പി. പരമേശ്വരനുമായി അക്കിത്തത്തിന് വളരെ അടുത്ത് ഇടപഴകാനും ബന്ധപ്പെടാനും അവസരമുണ്ടായത് തപസ്യയുടെ അധ്യക്ഷനായിരുന്നപ്പോഴാണ്. പരമേശ്വര്‍ജിയുടെ പ്രേരണകാരണമാണ് മഹര്‍ഷി അരവിന്ദന്റെ വിഖ്യാതമായ ‘ഉത്തരപ്പാറപ്രസംഗം’ അക്കിത്തം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. പരമേശ്വര്‍ജിയുടെ കവിതാസമാഹാരമായ ‘യജ്ഞപ്രസാദ’ത്തിന് അവതാരിക എഴുതിയത് അക്കിത്തമായിരുന്നു. പരമേശ്വര്‍ജിയെക്കുറിച്ച് അദ്ദേഹമതില്‍ ഇങ്ങനെ കുറിച്ചു: ”പരമേശ്വര്‍ജിയുടെ വ്യക്തിസത്ത സദാ മനുഷ്യസംസ്‌കാരത്തിന്റെ അനശ്വരമാതൃകയായ ഭാരതീയസംസ്‌കാരത്തിന്റെ മുമ്പില്‍ ആലിംഗനോല്‍ക്കങ്ങളായി വിടര്‍ന്നുയര്‍ന്ന കൈകളോടെ, അര്‍ധനിമീലിതസ്വപ്‌നദൃഷ്ടികളോടെ നിലകൊള്ളുന്നതായി നാം അനുഭവിച്ചറിയുന്നു. വിവേകാനന്ദന്റേതുപോലെ മാതൃകാപരമായ ഈ കൃതി അവതരിപ്പിക്കുക എന്നത് ഭാഗ്യമായി ഞാന്‍ കരുതുന്നു.”
അഖിലേന്ത്യാതലത്തില്‍ ‘തപസ്യ’ക്ക് സമാനമായി ആരംഭിച്ച ‘സംസ്‌കാര്‍ഭാരതി’യുടെ ദേശീയ ഉപാധ്യക്ഷപദവിയിലും അക്കിത്തം പ്രവര്‍ത്തിച്ചിട്ടുണ്ട്. തപസ്യയുടെ വാര്‍ഷികോത്സവങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രമുഖരായ സാഹിത്യകാരന്മാരെ പങ്കെടുപ്പിക്കുക പതിവുണ്ട്. അങ്ങനെ സംസ്‌കാര്‍ഭാരതിയിലൂടെയും തപസ്യ വാര്‍ഷികോത്സവങ്ങളിലൂടെയുമാണ് ഭാരതത്തിലെ വിവിധ ഭാഷകളിലുള്ള വിഖ്യാതരായ എഴുത്തുകാരുമായി സൗഹൃദം സ്ഥാപിക്കാന്‍ അക്കിത്തത്തിന് അവസരമുണ്ടായത്.
ദൈവികമായ പ്രേരണ
ഒറിയ എഴുത്തുകാരനായ മനോജ്ദാസ്, കന്നഡ നോവലിസ്റ്റായ ശ്രീകൃഷ്ണ ആലനഹള്ളി, പ്രശസ്ത പുരാവസ്തു ഗവേഷകനും ചിത്രകാരനുമായ ഡോ. വിഷ്ണുശ്രീധര്‍ വാക്കന്‍കര്‍, തമിഴ് നോവലിസ്റ്റുകളായ അശോകമിത്രനും സുന്ദരാമസ്വാമിയും തെലുഗ് എഴുത്തുകാരനായ വി. പാണ്ഡുരംഗറാവു, കന്നഡസാഹിത്യകാരരായ ഡോ.രാമചന്ദ്രശര്‍മ്മയും ഡോ. ചന്ദ്രശേഖര കമ്പാറയും, ഭാഷാപണ്ഡിതരായ സി.ഡി. നരസിംഹയ്യയും, ഘനശ്യാമളപ്രസാദ് റാവുവും, തമിഴ് എഴുത്തുകാരായ സിര്‍പി സുബ്രഹ്മണ്യനും ശിവശങ്കരിയും, പത്മശ്രീ ശൈലേന്ദ്ര ശ്രീവാസ്തവ എന്നിവരുമായി അക്കിത്തം നേരിട്ടിടപെട്ടതങ്ങനെയാണ്.
1990ല്‍ കണ്ണൂരില്‍ നടന്ന തപസ്യ പതിനാലാം വാര്‍ഷികോത്സവത്തില്‍ മുഖ്യാതിഥിയായെത്തിയ കന്നഡകവി ഡോ. രാമചന്ദ്രശര്‍മ്മയെ പരിചയപ്പെട്ട ശേഷം അതിലെ അധ്യക്ഷപ്രസംഗത്തില്‍ അക്കിത്തം ഇങ്ങനെ അതിശയിച്ചു: ”ഇവിടെ ഇദ്ദേഹത്തെ പരിചയപ്പെടാനിടയായത് ഒരു വലിയ മഹാഭാഗ്യമായി തോന്നുകയാണ്. ഈ ലോകത്തു നടക്കുന്ന ഓരോ കാര്യവും ദൈവികമായ പ്രേരണയുടെ ഫലമായിട്ടാണെന്ന ധാരണ എന്നിലൊന്നുകൂടെ ദൃഢമാവുകയാണ്. ആരാണിദ്ദേഹം എന്ന് എനിക്ക് ഇതുവരെ ഒന്നുമറിയില്ലായിരുന്നു. പക്ഷേ പരിചയപ്പെട്ടപ്പോഴാണറിയുന്നത് പത്തുകൊല്ലമായി അദ്ദേഹത്തിന്റെ മകന്‍ നടരാജനും എന്റെ മകന്‍ വാസുദേവനും തമ്മില്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നത്. ഈ ഓണത്തിനു നാട്ടില്‍ വന്നപ്പോഴും നടരാജന്‍ വാസുദേവനൊപ്പം ബറോഡയിലുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് നമ്മുടെ മക്കള്‍ തമ്മില്‍ വലിയ സുഹൃത്തുക്കളാണല്ലോ എന്നാണ്.”
ആ പരിപാടി കഴിഞ്ഞ് ഏതാണ്ട് ഒന്നുരണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും രാമചന്ദ്രശര്‍മ്മ പെട്ടെന്ന് നിര്യാതനായ വിവരമറിഞ്ഞ അക്കിത്തം കൈകള്‍കൂപ്പി പറഞ്ഞത്, ”എത്രയോ കാലമായി ആത്മബന്ധം പുലര്‍ത്തുന്ന ഒരു സുഹൃത്ത് പെട്ടെന്ന് വേര്‍പെട്ടതുപോലെ തോന്നുന്നു” എന്നാണ്.
‘തപസ്യ’യുടെ അധ്യക്ഷപദവിയിലിരുന്ന കാലത്ത് എല്ലാ യോഗങ്ങളിലും പരിപാടികളിലും മുഴുവന്‍ സമയം അക്കിത്തം പങ്കെടുക്കുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും സാധാരണപ്രവര്‍ത്തകരോടൊപ്പം പരമാവധി സമയം ചെലവിടുകയും പ്രവര്‍ത്തനത്തിന് ദിശാബോധം നല്കുകയും ചെയ്യുമായിരുന്നു. താന്‍ വ്യാപരിച്ച മേഖലകളിലുള്ള പ്രമുഖവ്യക്തികളെയും താന്‍ ബന്ധപ്പെടുന്ന മറ്റ് സംഘടനകളെയും ‘തപസ്യ’യുമായി അടുപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേക താല്പര്യം പ്രകടിപ്പിക്കാറുണ്ടായിരുന്നു.
‘തപസ്യ’ എന്ന പദം ഭാരതീയതയുടെ മുഖമുദ്ര
‘തപസ്യ’യെ സംബന്ധിച്ച് മാധ്യമങ്ങളിലും മറ്റും വരുന്ന എല്ലാ പ്രതികരണങ്ങള്‍ക്കും കൃത്യമായ മറുപടികള്‍ കൊടുക്കുന്നതിലും വളരെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. 1998 ല്‍ ‘സമകാലിക മലയാളം’ വാരികയില്‍ ഒരാള്‍ ഇങ്ങനെയെഴുതുകയുണ്ടായി: ”മതമൗലികവാദികള്‍ കൊണ്ടുനടക്കുന്ന തപസ്യക്ക് ഒരു സാഹിത്യകാരനെ മാത്രമേ കിട്ടിയുള്ളൂ-അക്കിത്തത്തിനെ.” ഇതിന് മറുപടിയായി അക്കിത്തം എഴുതി: ”ഞാനിത് ഒരു ബഹുമതിയായി കണക്കാക്കുന്നു. എന്നാല്‍ ആലേഖകന്റെ നിഗമനങ്ങളില്‍ ചില തെറ്റുണ്ട്. ഭാരതസംസ്‌കാരത്തിന്റെ അന്തഃസത്ത സനാതനധര്‍മ്മ സങ്കല്പമാണ്. അതുള്ളവര്‍ക്ക് മതമൗലികവാദിയാവാന്‍ പറ്റില്ല. കാരണം മതങ്ങള്‍ പിറക്കുന്നതിന് മുമ്പുണ്ടായതാണ് സനാതനധര്‍മ്മം.
മറ്റൊന്ന് രാഷ്ട്രീയസ്വയംസേവകസംഘവുമായി തപസ്യയുടെ ബന്ധത്തെക്കുറിച്ച് ആ ലേഖകന്റെ തെറ്റിധാരണയാണ്. തപസ്യ തുടങ്ങിയത് സംഘമല്ല. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് തപസ്യ തുടങ്ങിയപ്പോള്‍ അതിന്റെ കാരണക്കാരില്‍ ഒരാള്‍ തിക്കോടിയനായിരുന്നു. മറ്റൊരാള്‍ സര്‍വോദയക്കാരനായ വി.എം. കൊറാത്ത്. അന്ന് എന്‍.എന്‍. കക്കാടും ഉറൂബും തപസ്യയുമായി ബന്ധപ്പെട്ടിരുന്നു. ഭാരതത്തിലെ മനുഷ്യസമൂഹത്തിന്റെ പ്രവര്‍ത്തനം സനാതനധര്‍മ്മത്തില്‍ ഉറച്ചുനില്ക്കണമെന്ന് ആര്‍.എസ്.എസ് ആശിക്കുന്നു. അതിനുവേണ്ടി ശ്രമിക്കുന്നു. ഒളിച്ചുകളിയില്ലാത്ത ഈ സത്യം തപസ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരംഗത്തിനും അരോചകമല്ല. കാരണം, ‘തപസ്യ’ എന്ന പദം ഭാരതീയതയുടെ മുഖമുദ്രയാണ്.” (വാര്‍ത്തികം മാസിക, 1998 മാര്‍ച്ച്).
പൊതുസമൂഹത്തിലുണ്ടാവുന്ന ആശാസ്യമായ ഏതു സാംസ്‌കാരികസംരംഭങ്ങള്‍ക്കും ‘തപസ്യ’യുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. 1992 നവംബര്‍ ഒന്നാം തീയതി മതസൗഹാര്‍ദ്ദത്തിനു വേണ്ടി ഗുരുവായൂര്‍ സന്നിധിയില്‍ പ്രശസ്തഗായകന്‍ യേശുദാസ് നടത്തിയ ഉപവാസയജ്ഞത്തില്‍ ക്ഷണിക്കാതെതന്നെ അക്കിത്തം പങ്കെടുക്കുകയുണ്ടായി. അവിടെയെത്തിയ ഉടന്‍ അദ്ദേഹം ചെയ്തത് യേശുദാസിന്റെ കാല്‍തൊട്ടു വന്ദിക്കലായിരുന്നു. (അക്കിത്തത്തിന്റെ നിര്യാണവേളയില്‍ ഇക്കാര്യം അനുസ്മരിച്ചാണ് യേശുദാസ് ആദരാഞ്ജലി അര്‍പ്പിച്ചത്.) തുഞ്ചന്‍പറമ്പില്‍ നടന്നുകൊണ്ടിരുന്ന പ്രവര്‍ത്തനങ്ങളില്‍ തപസ്യയുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ട് തുഞ്ചന്‍സ്മാരകട്രസ്റ്റ് ചെയര്‍മാന്‍ എം.ടി വാസുദേവന്‍നായര്‍ അക്കിത്തത്തിന് കത്തെഴുതിയപ്പോള്‍ സംഘടനാസമീപനം വ്യക്തമാക്കുന്നതിനായി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം രണ്ടുതവണ അവിടം സന്ദര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. പി. പരമേശ്വരന്‍, വി.എം. കൊറാത്ത്, തുറവൂര്‍ വിശ്വംഭരന്‍ എന്നിവര്‍ അതിലുള്‍പ്പെട്ടിരുന്നു.
”തിരൂരിലെ തുഞ്ചന്‍മഠം പഠനഗവേഷണകേന്ദ്രമായി വികസിപ്പിക്കാനുള്ള ഭരണസമിതിയുടെ ശ്രമത്തെ ‘തപസ്യ’ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആധ്യാത്മികാചാര്യനായ തുഞ്ചത്താചാര്യപാദരുടെ സ്മര ണയുമായി ബന്ധപ്പെട്ട ആ സ്ഥാപനത്തിന്റെ തനിമയും ആധ്യാത്മികപശ്ചാത്തലവും നിലനിര്‍ത്തിക്കൊണ്ടാവണം നവീകരണ-വികസനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്” എന്നായിരുന്നു ആ സംഘം അന്നു നല്‍കിയ നിര്‍ദ്ദേശം.
വിദ്യാരംഭകാലത്ത് അവിടത്തെ ക്ഷേത്രത്തില്‍ നടക്കുന്ന പൂജകളും ചടങ്ങുകളും മുടങ്ങരുത്, എല്ലാ ദിവസവും അവിടെ സന്ധ്യക്ക് വിളക്കു കത്തിച്ച് എഴുത്തച്ഛന്‍ കൃതികള്‍ പാരായണം ചെയ്യണം, നടത്തിപ്പിലും ഭരണകാര്യത്തിലും രാഷ്ട്രീയത്തിനതീതമായ സാംസ്‌കാരികപ്രാധാന്യം ഉറപ്പുവരുത്തണമെന്ന കാര്യവും മുന്നോട്ടുവച്ചിരുന്നു.
1996 ല്‍ പാലക്കാട് നടന്ന തപസ്യ പത്തൊമ്പതാം വാര്‍ഷികോത്സവത്തോടനുബന്ധിച്ച് ‘നിളാപുണ്യത്തിലേക്ക്’ എന്ന ഒരു സാംസ്‌കാരികയാത്ര നടത്താന്‍ നിര്‍ദ്ദേശിച്ചത് അക്കിത്തമായിരുന്നു. നിളയുടെ സാംസ്‌കാരികപാരമ്പര്യം പുതുതലമുറയിലേക്ക് പകരാന്‍ അത്തരമൊരു പരിപടി ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ജീര്‍ണാവസ്ഥയിലായ കൊല്ലങ്കോട് കൊട്ടാരം സംരക്ഷിക്കാനും സാംസ്‌കാരികപൈതൃകകേന്ദ്രമായി നിലനിര്‍ത്താനും വേണ്ടി അവിടെ രൂപംകൊണ്ട സംരക്ഷണസമിതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യയുടെ സംഘം 1995 ഒക്‌ടോബറില്‍ അവിടം സന്ദര്‍ശിച്ചിരുന്നു. കൊട്ടാരം പൊളിച്ചുമാറ്റാനുള്ള ചില നിക്ഷിപ്ത താല്പര്യക്കാരുടെ ശ്രമം സാംസ്‌കാരികകേരളം ഒന്നിച്ചുനിന്ന് ചെറുക്കണമെന്ന് അക്കിത്തം അന്ന് ആഹ്വാനം ചെയ്തു.
അക്കിത്തത്തിന്റെ വീട്ടില്‍ പല തവണ തപസ്യയുടെ നേതൃയോഗങ്ങള്‍ നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നിയും കുടുംബാംഗങ്ങളും ‘തപസ്യ’യുമായി വളരെ അടുത്ത ആത്മബന്ധമാണ് പുലര്‍ത്തിപ്പോന്നത്. അവസാനകാലത്ത് തപസ്യ പരിപാടികളില്‍ പങ്കെടുക്കാന്‍ അക്കിത്തത്തെ അനുഗമിച്ചിരുന്നത് മകന്‍ നാരായണനായിരുന്നു.
1999ല്‍ തപസ്യയുടെ അധ്യക്ഷപദവി പ്രശസ്ത കവി പി. നാരായണക്കുറുപ്പിന് കൈമാറിയെങ്കിലും ജീവിതാവസാനം വരെ തപസ്യയുടെ ആത്മഭാവമായി അക്കിത്തം നിലകൊണ്ടു. അതിന്റെ എല്ലാ സംരംഭങ്ങള്‍ക്കും അനുഗ്രഹം ചൊരിയുകയും മാര്‍ഗനിര്‍ദ്ദേശം നല്കുകയും മനസ്സുകൊണ്ട് അതിനെ നയിക്കുകയും ചെയ്തുകൊണ്ടിരുന്നു. കോഴിക്കോട്ട് തന്നെ അദ്ദേഹത്തിന്റെ നവതി ആഘോഷിച്ചതും ‘തപസ്യ’യാണ്. രൂപംകൊണ്ട് എട്ടു വര്‍ഷം കഴിഞ്ഞാണ് അക്കിത്തം ‘തപസ്യ’യുമായി ബന്ധപ്പെട്ടതെങ്കിലും അതിനുശേഷം അക്കിത്തവും തപസ്യയും പര്യായപദങ്ങളായി മാറുകയായിരുന്നു. പരസ്പരം പോഷിപ്പിച്ചുകൊണ്ട് ഒറ്റഭാവമായി പരിണമിക്കുകയായിരുന്നു.
മുപ്പത്തഞ്ചിലേറെ വര്‍ഷത്തെ അക്കിത്തത്തിന്റെ തപസ്യയുമായുള്ള ബന്ധത്തിനിടയില്‍ ഏറ്റവും അവിസ്മരണീയമായ സംഭവമായിരുന്നു 1991 ല്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നടന്ന സാംസ്‌കാരിക തീര്‍ഥയാത്ര. അക്കിത്തം എന്ന മഹാകവിയെ സഹൃദയലോകത്തിനും അക്കാദമികലോകത്തിനുമപ്പുറം കേരളത്തിലെ എല്ലാവിഭാഗങ്ങളിലും പെട്ട സാമാന്യജനങ്ങള്‍ക്ക് സുപരിചിതനാക്കിയത് സമാനതകളില്ലാത്ത ഈ യാത്രയായിരുന്നു. യാത്ര കടന്നുപോയ ഓരോ പ്രദേശങ്ങളിലും സ്വീകരിക്കാന്‍ വന്നുകൂടിയ വന്‍ജനക്കൂട്ടം. സാംസ്‌കാരികലോകത്തെ പ്രമുഖരും കലാ-സാഹിത്യകുതുകികളും. ഗ്രാമീണരും നഗരവാസികളും തൊഴിലാളികളും വൃദ്ധജനങ്ങളും യുവാക്കളും വിദ്യാര്‍ഥികളും. സാഹിത്യലോകത്തിനപ്പുറത്തേക്കുകൂടി പടര്‍ന്ന ജനപ്രീതി അത് അക്കിത്തത്തിന് നേടിക്കൊടുക്കുകയുണ്ടായി.
കാലത്തിന്റെ, ദൈവത്തിന്റെ നിയോഗമായാണ് അക്കിത്തം കാവ്യകര്‍മ്മം ഏറ്റെടുത്തത്. ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയില്‍ മനസ്സിലുണ്ടാവുന്ന തീപ്പൊരികള്‍ വരികളായി കുറിക്കവേ ഏതോ ഒരു ചൈതന്യം തന്നില്‍ പ്രവേശിക്കുന്നതായി തോന്നാറുണ്ട് എന്നദ്ദേഹം പറയുമായിരുന്നു.
”ധര്‍മ്മോത്സുകമായ മനസ്സാക്ഷിയുടെയോ പൂര്‍വാര്‍ജിതപുണ്യത്തിന്റെയോ ഭദ്രമായൊരു സനാതനപീഠം അക്കിത്തത്തിന്റെ കവിതയില്‍ തുടക്കം മുതലേയുണ്ട്. ഭൗതികമതമൗലികവാദത്തിന്റെ പടിഞ്ഞാറന്‍കാറ്റിന് ആ പീഠത്തിലിരിക്കുന്ന കവിയെ ധര്‍മ്മഭ്രഷ്ടനാക്കാന്‍ കഴിയില്ല. സൂര്യമുഖം നോക്കി വളരുന്ന വൃക്ഷത്തെപ്പോലെ അദ്ദേഹത്തിന്റെ ഓരോ കവിതയും നിയതമായ ലക്ഷ്യത്തിലേക്ക് വികസിക്കുന്നു. അനശ്വരതയുടെ നിദ്രാണഭാവം പൂണ്ട രൂപത്തെ പ്രജാപതിയായ കവി പുനഃസൃഷ്ടിക്കുന്നതാണ് കവിതയെങ്കില്‍, അക്കിത്തത്തിന്റെ രചനകളില്‍ അതിന്റെ സംഖ്യ ഏറെയാണ്” എന്നാണ് പ്രഫ.കെ. പി. ശശിധരന്‍ അക്കിത്തംകവിതയെ നോക്കിക്കണ്ടത്.
നാം കാണുന്നതിനപ്പുറത്താണ് കവി കാണുന്നത്. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് സംവേദനം ചെയ്യാനാവാത്ത അതീന്ദ്രിയമായ അനുഭൂതിതലങ്ങളിലേക്കാണ് കവിമനസ്സ് സഞ്ചരിക്കുക. പ്രത്യേകിച്ചും ആര്‍ഷമായ ആത്മചൈതന്യം നിറഞ്ഞ പ്രതിഭ. ശ്രീ അരബിന്ദോയുടെ കാവ്യദര്‍ശനഗ്രന്ഥമായ ‘ഫ്യൂച്ചര്‍ പോയട്രി’യില്‍ ”കവിത മന്ത്രമായി പരിണമിക്കും” എന്നു പറഞ്ഞതിന് നിദര്‍ശനമാവുകയാണ് അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചം.
ജീവിതത്തിലെ ചേറില്‍നിന്ന് വെണ്ണക്കല്ലിന്റെ കഥയും അനശ്വരന്റെ ഗാനവും കടഞ്ഞെടുത്ത കവി, ഭൂതകാരുണ്യത്തില്‍നിന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം വിരിയിച്ച കവി, ‘ഇദം നഃ മമഃ’ എന്ന മന്ത്രത്താല്‍ ആയുസ്സിനെ അമൃതഘടികയാക്കിയ കവി. അതായിരുന്നു അക്കിത്തം
(അവസാനിച്ചു)





















