നിരവധി സംഘടനകളുമായി സഹകരിക്കുകയും ഒരുപാട് സംഘടനകളുടെ അധ്യക്ഷപദവി അലങ്കരിക്കുകയും ചെയ്തിരുന്നെങ്കിലും ‘തപസ്യ’ കലാ-സാഹിത്യവേദിയെ നയിക്കുന്നതിലാണ് അക്കിത്തം പൂര്‍ണമായ ആത്മസമര്‍പ്പണം നടത്തിയത്.
തന്റെ ജീവിതത്തിലെ നിയോഗമെന്തെന്ന് സ്വയം തിരിച്ചറിഞ്ഞുകൊണ്ടാണ് ഭാരതീയസാംസ്‌കാരികപാരമ്പര്യത്തെ നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള ആ പ്രസ്ഥാനത്തിന്റെ നെടുനായകത്വം ജീവിതാവസാനം വരെ അദ്ദേഹം ഏറ്റെടുത്തത്.
‘തപസ്യ’യുടെ അധ്യക്ഷപദമേറ്റെടുത്തുകൊണ്ട് അക്കിത്തം പറഞ്ഞതിങ്ങനെ: ”ഇനി എനിക്കിരിക്കാന്‍ ഏറ്റവും യോഗ്യമായ കസേര ഇതുമാത്രമെന്ന് ഞാന്‍ കരുതുന്നു. ഭാരതീയസംസ്‌കാരത്തിന്റെ നിലപാടിലുറച്ച ഈ ഇരിപ്പിടത്തില്‍ ഞാന്‍ വിനയപൂര്‍വം ഇരിക്കട്ടെ” (ആകാശവാണിയിലെ ജോലിയില്‍നിന്നു വിരമിച്ച സമയത്തായിരുന്നു ഈ പുതിയ പദവിയേറ്റെടുക്കല്‍.)
മാനവപുരോഗതിക്കുവേണ്ടി ഭാരതീയമായ സനാതനധര്‍മ്മം നിലനിര്‍ത്താനും വളര്‍ത്താനുമായി കാവ്യമാര്‍ഗത്തോടൊപ്പം മറ്റ് കര്‍മ്മമേഖലകള്‍കൂടി സ്വയം തെരഞ്ഞെടുക്കുകയും ജീവിതാവസാനംവരെ അതിന്റെ ഭാഗമായി നില്‍ക്കുകയുമായിരുന്നു അദ്ദേഹം.
അടിയന്താരാവസ്ഥയില്‍ സാംസ്‌കാരികരംഗത്തെ പരിപൂര്‍ണസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ‘തപസ്യ’ ആ ഇരുട്ടില്‍ നടത്തിയ ആദ്യപൊതുപരിപാടി വി.ടി. ഭട്ടതിരിപ്പാടിന്റെ സപ്തതി ആഘോഷമായിരുന്നു. കെ.പി. കേശവനോന്റെ അധ്യക്ഷതയില്‍ നടന്ന ആ പരിപാടിയില്‍ അടിച്ചമര്‍ത്തലിന്റെ ഭരണനീതിക്കുനേരെ വി.ടി അതിശക്തമായി ആഞ്ഞടിക്കുകയുണ്ടായി. യൗവനാരംഭത്തില്‍ വി.ടി കൊളുത്തിയ നവോത്ഥാനത്തിന്റെ ദീപയഷ്ടിയുമായി സാംസാരികപ്രവര്‍ത്തനം തുടങ്ങിയ അക്കിത്തം, അതേ വി.ടിയുടെ അനുഗ്രഹാശിസ്സുകളോടെ ഉദയംചെയ്ത പ്രസ്ഥാനത്തിന്റെ അമരക്കാരനായതില്‍ യാദൃച്ഛികത ഒട്ടുമേയില്ല.

1984ല്‍ തൃശൂരില്‍ നടന്ന തപസ്യയുടെ എട്ടാം വാര്‍ഷികസമ്മേളനത്തിന്റെ സ്വാഗതസംഘാധ്യക്ഷനായിക്കൊണ്ടാണ് അക്കിത്തം തപസ്യയോട് കൂടുതല്‍ അടുത്തത്. ആ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് പുരോഗമനകലാ സാഹിത്യസംഘത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ചിരുന്ന മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു. ”തപസ്യ എന്ന പ്രസ്ഥാനം കാലഘട്ടത്തിന്റെ അനിവാര്യമായ നിയോഗമാണ്” എന്ന് ആ സമ്മേളനത്തില്‍ പ്രഖ്യാപിച്ച വൈലോപ്പിള്ളിയുടെ വാക്കിനെ സാക്ഷാത്കരിക്കാനുള്ള ദൗത്യമേറ്റെടുക്കാന്‍ അക്കിത്തം സന്നദ്ധനായത് ഒട്ടുമേ യാദൃച്ഛികമല്ല. ‘വിദ്വേഷമേ ദിവ്യമായ മാര്‍ഗമെന്നു’ വാദിക്കുന്ന പ്രത്യയശാസ്ത്രം വലിച്ചെറിഞ്ഞ് ”നിരുപാധികമാം സ്‌നേഹം ബലമായ് വരും ക്രമാല്‍!” എന്നു പ്രത്യാശിച്ച കവി ഭാരതീയസംസ്‌കൃതിയുടെ പ്രതീകമായ പ്രസ്ഥാനമല്ലാതെ മറ്റെന്താണ് നയിക്കുക.
അക്കിത്തം ഒരിക്കല്‍ എഴുതി: ”കോഴിക്കോട്ടെ ഒരു ചെറുസദസ്സില്‍ ‘തപസ്യ’ എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത് തിക്കോടിയനായിരുന്നു. തപസ്യയുടെ കൂടെ സഞ്ചരിച്ചരിക്കാന്‍ കക്കാടും ഉറൂബും കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥും കെ.എ കൊടുങ്ങല്ലൂരും ഉണ്ടായിരുന്നു. ആകാശവാണിയിലെ സഹപ്രവര്‍ത്തകരായിരുന്ന ഇവരുടെ പാത ഞാന്‍ പിന്തുടരാനിടയായത് ഒരിക്കലും യാദൃച്ഛികമല്ല. എനിക്കും തപസ്യക്കും ആത്മഭാവത്തിന്റെ നിയോഗമാണിത്. വൈലോപ്പിള്ളി, കക്കാട്, പൊറ്റെക്കാട്ട്, എന്‍.വി കൃഷ്ണവാരിയര്‍, എന്‍. കൃഷ്ണപിള്ള, ബാലാമണിയമ്മ, തിക്കോടിയന്‍, സുകുമാര്‍ അഴീക്കോട്, എം.വി. ദേവന്‍, പി. പരമേശ്വരന്‍, വി.എം. കൊറാത്ത്, പ്രഫ. സി.കെ. മൂസത്, എസ്. ഗുപ്തന്‍നായര്‍, ജി. ശങ്കരപ്പിള്ള, കാവാലം, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങി പ്രാമാണികരായ ഒട്ടേറെപ്പേര്‍ സര്‍വാത്മനാ സഹകരിക്കുന്ന പ്രസ്ഥാനം നയിക്കുന്നതില്‍ വി.ടി.യുടെയും ഇടശ്ശേരിയുടെയും ശിഷ്യനായ എനിക്ക് അഭിമാനമേയുള്ളൂ. മാത്രമല്ല, കേരളത്തിലെ സംസ്‌കാരികരംഗത്ത് സാഹിത്യപരിഷത്തിന്റെ അഭാവമില്ലാതാക്കാന്‍ തപസ്യക്കേ കഴിയൂവെന്ന് തെളിയിക്കപ്പെട്ടിരിക്കയുമാണ്.”
‘തപസ്യ’ സ്ഥാപകനായ എം.എ കൃഷ്ണനുമായുണ്ടായ സൗഹൃദമാണ് അക്കിത്തത്തെ ആ സംഘടനയുടെ അധ്യക്ഷപദവിലെത്തിച്ചത്. എഴുപതുകളുടെ തുടക്കത്തില്‍ കേസരി വാരിക പ്രസിദ്ധീകരിച്ച ‘നിളയുടെ ഇതിഹാസം’ എന്ന വിശേഷാല്‍പ്രതിക്കുവേണ്ടിയാണത്രേ എം.എ. കൃഷ്ണന്‍ അക്കിത്തവുമായി അടുപ്പത്തിലാവുന്നത്. പിന്നീട് അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതത്തിനിടയില്‍ ആ ബന്ധം വര്‍ധിക്കുകയും ചെയ്തു. അക്കിത്തത്തിന് ‘മഹാകവി’ എന്ന വിശേഷണം നല്കി പ്രചരിപ്പിച്ചത് എം.എ. കൃഷ്ണനാണ്.
ആകാശവാണിയിലെ ജോലിത്തിരക്കിനിടയില്‍ ആദ്യകാല തപസ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ബന്ധപ്പെടാന്‍ അക്കിത്തത്തിന് കഴിഞ്ഞില്ലെങ്കിലും 1983-84 കാലഘട്ടങ്ങളില്‍ തൃശൂര്‍ ജില്ലാ അധ്യക്ഷനായിക്കൊണ്ടാണ് അക്കിത്തം ‘തപസ്യ’യുടെ ഭാരവാഹിത്തം ആദ്യമേറ്റെടുക്കുന്നത്. കെ.പി. നാരായണപിഷാരൊടിയും മറ്റും അന്ന് അക്കിത്തത്തോടൊപ്പം ‘തപസ്യ’നേതൃനിരയിലുണ്ടായിരുന്നു. തൃശൂരിലെ ‘തപസ്യ’ സെക്രട്ടറിയായിരുന്ന ശ്രീ. ടി.കെ. രവീന്ദ്രന്റെ നിരന്തരസമ്പര്‍ക്കവും അതിനു കാരണമായി.
ലഭിക്കുന്ന ഒരോ സന്ദര്‍ഭങ്ങളിലും തന്റെ നിലപാടുകളെ സംശയലേശമെന്യേ അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ചു വ്യക്തമാക്കാറുണ്ടായിരുന്നു. അധ്യക്ഷനായശേഷം അദ്ദേഹം പങ്കെടുത്ത ആദ്യ തപസ്യവാര്‍ഷികോത്സവത്തില്‍ (കോട്ടയത്തു നടന്ന ദശവാര്‍ഷികത്തില്‍) മലയാളത്തിന്റെ വിശ്വകഥാകാരന്‍ തകഴിയുടെയും ഒറിയ സാഹിത്യകാരനായ മനോജ്ദാസിന്റെയും സാന്നിധ്യത്തില്‍ അദ്ദേഹം ചെയ്ത പ്രസംഗത്തിലും പറഞ്ഞത് ഇങ്ങനെയാണ്:
”ഏകം സത് വിപ്രാ ബഹുധാ വദന്തി എന്ന സത്യത്തിലേക്ക് ലോകം എത്തിച്ചേരണമെന്നതാണ് ‘തപസ്യ’യുടെ ലക്ഷ്യം. ആര്‍ഷമായ വികാസത്തിലിരുന്നുകൊണ്ട് സ്‌നേഹത്തിന്റെ ഭാഷയില്‍ ചിന്തിക്കുകയും പറയുകയും ചെയ്യുന്ന സമവായമാണ് ‘തപസ്യ’. ഏതിന്റെ പിന്നില്‍ ദുഃഖമുണ്ടോ, അഗ്നിയുണ്ടോ ആ ‘തപസ്യ’ ഭാരതത്തിന്റെ പുനര്‍നിര്‍മ്മിതിക്കായുള്ള യജ്ഞത്തിലെ ഉദ്ഗീഥമത്രേ; ശാന്തിമന്ത്രമത്രേ.” കാലം തന്നിലേല്പിച്ച ദൗത്യത്തെ നിര്‍വചിക്കുകയായിരുന്നു അദ്ദേഹം. 1995 ല്‍ തിരുവവനന്തപുരത്തു നടന്ന ‘തപസ്യ’യുടെ പതിനെട്ടാം വാര്‍ഷികസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചത് തുടക്കം മുതലേ പറഞ്ഞുകൊണ്ടിരുന്നതിനെ കൂടുതല്‍ വ്യക്തമാക്കികൊണ്ടായിരുന്നു.
എനിക്കുമുണ്ടല്ലോ ഒരു ധര്‍മ്മം
”നമുക്കു കാണാന്‍ വയ്യാത്ത എന്തോ ഒരു ചൈതന്യം ഈ പ്രപഞ്ചത്തിലുണ്ട് എന്ന ബോധം വളരെക്കാലമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭൂമിയിലാണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവില്‍നിന്നാണ് ‘തപസ്യ’ എന്ന ഈ സംഘടന ഉണ്ടായത്. തുടക്കത്തില്‍ ഞാന്‍ ഇതിലില്ലായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ പത്തുപന്ത്രണ്ട് കൊല്ലമായി എനിക്കിതുമായി ബന്ധമുണ്ട്.
ഭാരതീയസംസ്‌കാരവും ലോകത്തിന്റെ പൊതുവെയുള്ള സംസ്‌കാരവും തമ്മിലുള്ള വ്യത്യാസം എന്താണ്? ‘ധര്‍മ്മം’ എന്ന വാക്ക് ‘ഈശ്വരന്‍’ എന്ന വാക്കിന്റെ പ്രതീകമായി ഉപയോഗിച്ചുവരുന്നതാണ്. ‘ഈശ്വരന്‍’ എന്നുതന്നെ പറയണമെന്ന് ഭാരതീയര്‍ക്ക് നിര്‍ബന്ധമില്ല. എന്നാല്‍ ‘ധര്‍മ്മം’ എന്ന് പറയാതെ നിവൃത്തിയില്ല എന്നു വിചാരിക്കുന്ന ഒരു പാരമ്പര്യം ഇവിടെയുണ്ടായിരുന്നു. ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ അനേകം സംസ്‌കാരങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത സമയത്തൊക്കെ ഇത് നിശ്ശബ്ദം ഈ രാജ്യത്ത് നിലനിന്നു. അത് ഇനിയും നിലനില്‍ക്കാനായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്നു വിചാരിക്കുന്ന ചില ആളുകള്‍ പരസ്പരം സംസാരിച്ച് ഉണ്ടായിത്തീര്‍ന്ന പ്രസ്ഥാനമാണ് ‘തപസ്യ’.
ഇതിനോടിപ്പോള്‍ ഞാന്‍ സഹകരിച്ചില്ല എന്നു വിചാരിക്കുക, ഇത് ഇല്ലാതെയാവാന്‍ നിവൃത്തിയില്ല. ഞാന്‍ സഹകരിച്ചു എന്നു വിചാരിക്കുക, ഇത് കുറേക്കൂടി നന്നാവാനും പോവുന്നില്ല. പക്ഷേ എനിക്കുമുണ്ടല്ലോ ഒരു ധര്‍മ്മം! ഞാനും ഈ ഭാരതത്തിലാണല്ലോ ജനിച്ചത്! എപ്പോഴാണിവിടെ കണ്ണടച്ച് വീഴുന്നത് എന്നറിയില്ല. അതുവരെ എനിക്കു കിട്ടിയ വെളിച്ചത്തിനനുസരിച്ച് ഈ ധര്‍മ്മബോധത്തെ അനുകൂലിക്കേണ്ടത് എന്റെ ചുമതലയാണ് എന്നു വിചാരിച്ചുകൊണ്ടാണ് ഇക്കണ്ട കാലം ഞാനിതുമായിട്ട് സഹകരിച്ചിട്ടുള്ളത്. അതിലെനിക്ക് വളരെ സന്തോഷമുണ്ട്. ഇതില്‍ യാതൊരു രാഷ്ട്രീയവുമില്ല. പക്ഷേ എല്ലാ രാഷ്ടീയക്കാര്‍ക്കും ഇതില്‍ പങ്കുകൊള്ളുകയും ചെയ്യാം”

1996 ല്‍ കോഴിക്കോട്ട് തപസ്യയുടെ ആഭിമുഖ്യത്തില്‍ അക്കിത്തത്തിന്റെ സപ്തതി ആഘോഷം നടന്നപ്പോള്‍ അവിടെ സന്നിഹിതരായ കേരളത്തിലെ സാംസ്‌കാരികലോകത്തെ ഒട്ടുമിക്ക പ്രമുഖരുടെയും സാന്നിധ്യത്തില്‍ മറുപടിപ്രസംഗം നടത്തവേ അക്കിത്തം ഇങ്ങനെ പറഞ്ഞു: ”എന്റെ ജാതകത്തില്‍ അറുപതിനപ്പുറം ജീവിതമില്ല. എന്നിട്ടും ഏതോ നിയോഗത്താല്‍ ഞാനിപ്പോഴും ജീവിക്കുന്നു. എന്റെയീ ഇഷ്ടനഗരത്തില്‍ നിങ്ങളുടെ സ്‌നേഹത്തിനു പാത്രമാവുന്നു.”
അതെ, തന്റെ അറുപതാമത്തെ വയസ്സിലായിരുന്നു അക്കിത്തം ‘തപസ്യ’ അധ്യക്ഷനായത്. പതിനഞ്ചുവര്‍ഷം അധ്യക്ഷന്‍ എന്ന നിലയിലും പിന്നീട് ജീവിതാവസാനംവരെ രക്ഷാധികാരിയെന്ന നിലയിലും തന്റെ വ്യക്തിപ്രഭാവംകൊണ്ട് അതിനെ അനുഗ്രഹിച്ചു. ജാതകത്തില്‍ ഇല്ലാതിരുന്ന, കാലം നീട്ടി നല്കിയ ആയുസ്സ് ഈയൊരു നിയോഗത്തിനു വേണ്ടിയായിരുന്നുവെന്നല്ലേ 1995 ല്‍ തിരുവനന്തപുരത്തെ മേലുദ്ധരിച്ച പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചത്.
അക്കിത്തത്തോടൊപ്പം വി.എം കൊറാത്ത്, പി. പരമേശ്വരന്‍, എം.എ. കൃഷ്ണന്‍, പ്രഫ. സി.കെ മൂസത്, ടി.എം.ബി നെടുങ്ങാടി, പി.നാരായണക്കുറുപ്പ്, പ്രഫ. തുറവൂര്‍ വിശ്വംഭരന്‍, പ്രഫ. മേലത്ത് ചന്ദ്രശേഖരന്‍, പ്രഫ. കെ. ഗോപാലകൃഷ്ണന്‍, പ്രഫ. ടി.ലക്ഷ്മണന്‍, കുട്ടമത്ത് എ. ശ്രീധരന്‍, പ്രഫ.കെ.പി. ശശിധരന്‍ എന്നിവരുടെ സമ്പന്നമായ നേതൃത്വനിര തപസ്യയുടെ സൗഭാഗ്യമായിരുന്നു.
മലയാള പത്രപ്രവര്‍ത്തനരംഗത്തെ ഭീഷ്മാചാര്യരെന്നു വിശേഷിപ്പിക്കാവുന്ന വി.എം.കൊറാത്ത് ‘തപസ്യ’ സ്ഥാപകരില്‍ പ്രമുഖനാണ്. തികഞ്ഞ ഗാന്ധിയനായ അദ്ദേഹത്തിന്റെ വ്യക്തിത്വസവിശേഷത ‘തപസ്യ’യുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും നിര്‍ണായകഘടകമായിരുന്നിട്ടുണ്ട്. ‘തപസ്യ’യില്‍ അദ്ദേഹത്തിന്റെ നേതൃത്വവും സഹവര്‍ത്തിത്വവും അക്കിത്തത്തെ വളരെയധികം ആഹ്ലാദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. ”അക്കിത്തം തപസ്യയില്‍ വന്നത് തപസ്യക്കും അക്കിത്തത്തിനും എനിക്കും ഒരുപോലെ നന്നായി.” എന്ന് കൊറാത്ത്‌സാര്‍ പറഞ്ഞത് അക്കിത്തംതന്നെ പലതവണ ഉദ്ധരിക്കാറുണ്ടായിരുന്നു. അക്കിത്തം പ്രസിഡന്റും കൊറാത്ത്‌സാര്‍ വര്‍ക്കിങ് പ്രസിഡന്റുമായി ‘തപസ്യ’യെ നയിച്ചപ്പോള്‍ പ്രവര്‍ത്തനത്തിനുണ്ടായിരുന്ന ഊര്‍ജം വളരെ വലുതായിരുന്നു.
(തുടരും)





















