ആഗോളതാപനം അപകട ഭീഷണി ഉയര്‍ത്തിക്കൊണ്ട് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിലെ ചൂട് അനുദിനം വര്‍ദ്ധിക്കുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളില്‍ ചുഴലിക്കാറ്റും ചിലയിടങ്ങളില്‍ അതിവൃഷ്ടിയും, വെള്ളപ്പൊക്കവും ഉണ്ടാകുന്നു. വ്യവസായവല്‍ക്കരണ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ആഗോളതാപനിലയില്‍ നിന്നും ഒന്നര ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധന കടന്ന് രണ്ടു സെല്‍ഷ്യസ് ചൂടു കൂടിയാല്‍ അപകടരേഖയിലേക്ക് ലോകം എടുത്തെറിയപ്പെടുമെന്നും നാലു ഡിഗ്രിയിലേറെ സെല്‍ഷ്യസ് താപനില ഉയര്‍ന്നാല്‍ ജീവിവംശത്തിന്റെ പകുതിയിലധികം ഇല്ലാതാകുമെന്നുമാണ് വിദഗ്ദ്ധ അഭിപ്രായം. അങ്ങനെയായാല്‍ വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഭൂമിയില്‍ ജീവന്റെ ആവാസവ്യവസ്ഥ ദുരിതപൂര്‍ണ്ണമാകും. മഞ്ഞുകട്ടികള്‍ ഉരുകുകയും, സമുദ്രനിരപ്പ് ഉയരുകയും ചെയ്താല്‍ ലോകത്ത് വിനാശങ്ങള്‍ ഉണ്ടാകും. മാലിദ്വീപ് പോലുള്ള പല രാഷ്ട്രങ്ങളും അധികം വൈകാതെ വെള്ളത്തിനടിയിലാകുമെന്നാണ് പരിസ്ഥിതിശാസ്ത്രജ്ഞരുടെ നിഗമനം.
ഭൂമിയില്‍ മഞ്ഞുരുകല്‍ ഒരു പ്രക്രിയയാണെങ്കിലും കഴിഞ്ഞ നൂറുവര്‍ഷത്തിനിടെയാണ് 10 മുതല്‍ 25 സെന്റിമീറ്റര്‍ വരെ മഞ്ഞുരുകാന്‍ തുടങ്ങിയത്. അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകുന്നത് റെക്കാര്‍ഡ് അളവായ 1900 ടണ്ണാണെന്ന് നാസയുടെ ഉപഗ്രഹമായ ഡാറ്റ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇതിന്റെ പകുതിയിലും താഴെയായിരുന്നു. ഓരോ വര്‍ഷവും രണ്ടുമുതല്‍ മൂന്ന് എം.എം. വരെ സമുദ്രനിരപ്പ് ഉയരുന്നതായാണ് ഔദ്യോഗിക സമുദ്രശാസ്ത്ര സര്‍വ്വേകള്‍ പറയുന്നത്. കരയില്‍ താപനില ഉയരുന്നതിനേക്കാള്‍ ചെറിയതോതില്‍ സമുദ്രത്തില്‍ താപനില ഉയര്‍ന്നാല്‍പോലും അത് മത്സ്യങ്ങളുടേയും മറ്റ് ജലജീവികളുടെയും നാശത്തിനു വഴിവയ്ക്കും. തിരമാലകള്‍ ഉണ്ടാക്കുന്ന ഗതിവേഗം മത്സ്യസമ്പത്തിന്റെ നാശത്തിലേയ്ക്ക് നയിക്കാമെന്ന് ഐ.പി.സി.സി. (ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥയുടെ തകിടം മറിച്ചില്‍മൂലം ഇപ്പോള്‍ തന്നെ ജീവനും സ്വത്തിനും സംഭവിച്ചിട്ടുള്ള നഷ്ടം വളരെ വലുതാണ്. കാലാവസ്ഥ ഉച്ചകോടികള്‍ (United Nation Frame Work)- തയ്യാറാക്കുന്ന രൂപരേഖകള്‍ പ്രായോഗികതലത്തില്‍ എത്താതെ പൊയ്‌ക്കൊണ്ടിരിക്കുന്നു.
കാലാവസ്ഥയുടെ മാറ്റം കൊണ്ട് ധാന്യം, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉത്പാദനം കുറഞ്ഞു വരികയാണ്. ലോകത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന മഴയുടെ അളവും വര്‍ഷംതോറും കുറഞ്ഞുവരുന്നു. പരിസ്ഥിതി തകിടം മറിയുന്നതിന്റെ ഫലമായി ലോകത്തിന്റെ വനസമ്പത്തും അതിലെ ജൈവവൈവിധ്യവും കുറയുന്നു. 2050 ഓടെ ഭൂമിയുടെ ഉപരിതലചൂട് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടുമെന്ന് കറന്റ് സയന്‍സ് മാസിക പ്രസിദ്ധീകരിച്ച പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതെല്ലാം മനസ്സിലാക്കിയിട്ടാണ് താപനില 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തണമെന്ന് താത്വികമായെങ്കിലും അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ലാഭം മാത്രം ലക്ഷ്യമാക്കുന്ന വികസനരീതിയുടെ അനിവാര്യമായ പ്രത്യാഘാതമാണ് ആഗോളതാപനം. പാരിസ്ഥിതിക സന്തുലനാവസ്ഥ ഉറപ്പു വരുത്താതെ ഭൂമിക്കും പ്രകൃതിക്കും അതില്‍ വസിക്കുന്ന ജീവജാലങ്ങള്‍ക്കും പരിഗണന നല്‍കാതെ നടത്തപ്പെടുന്ന വികസനമാണ് അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്. ലാഭാര്‍ത്തിയില്‍ എല്ലാത്തരം ഫോസില്‍ ഇന്ധനങ്ങളും യാതൊരു നിയന്ത്രണങ്ങളും മുന്‍കരുതലുമില്ലാതെ ഉപയോഗിച്ച് അമിതോല്‍പ്പാദനം നടത്തി ആഗോളതാപനത്തിലേക്ക് ഭൂമിയെ വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്തം വികസിത രാജ്യങ്ങള്‍ക്കാണ്. അന്തരീക്ഷത്തില്‍ ഇതുവരെയുള്ള കാര്‍ബണ്‍ ശേഖരത്തിന്റെ മഹാഭൂരിപക്ഷവും അമേരിക്കയുള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളുടെ സംഭാവനയാണ്. ഇത്തരമൊരു ലോകത്തെ നയിക്കുന്നത് ആഗോളവല്‍ക്കരണവും ലോകവ്യാപാരസംഘടനയുമാണ്. ഇതിന്റെ ഫലമായി വ്യവസായസമ്പന്നമായ വികസിത രാജ്യങ്ങളിലെ മാലിന്യങ്ങളെ ദരിദ്രരാജ്യങ്ങളിലേക്ക് ഒഴുക്കിക്കളയുന്ന ഒരു സംസ്‌കാരമാണ് രൂപപ്പെട്ടിരിക്കുന്നത്. വികസിത രാജ്യങ്ങളിലെ കോര്‍പ്പറേറ്റുകളും ഉപഭോക്താക്കളുമാണ് ആഗോളതാപനം വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന ഉത്തരവാദികള്‍. തങ്ങള്‍കൂടി ഈ ലോകത്തില്‍നിന്നും തുടച്ചുനീക്കപ്പെടുമെന്ന ബോധമാണ് ആഗോളതാപനം കുറയ്ക്കാനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാന്‍ വികസിതരാജ്യങ്ങളെ ഇപ്പോള്‍ പ്രേരിപ്പിക്കുന്നത്. എങ്കിലും, അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കാലാവസ്ഥാ വ്യതിയാനത്തില്‍ മനുഷ്യന്റെ പങ്കിനെ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ ഉല്‍പ്പാദനങ്ങളിലും ലാഭത്തിലും ഇടിച്ചില്‍ സംഭവിക്കാതെ വികസ്വരരാജ്യങ്ങളുടെ തലയില്‍ കൂടുതല്‍ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കാനാണ് നാളിതുവരെ വ്യവസായവല്‍കൃത രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വികസിതരാജ്യങ്ങള്‍ വ്യവസായവല്‍ക്കരണ കാലത്തു പുറന്തള്ളിയ വിഷവാതകങ്ങളുടെ ദുരന്തമാണ് ഇന്ന് ഈ ലോകം അനുഭവിക്കുന്നത്. കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ അളവ് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലെ വ്യവസായവത്ക്കരണത്തിലൂടെ 270 പി.പി.എമ്മില്‍നിന്നും (പാര്‍ട്ട്‌സ് പെര്‍ മില്യണ്‍) 380 പി.പി.എമ്മിനടുത്തു നില്‍ക്കുന്നു. ഇത് അന്തരീക്ഷത്തിലെ ചൂടുകൂട്ടി കാലാവസ്ഥ മാറ്റത്തിനു വഴിയൊരുക്കി. കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമിതിയായ ഐ.പി.സി.സി.യുടെ റിപ്പോര്‍ട്ടില്‍ ഓരോ വര്‍ഷവും ആഗോളതാപനം വര്‍ദ്ധിക്കുന്നുവെന്നാണ് പറയുന്നത്. ഹരിതഗൃഹവാതകങ്ങളുടെ സൃഷ്ടിയില്‍ 90 ശതമാനവും മനുഷ്യരുടെ സംഭാവനയാണെന്നും ഐ.പി.സി.സി. ഓര്‍മ്മിപ്പിക്കുന്നു.
മുപ്പതുശതമാനം മലിനീകരണത്തിനു കാരണം ജൈവഇന്ധനം അടിസ്ഥാനമായുള്ള രാസപദാര്‍ത്ഥങ്ങളും, ആഗോളവല്‍കൃത ഭക്ഷ്യോല്‍പ്പനങ്ങളും, കാര്‍ഷിക രീതികളും കൂടാതെ വീട്ടില്‍നിന്നും ഓഫീസുകളില്‍ നിന്നുമുള്ള ബള്‍ബുകള്‍, ട്യൂബുകള്‍, ഫാന്‍, ഇലക്ട്രിക് ഹീറ്റര്‍, ടി.വി., വാഷിംഗ് മെഷീന്‍, എ.സി. എന്നിവയില്‍നിന്നും പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്‌സൈഡും കൂടയാണ്. ഹരിതഗൃഹവാതകങ്ങള്‍ ആര് എവിടെ ഏത് അളവില്‍ പുറത്തുവിട്ടാലും ലോകം മുഴുവന്‍ പരക്കുന്നതും അതിന്റെ ഭാരം ലോകം മുഴുവന്‍ ചുമന്നു തീരേണ്ടതുമാണ്. കാലാവസ്ഥാ ദുരന്തങ്ങളുടെ അനുഭവങ്ങള്‍ ഓരോ രാജ്യത്തെ ജനങ്ങളെയും നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളായി മാറിയിരിക്കുകയാണ്. എങ്കിലും ഹരിതഗൃഹവാതകങ്ങള്‍ ജീവന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ഭൂമി തണുത്തുറഞ്ഞുപോകാതിരിക്കുന്നതിനും, ജീവന്‍ നിലനിന്നുപോകുന്നതിനും ഹരിതഗൃഹവാതകങ്ങള്‍ നല്‍കുന്ന 15 ഡിഗ്രി സെല്‍ഷ്യസില്‍ കുറയാതെയുള്ള ചൂട് ഭൂമിക്കും, ജീവനും അത്യന്താപേക്ഷിതമാണ്. ഈ ചൂടുകൂടിക്കൂടി ഭൂമി ചുട്ടുപഴുത്താലോ, ഭൂമി ലോകത്തിന് സംഭാവന നല്‍കുന്നത് ദുരന്തങ്ങളായിരിക്കും.
ഈ ദുരന്തങ്ങളില്‍ നിന്ന് രക്ഷനേടാനായി രാഷ്ട്രീയകരാറുകളും, സാമ്പത്തിക പദ്ധതികളും, പ്രായോഗിക നടപടികളുമാണ് ആവശ്യം. ലോകമാകെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയായ ക്ലീന്‍ ഡെവലപ്പ്‌മെന്റ് മെക്കാനിസം നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണം. ഓരോ രാജ്യവും എത്രമാത്രം കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുവന്നുവെന്ന അളവിന്റെ അടിസ്ഥാനത്തിലും, ലോകരാഷ്ട്രങ്ങളുടെ വളര്‍ച്ച വിലയിരുത്തിയും ഓരോ രാജ്യവും കാര്‍ബണ്‍ എത്രമാത്രം കുറയ്ക്കണമെന്നുള്ള മാനദണ്ഡം പരിശോധിക്കാനും, നടപ്പിലാക്കാനുമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഒരു ഏജന്‍സിയെ കൊണ്ടുവരേണ്ടിയിരിക്കുന്നു.
അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ വനവത്ക്കരണം, മണ്ണ് സംരക്ഷണം, നദീ സംരക്ഷണം എന്നിവയിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും, കാറ്റ്, തിരമാല, സൂര്യപ്രകാശം, ജൈവഇന്ധനം എന്നിവ ഉപയോഗിച്ചുള്ള ഊര്‍ജ്ജോത്പാദനപദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും വേണം. സി.എഫ്.എല്‍., എല്‍.ഇ.ഡി. വിളക്കുകള്‍ എന്നിവ വൈദ്യുതി ലാഭിക്കുമെന്നു മാത്രമല്ല, ചൂടു കുറച്ച് കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ബള്‍ബുകള്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവിനെയും അവഗണിക്കാനാവില്ല. ആഗോളതാപനത്തിന്റെ 16 ശതമാനം വാഹനങ്ങളില്‍ നിന്നുള്ള പുകമൂലം ഉണ്ടാകുന്നതാണ്. 250 ലിറ്റര്‍ കത്തിയാല്‍ തന്നെ 15 കിലോഗ്രാം കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലുണ്ടാകും. ഇതു പരിഹരിക്കാന്‍ ഇലക്ട്രിക്കല്‍, സി.എന്‍.ജി. പോലുള്ള ബദല്‍ സാധ്യതകളുടെ ഉപയോഗം വര്‍ദ്ധിക്കണം. ആഗോളതാപനം തടയാനുള്ള സ്വാഭാവികവും ഏറ്റവും ചെലവുകുറഞ്ഞതുമായ മാര്‍ഗ്ഗം മരം വച്ചുപിടിപ്പിക്കലാണ്. ഒരു മരം അതിന്റെ ജീവിതകാലത്ത് 1000 കിലോഗ്രാം കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്നുവെന്നാണ് കണക്ക്. പേപ്പര്‍ നിര്‍മ്മാണത്തിനായും മരങ്ങള്‍ മുറിക്കുന്നുണ്ട്. പേപ്പറിന്റെ ഉപയോഗം കുറയ്ക്കാനായി പരമാവധി കാര്യങ്ങള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യണം.
ചെലവ് കൂടിയതും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ നിറയ്ക്കുന്നതുമായ വൈദ്യുതിയ്ക്ക് പകരം സൗരോര്‍ജ്ജെത്ത (സോളാര്‍) ആശ്രയിക്കണം. അതുപോലെ തന്നെ കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിനും പ്രാധാന്യം നല്‍കണം. ജൈവവൈവിധ്യ കാര്‍ഷിക രീതികള്‍ അവലംബിക്കുന്നതിലൂടെ മാത്രം പ്രസരണത്തിന്റെ കുറവുവരുത്താന്‍ സാധിക്കും. പദാര്‍ത്ഥങ്ങളുടെ സമ്പുഷ്ടീകരണത്തിലൂടെ ഉണ്ടാകുന്ന കാര്‍ബണിനെ ഇതിലൂടെ അകറ്റിനിര്‍ത്താനും കഴിയും. ഹൈഡ്രോ പ്രോജക്ടുകള്‍ക്കും പ്രാമുഖ്യം നല്‍കണം. ഇപ്പോള്‍ കല്‍ക്കരി കത്തിച്ചുകൊണ്ട് അമ്പത്ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതുകൊണ്ട് കാര്‍ബണ്‍ഡൈഓക്‌സൈഡും സള്‍ഫര്‍ഡയോക്‌സൈഡും നൈട്രജനും അന്തരീക്ഷത്തില്‍ വലിയതോതില്‍ പരക്കുന്നു.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനുള്ള നൂതനസാങ്കേതികവിദ്യകള്‍ ഗവേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. ഓരോവര്‍ഷവും ഹരിതഗൃഹവാതക വളര്‍ച്ചയുടെ തോത് കുറച്ചു കൊണ്ടുവരണം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനുള്ള നടപടിയെടുക്കണമെന്നു പറഞ്ഞാ ല്‍ പെട്രോളിയം പോലുള്ള ഊര്‍ജ്ജസ്രോതസ്സുകളുടെയും വ്യവസായ ശാലകളുടെയും ഉപയോഗം കുറയ്ക്കണമെന്നാണ് അതിനര്‍ത്ഥം. ഊര്‍ജ്ജ ഉപയോഗം കുറച്ചാല്‍ വ്യവസായ ഉല്‍പ്പാദനവും വളര്‍ച്ചയും കുറയും. വികസനം നിലയ്ക്കാതെ തന്നെ നമുക്ക് വളരണം, ഭൂമിക്ക് നിലനില്‍ക്കുകയും വേണമെന്ന കാഴ്ചപ്പാടിലൂടെയേ ഈ വിഷയത്തെ സമീപിക്കാനാകൂ.
(പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ലേഖകന്‍)





















