കേരളരാഷ്ട്രീയം നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു എന്നതാണ് സമീപകാല രാഷ്ട്രീയ ചര്‍ച്ചകളുടേയും, ഈയിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്താന്‍ സാധിക്കുക.ഇതിന്റെ അര്‍ത്ഥാന്തരന്ന്യാസമാണ് സച്ചിദാനന്ദന്റെയും എം.എന്‍.കാരശ്ശേരിയുടേയും വാമൊഴികള്‍.
1957-ലെ പൊതു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ചിരുന്ന മുദ്രാവാക്യങ്ങളിലൊന്ന് ‘ചെങ്കോട്ടയിലും ഞങ്ങള്‍ ചെങ്കൊടി പാറിക്കും’ എന്നതായിരുന്നു. പക്ഷേ അധികനാള്‍ കഴിയും മുന്‍പ് പാര്‍ട്ടി ക്ഷയിക്കുകയും ഉള്‍പ്പിരിവുകളുണ്ടാവുകയും ഒടുവി ല്‍ ഇന്നത്തെ നിലയില്‍ എല്‍ഡിഎഫ് എന്ന സംവിധാനത്തിലെത്തുകയും ചെയ്തു.
ഒരുകാലത്ത് റഷ്യയേയും ചൈനയേയും സ്ലോവാക്യയേയും പോലുള്ള നാടുകളെ ചൂണ്ടിക്കാണിച്ച് ആശയാദര്‍ശം മുന്നോട്ട് വച്ചവര്‍ക്ക് പിന്നീട് പശ്ചിമബംഗാളും ത്രിപുരയും ആവേശമായി. കെ.ജി ശങ്കരപ്പിള്ളയെപ്പോലുള്ളവര്‍ കവിതകളും കഥകളും നാടകങ്ങളുമായി രംഗം കീഴടക്കി. പ്രവ്ദയും സോവിയറ്റ് യൂണിയനും ചിന്തയും ദേശാഭിമാനിയും വായിക്കാത്തവര്‍ വിഡ്ഢികളാണെന്ന തോന്നല്‍ യുവാക്കള്‍ക്കിടയില്‍ ആന്ധ്യമായിപ്പടര്‍ന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും ദാസ് ക്യാപ്പിറ്റലിന്റെയും അടിസ്ഥാനത്തില്‍ സാഹിത്യ ചര്‍ച്ചകള്‍ വളര്‍ന്നു. ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനത്തില്‍ സാഹിത്യചിന്തകള്‍ ഉടലെടുത്തു. കെപിഎസ്‌സിയും പുരോഗമന കലാസാഹിത്യ പ്രസ്ഥാനവും തഴച്ചു വളര്‍ന്നു.
പിന്നീട് കാണുന്നത് കമ്മ്യൂണിസത്തിന്റെ ആഗോള പതനമാണ്. പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്റ്റും നടപ്പാക്കിയിട്ടും റഷ്യ തകര്‍ന്നു. ബര്‍ളിന്‍ മതില്‍ പൊളിച്ചടുക്കി ജനത മുന്നേറി. ചൈനയില്‍ ടിയാനമെന്‍ ചത്വരത്തില്‍ ലക്ഷങ്ങള്‍ ജീവത്യാഗം ചെയ്തു. പശ്ചിമ ബംഗാളില്‍ സിങ്കൂരിലും നന്ദിഗ്രാമിലും വംശഹത്യകള്‍ അരങ്ങേറി. ത്രിപുര തകര്‍ന്നടിഞ്ഞു. കേരളത്തില്‍ പുരോഗമന കലാ സാഹിത്യ പ്രസ്ഥാനം സ്വയംഹത്യയിലെത്തി. മുണ്ടശ്ശേരിയെ ‘രൂപഭദ്രന്‍’ എന്ന് കളിയാക്കിയ കാലം വന്നു, എം.പി. പോളും കുറ്റിപ്പുഴയും വയലാറും ഗുപ്തന്‍ നായരും തുടങ്ങി തകഴിയുള്‍പ്പടെ എല്ലാവരും തിരിഞ്ഞു നടന്നു. ‘ഗര്‍ഭത്തൊഴിലാളി യൂണിയന്‍’ എന്ന് സിപിഎമ്മിന്റെ തൊഴിലാളി സംഘടനയെ വിളിക്കേണ്ട ഗതികേട് സി.ജെ. തോമസിനുണ്ടായി. വേര്‍പിരിഞ്ഞ ഗൗരിയമ്മയും കമിതാവും ഒടുവില്‍ക്കാലം സിപിഎമ്മിനെ വെറുത്തു (ചരിത്രം സാക്ഷി).
സിപിഎം എന്ന രാഷ്ട്രീയപാര്‍ട്ടി ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. എഴുപതുകളിലെ നാടകങ്ങളോ നാടന്‍ പാട്ടോ മുദ്രാവാക്യങ്ങളോ ഏറ്റെടുക്കാന്‍ പുതിയ തലമുറ തയ്യാറല്ല. ”അന്തിക്കമ്പലമുറ്റത്ത്, അരയാല്‍ത്തറയുടെ അരികത്ത് ആറടി മുളവടി കുറുവടിയേന്തും ആര്‍.എസ്.എസ്സിന്‍ സംസ്‌കാരം, ചീഞ്ഞ്‌നാറിയ സംസ്‌ക്കാരം….. ആറടിമണ്ണില്‍ കുഴിച്ചുമൂടാന്‍ ഇതാ വരുന്നു സിപിഎം” എന്ന് പാടിയവര്‍ ഇന്ന് ക്ഷേത്രഭരണവും ജപമാലയും രാമായണ പാരായണവുമായി ജീവിക്കുന്നു. പടുകൂറ്റന്‍ ജാഥകള്‍ നിലച്ചു, സമ്മേളന നഗരികളില്‍ കസേരകള്‍ മാത്രമായി….. ഒടുവില്‍ കൂലി കൊടുത്ത് ബംഗ്ലാദേശികളെ ഇറക്കേണ്ട ഗതികേടിലുമായി. ആഗോള അയ്യപ്പ സംഗമം പോലും കടലാസ് പുലിയായി.
ഒന്നു കൂടി പുറകോട്ട് നോക്കുക: അടിയന്തിരാവസ്ഥയെ ഭയന്നും അനുകൂലിച്ചും കമ്മ്യൂണിസ്റ്റുകാര്‍ ജീവനും സ്വത്തും സംരക്ഷിച്ചു. ഭൂപരിഷ്‌ക്കരണത്തിലൂടെ പാര്‍ട്ടി നേതാക്കന്മാരുടെ സ്വത്ത് സംരക്ഷിക്കുകയും മതപ്രീണനം നടത്തുകയും ഹൈന്ദവ പീഡനം തുടരുകയും ചെയ്തു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു, കൊള്ളയടിക്കപ്പെട്ടു. 1921 ലെ കലാപകാരികളെയും കുടുംബത്തേയും ആദരിച്ചു, വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിക്ക് സ്മാരകമന്ദിരം പണിതു. ഭൂരിപക്ഷ പീഡനവും ന്യൂനപക്ഷ പ്രീണനവുമായി ഭരണം നിലനിര്‍ത്തി.
ഇതേ രീതി തന്നെയായിരുന്നു കോണ്‍ഗ്രസ്സിനും. നെഹ്‌റുവിന്റെ ന്യൂനപക്ഷ പ്രീണന നയവും വനവാസികളും ചേരിനിവാസികളും തീരദേശ വാസികളുമായ ഹൈന്ദവരെ അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത് 1947 മുതല്‍ 34 വര്‍ഷക്കാലം കുടുംബ ഭരണം തുടര്‍ന്നു. അടിയന്തിരാവസ്ഥയും തുര്‍ക്ക് മന്‍ ഗേറ്റിലെ വിപ്ലവവും സിക്ക് കൂട്ടക്കൊലയുമെല്ലാം കോണ്‍ഗ്രസിന്റെ അന്ത്യംകുറിച്ചു. ബിന്ദ്രന്‍വാലയിലൂടെ വീണ്ടും അധികാരം നേടിയ ഇന്ദിര സ്വയം കുഴിച്ചകുഴിയിലടങ്ങി. ഉത്തര ഭാരതത്തില്‍ ജനതയനുഭവിച്ച കഷ്ടതകള്‍ അവിടത്തെ ജനതയെ സ്വയം ബോധവാന്മാരാക്കിയപ്പോള്‍ നേതാക്കള്‍ തിരഞ്ഞെടുപ്പിനെ നേരിടാനാവാതെ മലബാറിന്റെ മണ്ണിലേക്ക് പലായനം ചെയ്തു. മതപ്രീണനത്തിന്റെ വളക്കൂറിലാണ് രക്ഷയെന്ന ബ്രഹ്മാസ്ത്ര ചിന്ത കോണ്‍ഗ്രസിന്റെ അവസാനത്തെ ആയുധമായി ഇന്ന് അവശേഷിക്കുന്നു.
ഒടുവില്‍ സ്വയം തല്ലിത്തകരുന്ന സംഘടനകളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും അധ:പതിക്കുന്നത് കണ്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് യുഡിഎഫിന്റെ മേല്‍ക്കൈ നേടി. ഇനിമേലില്‍ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനുമെന്നല്ല, എല്‍ഡിഎഫിനും യുഡിഎഫിനും സാധിക്കില്ല എന്ന അവസ്ഥ കേരളത്തിലും സംജാതമായിരിക്കുന്നു.
തൃശ്ശിവപേരൂരും തിരുവനന്തപുരവും വരും നാളുകളില്‍ പാലക്കാടും കോഴിക്കോടും തൊടുപുഴയിലും കാസര്‍കോടും ആവര്‍ത്തിക്കുമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിരവധി എംഎല്‍എമാര്‍ ബിജെപിക്ക് കേരളത്തിലുണ്ടാകുമെന്ന് ഉറപ്പാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഭാരതം കോണ്‍ഗ്രസ് മുക്ത രാഷ്ട്രമാവുമെന്ന് യുഡിഎഫും എല്‍ഡിഎഫും ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഈ വിലയിരുത്തലാണ് എം.എന്‍. കാരശ്ശേരിയുടെയും സാറയുടെയും സച്ചിദാനന്ദന്റെയും പത്മനാഭന്റെയും ചിന്തയുടെ കാതല്‍.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റയ്ക്ക് അധികാരത്തിലെത്തില്ല. ഭരണ വിരുദ്ധ വികാരങ്ങളെ ഗൃഹ സമ്പര്‍ക്കത്തിലൂടെ മറികടന്ന് അധികാരം നിലനിര്‍ത്താമെന്ന എല്‍ഡിഎഫ് ചിന്തയും വെറുതെയാണ്. ഭൂരിപക്ഷം ലഭിക്കാതെ മുന്നണികള്‍ ചിന്നിച്ചിതറും. ഇത് ചിലര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ചില ഭരണപക്ഷ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും തുടര്‍ഭരണമാണ് ആഗ്രഹം. സ്വന്തം കാലം കഴിഞ്ഞാല്‍ പ്രളയമായാലും കുഴപ്പമില്ല എന്നാണ് സ്വാര്‍ത്ഥരായ അവരുടെ ചിന്ത. ഇത് വച്ചുപൊറുപ്പിച്ചാല്‍, കുറഞ്ഞ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരും. അതിന് ഭരണ സ്ഥിരതയുണ്ടാവില്ല എന്ന് മാത്രമല്ല കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാവും. അങ്ങനെ വന്നാല്‍ ലീഗ് എവിടേക്ക് വേണമെങ്കിലും മാറാം. കാരണം മലബാറിന്റെ മണ്ണില്‍ മാത്രം നിന്നുകൊണ്ട് ലീഗിന് നിലനില്‍ക്കാനാവാതെ വന്നാല്‍ അവര്‍ ബിജെപിയെ പിന്‍തുണക്കും. കേരള കോണ്‍ഗ്രസിനും സ്ഥിതി അതാവും. ഇനി അതല്ലെന്നിരിക്കട്ടെ: വരുന്ന ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് ഇപ്പോഴുള്ള അത്ര എം.പിമാര്‍ യുഡിഎഫിന് കിട്ടില്ല….. എല്‍ഡിഎഫിനും കിട്ടില്ല. കേന്ദ്രത്തില്‍ 400 ല്‍പ്പരം അംഗങ്ങള്‍ ബിജെപിക്കുണ്ടാവും. കേരളവും ബിജെപിയുടെ കയ്യിലാവും.
ഈ ദുരവസ്ഥ എല്‍ഡിഎഫിനും യുഡിഎഫിനും (വിശിഷ്യാ സിപിഎമ്മിന്) വരാതിരിക്കാനാണ് മറ്റ് ചില ന്യായവാദങ്ങള്‍ നിരത്തി കാരശ്ശേരിയും സച്ചിദാനന്ദനും സാറയും എല്‍ഡിഎഫ് അധികാരത്തില്‍ വരരുതെന്നും, വന്നാല്‍ സിപിഎം പശ്ചിമ ബംഗാളിലെപ്പോലെ തകരും എന്നും സൂചിപ്പിച്ചത്. ഇതാണ് അര്‍ത്ഥാന്തരന്യാസ ചിന്ത. കാരശ്ശേരി ഇടത് പക്ഷ സഹയാത്രികനല്ലെന്നിരിക്കിലും കടുത്ത ഹിന്ദുത്വവിരുദ്ധനാണ് എന്നത് കൂടി കൂട്ടിവായിക്കുക.
ഇപ്പോഴത്തെ സിപിഎം (എല്‍ഡിഎഫ്) മേല്‍ക്കൈ ഭരണത്തില്‍ കേരളത്തില്‍ അക്രമവും അഴിമതിയും പീഡനവും അരാജകത്വവുമുണ്ടെന്ന തുറന്ന് പറച്ചിലും ഇവരുടെ ചിന്തയില്‍ക്കാണാം. അവസരവാദികളായ എഴുത്തുകാരില്‍പ്പെടുന്നവരാണ് ഇവരില്‍ ചിലര്‍ എന്നതും മറക്കരുത്.
‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന് തുടങ്ങുന്ന നമ്പ്യാര്‍ തത്വം ഇവരുടെ വൈറസാണ്. മാറ്റമല്ല, നന്മയല്ല, ബിജെപിയെ കേരളത്തില്‍ വേര് പിടിക്കാന്‍ അനുവദിക്കാതിരിക്കാനുള്ള പാഴ്‌വേലയാണ് ഈ ബുദ്ധിജീവികളുടെ കുരയില്‍ നിഴലിക്കുന്ന ഭാഷ. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന്റെയും ഇന്‍ഡിയുടെയും എംഎല്‍എ സംഖ്യ കുറയുമെന്നതിലുള്ള ആശങ്കയാണ് കേരളത്തിലെ വില കുറഞ്ഞ എഴുത്താശാന്മാരുടെ ഈ മുറവിളിക്ക് പിന്നില്‍ എന്ന് നാം തിരിച്ചറിയുക. ഒന്നുകൂടി : എല്‍ഡിഎഫ്, യുഡിഎഫ് എന്ന ചിന്തവേണ്ട, ഒന്നായി നില്‍ക്കൂ….. എന്നാണ് ഈ എഴുത്താണിത്തൊഴിലാളികളുടെ മതം.





















