ഒരു സാഹിത്യകൃതി അവതരിപ്പിച്ചു കഴിഞ്ഞാല്‍ കേരളത്തിലെ ഒരു ശരാശരി ആസ്വാദകന്‍ ആദ്യം ചോദിക്കുന്ന ചോദ്യം ‘താങ്കള്‍ ഇതിലൂടെ എന്തു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്?’ എന്നാവും. എഴുത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ എത്രയോ തവണ ഇങ്ങനെയൊരു ചോദ്യത്തെ ഈ ലേഖകനും അഭിമുഖികരിക്കേണ്ടിവന്നിട്ടുണ്ട്. ഒരു ഗായകനോടോ ചിത്രകാരനോടോ അങ്ങനെയൊരു ചോദ്യം ആരും ചോദിക്കാറില്ല. കവികളോടും ഫിക്ഷന്‍ എഴുതുന്നവരോടുമാണിങ്ങനെ വായനക്കാര്‍ ചോദിക്കുന്നത്. കേരളത്തിലെ പൊതുവായ ആസ്വാദന മണ്ഡലത്തെ വ്യാപകമായി സ്വാധീനിച്ച ഇടതുപക്ഷ മനസ്സില്‍ നിന്നാണ് ഇങ്ങനെയൊരു ചോദ്യം ഉയിര്‍ക്കൊള്ളുന്നത്. ഇടതുപക്ഷരാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്നവരും അവരറിയാതെ ഈ ഇടതുപക്ഷ ബോധത്തിന്റെ ഇരകളാണ്. കേരളത്തിലെ ദേശീയവാദികള്‍ക്കുപോലും ഈ ഇടതുബോധത്തില്‍ നിന്നും പുറത്തു കടക്കാന്‍ ഇതുവരേയ്ക്കും കഴിഞ്ഞിട്ടില്ല. അഭിലഷണീയമായ ഒരു രാഷ്ട്രീയമാറ്റം കേരളത്തിലുണ്ടാകാത്തതിനും ഒരു പ്രധാനകാരണം അബോധമായ ഈ ഇടതുബോധമാണ്.
സാമൂഹ്യമാറ്റം ലക്ഷ്യം വച്ചുവേണം ഒരാള്‍ എഴുതേണ്ടത് എന്ന് ആദ്യം ശഠിച്ചത് സോഷ്യലിസ്റ്റു റിയലിസത്തിന്റെ വക്താക്കളായ മാക്‌സിം ഗോര്‍ക്കിയും കൂട്ടരുമാണ്. അതു ക്രമേണ ലോകത്തെല്ലായിടത്തും സംക്രമിക്കാന്‍ തുടങ്ങി. അതിന്റെ ഏറ്റവും ദയനീയമായ ഇരകള്‍ കേരളത്തിലെ വായനക്കാരാണ്. അവരിന്നും ഒരു സാഹിത്യകൃതിയുടെ ലക്ഷ്യം സമൂഹപരിഷ്‌ക്കരണമാണെന്ന് വിശ്വസിക്കുന്നു.
മഹത്തായ സാഹിത്യകൃതികള്‍ പലതും നന്മയുടെ വിജയവും തിന്മയുടെ പരാജയവും ഉദ്‌ഘോഷിക്കുന്നവയാണ്. വായനയുടെ നിമിഷങ്ങളെ അതിജീവിക്കാനാവുന്ന ആനന്ദം, അനുഭൂതി എന്നിവ പ്രദാനം ചെയ്യുക എന്നതാണ് ഒരു കൃതിയുടെ ലക്ഷ്യം. അതെല്ലാക്കാലത്തും നന്മയെത്തന്നെ വാഴ്ത്തണമെന്നില്ല. എങ്കിലും മനുഷ്യമനസ്സിന് സ്വാഭാവികമായിത്തന്നെ നന്മയോടൊരു പക്ഷപാതിത്വമുള്ളതിനാല്‍ അവരെല്ലാ രചനകളിലും നന്മ അന്വേഷിക്കാറുണ്ട്. ലോകപ്രശസ്തമായ ഒട്ടുമിക്കകൃതികളും നന്മയെ വാഴ്ത്തുന്നവയാണ്. ഇതിഹാസങ്ങള്‍ മുതല്‍ ടോള്‍സ്റ്റോയി, ദസ്തയോവ്‌സ്‌കി തുടങ്ങിയവരുടെ കൃതികള്‍ വരെ അങ്ങനെയാണു ചെയ്യുന്നത്. എന്നാല്‍ പ്രത്യേകിച്ചു നന്മയെക്കുറിച്ചു വ്യാകുലപ്പെടാത്തവയാണ് അസ്തിത്വവാദികളുടെ രചനകള്‍ ഒട്ടുമിക്കവയും. മനുഷ്യനന്മ എന്നത് ഒരു മിഥ്യയായി അവര്‍ കണക്കാക്കി. കമ്യുവിന്റെയും കാഫ്ക്കയുടേയും കൃതികള്‍ മുതലിങ്ങോട്ട് എഴുതപ്പെട്ടവയെല്ലാം അത്തരം രചനകളാണ്. അവയ്ക്കും പ്രത്യേകിച്ച് പരാജയമൊന്നും സംഭവിച്ചില്ല. ധാരാളം വായനക്കാരുണ്ടായി. പ്രശസ്ത സ്വീഡിഷ് എഴുത്തുകാരുടെ 21 കഥകള്‍ ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്ത് ചാള്‍സ് വാര്‍ട്ടണ്‍ സ്റ്റോര്‍ക്ക് (Charles hartonstork) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്തരായ നാല് സ്വീഡിഷ് എഴുത്തുകാരുടെ കഥകളാണ് ‘Modern Swedish Masterpices’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സമാഹാരത്തിലെ ആദ്യ ചെറുകഥയാണ് Hjalmar Soddenberg (സ്വീഡിഷ് ഉച്ചാരണം മാല്‍മാര്‍ സൂഡര്‍ബറി) എന്നാണത്രേ) The Chimney Seeper’s wife. ‘Chimney sweeper’ എന്ന പേരില്‍ പ്രശസ്തമായ വില്യം ബ്ലേക്കിന്റെ ഒരു ചെറിയ കവിതയുണ്ട്. ‘The praise of Chimney Sweepers’ എന്ന പേരില്‍ ചാള്‍സ് ലാമ്പിന്റെ (Charles Lamb) പ്രശസ്തമായ ഒരു ലേഖനവുമുണ്ട്.) ഈ കഥയില്‍ ചിമ്മിനി സ്വീപ്പര്‍ എന്ന തൊഴിലിനെക്കുറിച്ച് പരാമര്‍ ശമൊന്നുമില്ല. മിസ്റ്റര്‍ വെറ്റ്‌സ് മാന്‍ (Westsman) ഒരു ചിമ്മിനി സ്വീപ്പര്‍ ആണെന്നു മാത്രമേയുള്ളൂ. പരമസാധുവായ വെറ്റ്‌സ്മാന്റെ രണ്ടാം ഭാര്യയായ മിസിസ് വെറ്റ്‌സ്മാനാണ് കഥയിലെ നായിക.
ആദ്യഭാര്യയിലുണ്ടായ മകന്‍ ഫ്രെഡ്രിക് (Fredrick) ഒരു രോഗം മൂലം സ്ഥിരമായി കിടക്കയിലാണ്. ആ വീട്ടിലെ അടുക്കളക്കാരിയുടെ മകളായ മാഗ്ഡാ (Magda) ഫ്രെഡ്രിക്കിനെ സ്‌നേഹിക്കുന്നു. അയാളെ രോഗശയ്യയില്‍ പരിചരിക്കുന്നു. അയാള്‍ക്കുവേണ്ടി കഥകള്‍ വായിച്ചുകൊടുക്കുന്നു. ഇതൊന്നും ക്രൂരയും യാതൊരുവിധ നന്മയുമില്ലാത്ത മിസിസ് വെറ്റ്‌സ്മാന് ഇഷ്ടപ്പെടുന്നില്ല. അവര്‍ പലതവണ മാഗ്ഡയെ ഭീഷണിപ്പെടുത്തുന്നു. ഫ്രെഡ്രിക്കുമായുള്ള അവളുടെ ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിക്കുന്നു. ഒടുവിവല്‍ ഒരുദിനം അവളെ മരണത്തിലേയ്ക്കു നയിക്കാന്‍ തക്കവിധം അവര്‍ മര്‍ദ്ദിക്കുന്നു. മൂന്നു ദിവസം കഴിഞ്ഞവള്‍ മരിക്കുന്നു.
മാഗ്ഡയെ മര്‍ദ്ദിക്കുന്നതിനു ദൃക്‌സാക്ഷിയാകുന്ന അവളുടെ അമ്മയ്ക്ക് ആ സ്ത്രീ പണം കൊടുത്ത് കേസ് ഒതുക്കിത്തീര്‍ക്കുന്നു. തനിക്ക് ഒരു ശല്യമായിത്തീരാനിടയുള്ള ഫ്രെഡ്രിക്കിനെ അവള്‍ ഒരു ശരണാലയത്തിലേയ്ക്ക് മാറ്റുന്നു. ഭര്‍ത്താവു മരിച്ച ഉടന്‍തന്നെ മറ്റൊരുവിവാഹം കഴിക്കുന്നു. വിവാഹത്തിന് ഒരുങ്ങി നില്‍ക്കുന്ന ആ സ്ത്രീയെക്കുറിച്ച് ”fixed up fit to kill” എന്നാണ് കഥാകൃത്ത് പറയുന്നത്.
”I believe in lust of flesh and the incurable isolation of the flesh” എന്നു വിശദീകരിക്കുന്ന യാല്‍മര്‍ ഈ കഥയിലൂടെ സമൂഹത്തിന് ഒരു മഹത്തായ സന്ദേശവും നല്‍കുന്നില്ല. വേണമെങ്കില്‍ ‘ദുഷ്ടന്മാരെ ദൈവം പനപോലെ വളര്‍ത്തും’ എന്ന നമ്മുടെ പഴഞ്ചൊല്ലിനെ സാധൂകരിക്കാനുപയോഗിക്കാം.
സമൂഹത്തിന് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഈ കഥ പ്രേരണയാകുമോ എന്നു വേണമെങ്കില്‍ സംശയിക്കാം. തിന്മകള്‍ മാത്രം ചെയ്ത മിസിസ് വെറ്റ്‌സ്മാന് പ്രത്യേകിച്ച് ഒരു തിരിച്ചടിയും ഉണ്ടാകുന്നില്ല. ‘താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ!’ എന്ന തുഞ്ചത്താചാര്യന്റെ മതമൊന്നും ഈ നായികയുടെ ജീവിതത്തില്‍ പ്രസക്തമാകുന്നില്ല. അവര്‍ സന്തോഷത്തോടെ കുറ്റബോധമൊന്നുമില്ലാതെ അടുത്ത ജീവിതത്തിലേയ്ക്ക് കടക്കുന്നു. ദസ്തയോവ്‌സ്‌കിയുടെ റസ്‌കോള്‍ നിക്കോഫിനെപ്പോലെ (Crime and Punishment) പശ്ചാത്താപ പാരവശ്യമൊന്നും മിസിസ് വെറ്റസ്മാനില്ല. ഇതില്‍ ഏതാണു ശരിയെന്ന ഒരു സംശയം വായനക്കാര്‍ക്കുണ്ടാകാം. തിന്മയ്ക്കും ചിലപ്പോള്‍ വിജയം ഉണ്ടാകാറുണ്ട്. എന്നാല്‍ അത് ക്ഷണികമാണെന്നും ആത്യന്തിക വിജയം നന്മയ്ക്കു തന്നെയാണെന്നും നമുക്കാശ്വാസിക്കാം. എന്നാല്‍ വായനക്കാരനെ ഉത്തേജിപ്പിക്കുക എന്ന ധര്‍മ്മം ഈ കഥയും നിര്‍വ്വഹിക്കുന്നുണ്ട്. പഴയകാലത്തെ ഒരു കഥയെന്ന നിലയ്‌ക്കേ ഇന്നതിന് പ്രസക്തിയുള്ളൂ. പുതിയ ആവിഷ്‌കാരസമ്പ്രദായങ്ങളോട് ചേര്‍ന്നു പോകുന്ന ഒന്നും ഈ കഥയിലില്ല. യാല്‍മര്‍ 1941ല്‍ അന്തരിച്ച എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെ കഥയിലുപയോഗിച്ചിരിക്കുന്ന ആവിഷ്‌കാര രീതികള്‍ പഴയതായിരിക്കുമല്ലോ!
മാതൃഭൂമിയില്‍ (മാര്‍ച്ച് 15-21) രേഖ കെ. എഴുതിയിരിക്കുന്ന കഥ വായിച്ചപ്പോഴും യാല്‍മാര്‍ സൂഡര്‍ബറിയുടെ കഥ (തീര്‍ത്ഥാടകരുടെ സന്ധ്യ) വായിച്ചപ്പോള്‍ തോന്നിയ അഭിപ്രായം തന്നെ. ലോകത്തിന് രേഖയുടെ കഥ ഒരു സന്ദേശവും നല്‍കുന്നില്ല. പക്ഷേ അത് വായനക്കാരനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. മനുഷ്യജീവിതത്തില്‍ പ്രസാദാത്മകമായി ഒന്നുമില്ല എന്ന പെസിമിസ്റ്റ് മനോഭാവമേ ഈ കഥ നമ്മളിലുണ്ടാക്കൂ! എങ്കിലും അതുണര്‍ത്തുന്ന അസ്വസ്ഥതയും വേദനയും അത്യന്തികമായി നമ്മളില്‍ ഒരുതരം ആനന്ദംപോലെ നിലകൊള്ളുന്നു.
അസമിലെ കാമാഖ്യക്ഷേത്രത്തിലേയ്ക്ക് തീര്‍ത്ഥാടനത്തിനു പോകുന്ന ഒരു സംഘത്തോടൊപ്പം സഞ്ചരിക്കുന്ന നരേന്ദ്രന്റെ വിവരണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ആ സംഘത്തില്‍ രണ്ടുപേരുണ്ട്; മീര എന്ന ടീച്ചറും രവികൃഷ്ണന്‍ എന്ന ലോക്കോ പൈലറ്റും. രണ്ടുപേരും ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നവരാണ്. മീര ടീച്ചറുടേത് ഒരു പ്രണയവിവാഹത്തിലൂടെ അവര്‍ തന്നെ വരുത്തിവച്ചതാണ്. അതിന് അവര്‍ അനുഭവിക്കേണ്ടി വന്നത് കുറച്ചൊന്നുമല്ല. വീട്ടുകാര്‍ നല്‍കിയ കോടിക്കണക്കിനു രൂപയുടെ സ്വത്ത് വലിച്ചെറിഞ്ഞ് വഴിയില്‍ കണ്ട ഒരു ഗിത്താറിസ്റ്റിനോടൊപ്പം ഇറങ്ങിപ്പോയ അവരുടെ ദുരന്തം വാക്കുകള്‍ക്കു വിവരിക്കാവുന്നതിനുമപ്പുറമാണെങ്കിലും അതൊക്കെ അതേ ഡിഗ്രിയില്‍ തന്നെ നമ്മളെ അനുഭവിപ്പിക്കാന്‍ എഴുത്തുകാരിക്കു കഴിയുന്നു. തോന്നിയതുപോലെ ഇണയെ തിരഞ്ഞെടുക്കുന്ന പുതിയ തലമുറയ്ക്ക് ഒരു പാഠമാകും മീര ടീച്ചറുടെ കഥ. എന്നാല്‍ മീരയില്‍ കഥ ഒതുങ്ങുന്നില്ല. രവികൃഷ്ണന്‍ എന്ന ലോക്കോ പൈലറ്റിന്റെ ദുരന്തങ്ങള്‍ അയാള്‍ക്ക് ഒരുതരത്തിലും നിയന്ത്രിക്കാനാവുന്നതല്ല. കാരണം ലോക്കോ പൈലറ്റ് എന്ന തൊഴില്‍ അയാള്‍ക്കു വലിച്ചെറിയാനാവില്ല. അതേസമയം പാളങ്ങളില്‍ ആത്മഹത്യചെയ്യുന്നവരേയും ആത്മഹത്യയെന്നു വരുത്തി തീര്‍ക്കുന്ന കൊലപാതകങ്ങളേയും നിസ്സംഗനായി നോക്കിനില്‍ക്കേണ്ടി വരുന്ന അയാളുടെ ഗതികേടിന് ആരേയും പഴിക്കാനില്ല. ഒരിക്കലും ഒരു ലോക്കോ പൈലറ്റ് ആകരുതേയെന്ന് ഏവരും ആഗ്രഹിച്ചുപോകുന്ന തരത്തില്‍ കഥ പറയാന്‍ രേഖയ്ക്കു കഴിയുന്നു.
രണ്ടു മനുഷ്യാത്മാക്കളുടെ ദുരിതങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ച് മറ്റുള്ളവരെകൂടി അസ്വസ്ഥതപ്പെടുത്തുന്നതെന്തിന് എന്നാരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരം അതാണ് എഴുത്തിന്റെ ധര്‍മ്മം എന്നാണ്. കഥ ആരംഭിച്ചതോ അവസാനിക്കുന്നതോ നമ്മളറിയുന്നില്ല. അത്രതീവ്രമായി നമ്മളെ അതിലേയ്ക്കു ചേര്‍ത്തു നിര്‍ത്താന്‍ കാഥികയ്ക്കു കഴിയുന്നു. ‘ഒരു നാടിന്റെ ദാഹം തീര്‍ക്കുന്ന നദി പിന്നീടവരുടെ ദുഃഖമായി മാറുന്നതുപോലെയാണ് കുടുംബത്തിന്റെ ഐശ്വര്യമായിരുന്ന പെണ്‍കുട്ടി’ എന്ന കഥാകൃത്തിന്റെ നിരീക്ഷണത്തില്‍ ഒരു കണക്കുകൂട്ടലുമില്ലാതെ ഒളിച്ചോടിപ്പോയി ഒടുവില്‍ ദുരന്തങ്ങളില്‍ ചെന്നുവീഴുന്ന പെണ്‍കുട്ടികളെക്കുറിച്ചുള്ള ഉത്ക്കണ്ഠയും അവര്‍ക്കുള്ള താക്കീതുമുണ്ട്. ശിവപാര്‍വതിമാരെക്കുറിച്ച് കാമാഖ്യ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിന്റെ പശ്ചാത്തലത്തിലുള്ള കഥ പറച്ചില്‍ മനോഹരമായിട്ടുണ്ട്. കഥാന്ത്യത്തില്‍ എല്ലാം കേട്ടിരുന്ന നരേന്ദ്രനോട് രവികൃഷ്ണന്‍ ചോദിക്കുന്നത് ‘താങ്കള്‍ പോലീസുകാരനല്ലേ?’ എന്നാണ്. ആ ചോദ്യം കഥയ്ക്ക് മറ്റുചില മാനങ്ങള്‍ കൂടി നല്‍കുന്നു. ഗുപ്തമായ ചില സംശയങ്ങളിലേയ്ക്ക് വായനക്കാരെ നയിച്ചു കൊണ്ടാണ് കഥ വിരമിക്കുന്നത്. രേഖ. കെയുടെ ‘തീര്‍ത്ഥാടകരുടെ സന്ധ്യ’ അടുത്ത കാലത്തു വായിച്ച കഥകളില്‍ ഏറ്റവും മനോഹരമായി അനുഭവപ്പെടുന്നു. മനോഹരം എന്ന വാക്ക് ഈ കഥയ്ക്കു യോജിക്കുന്നതല്ല. ഏറ്റവും ഹൃദയമഥനക്ഷമമായത് എന്നു പറയുന്നതാവും ഉചിതം. അഭിനന്ദിക്കാം ഈ കഥാകാരിയെ.
പി. സുരേന്ദ്രന്‍ മുന്‍പ് നല്ല കഥകള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘ഇലഞ്ഞിപ്പൂമണമുള്ള നാടുവഴികള്‍’ എന്ന ഓര്‍മ്മ വായിക്കാന്‍ കൊള്ളാവുന്നതായതുകൊണ്ട് വാങ്ങി സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങളിലൊന്നാണ്. അദ്ദേഹം അദ്ധ്യാപകവൃത്തിയില്‍ നിന്നു വിരമിച്ച ശേഷം ചന്ദ്രികപത്രത്തിലാണെന്നു കേട്ടു. നിജസ്ഥിതി അറിയില്ല. എന്നാല്‍ ദേശാഭിമാനി (മാര്‍ച്ച് 15) യിലെ കഥ വായിച്ചപ്പോള്‍ വലിയ സഹതാപം തോന്നി. ഇപ്പോള്‍ കഥയൊന്നും ഉറവയെടുക്കുന്നില്ല എന്നു തോന്നുന്നു. അതുകൊണ്ട് ദേശാഭിമാനിക്കു ചേര്‍ന്നവിധം ഒരു മതേതരക്കഥയെഴുതിക്കളയാമെന്നു കരുതിയതാവും. രണ്ട് കഥകളാണ് ഒരുമിച്ചു കൊടുത്തിരിക്കുന്നത്. ആദ്യത്തെ കഥ ‘കൈത്തോടിന്റെ സംഗീതം’ വായിച്ചപ്പോള്‍ പിന്നെ രണ്ടാമത്തേത് വായിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലായി. ‘ആന മെലിഞ്ഞാല്‍ ആലയിലും കെട്ടും’ എന്നു പിടികിട്ടി. ഇത്രയും മോശം കഥയെഴുതാനും വേണ്ടി ഈ കഥാകൃത്ത് മെലിഞ്ഞുപോയല്ലോ എന്നൊരു സഹതാപം മനസ്സില്‍. തീവ്രവാദത്തിനായി സിറിയയില്‍ പോയവനേയും സംഘപരിവാറുകാരനേയും ഒരേ തട്ടില്‍ തൂക്കുന്നത് ദേശാഭിമാനിയെ സുഖിപ്പിക്കാനാവും.






















