ഉള്ളൂരിന്റെ ഉമാകേരളം വായിച്ചപ്പോഴാണ് എനിക്ക് ഇപ്പോഴത്തെ കവികളോട് അവരുടെ ഭാഗ്യത്തെക്കുറിച്ച് പറയാന്‍ തോന്നിയത്. പതിനെട്ട് സര്‍ഗ്ഗങ്ങളുള്ള ഉമാകേരളത്തില്‍ ഓരോ സര്‍ഗ്ഗവും ഓരോ വ്യത്യസ്ത വൃത്തങ്ങളിലാണെഴുതിയിരിക്കുന്നത്. അതില്‍ പതിനാറ് സര്‍ഗ്ഗങ്ങളിലെ വൃത്തം എനിക്കുമനസ്സിലായി. എത്ര ശ്രമിച്ചിട്ടും രണ്ടു വൃത്തങ്ങള്‍ പിടിതരുന്നതേയില്ല. എ.ആര്‍. തമ്പുരാന്റെ വൃത്തമഞ്ജരി മുഴുവന്‍ പരതിയിട്ടും രക്ഷയില്ല. രണ്ടു വൃത്തങ്ങള്‍ അതിലും കാണുന്നില്ല. വായനക്കാരനായ എനിക്ക് ഇത്രയും ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കില്‍ എഴുതിയ ഉള്ളൂര്‍ എത്രമാത്രം കഷ്ടപ്പെട്ട് കാണും. ഇപ്പോഴത്തെ കവികള്‍ക്ക് ഈ കഷ്ടപ്പാട് വല്ലതുമുണ്ടോ? വൃത്തം എന്ന വാക്കുപോലുമറിയാത്തവരാണ് പല കവികളും. വൈലോപ്പിള്ളി പല വാക്കുകള്‍ക്കും വേണ്ടി ദിവസങ്ങള്‍ ഭ്രാന്തനെപ്പോലെ തലമുടി ചിക്കി നടന്നിട്ടുണ്ട്. പുതിയ കവികള്‍ക്ക് അതൊന്നും ബാധകമല്ല. എത്ര ഭാഗ്യവാന്മാര്‍! ആര്‍ക്കും ഇന്ന് കവിതയെഴുതാം. കവിതയുടെ ഈ ജനാധിപത്യവല്‍ക്കരണം ഒരിക്കലും ഗുണകരമാണെന്ന് എനിക്ക് അഭിപ്രായമില്ല. കവിത കവികള്‍ മാത്രം എഴുതട്ടേ!
മാതൃഭൂമി (ഫെബ്രു 16-21) യില്‍ കവിതകള്‍ പത്തുണ്ട്. എല്ലാം പെണ്‍ കവിതകളാണ്. ആദ്യ കവിത വിജയലക്ഷ്മിയുടേതാണ്.ഉള്ളൂരിന്റെ കവിത വൃത്തം കൊണ്ട് എന്നെ വട്ടംചുറ്റിച്ചെങ്കില്‍ വിജയലക്ഷ്മിയുടെ കവിത അര്‍ത്ഥം കൊണ്ടും ആശയം കൊണ്ടും എല്ലാം എന്നെ ആകെ ചുറ്റിക്കുന്നുവെന്ന് പറയാതെ വയ്യ. സംഗതി കുറച്ച് ആത്മീയവും വേദാന്തവും ഒക്കെയാണെങ്കിലും ഒന്നും വ്യക്തമാകുന്നില്ല. ‘ദ്വന്ദ്വം’ എന്നു പേരിട്ടിരിക്കുന്ന കവിതയില്‍ ‘ഇതാവാ മവര്‍ തന്‍ മുദ്രാ ഖേചരീ’ എന്നൊക്കെ യെഴുതിയിട്ടുണ്ട്. മറ്റൊരിക്കല്‍ ‘നിഗമം സംഗമം ഗമം’ എന്നും എഴുതി കാണുന്നു. മൂന്നു വാക്കുകളും തമ്മില്‍ എന്താണ് ബന്ധം. പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. നിഗമം എന്നാല്‍ വേദമാണല്ലോ സംഗമം ഒത്തുകൂടലും, ഗമം പോക്കും. ശബ്ദ സാദൃശ്യമുണ്ടെന്നല്ലാതെ അര്‍ത്ഥത്തില്‍ എന്തെങ്കിലും യോജിപ്പ് കാണുന്നില്ല. വെറുതെ ചേര്‍ത്തുവച്ചതാണോ? അതോ കവി മറ്റെന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ? ‘ഇതാവാം അവര്‍ തന്‍ ഖേചരീ മുദ്ര’ എന്നതിന് ഏറ്റവും ശ്രേഷ്ഠമായത് എന്ന് അര്‍ത്ഥം വേണമെങ്കിലെടുക്കാം. ഖേചരീ യോഗാസനമനുസരിച്ച് മുദ്രകളുടെ രാജാവാണല്ലോ? ‘ദുസ്തരദ്വന്ദ്വം’ എന്ന പ്രയോഗത്തെയും സാധൂകരിക്കാന്‍ പ്രയാസം തന്നെ. കടക്കാന്‍ പറ്റാത്ത ദ്വന്ദ്വം എന്നതിനു വേണമെങ്കില്‍ പരസ്പരം ചേരാത്ത ഭാര്യാ ഭര്‍ത്താക്കന്മാരെ ലക്ഷ്യമാക്കാം. എന്തൊക്കെ പറഞ്ഞാലും കവിതയെ കഴഞ്ചും ന്യായീകരിക്കാന്‍ കഴിയുന്നില്ല.
വ്യക്തിജീവിതത്തിലായാലും കവിതയിലോ മറ്റേതെങ്കിലും സാഹിത്യ രൂപത്തിലോ ആയാലും മറ്റുള്ളവരെ തീരെ പരിഗണിക്കാത്ത രീതിയോട് യോജിക്കാന്‍ വയ്യ. ഉമാകേരളം വായിച്ചുതീരുന്നതിനിടയില്‍ കുറഞ്ഞത് 200 പ്രാവശ്യമെങ്കിലും ഒരാള്‍ നിഘണ്ടുവിന്റെ സഹായം തേടേണ്ടി വരും. എന്നിരുന്നാലും കവി ഉദ്ദേശിക്കുന്നത് നമുക്ക് വെളിവായി കിട്ടും. ഇവിടെ നിഘണ്ടുവും നമ്മുടെ രക്ഷയ്‌ക്കെത്തുന്നില്ല. എങ്ങിനെയൊക്കെ തിരിച്ചും മറിച്ചും വായിച്ചാലും കവിയുടെ ഉള്ളിലിരുപ്പ് വെളിവാകുന്നില്ല. ഇത്തരം എഴുത്തുകൊണ്ട് ആര്‍ക്കെന്ത് പ്രയോജനം? കവി തന്നെ ഒപ്പം ഒരു വ്യാഖ്യാനം കൂടി ചേര്‍ത്തിരുന്നെങ്കില്‍ നന്നായിരുന്നു.
സാവിത്രി രാജീവന്റെ കവിത ഒരു ഗദ്യകഥയാണ്. എങ്കിലും വായന ഉള്ളില്‍ ഒരു ചെറിയ നനവ് സൃഷ്ടിക്കുന്നതിനാല്‍ തള്ളിപ്പറയാന്‍ വയ്യ. ‘മീനാക്ഷി അമ്മ’ എന്ന കവിത പുതിയ തലമുറയ്ക്ക് പ്രത്യേകിച്ചെന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നാന്‍ ഇടയില്ല. കാരണം അവര്‍ക്കു പരിചയമില്ലാത്ത ഒരു കാലത്തെക്കുറിച്ചാണത്. നെല്ലു കുത്തുന്ന സ്ത്രീകളെയൊന്നും ഇക്കാലത്ത് എവിടെയും കാണാനില്ലല്ലോ. നെല്ലു കുത്തുന്ന മീനാക്ഷിയും ഉരലും ഉലക്കയും വലിയ വീട്ടിലെ അമ്മയും എല്ലാം ‘രാത്രി യാത്രയില്ലെന്ന് ഇരുട്ടു കീറി തുഴഞ്ഞു പോകു’മ്പോള്‍ നമ്മുടെയുള്ളിലും നഷ്ടബോധം അനുഭവപ്പെടുന്നു. ഗദ്യത്തിലായാലും കവിതയ്ക്ക് ഹൃദയത്തിലേക്ക് സഞ്ചരിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും എന്നതിന് ഈ കവിത ഉദാഹരണമാണ്. സാവിത്രി രാജീവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
പഴയകാലത്ത് മലയാളി എഴുത്തുകാര്‍ രചനയുടെ അസംസ്‌കൃത വസ്തു തേടി പാശ്ചാത്യ കൃതികളിലേക്ക് സഞ്ചരിക്കുമായിരുന്നു. അങ്ങനെ സഞ്ചരിച്ച ചിലര്‍ ആശയം മാത്രമല്ല ആവിഷ്‌കാര രീതി കൂടി കടമെടുത്തപ്പോള്‍ എം. കൃഷ്ണന്‍ നായരെ പോലെയുള്ളവര്‍ അത്തരം രചനകളെ സാഹിത്യ ചോരണം എന്ന് വിളിച്ചു. അത്തരം ആരോപണങ്ങള്‍ പലതും അക്കാലത്ത് വലിയ വിവാദമായി. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ആശയത്തിനു വേണ്ടി പടിഞ്ഞാറേയ്ക്ക് പോകുന്നവര്‍ നോവലിസ്റ്റുകള്‍ മാത്രമാണ്. കവിതയ്ക്ക് വേണ്ടി പടിഞ്ഞാറ് നോക്കിയാല്‍ അവിടം ഇവിടത്തേക്കാള്‍ പൊള്ളയാണെന്ന് മനസ്സിലാകും. ചെറുകഥകള്‍ക്കും വിദേശത്തുനിന്നും ആരും ബോധപൂര്‍വ്വം കടമെടുക്കുന്നതായി കാണുന്നില്ല. എന്നാല്‍ നോവലില്‍ അതല്ല സ്ഥിതി. ആ മേഖലയില്‍ ഇപ്പോഴും പാശ്ചാത്യാനുകരണം ശക്തമാണ്. കവികള്‍ക്ക് അനുകരിക്കാനും ആശയങ്ങള്‍ കടമെടുക്കാനും ഇവിടെ തന്നെ ധാരാളം ഉണ്ട്. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ ‘ലങ്കാലക്ഷ്മി’ എന്നൊരു നാടകം എഴുതിയത് ഏവര്‍ക്കും അറിയാം. അതിലെ നായകനായ രാവണനെ അവതരിപ്പിച്ച് അഭിനയമികവ് കാണിച്ചവരില്‍ പഴയകാലത്തെ കൈനിക്കര പത്മനാഭപിള്ള മുതല്‍ നടന്‍ മുരളി വരെയുള്ളതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ കണിമോള്‍ എന്ന കവി ‘ലങ്കയില്‍ നിന്നു വാങ്ങീ മലര്‍മങ്കയും’ എന്നപേരില്‍ ലങ്കാലക്ഷ്മിയെ ഇതിവൃത്തമാക്കി മാതൃഭൂമിയില്‍ ഒരു കവിത എഴുതിയിരിക്കുന്നു.
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ സുന്ദരകാണ്ഡത്തില്‍ നിന്നും കടമെടുത്ത ഇതിവൃത്തമാണ് കവി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരിക്കിലും കവിത വായിച്ചാല്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയേ മനസ്സില്‍ വരാന്‍ ഇടയുള്ളൂ. കാരണം അദ്ധ്യാത്മരാമായണത്തില്‍ ലങ്കാലക്ഷ്മിക്ക് പ്രത്യേക മഹത്വം ഒന്നും കല്‍പ്പിക്കപ്പെട്ടിട്ടില്ലല്ലോ. രാവണനെ മഹാനാക്കാനൊന്നും എഴുത്തച്ഛന്‍ മുതിര്‍ന്നിട്ടില്ല. രാവണനെ മഹത്വവല്‍ക്കരിച്ചത് ശ്രീകണ്ഠന്‍ നായരും വയലാറും കൂടി ചേര്‍ന്നാണ്. അവര്‍ക്ക് അതിന്റെ വിത്തുകള്‍ കിട്ടിയത് തമിഴ് രാഷ്ട്രീയക്കാരില്‍ നിന്നാണ്. കമ്പരാമായണത്തില്‍ നിന്നാണ് എന്ന് പൊതുവെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതു ശരിയല്ല. കമ്പര്‍ രാവണന് ഒരു മഹത്വവും നല്‍കിയിട്ടില്ല. അദ്ദേഹം ശരിക്കും രാമഭക്തനാണ്. പ്രാദേശിക ഭാഷകളില്‍ രാമന്റെ ഈശ്വരീയത ആദ്യം ഊന്നി പറയുന്നത് കമ്പരാണ്. നമ്മളിലേക്ക് തന്നെ ചുഴിഞ്ഞു നോക്കി ഒരു വിധം കൊള്ളാവുന്ന കവിത എഴുതിയ കണിമോള്‍ അഭിനന്ദനങ്ങള്‍ക്ക് അര്‍ഹയാണ്. ഇത്തരം എഴുത്ത് ഇപ്പോള്‍ വിരളമാണല്ലോ.
ഷീജ വക്കം പൊതുവേ നല്ല കവിതകള്‍ മാത്രം എഴുതുന്ന കവിയാണ്. അദ്ദേഹത്തിന്റെ പല കവിതകളും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. നല്ല പാരായണ വൈപുല്യം, ധ്യാനം, പദസമൃദ്ധി, ഇതിവൃത്തത്തിന്റെ പുതുമ ഇതൊക്കെ ഈ കവിയില്‍ പൊതുവേ കാണാനാവുന്നുണ്ട്. പ്രത്യേകിച്ച് വൃത്ത ദീക്ഷ ഒന്നുമില്ലെങ്കിലും നല്ല താളഭംഗി അനുഭവപ്പെടാറുണ്ട്.’ഭ്രാമകലീല’ എന്ന കവിതയിലും ഈ ഗുണങ്ങളൊക്കെയുണ്ട്. ‘ഭ്രാമകലീല’ എന്നു കവി പറയുന്നത് നിഷ്ഫലമായ കാമത്തെയാണ്. ”കാമുകര്‍ക്ക് വെറും രണ്ടു ചുണ്ടുകളാല്‍ മുദ്രവയ്ക്കാനാവുമോയീഹൃദയത്തിന്നഗാധഗര്‍ത്തം”കാമത്തിനും പ്രണയത്തിനും ചെന്നെത്താനാവാത്ത കവിയുടെ ഹൃദയത്തിലെ അഗാധ ഗര്‍ത്തത്തെ അടയാളപ്പെടുത്തുന്ന വരികള്‍ ഹൃദ്യവും സൂക്ഷ്മവും തന്നെ. കവി ഈ അടുത്തകാലത്ത് കല്ലടയാറും അതിന്റെ തീരത്തുള്ള ചെന്തരുണി വന്യജീവി സങ്കേതവുമൊക്കെ സന്ദര്‍ശിച്ചതായി തോന്നുന്നു. ചെങ്കുറിഞ്ഞിയെ ചെന്തരുണി എന്നു വിളിക്കുന്നത് അവിടെ മാത്രമാണല്ലോ. മറ്റിടങ്ങളിലൊക്കെ ഇപ്പോഴും ചെങ്കുറിഞ്ഞി തന്നെയാണ്. കവിയുടെ അറിവ് കല്ലടയാറിലും ചെന്തരുണിയിലും ഒതുങ്ങുന്നില്ല. അങ്ങ് ദിനോസര്‍ യുഗത്തോളം അതു സഞ്ചരിക്കുന്നു. അക്കാലത്തെ ജുറാസിക് ഉരഗവും ജിങ്കോ മരവുമൊക്കെ കവിതയില്‍ തിരനോട്ടം നടത്തുന്നു. കവിതയുടെ അന്ത്യത്തില്‍ ഭോഗമറ്റിട്ടൊരുനാളും യോഗ ഭാവമരുളല്ലേ കാമമേ എന്‍ മനം മായാമുക്തമാവല്ലേ എന്നാണ്. തനിക്ക് കാമത്തിന്റെ ഈ മായയില്‍ മുങ്ങിനിന്നാല്‍ മതിയെന്ന് തികച്ചും ലൗകികനായി കവി നില്‍ക്കുന്നു. അത് കവിയുടെ സ്ഥായീഭാവം ആണെന്നു പറയാനാവില്ല. കുറച്ചുകൂടി പ്രായം എത്തുമ്പോള്‍ ഈ ലൗകിക ബോധം മറഞ്ഞ് ആത്മീയ ഭാവം ഉള്ളത് കാണാം.
ഒരു കവി ലങ്കാലക്ഷ്മിയെയാണ് ഇതിവൃത്തമാക്കിയതെങ്കില്‍ ലോപാമുദ്രയെന്ന കവി അഗസ്ത്യ പത്‌നിയായ ലോപാമുദ്രയെ കവിതയ്ക്കുള്ള അസംസ്‌കൃത വസ്തുവാക്കി മാറ്റിയിരിക്കുന്നു. കവി സ്വന്തം പേരിന്റെ പൊരുള്‍ അന്വേഷിച്ചുപോയാണ് അഗസ്ത്യ പത്‌നിയില്‍ എത്തിയതെന്ന് തോന്നുന്നു.
അര്‍ദ്ധകേകയില്‍ കൈയ്യൊതുക്കത്തോടെ ലോപാമുദ്ര അഗസ്ത്യന്റെയും ലോപമുദ്രയുടെയും കഥ പറയുന്നു ‘അകത്തിയം’ എന്ന കവിതയിലൂടെ. ”നീ കവി കലപ്പയില്‍ തമിഴ്മണ്ണിനെക്കോത്തു വ്യാകരണങ്ങള്‍ കരവല്ലിയില്‍ വിടര്‍ത്തവേ” എന്നെഴുതുമ്പോള്‍ തമിഴ് ഭാഷാ ചരിത്രത്തെ കവി ചിമിഴില്‍ ഒതുക്കിയിരിക്കുന്നു. ”ആദിചോദകനേ നിന്‍ കരിഞ്ചുണ്ടൂതിത്തന്ന കാറ്റെടുത്തു ഞാന്‍ പ്രാണനാര്‍ന്നവള്‍ ലോപാമുദ്ര” എന്ന വരിയില്‍ ലോപാമുദ്രയുടെ ഉദ്ഭവത്തെയും കവി ചുരുക്കി അവതരിപ്പിക്കുന്നു. ശരിക്കും പാരമ്പര്യത്തിന്റെ ആരുറപ്പുള്ള കവിത എന്ന് വിളിക്കാം. വെറുതെ ചരിത്രം അവര്‍ത്തിച്ച് വൈരസ്യം സൃഷ്ടിക്കുന്നില്ല. നല്ല മോടിയുള്ള കാവ്യ ഭാഷയില്‍ തന്നെ അവതരിപ്പിച്ചു സൗന്ദര്യം സൃഷ്ടിക്കാന്‍ കവിക്ക് കഴിയുന്നുണ്ട്. ഈ കവിയും നമ്മളെ മടുപ്പിക്കുന്നില്ല.
അമ്മു ദീപയുടെ കവിത ‘ധനുമാസം’ പ്രത്യേകിച്ച് എടുത്തു പറയാന്‍ മേന്മയുള്ളതാണെന്ന് തോന്നുന്നില്ല. സന്ധ്യ ഇ.യുടെ ‘ഏഴാം നമ്പര്‍ വീട്ടിലെ കുട്ടികള്‍’യുദ്ധത്തിന്റെ കെടുതികള്‍ ഓര്‍മ്മിപ്പിക്കുന്നു. കൂട്ടത്തില്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ (Oscar Wilde)- ‘സെല്‍ഫിഷ് ജെയിന്റ്’ എന്ന കുട്ടിക്കഥയും ഓര്‍മ്മയില്‍ വരുന്നുണ്ട്. ആവിഷ്‌കാരത്തില്‍ പ്രത്യേക ഭംഗിയൊന്നുമില്ലാത്ത ഒരു ഗദ്യകവനം ഗിരിജ പാതേക്കരയുടെ കവിതയാണ് ‘പുല്ലിങ്ങലിലും പൂങ്കുളത്തിനുമിടയില്‍’ പതിവു പെണ്‍ കവിതാ എന്നു മാത്രമേ പറയാനുള്ളൂ. റോഷ്‌നി സ്വപ്‌നയുടെ കവിത ‘താമര മാണിക്യം’ പ്രത്യേക വൈശിഷ്ട്യമൊന്നുമില്ലെങ്കിലും മടുപ്പിക്കുന്നില്ല. പ്രണയിച്ചു പ്രണയിച്ചു മരിച്ച തന്റെ അമ്മായിയെയാണ് ഉത്തമപുരുഷാഖ്യാനത്തിലൂടെ (First person Narrative) കവി അവതരിപ്പിക്കുന്നത്. വലിയ ഗൗരവമുള്ള രചനയല്ലെങ്കിലും കവിതയുടെ സ്ഫുലിംഗം അവിടവിടെ ജ്വലിക്കുന്നതുതന്നെ. നാട്ടിന്‍പുറത്തെ പഴയകാല ജീവിതത്തെ സ്മരണയിലെത്തിക്കുന്ന റോഷ്‌നിയുടെ കവിത ഒരു മോശം രചനയല്ലെന്ന് തീര്‍ത്തു പറയാം. മാതൃഭൂമിയിലെ പത്താമത്തേയും അവസാനത്തേതുമായ കവിതയാണ് അനഘ.ജെ. കോലത്തിന്റെ ‘ഒരു മുറി സവാള.’ കവിതയ്ക്ക് എന്തും വിഷയമാവാം. ഓഗ്ഡന്‍ നാഷ് (Ogden Nash) എന്ന കവി Common cold എന്ന പേരില്‍ ഒരു കവിത എഴുതിയിട്ടുണ്ട്. എമിലി ഡിക്കിന്‍സണ്‍ (Emily Dickinson)- I’am Nobody Who are You – എന്നിങ്ങനെ ഒരു കവിത സൃഷ്ടിച്ചിട്ടുണ്ട്. ഇങ്ങനെ ഏറ്റവും നിസ്സാരമായ കാര്യങ്ങളെ പ്രതി പലരും കവിതകള്‍ എഴുതിയിട്ടുണ്ട്. ഇവിടെ അനഘ.ജെ. കോലത്ത് മുറിച്ച സവാളയെക്കുറിച്ചെഴുതിയിരിക്കുന്നു.
സമകാലിക മലയാളത്തില്‍(ഫെബ്രു 9) ക്യാപ്റ്റന്‍ ഗോവിന്ദന്‍ എന്നൊരാള്‍ എഴുതിയിരിക്കുന്ന കഥ ചുവന്ന നേര്‍ത്തവര രണ്ടുതവണ വായിച്ചു നോക്കിയിട്ടും കഥാകൃത്തിന്റെ വിവക്ഷകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാനാകുന്നുല്ല. സുഭാഷ് ചന്ദ്രന്റെ സമുദ്രശില എന്ന നോവല്‍ വായിച്ച ശേഷമാവണം ഇങ്ങനെയൊരു കഥയ്ക്ക് കഥാകൃത്തിന് പ്രചോദനം ലഭിച്ചതെന്ന് തോന്നുന്നു. പാച്ചന്‍ എന്ന കുട്ടി വേണ്ടത്ര ബുദ്ധിവളര്‍ച്ചയില്ലാത്ത കുട്ടിയാണെന്നും ആ കുട്ടിയെ കാണാതായെന്നും മാത്രമേ മനസ്സിലാക്കാനായുള്ളൂ. കുട്ടിയുടെ തിരോധാനത്തിന്റെ കാരണമോ കഥാവസാനം കുട്ടി വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെ യുക്തിയോ ഒന്നും രചയിതാവ് വെളിവാക്കുന്നില്ല. ആകെ ഒരു പുകമറയ്ക്കുള്ളില്‍ നില്‍ക്കട്ടേ എന്നാവും കാഥികന്റെ ലക്ഷ്യം.
ബുദ്ധികൊണ്ട് മാത്രം കഥയെഴുതുന്ന ആനന്ദിനെപ്പോലെ മറ്റൊരാള്‍ നമ്മുടെ ഭാഷയിലില്ല. എത്രയൊക്കെ നിരസിച്ചാലും ആനന്ദ് തന്റെ ശൈലിയില്‍ ഒരു മാറ്റവും വരുത്താന്‍ തുനിഞ്ഞിട്ടില്ല. വികാരങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നവരാണ് നമ്മുടെ എല്ലാ എഴുത്തുകാരും. ആ കൂട്ടത്തില്‍ ബുദ്ധിയെ അഭിസംബോധന ചെയ്യുന്ന ആനന്ദ് വ്യത്യസ്തനായി നിലകൊള്ളുന്നു. വികാരപക്ഷത്തു നില്‍ക്കുന്ന ആസ്വാദകരും വിമര്‍ശകരും അദ്ദേഹത്തിനെതിരെ പുരികം ചുളിക്കാറുണ്ട്. എന്നാല്‍ വികാരപരമായതെല്ലാം ക്ഷണികവും ധൈഷണികമായവ ശാശ്വതവുമാണെന്ന് കാലം തെളിയിക്കുന്നുണ്ട്. വികാര തീവ്രമായ ആവിഷ്‌ക്കാരങ്ങള്‍ ക്ഷണികമായ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചു മറഞ്ഞുകഴിഞ്ഞു. കാറ്റു പിടിക്കാത്ത കല്‍ത്തൂണുപോലെ ആനന്ദ് നിലകൊള്ളുന്നു. ഭാഷാപോഷിണി ഫെബ്രുവരി ലക്കത്തില്‍ ആനന്ദുമായി എന്‍.എസ്.മാധവന്‍ നടത്തുന്ന അഭിമുഖം അദ്ദേഹത്തിന്റെ രചനാരീതികളിലേക്ക് വെളിച്ചം വീശുന്നു. വായനയെ സാര്‍ത്ഥകമാക്കുന്നു.






















