വിദേശ സഹായ നിയന്ത്രണ നിയമം അഥവാ എഫ്‌സിആര്‍എ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ക്രൈസ്തവസഭകളും ചില മെത്രാന്മാരും ഉറഞ്ഞുതുള്ളുകയായിരുന്നു. കേരളത്തില്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യില്ലെന്നും ബിജെപിയെ ഒരു പാഠം പഠിപ്പിക്കും എന്നും വരെ ചിലര്‍ തള്ളി മറിച്ചു. മെത്രാന്മാരുടെയും സഭാഭാരവാഹികളുടെയും അട്ടഹാസം കേട്ടപ്പോള്‍ മറിച്ച് ഒരു ചോദ്യമാണ് ഉയര്‍ന്നത്. നിങ്ങള്‍ എന്നാണ് ബിജെപിയെ പിന്തുണച്ചിട്ടുള്ളത്? എല്ലാ കാലത്തും ബിജെപിക്കും സംഘപരിവാറിനും എതിരെ യുദ്ധം പ്രഖ്യാപിക്കുകയും ഇല്ലാത്ത ആക്രമണങ്ങളുടെയും ചെയ്യാത്ത തെറ്റുകളുടെയും പേരില്‍ സംഘത്തെയും പരിവാറിനെയും ബിജെപിയെയും ഒക്കെ കുരിശില്‍ തറക്കുകയും ചെയ്തിരുന്നവരാണ് ഇപ്പോള്‍ രക്തസാക്ഷി പരിവേഷവുമായി നിയമഭേദഗതിക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഇക്കാര്യത്തില്‍ വിരട്ടല്‍ ഒന്നും വേണ്ട എന്ന് വ്യക്തമാക്കേണ്ട സാഹചര്യം വരെ ഉണ്ടായി. ബിജെപി അധികാരത്തില്‍ എത്തുമ്പോഴൊക്കെ സഭാ താത്പര്യത്തിനും ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാനും ബിജെപി നേതൃത്വത്തോട് പരസ്യമായി ഒട്ടുകയും രഹസ്യമായി കുത്തുകയും ചെയ്യുന്ന നിലപാട് ക്രൈസ്തവ സഭകള്‍ അനുവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം.
അധികാരത്തിന്റെ അടുത്തു സംഘപരിവാറോ ബിജെപിയോ എത്തുന്നതിനു മുമ്പ് തന്നെ കഷ്ടപ്പാടും പട്ടിണിയും പരിവട്ടവും അനുഭവിച്ചിരുന്ന കാലത്ത് ഈ പ്രസ്ഥാനത്തിനോടൊപ്പം ഉറച്ചുനിന്ന ധിഷണാശാലികളായ നിരവധി ക്രൈസ്തവരുണ്ട്. സംഘം വര്‍ഗീയമല്ല എന്ന് നെഞ്ചില്‍ കൈവെച്ച് സംസ്ഥാനത്ത് ഉടനീളം പ്രസംഗിച്ചു നടന്ന പ്രൊഫ.ഓ.എം. മാത്യുവും ഡോ. സി.ഐ. ഐസക്കും ഡോ. റേച്ചല്‍ മത്തായിയുമൊക്കെ ക്രൈസ്തവരായിരുന്നു. ജോര്‍ജ് കുര്യനടക്കം ഒന്നും പ്രതീക്ഷിക്കാതെ വന്നവര്‍ നിരവധിയാണ്. ഇവര്‍ക്കാര്‍ക്കും തന്നെ ഒരു സഭയുടെയും മെത്രാന്റെയും പിന്തുണ ഉണ്ടായിട്ടില്ല. അവര്‍ ആരും ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല.
കേരളത്തിലെ ക്രൈസ്തവരോട് ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും എല്ലാ കാലത്തും സൗഹാര്‍ദ്ദപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ക്രൈസ്തവസഭകളും സംഘവും തമ്മിലുള്ള ഏക പ്രശ്‌നം മതപരിവര്‍ത്തന ശ്രമങ്ങള്‍ സംബന്ധിച്ച് മാത്രമാണ്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ആര്‍എസ്എസ് സൈദ്ധാന്തികനുമായിരുന്ന പി.പരമേശ്വര്‍ജിയും ഫാദര്‍ അടപ്പൂരും തമ്മില്‍ നടന്നിട്ടുള്ള സംവാദങ്ങളും ചര്‍ച്ചകളും എത്തിച്ചേര്‍ന്നതും പ്രശ്‌നം ഇത് മാത്രമാണെന്ന നിലപാടില്‍ ആയിരുന്നു. ജസ്റ്റിസ് കെ.ടി. തോമസിന്റെയും ജോസഫ് പുലിക്കുന്നേലിന്റെയും നേതൃത്വത്തില്‍ കോട്ടയം ഓശാന മൗണ്ടില്‍ ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന കെ.എസ്. സുദര്‍ശന്‍ജിയുമായി നടത്തിയ ചര്‍ച്ചയിലും മതപരിവര്‍ത്തന ശ്രമങ്ങള്‍ നിര്‍ത്തണമെന്നും അതാണ് സംഘര്‍ഷത്തിന് കാരണമെന്നും വ്യക്തമായി പറഞ്ഞിരുന്നു. പിന്നീട് അത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായില്ല. ഇന്ന് കേരളത്തില്‍ മാത്രമല്ല ഭാരതത്തിലും ലോകമെമ്പാടും ക്രൈസ്തവ സഭകളുടെ മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും അതിനെ നയിക്കുന്നതും കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരും ആണ്. ഏതാണ്ട് പന്ത്രണ്ടായിരം പുരോഹിതരും ഇരുപതിനായിരത്തിലേറെ കന്യാസ്ത്രീകളും സുവിശേഷ പ്രവര്‍ത്തനം എന്ന പേരില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്തുന്നു എന്ന കാര്യം സത്യമാണ്. മദര്‍ തെരേസ മുതല്‍ ദയാഭായി വരെ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. സഭകള്‍ക്ക് ലഭിക്കുന്ന വിദേശ പണം പറയുന്ന കാര്യങ്ങള്‍ക്ക് അല്ല ഉപയോഗിക്കുന്നത് എന്ന കാര്യത്തിലും ഇതേക്കുറിച്ച് പഠിക്കുന്ന എല്ലാവര്‍ക്കും ധാരണയുള്ളതാണ്. താറാവിനെ തീറ്റി നടന്നിരുന്ന കെ.പി. യോഹന്നാന്‍ സ്വന്തം സഭയുടെ സ്ഥാപകന്‍ ആവുകയും ദേവസ്വം വക ചെറുവള്ളി എസ്റ്റേറ്റ് വ്യാജരേഖയിലൂടെ സ്വന്തമാക്കിയതും കേരളം കണ്ടതാണ്. വിദേശത്തുനിന്ന് വന്ന പണമാണ് ഇവരുടെയൊക്കെ സാമ്പത്തിക സ്രോതസ്സ്. ഇക്കാര്യത്തില്‍ സുതാര്യത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമഭേദഗതി വന്നത്. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകള്‍ക്കു മാത്രം ഇത്ര ആശങ്ക ഉണരാനും പ്രശ്‌നമുണ്ടാകാനും കാരണമെന്താണ്?

ഭാരതത്തില്‍ മൊത്തം 16000 സ്ഥാപനങ്ങള്‍ക്കാണ് വിദേശ സഹായം ലഭിക്കുന്നത്. ഈ വിദേശ സഹായം മുഴുവന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദല്‍ഹി ശാഖ വഴി മാത്രമാണ് വരേണ്ടത്. ഇങ്ങനെ വരുന്ന തുക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന കാര്യം വ്യക്തമാണ്. ക്രൈസ്തവസഭകള്‍ ഉപയോഗിക്കുന്നില്ലെങ്കിലും മറ്റു പല സംഘടനകളും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തുന്ന പണം ഭീകരവാദികളെ സഹായിക്കാനും ഭീകരവാദ കേസുകളിലെ പ്രതികള്‍ക്ക് നിയമസഹായം എത്തിക്കാനും അവരുടെ കുടുംബങ്ങളെ പോറ്റാനും ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഭാരതത്തിലേക്ക് എത്തുന്ന പണം അതത് സ്ഥാപനങ്ങള്‍ അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താനാണ് നിയമഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. ജഗതി ശ്രീകുമാര്‍ സിനിമയില്‍ പറയുന്ന മാതിരി ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ് ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ് ഞങ്ങളെ പിടിക്കാനാണ് ഞങ്ങളെ പീഡിപ്പിക്കാന്‍ ആണ് എന്ന് പറഞ്ഞാണ് ക്രൈസ്തവ സഭകളും മെത്രാന്മാരും അലമുറയിടുന്നത്. നഷ്ടപ്പെടാനും മറച്ചുവെക്കാനും എന്തൊക്കെയോ ഉള്ളതുകൊണ്ട് അല്ലേ ഇത് എന്ന് സാധാരണക്കാര്‍ പോലും സമൂഹ മാധ്യമങ്ങളില്‍ ചോദിക്കുന്നു. വിദേശത്തുനിന്ന് വരുന്ന പണം പറയുന്ന ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും മറ്റ് എന്‍.ജിയോകള്‍ക്ക് കൈമാറാന്‍ പാടില്ലെന്നും ഫണ്ടിന്റെ ഭരണ ചെലവ് 50% ത്തില്‍ നിന്ന് 20% ആയി കുറയ്ക്കണം എന്നും ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കണം എന്നും ഒക്കെയുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് ഭേദഗതി. 16000 സ്ഥാപനങ്ങളില്‍ 3000ത്തിലേറെ സ്ഥാപനങ്ങള്‍ മാത്രമാണ് ക്രൈസ്തവ സഭകളുടേതായി ഉള്ളത്. കെ.പി. യോഹന്നാന്‍ മാത്രമല്ല മറ്റു പല സഭകളും ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിപരീതമായി റിയല്‍ എസ്റ്റേറ്റിനും മറ്റും പണം മുടക്കിയത് കാരണം നിര്‍ദ്ദിഷ്ട സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കുന്നില്ല എന്ന പരാതി ഉയര്‍ത്തിയത് ക്രിസ്ത്യാനികള്‍ തന്നെയാണ്. ധനമന്ത്രാലയത്തിലും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും മാത്രമല്ല കോടതികളില്‍ പോലും ഇക്കാര്യം ഉന്നയിച്ച് കേസിനു പോയ കാര്യം ഓര്‍മിക്കുന്നത് നന്ന്. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ഈ പ്രശ്‌നത്തിന്റെ പേരില്‍ വോട്ട് ചെയ്യില്ല എന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ ഒരു കാര്യം ഓര്‍മിക്കണം ദേശവിരുദ്ധ ശക്തികളുടെയോ ധര്‍മ്മ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെയോ വോട്ട് കൊണ്ടല്ല ബിജെപി എന്ന പ്രസ്ഥാനം ഇതുവരെ വന്നതും വളര്‍ന്നതും ഭരണത്തില്‍ ഏറിയതും. ഒരു നിയമ ഭേദഗതി കൊണ്ടുവരുമ്പോള്‍ അതില്‍ ആശങ്കയുണ്ടെങ്കില്‍ ആശങ്കയുള്ള പ്രശ്‌നങ്ങള്‍ ബിജെപി നേതൃത്വത്തിനോട് മാത്രമല്ല പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും പറയാനുള്ള അവസരം ക്രൈസ്തവ സഭകള്‍ക്ക് ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേരത്തെ അറിയപ്പെട്ടിരുന്നത് കത്തോലിക്കാ കോണ്‍ഗ്രസ് എന്നും ക്രൈസ്തവ കോണ്‍ഗ്രസ് എന്നും ആയിരുന്നു എന്ന കാര്യം പട്ടം മുതല്‍ മന്നം വരെ പറഞ്ഞതും മറക്കരുത്.
ഭാരതത്തില്‍ ക്രൈസ്തവ സഭകളും ഹൈന്ദവ സംഘടനകളുമായുള്ള ഏക പ്രശ്‌നം മതപരിവര്‍ത്തനമാണ്. സുപ്രീംകോടതി അടക്കം ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിട്ടും എന്തുകൊണ്ട് മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ ക്രൈസ്തവ സഭകള്‍ തയ്യാറാവുന്നില്ല. സനാതനധര്‍മ്മം എല്ലാ മതവിശ്വാസങ്ങളെയും ഒരേപോലെ ആദരിക്കുകയും സ്‌നേഹിക്കുകയും എല്ലാവര്‍ക്കും ആരാധനയ്ക്കും വിശ്വാസത്തിനും സൗകര്യമൊരുക്കുകയും ചെയ്തവരാണ്.പാമ്പിനാണ് പാല് കൊടുത്തത് എന്ന ധാരണ ഹൈന്ദവ സമൂഹത്തില്‍ ഉണ്ടാകാന്‍ കാരണം മതപരിവര്‍ത്തനവും പരിവര്‍ത്തിതരായവര്‍ സ്വീകരിച്ചിട്ടുള്ള ദേശവിരുദ്ധ നിലപാടുകളും ആണ് എന്ന കാര്യം എല്ലാവരും ഓര്‍മിക്കണം. അതുകൊണ്ടുതന്നെ രണ്ട് ശതമാനം വരുന്ന ക്രൈസ്തവര്‍ ബിജെപിക്ക് എതിരെ വോട്ട് ചെയ്യുമെന്ന ഭീഷണിയില്‍ ബിജെപിയോ ഹൈന്ദവ പ്രസ്ഥാനങ്ങളോ ഭയക്കും എന്ന് കരുതരുത്. സമവായത്തിന്റെയും സ്‌നേഹത്തിന്റെയും അന്തരീക്ഷത്തില്‍ പാരസ്പര്യത്തോടെ പോകാന്‍ തന്നെയാണ് താല്‍പര്യം. മാത്രമല്ല നിയമ ഭേദഗതി ബാധിക്കുന്ന 13,000 പ്രസ്ഥാനങ്ങളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ജൈനരും ബുദ്ധനും ഒക്കെയുണ്ട് എന്ന കാര്യം ഓര്‍മ്മിക്കണം. ശ്രീമാതാ അമൃതാനന്ദമയി മഠത്തിനും, ശ്രീരാമകൃഷ്ണാശ്രമത്തിനും ശ്രീ ശ്രീ രവിശങ്കറിനും ഇഷാ ഫൗണ്ടേഷനും ഒക്കെ വിദേശ സഹായം വരുന്നുണ്ട്. അവര്‍ക്കൊക്കെ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാനും സുതാര്യമായി കാര്യങ്ങള്‍ ചെയ്യാനും യാതൊരു ബുദ്ധിമുട്ടുമില്ല. കാരണം അവരാരും അന്യായമായ മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ഒരുമ്പെടുന്നില്ല.
ദേശീയതലത്തില്‍ തന്നെ ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യയിലും കാത്തലിക് ചര്‍ച്ച് കൗണ്‍സിലിലും ഒക്കെ നെടുനായകത്വം വഹിക്കുന്നത് മലയാളികളാണ്. ഇസ്ലാമിക ജിഹാദി തീവ്രവാദികള്‍ മലരും കുന്തിരിക്കവും വാങ്ങി വെച്ചോളാന്‍ പറയുകയും ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വ്യാപകമായി ലൗജിഹാദിന് ഇരയാക്കുകയും ലാന്‍ഡ് ജിഹാദിന്റെയും ഹലാലിന്റെയും പേരില്‍ ഹിന്ദു ക്രൈസ്തവ വ്യാപാര സ്ഥാപനങ്ങള്‍ കയ്യടക്കുകയും അവരെ വഴിയാധാരമാക്കുകയും ചെയ്യുമ്പോള്‍ മതപരിവര്‍ത്തനത്തിന്റെ ദോഷഫലങ്ങളിലൂടെ കടന്നുപോകുന്നവര്‍ അതിനെതിരെ നിലപാട് സ്വീകരിക്കുകയും ഭീകരരെ നേരിടാന്‍ ഒന്നിക്കുകയും ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്. ആ കാലഘട്ടത്തില്‍ പോലും ഇല്ലാത്ത പുലി വരുന്നേ എന്ന് പറഞ്ഞ് ആശങ്ക സൃഷ്ടിക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയും ചെയ്താല്‍ അതിനെ നേരിടാന്‍ ഹൈന്ദവ സമൂഹം തയ്യാറാകേണ്ടി വരും. ഇനിയെങ്കിലും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി സര്‍വ്വധര്‍മ്മ സമഭാവനയോടെ കഴിയാനാണ് ക്രൈസ്തവ സമൂഹം ശ്രമിക്കേണ്ടത്. ഹാഗിയസോഫിയയെ ചൊല്ലി കണ്ണീര്‍ വാര്‍ക്കുന്ന ക്രൈസ്തവ സമൂഹം ഭാരതത്തില്‍ ഉടനീളം അവര്‍ തകര്‍ത്ത ക്ഷേത്രങ്ങളും ലോകത്തെമ്പാടുമായി അവര്‍ ഇല്ലാതാക്കിയ ഗ്രീക്ക് സംസ്‌കാരം അടക്കമുള്ള സംസ്‌കാരങ്ങളെ കുറിച്ചും ഓര്‍മിക്കണം. യേശുദേവന്‍ പറഞ്ഞതുപോലെ പാപത്തിന്റെ പ്രതിഫലമാണ് ജിഹാദിസത്തിലൂടെ തേടിവരുന്നത് എന്ന കാര്യം ഓര്‍മ്മിച്ച് ഇനിയെങ്കിലും മറ്റു മതങ്ങളെ ഇകഴ്ത്തുകയും അപമാനിക്കുകയും അവരെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നത് അവസാനിപ്പിച്ച് നല്ല പൗരന്മാരായി ജീവിക്കാന്‍ ശ്രമിക്കുക. നിയമഭേദഗതിയെ അതിന്റെ വഴിക്ക് വിടാന്‍ തയ്യാറാവുക.






















