മതതീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരോധിക്കപ്പെട്ട ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുമായി പരസ്യമായ ചങ്ങാത്തത്തിന് എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ഇരുമുന്നണികളുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുത്തത് ഇതിന്റെ തെളിവാണ്. 2024ല്‍ എസ്ഡിപിഐയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈസ്റ്റര്‍ വിരുന്നില്‍ സിപിഐഎം നേതാവ് എളമരം കരീമും കോണ്‍ഗ്രസ് നേതാവ് എം.കെ. രാഘവനും ഒന്നിച്ച് പങ്കെടുത്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ എസ്ഡിപിഐ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്ക് 20 ശതമാനത്തിന് മുകളില്‍ വോട്ടുള്ള മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുവാന്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ വോട്ട് ചെയ്യാനാണ് എസ്ഡിപിഐ പദ്ധതിയിടുന്നത്. പലയിടത്തും എസ്ഡിപിഐ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നതും അതുകൊണ്ടാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ എസ്ഡിപിഐക്ക് അവരുടെ നിലപാടുകള്‍ സ്വീകരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ വര്‍ഗീയതയെ എതിര്‍ക്കുന്നു എന്നവകാശപ്പെടുന്ന എല്‍ഡിഎഫിനും യുഡിഎഫിനും പിഎഫ്‌ഐയുടെ ഈ രാഷ്ട്രീയ രൂപത്തോട് പരസ്യബന്ധം പുലര്‍ത്താന്‍ മടിയില്ല എന്ന് പറയുമ്പോള്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മതേതര നിലപാടുകള്‍ ഇസ്ലാമിക സ്റ്റേറ്റിനു മുന്നില്‍ കീഴടങ്ങുകയാണ് എന്ന് വ്യക്തം.
തങ്ങള്‍ക്ക് അധികാരം കിട്ടുന്നതുവരെ ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളെയും പാലിക്കുകയും തങ്ങളുടെ ജനസംഖ്യ 20 ശതമാനത്തില്‍ അധികമായാല്‍ പിന്നീട് ആ രാജ്യത്തുള്ള ഗവണ്‍മെന്റുകളെ ചൊല്‍പ്പടിയില്‍ നിര്‍ത്തുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ തന്ത്രം. കേരളത്തിലെ മുസ്ലിം ജനസംഖ്യ 30 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇനി കേരളത്തിലെ ഇടതു വലതു മുന്നണികള്‍ക്ക് മുസ്ലിം രാഷ്ട്രീയത്തിന് കീഴടങ്ങി മുന്നോട്ടു പോകുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ല. കച്ചവടം, കൃഷി, വ്യവസായം, കലാസാഹിത്യം, സിനിമ, രാഷ്ട്രീയം എന്നിങ്ങനെ സകല മേഖലകളിലും ഇസ്ലാമിക ആധിപത്യത്തിന് കേരളം കീഴടങ്ങി കഴിഞ്ഞു. പക്ഷേ സത്യം ഇതാണ് എങ്കിലും അത് സമ്മതിക്കാന്‍ തയ്യാറല്ലാത്ത എല്‍ഡിഎഫും യുഡിഎഫുമാണ് കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ ശാപവും ഭീഷണിയും.
കേരളത്തില്‍ മുന്‍പ് യുഡിഎഫ് നേതാക്കള്‍ തന്ത്രപൂര്‍വം പറയുന്ന ഒരു വസ്തുതയുണ്ടായിരുന്നു, മുസ്ലിം ലീഗ് ഉള്ളതു കൊണ്ടാണ് കേരളത്തിലെ മുസ്ലീങ്ങള്‍ ഭീകരവാദത്തിലേക്ക് വഴുതി വീഴാതിരുന്നത് എന്ന്. എന്നാല്‍ മുസ്ലിം ലീഗ് കേരളത്തില്‍ അധികാരത്തില്‍ ഇരുന്നപ്പോഴാണ് ആറിലധികം ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ കേരളത്തില്‍ ചുവടുറപ്പിക്കുകയും അവരുടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരികയും ചെയ്തത്. കേരളത്തില്‍ ഇന്ന് കാണുന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളെല്ലാം തന്നെ മുസ്ലിം ലീഗ് എന്ന തള്ളക്കോഴി അടയിരുന്ന് വിരിയിച്ച് വളര്‍ത്തിക്കൊണ്ടുവന്ന കുഞ്ഞുങ്ങളാണ്.
ഗണ്യമായ തോതില്‍ മുസ്ലിം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ മാപ്പിള സ്‌കൂളുകള്‍ എന്ന് നാമകരണം ചെയ്തപ്പോള്‍ അതിന്റെ പിന്നിലുള്ള മതതാത്പര്യങ്ങള്‍ ആരും തിരിച്ചറിഞ്ഞില്ല. മുസ്ലിം കുട്ടികള്‍ക്ക് സിവില്‍ സര്‍വീസ് വരെയുള്ള വിവിധ മേഖലകളില്‍ പരിശീലനം കൊടുക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ചുകൊണ്ട് ജില്ല തോറും പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചപ്പോഴും ആരും അതിന്റെ പിന്നിലുള്ള ഇസ്ലാമിക അജണ്ടകളെ ചൂണ്ടിക്കാണിച്ചില്ല. മലപ്പുറം ജില്ല കേന്ദ്രീകരിച്ചുകൊണ്ട് 34 സ്‌കൂളുകളെ സര്‍ക്കാര്‍ ശമ്പളം കൊടുത്ത് എയ്ഡഡ് സ്‌കൂളുകള്‍ ആക്കി മാറ്റിയപ്പോഴും ആര്‍ക്കും പ്രതിഷേധിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് മാറ്റിവെച്ച പ്രത്യേക ആനുകൂല്യങ്ങളില്‍ 80 ശതമാനവും മുസ്ലീങ്ങള്‍ക്ക് കൊടുക്കുവാന്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തപ്പോള്‍ ഇവിടുത്തെ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് ഹൈക്കോടതിയില്‍ പോകേണ്ടി വന്നു. ഹൈക്കോടതിയില്‍ നിന്ന് ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി നിലപാട് ഉണ്ടാകും എന്ന് കണ്ടപ്പോള്‍ അതിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായാണ് സുപ്രീംകോടതിയില്‍ പോയത്. സഭയുടെ ചൊല്‍പ്പടിക്ക് നിന്നിരുന്ന പഴയ കേരള കോണ്‍ഗ്രസുകള്‍ പോലും ഇക്കാര്യത്തില്‍ പഞ്ചപുച്ഛമടക്കി മുസ്ലിം ഭീകരതക്ക് കീഴടങ്ങുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഒരുകാലത്ത് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തിന്റെ അടിത്തറയും നെടുംതൂണും മേല്‍ക്കൂരയും എല്ലാമായിരുന്ന ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുദിനം അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് തെക്കന്‍ കേരളത്തില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഉത്തര കേരളത്തില്‍ ആകട്ടെ ഇസ്ലാമിക മാനേജ്‌മെന്റുകളുടെ നിരവധി സ്‌കൂളുകളും കോളേജുകളും ആണ് തലയുയര്‍ത്തുന്നത്.
മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നത് തെറ്റല്ല. പക്ഷേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചിലരുടെ മാത്രം കുത്തകയാകുന്നത് ആപത്കരമാണ്. വിദ്യാര്‍ഥികള്‍ ബസ്സിന് കല്ലെറിഞ്ഞ കേസ്സുകള്‍ പോലും മന്ത്രിസഭകള്‍ പിന്‍വലിക്കുമ്പോള്‍, പാലാ ബിഷപ്പിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എട്ടു കേസുകളില്‍ ഒന്നുപോലും ഇന്നുവരെ പിന്‍വലിച്ചിട്ടില്ല എന്ന് ഓര്‍ക്കണം. ആയിരക്കണക്കായ സഭയുടെ മക്കള്‍ വഞ്ചിക്കപ്പെട്ട് മതപരിവര്‍ത്തനം ചെയ്യുന്നതിനെതിരെ, ലൗജിഹാദിനെതിരെ, തന്റെ ദേവാലയത്തിനുള്ളില്‍ വിശ്വാസികള്‍ക്ക് നല്‍കിയ ഒരു മുന്നറിയിപ്പിന്റെ പേരിലാണ് പാലാ ബിഷപ്പിന്റെ അരമന മുസ്ലിം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടത് എന്നതും വസ്തുതയാണ്.
ക്രൈസ്തവസഭയുടെ കോളേജില്‍ അധ്യാപകനായ ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോഴും, സ്‌കൂളിന്റെ യൂണിഫോമിനെ തിരസ്‌ക്കരിച്ചുകൊണ്ട് തട്ടമിട്ട് സ്‌കൂളില്‍ വന്ന കുട്ടിയെ സ്‌കൂളിന്റെ നിയമങ്ങള്‍ ഓര്‍മിപ്പിച്ചപ്പോഴും, സഭയുടെ വക സ്ഥലം കയ്യേറി മതില്‍ പണിതപ്പോഴും കേരള കോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും ക്രിസ്ത്യാനികള്‍ക്ക് നിശബ്ദരായിരിക്കാനേ സാധിച്ചുള്ളൂ. ഇന്ന് കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും മതേതരത്വത്തിന്റെ പുത്തന്‍ നിര്‍വചനങ്ങള്‍ എഴുതിക്കൊടുത്തു പഠിപ്പിക്കുന്നത് ഇസ്ലാമിക സ്റ്റേറ്റിന്റെ ശക്തികളാണ്. ഇതിനെതിരെയാണ് വെള്ളാപ്പള്ളി നടേശന് പൊട്ടിത്തെറിക്കേണ്ടി വന്നത്.
പാമ്പിന്റെ വായില്‍ അകപ്പെട്ട തവള ഭക്ഷണത്തിന് അപേക്ഷിക്കുന്നത് പോലെയാണ് കേരളത്തിലെ ഇസ്ലാമിക സ്റ്റേറ്റിന്റെ വായില്‍ ഇരിക്കുന്ന ഇരകളായ എല്‍ഡിഎഫും യുഡിഎഫും മതേതരത്വത്തെക്കുറിച്ച് പറയുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ വോട്ട് വേണ്ട എന്ന് പറയുന്നതിന് പകരം, തങ്ങള്‍ക്ക് അവരുടെ വോട്ടുകള്‍ ലഭിക്കുന്നത് അഭിമാനകരമാണ് എന്ന് ആവര്‍ത്തിക്കുകയാണ് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍. വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നുമായി മുസ്ലിം എംഎല്‍എമാരുടെ എണ്ണം മുപ്പത് കടത്താനുള്ള ശ്രമം വിജയിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പോടുകൂടി കേരളം ഇസ്ലാമിക ഭരണത്തിന്റെ കീഴില്‍ അമരും എന്നുറപ്പാണ്.





















