കേരളത്തിലെ ആദ്യത്തെ ചെറുകഥ, ‘വാസനാവികൃതി’ ഒരു കള്ളന്റെ ആത്മകഥനമാണ്. അത് അറം പറ്റിയതുകൊണ്ടാണോ കേരളരാഷ്ട്രീയത്തില്‍ ഇത്രമാത്രം കള്ളന്മാരുണ്ടായത് എന്ന് സരസമായി ഒരാള്‍ ഒരിക്കല്‍ ചോദിച്ചത് ഓര്‍മയുണ്ട്. കള്ളന്റെ ആത്മകഥയെഴുതിയെങ്കിലും കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ എല്ലാക്കാര്യത്തിലും നല്ല നിലപാടുകളുള്ള ലക്ഷ്യബോധമുള്ള എഴുത്തുകാരനായിരുന്നു. മലയാളത്തിലെ ആദ്യകാല നിരൂപകരിലൊരാളായ അദ്ദേഹം നമ്മുടെ ഭാഷാസാഹിത്യം എന്നിവയെക്കുറിച്ചെല്ലാം നല്ല നിലപാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘മഹാകവികളുടെ ജീവകാലം’ (സമ്പൂര്‍ണ്ണ കൃതികള്‍ പേജ് 109 കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) എന്ന ഉപന്യാസത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു. ”ഹോമര്‍ ഏതുകാലം ജീവിച്ചിരുന്നു, മില്‍ട്ടണ്‍ എപ്പോഴാണ് ജനിച്ചത്, ആ മഹാകവികളുടെ കൃതികള്‍ ഏതെല്ലാമാണ്…. ഷേക്‌സ്പിയര്‍ എത്ര നാടകമെഴുതിയിട്ടുണ്ട്. അതുകളുടെ ഗുണദോഷങ്ങള്‍ എന്തെല്ലാമാണ്. സ്‌കോട്ടിന്റെ സമകാലീനന്മാരായ വിദ്വാന്മാരാരെല്ലാമായിരുന്നു എന്നെല്ലാമറിയാത്ത വൈദുഷ്യമുണ്ടെന്നു നടിക്കുന്ന ചെറുപ്പക്കാര്‍ നമ്മുടെ ഇടയിലിപ്പോള്‍ വളരെ ചുരുങ്ങും. എന്നാലിതൊക്കെ പ്രയത്‌നപ്പെട്ട് ഗ്രഹിച്ചിട്ടുള്ളവര്‍ക്ക് ആര്യഭട്ടനാരായിരുന്നു എന്നോ ഭവഭൂതി ഏതുദിക്കുകാരനായിരുന്നെന്നോ ബാണഭട്ടന്‍ എപ്പോഴാണ് ജീവിച്ചിരുന്നത് എന്നോ വിക്രമാദിത്യന്റെ സമാനകാലീനന്മാരായ പ്രധാന കവികള്‍ ആരെല്ലാമായിരുന്നു എന്നോ മഹാകവി കാളിദാസന്റെ കാലത്ത് നമ്മുടെ പൂര്‍വ്വികന്മാരുടെ സ്ഥിതി ഏതൊരവസ്ഥയിലായിരുന്നു എന്നോ അറിഞ്ഞുകൂടാത്തത് എത്രയോ ശോചനീയമായ സംഗതിയാണെന്ന് പറയേണ്ടിയിരിക്കുന്നു.”
എത്ര ഉള്‍ക്കാഴ്ചയോടെ അക്കാലത്തു തന്നെ കേസരി എഴുതിയിരിക്കുന്നു. ഇന്നും സ്ഥിതിയ്ക്ക് മാറ്റമൊന്നുമില്ല. കാളിദാസനെ കഷ്ടിച്ചു കേട്ടിട്ടുണ്ട് എന്നല്ലാതെ അദ്ദേഹത്തെപ്പോലെ തന്നെ അറിയേണ്ട ഭവഭൂതി, ബാണഭട്ടന്‍, മാഘന്‍, ഭാരവി, ദണ്ഡി എന്നിവരെയൊന്നും ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വിപോലുമില്ല. പടിഞ്ഞാറന്‍ സാഹിത്യവുമായി പരിചയം നേടുന്നതില്‍ തൊറ്റൊന്നുമില്ല. എന്നാല്‍ സ്വന്തം സംസ്‌കാരത്തിന്റെ ദീപസ്തംഭങ്ങളായി വര്‍ത്തിച്ചിരുന്ന എഴുത്തുകാരെ ഒരു പരിചയവുമില്ലെന്നു വന്നാല്‍ അതു ഒരു ജനതയുടെ അപചയമാണ്.
ഈയടുത്ത് ഒരെഴുത്തുകാരന്‍ ചോദിക്കുന്നതു കേട്ടു ”പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദൂലവിക്രീഡിതം” എന്നു പഠിച്ചതുകൊണ്ട് എന്തു പ്രയോജനമാണുള്ളത് എന്ന്. നമ്മുടെ പിതാവിന്റെ മുത്തച്ഛന്റെ പേര് നമ്മള്‍ അറിഞ്ഞു വയ്ക്കുന്നതു കൊണ്ടും നമുക്കു പ്രയോജനമൊന്നുമില്ല. എങ്കിലും നമ്മള്‍ ആരാണ് എന്നറിയാന്‍ അത്തരം അറിവുകള്‍ അനിവാര്യമാണ്. അത്തരം അറിവുകളില്‍ നിന്നേ നമുക്കു നമ്മളെ രൂപപ്പെടുത്തിയെടുക്കാനാവൂ. ആ അറിവ് 1914ല്‍ ഈ ലോകം വിട്ടുപോയ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ഇല്ല. സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഭിക്ഷക്കാര്‍ പോലും ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ മഹത്വത്തെക്കുറിച്ചുമുള്ള പ്രചരണങ്ങളാണ്. മറ്റു രാജ്യങ്ങളില്‍ പോയി ജീവിക്കാന്‍ മാത്രം പരിശീലിക്കുന്ന ഒരു തലമുറ സത്യത്തില്‍ അപമാനകരമാണ്. ജന്മനാട്ടില്‍ത്തന്നെ ജീവിച്ചു തീര്‍ക്കേണ്ടതാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതം എന്നുള്ള ബോധം പുതുതലമുറയില്‍ സൃഷ്ടിക്കാന്‍ കഴിയാത്ത വിദ്യാഭ്യാസം ഗുണമേന്മയുള്ളതല്ല.
മാതൃഭൂമി (മാര്‍ച്ച് 1-7) ‘ആകയാല്‍ യേശുദാസിന്റെ കച്ചേരിയെപ്പറ്റി സംസാരിക്കാം’ എന്ന പേരില്‍ ഒരു കവര്‍ സ്റ്റോറി ചേര്‍ത്തിരിക്കുന്നു. മധു വാസുദേവന്‍ ‘യേശുദാസ് ബാണിയുടെ അഴകളവുകള്‍’ എന്ന തലക്കെട്ടില്‍ സാമാന്യം ദീര്‍ഘമായ ഒരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നു. ഇതുവരെ ആരും ഇങ്ങനെയൊരു വിലയിരുത്തല്‍ നടത്തിക്കാണാതിരുന്നതില്‍ വലിയ നിരാശ പലപ്പോഴും തോന്നിയിരുന്നു. ചെറുപ്പം മുതല്‍ കര്‍ണ്ണാടക സംഗീതക്കച്ചേരികള്‍ കേട്ട് രാഗതാളങ്ങളെക്കുറിച്ചുള്ള ചില ഏകദേശധാരണകള്‍ ഉണ്ടെന്നല്ലാതെ നേരിട്ട് പഠിച്ചിട്ടില്ലാത്തതിനാല്‍ ഒരു കച്ചേരിയെക്കുറിച്ച് പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിലയിരുത്താന്‍ എനിക്ക് ധൈര്യമില്ല. എങ്കിലും പലപ്പോഴും ഈ മേഖലയെക്കുറിച്ച് അഭിപ്രായം പറയേണ്ടതായി വന്നിട്ടുണ്ട്.
മാന്ത്രികമായ ശബ്ദത്തിനുടമയായിട്ടുള്ള യേശുദാസിന്റെ ഏറ്റവും വലിയ സവിശേഷത ശാസ്ത്രീയ സംഗീതവും ലളിതഗാനവും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങും എന്നുള്ളതാണ്. ഡോക്ടര്‍ ബാലമുരളീകൃഷ്ണയും ഇതുപോലെ രണ്ടു മേഖലയും കൈകാര്യം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ ലളിതഗാനങ്ങള്‍ക്കും സിനിമാഗാനങ്ങള്‍ക്കുമൊന്നും യേശുദാസിന്റേതു പോലുള്ള സൗന്ദര്യമില്ല. രണ്ടും ഒരേ സൗന്ദര്യത്തോടെ അവതരിപ്പിക്കാന്‍ ദക്ഷിണേന്ത്യയില്‍ യേശുദാസ് മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. ശാസ്ത്രീയ സംഗീതജ്ഞര്‍ പലരും ലളിതഗാനങ്ങള്‍ പാടി ദയനീയമായി പരാജയപ്പെടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. യേശുദാസ് രംഗത്തുനിന്നും ഏതാണ്ടു വിടവാങ്ങുകയും ജയചന്ദ്രന്‍ കാലയവനികയ്ക്കുള്ളില്‍ മറയുകയും ചെയ്തതോടെ മലയാള സിനിമാസംഗീതം ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു.
യേശുദാസിന്റെ ശാസ്ത്രീയസംഗീതാലാപനത്തെക്കുറിച്ച് ചില യാഥാസ്ഥിതിക പക്ഷക്കാര്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് പണ്ടും കേട്ടിട്ടുണ്ട്. എല്ലാ രാഗങ്ങളും ഒരുപോലെയാണ് പാടുന്നത്, രാഗങ്ങളുടെ സൂക്ഷ്മഭാവങ്ങള്‍ ഉള്‍ക്കൊള്ളാറില്ല എന്നൊക്കെ ചിലര്‍ തട്ടിവിടുന്നത് കേട്ടിട്ടുണ്ട്. അതൊക്കെ അസൂയകൊണ്ടു പറയുന്നതായിട്ടേ തോന്നിയിട്ടുള്ളൂ. ‘കരുണാകരി ശിവകാമസുന്ദരി’ എന്ന മോഹനരാഗകീര്‍ത്തനം യേശുദാസ് പാടുന്നതു പോലെ മനോഹരമായി മറ്റാരും പാടുന്നതു കേട്ടിട്ടില്ല. ആ രാഗത്തിന്റെ സമഗ്രഭാവവും അദ്ദേഹം ആവിഷ്‌ക്കരിക്കുമ്പോള്‍ നമ്മള്‍ അത്ഭുതസ്തബ്ധരായിപ്പോകും.
ഒരേ കീര്‍ത്തനം തന്നെ യേശുദാസും മറ്റു ഗായകരും ഒത്തുപാടുമ്പോള്‍ ആ ശബ്ദധോരണിയില്‍ മറ്റുള്ള ഗായകര്‍ അപ്രസക്തരായിപ്പോകുന്നത് നമുക്കു മനസ്സിലാകും. കല്യാണിരാഗത്തിലെ ‘അദ്രിസുധാവര’ എന്ന കൃതി ഡോക്ടര്‍ ബാലമുരളീകൃഷ്ണയും യേശുദാസും ഒപ്പം പാടുമ്പോള്‍ മഹാപണ്ഡിതനായ ബാലമുരളി യേശുദാസിന്റെ ശബ്ദസൗകുമാര്യത്തിനു മുന്‍പില്‍ നിഷ്പ്രഭനാകുന്നതുകാണാം. പല കൃതികളും യേശുദാസ് പാടാന്‍ തുടങ്ങിയതിനു ശേഷമാണ് ശാസ്ത്രീയസംഗീതവേദികളില്‍ ശ്രദ്ധേയമാകാന്‍ തുടങ്ങിയത്. പഞ്ചരത്‌നകൃതികള്‍ പോലുള്ള ഗൗരവമുള്ള കൃതികള്‍ അദ്ദേഹം കച്ചേരികളില്‍ ഒഴിവാക്കിയത് അവയ്ക്ക് അരങ്ങില്‍ ശോഭിക്കാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കിയാവും. അല്ലാതെ അവ ആലപിക്കുന്നതില്‍ അദ്ദേഹത്തിനു പ്രാഗത്ഭ്യം ഇല്ലാത്തതുകൊണ്ടാവാന്‍ തരമില്ല. സങ്കീര്‍ണ്ണമായ താളക്കണക്കുകള്‍ അവതരിപ്പിക്കാറില്ലെന്ന് ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ചലച്ചിത്രഗാന തിരക്കുകള്‍ക്കിടയില്‍ ശാസ്ത്രീയസംഗീതത്തിന് നീക്കിവയ്ക്കാന്‍ സമയം അദ്ദേഹത്തിന് എത്രയോ തുച്ഛമായിരിക്കാം. എന്നിട്ടും അതിനുവേണ്ടി യേശുദാസ് നീക്കിവച്ച സമയമാണ് പലപ്പോഴും മഹത്തായ നമ്മുടെ സംഗീത പാരമ്പര്യത്തെ ജനകീയമാക്കി നിലനിര്‍ത്തിയതെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
സാങ്കേതികമായി എത്ര വലിയ സംഗതികള്‍ അവതരിപ്പിച്ചാലും ശബ്ദസൗകുമാര്യം ഇല്ലെങ്കില്‍ അതൊന്നും സാധാരണ ആസ്വാദകരിലേയ്ക്ക് എത്തില്ല. ശെമ്മാങ്കുടിയും ചെമ്പൈയും പാടിയത് ഒരു പണ്ഡിതസദസ്സിനോടായിരുന്നു. എന്നാല്‍ യേശുദാസ് പാടിയത് ഇരുവിഭാഗത്തിനോടുമായിരുന്നു. കര്‍ണാട്ടിക് സംഗീതത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ആയിരങ്ങള്‍ യേശുദാസിന്റെ കച്ചേരികള്‍ കേള്‍ക്കാനെത്തിയത് മാന്ത്രികമായ ആ ശബ്ദത്തിന്റെ പ്രത്യേകത ഒന്നു കൊണ്ടു മാത്രമാണ്. നമ്മുടെ ഏറ്റവും വലിയ ഈടുവെയ്പുകളിലൊന്നായ ശാസ്ത്രീയസംഗീതത്തെ അതിന്റെ പാരമ്പര്യമഹിമയോടെ നിലനിര്‍ത്താന്‍ ദാസ് നല്‍കിയ സേവനം ചെറുതൊന്നുമല്ല. സംഗീതത്തോടുള്ള സ്‌നേഹത്തില്‍ നിന്നാണ് അദ്ദേഹം അറിയാതെ തന്നെ ഹിന്ദുമതത്തോട് അടുത്തത്. സ്വന്തം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചില്ല എന്ന് ചിലര്‍ പരാതി പറയുന്നുണ്ട്. അതിനു കാരണം അദ്ദേഹത്തെ ഈ മതത്തിലേയ്ക്ക് ക്ഷണിക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്. ഹിന്ദുമതത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും അറിഞ്ഞോ അറിയാതെയോ യേശുദാസിന്റെ സംഗീതവും ചെയ്തികളും സഹായകമായിട്ടുണ്ട്. ഒരുപക്ഷേ തന്റെ സംഗീതത്തിന്റെ ആസ്വാദകര്‍ മുഖ്യമായും ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ് കൂടുതല്‍ സ്വീകാര്യതയ്ക്കായി അദ്ദേഹം നടത്തിയ വിപണന തന്ത്രമാവാം ഈ ഹിന്ദുമത പ്രണയം. അങ്ങനെയാണെങ്കില്‍ കൂടി അതിന്റെ ഗുണം ഹിന്ദുവിശ്വാസത്തിനുണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശബരിമലയിലും മൂകാംബികയിലും മുടങ്ങാതെ ദര്‍ശനം നടത്തിയിരുന്ന, ആറ്റുകാലില്‍ പൊങ്കാലയിടുന്ന ദാസും കുടുംബവും ഒരു പ്രതീകമാണ്. അതിനെ വേണ്ടവണ്ണം ഹിന്ദുക്കള്‍ പ്രയോജനപ്പെടുത്തിയില്ല. അതിനു വേണ്ടുന്ന ഒരു മതസംവിധാനം ഒരു കാലത്തും ഹിന്ദുക്കള്‍ക്ക് ഉണ്ടായിരുന്നില്ലല്ലോ!
സച്ചിദാനന്ദന്റെ മാതൃഭൂമിക്കവിത ‘കുറ്റിപ്പുറം പാലം’ പല കാരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. ഇടശ്ശേരിയുടെ പ്രശസ്തമായ കുറ്റിപ്പുറം പാലം എന്ന (മലയാളത്തിലെ ആദ്യ പരിസ്ഥിതിക്കവിത എന്നു ചിലര്‍ പറയുന്നു) കവിതയെ ഓര്‍മ്മിപ്പിക്കാന്‍ കവി ശ്രമിക്കുന്നു എന്നതാണ് കവിതയുടെ ഏറ്റവും വലിയ പ്രത്യേകത. ഇടശ്ശേരിക്കവിതയുടെ അതേ താളം തന്നെ സ്വീകരിച്ച് അതിലെ ചില വരികളും പ്രയോഗങ്ങളുമൊക്കെ ഉള്‍ക്കൊണ്ട് എഴുതിയിരിക്കുന്ന കവിത കവിയുടെ പ്രതിഭയുടെ അടയാളം കൂടിയായി മാറുന്നു. ‘ഇടശ്ശേരി നിനവില്‍ വരുമ്പോള്‍’ എന്ന പേരില്‍ അദ്ദേഹത്തെക്കുറിച്ച് സച്ചിദാനന്ദന്‍ മുന്‍പൊരു കവിത എഴുതിയിട്ടുണ്ട്. കൂടാതെ മലയാള കവിതയെ സൂചിപ്പിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം കവി ആദ്യം മുന്‍പോട്ടുവയ്ക്കുന്ന പേര് ഇടശ്ശേരിയുടേതാണ്. സച്ചിദാനന്ദന്റെ കാവ്യ വഴികളിലെ മുഖ്യമായ വഴികാട്ടി ഇടശ്ശേരി തന്നെയാണെന്നതു വ്യക്തം. മലയാള കവിതയെ തിരിച്ചറിഞ്ഞ് ആസ്വദിക്കുന്ന ആര്‍ക്കും ഇടശ്ശേരിയേയും വൈലോപ്പിള്ളിയേയും മാറ്റി നിര്‍ത്താനാവില്ല.


ഗദ്യം പോലെ തന്നെ പദ്യവും സച്ചിദാനന്ദന്റെ കവി പ്രതിഭയ്ക്ക് വശംവദമാണെന്ന് ഈ കവിത തെളിയിക്കുന്നു. വൈലോപ്പിള്ളി മരിച്ചപ്പോള്‍ കേകയില്‍ എഴുതിയ ‘ഇവനെക്കൂടി’ പോലെ ഈ കവിതയും മലയാളത്തിലെ പ്രധാന കവിതകളില്‍ ഒന്നായി നിലനില്‍ക്കും. ഇടശ്ശേരി പ്രയോഗിച്ച അംബപേരാറേ നാട്ടനൂഴും മലൂരെ തേവര്‍, അന്തിമഹാകാളന്‍, അലരി തുടങ്ങി പല വാക്കുകളും കവി ഇവിടെ ബോധപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു.
”ഒരുവശം അകലുന്ന ലവണ ലക്ഷ്മി
മറുവശം പുതുലോക മധുരയക്ഷി
ഇടയില്‍ നീ കണ്ണീരൂം പുഞ്ചിരിയും
സമമാം മനസ്സിന്‍ തുലാസുമായി”
പ്രായം സച്ചിദാനന്ദന്റെ കവിത്വത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നു മാത്രമല്ല അതു കൂടുതല്‍ ശോഭയുള്ളതായിത്തീര്‍ന്നിരിക്കുന്നു. ഇടയ്ക്ക് തനിക്ക് അല്‍ഷിമേഴ്‌സ് ബാധിച്ചതിനാല്‍ പൊതുപരിപാടികളില്ല, അതു തന്റെ ഓര്‍മയേയും എഴുത്തിനേയുമൊക്കെ ബാധിക്കുന്നു എന്നൊക്കെ കവി പറഞ്ഞത് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു! ഇപ്പോള്‍ എല്ലാ ആഴ്ചയിലും അദ്ദേഹത്തിന്റെ കവിതകള്‍ തുടര്‍ച്ചയായി വരുന്നു. മാതൃഭൂമി മലയാളം, മാധ്യമം എല്ലാത്തിലും അദ്ദേഹം തുടര്‍ച്ചയായി എഴുതുന്നു. ഈ അല്‍ഷിമേഴ്‌സ് പ്രതിഭയെ ഉണര്‍ത്തുന്നതാണോ?
മാധ്യമ വാരിക (ഫെബ്രു. 23 – മാര്‍ച്ച് 2) പി.കെ. ബാലകൃഷ്ണന്‍ ജന്മശതാബ്ദിപ്പതിപ്പാണ്. ധാരാളം എഴുതുക എന്നത് ഒരുമോശം കാര്യമല്ല. അതിന് ഒരു പ്രത്യേക കഴിവുവേണം. അതുമാനിക്കപ്പെടേണ്ടതാണ്. ഉള്ളൂരും കുഞ്ഞിക്കുട്ടന്‍തമ്പുരാനും ചങ്ങമ്പുഴയും പി. കുഞ്ഞിരാമന്‍ നായരും എസ്. കെ. പൊറ്റെക്കാടും തകഴിയുമൊക്ക വളരെയേറെ എഴുതിക്കൂട്ടിയവരാണ്. ധാരാളമെഴുതിയിട്ടും അവരുടെ പ്രതിഭയ്ക്കു മങ്ങലേറ്റില്ല. എന്നാല്‍ കുറച്ചെഴുതി മൗലികത കൊണ്ട് വിസ്മയിപ്പിച്ചവരും ഉണ്ട്. കെ. സരസ്വതിയമ്മ, പുളിമാന പരമേശ്വരന്‍ പിള്ള, പി.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ അക്കൂട്ടത്തിലാണ്. ഇരുകൂട്ടരും സാഹിത്യവിസ്മയങ്ങള്‍ തന്നെ.
പി.കെ. ബാലകൃഷ്ണന്‍ വളരെ കുറച്ചേ എഴുതിയുള്ളൂ. പക്ഷേ എഴുതിയവയെല്ലാം എക്കാലത്തേയ്ക്കും നിലനില്‍ക്കാന്‍ പോന്നവയാണ്. അദ്ദേഹത്തിന്റെ നോവലായ ‘ഇനി ഞാനുറങ്ങട്ടേ’യും ചരിത്രകൃതിയായ ‘ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും’ എന്ന രണ്ടു കൃതികള്‍ മാത്രം മതി എക്കാലത്തേയ്ക്കും ഓര്‍മ്മിക്കപ്പെടാന്‍. ഒന്നു ഭാഷയുടെ അതിസാന്ദ്രമായ പ്രയോഗത്തിലൂടെ എന്നെന്നും വായനക്കാരെ വിസ്മയിപ്പിക്കുന്ന ആഖ്യായികയാണ്. മറ്റേത് ചരിത്രത്തെ നിഷ്പക്ഷമായും സൂക്ഷ്മമായും വിലയിരുത്താനുള്ള ശ്രമമാണ്. കേസരിയെപ്പോലെ പി.കെ. ബാലകൃഷ്ണനും ചരിത്രകാരനല്ല. എങ്കിലും ചരിത്രകാരന്മാര്‍ക്കില്ലാത്ത ഉള്‍ക്കാഴ്ചയോടെ ചരിത്രത്തെ രണ്ടുപേരും നോക്കിക്കണ്ടു. കേസരിക്കുള്ളതുപോലുള്ള വിപുലമായ അറിവോ ലോകചരിത്രത്തെക്കുറിച്ചുള്ള അവഗാഹമോ ഒന്നും പി.കെയ്ക്കില്ല. പക്ഷേ കേരളചരിത്രത്തെ സൂക്ഷ്മമായി വിലയിരുത്താനും ചില പുതിയ നിഗമനങ്ങളിലെത്തിച്ചേരാനും അദ്ദേഹത്തിനു കഴിയുന്നു.
മലയാളത്തിലും ഇന്ത്യയിലെ ഇതരഭാഷകളിലും ഇംഗ്ലീഷിലും മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി എത്രയോ കൃതികള്‍ ഉണ്ടായിട്ടുണ്ട്. നോവലുകളില്‍ വി.എസ്. ഖണ്ഡേക്കറുടെ യയാതിയും (മറാത്തി) പ്രതിഭ റായിയുടെ ദ്രൗപദിയും (ഒഡിയ) ശിവാജി സാവന്തിന്റെ മൃത്യുഞ്ജയ് (മറാത്തി) നരേന്ദ്രകോലിയുടെ മുക്തി (ഹിന്ദി) എന്നിവ ഇന്ത്യ മുഴുവന്‍ പ്രശസ്തമായവയാണ്. ശശി തരൂരിന്റെ The Great Indian Novel മഹാഭാരതത്തെ ആധുനിക ഇന്ത്യന്‍ ജനാധിപത്യവുമായി ചേര്‍ത്ത് പരിഹാസരൂപേണ അവതരിപ്പിക്കുന്നു.
ചിത്ര ബാനര്‍ജി ദിവകാരുണിയുടെ The Palace of Illusions ഉം മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി ഇംഗ്ലീഷിലെഴുതിയ മറ്റൊരു കൃതിയാണ്. മലയാളത്തില്‍ ഒരു ഡസനിലധികം മഹാഭാരത നോവലുകള്‍ ഉണ്ട്; എം.ടിയുടെ രണ്ടാമൂഴം മുതല്‍ ആര്‍.രാജശ്രീയുടെ ആത്രേയകം വരെ. വി.ടി. നന്ദകുമാറിന്റെ എന്റെ കര്‍ണന്‍, കെ.പി. ജയിംസിന്റെ വ്യാധഭാരതം, ആനന്ദ് നീലകണ്ഠന്റെ ദുര്യോധനന്‍, കൗരവ വംശത്തിന്റെ ഇതിഹാസം തുടങ്ങിയവയ്‌ക്കെല്ലാം ആധാരം മഹാഭാരതം തന്നെ. എന്നാലിതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഭാഷയുടെ അപൂര്‍വ്വചാരുതയില്‍ നമ്മളെ ആനന്ദത്തിന്റെ പരകോടിയില്‍ എത്തിക്കുന്നതാണ് പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടേ. മലയാള ഭാഷ നിലനില്‍ക്കുന്ന കാലത്തോളം ഈ ആഖ്യായികയുമുണ്ടായിരിക്കും. പി.കെ. ബാലകൃഷ്ണനെന്ന എഴുത്തുകാരന്റെ നിത്യ സ്മാരകം ഈ നോവല്‍ തന്നെയാണ്. മരണപ്പെട്ടിട്ടും അദ്ദേഹം ഇന്നും അനുസ്മരിക്കപ്പെടുന്നത് ഈയൊരു കൃതിയുടെ പേരിലാണ്. ഈ വലിയ എഴുത്തുകാരനെ ഓര്‍മിക്കാന്‍ മാധ്യമം തയ്യാറായത് നല്ല കാര്യം.






















