ഭാരത പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യേണ്ട ഒരു ദിവസമായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുപ്പതാം തിയതി. 1967ല്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ ഗ്രാമമായ നക്‌സല്‍ബാരിയില്‍ നിന്നും ആരംഭിച്ച് പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍, ഛത്തീസ്ഗഡ്, ഒറീസ, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ചെറുതും വലുതുമായ ഭീകര ആക്രമണങ്ങളിലൂടെ രക്തപ്പുഴയൊഴുക്കി അറുപതുവര്‍ഷം നീണ്ടുനിന്ന മാവോയിസ്റ്റ് ചുവപ്പന്‍ ഭീകരതയെ ഭാരതത്തിന്റെ മണ്ണില്‍ നിന്നും തുടച്ചു നീക്കിയെന്ന ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം അന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയത്. അധികാരത്തിലേറിയ നാള്‍ മുതല്‍ ചുവപ്പന്‍ ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത അമിത് ഷാ 2026 മാര്‍ച്ച് മുപ്പത്തിയൊന്നായിരുന്നു മാവോയിസ്റ്റ് ഭീകരതയെ ഭാരതത്തില്‍ നിന്നും തുടച്ചു നീക്കുന്നതിനായി പ്രഖ്യാപിച്ച അവസാന തീയതി. അതിനു കൃത്യം ഒരു ദിവസം മുമ്പ് ഭാരതപാര്‍ലമെന്റില്‍ അദ്ദേഹം ലക്ഷ്യം നേടിയെന്ന പ്രഖ്യാപനം നടത്തി കേന്ദ്ര സര്‍ക്കാരിന്റെ വിജയകിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ത്തു.
1967 മാര്‍ച്ച് മാസത്തില്‍ ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുരി റവന്യൂ ഡിവിഷനിലെ നക്‌സല്‍ബാരി ബ്ലോക്കിലെ വനവാസി വിഭാഗക്കാരായ സാന്താള്‍, ഒറാങ്, രാജ്ബാങ്ഷി കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസം തോക്കിന്‍ കുഴലിലൂടെ മാത്രമെ സാധ്യമാകുകയുള്ളൂ എന്ന ആശയത്തില്‍ രൂഢമൂലമായി വിശ്വസിച്ചിരുന്ന ചാരു മജൂംദാര്‍, കനു സന്യാല്‍, മുജീബുര്‍ റഹ്മാന്‍, കംഗണ്‍ മജൂംദാര്‍ എന്നീ തീവ്ര കമ്മ്യൂണിസ്റ്റ് – മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ ചൈനീസ് ഏകാധിപതി മാവോ സെതൂങ്ങിന്റെ ഉന്മൂലന സിദ്ധാന്തത്തെ അടിസ്ഥാനപ്രമാണമായി സ്വീകരിച്ചു. ഭരണകൂടത്തെ അട്ടിമറിക്കാനായി ഭൂവുടമകള്‍ക്ക് എതിരെയും, പോലീസിനെതിരായും സായുധ ആക്രമണം നടത്തി ആരംഭിച്ച കലാപത്തിലൂടെ തുടങ്ങിയതാണ് ഭാരതത്തിലെ മാവോയിസ്റ്റ് ഭീകരതയുടെ ചരിത്രം.
മാവോയിസത്തിന്റെ വളര്‍ച്ചയ്ക്ക് കാരണം ദാരിദ്ര്യം മാത്രമായിരുന്നില്ല. അതിനു ആശയപരമായ അടിത്തറയും ഉണ്ടായിരുന്നു. മാവോയിസം പെട്ടെന്നുണ്ടായ ഒരു കലാപമല്ല, മറിച്ച് അതിനു പിന്നില്‍ വളരെക്കാലമായുള്ള ഒരു ആശയത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് ആശയങ്ങളും മാവോയിസത്തിന്റെ ഭീകരതയും ചേര്‍ന്നപ്പോള്‍ ഭാരതത്തില്‍ ചുവപ്പന്‍ ഭീകരത വളര്‍ന്നു. ദാരിദ്ര്യത്തില്‍ നിന്നുണ്ടായ അസംതൃപ്തിയില്‍ നിന്നും കലാപം ഉടലെടുത്തു. ദാരിദ്ര്യം ഉണ്ടെങ്കില്‍പ്പോലും അതിന് ഒരു ആശയത്തിന്റെ പിന്തുണ ഉണ്ടാകണം. എങ്കില്‍ മാത്രമേ അതൊരു സായുധ കലാപമായി മാറുകയുള്ളൂ അതാണ് മാവോയിസം.

കലാപത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തി മുളയിലേ പരിഹരിക്കുന്നതിന് പകരം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഈയൊരു കലാപത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. ഇത് വനവാസി, കര്‍ഷക സമൂഹങ്ങള്‍ക്കിടയില്‍ ഭരണകൂടം എന്നത് ചൂഷകരുടെയും, മര്‍ദ്ദകരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണെന്നും, ഇതിനെ സായുധകലാപത്തിലൂടെ അട്ടിമറിച്ചു ജനകീയ ഭരണം അഥവാ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം സ്ഥാപിക്കലാണ് കര്‍ഷകരുടെയും, വനവാസികളുടെയും സ്വാതന്ത്ര്യത്തിനും, അതിജീവനത്തിനും പരിഹാരമെന്നുമുള്ള ആശയം പ്രചരിപ്പിക്കാന്‍ മാവോയിസ്റ്റുകളെ സഹായിച്ചു. അതേ സമയം അധികാരത്തിലേറിയത് മുതല്‍ ഇടതുപക്ഷ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഇന്ദിര വന്‍ വ്യവസായങ്ങളുടെ ദേശസാല്‍ക്കരണം, ബാങ്കുകളുടെ ദേശസാല്‍ക്കരണം എന്നിങ്ങനെയുള്ള കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കിത്തുടങ്ങി. ഇത് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ആശയങ്ങള്‍ക്ക് ഭാരതത്തിലെ പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കി. മാത്രമല്ല ഒരു പരിധിവരെ തീവ്ര കമ്മ്യൂണിസ്റ്റുകളായ മാവോയിസ്റ്റുകളെ ആശയപരമായി പിന്തുണയ്ക്കാന്‍ ദരിദ്രജന വിഭാഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.
ഇപ്രകാരമുള്ള ഒരു അനുകൂല അന്തരീക്ഷത്തിലൂടെയാണ് ഭാരതത്തില്‍ മാവോയിസം വളര്‍ന്നത്. മാവോയിസം സ്വാധീനം ചെലുത്തിയ ‘ചുവപ്പന്‍ ഇടനാഴി’യെന്നത് പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍, ഛത്തീസ്ഗഡ്, ഒറീസ, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഘോരവനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഈ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍ വനവാസി ജനതയുടെ ബാഹുല്യവും അവര്‍ക്കിടയിലെ നിരക്ഷരതയും നിഷ്‌കളങ്കതയും ഭൂവുടമകളോടുള്ള വിരോധവും അതില്‍ നിന്നുണ്ടായ അസംതൃപ്തിയുമായിരുന്നു. മാത്രമല്ല ഈ വനമേഖലയില്‍ പൊതുവെ ഉണ്ടായിരുന്ന ദുര്‍ബ്ബലമായ ഭരണകൂട സാന്നിധ്യം, ദാരിദ്ര്യം, ഭൂമി പ്രശ്‌നങ്ങള്‍ എന്നിവ മാവോയിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു.

2006ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യത്തെ ഏറ്റവും വലിയ ഭീഷണിയായി മാവോയിസ്റ്റുകളെ പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അന്നത്തെ കാലത്ത് ഗറില്ലാ അക്രമണങ്ങളിലൂടെയും, ഐഇഡി സ്‌ഫോടനങ്ങളിലൂടെയും ഭരണാധികാരികളെയും, പോലീസിനെയും, കൊന്നൊടുക്കി സര്‍ക്കാര്‍ ഒരുക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തെ തകര്‍ത്തുകൊണ്ടിരുന്ന മാവോയിസ്റ്റുകളുടെ സ്വാധീനം രാജ്യത്തിന്റെ നാലിലൊന്നു സംസ്ഥാനങ്ങളെ ബാധിച്ചിരുന്നു. റെഡ് കോറിഡോര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന മേഖലയിലെ മുപ്പത്തിയെട്ട് ജില്ലകള്‍ നക്‌സലൈറ്റുകളുടെ വിഹാരരംഗമായിരുന്നു. അവിടെയെല്ലാം സ്വന്തമായി ‘ജനതാന സര്‍ക്കാര്‍’ എന്ന പ്രാദേശിക സര്‍ക്കാരുകളും, ‘ജനതാന അദാലത്’ എന്ന പ്രാദേശിക കോടതികളും സ്വന്തമായ നികുതി സംവിധാനവുമായി ഒരു മാവോയിസ്റ്റ് സമാന്തര സര്‍ക്കാരായിരുന്നു ഭരണം നടത്തിയിരുന്നത്. ഇതിനെ ചോദ്യം ചെയ്യാന്‍ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം നമുക്ക് ഇല്ലാതെപോയി.
പോലീസിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഈ പ്രദേശങ്ങളില്‍ നോ എന്‍ട്രി ആയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജീവന് സംരക്ഷണം നല്‍കാന്‍ ദുര്‍ബലമായ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാതിരുന്നത് കൊണ്ട് ജീവന്‍ പണയം വെച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ പ്രദേശങ്ങളില്‍ ജോലിക്ക് പോയിരുന്നില്ല. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല, ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല, സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ സാധ്യമല്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പ്, ജനാധിപത്യ പ്രക്രിയ ഇവയെക്കുറിച്ചൊക്കെ ചിന്തിക്കാന്‍ പോലും സാധ്യമായിരുന്നില്ല. ഈ പ്രശ്‌നങ്ങളൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്ത പോലും ആയിരുന്നില്ല. ഖനികളാല്‍ സമ്പന്നമായിരുന്ന റെഡ് കോറിഡോര്‍ മേഖലയില്‍ ഖനികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന കമ്പനികളില്‍ നിന്നും കോടിക്കണക്കിനു തുക കപ്പം വാങ്ങി യാതൊരു അല്ലലുമില്ലാതെ സുഖലോലുപ ജീവിതമായിരുന്നു മാവോയിസ്റ്റ് നേതാക്കള്‍ നയിച്ചിരുന്നത്. സ്‌കൂളുകള്‍ നിരോധിക്കപ്പെട്ടിരുന്ന റെഡ് കോറിഡോര്‍ മേഖലയില്‍ വനവാസി കര്‍ഷക കുടുംബങ്ങളില്‍ നിന്നും നിര്‍ബന്ധമായി കൗമാര പ്രായത്തിലുള്ള ആണ്‍കുട്ടികളെയും, പെണ്‍കുട്ടികളെയും മാവോയിസ്റ്റ് സേന പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി (PLGA) യില്‍ ചേര്‍ക്കാന്‍ പിടിച്ചു കൊണ്ടുപോയിരുന്നു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍, ബീജാപൂര്‍, ദന്തെവാഡ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ദുര്‍ഘട മലനിരകള്‍ നിറഞ്ഞ അബുജ്മാര്‍ എന്ന ഗോണ്ട്, മുറിയ, അബുജമാറിയ, മടിയ, ഹാല്‍ബാ വനവാസികള്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന 4000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സംരക്ഷിത വനപ്രദേശത്ത് സര്‍ക്കാര്‍ ഭരണകൂടത്തിന്റെ ഒരു സാന്നിധ്യവും ഇല്ലായിരുന്നു. മാവോയിസ്റ്റുകള്‍ ഈ വനപ്രദേശം ഭാരതത്തില്‍ നിന്നും സ്വതന്ത്രമാക്കി മാവോയിസ്റ്റ് സ്വതന്ത്ര പ്രവിശ്യയായി പ്രഖ്യാപിച്ച് സമാന്തര സര്‍ക്കാര്‍ സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഈ സ്വതന്ത്ര പ്രവിശ്യയുടെ ഭരണകൂടത്തിന്റെ പേര് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് നിയന്ത്രിത ജനതാന സര്‍ക്കാര്‍ എന്നും, സൈന്യത്തിന്റെ പേര് ‘പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി’ എന്നുമായിരുന്നു. ഇപ്രകാരമുള്ള പ്രാദേശിക സര്‍ക്കാരുകള്‍ റെഡ് കോറിഡോര്‍ മേഖലയില്‍ പലയിടത്തും ഭരണം നടത്തിയിരുന്നു. ഇപ്രകാരം മാവോയിസ്റ്റുകള്‍ യഥേഷ്ടം വിഹരിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് മുമ്പില്‍ തൊഴുകൈയോടെ നില്‍ക്കേണ്ടിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, സാധാരണക്കാരായ പൊതുജനങ്ങളെയും തട്ടിക്കൊണ്ടുപോകലും, ഭരണകൂടത്തിന്റെ ചാരനെന്നു മുദ്രകുത്തി ജനതാന അദാലത്തില്‍ വിചാരണ ചെയ്തു പരസ്യമായി തലവെട്ടിയും കഴുത്തറുത്തും വെടിവെച്ചും കൊലപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരുന്നു.

2002 സെപ്റ്റംബര്‍ പത്താം തീയതി ബീഹാറിലെ റാഫിഗഞ്ച് റെയില്‍വേ സ്റ്റേഷന് സമീപം ധവെ നദിയിലുള്ള പാലത്തില്‍ ബോംബ് സ്‌ഫോടനം നടത്തി ന്യൂദല്‍ഹി-ഹൗറ രാജധാനി ട്രയിന്‍ തകര്‍ത്തു നൂറ്റിഅമ്പതോളം പേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ വിവരം കേട്ട് രാജ്യം വിറങ്ങലിച്ചു നിന്നു. രണ്ടായിരത്തിഏഴ് മാര്‍ച്ച് പതിനഞ്ചിന് മുന്നൂറിലധികം മാവോയിസ്റ്റുകള്‍ സംഘടിതമായി ഛത്തീസ്ഗഡിലെ ദന്തെവാഡയില്‍ ആക്രമണം നടത്തി പതിനഞ്ച് കേന്ദ്ര പോലീസ് സേനാംഗങ്ങളെയടക്കം അമ്പതിനാല് പേരെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചു. ഇത്തരത്തിലുള്ള നിരവധി ആക്രമങ്ങള്‍ നടത്തി മാവോയിസ്റ്റുകള്‍ ശക്തിയാര്‍ജ്ജിച്ചു നിന്ന കാലത്താണ് 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അധികാരമേറ്റതും അതുവരെ സര്‍ക്കാരുകള്‍ മാവോയിസ്റ്റുകളോട് കൈക്കൊണ്ടിരുന്ന മൃദുസമീപനം മോദി സര്‍ക്കാര്‍ മാറ്റി. സായുധ കലാപത്തിലൂടെ ജനാധിപത്യ രീതിയില്‍ നിലവില്‍ വന്ന ഭരണകൂടത്തെ അട്ടിമറിച്ചു ഭരണം പിടിക്കുകയെന്ന ആശയം വച്ചുപുലര്‍ത്തുന്നവരോട് സന്ധി സംഭാഷണം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നത് ആദ്യമേ മോദി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ രാഷ്ട്രസുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് ആദ്യം മുതല്‍ക്കേ മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനാല്‍ മാവോയിസ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി മാത്രം നിര്‍ദ്ദേശം കൊടുത്ത്‌നിര്‍ജ്ജീവമാക്കി വച്ചിരുന്ന സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റിസോല്യൂട്ട് ആക്ഷന്‍ (COBRA), സംസ്ഥാന പോലീസ് സേനകള്‍ എന്നിവരെ ആക്രമണോല്‍സുകരാക്കി മാവോയിസ്റ്റ് ഭീകരരെ നിര്‍ദാക്ഷിണ്യം തുടച്ചു നീക്കാന്‍ സര്‍വ്വ സ്വാതന്ത്ര്യവും നല്‍കി ആധുനിക ആയുധങ്ങളോടെ നക്‌സല്‍ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചു. കൃത്യമായ ആസൂത്രണത്തോടെ ഒരു ചതുഷ്‌സ്തംഭ പദ്ധതിയാണ് മോദി സര്‍ക്കാര്‍ വിഭാവനം ചെയ്തത്. മാവോയിസ്റ്റ് ഗറില്ലകളുടെ കേന്ദ്രങ്ങളായ ഘോരവനാന്തര്‍ഭാഗത്തു കടന്നുചെന്ന് ആക്രമിക്കുക, ആക്രമണത്തിനായി ഇന്റലിജന്‍സ് കൃത്യമായ വിവരശേഖരണം നടത്തുക, എല്ലാ മാവോയിസ്റ്റ് സ്വാധീന മേഖലകളും ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് സുരക്ഷാനിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, സാധ്യമായ സ്ഥലത്തേയ്‌ക്കെല്ലാം പെട്ടെന്ന് എത്തിച്ചേരാന്‍ തക്കവണ്ണം റോഡുകള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ആദ്യപടി. കൃത്യമായി നടത്തിയ ആസൂത്രണത്തിന്റെ ഫലമായി ബസവരാജു, സോനു, ദേവ്ജി, ഗണേഷ് ഉയ്‌കെ, പ്രഭാകര്‍ എന്ന ലോകെട്ടി ചന്ദര്‍ റാവു, തുടങ്ങിയ ഇരുപതോളം ഉന്നത മാവോയിസ്റ്റ് ഭീകരനേതാക്കള്‍സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യൂറോയും, സെന്‍ട്രല്‍ കമ്മിറ്റിയും തകര്‍ന്നു. തീരുമാനമെടുക്കാനോ, കേഡറുകള്‍ക്ക് നിര്‍ദ്ദേശം കൊടുക്കാനോ ഒരാളും അവശേഷിച്ചില്ല. അതോടെ മാവോയിസ്റ്റ് കേഡറുകളുടെ എണ്ണം ആയിരങ്ങളില്‍ നിന്നും നൂറുകളിലേയ്ക്ക് ചുരുങ്ങി.
ഒരു തരത്തിലും തിരുത്താന്‍ കഴിയാത്ത ഭീകരനേതാക്കളെയെല്ലാം കൊന്നൊടുക്കിയതിനു ശേഷം അടുത്ത പടിയായി മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായി മാവോയിസ്റ്റ് ഭീകരസംഘടനകളില്‍ ചേര്‍ക്കപ്പെട്ടവര്‍ക്കും, മുഖ്യധാരയിലേക്ക് വരാന്‍ താല്പര്യമുള്ളവര്‍ക്കും കീഴടങ്ങാനുള്ള അവസരമൊരുക്കി അവരെയും ദേശീയധാരയിലേയ്ക്ക് കൊണ്ടുവന്നു. ഇങ്ങനെ കീഴടങ്ങുന്നവര്‍ക്ക് ജീവിതം മുന്നോട്ട് നയിക്കാന്‍ സാമാന്യം നല്ലൊരു പ്രതിഫലത്തുകയും, സാധാരണ കുടുംബജീവിതം നയിക്കാന്‍ വീടും, നൈപുണ്യ വികസന പരിശീലനവും, ജോലിയും നല്‍കി. ഈ നടപടികളിലൂടെ മാവോയിസ്റ്റ് കേഡറുകള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം ജനിപ്പിക്കാനും, പുതിയ ജീവിതം ആരംഭിക്കാനും പ്രേരണ നല്‍കി. അമിത് ഷായുടെ ഈയൊരു നീക്കത്തിന്റെ ഫലമായി 2023നും, 2026 നും ഇടയ്ക്ക് ആയിരക്കണക്കിന് മാവോയിസ്റ്റ് ഭീകരര്‍ മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ മൊത്തമായിത്തന്നെ ആയുധം വെച്ച് കീഴടങ്ങി സാധാരണ ജീവിതത്തിലേയ്ക്ക് തിരികെവന്നു.

മൂന്നാമത്തെ പദ്ധതിയായിരുന്നു വികസനം. അതിനായി വനമേഖലയിലെ വിദൂരസ്ഥലങ്ങളിലേയ്ക്ക് വരെ റോഡ് ശൃംഖല ഉണ്ടാക്കി, എല്ലാ ഗ്രാമങ്ങളിലും വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു, വിവരസാങ്കേതികവിദ്യയുടെ പ്രചാരണത്തിനായി എല്ലാ സ്ഥലങ്ങളിലും മൊബൈല്‍ ടവറുകള്‍, ആരോഗ്യപരിപാലനത്തിനായി ആശുപത്രികള്‍, ആയുഷ്മാന്‍ ആരോഗ്യമന്ദിരങ്ങള്‍ എന്നിവ നിര്‍മ്മിച്ചു. ശുദ്ധജലം എല്ലായിടത്തും പൈപ്പിലൂടെ ലഭ്യമാക്കി, എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കി കാര്യക്ഷമമായ റേഷനിങ് സംവിധാനത്തിലൂടെ എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കി. ഈ പദ്ധതിയിലൂടെ ഒരുകാലത്തു സര്‍ക്കാരിനെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചിരുന്ന വനവാസി, ദരിദ്ര, കര്‍ഷക വിഭാഗത്തില്‍ പെട്ടവര്‍ സര്‍ക്കാരിനെ വിശ്വസിക്കാനും സര്‍ക്കാരിന്റെ വിവിധ പ്രക്രിയകളില്‍ പങ്കാളികളാകാനും തുടങ്ങി. മുഖ്യധാരയില്‍ നിന്നും വിഘടിച്ചു നില്‍ക്കാനുള്ള അവരുടെ ത്വര ഇല്ലാതായി. സ്വാഭാവികമായും മാവോയിസ്റ്റുകളുടെ റിക്രൂട്ട്‌മെന്റ് സംവിധാനം തകര്‍ന്നു.
നാലാമത്തെ പടിയായി മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ ഭരണഘടനാനുസൃത സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചു. പോലീസ് സ്റ്റേഷന്‍, ഗ്രാമപഞ്ചായത്ത്, തിരഞ്ഞെടുപ്പ്, വികസനം എത്തിക്കല്‍- ഇങ്ങനെ നാലാം ഘട്ടവും നടപ്പാക്കിയതോടെ മാവോയിസ്റ്റ് നിയന്ത്രിത സമാന്തര ജനതാന സര്‍ക്കാരുകള്‍ക്ക് പകരം ഭരണഘടനാ സംവിധാനത്തിലൂടെയുള്ള ഭരണം മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ സ്ഥാപിക്കപ്പെട്ടു. അമിത് ഷായെന്ന രാഷ്ട്രീയ ചാണക്യന്റെ ബുദ്ധിയിലുദിച്ച ഈ ചതുഷ്‌സ്തംഭപദ്ധതിയുടെ ഫലമായി ഇന്ന് മാവോയിസ്റ്റ് ഭീകരരുടെ എണ്ണം ആയിരങ്ങളില്‍ നിന്നും നൂറുകളിലേയ്ക്ക് ചുരുങ്ങി, മാവോയിസ്റ്റുകളുടെ ഉന്നത സമിതിയായ പോളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ കമ്മിറ്റി എന്നിവ തകര്‍ന്നു. ബസ്തര്‍ എന്ന മാവോയിസ്റ്റ് സമാന്തര ഭരണകൂടത്തിന്റെ തലസ്ഥാനത്തെ 96 ശതമാനം പ്രദേശവും മാവോയിസ്റ്റുകളില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞു, ബസ്തര്‍ വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയും ചെയ്തു. ഒരു കാലത്ത് മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉണ്ടായിരുന്ന എഴുപത്തിരണ്ട് ജില്ലകളില്‍ നിന്നു ഇപ്പോള്‍ അത് വെറും ആറായി ചുരുങ്ങി. ആക്രമണങ്ങള്‍ ഏറെക്കുറെ ഇല്ലാതായി, സാധാരണക്കാരുടെയും, സുരക്ഷാ സേനാംഗങ്ങളുടെയും മരണങ്ങള്‍ കുറഞ്ഞു. ഈയൊരു സഫലതയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ലോകത്തിനു മുന്നില്‍ പ്രഖ്യാപിച്ചത്.

മാവോയിസ്റ്റുകളെ തുടച്ചുനീക്കിയെങ്കിലും, മാവോയിസമെന്ന ഭീകരാശയത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ആശയം സമൂഹത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം അനുകൂലമായ സാഹചര്യങ്ങളില്‍ വീണ്ടും തലപൊക്കാന്‍ സാധ്യതയുമുണ്ട്. ചില മാവോയിസ്റ്റ് അനുകൂല മാധ്യമ സിണ്ടിക്കേറ്റുകള്‍ പ്രചരിപ്പിക്കുന്നത് പോലെ ദാരിദ്ര്യവും, നിരക്ഷരതയും, വികസനത്തിന്റെ അഭാവവുമല്ല ഭാരതത്തില്‍ മാവോയിസത്തിന്റെ ജനനത്തിനു കാരണം. അങ്ങനെയെങ്കില്‍ നഗരമധ്യത്തില്‍ എല്ലാവിധ സുഖഭോഗങ്ങളുടെയും മധ്യത്തില്‍ ജനിച്ചു, ഡോക്ടറേറ്റ് അടക്കമുള്ള ഉന്നതബിരുദങ്ങള്‍ നേടി ഐഫോണ്‍ അടക്കമുള്ള ആധുനിക വാര്‍ത്താമാധ്യമ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന നഗര മാവോയിസ്റ്റുകള്‍ ഉണ്ടാവില്ലല്ലോ. അതുകൊണ്ടുതന്നെ വിനാശകരമായ മാവോയിസം ഇല്ലാതാക്കേണ്ടത് അതിന്റെ വേരായ കമ്മ്യൂണിസം മാര്‍ക്‌സിസം എന്ന ആശയത്തിന്റെ പരാജയം സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടാകണം. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ലോകത്തെല്ലായിടത്തും പരാജയമാണെന്നും, ത്യാഗമെന്ന ആശയത്താല്‍ ജന്മംകൊണ്ട ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നുമുള്ള പാഠം പ്രചരിക്കുന്ന അതേ വേഗതയില്‍ത്തന്നെ വിനാശത്തിന്റെയും, കലാപത്തിന്റെയും ആശയമായ മാവോയിസ്റ്റ് ആശയവും ഭാരതത്തില്‍ നിന്നും വേരറ്റുപോകും. ഘോരവനാന്തര്‍ഭാഗത്തുള്ള യഥാര്‍ത്ഥ മാവോയിസ്റ്റുകളുടെ ഭീഷണിയില്‍ നിന്നും ഭാരതം മോചിതയായിക്കഴിഞ്ഞെങ്കിലും, നഗരമധ്യത്തിലിരുന്ന് മാവോയിസ്റ്റുകള്‍ക്ക് അനുകൂലാന്തരീക്ഷം സൃഷ്ടിക്കുന്ന അര്‍ബന്‍ നക്‌സലുകള്‍ അഥവാ നഗര മാവോയിസ്റ്റുകളില്‍ നിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ല. അര്‍ബന്‍ നക്‌സലുകള്‍ അഥവാ നഗര മാവോയിസ്റ്റുകള്‍ എന്ന ഇപ്പോഴുള്ള കനല്‍ത്തരികൂടി അണഞ്ഞു ചാരമാകുന്നതോടുകൂടി മാത്രമേ ഭാരതം സമ്പൂര്‍ണ്ണമായും ചുവപ്പന്‍ ഭീകരതയുടെ കരിനിഴലില്‍ നിന്നും എന്നന്നേയ്ക്കുമായി മോചിതയാകുകയുള്ളൂ. അതുവരെയ്ക്കും മാവോയിസത്തിനു നേര്‍ക്കുള്ള പോരാട്ടം തുടരുകതന്നെ വേണം.
(ലേഖകന്‍ പാലക്കാട് ജില്ലാ കോടതിയിലെ അഭിഭാഷകനും, ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.)






















