‘ശ്രൗതശാസ്ത്രപാരമ്പര്യം കേരളത്തില്‍’ എന്ന ഒരു പുസ്തകം അക്കിത്തത്തിന്റേതായിട്ടുണ്ട്. യജ്ഞസംസ്‌കാരത്തെക്കുറിച്ച് വിവിധ കാലങ്ങളിലായി അക്കിത്തം എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് ആ പുസ്തകം പുറത്തിറക്കാന്‍ മുന്‍കൈയെടുത്ത പ്രത്രപ്രവര്‍ത്തകാചാര്യനായിരുന്ന വി.എം. കൊറാത്ത് ഇങ്ങനെ പറയുന്നു:
”വൈദികസാഹിത്യത്തിലെ പ്രമേയങ്ങള്‍ ആധുനികശാസ്ത്രദൃഷ്ട്യാപരിശോധിക്കപ്പെട്ടിരിക്കുന്നു എന്നതാണ്, ഏതദ്വിഷയകമായി ഇതിനുമുമ്പ് പല പണ്ഡിതന്മാരില്‍നിന്നും ലഭിച്ച സംഭാവനകളില്‍ നിന്ന് അക്കിത്തത്തിന്റെ ഉപന്യാസങ്ങളെ വ്യതിരിക്തമാക്കുന്ന മുഖ്യസവിശേഷത. മറ്റൊന്ന് പ്രതിപാദനത്തിന്റെ അതിശയകരമായ സാരള്യവും. വൈദികജ്ഞാനം ഇങ്ങനെ സാധാരണജനങ്ങള്‍ക്കു പകര്‍ന്നുകൊടുക്കാനുള്ള ബോധപൂര്‍വമായ ശ്രമം വിരളമായേ ഉണ്ടായിട്ടുള്ളൂ. ഈ ഉപന്യാസങ്ങള്‍ സമാഹരിക്കാനുള്ള പ്രധാന പ്രേരണയും അതുതന്നെ.” യജ്ഞത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ചില നിരീക്ഷണങ്ങളെ അക്കിത്തം ആ ലേഖനങ്ങളിലൊന്നില്‍ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്: ”യജ്ഞംകൊണ്ട് മഴയുണ്ടാവുമോ എന്ന സംശയം മഹാത്മജിയെ വളരെ ചിന്തിപ്പിച്ചിരുന്നു. മഹാത്മജിക്ക് ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം ആറ്റംബോംബ് പൊട്ടുന്നതുവരെ ഭാരതീയരടക്കമുള്ള എല്ലാവരുടെയും ദൃഷ്ടിയില്‍ ഭൗതികതയും ആത്മീയതയും രണ്ടായിരുന്നു. ആറ്റംബോംബ് പൊട്ടിയതോടെയാണ് വസ്തുവിന് ചൈതന്യമായും ചൈതന്യത്തിന് വസ്തുവായും രൂപപ്പെടാന്‍ കഴിയുമെന്ന് ബോധ്യപ്പെട്ടത്. ഇതിനുശേഷം ലോകത്തിന്റെ വസ്തുസ്ഥിതി ബോധത്തിന് ഗണ്യമായ മാറ്റമുണ്ടായിരിക്കുന്നു.”
കേളപ്പജിയിലൂടെയാണ് ഞാന്‍ ഗാന്ധിജിയെ നേരിട്ടനുഭവിച്ചത്
ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ കുട്ടിക്കാലം മുതലേ അങ്ങേയറ്റം ആകൃഷ്ടനായിരുന്നു മഹാകവി. ക്വിറ്റ്ഇന്ത്യാ സമരാഹ്വാനം കേട്ട് സ്‌കൂള്‍ വിട്ടിറങ്ങിയവനായിരുന്നു അദ്ദേഹം. 1993ല്‍ തപസ്യ സംസ്ഥാനപഠനശിബിരത്തില്‍ പങ്കെടുക്കാന്‍ കൊയിലാണ്ടിയില്‍ വന്നപ്പോള്‍ അതില്‍ പ്രതിനിധിയായെത്തിയ കേളപ്പജിയുടെ പൗത്രനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നന്ദകുമാര്‍ മൂടാടിയെ പരിചയപ്പെട്ടപ്പോള്‍ അക്കിത്തം പറയുകയുണ്ടായി: ”കേളപ്പജിയിലൂടെയാണ് ഞാന്‍ ഗാന്ധിജിയെ നേരിട്ടനുഭവിച്ചത്. അദ്ദേഹത്തോടാപ്പം സര്‍വോദയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. ഒന്നിച്ചു ഉണ്ണുകയും ഉറങ്ങുകയും ചെയ്തിട്ടുണ്ട്. നിരന്തരമായി കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്ന കേളപ്പജിയെക്കാണുമ്പോള്‍ ഗാന്ധിജി മുന്നില്‍ വന്നുനില്‍ക്കുന്നതായാണ് എനിക്ക് തോന്നിയത്.”
ആകാശവാണിയില്‍ ജോലി ചെയ്യവേ ‘ഗാന്ധിമാര്‍ഗം’ എന്ന പരിപാടി ദീര്‍ഘകാലം ചെയ്തിരുന്നു അക്കിത്തം. കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പോടെ ഗാന്ധിയന്‍ദര്‍ശനത്തില്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഗാന്ധിജിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പുസ്തകങ്ങളും വായിക്കുകയും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുകയുണ്ടായി.
ഗാന്ധിജിയെക്കുറിച്ച് ‘ധര്‍മ്മസൂര്യന്‍’ എന്ന ഒരു ഖണ്ഡകാവ്യം അക്കിത്തം എഴുതിയിരുന്നു; 1998ല്‍. കൃഷ്ണഭഗവാനെപ്പോലെ ധര്‍മ്മസംസ്ഥാപനാര്‍ഥം അവതരിച്ച പുണ്യാത്മാവായാണ് ഗാന്ധിജിയെ അക്കിത്തം അതില്‍ അവതരിപ്പിച്ചത്.
”ധര്‍മ്മസൂര്യ, ഭവാന്‍ മാത്രം സത്യസൗന്ദര്യ ശക്തികള്‍,
ഞാനില്ലാദ്യന്തങ്ങളില്ലീ സ്‌നേഹ മോക്ഷ പ്രദീപ്തിയില്‍!
വടപത്രത്തിലെക്കാല്‍പ്പൂന്തേനീമ്പും ബ്രഹ്മസാരമേ,
നമസ്‌കാരം, നമസ്‌കാരം ആനന്ദമയകോശമേ!”
‘മാര്‍ഗമെന്തായാലും ലക്ഷ്യം നന്നായാല്‍ മതി’ എന്ന മാര്‍ക്‌സിയന്‍ സമീപനം ചെറുപ്പത്തിലേ വഴിയില്‍ക്കളഞ്ഞ അക്കിത്തം ‘ലക്ഷ്യംപോലെ മാര്‍ഗവും ശുദ്ധമായിരിക്കണം’ എന്ന ഗാന്ധിയന്‍ ആദര്‍ശത്തെ മുറുകെപ്പിടിച്ചായിരുന്നു ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പിന്നീട് വികസിപ്പിച്ചത്.

സത്യംവദ, ധര്‍മ്മംചര
ഭാരതീയസംസ്‌കാരത്തെ പിന്തുടരുകയും അതിന്റെ നിലനില്‍പ്പിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും അതുവഴി ഈ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനായി കര്‍മ്മപദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്താനും ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാനുമായിരുന്നു അക്കിത്തം തന്റെ ജീവിതാവസാനത്തിലെ സിംഹഭാഗവും ചെലവഴിച്ചത്. അതിന്റെ പേരില്‍ തനിക്കെതിരെയുയര്‍ന്ന വിമര്‍ശനങ്ങളും പഴികളും അദ്ദേഹം തെല്ലും വകവച്ചിരുന്നില്ല.
അത്തരം പ്രസ്ഥാനങ്ങളെക്കുറിച്ച് അക്കിത്തത്തിന്റെ വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു: ”ഈയിടെ ഒ.വി വിജയന്‍ പറഞ്ഞുവല്ലോ, ‘ഇന്നു സമൂഹത്തില്‍ നിലനില്ക്കുന്ന അസ്വസ്ഥതകള്‍ക്ക് ഒരു പരിധിവരെ കാരണക്കാര്‍ ഹിന്ദുക്കള്‍തന്നെയാണ്. ഹിന്ദുസമൂഹത്തില്‍ ജാതിവ്യവസ്ഥയും അനാചാരവും നിലനില്‍ക്കുന്നു’… ഇക്കാര്യത്തില്‍ വിപ്ലവകരമായ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയുന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് മാത്രമാണ്.” എന്ന്. ഇതുകേട്ടപ്പോള്‍ എനിക്കോര്‍മ്മവരുന്ന രണ്ടു കാര്യങ്ങളില്‍ ഒന്ന് മഹാത്മജി ദയാനന്ദസരസ്വതിയെക്കുറിച്ച് പറഞ്ഞതാണ്. മറ്റൊന്ന് ഇതാണ്: 1925 ല്‍ രൂപംകൊണ്ട ആര്‍.എസ്.എസ് ഇന്നും അവിഭക്തമായി നിലകൊള്ളുകയും സാര്‍വത്രികമായി വികസിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിനുശേഷം ഇന്ത്യയില്‍ രൂപംകൊണ്ട വിപ്ലവപ്പാര്‍ട്ടികളുടെ സ്ഥിതി ഇന്നെന്താണ്? ഇവിടെ കണ്ടെത്തുന്ന ഒരു വലിയ സത്യം രാഷ്ട്രീയ സ്വയംസേവകര്‍ക്ക് ഭരണം പിടിച്ചടക്കുക എന്നതല്ല ലക്ഷ്യമെന്ന വസ്തുതയാണ്. ‘ഉദ്ധരേദാത്മനാത്മാനം’ എന്നു പറയുന്നവന് ‘നാത്മനമവസാദയേല്‍’ എന്നുകൂടി പറയാതിരിക്കാനാവില്ല” (സഞ്ചാരിഭാവം, വാര്‍ത്തികം, 1987 ആഗസ്റ്റ്).
1989 ഏപ്രില്‍ ഏഴിന് തിരുവന്തപുരത്തു നടന്ന ഡോ. ഹെഡ്‌ഗെവാര്‍ ജന്മശതാബ്ദിയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ തോന്നിയത് എന്നു പറഞ്ഞുകൊണ്ട് അക്കിത്തം ഇങ്ങനെയുമെഴുതി: ”രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ചെയ്തത് ഇന്ത്യയില്‍ ഗ്ലാസ്‌നോസ്റ്റ് നടപ്പില്‍ വരുത്തുകയാണ്. എന്നാല്‍ ഹെഡ്‌ഗെവാര്‍ പെരിസ്ട്രായ്ക്ക നടപ്പാക്കുകയായിരുന്നു ചെയ്തത്. രണ്ടും വേണ്ട കാര്യങ്ങള്‍തന്നെ” (വാര്‍ത്തികം, 1989 മെയ്).
”താന്‍ ആര്‍.എസ്.എസ്സുമല്ല, കമ്മ്യൂണിസ്റ്റുമല്ല. രണ്ടിലും ഒരിക്കലും അംഗമായിരുന്നിട്ടില്ല” എന്ന് ഏഷ്യാനെറ്റില്‍ മങ്ങാട് രത്‌നാകരനുമായുള്ള അഭിമുഖത്തില്‍ അക്കിത്തം പറഞ്ഞു. അത് പൂര്‍ണമായും സത്യമായിരുന്നു. പക്ഷേ തന്റെ തിരിച്ചറിവുകളും കാഴ്ചപ്പാടുകളും ഭാരതീയസംസ്‌കാരത്തിലധിഷ്ഠിതമായതാണെന്ന് അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരുന്നു പലപ്പോഴും. ഒരിക്കല്‍ തന്റെ നിലപാട് എന്തെന്നതിനെക്കുറിച്ച് ടി. പത്മനാഭന്‍ ചോദിച്ച കാര്യം അക്കിത്തം എഴുതിയിരുന്നു.
”ഈയിടെ തൃപ്പൂണിത്തുറ സാഹിത്യ പരിഷത്തിന്നു ചെന്നപ്പോള്‍ എന്റെ സുഹൃത്ത് ടി.പത്മനാഭന്‍ ചോദിച്ചു: ‘നിങ്ങളിപ്പോള്‍ ആര്‍.എസ്സ്.എസ് ആണോ? ഞാന്‍ ചിരിച്ചു. പിറ്റേന്നു തിരികെ പോരുമ്പോഴും അദ്ദേഹം ചോദിച്ചു, ‘നിങ്ങളിപ്പോള്‍ ആര്‍.എസ്സ്.എസ്സ്. ആണോ?’ അപ്പോഴും ഞാന്‍ ചിരിക്കുകയേ ചെയ്തുള്ളൂ.
കാരണം വിശദമായി ചര്‍ച്ച ചെയ്യാനുതകുന്ന ഒരന്തരീക്ഷത്തില്‍ വച്ചായിരുന്നില്ല ആ ചോദ്യങ്ങള്‍. പിന്നെ, അദ്ദേഹത്തിന്റെ ചോദ്യത്തിലെ സ്വരം ഉത്തരത്തിനുവേണ്ടി കാത്തുനില്‍ക്കുന്നതുമായിരുന്നില്ല, എല്ലാറ്റിനും പുറമെ, സുദീര്‍ഘമായ ഒരു സൗഹാര്‍ദ്ദത്തിന്റെ വിശ്വാസദാര്‍ഢ്യം ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയ നാള്‍ മുതല്‍ നിലനിന്നു പോന്നിട്ടുമുണ്ട്.
എങ്കിലും, പിന്നീട് ആ സംഭവത്തെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ എന്നില്‍ ചിരി വരിക പതിവായിരുന്നു. കാരണം. ‘സത്യംവദ, ധര്‍മ്മംചര’ എന്നനുശാസിക്കുന്ന രണ്ടേ രണ്ടു രാഷ്ട്രീയ സമൂഹമേ എന്റെ അറിവില്‍പ്പെട്ടേടത്തോളം അഖിലഭാരത വ്യാപ്തിയോടുകൂടി ഇന്നുള്ളൂ. ഒന്ന്: സര്‍വോദയം. രണ്ട്: ആര്‍.എസ്.എസ്. സര്‍വോദയക്കാരില്‍ ചിലര്‍ പില്കാലത്ത് പൊതുധനം സ്വകാര്യസ്വത്താക്കി മാറ്റിയിട്ടുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഒരു ആര്‍എസ്എസ്സുകാരന്‍ അങ്ങനെ ചെയ്തതായി ഇന്നുവരെ കേട്ടില്ല” (വാര്‍ത്തികം, 1989 ജൂണ്‍).

ഒരിക്കലും രാഷ്ട്രീയക്കാരനാവില്ല
തന്റെ ജീവിതത്തിലെ നിയോഗങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനും ഓരോ ഘട്ടത്തിലും അതിന്റെ പടിപടിയായ ഉയര്‍ച്ചയിലൂടെ ഉദാത്തമായ ജീവിതദര്‍ശനത്തിലേക്കും കര്‍മ്മപഥത്തിലേക്കും വളരാനും അക്കിത്തത്തിനു കഴിഞ്ഞിരുന്നു. ആ സഞ്ചാരത്തിനിടയില്‍ ജീവിതത്തില്‍നിന്ന് ഒഴിവാക്കേണ്ടവയെക്കുറിച്ചുള്ള കൃത്യമായ ധാരണയും ഉണ്ടായിരുന്നു.
ഒരിക്കലും രാഷ്ട്രീയക്കാരനാവില്ല എന്ന് സ്വന്തം പിതാവിനോട് സത്യം ചെയ്തവന്‍. പട്ടിണി കിടന്നാലും ആരുടെ മുന്നിലും കൈനീട്ടില്ലെന്ന് അമ്മയ്ക്ക് വാക്കുകൊടുത്തവന്‍. ജീവിതത്തിലൊരുകാര്യത്തിനും ആരോടും വ്യവഹാരത്തിനോ തര്‍ക്കത്തിനോ പോവില്ലെന്ന് സ്വയം ദൃഢനിശ്ചയം ചെയ്തവന്‍. എന്തൊക്കെ സാഹചര്യമുണ്ടായിട്ടും ജീവിതാവസാനംവരെ അവ പാലിക്കുന്നതില്‍ അദ്ദേഹം നിഷ്‌കര്‍ഷ പുലര്‍ത്തുകയുണ്ടായി.
രാഷ്ട്രീയക്കാരനാവില്ലെന്ന് പിതാവിനോട് പ്രതിജ്ഞ ചെയ്തകാര്യം 1995 ല്‍ തിരുവനന്തപുരത്ത് തപസ്യ കലാ-സാഹിത്യവേദിയുടെ പതിനെട്ടാം വാര്‍ഷികോത്സവത്തിലെ പ്രസംഗത്തില്‍ അക്കിത്തം തന്നെ പറയുന്നത് കേള്‍ക്കുക:
”അടുത്തകാലത്ത് ഒരു പത്രക്കാരന്‍ വന്നു ചോദിച്ചു, കാശിയില്‍ പോയിട്ടില്ലേ എന്ന്. ‘ഓ പോയിട്ടുണ്ട്.’ ‘എന്തെങ്കിലും ഉപേക്ഷിച്ചോ?’ അവിടെ പോയാല്‍ എന്തെങ്കിലുമൊന്ന് ഉപേക്ഷിക്കണമല്ലോ. എന്നാല്‍ അവിടെ പോയിട്ട് ഞാന്‍ ഒന്നും ഉപേക്ഷിച്ചിട്ടില്ല. പക്ഷെ അതിനു മുമ്പ് ഞാനൊരു കാര്യം ഉപേക്ഷിച്ചിട്ടുണ്ട്. അതെന്താണ്? രാഷ്ട്രീയ പ്രവേശനമോഹം ഞാനുപേക്ഷിച്ചു. അത് ഉപേക്ഷിക്കണമെന്ന് എന്റെ അച്ഛന്‍ എന്നോട് പറഞ്ഞു. ‘നീയത് സത്യം ചെയ്യണം. നീയിപ്പോള്‍ ചെയ്യുന്ന ഈ സാംസ്‌കാരികപ്രവര്‍ത്തനം നമ്മുടെ പ്രവൃത്തിയാണ്. രാഷ്ട്രീയത്തില്‍പ്പോയാല്‍ അത് വിജയിക്കില്ല. അതില്‍പ്പോയാല്‍ നീ പരാജയപ്പെടും. കള്ളത്തരം കൂടാതെ അതില്‍ പറ്റില്ല. അതിലേക്കൊരിക്കലും പോകരുത്. സാഹിത്യം കൊണ്ടുനടന്നോളൂ’ എന്നു പറഞ്ഞു.
എം.എല്‍.എ ആവാമായിരുന്നു, മന്ത്രിയാവാമായിരുന്നു, ഒരുപക്ഷെ മുഖ്യമന്ത്രി തന്നെ ആവുമായിരുന്നു. തമാശയൊന്നുമല്ല, ഉണ്ടായ കാര്യമാണ്. ഒരിക്കല്‍ കെ.പി. മാധവമേനോന്‍ വന്നിട്ട് പറയുകയായിരുന്നു. കെ.ബി.മേനോന്‍ തൃത്താലയില്‍ ഇലക്ഷന് നില്‍ക്കുന്ന സമയം. ഒരാ ഴ്ച ഇടശ്ശേരിയും മാധവമേനോനും മറ്റും കാറുമെടുത്ത് വന്നു എന്റെ പിന്നാലെ. കെ.ബി.മേനോന് എതിരായി മത്സരിക്കാന്‍. ഇടശ്ശേരി പറഞ്ഞു, ‘രാഷ്ടീയത്തിലേക്ക് താങ്കള്‍ക്ക് താല്പര്യമുണ്ടോ, ഉണ്ടെങ്കില്‍ ഇപ്പോഴാണ് സമയം. അതില്‍ നില്‍ക്കണമെന്നു ഞാന്‍ പറയില്ല.’ അപ്പോഴാണ് അച്ഛന്റെ ഉപദേശമുണ്ടായത്. ഒരാഴ്ച ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു. അവസാനം അച്ഛനെ അനുസരിക്കാന്‍ തീരുമാനിക്കുകയും ഈ ജീവിതത്തില്‍ രാഷ്ട്രീയത്തിലേക്കില്ല എന്നങ്ങട് നിശ്ചയിക്കുകയും പറയുകയും ചെയ്തു.”
ആരുടെ മുന്നിലും കൈനീട്ടില്ല
അമ്മയോടു ചെയ്ത പ്രതിജ്ഞ തുറന്നു പറഞ്ഞത്, ദീര്‍ഘകാലം കേസരി വാരികയുടെ പത്രാധിപരും തപസ്യ സ്ഥാപകനുമായ ശ്രീ. എം.എ കൃഷ്ണനോടായിരുന്നു. ഒരിക്കല്‍ അക്കിത്തം എം.എ.സാറിനെ ഫോണ്‍ ചെയ്ത്, താന്‍ തപസ്യയില്‍നിന്ന് രാജിവയ്ക്കുകയാണെന്ന് പറഞ്ഞത്രേ. ഇത്തിരി വിസ്മയത്തോടെ കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞതിതാണ്: ”ചില പ്രവര്‍ത്തകര്‍ സംഘടനയ്ക്കുവേണ്ടി പണപ്പിരിവിന് കൂടെവരാന്‍ എന്നെ നിര്‍ബന്ധിക്കുന്നു. പട്ടിണികിടന്നാലും ആരുടെ മുന്നിലും കൈനീട്ടില്ലയെന്ന് അമ്മയ്ക്ക് വാക്കുകൊടുത്തവനാണ് ഞാന്‍.” എം.എ സാറിന്റെ മറുചോദ്യം ഇങ്ങനെയായിരുന്നു: ”പണപ്പിരിവിനു കൂടെപ്പോവാന്‍ ഒരിക്കലും ഞാന്‍ അങ്ങയോട് ആവശ്യപ്പെടില്ലല്ലോ” ഒരു പൊട്ടിച്ചിരിയോടെ ആ പരിഭവം അലിഞ്ഞുപോയി എന്ന് ജ്ഞാനപീഠപുരസ്‌കാരവേളയിലെ അനുമോദനക്കുറിപ്പില്‍ എം.എ.സാര്‍ വിവരിച്ചിരിക്കുന്നു.
ആര്‍ക്കെതിരെയും പരാതിയില്ല
”ഈ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെതിരെയെങ്കിലും എന്തിനെങ്കിലും കേസു കൊടുക്കുകയോ. അതൊരിക്കലും സംഭവിക്കില്ല. അങ്ങനെ ചെയ്യില്ലയെന്ന് സ്വയം പ്രതിജ്ഞയെടുത്തവനാണ് ഞാന്‍” എന്ന് അക്കിത്തം തുറന്നു പറഞ്ഞത് പാഠപുസ്തകത്തില്‍ അദ്ദേഹത്തിന്റെ കവിത തിരുത്തിയ വിവാദമുണ്ടായ സമയത്താണ്. അന്ന് അതിനെതിരെ ഒരു പ്രസ്താവന തയ്യാറാക്കി അതില്‍ സാംസ്‌കാരികപ്രവര്‍ത്തകരുടെ ഒപ്പു ശേഖരിക്കവേ തപസ്യയുടെ സംഘടനാ സെക്രട്ടറിയായിരുന്ന ആര്‍.സഞ്ജയന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും സമീപിച്ചിരുന്നു. ഒപ്പിടുന്നതിനിടയില്‍ ചുള്ളിക്കാട് ചോദിച്ചത്രേ, വേണമെങ്കില്‍ അദ്ദേഹത്തിന് കേസുകൊടുക്കാമല്ലോയെന്ന്. അക്കാര്യം അക്കിത്തത്തോട് പറഞ്ഞപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.





















