ജനാധിപത്യ സംവിധാനത്തില്‍ എല്ലാ ഭരണകൂടങ്ങള്‍ക്കും നിയതമായ കാലക്രമമുണ്ട്. നിയമസഭകള്‍ക്കും ലോകസഭയ്ക്കും ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഒക്കെ അഞ്ചുവര്‍ഷമാണ് കാലാവധി. ഓരോ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനവും സമകാലീന പ്രവര്‍ത്തനരീതിയും കഴിഞ്ഞകാല പ്രവര്‍ത്തനവും ഒക്കെ സാധാരണക്കാരായ വോട്ടര്‍മാര്‍ വിശകലനത്തിന് വിധേയമാക്കാറുണ്ട്. എത്ര കൊടികെട്ടിയ ആളാണെന്ന് പറഞ്ഞാലും ജനങ്ങളുടെ മുന്നില്‍, അവരുടെ വിധിക്കുമുന്നില്‍, അവരുടെ നീതിശാസ്ത്രത്തിന് മുന്നില്‍ പലപ്പോഴും അടിതെറ്റി വീഴുന്നതും കണ്ടിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ ഇതിഹാസതുല്യരായ നേതാക്കള്‍ പലരും തോറ്റു പിന്‍വാങ്ങുന്നത് കേരളം കണ്ടതാണ്. കേരളത്തിലെ ഹിന്ദു നവോത്ഥാനത്തിന്റെ നാഴികക്കല്ലായിരുന്ന ഹിന്ദുമഹാ മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം നടന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി നേതാവായ ആര്‍. ശങ്കറിനെ എന്‍എസ്എസ് കാലുവാരി എന്ന സംശയത്തിലാണ് ഹിന്ദു മഹാമണ്ഡലം പൊളിഞ്ഞത്. ഇല്ലെങ്കില്‍ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ഡയറക്ടര്‍ ബോര്‍ഡുകളിലേക്ക് പരസ്പരം ആള്‍ക്കാരെ നിയോഗിക്കാന്‍ വരെയുള്ള സംവിധാനം തയ്യാറായതായിരുന്നു. ശങ്കറിനെ അന്ന് തോല്‍പ്പിച്ചത് കൊട്ടറ ഗോപാലകൃഷ്ണന്‍ എന്ന യുവാവായിരുന്നു. ഒരിക്കല്‍ ഇ.കെ.നായനാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്ന കോണ്‍ഗ്രസ് നേതാവിനോട് പരാജയപ്പെട്ടു. നായനാരെ പോലെ തന്നെ പ്രഗല്ഭനായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ നീലലോഹിത ദാസിനോട് പരാജയം ഏറ്റുവാങ്ങി. കെ.കരുണാകരന്‍ സ്വന്തം തട്ടകമായ തൃശ്ശൂരില്‍ വി.വി.രാഘവനോട് പരാജയപ്പെട്ടു. വി.എസ്.അച്യുതാനന്ദന്‍ താരതമ്യേന അപ്രസക്തനായ കോണ്‍ഗ്രസ് നേതാവിനോടാണ് പരാജയപ്പെട്ടത്. രാഷ്ട്രീയരംഗത്ത് വിജയവും പരാജയവും സര്‍വ്വസാധാരണമാണ്. പക്ഷേ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ വൈരനിര്യാതനബുദ്ധി പ്രകടിപ്പിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്പത്തരമാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കഴിഞ്ഞ 40 വര്‍ഷമായി സിപിഎം ഭരണത്തിലാണ്. കഴിഞ്ഞതവണ തന്നെ സിപിഎം ഭരണം മാറി പകരം ബിജെപി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. 35 സീറ്റില്‍ ബിജെപി വിജയിച്ചു. അതിന് മുന്‍പുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ച 10 സീറ്റുകളില്‍ പരാജയപ്പെട്ടതാണ് കഴിഞ്ഞതവണ കോര്‍പ്പറേഷന്‍ നഷ്ടപ്പെടാന്‍ കാരണമായത്. അന്നുതന്നെ മേയര്‍ സ്ഥാനാര്‍ഥി എന്നുപറഞ്ഞു കൊണ്ടുവന്ന വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സംഘടന അതിശക്തമായ പ്രവര്‍ത്തനം ഇത്തവണയും കാഴ്ചവച്ചു. ചില സ്ഥലങ്ങളില്‍ നേരിയ വോട്ടിന് പരാജയപ്പെട്ടു. പക്ഷേ 100-ല്‍ 50 സീറ്റുകള്‍ നേടി ബിജെപി വിജയം കൈവരിച്ചു. വി.വി. രാജേഷ് ചുമതല ഏറ്റതു മുതല്‍ ഇന്നുവരെ ഉണ്ടാകാത്ത രീതിയില്‍ മേയറുടെ സാന്നിധ്യം ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നു. നഗരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന എല്ലായിടത്തും മേയര്‍ ഓടിയെത്തുന്നു. രാഷ്ട്രീയ പരിഗണനയില്ലാതെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് അപ്പോഴപ്പോള്‍ തന്നെ പരിഹാരം കാണുന്നു. രാഷ്ട്രീയം പറയേണ്ട, അല്ലെങ്കില്‍ രാഷ്ട്രീയപരമായി ചെയ്യേണ്ട കാര്യങ്ങളില്‍ മാത്രം ഒതുക്കിക്കൊണ്ട് ഒരു ജനപ്രതിനിധി എങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത് ആ രീതിയിലേക്ക് ഉയരുകയും ഡെപ്യൂട്ടി മേയറെ ഒപ്പം കൂട്ടുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത.
നഗരസഭയില്‍ ചുമതലയേറ്റതിനുശേഷം ഉദ്യോഗസ്ഥന്മാരോട് കൃത്യമായി അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു. രാഷ്ട്രീയം കളിക്കുന്നതിന് പകരം ജനോപകാരപ്രദമായി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഡ്യൂട്ടിയില്‍ ഒപ്പിട്ടതിനുശേഷം രാഷ്ട്രീയ പരിപാടിക്ക് അനുവാദമില്ലാതെ മുങ്ങിയ യൂണിയന്‍ നേതാവിനെ സ്ഥലംമാറ്റി ആദ്യം തന്നെ മാതൃക കാണിക്കുകയും ചെയ്തു. കേരളം പോലൊരു സംസ്ഥാനത്ത് എല്ലാവര്‍ക്കും രാഷ്ട്രീയ അഭിപ്രായം ഉണ്ട്. അതിനെ മാനിക്കുകയും ചെയ്യുന്നു. പക്ഷേ, ജനങ്ങളുടെ പ്രശ്‌നങ്ങളും അവരുടെ ആവലാതികളും കൈകാര്യം ചെയ്യുന്ന നഗരസഭ പോലെയുള്ള ഒരു സ്ഥലത്ത് ജനങ്ങളുടെ കണ്ണീരൊപ്പുന്ന പ്രവര്‍ത്തനം കുറച്ചൊക്കെ സേവനമനോഭാവത്തോടെ ചെയ്യണമെന്ന അഭ്യര്‍ത്ഥനയാണ് മേയര്‍ ആദ്യം മുന്നോട്ടുവെച്ചത്. സ്വാഭാവികമായും ജീവനക്കാര്‍ ഈ അഭ്യര്‍ത്ഥനയോട് സഹകരിച്ചു അല്ലെങ്കില്‍ സഹകരിക്കുന്നു എന്നാണ് മേയറുടെ വിലയിരുത്തല്‍.
വി.വി. രാജേഷ് മേയര്‍ ചുമതലയേറ്റു രണ്ടുമാസത്തിനുള്ളില്‍ ആറ്റുകാല്‍ പൊങ്കാല വന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് വനിതകള്‍ വരുന്ന പൊങ്കാലയുടെ നടത്തിപ്പ് തീര്‍ച്ചയായും പുതിയ മേയര്‍ക്കും കോര്‍പ്പറേഷന്‍ ഭരണസംവിധാനത്തിനും വെല്ലുവിളിയായിരുന്നു. കോര്‍പ്പറേഷനിലെ സംവിധാനങ്ങളെ മുഴുവന്‍ എണ്ണയിട്ട ചക്രം പോലെ മാറ്റിയെടുക്കാനും 24 മണിക്കൂറും പൊങ്കാലയുടെ മുന്നൊരുക്കങ്ങള്‍ക്കായി രാപകലില്ലാതെ ഓടിനടക്കാനും മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും നഗരസഭയിലെ സമിതി അധ്യക്ഷന്മാര്‍ക്കും എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും പെട്ട കൗണ്‍സിലര്‍മാര്‍ക്കും കഴിഞ്ഞു. കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചതുകൊണ്ട് പൊങ്കാല ഉത്സവത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം പദ്ധതികള്‍ ആസൂത്രണം ചെ യ്തു. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും നിരീക്ഷകര്‍ക്കും ഏതാണ്ട് ഇതേ അഭിപ്രായമാണ് ഉള്ളത്. ജലവിഭവ വകുപ്പ് ഭരിക്കുന്നത് മാണി ഗ്രൂപ്പിലെ റോഷി അഗസ്റ്റിന്‍ ആണെങ്കിലും അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ചലിപ്പിക്കുന്നതും സിഐടിയു ആണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാന്‍ ഇടയില്ല. പതിവില്ലാത്തവിധം പൊങ്കാലയ്ക്ക് രണ്ടുമൂന്നു ആഴ്ചകള്‍ മുമ്പ് മുതല്‍ തന്നെ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. കുടിവെള്ളം സുഗമമായി വിതരണം ചെയ്യാന്‍ പൈപ്പ് ഇടുന്നതും ബന്ധിപ്പിക്കുന്നതും സംബന്ധിച്ച പണികള്‍ തുടരുന്നത് കൊണ്ടാണ് ഇങ്ങനെ വെള്ളം മുടങ്ങുന്നത് എന്നായിരുന്നു വിശദീകരണം. ആറ്റുകാല്‍ പൊങ്കാല ഒരുമാസം മുമ്പ് തീരുമാനിച്ചതല്ല. ഒരുതവണത്തെ പൊങ്കാല കഴിയുമ്പോള്‍ തന്നെ അടുത്ത തവണ പൊങ്കാലയുടെ തീയതി എല്ലാ വിഭാഗം ജനങ്ങളും അറിയുന്നതാണ്. എന്നിട്ടും ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പ് എങ്ങനെയാണ് തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങിയത്. ബിജെപിയും ഹൈന്ദവ സംഘടനകളും ഇതിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി സമരവും പ്രക്ഷോഭവും ധര്‍ണയും ആരംഭിച്ചതിനുശേഷമാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കാര്യം മനസ്സിലായത്. എയര്‍ ബ്ലോക്ക് കാരണം ചില സ്ഥലത്ത് പൈപ്പ് അടഞ്ഞതായിരുന്നു പ്രശ്‌നം സൃഷ്ടിച്ചത് എന്നായിരുന്നു മറുപടി. ഏതായാലും ഇക്കാര്യത്തില്‍ എന്ത് സംഭവിച്ചു എന്നത് തലസ്ഥാനവാസികള്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രത്തിനടുത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ചെളി നിറഞ്ഞത് കോര്‍പ്പറേഷന്റെ ഉത്തരവാദിത്തമാണെന്നും ആ സ്ഥലം വേണ്ട രീതിയില്‍ കോര്‍പ്പറേഷന്‍ ഒരുക്കിയില്ല എന്നും ആരോപണം വന്നു. ഇത്തരത്തിലുള്ള ഓരോ പ്രശ്‌നങ്ങളിലും ഉടന്‍ തന്നെ സാമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ ഹാന്‍ഡിലുകളില്‍ നിന്ന് പ്രത്യേകിച്ചും ഇടതുപക്ഷ മാധ്യമങ്ങളുടെ, പത്രമാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായ അക്കൗണ്ടുകളില്‍ നിന്ന് വരെ ബിജെപി ഭരണം ഏറ്റത്തോടെ ആറ്റുകാല്‍ പൊങ്കാല മോശമായി എന്ന തരത്തില്‍ പ്രചാരണം ഉണ്ടായി. ക്ഷേത്രത്തിനടുത്തുള്ള ഗ്രൗണ്ട് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്റേതാണെന്നും അവിടെ എന്തെങ്കിലും സൗകര്യം ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും നേരത്തെ നെല്‍പ്പാടമായിരുന്ന ആ സ്ഥലം പാര്‍ക്കിങ്ങിനും മറ്റുമായി നികത്തിയെടുത്തതാണെന്നും മഴപെയ്താല്‍ ഇപ്പോഴും അവിടെ വെള്ളം നിറയാറുണ്ടെന്നും ക്ഷേത്രം പ്രസിഡന്റ് ശോഭ മാധ്യമപ്രവര്‍ത്തകരോട് പറയും വരെ ഇടതുപക്ഷ ഹാന്‍ഡിലുകളില്‍ ബിജെപി ഭരണത്തിനും മേയര്‍ക്കും എതിരെ പ്രചാരണം നടത്തി. ഇവിടെയാണ് ഭരണം നഷ്ടപ്പെട്ട സിപിഎം നേതൃത്വത്തിന്റെ വൈരനിര്യാതനബുദ്ധി തലസ്ഥാനം നേരിട്ടുകണ്ടത്.
കോവിഡ് കാലത്ത് നടക്കാത്ത ശുചീകരണത്തിന്റെ പേരില്‍, ഭക്ഷണവിതരണത്തിനും ലോറിക്കും ഒക്കെ എന്ന പേരില്‍, ലക്ഷക്കണക്കിന് രൂപ എഴുതിയെടുത്ത ഒരു മേയര്‍ നമുക്കുണ്ടായിരുന്നു. അന്നൊന്നും പുറത്തുകാണാത്ത ചില മന്ത്രിമാര്‍ തങ്ങള്‍ ബിജെപിയെക്കാള്‍ മുന്നിലാണ് എന്ന് കാട്ടാന്‍ വേണ്ടി ചവര്‍ കോരുന്നിടത്തും ശുചീകരണം നടത്തുന്ന സ്ഥലങ്ങളിലും വന്നു. പക്ഷേ, അവരില്‍ ചിലരൊക്കെ പണ്ടാര അടുപ്പില്‍ തീ കൊളുത്തുമ്പോള്‍ യാതൊരു പ്രതികരണവും ഇല്ലാതെ തോളില്‍ കയ്യിട്ടും യാതൊരു വിശ്വാസവും ഭക്തിയും ഇല്ലാതെ സാധാരണക്കാരുടെ വഴിമുടക്കി നില്‍ക്കുന്നതും കേരളം കണ്ടു. വിശ്വാസികളായ ഭക്തരായ ഹിന്ദുക്കളുടെ വോട്ട് നേടാന്‍ വേണ്ടിയുള്ള എളുപ്പപ്പണി എന്ന രീതിയിലാണ് അവര്‍ ആറ്റുകാല്‍ പൊങ്കാലയെ കണ്ടത്. അതേസമയം മേയറുടെ ഫോണ്‍ ഒരു കണ്‍ട്രോള്‍ റൂം പോലെ പ്രവര്‍ത്തിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായ ഓരോ സ്ഥലത്തും ഒരു മടിയുമില്ലാതെ ഓടിയെത്തി. നടപടികള്‍ സ്വീകരിക്കേണ്ടിടത്ത് എല്ലാം നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെ സ്വകാര്യ പാര്‍ക്കിങ്ങിന്റെ പേരില്‍ വന്‍ തുക കൊള്ളയടിച്ച പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സാധാരണ നിരക്കിലേക്ക് മാറ്റിച്ചു. ഒരു ബസ്സിന് ഒരു ദിവസത്തേക്ക് 1000 രൂപ പാര്‍ക്കിംഗ് ഫീസ് വാങ്ങിയ സര്‍ക്കാര്‍ സ്‌കൂള്‍ പിടിഎ കമ്മിറ്റി പ്രസിഡന്റിനെ പരാതി നല്‍കി അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യിച്ചു. പൊങ്കാല കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം എല്ലാ സ്ഥലത്തേക്കും ശുചീകരണത്തിനായി മേയറുടെയും ഡെപ്യൂട്ടി മേയറുടെയും നേതൃത്വത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരടക്കം എത്തിയതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച രീതിയില്‍ തന്നെ ആറ്റുകാല്‍ പൊങ്കാല ശുചീകരണം പൂര്‍ത്തിയായി. പക്ഷേ, ഇത്തവണ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകള്‍ ഭക്ഷണസാധനങ്ങള്‍ക്ക് അഞ്ചിരട്ടിവരെ വില കൂട്ടി. അതേപോലെ തന്നെ ലോഡ്ജുകളും മറ്റും വന്‍ നിരക്കാണ് പാക്കേജ് എന്നപേരില്‍ വാങ്ങിയത്. ഭക്ഷ്യസുരക്ഷാവകുപ്പ് നോക്കുകുത്തിയായി. നാട്ടുകാരും ഭക്തസംഘടനകളും നാട്ടിലുടനീളം ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തതുകൊണ്ട് വിലക്കയറ്റം സാധാരണക്കാരെ ഏറെ ബാധിച്ചില്ല. അടുത്ത പൊങ്കാലക്ക് ഇക്കാര്യവും പരിശോധനക്ക് വിധേയമാക്കണം.
പൊങ്കാലയ്ക്ക് നിരവധി വെല്ലുവിളികളാണ് ഇത്തവണ ഉ ണ്ടായത്. വാട്ടര്‍ അതോറിറ്റി വെള്ളം മുടക്കിയതിനു പിന്നില്‍ സിഐടിയു താല്പര്യം മാത്രമാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ ഒരു ഓഡിറ്റിംഗ് അല്ലെങ്കില്‍ പരിശോധന ആവശ്യമാണ്. മന്ത്രി അറിയാതെ സിഐടിയു കാര്യങ്ങള്‍ നിശ്ചയിക്കുന്നുണ്ടെങ്കില്‍ എന്തിനാണ് ജലവിഭവ വകുപ്പിന് ഒരു മന്ത്രി. ജനങ്ങളെ അവസാനനിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്തിയ കുടിവെള്ളപ്രശ്‌നം എല്ലാ വാര്‍ഡുകളിലേക്കും ടാങ്കുകള്‍ എത്തിച്ചാണ് പരിഹരിച്ചത്. ഒപ്പം സേവാഭാരതിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ എന്തിനും തയ്യാറായി രംഗത്തെത്തി. ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് ആറ്റുകാല്‍ പൊങ്കാല ബഹിഷ്‌കരിക്കും എന്ന പ്രസ്താവനയും ഇടയ്ക്കു വന്നു. സ്വാഭാവികമായും പ്രതികരണം ഉണ്ടായത് പൊതുജനങ്ങളില്‍ നിന്നാണ്. ആറ്റുകാല്‍ പൊങ്കാല ബഹിഷ്‌കരിച്ചാല്‍ തിരുവനന്തപുരത്ത് സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്ന കാര്യവും ആലോചിക്കേണ്ടി വരുമെന്ന് സാധാരണക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. മേയര്‍ക്ക് അതിനും പരിഹാരം ഉണ്ടായിരുന്നു. സേവാഭാരതിയുടെ വിവിധ യൂണിറ്റുകളില്‍ നിന്ന് ആവശ്യത്തിന് ഡോക്ടര്‍മാരെ എത്തിക്കാനുള്ള സംവിധാനം ഒരുക്കി. ഡോക്ടര്‍മാര്‍ സഹകരിച്ചില്ലെങ്കില്‍ സേവാഭാരതി മൊത്തം വൈദ്യസഹായവും ഏര്‍പ്പെടുത്തുമെന്ന് വന്നപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരിട്ട് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഡോക്ടര്‍മാര്‍ സമരം ചെയ്താലും ആറ്റുകാല്‍ പൊങ്കാലയില്‍ സഹകരിക്കുമെന്നായിരുന്നു പിന്നീട് വന്ന പ്രസ്താവന. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമായി, ശ്രീനാരായണഗുരുദേവന്‍ പറഞ്ഞത് നൂറുശതമാനം ശരിയാണ്. സംഘടിക്കുക ശക്തരാവുക. ഹൈന്ദവര്‍ സംഘടിക്കുകയും സേവാഭാരതി എന്ന പ്രസ്ഥാനം സജീവമാകുകയും ചെയ്തത് കൊണ്ടാണ് ഐഎംഎ ബഹിഷ്‌കരിച്ചാലും ആറ്റുകാല്‍ പൊങ്കാലയുടെ പ്രവര്‍ത്തനം നടത്താന്‍ കഴിയും എന്ന് ഉറപ്പിക്കാനായത്.
ഇവിടെ പ്രതിക്കൂട്ടിലാകുന്നത് സിപിഎം തന്നെയാണ്. കോര്‍പ്പറേഷനില്‍ പരാജയപ്പെട്ടാല്‍ ഉടന്‍ പുതിയ ഭരണസമിതി പരാജയമാണെന്ന് വരുത്താന്‍ സര്‍ക്കാര്‍ തലത്തിലുള്ള സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് എല്ലാ തലത്തിലും പൊങ്കാലയെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമം രാഷ്ട്രീയമായ അല്‍പത്തമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം കുറച്ചൊക്കെ സത്യസന്ധമാവുകയും മൂല്യമുള്ളത് ആവുകയും ചെയ്തില്ലെങ്കില്‍ വരുംകാലത്ത് ഇത്തരം നേതാക്കള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന കാര്യം ആലോചിക്കണം. ആറ്റുകാല്‍ പൊങ്കാല കേരളത്തിന്റെ പൊതുവായ പരിപാടിയാണെന്നും ബോധ്യമില്ലാതെ അതില്‍ രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ എന്നും സിപിഎം നേതൃത്വം ആലോചിക്കണം. രണ്ടാമത്തെ കാര്യം അടിയന്തരാവസ്ഥയിലെ സിപിഎമ്മിന്റെ പ്രവര്‍ത്തനം എന്തായിരുന്നു എന്നും സിപിഐ എവിടെയായിരുന്നു എന്നും എല്ലാവര്‍ക്കും അറിയാം. ക്വിറ്റിന്ത്യാ സമരത്തിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ദ ഗ്രേറ്റ് ബിട്രേയല്‍ എന്ന ഗ്രന്ഥത്തില്‍ അരുണ്‍ ഷൂറി രേഖപ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരെ ഇന്ദിരാഗാന്ധിയുടെ ജനാധിപത്യ ധംസനത്തിനെതിരെ പ്രചാരണം നടത്തിയ ആര്‍എസ്എസ് എന്ന പ്രസ്ഥാനം ജന്മശതാബ്ദി ആഘോഷിക്കുമ്പോള്‍ കേരളത്തിന്റെ തലസ്ഥാനം ബിജെപി ഭരിക്കുന്നത് അവര്‍ ആഘോഷമായി തന്നെയാണ് കാണുന്നത്. അതുകൊണ്ട് കേരളത്തില്‍ മാത്രമുള്ള സിപിഎം ആ പ്രസ്ഥാനത്തെ പരാജയപ്പെടുത്താം എന്ന് സ്വപ്‌നം കണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്ന് പൊങ്കാല കഴിഞ്ഞപ്പോള്‍ മനസ്സിലായിട്ടുണ്ടാകും.
രാഷ്ട്രീയത്തെ അധ:പതിപ്പിക്കുന്ന സിപിഎമ്മിന് ഒരു പുനര്‍വിചിന്തനത്തിന്റെ അനുഭവമാണ് ആറ്റുകാലില്‍ നിന്ന് ലഭിക്കേണ്ടത്. സര്‍വ്വംസഹയായ അമ്മയുടെ സംഹാരരുദ്രഭാവം പ്രചണ്ഡപ്രവാതം പോലെ അധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്തെറിയുമെന്ന് നേതാക്കള്‍ ഇനിയെങ്കിലും മനസ്സിലാക്കണം. ഇതുവരെ കാര്യമായ ഭരണപരിചയം നേടാനുള്ള സംവിധാനം ബിജെപിക്ക് കേരളത്തില്‍ ഉണ്ടായിരുന്നില്ല. ആര്‍ക്കും അസൂയ ഉളവാക്കുന്ന രീതിയില്‍ ലക്ഷക്കണക്കിന് അമ്മമാര്‍ എത്തിയ ആറ്റുകാല്‍ പൊങ്കാല വന്‍ വിജയമാക്കി മാറ്റിയ മേയര്‍ വി.വി. രാജേഷിനും ഡെപ്യൂട്ടി മേയര്‍ ആശാനാഥിനും കോര്‍പ്പറേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും എല്ലാ പാര്‍ട്ടികളിലെയും കൗണ്‍സിലര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍.






















