സമാനതകളില്ലാത്ത പ്രകൃതിജീവനത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് വിഷു. ഇത് സൂര്യാരാധനയുടെ ഉത്സവമാണ്. കാര്‍ഷിക വിശുദ്ധിയുടേയും സമൃദ്ധിയുടേയും ഓര്‍മ്മപ്പെടുത്തലാണ്. വേനലില്‍ സസ്യങ്ങള്‍ക്ക് നീരുകിട്ടാതെ ഇലകള്‍ കൊഴിയുന്നു. വേനല്‍മഴയില്‍ തിരിനാളം നീട്ടി വിഷുവിനെ വരവേല്‍ക്കാന്‍ നാമ്പുകള്‍ തളിരിടുന്നു. പ്രകൃതിയ്ക്കാകെ പ്രത്യാശയുടേയും അതിജീവനത്തിന്റേയും പ്രകാശധാരയൊരുക്കുന്ന ശുഭദിനമായി വിഷു മാറുന്നു. ദാനധര്‍മ്മത്തിന്റെ പാതയിലൂടെ മാനവികസംസ്‌കാരത്തേയും കാര്‍ഷിക സംസ്‌കൃതിയേയും നെഞ്ചോടുചേര്‍ത്തു നിര്‍ത്തുവാന്‍ പ്രേരിപ്പിക്കുന്നു.
കാര്‍ഷിക സംസ്‌കൃതിയ്ക്ക് താളവും ലയവും ചമയ്ക്കുവാന്‍ ദേശാടനപ്പക്ഷികള്‍ ‘വിത്തും കൈക്കോട്ടും’ എന്ന ആരവം മുഴക്കുന്നു. കനിവാര്‍ന്ന പ്രകൃതിയുടെ ആര്‍ദ്രത ദര്‍ശിക്കുവാന്‍ കര്‍മ്മദേവനും ആത്മദീപവുമായ സൂര്യഭഗവാന്‍ സമരാത്രങ്ങളുമായി നമ്മെ അനുഗ്രഹിക്കുന്നു. സമരാത്ര ശോഭയില്‍ കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ കര്‍ണികാരം സ്വര്‍ണ്ണവര്‍ണ്ണപൂക്കളുമായി മലയാളിക്ക് ദീപ്തമായ അനുഭൂതി പ്രദാനം ചെയ്യുന്നു. വിഷുവം അഥവ സമരാത്രം എന്ന അര്‍ത്ഥത്തിലാണ് വിഷു എന്ന പദം തന്നെ ഉണ്ടായത്. ഉത്തരായനത്തില്‍ സ്ഥിതി ചെയ്യുന്ന കേരളം സൂര്യനോടേറ്റവും അടുത്തുവരുന്ന കാലമാണിത്. സൂര്യനെ ഭൂമിയ്ക്ക് ചുറ്റുവാന്‍ തുടക്കമാകുന്ന ബിന്ദുകൂടിയാണ് മേടമാസം ഒന്നാം തീയതി. മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ബ്രഹ്മമുഹൂര്‍ത്തം. അതായത് പ്രഭാതത്തിലെ 4 മണിമുതല്‍ 6 മണിവരെ കണികാണുവാനായി നാം കണിയൊരുക്കുന്നു.
കലിവര്‍ഷം, ശകവര്‍ഷം, തമിഴ്‌വര്‍ഷം കൂടാതെ ജ്യോതിഷ ഗണനപ്രകാരം രാശികള്‍ തുടങ്ങുന്നത് മേടത്തിലാണ്. ഈ ദിനം ശാഖി, ബിഹു, യുഗാദി എന്നീ പേരുകളില്‍ മറ്റു സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്നു. ത്രേതായുഗത്തില്‍ രാപ്പകലുകളുടെ സമാവസ്ഥ വന്നിരുന്നത് മേടം 10 നും തുലാം 10 നും ആയിരുന്നു. കലിവര്‍ഷമെത്തിയപ്പോള്‍ സമരാത്രം വന്നത് മേടം ഒന്നിനും തുലാം ഒന്നിനുമായി മാറി. ഇപ്പോള്‍ സമരാത്രം എത്തിയത് ഈ വര്‍ഷം മാര്‍ച്ച് 21 നാണ്. ആയതിനാല്‍ കണിക്കൊന്നകള്‍ വിഷുവിന് മുമ്പുതന്നെ പൂക്കുവാന്‍ തുടങ്ങി.
ഭൂമി സൂര്യനെ ചുറ്റുന്നത് ദീര്‍ഘ വൃത്താകൃതിയിലാകയാല്‍ 30 ഡിഗ്രി കറങ്ങുവാന്‍ ഭൂമിയെടുക്കുന്ന സമയത്തിന് വ്യത്യാസം വരുന്നു. 23.5 ഡിഗ്രി ചരിഞ്ഞ അച്ചുതണ്ടില്‍ തിരിയുന്നതിനാല്‍ 1800 വര്‍ഷം കൂടുമ്പോള്‍ വ്യത്യാസം സംഭവിക്കുന്നു. എ.ഡി. 498-ല്‍ മേടം ഒന്നിനു തന്നെയായിരുന്നു സമരാത്രങ്ങള്‍. വീണ്ടും 1800 വര്‍ഷം കഴിയുന്ന എ.ഡി. 2298-ല്‍ സമരാത്രങ്ങള്‍ക്ക് വ്യത്യാസം വീണ്ടും സംഭവിക്കും. മേടവിഷു കാര്‍ഷിക പ്രാധാന്യമുള്ള ഉത്സവമാണ്. കുംഭം, മീന മാസങ്ങളിലെ കൊടും ചൂടില്‍ ചെടികള്‍ അടിയിലകള്‍ പൊഴിച്ച് തളിരിലകളും പൂക്കളുമായാണ് വിഷുവിനെ വരവേല്‍ക്കുന്നത്. പൂക്കാലമായതിനാല്‍ തേന്‍ നിറഞ്ഞുനില്‍ക്കുന്ന തേനീച്ചകളുടെ സുവര്‍ണ്ണകാലം കൂടിയാണിത്. പ്രകൃതിയും മനുഷ്യനുമായുള്ള പ്രണയത്തിന്റെ പ്രതീകമായി കണിക്കൊന്ന സ്വര്‍ണ്ണപ്പൂക്കളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു.
വിളവെടുക്കലിന്റേയും വിളവിറക്കലിന്റേയും കാലമാണ് മേടമാസം. വേനല്‍ മഴകളില്‍ ഭൂമി തണുത്തുതുടങ്ങുമ്പോള്‍ സൂക്ഷ്മജീവികളും സ്ഥൂലജീവികളും സസ്യങ്ങളും ചൈതന്യമാര്‍ജ്ജിക്കുമ്പോള്‍ പുതുജന്മങ്ങള്‍ക്കായി മണ്ണിനെ പാകപ്പെടുത്തുന്നു. വേനലില്‍ നട്ട് വെള്ളം കോരി വളര്‍ത്തിയ വെള്ളരിയുള്‍പ്പെടെയുള്ള കൃഷിയുടെ വിളവെടുപ്പ് നടക്കുന്നു. പുതുവര്‍ഷത്തെ വരവേറ്റ് കര്‍ഷകന്‍ പ്രഭാതത്തില്‍ കുളിച്ച് ഈറനായി പത്തായം തുറന്ന് വിത്തെടുത്ത് ഭൂമിയില്‍ ചാലുകീറി ആദ്യത്തെ വിത്തിടുന്ന സമയംകൂടിയാണിത്. വിഷുചാല്‍ കീറുക എന്ന് ഈ പ്രവൃത്തി അറിയപ്പെടുന്നു. മേടപ്പത്ത് എന്ന രീതിയില്‍ 10 ദിവസക്കാലം വിളയിറക്കലിന്റെ സുദിനങ്ങളാണ്.

നാം നട്ടുവളര്‍ത്തിയ കണിവെള്ളരിയും കണിക്കൊന്ന നല്‍കിയ മഞ്ഞപ്പൂവും വസന്തകാലം നല്‍കിയ മാങ്ങയും ചക്കയും പറങ്കിപ്പഴവും കണിയ്ക്ക് വിഭവങ്ങളാകുന്നു. ഗോകുലബാലനും പ്രപഞ്ചനാഥനുമായ ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ച് അതിന് മുന്‍പില്‍ 5 തിരിയിട്ട വിളക്ക് കൊളുത്തുന്നു. അതിന് മുമ്പില്‍ തിളങ്ങുന്ന ഉരുളിയില്‍ പ്രകൃതി നല്‍കിയ വിഭവങ്ങളും ആത്മീയ പ്രതീകങ്ങളും ചേര്‍ത്ത് കണിയൊരുക്കുന്നു. അക്ഷതവും, അഷ്ടമംഗല്യ ഘടകങ്ങളായ വാല്‍ക്കണ്ണാടിയും വസ്ത്രവും പൊന്നും കുങ്കുമചെപ്പും ഒക്കെ കണികാണാന്‍ വെയ്ക്കുന്നവയാണ്. വിഷു ഭൗതിക-ആത്മീയ സമൃദ്ധിയുടെ സൂചകവും അത്മീയ നിര്‍വൃതിയുമാണ്. ആദിത്യന്‍ ധാതാവിന്റെ രൂപത്തില്‍ വന്നെത്തുന്നതിനാല്‍ മേടമാസത്തെ മധുമാസമായി കണക്കാക്കുന്നു.
മേടപ്പത്ത് എല്ലായിടത്തും വിശേഷമായി കണക്കാക്കുന്നു. മലബാര്‍ ഭാഗത്തുള്ള ക്ഷേത്രങ്ങളില്‍ വിഷുവിന് മുമ്പ് ഉത്സവം തുടങ്ങി വിഷുവിന് അവസാനിക്കുമ്പോള്‍ തെക്കന്‍ കേരളത്തിലെ ഉത്സവങ്ങള്‍ വിഷുവിന് കൊടികയറി പത്താമുദയത്തിനാണ് അവസാനിക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് വിഷു. ”പൊലിക പൊലിക ദൈവമേ തന്‍ നെല്‍പൊലിക” എന്ന പുള്ളുവന്‍പാട്ടും ഈ ദിവസത്തെ ധന്യമാക്കുന്നു. വിഷു സംക്രാന്തിയായും ആഘോഷിക്കുന്നു. മേഷാദി മീനത്തില്‍ സംഭവിക്കുന്ന കാലമായിട്ടും നാം മേടവിഷുവിനെ സ്വീകരിക്കുന്നു. ശ്രീരാമചന്ദ്രന്‍ സീതയുമായി അയോദ്ധ്യയില്‍ വനവാസത്തിനുശേഷം തിരിച്ചെത്തിയ ദിനമായും ആഘോഷിക്കുന്നു.
വീട്ടുകാര്‍ കണികണ്ടശേഷം കണിത്താലം മുറ്റത്തുവച്ച് പ്രകൃതിയെ കണികാണിക്കുന്ന രീതിയും ചിലയിടത്ത് പ്രചാരത്തിലുണ്ട്. കണി കണ്ടതിനുശേഷം ഗൃഹനാഥനോ, ഗൃഹനാഥയോ ചെറിയ തലമുറയ്ക്ക് വിഷുക്കൈനീട്ടം കൊടുക്കുന്നു. ഒപ്പം പ്രായമായ മക്കള്‍ അച്ഛനും അമ്മയ്ക്കും കൈനീട്ടം നല്‍കുന്നു. അന്ന് സദ്യയ്ക്ക് ചക്ക ചേര്‍ത്ത വിഭവത്തിനാണ് പ്രാധാന്യം. കണിയൊരുക്കിയ വിഭവങ്ങള്‍ എല്ലാം ഉപയോഗിക്കുന്നു. നാളികേരപ്പാലില്‍ പുഞ്ചക്കൊയ്ത്തിലെ പുന്നെല്ലരി വേവിച്ച് ജീരകം ചേര്‍ത്ത് വറ്റിച്ച് വിഷുക്കട്ടയുണ്ടാക്കുന്നു. തൃശ്ശൂരില്‍ വിഷുവിന് വിഷുക്കട്ട നിര്‍ബന്ധമാണ്.
വിഷുവിന് തലേന്നാള്‍ സംക്രാന്തിയായി കണക്കാക്കി വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. ഇതിനെ വിഷു തീയിടല്‍ എന്നു പറയുന്നു. രാത്രിയില്‍ പടക്കങ്ങള്‍ കത്തിക്കുന്നത് പതിവാണ്. ചാലിടല്‍ കര്‍മ്മം, കൈക്കോട്ടു ചാല്‍, വിഷുക്കരിയ്ക്കല്‍, വിഷുവേല, വിഷു വെട്ടുകള്‍ എന്നീ കാര്‍ഷിക വൃത്തികള്‍ തുടങ്ങുന്നു. കാര്‍ഷിക ആധാരിത സാമ്പത്തിക ജീവിതത്തിന്റെ സാംസ്‌കാരിക തനിമയാണ് വിഷു. മണ്ണിനെ സ്‌നേഹിക്കുന്ന മലയാളി താന്‍ വിയര്‍പ്പൊഴുക്കിയ ഭൂമി നല്‍കിയ അന്നംകൊണ്ടാണ് ജീവിക്കുന്നത് എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വിഷു. ഇന്നതിന് സാധിക്കുന്നുണ്ടോ എന്നത് കേരളം ആത്മപരിശോധന നടത്തേണ്ട കാലംകൂടിയാണ്.

1201-ാമാണ്ട് മേടം 1 ന് രാവിലെ 9 മണി 32 മിനിറ്റിന് അശ്വതി ഞാറ്റുവേല ആരംഭിക്കും. ഞായറിന്റെ വേലയായ അശ്വതി ഞാറ്റുവേലയില്‍ ഒന്നാം വിള നെല്‍കൃഷിയും കിഴങ്ങു വിളകളുടെ കൃഷിയും മേട വാഴകൃഷിയും ആരംഭിക്കുന്നു. തുടര്‍ന്നുവരുന്ന ഭരണി ഞാറ്റുവേലയില്‍ കരനെല്ല് കൃഷി, മധുരക്കിഴങ്ങ്, വാഴ, കപ്പ, തെങ്ങ്, നിലക്കടല, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം നടാന്‍ പറ്റുന്ന സമയമാണ്. വിളവെടുപ്പിന്റെ ആഹ്ലാദവും കൃഷിയിറക്കലിന്റെ പ്രതീക്ഷയും ഒത്തുചേര്‍ന്ന മഹനീയമുഹൂര്‍ത്തമാണ് വിഷു.
കോണ്‍മാസമായ മീനമാസത്തില്‍ വാസ്തുപരമായ കര്‍മ്മങ്ങള്‍ നിഷിദ്ധമാണ്. വാസ്തുപുരുഷന്‍ ഉണരുന്ന സമയമായ മേടത്തില്‍ വീടുകള്‍ക്ക് കല്ലിട്ട് ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നു. സൂര്യന്റെ അത്യുച്ച രാശിയായ മേടം പത്തുവരെ കൃഷിയ്ക്ക് അത്യുത്തമമായി കര്‍ഷകര്‍ കണക്കാക്കുന്നു. ഒരു തെങ്ങിന്‍ തൈയ്യെങ്കിലും വെക്കാത്ത മലയാളി പണ്ട് കേരളത്തില്‍ ഉണ്ടായിരുന്നില്ല. വര്‍ഷാരംഭവും വസന്താരംഭവും ചേരുന്ന വിഷുവിന് ക്ഷേത്ര ശാന്തിക്കാര്‍ ഭക്തര്‍ക്ക് ദക്ഷിണ നല്‍കുന്നു. ദൈവജ്ഞര്‍ ഗ്രഹസ്ഥിതി നോക്കി വിഷുഫലം പ്രവചിക്കുന്നു. കര്‍ത്തവ്യങ്ങളെ അനുഷ്ഠാനമാക്കാന്‍ കഴിയുന്ന മലയാളി കൃഷിയെ തന്റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു.
”മഹിതമാം മലയാള-
ത്തറവാട്ടില്‍
പൊന്‍വെളിച്ചം
ചൊരിയുന്ന വിളക്കുമായ്
വിഷു വരുന്നു…..
എന്ന കവി രമേശന്‍ നായരുടെ വരികള്‍ എത്രമാത്രം അര്‍ത്ഥവത്താണ്. ഐശ്വര്യവും മംഗല്യവും അഴകേറ്റുന്ന കാഴ്ചയാണ് കണി. ഹൈന്ദവ ദര്‍ശനത്തോടും സംസ്‌കൃതിയോടുമുള്ള കടപ്പാടും പ്രതിബദ്ധതയുമാണ് കണിദര്‍ശനം. സൂര്യന്‍ ജീവന്റെ കാവലാളും അന്നദാതാവും, കാലാവസ്ഥയുടെ നിയന്താവുമാണ്. പ്രകൃതിയെ കാക്കുന്ന കര്‍ഷകരെ ആദരിക്കുവാനും പ്രകൃതിക്ക് നോവേല്‍പ്പിക്കുന്നവരെ പിന്തിരിപ്പിക്കുവാനും കിട്ടുന്ന അവസരമായി വിഷുവിനെ നാം പ്രയോജനപ്പെടുത്തണം. പൈതൃകത്തിന്റെ അന്തര്‍ധാരകളെ ഉണര്‍ത്താനും വളര്‍ത്താനും ഗ്രാമനന്മകളെ പ്രകാശിപ്പിക്കുവാനും ഒരായിരം പൂത്തിരികള്‍ ഹൃദയ ദളങ്ങളില്‍ വിരിയിക്കുവാനും വിഷുവിന്റെ സന്ദേശത്തിന് കഴിയുന്നു.
പൊരിയുന്ന വെയിലിലും എരിയാത്ത പ്രതീക്ഷയുമായി മലയാളി വിഷുവിനെ കാത്തിരിക്കുന്നു. സാഹിത്യം രചിക്കാന്‍ തൂലികയേന്തുന്ന കവികള്‍ക്കും കഥാകാരന്മാര്‍ക്കും വിസ്മയം തീര്‍ക്കുന്ന അന്തരംഗം സൃഷിടിക്കുവാന്‍ വിഷു നിമിത്തമാകുന്നു. ചിത്രഭംഗികള്‍ക്ക് ചായംകൂട്ടുവാന്‍ ഈ കാലം കലാകാരന്മാരെ പ്രേരിപ്പിക്കുന്നു. പ്രകൃതിക്കും മനുഷ്യനും മാനവികത സന്ദേശം നല്‍കുന്ന, വലിയവനും ചെറിയവനും ഇല്ലാത്ത ഏകതയുടെ അനുരണനം നിലനിര്‍ത്തുന്നു.. സമത്വസുന്ദരമായ ശാസ്ത്രബോധം തുളുമ്പി നില്‍ക്കുന്ന ഉത്സവമായി വിഷു മലയാണ്‍മയെ അനുഗ്രഹിക്കുന്നു.






















