ടത്. എഴുത്തച്ഛന്‍ ജീവിച്ചിരുന്നില്ലെന്നും മലയാളഭാഷ ഉണ്ടാക്കിയത് ക്രൈസ്തവ മിഷണറിമാര്‍ ആണെന്നുമാണ് ദീപിക പത്രത്തിന്റെ നൂറ്റി നാല്‍പതാം വാര്‍ഷിക ചടങ്ങില്‍ ഒരു പണ്ഡിതന്‍ പറഞ്ഞത്. മതപ്രബോധനത്തിനു വേണ്ടി ക്രിസ്ത്യന്‍ മിഷണറിമാര്‍ ഉണ്ടാക്കിയതാണ് മലയാള ഭാഷ എന്നതാണ് അദ്ദേഹത്തിന്റെ വാദം. ഗദ്യം, കവിത ഇതൊന്നും ഉണ്ടായിരുന്നില്ല എന്ന വാദത്തെ ബലപ്പെടുത്താന്‍ ആണ് ശ്രമം. ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിവന്നിരുന്ന കാലങ്ങളായുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഈ വാദവും. ക്രൈസ്തവ മതവല്‍ക്കരണത്തിനായി കാലങ്ങളായി ശ്രമം നടത്തുന്ന ദീപികയുടെ വാര്‍ഷികസമ്മേളനത്തില്‍ത്തന്നെ ഈ വാദമുയര്‍ത്തിയതിനെ ഗൗരവമായി കാണേണ്ടതാണ്.
1495 മുതലായി 1575 വരെയുള്ള കാലഘട്ടത്തിലാണ് മലപ്പുറം ജില്ലയിലെ തിരൂരില്‍ രാമാനുജന്‍ എഴുത്തച്ഛന്‍ ജീവിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന വട്ടെഴുത്ത്, കോലെഴുത്ത് എന്നിങ്ങനെയുള്ള മലയാള ലിപിയെ സമ്പൂര്‍ണ്ണമാക്കിയത് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ആയതിനാലാണ് അദ്ദേഹത്തെ ഭാഷാപിതാവ് എന്ന് വിളിച്ചത്. ക്രിസ്തുവിന് മുമ്പും ഇവിടെ സംസ്‌കൃതവും പാലി ഭാഷയും ഉണ്ടായിരുന്നു. സംസ്‌കൃതം സംസാരഭാഷയും ആയിരുന്നു. ഇതെല്ലാം വിസ്മരിക്കുകയാണ്. ചിതറിക്കിടന്ന മലയാളത്തെ ഏകീകരിക്കുകയും നിലവില്‍ ഉണ്ടായിരുന്ന സംസ്‌കൃതം കലര്‍ന്ന ശൈലിയെയും തമിഴ് കലര്‍ന്ന ശൈലിയെയും സമന്വയിപ്പിച്ച് ഇന്ന് നാം ഉപയോഗിക്കുന്ന മലയാളത്തിന്റെ അടിത്തറ പാകിയത് എഴുത്തച്ഛനാണ്. വട്ടെഴുത്ത്, കോലെഴുത്ത് എന്ന ശൈലി സ്വീകരിച്ചിരുന്ന കാലത്ത് നിന്നും സംസ്‌കൃത അക്ഷരങ്ങള്‍ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ മലയാളത്തിന്റെ അടിത്തറ അദ്ദേഹം വിശാലമാക്കി. സാധാരണക്കാര്‍ക്കും പണ്ഡിതന്മാര്‍ക്കും മനസ്സിലാകുന്ന കിളിപ്പാട്ട് പ്രസ്ഥാനത്തിലൂടെ മലയാളത്തിന് ആധുനിക സ്വഭാവവും നല്‍കി എഴുത്തച്ഛന്‍. ഇതോടൊപ്പം സാംസ്‌കാരിക കേരളത്തിന്റെ മഹാകവിയും എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയുമായ കുമാരനാശാന്റെ ജന്മഗൃഹമായ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കിലുള്ള കായിക്കര എന്ന ഗ്രാമത്തിലെ തൊമ്മന്‍വിളാകംവീട് മത്സ്യമാര്‍ക്കറ്റിനായി അനുമതി നല്‍കിയെന്ന വാര്‍ത്തയും വന്നിരിക്കുന്നു. മഹാകവി കുമാരനാശന്‍ തന്റെ ബാല്യവും കൗമാരവും ചെലവഴിച്ചതും അദ്ദേഹത്തിന്റെ ആദ്യകാല കൃതികള്‍ക്ക് പ്രചോദനമായ സാഹചര്യങ്ങളും ഇവിടെ നിന്നായിരുന്നു.
ഇത്തവണത്തെ വിഷുക്കാലത്ത് ഒരു ചിത്രം സോഷ്യല്‍ മീഡിയകളിലും പ്രചാരണ മാധ്യമങ്ങളിലും നിറഞ്ഞു. വിളമ്പി വച്ചിരിക്കുന്ന കുഴിമന്തിയെ നോക്കിയിരിക്കുന്ന കണ്ണനെയാണ് വിഷു പരസ്യത്തിനായി ഉപയോഗിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമാണ്, വെറും പരസ്യമാണ്, പരസ്യ ഏജന്‍സിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്നൊക്കെയാണ് ഹിന്ദുവിരുദ്ധരുടെയും ന്യായീകരണവാദികളുടെയും വാദമുഖങ്ങള്‍. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, ഒരു ഹോട്ടലില്‍ നടന്ന സംഭവം മാത്രമല്ല. സമാനമായ പരസ്യങ്ങള്‍ വിഷു നാളില്‍ തന്നെ കേരളത്തിലെ പലസ്ഥലങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ബാംഗ്ലൂരിലും സമാന പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. പല സ്ഥലങ്ങളില്‍ പല സ്ഥാപനങ്ങളില്‍. ഈ പരസ്യങ്ങള്‍ എല്ലാം ഒരു കേന്ദ്രത്തില്‍ നിന്നുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിച്ചാല്‍ തെറ്റ് പറയാന്‍ സാധിക്കുമോ? ഒരേ അബദ്ധം പറ്റുന്നു, ആവിഷ്‌കാര ബോധം ഉണ്ടാകുന്നു, ഒരേ രീതിയിലുള്ള ന്യായീകരണവാദം ഉയരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ എല്ലാം ഉണ്ടാകുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരികനായകര്‍, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, മതേതരവാദികള്‍, ക്രമസമാധാന തകര്‍ച്ച ഉണ്ടാവരുത് എന്ന് കരുതുന്നവര്‍, അതിനായി മുറവിളി കൂട്ടുന്നവര്‍ ഭരണപക്ഷവും പ്രതിപക്ഷവും ഇവരെല്ലാവരും മൗനം പാലിക്കുകയാണ്. കാരണം അപമാനിക്കപ്പെടുന്നത്, അവഹേളിക്കപ്പെടുന്നത് ഭൂരിപക്ഷ ജനസമൂഹമാണ്. കേരളം മതേതരത്വത്തിന്റെ നാട് എന്ന് പിണറായി, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നാട് എന്ന് വി.ഡി. സതീശന്‍, മതേതരത്വം എന്നും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന് പാണക്കാട് തങ്ങള്‍ എന്നിവര്‍ പറയുന്നു. ഈ സംഭവത്തില്‍ ഇവരുടെയൊന്നും പ്രസ്താവനകളോ പ്രതികരണങ്ങളോ വരുന്നില്ല. ഹിന്ദു അവഹേളനത്തിനെതിരെ സംസ്ഥാനത്തെ നിയമ വകുപ്പ്, ആഭ്യന്തര വകുപ്പ്, സര്‍ക്കാര്‍, പ്രതിപക്ഷം, ജനപ്രതിനിധികള്‍ തുടങ്ങി ആരും തന്നെ പ്രതികരിക്കുന്നില്ല. ആരെങ്കിലും പ്രതികരിച്ചാല്‍ സംഘടന നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നു, മതേതരത്വവും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടത് ഭൂരിപക്ഷ ജനസമൂഹത്തിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കുന്നു. ഇതരര്‍ക്ക് അത് ബാധകമല്ല. ഭൂരിപക്ഷ ജനത അത് എക്കാലവും സംരക്ഷിച്ചുകൊണ്ടിരിക്കണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ അവര്‍ വാ തുറക്കാന്‍ പാടില്ല. വാ തുറന്നാല്‍ മതേതരത്വം തകരും, മതനിരപേക്ഷത ഇല്ലാതാവും. ഇതാണ് കേരളത്തിന്റെ പൊതുമനസ്സില്‍ ഇവര്‍ പ്രതിഷ്ഠിച്ചിട്ടുള്ള പുത്തന്‍ നീതിവാക്യം.
(ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)





















