കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടതു മുന്നണി ഭരണത്തില്‍ കേരളം നേരിട്ട സാമൂഹിക-സാമ്പത്തിക വിഷയങ്ങളും, അഴിമതിയും വികസന മുരടിപ്പും കാര്യമായി ചര്‍ച്ചയാവാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പു രംഗം കടന്നുപോയത്. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ബോധപൂര്‍വ്വം ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന വിഷയങ്ങളെ ഒഴിവാക്കി ചില വിവാദങ്ങളിലും ‘ഡീലും’ ‘മുഖ്യമന്ത്രികസേര’യുടെ അവകാശ തര്‍ക്കങ്ങളിലും ഒതുങ്ങി. യഥാര്‍ത്ഥത്തില്‍ സംസ്ഥാന ഭരണത്തിന്റെ കെടുതികള്‍ ചര്‍ച്ചയ്ക്ക് വന്നില്ല. സാമ്പത്തിക തകര്‍ച്ച, പൊതുജനാരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍, ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച, മയക്കുമരുന്നിന്റെ വ്യാപനവും ക്രിമിനല്‍വല്‍ക്കരണവും, വിലക്കയറ്റം, അഴിമതി, മതതീവ്രവാദം, മലയാളി യുവത്വത്തിന്റെ പലായനം, പോലീസിലെ രാഷ്ട്രീയവല്‍ക്കരണം, പൊതുമേഖലയുടെ തകര്‍ച്ച, സ്ത്രീകള്‍ക്കെതിരായ അക്രമം, സഹകരണമേഖലയിലെ അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയവയൊന്നും ചര്‍ച്ചവിഷയമായില്ല.
സാമ്പത്തിക തകര്‍ച്ച
സാമ്പത്തികമായി ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഈ അവസ്ഥയിലാണ് പുതിയ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നത്. പത്തു വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവന ഈ ധനപ്രതിസന്ധി തന്നെയാണ്. പലപ്പോഴും കേന്ദ്രം മതിയായ സാമ്പത്തിക സഹായം നല്‍കുന്നില്ല എന്ന നുണപ്രചാരണം നടത്തി ചോദ്യങ്ങളില്‍ നിന്നു പിന്മാറുന്ന രീതിയാണ് കേരള ധനമന്ത്രി സ്വീകരിച്ചിരുന്നത്. ധനധൂര്‍ത്ത് മാത്രമല്ല, കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടബാധ്യത, പെന്‍ഷന്‍ എന്നിവ മൂലമാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി തീര്‍ന്നുപോകുന്നത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിധി വെട്ടികുറച്ചിട്ടില്ല എന്നതാണ്.
2004-14 കാലഘട്ടത്തില്‍ യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയതു 72000 കോടി രൂപയാണ്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തില്‍ കേരളത്തിന് ലഭിച്ചത് 3.2 ലക്ഷം കോടിരൂപയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ കേരളത്തിന്റെ കടം 1.4 ലക്ഷം കോടിരൂപയായിരുന്നു. 2026 ആകുമ്പോള്‍ അത് 5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ ഏതാണ്ട് 40 ശതമാനമാണ് കേരളത്തിന്റെ പൊതുകടം. 33.7 ശതമാനമാണ് അനുവദനീയമായ കടമെടുപ്പ്. റിസര്‍വ്വ് ബാങ്കിലൂടെ എടുക്കുന്ന കടത്തിനു പുറമേ, കേന്ദ്രത്തിലും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളും പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപവും ദേശീയ സമ്പാദ്യപദ്ധതി നിക്ഷേപവുമൊക്കെ ചേരുന്നതാണ് പൊതുകടവും ബാധ്യതകളും.
കേരളം കടമെടുക്കുന്നത് അടിസ്ഥാനപരമായി വികസനപ്രവര്‍ത്തനത്തിനല്ല. മറ്റു പല സംസ്ഥാനങ്ങളും അടിസ്ഥാന വികസന മേഖലയിലെ നിക്ഷേപത്തിനാണ് കടം എടുക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരളം കടമെടുത്തതിന്റെ 13.02 ശതമാനം മാത്രമാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിട്ടത്. വായ്പ ഒഴികെയുള്ള വരുമാനത്തിന്റെ 73.36 ശതമാനം കേരളം ചെലവിടുന്നത് ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ നല്‍കാനാണ്. കടമെടുക്കുന്നതിന്റെ വലിയൊരു ശതമാനം (70%) മുന്‍ കടം വീട്ടാനാണ്. സംസ്ഥാന നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ കഴിയാതെ പോയത് ഇടതു-വലതു മുന്നണിഭരണത്തിന്റെ രാഷ്ട്രീയ നയങ്ങള്‍ കൊണ്ടും സമരാഭാസങ്ങള്‍കൊണ്ടുമാണ്. നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചും, വിവിധ നികുതികള്‍ വര്‍ദ്ധിപ്പിച്ചും കേരളം ഇന്ന് ജനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ നികുതി പിരിച്ചെടുക്കുന്ന സംസ്ഥാനമാണ്. എന്നിട്ടും കേരളത്തിന് രക്ഷപ്പെടാന്‍ കഴിയുന്നില്ല.
കുടിയേറ്റം മാത്രം മുന്നേറിയാല്‍ മതിയോ?
1980 കള്‍ മുതല്‍ കേരളം സാമ്പത്തികമായി പിടിച്ചു നില്‍ക്കുന്നത് പ്രവാസികള്‍ അയക്കുന്ന മണി ഓഡറിലാണ്. എല്ലാ കാലഘട്ടത്തിലും ഈ റെമിറ്റന്‍സ് (remittance) മാത്രം കൊണ്ട് ഒരു ജന സമൂഹത്തിന് വളരാന്‍ കഴിയില്ല. പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ കുറച്ചെങ്കിലും ക്യാപിറ്റല്‍ നിക്ഷേപമായി മാറിയാല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാവും. ഉല്പാദനരംഗത്ത് കേരളം ഏറെ പിന്നിലായത് ദിശാബോധമില്ലാത്ത ഭരണാധികാരികളെ കൊണ്ടാണ്. പ്രവാസികളുടെ അദ്ധ്വാനം കേരളത്തെ വലിയ ഒരു കമ്പോളമാക്കി. എന്നാല്‍ സംസ്ഥാനം ഉല്പാദന മേഖലയില്‍ പരാജയപ്പെട്ടു. തൊഴില്‍ അവസരങ്ങള്‍ ഇല്ലാത്തതിനാല്‍ പുതിയ തലമുറ തങ്ങളുടെ ഭാവിയെ കുടിയേറ്റത്തിലൂടെയാണ് ലക്ഷ്യമാക്കുന്നത്. സംരംഭകരെ ശത്രുക്കളായി കാണുന്ന ഇടതുപക്ഷ സമീപനം കേരളത്തെ നിക്ഷേപ സൗഹൃദസംസ്ഥാനമല്ലാതാക്കി. മുപ്പത്തിനാലു വര്‍ഷം തുടര്‍ച്ചയായി സി.പി.എം. ഭരിച്ച പശ്ചിമ ബംഗാളിലും ഇതുതന്നെയായിരുന്നു അവസ്ഥ. അവസാനം ജനങ്ങള്‍ ഇടതുപക്ഷത്തെ വലിച്ചെറിഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് തൊഴില്‍തേടി കുടിയേറിയവര്‍ അവരുടെ സമ്പാദ്യം കേരളത്തില്‍ തന്നെ ചെലവഴിക്കുകയുണ്ടായി. എന്നാല്‍ ക്രമേണ പശ്ചിമേഷ്യയില്‍ അവസരങ്ങള്‍ കുറഞ്ഞു വരികയാണ്. നിലവിലെ സംഘര്‍ഷം ഗള്‍ഫ് മേഖലയിലെ തൊഴില്‍ അവസരങ്ങളില്‍ മാന്ദ്യമുണ്ടാക്കും. സംഘര്‍ഷം നീണ്ടുപോകുകയാണെങ്കില്‍ അത് കേരളത്തില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. തിരിച്ചുവരുന്ന പ്രവാസികളെ സഹായിക്കുന്നതിന് യാതൊരു പദ്ധതിയും നമ്മുടെ നാട്ടിലില്ല. കോവിഡ് കാലഘട്ടത്തില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് കേരളത്തിലെ പിണറായി സര്‍ക്കാര്‍ നല്‍ കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാതെപോയി. എല്ലാ കാലഘട്ടത്തിലും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ‘മണി ഓഡര്‍’ മുടങ്ങാതെ ലഭിക്കും എന്ന ധാരണ തിരുത്തേണ്ട സമയമായി. കേവലം ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തി മേനിനടിക്കുന്ന കേരളം വരാന്‍ പോകുന്ന വലിയ പ്രതിസന്ധി കാണാതെ പോകുന്നു.
മലയാളി കുടിയേറ്റത്തിന്റെ ഗതിമാറുന്നു
ഗള്‍ഫ് മേഖലയിലേയ്ക്കുള്ള കുടിയേറ്റം കേവലം തൊഴില്‍ തേടി മാത്രമാണ്. കുറച്ചുനാള്‍ കഴിയുമ്പോള്‍ അവര്‍ മടങ്ങി നാട്ടില്‍ വരുന്ന രീതിയാണ് ഇന്നുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി മലയാളി യുവത്വം യുറോപ്പ്, കാനഡ, ആസ്‌ത്രേലിയ, ന്യൂസ്‌ലാന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് കുടിയേറാന്‍ തുടങ്ങി. ഇതില്‍ ഭൂരിപക്ഷവും ആ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കുകയാണ്. സ്വാഭാവികമായും ഭാവിയില്‍ അവര്‍ കേരളത്തിലേയ്ക്ക് പണം അയക്കാന്‍ തയ്യാറാകണമെന്നില്ല, വിശേഷിച്ചും കുടുംബ സമേതമായി അതാതിടങ്ങളില്‍ താമസിക്കുന്നവരായി പുതുതലമുറ മാറുകയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ പ്രൊഫഷണലുകളായി കുടിയേറുന്നവരും തിരിച്ചു കേരളത്തില്‍ വരാന്‍ മടിക്കുന്നു. കേരളത്തില്‍ തൊഴില്‍ അവസരം ഇല്ലാത്തതിനാല്‍ കേരളത്തില്‍ മടങ്ങിവരാനും അവര്‍ക്ക് കഴിയില്ല. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുംബസമേതം സ്ഥിരതാമസം തുടങ്ങുന്ന മലയാളി യുവാക്കളുടെ എണ്ണം ഏറെ കൂടുതലാണ്. ലക്ഷക്കണക്കിന് യുവാക്കള്‍ വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളെയും വിദേശരാജ്യങ്ങളെയും ആശ്രയിക്കുന്ന സമീപനം വ്യാപകമാകുകയാണ്. ഇതില്‍ ബഹുഭൂരിപക്ഷവും തൊഴിലിനായി ആശ്രയിക്കുന്നതും കേരളത്തിന് പുറത്തുള്ള അവസരങ്ങളെയാണ്. 2025ല്‍ കേരളത്തിലെ കോളേജുകളില്‍ 45 ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നതിന്റെ കണക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമന്ത്രി തന്നെ നിയമസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. ഇത് വലിയൊരു അപകടത്തിന്റെ സൂചനയാണ്. നിലവാരമുള്ള വിദ്യാഭ്യാസം പോലും കേരളത്തിലെ യുവത്വത്തിന് അന്യമാകുന്നതും, പ്രതിഷേധമില്ലാതെ അവര്‍ കേരളം വിടുന്നതും പൊതുചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. വൈകാരിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്ന മാധ്യമങ്ങളും മലയാളി യുവത്വത്തിന്റെ സംസ്ഥാനത്തില്‍ നിന്നുള്ള പാലായനം അവഗണിക്കുകയാണ്.
ക്ഷേമപെന്‍ഷന്‍ മാത്രമല്ല തൊഴില്‍ അവസരം സൃഷ്ടിക്കുന്നതും മുഖ്യലക്ഷ്യമാകണം
കേരളത്തിലെ ഇടതു-വലതു ഭരണകൂടങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ശ്രമങ്ങള്‍ നടത്തിയില്ല. സൗജന്യങ്ങളും ക്ഷേമപെന്‍ഷനും സര്‍ക്കാരിന്റെ ജനപിന്തുണ നിര്‍ണ്ണയിക്കുന്നു. ടാലന്റുള്ള യുവത്വം കേരളം വിട്ട് പോകുന്നത് സര്‍ക്കാരിന്റെ പരാജയം കൊണ്ടാണ്. ഇലക്ട്രോണിക്‌സ് – ഐ.ടി. രംഗത്തെ വലിയ സാദ്ധ്യതകളെ കേരളം പ്രോത്സാഹിപ്പിച്ചില്ല. ഈ രംഗത്ത് രാജ്യത്ത് ആദ്യം ചില നല്ല തുടക്കങ്ങള്‍ നടത്തിയ കേരളം പില്‍ക്കാലത്ത് ഇടതു നശീകരണ രാഷ്ട്രീയത്തിന്റെ ബലിയാടായി മാറുകയാണുണ്ടായത്. കേവലം ടൂറിസവും ആയുര്‍വേദവും കൊണ്ടുമാത്രം കേരളത്തില്‍ അവസരങ്ങള്‍ വളരില്ല. വൈജ്ഞാ നിക സമ്പദ്ഘടനയ്ക്കു വളരാന്‍ കേരളം അവസരം ഒരുക്കണം. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയുണ്ടാവണം. കേരളം വൃദ്ധജനങ്ങള്‍ മാത്രം ഉള്ള നാടായി മാറാന്‍ അനുവദിക്കരുത്. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാകണമെങ്കില്‍ കേരളത്തിലെ നിലവിലുള്ള മുന്നണി രാഷ്ട്രീയം കൂടെ തകരണം. സംരംഭകരെ ശത്രുക്കളായി കണ്ട ഇടതുപക്ഷ രാഷ്ട്രീയം കേരളം വെറും കമ്പോളമായി മാറിയപ്പോള്‍ വെറും കാഴ്ചക്കാരായി. ഭരണകൂടം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യം ഒരുക്കണം. ഉല്പാദന മേഖലയെ കൂടെ വളര്‍ത്തിവേണം ഉപഭോഗം പ്രോത്സാഹിപ്പിക്കാന്‍.

മലയാളി യുവാക്കളുടെ പുറം രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റം ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും. സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ ലഭ്യമല്ലാത്തത് മിടുക്കരായ യുവാക്കളെ പുറത്തേയ്ക്ക് പോകാന്‍ നിര്‍ബ്ബന്ധിതമാക്കുന്നു. വിദ്യാസമ്പന്നരായ യുവാക്കളില്‍ തൊഴില്‍ ഇല്ലായ്മ ഏതാണ്ട് 29 ശതമാനമാണ്. മറ്റൊരു അപകടകരമായ പ്രവണത 65 ശതമാനം യുവാക്കളും പുറംരാജ്യങ്ങളിലേയ്ക്ക് പോകാന്‍ തയ്യാറാണ് എന്നതാണ്. വിദ്യാര്‍ത്ഥികളായി യൂറോപ്പിലും, കാനഡയിലും, ആസ്‌ട്രേലിയയിലും പോകുന്നവര്‍ കൂടുതലും അതാതു രാജ്യങ്ങളില്‍ തൊഴില്‍ നേടി കുടിയേറാന്‍ തയ്യാറെടുത്തു കൂടെയാണ് കേരളം വിടുന്നത്. വിദ്യാസമ്പന്നരായ പെണ്‍കുട്ടികളില്‍ തൊഴിലില്ലായ്മ 47.1 ശതമാനമാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം തകര്‍ന്നതും, കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാത്തതും, തൊഴില്‍ മേഖലയ്ക്ക് അനുയോജ്യമല്ലാത്തതും കേരളീയ യുവത്വം നേരിടുന്ന വെല്ലുവിളിയാണ്. ഈയിടെ പുറത്തുവന്ന പഠനം സൂചിപ്പിക്കുന്നത് 78 ശതമാനം മലയാളി യുവാക്കളും കുടിയേറ്റത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് ബോധവാന്മാരാണ് എന്നതാണ്. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ മിടുക്കരായ യുവാക്കളെ കേരളത്തിന്റെ തൊഴില്‍ മേഖലയ്ക്ക് ലഭിക്കാതെ പോകും.
ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ തൊഴില്‍ സദ്ധ്യതകളെക്കുറിച്ചും, അതിന് വിലങ്ങു തടിയാകുന്ന രാഷ്ട്രീയ സംസ്‌കാരത്തെക്കുറിച്ചും ജനകീയ ചര്‍ച്ചകള്‍ ഉണ്ടാവണം. ഒരു വിഭാഗം കേരളീയ യുവാക്കള്‍ മയക്കുമരുന്നിലേയ്ക്കും, മദ്യത്തിലേയ്ക്കും ക്രിമിനല്‍ വാസനകള്‍ക്കും അടിമപ്പെടുമ്പോള്‍ ടാലന്റുള്ള മിടുക്കരായ യുവത്വം കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിലും പുറം രാജ്യങ്ങളിലും കുടിയേറുന്ന സാഹചര്യം ചേര്‍ത്തുവായിക്കണം. കേരളത്തിന് ഒരു വികസന രാഷ്ട്രീയ സംസ്‌കാരം അനിവാര്യമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.





















