വേനല്‍ ഒരു പൊള്ളുന്ന യാഥാര്‍ത്ഥ്യവും ഒഴിവാക്കാനാവാത്ത പ്രകൃതീഭാവവുമാണ്.
വേനല്‍ക്കാലത്തെ പകലുകളേക്കാള്‍ നാമിഷ്ടപ്പെടുന്നത് ഈ ഋതുവിലെ പുലരികളും സന്ധ്യാവേളകളും രാത്രികളുമാണ്. ഇക്കാലത്ത് നടത്തപ്പെടുന്ന ക്ഷേത്രോത്സവങ്ങളും പള്ളിപ്പെരുന്നാളുകളും മഴയുടെ ശല്യമില്ലാതെ ആസ്വദിക്കപ്പെടുന്നു. ”ശിവരാത്രി കഴിഞ്ഞാല്‍ പിന്നെ മാളോര് പാളയെടുക്കും…”എന്നത് പഴമക്കാര്‍ പറയുന്ന ഒരു ചൊല്ലാണ്. ശിവരാത്രി കഴിയുമ്പോള്‍ ഉഷ്ണകാലം ആരംഭിക്കുമെന്നാണ് ഈ പഴംശീലിലൂടെ വിവക്ഷിക്കപ്പെടുന്നത്. പണ്ടുകാലത്ത് കവുങ്ങിന്‍ പാള ചെത്തിയെടുക്കുന്ന വിശറികളാണ് വേനല്‍ ചൂടിനെ മെരുക്കാനായി മലയാളികള്‍ ഉപയോഗിച്ചിരുന്നത്. മാമ്പഴക്കാലവും മദ്ധ്യവേനലവധിയും ചൂടുകാലത്താണ് എന്നത് കുട്ടികള്‍ക്ക് വേനലിനെ പ്രിയതരമാക്കുന്നു. വിഷുവും ഈസ്റ്ററുമെല്ലാം കടന്നുവരുന്നത് ഈ സമയത്താണ്.
കേരളത്തിന് വേനല്‍ക്കാലത്തും ഒരു വസന്തമുണ്ട്. കണിക്കൊന്ന, മുല്ല, ചെമ്പൂവാക(ഗുല്‍ മോഹര്‍), മെയ്ഫ്‌ളവര്‍, ശീമക്കൊന്ന, കൊച്ചിയില്‍ പാതയോരങ്ങളില്‍ പിങ്ക് നിറത്തില്‍ പൂവിട്ടു നില്‍ക്കുന്ന വൃക്ഷമായ താബേബുയ റോസ് തുടങ്ങിയവ പുഷ്പിക്കുന്നത് വേനല്‍ദിനങ്ങളിലാണ്. പറങ്കിമാവ്, നാട്ടുമാവ്, വാളന്‍പുളി, പ്ലാവ്, ശീമപ്ലാവ്, നെല്ലി തുടങ്ങിയ വൃക്ഷങ്ങള്‍ ഫലം പുറപ്പെടുവിക്കുന്നതും ഗ്രീഷ്മ നാളുകളില്‍ തന്നെ.

നിരവധി ചലച്ചിത്രഗാനങ്ങളില്‍ വേനല്‍ രാജകീയമായി എഴുന്നള്ളിക്കപ്പെടുന്നുണ്ട്. എല്ലാ ഗാനരചയിതാക്കളും വേനലിനെ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ കൂടി കവി റഫീക്ക് അഹമ്മദ് ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണ് എന്നു തോന്നിപ്പോകും വിധം ധാരാളം ഗാനങ്ങളില്‍ അദ്ദേഹം വേനലിനെ വരച്ചിടുന്നു. ”ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍ പുലരി തിളങ്ങിയതിനെക്കുറിച്ചും ഇലകളിലും പൂക്കളിലും ഇളവെയിലായ് കാമുകിയെ എഴുതിയതി” നെക്കുറിച്ചും ‘പ്രണയകാലം’ എന്ന ചിത്രത്തില്‍ അദ്ദേഹം എഴുതുന്നു (സംഗീതം-ഔസേപ്പച്ചന്‍ ആലാപനം-രഞ്ജിത് ഗോവിന്ദ്). ”വെയിലിഴകള്‍ പാകിയീ മന്ദാരത്തിന്നിലകള്‍ പൊതിഞ്ഞൊരു കൂട്ടില്‍ തപസ്സില്‍ നിന്നുണരുന്നൂ ശലഭം പോല്‍” എന്ന് കാമുകിയോട് കവി തുടരുന്നു.
അദ്ദേഹം മറ്റൊരു ഗാനസന്ദര്‍ഭത്തില്‍, ”മെല്ലെ വന്നുപോയി ഒന്നു വന്നുപോയി വേനല്‍ മെല്ലെ വന്നുപോയി….മഴയുമിതിലെ വന്നുപോയി” എന്ന് വെയില്‍ ലിപിയില്‍ ഉഷ്ണകാലം കവിത രചിക്കുന്നതിനു സമാനമായി വിവരിക്കുന്നു (ചിത്രം-മറുപടി സംഗീതം-എം.ജയചന്ദ്രന്‍ ആലാപനം- വര്‍ഷ വിനു). ”പൊന്നണിഞ്ഞ പോക്കുവെയിലിലാടി നിന്നു ഞാന്‍” എന്നും ”രാത്രിമുല്ല തന്‍ മണമോര്‍ത്തിരുന്നു ഞാന്‍” എന്നും കവി കൂട്ടിച്ചേര്‍ക്കുന്നു. വേനല്‍ രാവുകളിലാണ് മുല്ല പൂവിടുന്നത് എന്ന സൗഗന്ധികാശ്ലേഷം വീണ്ടും മനസ്സിലേക്കു കൊണ്ടുവരുന്നു ഈ ഗാനം.
വേനലിനെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളുള്ള ജീവിതമായാണ് പല കവികളും ഗാനങ്ങളില്‍ കൂടുതലായി സാമ്യപ്പെടുത്തിക്കാണുന്നത്.
”വേനല്‍ കാറ്റില്‍ പൂക്കള്‍ പോലെ നമ്മിലോര്‍മ്മകള്‍” എന്നും ”നിഴലു പോല്‍ വെയിലുകള്‍ നിറയുമീ മണ്ണിലെ നനവുകള്‍ പൊടിയുമോ?” എന്നും ശ്രീ റഫീക്ക് അഹമ്മദ് മറ്റൊരു വേനല്‍ ഗാനത്തില്‍ തൂലിക ചലിപ്പിക്കുന്നു (ചിത്രം-ഋതു സംഗീതം, ആലാപനം-രാഹുല്‍ രാജ്).
”ഒരു വേനലിന്‍ വിരഹബാഷ്പം ജലതാളമാര്‍ന്ന മഴക്കാലം” എന്ന് വീണ്ടും റഫീക്ക് അഹമ്മദ് എഴുതുന്നു. (ഗാനം-രാക്കിളി തന്‍ വഴിമറയും ചിത്രം-പെരുമഴക്കാലം സംഗീതം, ആലാപനം-എം. ജയചന്ദ്രന്‍) ചൂടുകാലത്ത് ബാഷ്പീകരിക്കുന്ന നീരാവിയാണല്ലോ ജലതാളമാര്‍ന്ന് മഴയാകുന്നത്. യഥാര്‍ത്ഥത്തില്‍ കടലില്‍ നിന്ന് വിരഹത്തോടെ ഉയരുകയാണ് നീരാവി.
”വേനല്‍ക്കാറ്റില്‍” എന്നു തുടങ്ങുന്ന ഒരു വേനല്‍ ഗീതം കൂടി അഭ്രപാളിയില്‍ അടയാളപ്പെടുത്തുന്നുണ്ട് സര്‍ഗ്ഗധനനായ ആ കവി (ചിത്രം-കാറ്റ് സംഗീതം-ദീപക് ദേവ് ആലാപനം-ജ്യോത്സ്‌ന).
ജ്ഞാനപീഠ ജേതാവ് ഒ.എന്‍.വി കുറുപ്പാണ് വേനലിനെ ഗാനങ്ങളില്‍ പ്രതീകവത്കരിച്ച മറ്റൊരു കവി. ”വേഴാമ്പല്‍ കേഴും വേനല്‍ക്കുടീരം നീ….ഏകാകിനീ നിന്നോര്‍മ്മകള്‍
എതോ നിഴല്‍ ചിത്രങ്ങളായ്” എന്ന് ചിത്രീകരിക്കുന്നു അദ്ദേഹം (ചിത്രം- ഓളങ്ങള്‍ സംഗീതം-ഇളയരാജ ആലാപനം-യേശുദാസ്,ജാനകി).
”വേനല്‍ കിനാവു പോല്‍ പൂവിട്ടു കൊന്നകള്‍” (ഗാനം-താളമയഞ്ഞു, രാഗമപൂര്‍ണ്ണം ചിത്രം-പവിത്രം ആലാപനം-യേശുദാസ്) കിനാവ് അഥവാ സ്വപ്‌നം ഏവര്‍ക്കും ഇഷ്ടമുള്ളതാണ്. വേനലിന്റെ ചൂടുപോലെ ജീവിതം അസഹനീയമാകുമ്പോള്‍ സ്വപ്‌നം പോലെ സന്തോഷകരമായി കണിക്കൊന്നകള്‍ പൂവിടുന്ന സന്ദര്‍ഭം ജീവിതവുമായി ചേര്‍ത്തു വയ്ക്കുകയാണ് അദ്ദേഹം. ദ്വിജാവന്തി, മധ്യമാവതി എന്നീ രാഗങ്ങളില്‍ ശരത് ആ കല്‍പനയെ എന്നെന്നും ഓര്‍ത്തുവയ്ക്കാവുന്ന ഹൃദയഹാരിയായ മെലഡിയാക്കി മാറ്റിയിരിക്കുന്നു.
”വേനല്‍ച്ചൂടില്‍ ഉരുകിയ മണ്ണില്‍” എന്നു തുടങ്ങുന്ന ഗാനത്തില്‍ വേനലും കൊടിയ വേനലില്‍ തീ കുടിച്ചു പൂക്കുന്ന കണിക്കൊന്നയും അദ്ദേഹത്തിന്റെ കാവ്യലിഖിതങ്ങളാല്‍ വാങ്മയചിത്രം ഒരുക്കുന്നു (ചിത്രം-കിഴക്കന്‍ പത്രോസ് സംഗീതം-എസ്.പി. വെങ്കിടേഷ് ആലാപനം-യേശുദാസ്). അഗ്‌നി സന്ദേശമാര്‍ന്ന ഒരു തത്വചിന്തയും ശുഭാപ്തി വിശ്വാസവും കൂടി സൂക്ഷ്മമായി ഈ ഗാനത്തില്‍ ആലേഖനം ചെയ്യുന്നു കവി. ഗാനത്തിന്റെ പല്ലവി ഇങ്ങനെ തുടരുന്നു.
”വേനല്‍ ചൂടില്‍ ഉരുകിയ മണ്ണില്‍
വേരിറങ്ങി അരിയൊരു കൊന്ന പൂത്തു.
മണ്ണിന്‍ നോവിന്നുറവില്‍ നിന്നീ
പൊന്നു നേടി അഴകൊടു കൊന്ന പൂത്തു.
എരിവേനലിലും പൂക്കുളിരോ,
കനലില്‍ തെളിയും പൊന്‍ തകിടോ,
പൊന്നുടയാട ചാര്‍ത്തിയൊരുങ്ങീ
കര്‍ണ്ണികാരം പൊന്‍ മണികര്‍ണ്ണികാരം.”
വേനലിലെ ചൂടിലേക്ക് വേരുകളിലാഴ്ത്തി നില്‍ക്കുന്ന, പൂത്തുലഞ്ഞ കണിക്കൊന്നയെ വര്‍ണ്ണിക്കുന്നു കവി. വേനലില്‍ നൊന്തു കിടക്കുന്ന മണ്ണില്‍ നിന്ന് സ്വര്‍ണ്ണം നേടിയാണ് കൊന്ന പൂത്തുനില്‍ക്കുന്നത്. (കണിക്കൊന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലാണല്ലോ പുഷ്പിക്കുന്നത്). പൊരിവേനലിലും പൂങ്കുളിരുമായി, വെയിലിന്റെ കനലില്‍ സ്വര്‍ണ്ണത്തകിടു പോലെ, പൊന്‍വസ്ത്രമണിഞ്ഞ് ഒരുങ്ങി നില്‍ക്കുന്ന കര്‍ണ്ണികാരം. കനത്തവെയിലില്‍ ചുടുമണ്ണില്‍ നിന്നാണ് സംസ്ഥാന പുഷ്പമായ കണിക്കൊന്ന പൂവിടുന്നത്. കനത്ത പ്രതിസന്ധികള്‍ക്കിടയിലും, എല്ലാറ്റിനേയും തരണം ചെയ്ത്, ഭംഗിയായി ഐശ്വര്യമുണര്‍ത്തുക എന്നതാണ് കണിക്കൊന്ന പഠിപ്പിക്കുന്ന ദര്‍ശനം.
വേനല്‍ ബിംബിക്കുന്ന, ‘തീയലയാഴി കടയുന്നകലെ’, ‘കാടുകളെന്തേ കനലോ മലരോ’, ‘പോരിക താഴെ നീയും സൂര്യത്തേരിലിറങ്ങി’, ‘എരിവേനല്‍ മായും പൂവും പൊന്നും ചൂടിയ മേടവുമീ വഴി മറയും’ തുടങ്ങിയ ഒ.എന്‍.വിയുടെ കയ്യൊപ്പു പതിഞ്ഞ രൂപകങ്ങളാല്‍ ഭംഗിയാര്‍ന്നിരിക്കുന്നു ഈ ഗാനം.
ഈ സാഹചര്യത്തില്‍ കവി അയ്യപ്പപ്പണിക്കരുടെ ‘കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ പൂക്കാതിരിക്കാന്‍ എനിക്കാവതല്ലേ” എന്ന കാവ്യശകലം മനസ്സിലേക്കോടിയെത്തുന്നതില്‍ അദ്ഭുതപ്പെടാനില്ല. സര്‍ഗ്ഗാത്മകതയെ വ്യംഗ്യമായി സൂചിപ്പിക്കുകയാണ് കവി. കവിയോ എഴുത്തുകാരനോ കര്‍ഷകനോ എന്നല്ല, ഏതു ജീവിതമേഖലയിലുമുള്ള ആരുമാകട്ടെ, അയാള്‍ തന്റെ സര്‍ഗ്ഗക്രിയാ പ്രാവീണ്യം പ്രദര്‍ശിപ്പിക്കണമെന്നുള്ള ഉല്‍ക്കടമായ ആഗ്രഹം മനസ്സില്‍ പേറുന്നവനായിരിക്കും. മേടവിഷുക്കാലത്ത് പൂത്തൊരുങ്ങുക, അങ്ങനെ സ്വയം ക്രിയാത്മകമാവുക എന്നതാണ് കണിക്കൊന്നയുടെ ജന്മനിയോഗം.
‘ഒരു ഗ്രീഷ്മശാഖിയില്‍ വിടരും വസന്തമായ്’ എന്ന് ജീവിതക്ലേശങ്ങളുള്ള വേനലിന്റെ കൊമ്പില്‍ വസന്തമായ് വിടരുന്ന ഭാഗ്യാതിരേകം പോലുള്ള പ്രണയത്തെക്കുറിച്ചു സൂചിപ്പിക്കുന്നു ബിച്ചു തിരുമല (ഗാനം-പൂങ്കാറ്റിനോടും കിളികളോടും ചിത്രം-പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് സംഗീതം-ഇളയരാജ ആലാപനം-യേശുദാസ്, ജാനകി).
”മീനവേനലില്‍, രാജകോകിലേ….അലയൂ നീ അലയൂ, ഒരു മാമ്പൂ തീരയൂ” എന്നും അദ്ദേഹം എഴുതുന്നു. മീനവേനലും വേനലിലെ മാമ്പൂവും കുയില്‍ ഗീതവുമൊക്കെ ഭംഗിയായി പകര്‍ത്തുന്നു അദ്ദേഹം. വേനലില്‍ മുന്‍പ് പ്രസ്താവിച്ചതുപോലെ ഒരു വസന്തകാലജാലകം തുറക്കുന്നതും സൂര്യസംഗീതമാകുന്ന വെയിലും കര്‍ണ്ണികാരങ്ങള്‍ സ്വര്‍ണ്ണവര്‍ണ്ണം ചൂടിനില്‍ക്കുന്നതുമൊക്കെ ആലേഖനം ചെയ്യുന്നു കവി (ചിത്രം-കിലുക്കം സംഗീതം-എസ്പി വെങ്കിടേഷ് ആലാപനം-എംജി ശ്രീകുമാര്‍, സുജാത).
”ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം” എന്ന് കാല്‍പനികവരികളാല്‍, സുന്ദരപദങ്ങളാല്‍ കോറിയിടുന്നത് മറ്റാരുമല്ല. കവി ഗിരീഷ് പുത്തഞ്ചേരിയാണ് (ഗാനം-കൈക്കുടന്ന നിറയെ തിരുമധുരം ചിത്രം-മായാമയൂരം സംഗീതം-രഘുകുമാര്‍ ആലാപനം-എസ്. ജാനകി,യേശുദാസ്).
‘വേനല്‍ക്കാടും പൂത്തു, ഈ മാറില്‍ സ്‌നേഹാമൃതം പെയ്യുന്നുവോ തോളില്‍ ചായും മേഘം” എന്ന് കവി എസ്. രമേശന്‍ നായര്‍ (ചിത്രം-കല്യാണപ്പിറ്റേന്ന് ആലാപനം-യേശുദാസ് രാഗം-മലയമാരുതം). വേനലാകുന്ന കാട് കടുത്തു പൂത്തിരിക്കുന്നു, അതിന്റെ മാറിലേക്ക് സ്‌നേഹാമൃതമാകുന്ന മഴ പെയ്യിക്കുന്നതാകട്ടെ വേനലിന്റെ തോളിലേക്ക് ചായുന്ന മേഘമാണ്. ഈ കവിഭാവന അനുപമമായിരിക്കുന്നു.
”ഹരിതവനികളേ ഇലകളെരിയുമൊരു ചിതയുടെ കനലൊളിയോ ഗ്രീഷ്മം” എന്നും ”ദലം കരിഞ്ഞ വേനലെങ്ങോ അകന്ന പോലെ” എന്നും വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രേഖപ്പെടുത്തുന്നു (ഗാനം- മഴയില്‍ രാത്രിമഴയില്‍ ചിത്രം-രാത്രിമഴ സംഗീതം-മോഹന്‍ സിതാര ആലാപനം-മഞ്ജരി).
‘പുകിലാടിയ വേനലുഴിഞ്ഞുമറഞ്ഞതുമാരുമറിഞ്ഞില്ലേ?” എന്നു ചോദിക്കുകയാണ് കവി മുരുകന്‍ കാട്ടാക്കട (ചിത്രം-രതിനിര്‍വേദം സംഗീതം-എം.ജയചന്ദ്രന്‍ ആലാപനം-സുദീപ് കുമാര്‍).
”മഴ നിലാക്കുളിരുമായ് വേനല്‍ തൂവല്‍ വീശും” എന്നെഴുതുന്നത് സന്തോഷ് വര്‍മ്മ (ചിത്രം-വിക്രമാദിത്യന്‍ സംഗീതം-ബിജിബാല്‍ ആലാപനം-നജീം അര്‍ഷാദ്, ടി.ആര്‍. സൗമ്യ).
”ഒരു വേനല്‍ കാറ്റായ് മെല്ലെ മെല്ലെ ആരോ
തുടു നെഞ്ചിന്നുള്ളില്‍ പതിയെ പതിയെ തഴുകി…മിഴിവേകും കനവുകളാണോ..? മനസ്സോരം പുതുമഴയാണോ..?” എന്നു ചോദിക്കുന്നത് കവി പ്രകാശ് മാരാര്‍ (ചിത്രം-കനല്‍ സംഗീതം-വിനു തോമസ് ആലാപനം-സുദീപ് കുമാര്‍, ചിത്ര).
”പൊള്ളും വേനലോരം മഴ മെല്ലെ ചാറിയോ?” എന്ന് ജീവിതപ്രശ്‌നങ്ങളുടെ പൊള്ളലില്‍ ആശ്വാസവും സാന്ത്വനവുമായി സഹായമെത്തുന്നത് വേനലില്‍ മഴ പെയ്യുന്നതുപോലെയെന്ന് ഉപമിച്ചിരിക്കുന്നത് ബി.കെ. ഹരിനാരായണന്‍ (ചിത്രം-പഞ്ചായത്ത് ജെട്ടി സംഗീതം-രഞ്ജിന്‍ രാജ് ആലാപനം-മധു ബാലകൃഷ്ണന്‍).
വേനല്‍ പോയി മറഞ്ഞാലും ഈ ഗാനങ്ങള്‍ സ്മൃതി തന്‍ ചിറകിലേറിക്കോണ്ട് കേരളീയരുടെ മനസ്സിലേക്ക് പൊന്‍വെയില്‍ മണിക്കച്ച അഴിച്ചിടുന്നു.





















