ഭാരതത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ കുറച്ചെന്ന വാര്‍ത്ത വെറും ഒരു സാമ്പത്തിക തീരുമാനമായി മാത്രം കാണാന്‍ കഴിയില്ല. ഇത് ഭാരതത്തിന്റെ മാറിയ ആഗോള സ്ഥാനത്തെയും, ശക്തമായ നയതന്ത്ര സമീപനത്തെയും, ലോക രാഷ്ട്രീയത്തില്‍ ഭാരതം ഇന്ന് വഹിക്കുന്ന നിര്‍ണായക പങ്കിനെയും വ്യക്തമാക്കുന്ന ഒരു ദിശാസൂചികയാണ്. ഒരുകാലത്ത് വികസ്വര രാജ്യമെന്ന നിലയില്‍ മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഭാരതം ഇന്ന് അമേരിക്ക പോലുള്ള സൂപ്പര്‍ പവര്‍ രാജ്യങ്ങള്‍ പോലും ഗൗരവത്തോടെ കണക്കാക്കുന്ന ശക്തിയായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ തീരുമാനം. ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന അതീവ പ്രാധാന്യമുള്ള വ്യാപാര കരാറാണ്. ”Mother of All Agreements” എന്നറിയപ്പെടുന്ന ഈ ഭാരത-യൂറോപ്പ് കരാര്‍ യാഥാര്‍ത്ഥ്യമായാല്‍, ഭാരതത്തിന് യൂറോപ്പിലെ വന്‍ വിപണി തുറക്കപ്പെടും. ഭാരതീയ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ മത്സരക്ഷമമായി ആഗോള വിപണിയില്‍ ഇടം പിടിക്കും. ഇത് സ്വാഭാവികമായും അമേരിക്കയുടെ വ്യാപാര സ്വാധീനത്തില്‍ ഒരു കുറവ് വരുത്തും എന്ന ബോധ്യമാണ് അമേരിക്കയെ ഭാരതത്തോടുള്ള നിലപാട് യുദ്ധകാല അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിച്ചത്. ഭാര തത്തെ നഷ്ടപ്പെടുത്താന്‍ കഴിയാത്ത ഒരു പങ്കാളിയായി കാണാന്‍ അമേരിക്ക ഇപ്പോള്‍ നിര്‍ബന്ധിതമായിരിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഈ ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മികവ് വ്യക്തമായി തെളിഞ്ഞു വരുന്നത്. മോദി ഒരിക്കലും ഭാരതത്തെ ഒരു അപേക്ഷകന്റെ നിലയിലേക്ക് താഴ്ത്തിയിട്ടില്ല. അദ്ദേഹം അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും ചൈനയുമായും സംസാരിച്ചത് എല്ലായ്‌പ്പോഴും തുല്യതയുടെ ഭാഷയിലാണ്. ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ടും, എന്നാല്‍ ഒരു രാജ്യത്തെയും ശത്രുവാക്കാതെയും, ദീര്‍ഘകാല നേട്ടങ്ങള്‍ ലക്ഷ്യമിട്ടുമാണ് അദ്ദേഹത്തിന്റെ നീക്കം. അതാണ് ഇന്ന് ഭാരതത്തെ ആഗോള ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തേക്ക് എത്തിച്ചത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യില്ല എന്ന ഉറപ്പ് കിട്ടാതെ അധികതീരുവ പിന്‍വലിക്കില്ലെന്ന അമേരിക്കയുടെ മര്‍ക്കടമുഷ്ടി താനേ അയഞ്ഞു! മോദിയുടെയും ഡോണള്‍ഡ് ട്രംപിന്റെയും വ്യക്തിബന്ധം പലപ്പോഴും വ്യക്തിഗത സൗഹൃദമായി മാത്രം അവതരിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് ശക്തമായ നയതന്ത്രപര ബന്ധമായിരുന്നു. ഹൗ ഡി മോദി, നമസ്‌തെ ട്രംപ് പോലുള്ള പരിപാടികള്‍ വെറും ചടങ്ങുകളായിരുന്നില്ല; ഭാരതത്തിന്റെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും ലോകത്തിന് മുന്നില്‍ പ്രകടിപ്പിച്ച നയതന്ത്ര സന്ദേശങ്ങളായിരുന്നു. ഭാരതം ഇനി ആരുടെയും അനുയായിയല്ല, മറിച്ച് ഒരു സമാന പങ്കാളിയാണെന്ന ബോധ്യം അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വത്തിന് നല്‍കുന്നതില്‍ മോദി വിജയിച്ചു.
ഭാരതം ഇന്ന് ലോകത്തിന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു നിര്‍ണായക ശക്തിയായാണ്. ആഗോള വ്യാപാര സമവാക്യങ്ങള്‍ നിര്‍ണയിക്കുന്ന രാജ്യമായി, സ്ഥിരതയും വിശ്വാസ്യതയും ഉള്ള പങ്കാളിയായി, ഏഷ്യയിലെ സമതുലിതാവസ്ഥയുടെ കേന്ദ്രമായി ഭാരതം മാറിയിരിക്കുന്നു. ഇത് ഒറ്റയടിക്ക് സംഭവിച്ച മാറ്റമല്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഭാരതം പിന്തുടര്‍ന്ന ആത്മവിശ്വാസമുള്ള വിദേശനയത്തിന്റെ ഫലമാണ്. വാക്കുകളില്‍ കടുപ്പമില്ലാതെ, എന്നാല്‍ തീരുമാനങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട്, മോദി ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റും അതിനോടൊപ്പം ഭാരതം സ്വീകരിച്ച സാമ്പത്തിക നയങ്ങളും അമേരിക്കയുടെ അധിക / ശിക്ഷാ താരിഫ് പിന്‍വലിക്കുന്നതിലും 18 ശതമാനമായി കുറക്കുന്നതിലും നിര്‍ണായക സ്വാധീനം ചെലുത്തി എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഭാരതത്തിന്റെ ബജറ്റ് ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സന്ദേശം സാമ്പത്തിക സ്ഥിരതയും ദീര്‍ഘകാല കാഴ്ചപ്പാടുമാണ് ഹൈലൈറ്റ് എന്നതായിരുന്നു. ധനക്കുറവ് നിയന്ത്രണത്തിലാക്കി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം, അടിസ്ഥാന സൗകര്യ വികസനത്തിലേക്കുള്ള വന്‍ നിക്ഷേപം, ഉത്പാദന മേഖല ശക്തിപ്പെടുത്തുന്ന നയങ്ങള്‍, ആഭ്യന്തര വിപണി കൂടുതല്‍ ശക്തമാക്കുന്ന പ്രഖ്യാപനങ്ങള്‍ എന്നിവ ഭാരതത്തെ ഒരു വിശ്വസനീയ സാമ്പത്തിക ശക്തിയായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഇതോടെ ഭാരതത്തെ അവഗണിച്ചുകൊണ്ട് വ്യാപാരനയങ്ങള്‍ രൂപപ്പെടുത്തുന്നത് അമേരിക്കയ്ക്ക് പോലും ബുദ്ധിമുട്ടുള്ള കാര്യമായി മാറി. ഭാരതത്തിന്റെ സാമ്പത്തിക നയങ്ങള്‍ പ്രത്യേകിച്ച് നിര്‍മ്മാണ മേഖലക്കും കയറ്റുമതിക്കും നല്‍കുന്ന പ്രോത്സാഹനങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഭാരതത്തില്‍ വലിയ അവസരങ്ങള്‍ തുറന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’, ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഎസ്എംഇ മേഖലക്കും നല്‍കിയ പിന്തുണ എന്നിവ ഭാരതത്തെ ഒരു ഉപഭോക്തൃ വിപണി മാത്രമല്ല, ഒരു ഉത്പാദന കേന്ദ്രമാക്കി മാറ്റുന്നുവെന്ന ബോധം ശക്തമാക്കി. ഇതിന് പുറമേ, നികുതി സംവിധാനം ലളിതമാക്കിയതും വിദേശ നിക്ഷേപ സൗഹൃദ നിലപാടുകളും ലോകരാജ്യങ്ങള്‍ക്ക് ഭാരതത്തോടുള്ള വിശ്വാസം വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഭാരതത്തിനെതിരെ ഉയര്‍ന്ന താരിഫ് നിലനിര്‍ത്തുന്നത് അമേരിക്കന്‍ കമ്പനികള്‍ക്കുതന്നെ നഷ്ടം ഉണ്ടാക്കുമെന്നു മാത്രമല്ല അത് ആത്മഹത്യാപരവുമായിരിക്കും എന്ന സത്യം ട്രംപ് ഭരണകൂടം തിരിച്ചറിഞ്ഞു.
കേന്ദ്ര ബജറ്റിലൂടെ ഭാരതം സാമ്പത്തിക അച്ചടക്കവും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന ചിത്രം കൂടി ശക്തമായി. കാര്‍ഷിക മേഖല, ഗ്രാമീണ സമ്പദ് വ്യവസ്ഥ, തൊഴില്‍ സൃഷ്ടി, ഡിജിറ്റല്‍ സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ആഭ്യന്തര ആവശ്യകത വര്‍ധിപ്പിക്കുകയും വിപണി സ്ഥിരത ഉറപ്പാക്കുകയും ചെയ്തു. ഇതുവഴി ഭാരതത്തിന്റെ വളര്‍ച്ച അമേരിക്കയുടെയും യൂറോപ്പിന്റെയും സാമ്പത്തിക താല്‍പ്പര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടു. ഭാരതത്തിന്റെ വളര്‍ച്ച തടസ്സപ്പെടുന്നത് ആഗോള വിപണിയെയും ബാധിക്കുമെന്ന യാഥാര്‍ത്ഥ്യം അമേരിക്കയ്ക്ക് അവഗണിക്കാന്‍ സാധിക്കാത്ത അവസ്ഥയായി. ഈ ഘടകങ്ങള്‍ എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ട്രംപിന് മുന്നില്‍ മറ്റ് പോംവഴികള്‍ ഉണ്ടായിരുന്നില്ല. ഭാരതത്തെ സമ്മര്‍ദ്ദത്തിലാക്കി അധിക താരിഫ് ചുമത്തുന്ന പഴയ സമീപനം തുടര്‍ന്നാല്‍ അത് രാഷ്ട്രീയമായി മാത്രമല്ല സാമ്പത്തികമായും അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന ബോധവും: ഭാരതത്തിന്റെ ശക്തമായ ബജറ്റും ആത്മവിശ്വാസമുള്ള സാമ്പത്തിക നയങ്ങളും അമേരിക്കയെ ഒരു പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിച്ചു. അതിന്റെ ഫലമായാണ് ഇപ്പോള്‍ അധിക തീരുവ പിന്‍വലിക്കുകയും അത് 18 ശതമാനമായി കുറയ്ക്കുകയും ചെയ്തത്. ഇത് വെറും ഒരു വ്യാപാര തീരുമാനം മാത്രമല്ല, ഭാരതത്തിന്റെ സാമ്പത്തിക നയങ്ങള്‍ ആഗോള ശക്തികളെ പോലും വഴിത്തിരിവില്‍ എത്തിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്. അമേരിക്ക തീരുവ കുറച്ചത് ഭാരതത്തിനുള്ള ഒരു രാഷ്ട്രീയ അംഗീകാരമാണ്. ഭാരതവുമായി സഹകരിക്കുന്നത് തങ്ങള്‍ക്ക് അനിവാര്യമാണെന്ന തിരിച്ചറിവിന്റെ പ്രതിഫലനമാണത്. ലോകം ഇന്ന് ഭാരതത്തെ നോക്കുന്നത് ഒരു സാധ്യതയായി അല്ല, മറിച്ച് ഒരു നിര്‍ണായക യാഥാര്‍ത്ഥ്യമായാണ്. ഈ മാറ്റത്തിന്റെ പിന്നില്‍ കാണപ്പെടുന്ന പ്രധാന ശക്തി നരേന്ദ്ര മോദിയുടെ ദീര്‍ഘദര്‍ശിത്വവും തന്ത്രപരവുമായ നേതൃത്വമാണ്. വാചാടോപങ്ങളില്ലാതെ ഫലപ്രദമായി, ഭാരതത്തെ ആഗോള വേദിയിലെ മുന്‍നിരയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇതാണ് ഇന്ന് ലോകം അംഗീകരിക്കുന്ന യഥാര്‍ത്ഥ മോദി മാജിക്.
(ഭാരതീയ അഭിഭാഷക പരിഷത്ത് കണ്ണൂര്‍ ജില്ലാ സമിതി അംഗമാണ് ലേഖകന്‍)





















