അനുഭൂതിയുടെയും ആത്മനിര്‍വൃതിയുടെയും സമന്വയഭാവമാണ് ആറ്റുകാല്‍ പൊങ്കാല. ആദരിക്കലിന്റെയും സ്‌നേഹസ്വീകാര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഉത്സവമായ ആറ്റുകാല്‍പൊങ്കാല അവിശ്വസ നീയമാംവിധം ദേശദേശാന്തരങ്ങള്‍ കടന്നെത്തിയതും അതുകൊണ്ടുതന്നെയാണ്.
സൃഷ്ടി തുടങ്ങുന്നത് മാതാവില്‍ നിന്നാണ്. അമ്മയാണ് ശക്തി. അമ്മയാണ് പ്രപഞ്ചം. ആദിപരാശക്തിയുടെ ചൈതന്യമാണ് പ്രപഞ്ചത്തിലെ സകലചരാചരങ്ങളുടെയും അഭയം. ആ ആദിപരാശക്തി എപ്പോഴും തന്നെയാശ്രയിക്കുന്ന മക്കള്‍ക്കെല്ലാം പുണ്യം ചൊരിഞ്ഞു തേജസ്വിനിയായി വിളങ്ങുന്ന മഹാസങ്കല്പത്തില്‍ നാം പൊങ്കാലസമര്‍പ്പണ നിര്‍വൃതിയിലാണ്. ഉണര്‍വ്വിന്റെയും അനുഗ്രഹങ്ങളുടെയും നാഥയായ ആറ്റുകാലമ്മ ജനകോടികള്‍ക്കു അഭയവരദായിനിയാണ്. ആശ്രയിക്കുന്നവര്‍ക്ക് ധനവും ജ്ഞാനവും അമ്മ സര്‍വഥാ ചൊരിയുന്നു. ഭക്തര്‍ക്ക് തങ്ങളുടെ പരാശക്തിയെപൂജിക്കാന്‍, നിവേദ്യമൊരുക്കാന്‍ കിട്ടുന്ന അപൂര്‍വ്വദിനങ്ങളില്‍ ഒന്നാണ് പൊങ്കാലദിനം.
കുംഭമാസത്തിലെ പൂരംനാളില്‍ ശ്രീ അനന്തപുരേശന്റെ തിരുനഗരി ഉത്സവലഹരിയില്‍ നീരാടുന്ന കാഴ്ച ആരെയും ഹര്‍ഷപുളകിതരാക്കും. മനസ്സില്‍നിന്നും കഠിനദുഃഖങ്ങളുടെ കെട്ടിറക്കി, സങ്കടങ്ങള്‍ക്കു പ്രതിവിധി തേടി നിറഞ്ഞ മനസ്സോടെ അമ്മയെ വണങ്ങി, തിരിച്ചുപോകുന്ന ഭക്തര്‍ വീണ്ടും ഒരു പൊങ്കാലക്കായി നൊയമ്പുനോറ്റിരിയ്ക്കുന്നു. പൊങ്കാലയിടുന്ന ഓരോരുത്തരുടെയും ഹൃദയഭാരങ്ങളിറക്കി, മഹാമായയുടെ മഹനീയസാന്നിധ്യം അനുഭവവേദ്യമാക്കുന്നു. പൊങ്കാലയുടെ മറ്റൊരു പ്രാധാന്യമെന്തെന്നാല്‍ തങ്ങളുടെ ഒരു വര്‍ഷത്തെ സമ്പാദ്യത്തില്‍ ഒരുവിഹിതം അമ്മയ്ക്ക് നിവേദ്യമായി അര്‍പ്പിയ്ക്കുന്നുഎന്നതുകൂടിയാണ്.
മാതൃപുത്ര ബന്ധം ഊട്ടിയുറപ്പിക്കല്‍, പ്രപഞ്ചമാതാവിനെ സ്തുതിക്കല്‍, അഭയംനല്‍കുന്ന പുണ്യവതി, കര്‍മ്മോല്‍സുകമായി പ്രവര്‍ത്തിക്കാന്‍ കരുത്തുനല്‍കുന്ന അമ്മയെ ഓര്‍മ്മിക്കല്‍ ഇതെല്ലാം കൂടിയാണ് പൊങ്കാല. ദേവ്യുപാസന നമ്മുടെ ആരാധനയുടെ അവിഭാജ്യഘടകമാണ്. പരാശക്തിയുടെകാരുണ്യാതിരേകത്തില്‍ ഭക്തജനസഹസ്രങ്ങള്‍ ഉപാസനാപൂര്‍ണ്ണരായി ദേവീസന്നിധിയില്‍ നിലകൊള്ളുന്ന ദിവ്യ മുഹൂര്‍ത്തത്തില്‍ പ്രകൃതിയും മനുഷ്യനും എങ്ങനെ ഒത്തുചേരുന്നു എന്നത് ഈ ആരാധനാവൈശിഷ്ട്യത്തില്‍ നാം എടുത്തുകാണേണ്ടതാണ്. സ്ത്രീയായിപ്പിറന്ന ഓരോ ജന്മത്തിനും അവരവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. ആ കര്‍ത്തവ്യങ്ങളുടെ പൂര്‍ത്തീകരണം ഒരുമാതാവാകുന്നതിലൂടെയേ പരിസമാപ്തിയില്‍ എത്തുന്നുള്ളു. അമ്മയാണ് എന്നെന്നും നമ്മുടെയും ലോകത്തിന്റെയും കാരുണ്യമൂര്‍ത്തി. അമ്മയില്‍ നിന്നേ നമുക്ക് ശാന്തിയും സമാധാനവും ലഭിക്കൂ. ആ അറിവ്, ആ വിശ്വാസം ഊട്ടിയുറപ്പിക്കലാണ് പൊങ്കാലയിലൂടെ നാം വര്‍ഷംതോറും ചെയ്യുന്നത്.
ക്ഷേത്രാചാരങ്ങളുടെ ഭാഗമായ കുത്തിയോട്ടം, കോലംതുള്ളല്‍, പടയണി, പൂപ്പട എന്നിവയെല്ലാം ദ്രാവിഡാചാരങ്ങളാണ്. കേരളത്തിലെ ഭഗവതീക്ഷേത്രങ്ങളിലാണ് പ്രധാനമായും ഈ ആചാരങ്ങള്‍ പണ്ടുകാലം മുതലേ കണ്ടുവരുന്നത്. ഇവയെല്ലാം പൊതുവെ ഉര്‍വ്വരതാനുഷ്ഠാനങ്ങളാണ്. മാതൃദേവതാരാധനയും ഭൂമിപൂജയും കാര്‍ഷിക സംസ്‌കൃതിയുമാണ്, ഇത്തരം അനുഷ്ഠാനങ്ങള്‍ക്ക് പ്രധാന ഘടകങ്ങളാകുന്നത്. കേരളത്തിലെ മിക്ക ഉത്സവങ്ങള്‍ക്കും ഭൂമിയുമായി, പ്രകൃതിയുമായി ബന്ധമുണ്ട്. ഭൂമി പൂര്‍ണ്ണയും പുഷ്‌കലയും ആര്‍ദ്രയുമാകുമ്പോഴാണ് ഉര്‍വ്വരത അതിന്റെ നാനാവിധമായ ഐശ്വര്യത്തോടെ പ്രകടമാകുന്നത്. അപ്പോള്‍, ഒരുതരത്തില്‍ ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ഭൂമിപൂജയും പ്രകൃത്യുപാസനയുംകൂടിയാകുന്നു.
പടയണി പ്രധാനമായും കടമ്മനിട്ട, നീലംപേരൂര്‍ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. കോലമെന്ന വഴിപാട് ആലപ്പുഴ ജില്ലയിലെ കാഞ്ഞൂര്‍ ഭഗവതിക്ഷേത്രത്തിലാണ് ഏറെ പ്രാധാന്യത്തോടെ നടത്തിവരുന്നത്. ഒരു നാടിന്റെ മുഴുവന്‍ ഉത്സവലഹരി കാഞ്ഞൂര്‍ കോലത്തില്‍ അലിഞ്ഞുചേര്‍ന്നിരിയ്ക്കുന്നു. ഓണത്തിനുപോലും നാട്ടിലില്ലാത്ത പ്രവാസികള്‍ ജനുവരിമാസത്തില്‍ തങ്ങളുടെ നാട്ടിലെത്തുന്ന സവിശേഷ ഉത്സവ സാഹചര്യത്തെ സൃഷ്ടിക്കുമാറ് സര്‍വ്വമത സമന്വയമായ, ഭക്തിസംവര്‍ദ്ധകമായ കാഴ്ച അതിന്റെ സവിശേഷതയെ വിളിച്ചറിയിക്കുന്നതാണ്. കോലത്തിന്റെ ചടങ്ങുകളെല്ലാംതന്നെ പ്രകൃതിയുമായി അഭേദ്യബന്ധംപുലര്‍ത്തുന്നു, കവുങ്ങ് (അടയ്ക്കാമരം) എന്ന വൃക്ഷമാണ് ഈ ചടങ്ങിലെ പ്രധാന ഉപയോഗവസ്തു.
കവുങ്ങു മുറിക്കുന്നതിലൂടെ ചടങ്ങ് ആരംഭിക്കുന്നു. കവുങ്ങിന്റെ പാളയാണ് കോലത്തിലെ പ്രധാനഘടകം. കവുങ്ങിന്റെ തടിയാണ് കോലത്തിന്റെ ചട്ടം. കുരുത്തോലയാണ് മറ്റു പ്രധാനവസ്തു. തെങ്ങിന്‍ ചൂട്ടുകറ്റ, തേങ്ങാമുറി, പൂക്കുലപ്പൂവ്, വെറ്റില, പാക്ക്, തൂശനില, നെല്ല്, അരി, ചന്ദനം എന്നിങ്ങനെ ഭൂമിയില്‍നിന്ന് ലഭിക്കുന്ന നൈസര്‍ഗ്ഗിക വസ്തുക്കളാല്‍ അണിഞ്ഞൊരുങ്ങി യാണ് കോലം പുറപ്പെടുക. നയനമനോഹരമായ കാഴ്ചയാണ് കോലമെഴുന്നള്ളത്ത്. മഴമാറി, പ്രസന്നമായ ചുടുവെയിലെരിയുന്ന വയലിലൂടെ നീങ്ങുന്ന ‘ജീവത’യിലേറിയ ദേവതമാരും നിലാവൊഴുകുന്ന വീഥികളിലൂടെ നിറതാളമേളത്തോടെ നീങ്ങുന്ന കോലങ്ങളും പടയണിയും നമ്മുടെ ആത്മാവോളം ആഴത്തില്‍പതിഞ്ഞ സാംസ്‌കാരിക സമ്പന്നതയുടെ അടയാളങ്ങള്‍തന്നെയാണ്. നെല്ല്, തേങ്ങ, വാഴ, കവുങ്ങ്(കമുക്), പൂക്കള്‍ എന്നിവയില്ലാതെ നമുക്ക് ഒരാഘോഷവുമില്ല.
അങ്ങനെനോക്കുമ്പോള്‍ നമ്മുടെ ക്ഷേത്രോത്സവങ്ങളെല്ലാം പ്രകൃത്യുപാസന കൂടിയാണ്. മുളയിടീല്‍, പന്തലുനാട്ടല്‍,ധ്വജപൂജ, കാപ്പുകെട്ടല്‍, കൊടിയേറ്റ്, ഉഷ:പൂജ, ഉത്സവബലി, ആറാട്ടെഴുന്നള്ളത്ത്, പറയെടുപ്പ്, കൊടിയിറക്ക്, അതുപോലെതന്നെ കുരുസി(കുരുതി), എന്നിവയെല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ടാണ് നടത്താറുള്ളത്.
ആറാട്ടിന് നമ്മുടെ ജലാശയങ്ങള്‍തന്നെ വേണം. മാവിലയും ആലിലയും കുരുത്തോലയും വെറ്റിലയും ചേര്‍ത്തലങ്കരിച്ച പന്തലാണ് അന്‍പൊലിയ്ക്കും, പടുക്കയ്ക്കും, ആഴിയ്ക്കും നമ്മള്‍ നിര്‍മ്മിക്കുന്നത്. അവലും മലരും, ശര്‍ക്കര, പഴം, തേന്‍, കല്‍ക്കണ്ടം എന്നിവയേതുമില്ലാതെ ഒരുക്കങ്ങളേതും പൂര്‍ത്തിയാകില്ല.
കുത്തിയോട്ടവും ഇതുപോലെതന്നെ, പ്രകൃതിയുമായി ഏറെബന്ധപ്പെട്ട ആചാരമാണ്. വാഴയില ശുദ്ധിയാര്‍ന്നസ്ഥലത്തുവെച്ച് വാട്ടിക്കെട്ടിയാണ് കുത്തിയോട്ടക്കാരെ ഉടുപ്പിക്കുന്നത്. കണ്മഷികൊണ്ട് കണ്ണെഴുതും. ഒരുപഴുത്ത പാക്ക് കത്തിയില്‍ കുത്തി തലയ്ക്ക് മുകളില്‍ പിടിക്കും. ചൂരല്‍ മുറിയുകയെന്നൊരു ചടങ്ങും ഇതിലുണ്ട്. ഈ ആഘോഷങ്ങളുടെയെല്ലാം പ്രധാന സവിശേഷത മതസൗഹാര്‍ദ്ദമാണ്. കുത്തിയോട്ടത്തിനും കോലത്തിനും ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല.
അവര്‍ താനേവന്നുകൊള്ളും. നാനാമത വിഭാഗങ്ങളും അന്യഥാത്വമില്ലാതെ ഭാരതീയതയെ ആദരപൂര്‍വ്വം സ്വീകരിക്കുന്ന മഹനീയമായ കാഴ്ചയാണ് എവിടെയും ഈ സന്ദര്‍ഭങ്ങളിലെല്ലാം പ്രകടമാകുന്നത്. ഔപചാരികതയില്ലാത്ത ഒത്തൊരുമയുടെയും സ്‌നേഹോദാരതയുടെയും അനുഷ്ഠാനപൂര്‍വ്വകമായ ദൃഷ്ടാന്തങ്ങളാണ് ഇതിലെല്ലാം കാണുവാന്‍ കഴിയുന്നത്. കൊട്ടും കുരവയും താലപ്പൊലിയും താളമേളങ്ങളുമായി രാത്രിയെപ്പോലും പകലാക്കുന്ന ഈ ആഘോഷങ്ങളില്‍ പ്രകൃതിയും മനുഷ്യരും ഒന്നാകുന്നു. തങ്ങള്‍ കൃഷി ചെയ്തുനേടിയ വിഭവങ്ങള്‍കൊണ്ട് നാടിന്റെ ഭരദേവതയായപരാശക്തിയ്ക്ക് നിവേദ്യമൊരുക്കുന്നു. പൊങ്കാല അഥവാ പൊങ്കല്‍ ഒരുക്കുന്നത് ആത്മസമര്‍പ്പണത്തിന്റെ ഭാഗമായാണ്. വയലാണ് നമ്മുടെകലവറ. ആ വയലില്‍ വിളയുന്ന പൊന്മണികള്‍ക്കു കാവലാകുന്നദേവതകള്‍ക്കു ആണ്ടിലൊരിയ്ക്കല്‍ നമ്മളും ഭക്തിപൂര്‍വ്വം അന്നമൂട്ടുന്നു.
അങ്ങനെ ഉര്‍വ്വരതാസങ്കല്പത്തില്‍ അധിഷ്ഠിതമായ നമ്മുടെ എല്ലാ ആഘോഷങ്ങളും ഭാരതീയ സംസ്‌കൃതിയെ, കേരളത്തനിമയെ, ഒന്നാകെ ഐശ്വര്യപൂര്‍ണ്ണമാക്കുന്നു. പ്രപഞ്ചനന്മകളെ ആവാഹിയ്ക്കുവാനുള്ള അവസരംകൂടിയാകുന്നു ഇതെല്ലാം! ചൂഷണത്തിനും നാശത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന പ്രാപഞ്ചിക നന്മകളെ അതില്‍നിന്നും പോഷണത്തിനും സ്ഥായിയായ നിലനില്‍പ്പിനും വേണ്ടി തൊട്ടുണര്‍ത്തുവാന്‍ പര്യാപ്തമാകുംവിധമാണ് ഈ ആചാരവിശേഷങ്ങള്‍ എല്ലാംതന്നെ. നമ്മുടെ ലക്ഷ്യവും അതുതന്നെയാകട്ടെ!





















