മലയാളികളുടെ ഗൃഹാതുരത്വമാര്‍ന്ന ആഘോഷമാണ് വിഷു. പുതുവര്‍ഷപ്പുലരിയാണ് മേടം ഒന്നിനെത്തുന്ന ഈ ദിനം. പകലും രാത്രിയും തുല്യനിലയില്‍ വരുന്ന ‘വിഷുവം’ എന്ന ദിനമാണ് വിഷു. കേരളത്തില്‍ വേനലിലും ഭംഗി ചൊരിയുന്ന വസന്തകാലം വിഷുക്കാലമാണ്. കണിക്കൊന്ന, ശീമക്കൊന്ന, വാക (ഗുല്‍മോഹര്‍), മെയ് ഫ്‌ളവര്‍, മുല്ല, കൊച്ചിയിലെ പാതയോരത്തും മറ്റും പിങ്ക് നിറത്തില്‍ പൂക്കളുള്ള താബേബുയ റോസ് തുടങ്ങിയവ പുഷ്പിക്കുന്ന, വസന്തം കടന്നു വരുന്ന വേനലിലെ വസന്തോത്സവമാണ് വിഷു. ചക്ക, നാട്ടുമാവ്, പറങ്കി മാവ്, ശീമച്ചക്ക, നെല്ലിക്ക തുടങ്ങിയവ ഫലം പുറപ്പെടുവിക്കുന്ന വേനലിലെ വിളവെടുപ്പുത്സവം കൂടിയാണ് ഇത്. വിഷുക്കണിയും കൈനീട്ടവും കണിക്കൊന്നപ്പൂവും പടക്കം പൊട്ടിക്കലുമെല്ലാം ഈ ആഘോഷത്തിന്റെ മാത്രം സവിശേഷതകളാണ്. വിഷു അടയാളപ്പെടുത്തുന്ന നിരവധി ചലച്ചിത്ര ഗാനങ്ങള്‍ മലയാളത്തിലുണ്ട്.
”കണിക്കൊന്നകള്‍ പൂക്കുമ്പോള്‍ മണിത്തൊങ്ങലും ചാര്‍ത്തുമ്പോള്‍ ആരേകും വിഷുക്കൈനീട്ടം..?” എന്നു ചോദിക്കുന്നത് കവി ഷിബു ചക്രവര്‍ത്തി. (ചിത്രം-ഒരു അഭിഭാഷകന്റെ കേസ് ഡയറി ആലാപനം-സുജാത), ”കാട് പൂക്കും കാലമായി, മാധവമായി…” എന്ന് വേനലിലെ വിഷുക്കാലത്തെത്തുന്ന വസന്താഗമനത്തെ കോറിയിടുന്നു കവി, സര്‍ഗ്ഗധനനായ സംഗീതജ്ഞന്‍ രവീന്ദ്രന്‍ ‘ജയന്തശ്രീ’ എന്ന അപൂര്‍വ്വരാഗം കൊണ്ട് ആ ഗാനത്തെ അനശ്വരമാക്കുന്നു.
”വേനല്‍ച്ചൂടില്‍ ഉരുകിയ മണ്ണില്‍” എന്നു തുടങ്ങുന്ന ഗാനത്തില്‍ വേനലും കൊടിയ വേനലില്‍ തീ കുടിച്ചു പൂക്കുന്ന കണിക്കൊന്നയും ഒ.എന്‍.വി കാവ്യലിഖിതങ്ങളാല്‍ വാങ്മയചിത്രം ഒരുക്കുന്നു (ചിത്രം-കിഴക്കന്‍ പത്രോസ് സംഗീതം-എസ്.പി. വെങ്കിടേഷ് ആലാപനം-യേശുദാസ്). അഗ്‌നി സന്ദേശമാര്‍ന്ന ഒരു തത്വചിന്തയും ശുഭാപ്തി വിശ്വാസവും കൂടി സൂക്ഷ്മമായി ഈ ഗാനത്തില്‍ ആലേഖനം ചെയ്യുന്നു കവി. ഗാനത്തിന്റെ പല്ലവി ഇങ്ങനെ തുടരുന്നു.
”വേനല്‍ ചൂടില്‍ ഉരുകിയ മണ്ണില്‍
വേരിറങ്ങി അരിയൊരു കൊന്ന പൂത്തു.
മണ്ണിന്‍ നോവിന്നുറവില്‍ നിന്നീ
പൊന്നു നേടി അഴകൊടു കൊന്ന പൂത്തു.
എരിവേനലിലും പൂക്കുളിരോ,
കനലില്‍ തെളിയും പൊന്‍ തകിടോ,
പൊന്നുടയാട ചാര്‍ത്തിയൊരുങ്ങീ
കര്‍ണ്ണികാരം പൊന്‍ മണികര്‍ണ്ണികാരം”
വേനലിലെ ചൂടിലേക്ക് വേരുകളിലാഴ്ത്തി നില്‍ക്കുന്ന, പൂത്തുലഞ്ഞ കണിക്കൊന്നയെ വര്‍ണ്ണിക്കുന്നു കവി. വേനലില്‍ നൊന്തു കിടക്കുന്ന മണ്ണില്‍ നിന്ന് സ്വര്‍ണ്ണം നേടിയാണ് കൊന്ന പൂത്തുനില്‍ക്കുന്നത് (കണിക്കൊന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലാണല്ലോ പുഷ്പിക്കുന്നത്). പൊരിവേനലിലും പൂങ്കുളിരുമായി, വെയിലിന്റെ കനലില്‍ സ്വര്‍ണ്ണത്തകിടു പോലെ, പൊന്‍വസ്ത്രമണിഞ്ഞ് ഒരുങ്ങി നില്‍ക്കുന്ന കര്‍ണ്ണികാരം. കനത്തവെയിലില്‍ ചുടുമണ്ണില്‍ നിന്നാണ് സംസ്ഥാന പുഷ്പമായ കണിക്കൊന്ന പൂവിടുന്നത്. കനത്ത പ്രതിസന്ധികള്‍ക്കിടയിലും, എല്ലാറ്റിനേയും തരണം ചെയ്ത്, ഭംഗിയായി ഐശ്വര്യമുണര്‍ത്തുക എന്നതാണ് കണിക്കൊന്ന പഠിപ്പിക്കുന്ന ദര്‍ശനം.
വേനല്‍ ബിംബിക്കുന്ന, ‘തീയലയാഴി കടയുന്നകലെ’, ‘കാടുകളെന്തേ കനലോ മലരോ’, ‘പോരിക താഴെ നീയും സൂര്യത്തേരിലിറങ്ങി’, ‘എരിവേനല്‍ മായും പൂവും പൊന്നും ചൂടിയ മേടവുമീവഴി മറയും’ തുടങ്ങിയ ഒ.എന്‍.വിയുടെ കയ്യൊപ്പു പതിഞ്ഞ രൂപകങ്ങളാല്‍ ഭംഗിയാര്‍ന്നിരിക്കുന്നു ഈ ഗാനം.
ഈ സാഹചര്യത്തില്‍ കവി അയ്യപ്പപ്പണിക്കരുടെ ”കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ” എന്ന കാവ്യശകലം മനസ്സിലേക്കോടിയെത്തുന്നതില്‍ അദ്ഭുതപ്പെടാനില്ല. സര്‍ഗ്ഗാത്മകതയെ വ്യംഗ്യമായി സൂചിപ്പിക്കുകയാണ് കവി. കവിയോ എഴുത്തുകാരനോ കര്‍ഷകനോ എന്നല്ല, ഏതു ജീവിതമേഖലയിലുമുള്ള ആരുമാകട്ടെ, അയാള്‍ തന്റെ സര്‍ഗ്ഗക്രിയാ പ്രാവീണ്യം പ്രദര്‍ശിപ്പിക്കണമെന്നുള്ള ഉല്‍ക്കടമായ ആഗ്രഹം മനസ്സില്‍ പേറുന്നവനായിരിക്കും. മേടവിഷുക്കാലത്ത് പൂത്തൊരുങ്ങുക, അങ്ങനെ സ്വയം ക്രിയാത്മകമാവുക എന്നതാണ് കണിക്കൊന്നയുടേയും ജന്മനിയോഗം.

വിഷുക്കാലം അവധിക്കാലമായതിനാല്‍ കുട്ടികള്‍ കൃഷ്ണവിഗ്രഹവും കണി വസ്തുക്കളും വിളക്കുമൊക്കെയായി പാതിരാത്രി കഴിഞ്ഞ് വീടുവീടാന്തരം കയറിയിറങ്ങി കണികാണിക്കുന്ന ഒരു രീതി കേരളത്തിന്റെ പല ഭാഗത്തുമുണ്ട്. അവര്‍ വീടിനുമുന്നിലെത്തി, മുറ്റത്ത് കണി വസ്തുക്കളും കൃഷ്ണവിഗ്രഹവും വിളക്കുമൊക്കെ ഒരുക്കിവച്ചതിനു ശേഷം, സമീപത്ത് ഒളിച്ചിരുന്ന് ഒന്നോ രണ്ടോ ഓലപ്പടക്കം പൊട്ടിക്കുകയും ഗഞ്ചിറയും ഉടുക്കുമൊക്കെ കൊട്ടി വിഷുക്കണിക്കു ചേര്‍ന്ന പാട്ടുകള്‍ പാടുകയും ചെയ്യുന്നു. കൃഷ്ണവിഗ്രഹത്തിനു സമീപം ഒരു കാണിക്കവഞ്ചിയും വച്ചിട്ടുണ്ടാകും. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുകയും പൂമുഖത്തെ വാതില്‍ തുറന്ന് ഒരുക്കിവച്ച കണി കാണുകയും കാണിക്കയിടുകയും ചെയ്യും. മറഞ്ഞിരിക്കുന്ന കുട്ടികള്‍ അപ്പോഴും പാട്ടുകള്‍ പാടിക്കൊണ്ടിരിക്കും. വീട്ടുകാര്‍ കണി കണ്ടു പ്രാര്‍ത്ഥിച്ച ശേഷം വാതിലടച്ച് വീട്ടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ കുട്ടികള്‍ വന്ന് സാധനസാമഗ്രികള്‍ എടുത്ത് അടുത്ത വീട്ടിലേക്ക് യാത്രയാകുന്നു. ഇങ്ങനെ വിഷുക്കണി സമയത്ത് ഒഴിച്ചു കൂടാനാകാത്ത, ചില കണിഭക്തിപ്പാട്ടുകളുണ്ട്.
‘ജ്ഞാനപ്പാന’ രചിച്ച ഭഗവദ്ഭക്തശ്രേഷ്ഠരില്‍ പ്രമുഖനായിരുന്ന പൂന്താനം നമ്പൂതിരിയുടെ പ്രശസ്തരചനയെ ‘ഓമനക്കുട്ടന്‍’ എന്ന ചിത്രത്തില്‍ ദേവരാജന്‍ മോഹനം, ആനന്ദഭൈരവി, ആരഭി, ഹിന്ദോളം, വാസന്ത എന്നീ രാഗങ്ങളാല്‍ അഭിഷേചിക്കുന്ന രാഗമാലികയാണ് ”കണികാണും നേരം കമലനേത്രന്റെ” എന്നു തുടങ്ങുന്ന വിഷുദിനത്തില്‍ ഒഴിവാക്കാനാകാത്ത ഗാനം. പി. ലീലയും രേണുകയും ചേര്‍ന്ന് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നു. പ്രശസ്തസുന്ദരമായ ഈ ഭക്തിഗാനം ഈണമിട്ടത് നിരീശ്വരവാദിയായ ദേവരാജനാണെന്നത് അദ്ഭുതകരം എന്നേ പറയാനാവൂ. ഗാനം ഇങ്ങനെ.
”കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
(കണികാണും…)
മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍ക്കാലേ പാടിക്കുഴലൂതി
ഝിലുഝീലീനെന്നുകിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണികാണാന്‍…
(മലര്‍മാതിന്‍…)
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍
അടുത്തു വാ ഉണ്ണി കണി കാണാന്‍…
(ശിശുക്കളായുള്ള…)
ബാലസ്ത്രീകള്‍ടെ തുകിലും വാരി
ക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ-
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍…
എതിരെ ഗോവിന്ദനരികേ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും താന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍…
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ…”
ഈ ഗാനംപോലെ തന്നെ കണികാണുന്ന വേളയെ മനോഹരമാക്കുന്ന മറ്റൊരു ഗാനമാണ് ”മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി, മഞ്ഞപ്പട്ടാംബരം ചാര്‍ത്തി” എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം. ഈ ഗാനത്തില്‍ ഗിരീഷ് പുത്തഞ്ചേരി ഒരുക്കുന്നത് വിഷുക്കാലവും കണിയും ശ്രീകൃഷ്ണഭക്തിയും എല്ലാം ചേര്‍ന്ന ഒരു വിഷുക്കൈനീട്ടമാണ്. ‘മോഹന’രാഗം കൊണ്ട് മിഴിവേകുന്നു സംഗീതജ്ഞനായ രവീന്ദ്രന്‍. ‘നന്ദനം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് ഗാനരചയിതാവിനോടും സംഗീതസംവിധായകനോടും ആവശ്യപ്പെട്ടത് ചന്ദനത്തിന്റെ കുളിര്‍മ്മയും സുഗന്ധവും പകരുന്ന ഒരു ഗാനം. അദ്ദേഹത്തിന്റെ പ്രതീക്ഷക്കപ്പുറമായിരുന്നു ഗാനശില്‍പികള്‍ സമ്മാനിച്ച ഈ ഗാനം. ഗാനം ഇങ്ങനെ.
”മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി
മഞ്ഞപട്ടാംബരം ചാര്‍ത്തി…
ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം…
നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം… ഭജേ… നന്ദ നന്ദനം
ഭജേ… നന്ദനന്ദനം… ഭജേ… നന്ദനന്ദനം…(മൗലിയില്‍…)
കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ…
അഞ്ജന നീലിമ കണികാണണം (കഞ്ജ…)
ഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്ന (2)
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴല് കണികാണണം
നന്ദനന്ദനം.. ഭജേ… നന്ദ നന്ദനം
ഭജേ… നന്ദനന്ദനം… ഭജേ… നന്ദനന്ദനം…
(മൗലിയില്‍…)
നീലനിലാവിലെ നീലക്കടമ്പിലെ…
നീര്‍മ്മണിപ്പൂവുകള്‍ കണികാണണം… (നീല..)
കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന… (2)
പൂവിതള്‍ പാദങ്ങള്‍ കണികാണണം…
നിന്റെ കായാമ്പൂവുടല്‍ കണികാണണം……’
(മൗലിയില്‍…)
ഈ ഗാനം ആസ്വദിച്ചിട്ടുള്ള ഏവര്‍ക്കുമറിയാം അതിലെ ബിംബങ്ങള്‍ വൃന്ദാവനവും ദ്വാപരയുഗവും ഗോകുലവും കൃഷ്ണവ്യക്തിത്വവും അനുവാചകന്റെ മനസ്സിലേക്ക് കാല്‍പനികഭക്തി പകര്‍ന്നുതന്നുകൊണ്ട് മേളിക്കുവാന്‍ പര്യാപ്തമാണെന്ന്.
‘അടിമകള്‍’ എന്ന ചിത്രത്തില്‍ വയലാര്‍ രാമവര്‍മ്മ രചിച്ച് ദേവരാജന്‍ ആനന്ദഭൈരവി രാഗത്തില്‍ സംഗീതം പകര്‍ന്ന് പി. സുശീല ആലപിച്ച ഗാനവും ശ്രീകൃഷ്ണഭഗവാനെ കണികാണുന്ന വിശിഷ്ടയാമത്തില്‍ ഏറ്റവും പ്രാധാന്യമേറിയതു തന്നെ. നിരീശ്വരവാദികളായ വയലാറും ദേവരാജനുമാണ് ഈ ഗാനമൊരുക്കിയത് എന്നുള്ളത് ശ്രദ്ധേയമായിരിക്കുന്നു. ഗാനം ഇങ്ങനെ.
”ചെത്തി മന്ദാരം തുളസി
പിച്ചക മാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണി കാണേണം
(ചെത്തി..)
മയില്‍പ്പീലി ചൂടിക്കൊണ്ടും
മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും
കണി കാണേണം (മയില്‍..)
(ചെത്തി..)
വാകച്ചാര്‍ത്ത് കഴിയുമ്പോള്‍
വാസനപ്പൂവണിയുമ്പോള്‍
ഗോപികമാര്‍ കൊതിക്കുന്നോ-
രുടല്‍ കാണേണം (വാക..)
(ചെത്തി..)
അഗതിയാമടിയന്റെ
അശ്രു വീണു കുതിര്‍ന്നോരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍
കണി കാണേണം (അഗതി..)
(ചെത്തി..)’
ഗാനത്തിന്റെ അവസാനത്തില്‍ സുധാമാവ് (കുചേലന്‍) ആകുന്ന ഭക്തന്‍ തന്റെ കണ്ണീരു വീണു കുതിര്‍ന്ന അവില്‍പ്പൊതി ഭഗവാന് സമര്‍പ്പിക്കുകയാണ്.

ഈ ഗാനത്തിനു സമാനമായി, പകല്‍കിനാവ് എന്ന ചിത്രത്തില്‍ പി.ഭാസ്‌കരന്‍ എഴുതി ചിദംബരനാഥ് മോഹനം, സാരംഗ, ശ്രീ എന്നീ രാഗങ്ങളില്‍ ഈണമിട്ട് രാഗമാലികയാക്കി എസ്.ജാനകി ആലപിച്ച ”കേശാദിപാദം തൊഴുന്നേന്‍” എന്ന ഗാനം കണികാണും നേരത്തുള്ള ശ്രീകൃഷ്ണ ഭഗവാന്റെ അംഗപ്രത്യംഗവര്‍ണ്ണനയാണ്. ഗാനം ഇങ്ങനെ…
”കേശാദിപാദം തൊഴുന്നേന്‍- കേശവ
കേശാദിപാദം തൊഴുന്നേന്‍ (കേശാദി)
പീലിച്ചുരുള്‍മുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും താണുതൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍
മകരകുണ്ഡലമിട്ട മലര്‍ക്കാത് തൊഴുന്നേന്‍ (2)
കുടിലകുന്തളം പാറും കുളുര്‍നെറ്റി തൊഴുന്നേന്‍
കരുണതന്‍ കടലായ കടമിഴി തൊഴുന്നേന്‍
അരുണകിരണമണി മുഖപദ്മം തൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍
കളവേണുവണിയുന്ന കരതലം തൊഴുന്നേന്‍
കൗസ്തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേന്‍
വനമാല മയങ്ങുന്ന മണിമാറ് തൊഴുന്നേന്‍
കനക കങ്കണമിട്ട കൈത്തണ്ട തൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍…”
ഭക്തന്‍ കൃഷ്ണനെ അടിമുടി തൊഴുകയാണ്. പീലി ചാര്‍ത്തിയ മുടിക്കെട്ടും നീലത്തിരുവുടലും നെറ്റിയിലുള്ള തൊടുകുറിയും വണങ്ങുന്നത് ‘മോഹന’രാഗത്തിന്റെ ആലാപനഭംഗിയിലാണ്.
മകരകുണ്ഡലമിട്ട പൂ പോലുള്ള ചെവിയും മുടിയിഴകള്‍ പാറുന്ന അവിടുത്തെ നെറ്റിയും കരുണക്കടലായ കണ്ണുകളും ചുവന്ന കിരണമണിയുന്ന ചെന്താമരപോലുള്ള മുഖവും തൊഴുന്നത് ‘സാരംഗ’രാഗത്തിന്റെ ചേരുവകളിലാണ്.
ഓടക്കുഴല്‍ ചാര്‍ത്തിയ കൈത്തലവും കൗസ്തുഭം തിളങ്ങുന്ന കഴുത്തും വനമാല ധരിച്ച മാറും സ്വര്‍ണവളയണിഞ്ഞ കൈത്തണ്ടയും തൊഴുന്നത് ‘ശ്രീരാഗ’ത്തിന്റെ ഭാവപ്പകര്‍ച്ചകളിലാണ്. രചനകൊണ്ടും സംഗീതം കൊണ്ടും ആലാപനം കൊണ്ടും ലളിതമധുരമായിരിക്കുന്നു ഈ ഗാനം.
വിഷുവുമായി ബന്ധപ്പെട്ട ഈ ഗാനങ്ങളൊക്കെത്തന്നെ രചനകൊണ്ടും സംഗീതമാധുര്യം കൊണ്ടും ഒന്നിനൊന്ന് വ്യതിരിക്തമായിരിക്കുന്നു. ഈ ഗാനങ്ങളുടെ ശ്രവണമാത്രയില്‍ തന്നെ വിഷു ഗൃഹാതുരതയോടെ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്നു. വിഷുദിനത്തില്‍ മാത്രമല്ല, ഏതു ദിവസം കേട്ടാലും വിഷുവിന്റെ ഉത്സവപൂര്‍ണ്ണിമ അനുഭവവേദ്യമാക്കുന്നു ഈ ഗാനങ്ങള്‍.





















