ലോകം ഇപ്പോള്‍ ഒരു വലിയ യുദ്ധത്തിന്റെ നിഴലിലൂടെ കടന്നുപോവുകയാണ്. ലോകം വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങുന്ന ആധുനികകാലത്ത് ഭൂമിയില്‍ എവിടെ നടക്കുന്ന ചലനങ്ങളും എല്ലായിടത്തും അനുരണനങ്ങളും ആശങ്കകളും ഉണ്ടാക്കും. അടുത്ത കാലത്ത് നടന്ന വന്‍ സാങ്കേതികവിപ്ലവങ്ങള്‍ ലോകസമൂഹത്തെ അത്രമാത്രം പരസ്പരം അടുപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അമേരിക്കയിലും ഇസ്രായേലിലും അഫ്ഗാനിസ്ഥാനിലുമെല്ലാം നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ വീട്ടുമുറ്റത്തു നടക്കുന്ന കാര്യങ്ങളെന്ന പോലെ വൈകാരികമായി നമ്മള്‍ സമീപിക്കുന്നത്. ഇത് കേവലം വൈകാരികം മാത്രമല്ല, നമ്മുടെയൊക്കെ സാധാരണ ജീവിതത്തെപ്പോലും ബാധിക്കുന്ന വിധം ഗൗരവമുള്ളതുമാണ്. ചൈനയിലെ വുഹാനില്‍ നിന്ന് വിമാനം കയറി ലോകത്തെ മുഴുവന്‍ മാസങ്ങളോളം പനിക്കിടക്കയില്‍ കിടത്തിയ മഹാരോഗത്തിന്റെ ചരിത്രം കഴിഞ്ഞിട്ട് ആറു വര്‍ഷം മാത്രമേ ആയിട്ടുള്ളു. ഇപ്പോള്‍ ലോകത്തെവിടെ എന്ത് നടന്നാലും നാം ആശങ്കപ്പെടേണ്ട സ്ഥിയിയായിക്കഴിഞ്ഞു. അതിനി ഇസ്രായേല്‍ – പലസ്തീന്‍ പ്രശ്‌നമായാലും, റഷ്യ-ഉക്രൈന്‍ യുദ്ധമായാലും കാനഡയിലെ കുറ്റകൃത്യങ്ങളായാലും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു പ്രവാസി സമൂഹം എന്ന നിലക്ക് ഇതെല്ലാം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ഭാരതത്തെയും ഭാരതീയരെയുമാണ്. ആധുനിക ശാസ്ത്രവും സൗകര്യങ്ങളും കൊണ്ടുവന്ന അനിവാര്യമായ ചില ആശങ്കകളാണിത്. ഇതില്‍ അവസാനത്തേതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം.
ഒരു കോടിയിലധികം ഭാരതീയര്‍ ജോലി ചെയ്യുന്ന, രാജ്യത്തിനാവശ്യമായ എണ്ണയുടെ പ്രധാന ഉറവിടങ്ങള്‍ എന്ന നിലയില്‍ ഗള്‍ഫ് മേഖലയില്‍ ഇപ്പോഴുള്ള അവസ്ഥ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന രാജ്യങ്ങളിലൊന്ന് ഭാരതമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ വിശകലനം ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും വളരെ അവധാനത ആവശ്യമാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകത്തിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ പ്രദേശമാണ് മധ്യപൂര്‍വ്വേഷ്യ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ആര്‍ക്കും വേണ്ടാത്ത ഒരു പടുകൂറ്റന്‍ മരുഭൂമിയും മീന്‍ പിടിച്ചും ഒട്ടക ത്തെ മേച്ചും ജീവിച്ചിരുന്ന ആദിമനിവാസികളെപ്പോലുള്ള ഗോത്രജനതയും മാത്രമടങ്ങിയതായിരുന്നു ഈ പ്രദേശം. മുസ്‌ലീങ്ങളുടെ പവിത്ര ഭൂമിയായിരുന്ന മെക്ക നൂറു കൊല്ലം മുമ്പ് വരെ ബ്രിട്ടീഷുകാര്‍ കുറ്റവാളികളെ നാടുകടത്തുന്ന സ്ഥലമായിരുന്നു. 1921 ലെ മാപ്പിളലഹളയിലെ പ്രധാന വില്ലനായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുപോലെ മെക്കയിലേക്ക് നാടുകടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയാള്‍ തിരിച്ചുവന്നത്.
യൂറോപ്പിലെ വ്യാവസായികവിപ്ലവത്തിനു ശേഷം മധ്യപൂര്‍വ്വേഷ്യയില്‍ വന്‍തോതിലുള്ള ക്രൂഡോയില്‍ നിക്ഷേപം കണ്ടെത്തിയതോടെയാണ് അറബിരാജ്യങ്ങളുടെ തലവര മാറിയത്. യാതൊരു പ്രകൃതിവിഭവങ്ങളും ഇല്ലാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണക്ക് വേണ്ടി അറബി രാജ്യങ്ങളെ ആശ്രയിച്ചേ മതിയാകൂ എന്ന സ്ഥിതിയായി. അതേസമയം തന്നെ തലക്കുപിടിച്ച മതവും പുരാതനകാലത്തെ ഗോത്രചിന്തകളുമായി ജീവിച്ച അറേബ്യന്‍ രാജ്യങ്ങള്‍ക്ക് മണ്ണിനടിയിലെ കറുത്ത പൊന്നിനെ പുറത്തെടുക്കാന്‍ പാശ്ചാത്യരാജ്യങ്ങളുടെ സാങ്കേതികമികവും ആവശ്യമായി. അങ്ങനെ അനേകം യൂറോപ്യന്‍ കമ്പനികള്‍ അറേബ്യന്‍ മരുഭൂമികളില്‍ ഖനനം ആരംഭിച്ചു. തങ്ങള്‍ക്ക് യാതൊരു ചെലവുമില്ലാതെ, ഭൂമിക്കടിയിലെ എണ്ണ ലോകം മുഴുവന്‍ ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അറബിരാജ്യങ്ങളുടെ ഖജനാവുകള്‍ നിറഞ്ഞു കവിഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തില്‍ ലോകം രണ്ടു ചേരികളിലായി ശീതയുദ്ധം ആരംഭിച്ചപ്പോള്‍ ഇരു വന്‍ശക്തികളുടെയും പ്രധാന ശ്രദ്ധ അറേബ്യന്‍ എണ്ണയുടെ നിയന്ത്രണത്തിലായിരുന്നു. ഈ പോരില്‍ ജയിച്ചത് അമേരിക്കയാണ്. കാരണം, അപ്പോഴേക്കും റഷ്യയിലും എണ്ണ കണ്ടെത്തി ഖനനം തുടങ്ങിയിരുന്നു. അങ്ങനെ സോവിയറ്റ് യൂണിയന്റെയും സോവിയറ്റ് ചേരിയിലെ രാജ്യങ്ങളുടെയും എണ്ണ ആവശ്യങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റിന്റെ സഹായം ആവശ്യമില്ലാത്ത അവസ്ഥ വന്നു. പിന്നീട് 1974 ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ സൗദി, കുവൈറ്റ്, യുഎഇ, ഒമാന്‍ തുടങ്ങിയ പ്രധാന രാജ്യങ്ങളുമായി ചരിത്രപ്രധാനമായ പെട്രോ ഡോളര്‍ കരാറില്‍ ഒപ്പുവെച്ചു. ഈ രാജ്യങ്ങള്‍ ലോകത്തിലേത് രാജ്യങ്ങള്‍ക്ക് ക്രൂഡ് ഓയില്‍ വിറ്റാലും അതിന്റെ പണമിടപാട് ഡോളറില്‍ മാത്രമായിരിക്കണം എന്നതാണ് ഈ കരാറിന്റെ കാതല്‍. അപ്പോള്‍ ഇവിടെ നിന്ന് എണ്ണ ആവശ്യമുള്ള എല്ലാ രാജ്യങ്ങളും ഈ ഇടപാടുകള്‍ക്കായി ഡോളര്‍ കരുതേണ്ട അവസ്ഥ വന്നു. ഇങ്ങനെയാണ് ഡോളര്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ അന്താരാഷ്ട്ര കറന്‍സിയായി മാറിയത്. ഇതിനു പകരമായി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ സുരക്ഷ അമേരിക്ക ഏറ്റെടുത്തു. അങ്ങനെയാണ് എല്ലാ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും കൂറ്റന്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ വന്നത്. ഫലത്തില്‍ ഇതൊരു അധിനിവേശം തന്നെയായിരുന്നു. അലസരും സുഖലോലുപരുമായ അറബിരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് അമേരിക്കയുടെ കുതന്ത്രത്തിന്റെ ആഴം അന്നും ഇന്നും മനസ്സിലായിട്ടില്ല എന്നതാണ് സത്യം. ഇറാന്‍, ഇറാഖ് എന്നീ എണ്ണ സമ്പന്ന രാജ്യങ്ങള്‍ ഈ ഇടപാടിന്റെ ഭാഗമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഈ ഇടപാട് അനുസ്യൂതമായി തുടര്‍ന്നു, ഇതിലൂടെ അമേരിക്കന്‍ സാമ്പത്തികരംഗം തടിച്ചു കൊഴുത്തു. പുതിയ ലോകത്തിന്റെ അധിനിവേശ അടിച്ചമര്‍ത്തല്‍ ഉപകരണമായി ഡോളര്‍ മാറി. തങ്ങളുടെ ഷെയ്ല്‍ ഓയില്‍ നിക്ഷേപം സുരക്ഷിതമാക്കി നിര്‍ത്തിക്കൊണ്ട് അമേരിക്കയും ഉപയോഗിച്ചത് അറേബ്യന്‍ എണ്ണയാണ്. ഇതുകൊണ്ടൊക്കെത്തന്നെ മധ്യപൂര്‍വ്വേഷ്യയില്‍ എന്ത് പ്രശ്‌നങ്ങളുണ്ടായാലും അത് ലോകത്തിനെ മുഴുവന്‍ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തി. ക്രമേണ ഈ മേഖല വളരെപ്പെട്ടെന്ന് സമ്പന്നതയിലേക്ക് കുതിച്ചപ്പോള്‍ അവിടെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറിയത് ഭാരതവും, പ്രത്യേകിച്ച് മലയാളികളും കൂടെയാണ്. സാധാരണ തൊഴിലാളികള്‍ മുതല്‍ വന്‍ ബിസിനസ്സുകാര്‍ വരയുള്ള വലിയ ഒരു ഭാരത പ്രവാസി സമൂഹമാണ് അവിടെ ഉണ്ടായത്. അവര്‍ നാട്ടിലേക്കയക്കുന്ന പണവും നമ്മുടെ സാമ്പത്തികമേഖലയെ ചലനാത്മകമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖ് കുവൈറ്റില്‍ അധിനിവേശം നടത്തിയത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്ന് ആയിരുന്ന കുവൈറ്റിനെ ഒറ്റ രാത്രികൊണ്ട് സദ്ദാമിന്റെ സേന ശവപ്പറമ്പാക്കി മാറ്റി. രാജ്യം മുഴുവന്‍ കൊള്ളയടിച്ചു. സാധാരണക്കാരെ കൊന്നുകൂട്ടി. കുവൈറ്റിന്റെ തെരുവുകള്‍ ഇറാഖി ടാങ്കുകളാല്‍ നിറഞ്ഞു. നല്ല ജീവിതം തേടിപ്പോയ ലക്ഷക്കണക്കിന് ഭാരതീയര്‍ ആ അഭിശപ്തമായ രാത്രിയില്‍ എല്ലാം നഷ്ടപ്പെട്ട് തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടു. ലോകത്തില്‍ ഇന്നേവരെ നടന്ന ഏറ്റവും വലിയ എയര്‍ലിഫ്റ്റിങ്ങിലൂടെയാണ് അന്ന് ലക്ഷക്കണക്കിന് ഭാരതീയരെ തിരികെയെത്തിച്ചത്. ജീവന്‍ തിരിച്ചു കിട്ടിയവര്‍ക്ക് പക്ഷെ ജീവിതം നഷ്ടമായി. ആ ഭീകരദിനങ്ങളുടെ ബാക്കിപത്രമായി ജീവിക്കുന്ന നൂറുകണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും നമ്മുടെയിടയിലുണ്ട്. ഒരു കൊച്ചു രാജ്യത്തിന് മേല്‍ നിര്‍ദ്ദയം കടന്നുകയറി അവരെ നശിപ്പിച്ച സദ്ദാം ഹുസ്സൈന്‍ അന്നുമിന്നും കേരളത്തില്‍ ചിലരുടെ ആരാധനാപാത്രമാണ് എന്നത് ഭയാനകമായ ഒരു സത്യമാണ്.

മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വന്‍ സൈനിക നടപടികളിലൂടെയാണ് അന്ന് കുവൈറ്റ് മോചിപ്പിക്കപ്പെട്ടത്. പരാജയം ആസന്നമായ ഘട്ടത്തില്‍ ഇറാഖ് കുവൈറ്റിലെ മുഴുവന്‍ എണ്ണക്കിണറുകള്‍ക്കും തീയിട്ടു. വീണ്ടും മാസങ്ങളെടുത്ത് കോടികള്‍ ഒഴുക്കിയാണ് ആ തീ അണച്ചതും കുവൈറ്റ് പിന്നീട് പഴയ പ്രതാപത്തിലേക്ക് മടങ്ങിയതും.
ഈ സംഘര്‍ഷത്തിന്റെ സമയത്ത് ഭാരതത്തിലടക്കം ലോകം മുഴുവന്‍ വലിയ ഇന്ധന പ്രതിസന്ധി ഉണ്ടായി. പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയര്‍ന്നു. വലിയ വില കൊടുത്താലും ഇന്ധനം ലഭിക്കാത്ത അവസ്ഥ. നിത്യോപയോഗ സാധനങ്ങളുടെ വിലയും ജീവിതച്ചെലവും കുതിച്ചുയര്‍ന്നു. പണപ്പെരുപ്പം പന്ത്രണ്ട് ശതമാനമായി. സാമ്പത്തിക പ്രതിസന്ധി പിടിവിടാന്‍ തുടങ്ങിയപ്പോള്‍ റിസര്‍വ്വ് ബാങ്കില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം ലോകബാങ്കില്‍ പണയം വയ്‌ക്കേണ്ട അവസ്ഥ വരെയെത്തി.
ഏതാണ്ട് സമാനമായ ഒരു വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഉടലെടുത്തിരിക്കുന്നത്. ഈ പ്രദേശം ആഗോള രാഷ്ട്രീയത്തില്‍ വളരെ ലോലമാണ്. അവിടെയുണ്ടാകുന്ന എന്ത് പ്രശ്‌നവും ഏറ്റവും ഗുരുതരമായി ബാധിക്കുന്ന രാജ്യങ്ങളില്‍ ഭാരതം മുന്‍പന്തിയിലാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് വളരെ ദീര്‍ഘദൃഷ്ടിയോടെ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ക്ക് മാത്രമേ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ എന്ന ബോധ്യത്തോടെയാണ് പത്തു വര്‍ഷം മുമ്പ് വളരെ നിശ്ശബ്ദമായി മോദി സര്‍ക്കാര്‍ ചില വിപ്ലവങ്ങള്‍ക്ക് തുടക്കമിട്ടത്. അതില്‍ ഏറ്റവും പ്രധാനം രാജ്യത്തിന് എണ്ണയുടെ തന്ത്രപരമായ സ്റ്റോക്ക് ഉണ്ടാക്കുക എന്നതായിരുന്നു. ഇതിനു വേണ്ടി പതിനായിരക്കണക്കിന് കോടികള്‍ തന്നെ ചെലവഴിച്ചാണ് മംഗലാപുരത്തും വിശാഖപട്ടണത്തും കടലിനടിയില്‍ പടുകൂറ്റന്‍ ഭൂഗര്‍ഭ അറകള്‍ പണിഞ്ഞ് എണ്ണ സംഭരണം നടത്താന്‍ തുടങ്ങിയത്. എപ്പോഴും, ഏറ്റവും കുറഞ്ഞത് രണ്ടു മാസത്തെ ആവശ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയില്‍ ഇവിടെ സ്റ്റോക്ക് ഉണ്ടാകും. തീരുന്ന മുറക്ക് അത് നിറച്ചുകൊണ്ടേ ഇരിക്കും.
കൂടാതെ ഭാരതം ഇപ്പോള്‍ എണ്ണ വാങ്ങുന്നത് 41 രാജ്യങ്ങളില്‍ നിന്നാണ്. 2014 വരെ രാജ്യത്തിന്റെ എണ്ണ ആവശ്യങ്ങളുടെ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു വന്നുകൊണ്ടിരുന്നത്. അതിപ്പോള്‍ കുറഞ്ഞു കുറഞ്ഞു 33 ശതമാനമായി. കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളായി ഭാരതം ഏറ്റവുമധികം ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. ഏതാണ്ട് 40 ശതമാനം. ഈ ഇടപാടിന് മറ്റൊരു വലിയ പ്രാധാന്യമുണ്ട്. റഷ്യയുമായുള്ള എണ്ണ കച്ചവടത്തില്‍ ഡോളര്‍ ഒരു ഘടകമല്ല. നേരിട്ട് രൂപ റൂബിള്‍ കൈമാറ്റത്തിലൂടെയാണ് ഇപ്പോള്‍ ഭാരതവും റഷ്യയുമായുള്ള ഇടപാട് നടക്കുന്നത്. ഭൗമരാഷ്ട്രീയത്തെ ചൂണ്ടുവിരലില്‍ നിര്‍ത്തിയിരുന്ന പെട്രോ ഡോളര്‍ സാമ്പത്തികവ്യാകരണത്തെ അടിമുടി മാറ്റിമറിക്കാനും മറ്റു രാജ്യങ്ങള്‍ക്ക് പിന്തുടരാനും കഴിയുന്ന വലിയൊരു മാതൃകയാണ് ഇതിലൂടെ ഭാരതം സൃഷ്ടിച്ചത്. ഇതിലൂടെ മികച്ച ഗുണനിലവാരമുള്ള എണ്ണ വിലക്കുറവില്‍ ഡോളറിന്റെ ആവശ്യമില്ലാതെ ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന എണ്ണയില്‍ വലിയൊരു ഭാഗം സംഭരിച്ചു സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഗള്‍ഫ് മേഖലയിലുണ്ടാകുന്ന പ്രതിസന്ധികള്‍ ഭാരതത്തിന്റെ എണ്ണ വാങ്ങലിനെ ഒട്ടും ബാധിക്കില്ല. അതുകൊണ്ടാണ് ആവശ്യത്തിനുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുമ്പോഴും മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എണ്ണ വില കൂടാത്ത അത്യപൂര്‍വം രാജ്യങ്ങളില്‍ ഒന്നായി ഭാരതം മാറിയത്. പെട്രോളിയം കുഴിച്ചെടുക്കുന്ന സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ പോലും പെട്രോള്‍ വില 30% കൂടിയപ്പോഴാണിത്.
ഇവിടെ മറ്റൊരു അദ്ഭുതം കൂടി സംഭവിക്കുന്നുണ്ട്.ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളുടെ, അതായത് പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിരാജ്യങ്ങളില്‍ ഒന്നായി ഭാരതം മാറിയിരിക്കുന്നു എന്നതാണ്. അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, സിംഗപ്പൂര്‍ മുതല്‍ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് വരെ ഭാരതം ഡീസലും പെട്രോളും കയറ്റി അയക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന കയറ്റുമതി വരുമാനം വര്‍ഷത്തില്‍ ഒന്നര ലക്ഷം കോടിയിലധികം രൂപയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ റിഫൈനറി ശൃംഖല ഭാരതത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഗുജറാത്തിലാണ്.
എന്നാലിപ്പോള്‍ വിവാദമായ പാചകവാതക നിയന്ത്രണത്തിന്റെ കഥ വേറെയാണ്. പാചകവാതകം പെട്രോളിയം പോലെ വന്‍തോതില്‍ സംഭരിച്ചു വെയ്ക്കാന്‍ കഴിയില്ല. അതുമല്ല നമുക്കാവശ്യമുള്ള പാചകവാതകത്തിന്റെ എഴുപത് ശതമാനവും നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. അതിന്റെ പ്രധാന സ്രോതസ്സ് ഗള്‍ഫ് രാജ്യങ്ങളാണ് താനും. പാചകവാതകം വലിയ തോതില്‍ സംഭരിക്കാന്‍ സാധിക്കാത്തത്‌കൊണ്ട്, കൃത്യമായ ഇടവേളകളില്‍ കപ്പലുകള്‍ എത്തുകയും അവ കൃത്യമായി ടാങ്കറുകളിലേക്കും ഫില്ലിംഗ് സ്റ്റേഷനുകളിലേക്കും ഏജന്‍സികളിലേക്കും ഉപഭോക്താക്കളിലേക്കും എത്തിക്കുന്ന സ പ്ലൈ ചെയിന്‍ നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ഇതിലെവിടെയെങ്കിലും പ്രശ്‌നമുണ്ടായാല്‍ വാതകത്തിന്റെ നിരന്തരമായ വിതരണത്തില്‍ തടസ്സം നേരിടും. തുടക്കത്തില്‍ വലിയ ആശങ്ക ഉണ്ടായെങ്കിലും സര്‍ക്കാര്‍ അത് കൈകാര്യം ചെയ്ത രീതിയും പ്രതിസന്ധി മറികടന്നതും അറിഞ്ഞിരിക്കണം.
രാജ്യത്തെ പ്രതിപക്ഷവും മോദി വിരുദ്ധരും ചില മാധ്യമങ്ങളും ഒരു തത്വദീക്ഷയുമില്ലാതെ പൊതുജനങ്ങളില്‍ പാചകവാതക പ്രതിസന്ധിയെക്കുറിച്ച് ആശങ്ക ഇളക്കിവിട്ടു. അപ്പോള്‍ വലിയതോതില്‍ ജനങ്ങള്‍ ബുക്ക് ചെയ്യാന്‍ തുടങ്ങി. ശരാശരി അമ്പത് ലക്ഷം ബുക്കിങ് എന്നിടത്ത് നിന്നും ഒന്നരക്കോടിയിലേക്ക് ബുക്കിങ് ഉയര്‍ന്നപ്പോള്‍ കരിഞ്ചന്തക്കാരെ നിയന്ത്രിക്കാന്‍ ബുക്കിങ്ങിനു കൃത്യമായ ഇടവേള നടപ്പാക്കി. എല്‍പിജിയുടെ പ്രധാന ഉറവിടം ഗള്‍ഫ് രാജ്യങ്ങള്‍ എന്നതില്‍ നിന്ന് മാറി അര്‍ജന്റീന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എല്‍പിജി ഇറക്കുമതി തുടങ്ങി. കൂടാതെ എല്‍പിജിയുടെ ആഭ്യന്തര ഉല്‍പ്പാദനം ഇരട്ടിയാക്കി. ഇതിനിടയില്‍ രാജ്യത്തിനാവശ്യമായ എല്‍പിജി കയറ്റിയ കപ്പലുകള്‍ വിദഗ്ദ്ധമായ നയതന്ത്ര മെയ്‌വഴക്കത്തിലൂടെ ഹോര്‍മുസ് കടലിടുക്ക് കടന്നുവരാനും തുടങ്ങി. കരുത്തുള്ള ഒരു രാജ്യവും ഭരണാധികാരിയും പ്രതിസന്ധികളെ ശക്തിയാക്കി മാറ്റും. അതാണിവിടെ കണ്ടത്. ഈ പ്രതിസന്ധിയിലൂടെ നമുക്ക് പുതിയ എല്‍പിജി ഉറവിടങ്ങള്‍ ലഭിച്ചു. കൂടാതെ രാജ്യത്തിന്റെ എല്‍പിജി ഉല്‍പ്പാദനം ഗണ്യമായി വര്‍ധിച്ചു. പെട്രോളിയം പോലെ സാധിക്കില്ലെങ്കിലും രാജ്യത്തെ എല്‍പിജി സ്റ്റോക്ക് വര്‍ധിപ്പിക്കാനും ഈ പ്രതിസന്ധി സഹായിച്ചു.
രാജ്യം മുഴുവനും പ്രത്യേകിച്ച് നഗരങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് പൈപ്പ് വഴി പ്രകൃതിവാതകം എത്തിക്കുന്ന വന്‍പദ്ധതി നടപ്പായിക്കൊണ്ടിരിക്കുകയാണ്. പെട്രോളിയത്തില്‍ നിന്ന് വ്യത്യസ്തമായി ഭാരതത്തില്‍ വന്‍ തോതിലുള്ള പ്രകൃതിവാതക നിക്ഷേപങ്ങള്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒറീസ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്‍ഡമാന്‍ എന്നിവടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ എല്‍പിജി ഇറക്കുമതിയെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയും. മാത്രമല്ല എല്‍പിജി വായുവിനേക്കാള്‍ സാന്ദ്രത കൂടിയ വാതകമായത് കൊണ്ട് ചോര്‍ന്നാല്‍ മുകളിലേക്ക് പോകാതെ താഴേക്കിടക്കും. ഇതുകൊണ്ടാണ് എല്‍പിജി ചോര്‍ച്ച അപകടകരമാണെന്ന് പറയുന്നത്.എന്നാല്‍ പ്രകൃതിവാതകത്തിനു വായുവിനേക്കാള്‍ സാന്ദ്രത കുറവായതിനാല്‍ ചോരുന്ന ഘട്ടത്തില്‍ മുകളിലേക്ക് പോയി അപകടം ഒഴിവാകും. അതുമല്ല പ്രകൃതിവാതകം ഏല്‍പിജിയെ അപേക്ഷിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദവുമാണ്.കഴിഞ്ഞ പത്തുവര്‍ഷമായി പ്രകൃതിവാതക ഉപഭോഗം രാജ്യത്ത് ഗണ്യമായി കൂടുന്നുണ്ട്. വിപുലമായ പൈപ്പ് ലൈന്‍ ശൃംഖല, അതിനുവേണ്ടിയുള്ള വലിയ മുതല്‍മുടക്ക് ഒക്കെ പ്രശ്‌നമാണെങ്കിലും വലിയ കോര്‍പ്പറേറ്റുകളുടെ സഹകരണത്തോടെ ഭാരതത്തില്‍ പൈപ്പ് വഴിയുള്ള പ്രകൃതിവാതക വിതരണത്തിന് വലിയ സാധ്യതകളാണുള്ളത്. അടുത്ത പത്ത് വര്‍ഷം കൊണ്ട്, നഗരമേഖലകളില്‍ എല്ലാം പൈപ്പ് ലൈന്‍ ഗ്യാസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, റഷ്യ, വെനസ്വേല, ഒമാന്‍, നൈജീരിയ തുടങ്ങി ഇരുപത്തിരണ്ടു രാജ്യങ്ങളിലെ നാല്പത്തിയഞ്ചോളം മേഖലകളില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ എണ്ണ ഖനനം ചെയ്യുന്നുണ്ട്. ഇതും നമ്മുടെ ഊര്‍ജ്ജസുരക്ഷയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.
ഭാരതത്തില്‍ പെട്രോളിയം നിക്ഷേപം കുറവാണെങ്കിലും കല്‍ക്കരി നിക്ഷേപം ധാരാളമുണ്ട്. കല്‍ക്കരിയില്‍ നിന്നും പെട്രോളും ഡീസലും വേര്‍തിരിക്കുന്ന സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയില്‍ നാം പ്രാവീണ്യം നേടിക്കഴിഞ്ഞു. ഇത് ചെലവേറിയതും ഒരുപാട് കാര്‍ബണ്‍ പുറന്തള്ളുന്ന പ്രക്രിയയും ആണെങ്കിലും.അത്യാവശ്യഘട്ടങ്ങളില്‍ ഇന്ധനലഭ്യത ഉറപ്പാക്കാന്‍ കഴിയും.
ഭാരതം ഈ പ്രതിസന്ധി നേരിടുന്നതും മറികടക്കുന്നതും അസാധാരണമായ നയതന്ത്ര ചാതുര്യം കൊണ്ടാണ്. ഒരേസമയം റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇസ്രായേലില്‍ നിന്നും ആയുധം വാങ്ങുന്ന പലസ്തീനുമായും ഇസ്രായേലുമായും ഒരേസമയം മികച്ച ബന്ധം പുലര്‍ത്തുന്ന, ഇറാനുമായും അമേരിക്കയുമായും ഒരേപോലെ ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്ന പരിപക്വമായ നയതന്ത്രം കണ്ടു ലോകം അമ്പരന്നു നില്‍ക്കുകയാണ്. ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണം എന്ന് അറബിരാജ്യങ്ങള്‍ ഉറക്കെ ആവശ്യപ്പെടുമ്പോഴും കൃത്യമായ അകലം പാലിച്ച് രാജ്യത്തിന്റെയും നൂറ്റിനാല്പത് കോടി ജനങ്ങളുടെയും ഒരു കോടിയോളം വരുന്ന ഗള്‍ഫ് പ്രവാസികളുടെയും താല്പര്യങ്ങള്‍ക്കാണ് ഭാരതം മുന്‍ഗണന കൊടുക്കുന്നത്. ഈ നിലപാട് കൃത്യമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇവിടെ പെട്രോളും ഡീസലുമെല്ലാം തടസ്സമില്ലാതെ ലഭിക്കുന്നത്. ഇങ്ങനെ എടുക്കുന്ന പല നിലപാടുകളും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ള ജനപ്രിയ തീരുമാനങ്ങള്‍ ആയിരിക്കില്ല. അങ്ങനെയൊന്നായിരുന്നു അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ ഇവിടെ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് വില നിലനിര്‍ത്തിയത്. അതൊരു ജനപ്രിയ തീരുമാനമായിരുന്നില്ല. എന്നാല്‍ അങ്ങനെ തീരുമാനിച്ചത് കൊണ്ടാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില ബാരലിന് നൂറു ഡോളര്‍ കടക്കുമ്പോഴും ഇവിടെ വില കൂടാതെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നത്. ദീര്‍ഘദര്‍ശനത്തോടെ എടുക്കുന്ന തീരുമാനങ്ങള്‍ തല്ക്കാലം ജനപ്രിയമല്ലെങ്കിലും കാലക്രമത്തില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും എങ്ങനെ ഗുണം ചെയ്യും എന്നതിന്റെ ഒരു ഉദാഹരണമാണിത്.
അതായത്, ഒരു ആഗോള പ്രതിസന്ധിയും ഭാരതത്തിന്റെ ഊര്‍ജസുരക്ഷയെ ബാധിക്കാത്തവിധം ദീര്‍ഘദൃഷ്ടിയോടെ നടപ്പാക്കിയ, ബഹുമുഖങ്ങളായ വന്‍പദ്ധതികള്‍ ധാരാളമുണ്ട്. ഇങ്ങനെ സ്വന്തം നാടിന്റെ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കിയ കരുത്തുറ്റ ഭാരതത്തിനു മാത്രമേ ലോകത്തിനെ നയിക്കാന്‍ കഴിയൂ എന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് സമര്‍പ്പിതമായ ഒരു നേതൃത്വം തീരുമാനങ്ങള്‍ എടുക്കുന്നത്. അത് നേരത്തെ പറഞ്ഞ പോലെ പലപ്പോഴും ജനപ്രിയമായിക്കൊള്ളണം എന്നില്ല.






















