ഭാരതം ലോകശക്തിയായി കുതിച്ചുയരുമ്പോള്‍, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഏത് വഴിയും വൈദേശിക ശക്തികള്‍ ഇടപെടുന്നത് തടയുക എന്നത് ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്‍, 2026 (FCRA Amendment Bill, 2026), സന്നദ്ധസേവനത്തിന്റെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ ഫണ്ട് ദുരുപയോഗത്തിനും എതിരായുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്.
ജനസേവനം എന്ന പേരില്‍ വിദേശത്ത് നിന്നും എത്തിക്കുന്ന പണം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കും, വോട്ടര്‍മാരെ സ്വാധീനിക്കാനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി വഴിതിരിച്ചു വിടുന്ന വലിയ വിഭാഗം എന്‍.ജി.ഒകള്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരം എന്‍.ജി.ഒകളെ മറയാക്കി കോണ്‍ഗ്രസ്, ഇടതുപക്ഷം പോലുള്ള രാജ്യവിരുദ്ധ രാഷ്ട്രീയ സംഘടനകളും ഭാരതവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു. പുതിയ ഭേദഗതിയിലൂടെ ഇത്തരം സംഘടനകളുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും, ഇത്തരക്കാരുടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ കൂച്ചുവിലങ്ങിടുവാനും സാധിക്കും.
എന്താണ് മാറ്റം?
ഭാരതത്തിലെ സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വിദേശത്തുനിന്ന് ലഭിക്കുന്ന ധനസഹായങ്ങളെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന സുപ്രധാന നിയമമാണ് വിദേശ സംഭാവന നിയന്ത്രണ നിയമം അഥവാ എഫ്.സി.ആര്‍.എ. 1976-ല്‍ നിലവില്‍ വന്ന ഈ നിയമം, കാലാനുസൃതമായ മാറ്റങ്ങളോടെ 2010-ല്‍ പരിഷ്‌കരിക്കപ്പെടുകയും തുടര്‍ന്ന് 2016, 2020 വര്‍ഷങ്ങളിലെ ഭേദഗതികളിലൂടെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റുകയും ചെയ്തു. വിദേശ ഫണ്ടുകളുടെ വിനിയോഗത്തില്‍ സുതാര്യത ഉറപ്പുവരുത്തുക, ദേശീയ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം ഉപയോഗപ്പെടുത്തുന്നത് തടയുക എന്നിവയാണ് ഈ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍.
2026-ലെ എഫ്.സി.ആര്‍.എ ഭേദഗതി, വിദേശ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് താഴെ പറയുന്നവയാണ്:
1. എന്‍.ജി.ഒ ലൈസന്‍സ് റദ്ദാക്കപ്പെടുമ്പോള്‍
മുമ്പ്: ഒരു എന്‍.ജി.ഒയുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ ഇക്കൂട്ടരുടെ ബാങ്ക് അക്കൗണ്ടുകള്‍ സ്വാഭാവികമായും മരവിപ്പിക്കപ്പെടും. എന്നാല്‍ ആ സംഘടന വിദേശഫണ്ട് ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ ഭൂമി, കെട്ടിടങ്ങള്‍ തുടങ്ങിയ ആസ്തികളുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണം എന്ന നിര്‍ദേശം നിയമത്തില്‍ ഉണ്ടായിരുന്നില്ല. ഇത് ആസ്തികള്‍ കടത്തിക്കൊണ്ടുപോകാനും ദുരുപയോഗം ചെയ്യാനും വഴിതുറന്നു.
ഇനി: ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ ആ സംഘടനയുടെ മുഴുവന്‍ ആസ്തികളും ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. ഇതിനായി ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കും. വിദേശഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ആസ്തികള്‍ പൊതുജന നന്മയ്ക്കായി സര്‍ക്കാര്‍ വിനിയോഗിക്കും.
2.വിദേശ ഫണ്ടിന്റെ സമയപരിധി
മുമ്പ്: വിദേശത്തുനിന്ന് ലഭിക്കുന്ന പണം എത്രകാലം കൈവശം വെക്കാം എന്നതിനോ, എത്ര കാലത്തിനുള്ളില്‍ ചെലവാക്കണം എന്നതിനോ കൃത്യമായ സമയപരിധി ഉണ്ടായിരുന്നില്ല. ഇത് പണം പൂഴ്ത്തിവെക്കാനും ദുരൂഹമായ ആവശ്യങ്ങള്‍ക്കായി വകമാറ്റാനും അവസരമുണ്ടാക്കി.
ഇനി: വിദേശ ഫണ്ട് സ്വീകരിക്കുന്നതിനും അത് ചെലവാകുന്നതിലും സര്‍ക്കാര്‍ കൃത്യമായ സമയപരിധി നിശ്ചയിക്കും. പണം വെറുതെ കെട്ടിക്കിടക്കില്ലെന്ന് ഉറപ്പാക്കുന്നതിലൂടെ ഫണ്ടിന്റെ വിനിയോഗത്തില്‍ കൂടുതല്‍ കൃത്യത വരുന്നു.
3.കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷന്‍
മുമ്പ്: ലൈസന്‍സ് കാലാവധി കഴിയുമ്പോഴോ, പുതുക്കാനുള്ള അപേക്ഷ നിരസിക്കപ്പെടുമ്പോഴോ ഉള്ള നിയമപരമായ പദവിയില്‍ അവ്യക്തത നിലനിന്നിരുന്നു. ഈ പഴുതുകള്‍ ഉപയോഗിച്ച് പല സംഘടനകളും പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.
ഇനി: ‘ഡീംഡ് സെസേഷന്‍’ എന്ന പുതിയ വ്യവസ്ഥയിലൂടെ, പുതുക്കാത്തതോ നിരസിക്കപ്പെട്ടതോ ആയ ലൈസന്‍സുകള്‍ നിയമപരമായി തന്നെ അസാധുവാകും.
4.നിര്‍ബന്ധിത മതപരിവര്‍ത്തനവും ഫണ്ട് ദുരുപയോഗവും
മുമ്പ്: ഫണ്ട് ദുരുപയോഗത്തിനെതിരെ പൊതുവായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, അത് ഫലപ്രദമായി തടയാന്‍ കഴിഞ്ഞിരുന്നില്ല. വ്യക്തിപരമായ ലാഭത്തിന് വേണ്ടിയുള്ള പണം വകമാറ്റല്‍ പലപ്പോഴും കണ്ടെത്താന്‍ വൈകിയിരുന്നു.
ഇനി: നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും വിദേശഫണ്ട് ഉപയോഗിക്കുന്നത് തടയാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഇനി ഒരു പഴുതും ലഭിക്കില്ല.

5. ലൈസന്‍സ് സ്വയം റദ്ദാക്കിയാലും നിയന്ത്രണം
മുമ്പ്: ഒരു എന്‍.ജി.ഒ സ്വന്തം ഇഷ്ടപ്രകാരം ലൈസന്‍സ് റദ്ദാക്കിയാല്‍ (surrender), അവര്‍ വിദേശഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആസ്തികളുടെ മേല്‍ അവര്‍ക്ക് തന്നെ നിയന്ത്രണം തുടരാമായിരുന്നു.
ഇനി: ഒരു സംഘടന സ്വയം ലൈസന്‍സ് റദ്ദാക്കി പുറത്തുപോയാലും, വിദേശ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ ആസ്തികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. പണം തട്ടി മുങ്ങാനുള്ള ‘എസ്‌കേപ്പ് റൂട്ട്’ ഇതോടെ അടഞ്ഞു.
6.എല്ലാ സാഹചര്യങ്ങളിലും കര്‍ശന നിയന്ത്രണം
മുമ്പ്: പ്രധാനമായും സജീവമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളിലായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധ. ലൈസന്‍സ് റദ്ദാക്കപ്പെട്ടവയെ നിരീക്ഷിക്കാന്‍ കൃത്യമായ സംവിധാനം ഉണ്ടായിരുന്നില്ല.
ഇനി: ലൈസന്‍സ് റദ്ദാക്കപ്പെട്ടാലും, കാലാവധി കഴിഞ്ഞാലും, പുതുക്കാതിരുന്നാലും, സ്വയം ഒഴിഞ്ഞുപോയാലും എല്ലാ ഘട്ടങ്ങളിലും ആസ്തികളുടെയും ഫണ്ടിന്റെയും മേല്‍ സര്‍ക്കാരിന് പൂര്‍ണ്ണ നിയന്ത്രണമുണ്ടാകും.
7.ആസ്തികളുടെ ശാസ്ത്രീയമായ പരിപാലനം
മുമ്പ്: വിദേശഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി, കെട്ടിടങ്ങള്‍ എന്നിവയുടെ കൃത്യമായ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാനോ അവ സംരക്ഷിക്കാനോ ഉള്ള സംവിധാനം സര്‍ക്കാരിന് ഉണ്ടായിരുന്നില്ല.
ഇനി: പുതിയ അതോറിറ്റി എല്ലാ ആസ്തികളുടെയും ഇന്‍വെന്ററിയും റെക്കോര്‍ഡുകളും സൂക്ഷിക്കും. അവ നശിച്ചുപോകാതെ സംരക്ഷിക്കാനും നിയമപരമായ രീതിയില്‍ വിനിയോഗിക്കാനും ഇത് സഹായിക്കും.
8. ക്രിമിനല്‍ അന്വേഷണങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി
മുമ്പ്: അന്വേഷണങ്ങള്‍ തുടങ്ങുന്നതില്‍ പലപ്പോഴും കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ല.
ഇനി: എന്‍.ജി.ഒകള്‍ക്കെതിരെയുള്ള ക്രിമിനല്‍ അന്വേഷണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ഇത് നിയമം ദുരുപയോഗം ചെയ്യുന്നത് തടയുകയും നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്യും.
9. പിഴകള്‍ പരിഷ്‌കരിച്ചു
മുമ്പ്: നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിരുന്നില്ല.
ഇനി: നിയമലംഘനങ്ങള്‍ക്ക് കൃത്യമായ ശിക്ഷാ രീതികള്‍ കൊണ്ടുവന്നു. കഠിനമായ ശിക്ഷകള്‍ക്ക് പകരം നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മേല്‍പ്പറഞ്ഞ ഭേദഗതികളില്‍ എവിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ മാറ്റം കൊണ്ടുവന്നിട്ടുള്ളത്? വിദേശ ഫണ്ടുകളും അവ ഉപയോഗിച്ച് നിര്‍മ്മിച്ച ആസ്തികളും പൂര്‍ണ്ണമായും പൊതുജന നന്മയ്ക്കായി മാത്രം ഉപയോഗിക്കപ്പെടുന്നുവെന്നും സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്തുകയല്ലേ സര്‍ക്കാര്‍ ഇതിലൂടെ ഉറപ്പാക്കുന്നത്? ഈ സുപ്രധാന മാറ്റങ്ങളെ ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ടാണ്, ബില്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന അടിസ്ഥാനരഹിതമായ അവകാശവാദം കേരളത്തിലെ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്

കോണ്‍ഗ്രസ്സും ഇടതുപക്ഷവും എന്തുകൊണ്ട് ബില്ലിനെ എതിര്‍ക്കുന്നു?
സന്നദ്ധസേവനത്തിന്റെ മറവില്‍ ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ‘ഡീപ് സ്റ്റേറ്റ്’ ശക്തികളുടെയും ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാരുടെയും വിശ്വസ്ത ചാവേറുകളായി കോണ്‍ഗ്രസും, ഇടതു പക്ഷവും ചില എന്‍.ജി.ഒകളും മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിക്കുന്ന രാഷ്ട്രീയ ഫണ്ടിന്റെ വലിയൊരു ഭാഗം വരുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നാണ്; ഇത് നേരിട്ട് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് എത്തുന്നതിന് പകരം, ഈ എന്‍.ജി.ഒകള്‍ വഴിയാണ് വഴിതിരിച്ചുവിടുന്നത്. വിദേശത്തുനിന്ന് ഒഴുകുന്ന കോടികള്‍ ഇത്തരം സംഘടനകള്‍ കൈപ്പറ്റുകയും, അത് ഉപയോഗിച്ച് രാജ്യവിരുദ്ധ ആഖ്യാനങ്ങള്‍ ചമയ്ക്കാനും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ധനമാക്കുകയും ചെയ്യുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്.
ഭാരതത്തിലെ വോട്ടിംഗ് ശതമാനത്തെ സ്വാധീനിക്കാന്‍ 21 ദശലക്ഷം ഡോളര്‍ നല്‍കുന്നുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇത് രാഹുല്‍ ഗാന്ധിയുടെ ആ സമയത്തെ വിദേശ സന്ദര്‍ശനവും ഭാരതത്തിലെ ജനാധിപത്യത്തിനും തിരഞ്ഞെടുപ്പിനും എതിരായുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെയും ചേര്‍ത്ത് വായിക്കണം. മാത്രമല്ല, 2004 മുതല്‍ 2013 വരെയുള്ള യു.പി.എ ഭരണകാലത്ത്, ഭാരത സര്‍ക്കാരിന് 204.28 ദശലക്ഷം ഡോളര്‍ ലഭിച്ചപ്പോള്‍, എന്‍.ജി.ഒ കള്‍ക്ക് ലഭിച്ചത് അതിലും പത്തിരട്ടിയിലധികം തുകയാണ് (2,114.96 ദശലക്ഷം ഡോളര്‍). 2015-ന് ശേഷം ഭാരത സര്‍ക്കാരിലേക്കുള്ള USAID ഫണ്ടിംഗ് ഏകദേശം നിലച്ചു (വെറും 1.51 ദശലക്ഷം ഡോളര്‍). എന്നാല്‍ ഇതിന് വിപരീതമായി എന്‍.ജി.ഒ കള്‍ക്ക് ലഭിക്കുന്ന തുക 2,579.73 ദശലക്ഷം ഡോളറായി വര്‍ദ്ധിച്ചു. ‘ജനാധിപത്യം, മനുഷ്യാവകാശം’ തുടങ്ങിയ പേരുകളില്‍ വിദേശ ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ ഒഴുകിയത് 2022-ലാണ്. രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ നടന്ന അതേ വര്‍ഷം തന്നെ ഇത്തരത്തില്‍ പണം ഒഴുകിയതും യാദൃശ്ചികമല്ല. മേല്‍പ്പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ചുവടെ ചേര്‍ക്കുന്നു.
1.രാജീവ് ഗാന്ധി ഫൗണ്ടേഷനും (RGF-)- ചൈനീസ് ഫണ്ടും
ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 2005-06 കാലഘട്ടത്തില്‍ ചൈനീസ് സര്‍ക്കാരില്‍ നിന്നും ചൈനീസ് എംബസിയില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപ്പറ്റിയിരുന്നു. ചൈനയ്ക്ക് അനുകൂലമായ സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് വേണ്ടി വാദിക്കാനും നയങ്ങള്‍ രൂപീകരിക്കാനുമാണ് ഈ പണം ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, 2022-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ഫൗണ്ടേഷന്റെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കി.
2. കോണ്‍ഗ്രസ്സിന് സാക്കിര്‍ നായിക്കില്‍ നിന്നുള്ള ദുരൂഹ സംഭാവന
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ മാത്രമല്ല, തീവ്രവാദ സ്വഭാവമുള്ള സംഘടനകളില്‍ നിന്നുള്ള പണവും ഈ എന്‍.ജി.ഒ ശൃംഖലകളിലേക്ക് എത്തിയിട്ടുണ്ട്. തീവ്രവാദ ബന്ധങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും പേരില്‍ നിരോധിക്കപ്പെട്ട ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകന്‍ സാക്കിര്‍ നായിക്കില്‍ നിന്ന് 2011-ല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 50 ലക്ഷം രൂപ സംഭാവന സ്വീകരിച്ചുവെന്നത് ഇതിന് വ്യക്തമായ തെളിവാണ്.
3. യു.പി.എ കാലത്തെ ദേശീയ ഉപദേശക സമിതി (NAC)വഴിയുള്ള ഇടപെടല്‍
2004 മുതല്‍ 2014 വരെയുള്ള ഭരണകാലത്ത്, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മറികടന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ ഉപദേശക സമിതി രൂപീകരിച്ചിരുന്നു. വിദേശ ഏജന്‍സികളില്‍ നിന്ന് കോടിക്കണക്കിന് രൂപ ഫണ്ട് സ്വീകരിക്കുന്ന വിവിധ എന്‍.ജി.ഒകളുടെ തലവന്മാരെയാണ് ഈ സമിതിയില്‍ കുടിയിരുത്തിയത്. വിദേശ ഫണ്ട് ലഭിക്കുന്നവര്‍ സര്‍ക്കാരിന്റെ നയരൂപീകരണങ്ങളിലും നിയമനിര്‍മ്മാണങ്ങളിലും നേരിട്ട് ഇടപെടുന്ന സാഹചര്യമാണ് അന്നുണ്ടായിരുന്നത്.
4. ജോര്‍ജ്ജ് സോറോസും കോണ്‍ഗ്രസ്’ഡീപ് സ്റ്റേറ്റ്’ അജണ്ടയും
ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാര്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ വഴി കോണ്‍ഗ്രസ് അനുകൂല എന്‍.ജി.ഒ കളിലേക്ക് ഇപ്പോഴും കോടിക്കണക്കിന് രൂപ ഒഴുക്കുന്നുണ്ട്. ഈ ഫണ്ടുകള്‍ ഉപയോഗിച്ചാണ് രാജ്യവിരുദ്ധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതും രാഷ്ട്രത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ‘നറേറ്റീവുകള്‍’ പടച്ചുവിടുന്നതും.

5. ഇടതുപക്ഷവും രാജ്യവിരുദ്ധ എന്‍.ജി.ഒകളും
സാമ്രാജ്യത്വ വിരോധം പ്രസംഗിക്കുന്ന സി.പി.എമ്മിന്റെ രാജ്യദ്രോഹ മുഖം കൃത്യമായി തുറന്നുകാട്ടിയത് ‘ന്യൂസ് ക്ലിക്ക്’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള നെവില്‍ റോയ് സിങ്കം എന്ന വിദേശ ശതകോടീശ്വരന്‍ വഴി 38 കോടിയോളം രൂപയാണ് ഈയൊരു പോര്‍ട്ടലിലൂടെ ഭാരതത്തിലേക്ക് ഒഴുക്കപ്പെട്ടത്. ഈ വിദേശ ഫണ്ട് പൂര്‍ണ്ണമായും ഉപയോഗിച്ചത് ഭാരതവിരുദ്ധവും ചൈനീസ് അനുകൂലവുമായ വ്യാജ ആഖ്യാനങ്ങള്‍ ചമയ്ക്കാനാണ്. ഗൗതം നവലാഖയെപ്പോലുള്ള മാവോയിസ്റ്റ് അനുഭാവികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഈ പണം ഉപയോഗിച്ചുവെന്ന് മാത്രമല്ല, ഇത്തരം രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രകാശ് കാരാട്ടിനെപ്പോലുള്ള മുതിര്‍ന്ന സി.പി.എം നേതാക്കള്‍ സിങ്കവുമായി ഇമെയില്‍ വഴി നേരിട്ട് ബന്ധപ്പെട്ടിരുന്നു എന്നതും പച്ചയായ യാഥാര്‍ത്ഥ്യമാണ്.
എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ ന്യൂനപക്ഷ വിരുദ്ധമോ?
ഒരിക്കലുമല്ല! കാരണം ഈ ഭേദഗതി ബില്ലിനകത്ത് ന്യൂനപക്ഷങ്ങളെയോ ഭൂരിപക്ഷങ്ങളെയോ വേട്ടയാടുന്ന തരത്തില്‍ ഒന്നും തന്നെയില്ല. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ വേര്‍തിരിച്ച് ഏതെങ്കിലും ഒരു വിഭാഗത്തിന് എതിരായി ഇതില്‍ യാതൊന്നുമില്ല. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അവിടുത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ആ രാജ്യത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിദേശത്തുനിന്ന് വരുന്ന പണം ഏത് മാര്‍ഗ്ഗത്തിലൂടെയാണ് വരുന്നതെന്നും, എന്തിനുവേണ്ടിയാണ് അത് ചെലവഴിക്കുന്നതെന്നും സുതാര്യമാക്കുന്നതിലൂടെ ഓരോ പൗരന്റെയും സുരക്ഷ കൂടിയാണ് ഉറപ്പുവരുത്തുന്നത്.
മേല്‍പ്പറഞ്ഞ ഭേദഗതികളിലെ മാറ്റങ്ങളില്‍ എവിടെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരായുള്ള കാര്യങ്ങളുള്ളത്? നിലവിലുണ്ടായിരുന്ന നിയമത്തിലെ ചില പഴുതുകള്‍ അടയ്ക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ന്യൂനപക്ഷത്തിനോ ഭൂരിപക്ഷത്തിനോ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ഈ ബില്ലിനെ ഭയപ്പെടേണ്ടത് കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും പോലുള്ള സംഘടനകളും ഇവര്‍ക്കായി രാജ്യ വിരുദ്ധ പരവതാനി ഒരുക്കുന്ന എന്‍.ജി.ഒ കളും മാത്രമാണ്. ചുരുക്കത്തില്‍, ‘മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ.’






















