വീണ്ടും കേരളം ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ എത്തിനില്‍ക്കുന്നു. ഏപ്രില്‍ അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മെയ് രണ്ടാംവാരത്തിന് മുമ്പായി പുതിയ മന്ത്രിസഭ നിലവില്‍ വരും. തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചിരിക്കുന്നു. യുഡിഎഫ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നു. ഇടതുമുന്നണി മേഖലാതലത്തിലാണ് ജാഥകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടുതവണയായി കേരളഭരണം കയ്യാളിയ ഇടതുമുന്നണി, കൈവരിച്ച നേട്ടത്തിന്റെയും വികസനത്തിന്റെയും കണക്കുകള്‍ ബോധിപ്പിക്കാനാണ് വികസനജാഥകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജാഥകള്‍ സംഘടിപ്പിച്ചിട്ടില്ലെങ്കിലും കേരളത്തിന്റെ ഭരണത്തകര്‍ച്ചയും വികസന പ്രതിസന്ധിയും തൊഴിലില്ലായ്മയും അടക്കം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ബിജെപി നേതൃത്വം ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടുന്നുണ്ട്. വികസനം സംബന്ധിച്ച വാദപ്രതിവാദങ്ങളും കണക്കുകളും കണക്കുകൂട്ടലുകളും എല്ലാക്കാലത്തും ഉള്ളതാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലെങ്കിലും രാഷ്ട്രീയത്തിനതീതമായി കേരളം ചര്‍ച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. അതിനെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചയും നിലപാടും പൊതുസമൂഹത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
50 വര്‍ഷത്തിനു ശേഷമുള്ള കേരളം എന്തായിരിക്കണം. എന്നതിനെകുറിച്ചുള്ള എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എന്‍ഡിഎയുടെയും കാഴ്ചപ്പാട് പ്രസക്തവും പ്രധാനവുമാണ്. എന്‍ഡിഎയുടെ നിലപാട് ഏതാണ്ട് വ്യക്തവും സുതാര്യവുമാണ്. ആരോടും പ്രീണനമില്ലാത്ത, എല്ലാവരോടും സമദൂരം പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ നിലപാടാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ എന്‍ഡിഎ പുലര്‍ത്തുന്ന ദേശീയ താത്പര്യത്തെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും ആര്‍ക്കും ആശങ്കയുമില്ല. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന വികസനരാഷ്ട്രീയത്തിന്റെ ഉള്‍ക്കരുത്ത് സ്വാംശീകരിച്ച് കേരളത്തെ വികസനോന്മുഖമാക്കാനുള്ള പദ്ധതിയാണ് എന്‍ഡിഎ മുന്നോട്ടുവെക്കുന്നത്. അതേസമയം യുഡിഎഫും എല്‍ഡിഎഫും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പിന്തുടരുന്നത്.
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ തന്നെയാണ്. ഇവ രണ്ടും ലക്ഷ്യമിടുന്നത് ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാനും ഖിലാഫത്ത് ഭരണം കൊണ്ടുവരാനും തന്നെയാണ്. ജമാഅത്തെ ഇസ്ലാമി ഈ ലക്ഷ്യമിട്ടുതന്നെയാണ് ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്നത്. അവര്‍ അക്കാര്യം യാതൊരു മറയുമില്ലാതെ പലതവണ പറഞ്ഞുകഴിഞ്ഞു. ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ മതരാഷ്ട്രവാദം ഉയര്‍ത്തുന്നില്ല എന്നായിരുന്നു വി.ഡി. സതീശന്‍ പരസ്യമായി പത്രസമ്മേളനത്തില്‍ പറഞ്ഞത്. സതീശന്റെ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പത്രസമ്മേളനം നടത്തി. ഇസ്ലാമിക രാഷ്ട്രം തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനകത്ത് തെറ്റായി യാതൊന്നുമില്ലെന്നും പരസ്യപ്രസ്താവന നടത്തി. ജമാഅത്തെ ഇസ്ലാമിയുമായുള്ള ചങ്ങാത്തവും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് യുഡിഎഫിനെ അവരുടെ പാളയത്തില്‍ കൊണ്ടുപോയി കെട്ടി ഇസ്ലാമിക വോട്ട് ബാങ്ക് നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും ഉള്‍പ്പെട്ട യുഡിഎഫ് നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി പരസ്പരം പോരടിച്ചും വെട്ടിയും നില്‍ക്കുന്നവരാണ് ഇവര്‍ മൂന്നുപേരും.
ഏതാണ്ട് അതുതന്നെയാണ് ഇടതുമുന്നണിയുടെയും സ്ഥിതി. നേരത്തെ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായി ബന്ധം പുലര്‍ത്തുകയും അവരുമായി വേദികള്‍ പങ്കിടുകയും അവരുടെ താത്പര്യത്തിനനുസരിച്ച് ഭരണസംവിധാനത്തില്‍ ഇടപെടുകയും ചെയ്ത ഇടതുമുന്നണി ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെയും ഇസ്ലാമിക വോട്ട് ബാങ്കിന്റെയും നിലപാട് എങ്ങനെയും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വേണ്ടി കഠിനമായ പരിശ്രമത്തിലാണ്. ജമാഅത്തെ ഇസ്ലാമിയുമായി നേരത്തെ മുന്നണിബന്ധം ഉണ്ടായിട്ടില്ലെന്ന് രഹസ്യമായും പരസ്യമായും എം.വി. ഗോവിന്ദനും മറ്റു സിപിഎം നേതാക്കളും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അവരുടെ തട്ടിപ്പുകള്‍ എല്ലാം പതിവുപോലെ സത്യസന്ധനായ ജി.സുധാകരന്‍ പൊളിച്ചടുക്കി. ജമാഅത്തെ ഇസ്ലാമിയുമായി നേരത്തെ ബന്ധം ഉണ്ടായിരുന്നുവെന്നും എല്ലാകാര്യവും എന്തിനാണ് മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്യുന്നതെന്നും അദ്ദേഹം പരസ്യമായി ചോദിച്ചതോടെ ഇടതുനേതാക്കള്‍ വായടച്ചു. നിരോധിക്കപ്പെട്ട സിമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പല നേതാക്കളും നിരവധി പ്രവര്‍ത്തകരും ഇടതുമുന്നണിയില്‍, പ്രത്യേകിച്ച് സിപിഎമ്മില്‍ കഴിഞ്ഞ പാര്‍ട്ടി തിരഞ്ഞെടുപ്പോടെ ശക്തമായ സ്വാധീനം നേടിക്കഴിഞ്ഞു. ഇതേചൊല്ലി കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലും എറണാകുളം ജില്ലാ സമ്മേളനത്തിലും സംസ്ഥാന പ്രതിനിധി സമ്മേളനത്തിലും ഉണ്ടായ വിവാദങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ഇസ്ലാമിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇരുമുന്നണികളും ഒരേപോലെ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ പൊതുസമൂഹത്തിന് ചോദിക്കാനുള്ള ചോദ്യം ഒന്നുമാത്രമാണ്. ഭാരതത്തിനൊപ്പം കേരളത്തിലും ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലീംലീഗിന്റെയും പദ്ധതികളോട്, അവരുടെ പ്രവര്‍ത്തനലക്ഷ്യത്തോട് എല്‍ഡിഎഫും യുഡിഎഫും യോജിക്കുന്നുണ്ടോ? 50 വര്‍ഷത്തിനു ശേഷമുള്ള ഇസ്ലാമിക രാഷ്ട്രീയത്തിന് പ്രാധാന്യമുള്ള അവരുടെ കൈകളില്‍ ഒതുങ്ങുന്ന ഒരു രാഷ്ട്രീയ സംവിധാനമാണോ കേരളത്തില്‍ ഇരുമുന്നണികളും ലക്ഷ്യമിടുന്നത്. അല്ലെങ്കില്‍ അതിനെ ചെറുക്കാന്‍, ഭാരതത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് എന്താണ് പദ്ധതിയുള്ളത്? ഒരു പ്രമുഖ ലീഗ് നേതാവിന്റെ കുപ്രസിദ്ധമായ പ്രസംഗത്തില്‍ പോപ്പുലര്‍ ഫ്രണ്ട് അതിവേഗം പോയതുകൊണ്ടാണ് പ്രശ്‌നമുണ്ടായതെന്നും ഞങ്ങളും ആ ലക്ഷ്യത്തിലേക്കാണെങ്കിലും വേഗത കുറച്ച് നിയമമനുസരിച്ചാണ് പോകുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഇതില്‍നിന്ന് തന്നെ 1905 ല്‍ രൂപംകൊണ്ട ഭാരതത്തിന്റെ വിഭജനത്തിന് കളമൊരുക്കിയ വിഘടനവാദികളുടെ ജനിതകവൈകൃതത്തില്‍ നിന്ന് മുസ്ലീം ലീഗ് മോചിതമായിട്ടില്ല എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ വിഭജനത്തിന്റെയും വിഘടനവാദത്തിന്റെയും കാര്യത്തില്‍ ഇരുമുന്നണികളുടെയും നിലപാട് നമുക്ക് കൃത്യമായി അറിഞ്ഞേ കഴിയൂ.
കേരളത്തിലെ ദേശീയവാദികളായ, രാഷ്ട്രസ്‌നേഹികളായ മുസ്ലീങ്ങളെ സംഘടിപ്പിക്കുകയും അവരെ മുന്നോട്ടു കൊണ്ടുവരികയും ചെയ്യാനുള്ള ഒരു ദൗത്യമാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് മുന്നിലുള്ളത്. കേരളത്തിലെ ജിഹാദികളെ പിന്തുണയ്ക്കുന്ന തീവ്രവാദ രാഷ്ട്രീയത്തെ, സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്ന മുസ്ലിം ജനവിഭാഗത്തിന്റെ എണ്ണം മൊത്തം മുസ്ലീം ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെയാണ്. ഇസ്ലാമിക പൊതുധാരയോടൊപ്പം നില്‍ക്കുകയും മതഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സംഘടിതശക്തിയോ ശേഷിയോ ഇല്ലാത്ത പാവപ്പെട്ടവരാണ് സാധാരണക്കാരായ ദേശസ്‌നേഹികളായ മുസ്ലീങ്ങളില്‍ അധികവും. ഇക്കാര്യം ബിജെപി നേതൃത്വം തിരിച്ചറിയണം. കാശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഭാരതത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോയ അഞ്ചു തീവ്രവാദികളില്‍ ഒരാള്‍ വടകരക്കാരനായിരുന്നു. സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചുവീണ അയാളുടെ മൃതദേഹം പോലും തനിക്ക് കാണേണ്ട എന്നുപറഞ്ഞ, രാജ്യതാത്പര്യത്തിനു വേണ്ടി മകനെ പോലും തള്ളിപ്പറഞ്ഞ ഒരു ഉമ്മ ഈ മലയാളക്കരയില്‍ ഉണ്ട്. വിദ്യാസമ്പന്നയോ വലിയ ലോകപരിചയമോ ഇല്ലാതിരുന്നിട്ടും അങ്ങനെ ഒരു നിലപാടെടുത്ത് രാഷ്ട്രത്തിനൊപ്പം നില്‍ക്കാനും രാഷ്ട്രതാത്പര്യത്തിനൊപ്പം ആണ് താനെന്ന് പറയാനും മടികാണിക്കാത്ത അവരെപ്പോലുള്ള ആയിരങ്ങള്‍ കേരളത്തിലുണ്ട്. യുപിയില്‍ അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി കൊടിപിടിച്ച് നരേന്ദ്രമോദിക്കും യോഗി ആദിത്യനാഥിനും പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്ത് വരാന്‍ മുസ്ലീം സമൂഹം തയ്യാറാകുമ്പോള്‍ കേരളത്തില്‍ മടിക്കുന്നതിന് കാരണം ജിഹാദി സംഘടനകളോടുള്ള ഭയമാണ് എന്നകാര്യം മനസ്സിലാക്കണം. ഡോ. അബ്ദുല്‍സലാം, എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസവും ലോകപരിചയവും ഉള്ള പല പ്രമുഖരും സത്യം തിരിച്ചറിഞ്ഞ് ബിജെപിയിലേക്ക് എത്തുമ്പോള്‍ അവരെ മുന്നില്‍ നിര്‍ത്തി സാധാരണ മുസ്ലീങ്ങള്‍ക്കിടയിലേക്ക് പുതിയ പാത തുറക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയണം. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിനുശേഷം പറഞ്ഞ വാക്കുകള്‍. ഭാരതത്തിലെ മുസ്ലീങ്ങള്‍ സുരക്ഷിതരാണെന്നും സംതൃപ്തരാണെന്നും ഒരു മതസമൂഹം എന്നനിലയില്‍ തങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞത് ഇസ്ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മുഖത്തേറ്റ അടിയാണ്. ഭാരതത്തില്‍ മുസ്ലീങ്ങള്‍ അക്രമിക്കപ്പെടുന്നുവെന്നും അരക്ഷിതരാണെന്നും ഒക്കെ പറഞ്ഞ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് പണം പിരിച്ച് ഇവിടെ തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന ഇസ്ലാമിക സംഘടനകള്‍ക്ക് ഇന്ത്യയിലെ ഗ്രാന്‍ഡ് മുഫ്തി കൂടിയായ കാന്തപുരത്തിന്റെ വാക്കുകള്‍ തിരിച്ചടിയാണെന്ന് മാത്രമല്ല, അത് ഭാരതത്തിലെ യഥാര്‍ത്ഥ സാമൂഹിക ചിത്രം പുറത്തുകൊണ്ടുവരുന്നത് കൂടിയാണ്.
കഴിഞ്ഞദിവസം വീണ്ടും കാന്തപുരത്തിന്റെ മകനും സമസ്ത കേരള സുന്നി യുവജന സംഘം പ്രസിഡന്റും ആയ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഭാരതത്തിലെ മുസ്ലീങ്ങള്‍ സുരക്ഷിതരാണെന്ന് ആവര്‍ത്തിച്ചു. മതപണ്ഡിതന്മാര്‍ സമൂഹത്തെ ഭയപ്പെടുത്തിയും നിരാശരാക്കിയുമല്ല മുന്നോട്ട് നയിക്കേണ്ടത്. സമൂഹത്തിന് പ്രതീക്ഷ നല്‍കി അവര്‍ക്ക് മുന്നേറാന്‍ പ്രേരണ നല്‍കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങള്‍ ഉള്ള രാജ്യത്ത് എവിടെയെങ്കിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യാം. സുരക്ഷിതമായ നിയമസംവിധാനവും ഭരണഘടനയുമുള്ള രാജ്യത്താണ് മുസ്ലീങ്ങള്‍ ജീവിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെയും മകന്റെയും ഭാരതത്തിലെയും വിദേശത്തേയും നിലപാട് ദേശീയ താത്പര്യത്തിനനുസൃതമാണ്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ മതപീഡനം എന്ന് ആരോപിച്ച് രാഷ്ട്രവിരുദ്ധ വിഘടനവാദത്തിലേക്ക് നയിക്കുന്നതിന് പകരം പൊതുസമൂഹത്തിന്റെ ഭാഗമായി ദേശീയ താത്പര്യത്തിന് അനുസൃതമായി ഒരേ പ്രവാഹത്തിന്റെ ഭാഗമായി മുന്നോട്ടുപോകാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. സാമൂഹമാധ്യമങ്ങളില്‍ കാന്തപുരത്തിനെതിരെ ജിഹാദി തീവ്രവാദികള്‍ നടത്തിയ പ്രചാരണം കാണേണ്ടതാണ്.
കേരളത്തില്‍ മാത്രം മുസ്ലീങ്ങളില്‍ ഭൂരിപക്ഷത്തെയും തെറ്റിദ്ധരിപ്പിച്ചും ഇല്ലാക്കഥകള്‍ പറഞ്ഞ്, മോദി വന്നാല്‍ മുസ്ലീങ്ങളെ കൊല്ലുമെന്നും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമെന്നും പൗരത്വം നിഷേധിക്കും എന്നും പാകിസ്ഥാനിലേക്ക് അയക്കും എന്നും ഒക്കെ പ്രചാരണം നടത്തിയ ഇടത് വലത് മുന്നണികളും ഇസ്ലാമിക തീവ്രവാദികളും ആണ് ഭാരതത്തിന്റെ ഐക്യത്തിന് തുരങ്കം വെക്കുന്നത്. ഇപ്പോള്‍ മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുവെന്നും ഭാവിയില്‍ പൗരത്വത്തിന്റെ തെളിവായി വോട്ടര്‍പട്ടിക മാത്രമായിരിക്കും പരിഗണിക്കപ്പെടുക, വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവരെ നാടുകടത്തും തുടങ്ങിയ പ്രചാരണങ്ങളും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും മുസ്ലീം വീടുകളിലും എത്തുന്നുണ്ട്. വിദ്യാഭ്യാസമുള്ളവര്‍ പോലും ഈ പരിഹാസ്യമായ പ്രചാരണം വിശ്വസിക്കുന്നു എന്നത് ബിജെപി നേതൃത്വം കണ്ടറിയണം. ഇത് രേഖാമൂലം തുറന്നുകാട്ടാനുള്ള അവസരം ഇന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്കുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ പണിതുകൊടുത്ത ലക്ഷക്കണക്കിന് വീടുകളില്‍ മതം നോക്കിയിട്ടില്ല. ഉജ്വല്‍ യോജനയില്‍ നല്‍കിയ പാചകവാതക കണക്ഷനുകളിലോ ശുചിത്വ യോജനയില്‍ നിര്‍മ്മിച്ചു നല്‍കിയ 12 കോടി ശൗചാലയങ്ങളിലോ യുവജനങ്ങള്‍ക്ക് തൊഴിലിനായി നല്‍കിയ കോടിക്കണക്കിന് മുദ്രാ യോജന പദ്ധതിയിലോ ആരുടെയും മതവും ജാതിയും നോക്കിയിട്ടില്ല. ഇത് കേരളത്തിലെ സാധാരണക്കാരായ മുസ്ലീങ്ങളെ ബോധ്യപ്പെടുത്തണം. തീവ്രവാദികളെ, ജിഹാദികളെ വീടിനടുത്ത് പോലും വരാതെ മാറ്റിനിര്‍ത്താനും ഭാരതത്തിന്റെ വീരപുത്രരാണ് നമ്മള്‍ എന്ന ബോധത്തോടെ ഒന്നിച്ച് ജാതിമത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസത്തിന് അതീതമായി സംഘടിച്ചു മുന്നേറാനും കേരളത്തിലെ ഇസ്ലാമികസമൂഹത്തിന് കഴിയണം. ഈയൊരു മാറ്റത്തിനാണ് വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വഴിത്തിരിവാകേണ്ടത്. ഇടതുമുന്നണിക്കും വലതു മുന്നണിക്കും മാറിമാറി അധികാരത്തിലെത്താനുള്ള വണ്ടിക്കാളകള്‍ മാത്രമായി ഇസ്ലാമിക സമൂഹം മാറണോ അതോ ഈ രാഷ്ട്രത്തിന്റെ മുന്നേറ്റത്തിലും വികസനത്തിലും ഭാഗഭാക്കായി അഭിമാന താരകങ്ങളായി മാറണോ എന്നകാര്യത്തിലാണ് തീരുമാനം എടുക്കേണ്ടത്. ഒരു സമുദായത്തെ മുഴുവന്‍ വോട്ടുബാങ്ക് മാത്രമായി കാണുന്ന മുന്നണി രാഷ്ട്രീയത്തെ ഇനിയെങ്കിലും തിരിച്ചറിയണം.
ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ വലിയ പ്രശ്‌നം ഇടതു-വലതു മുന്നണികള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള ഹിന്ദു ജാതികള്‍ തന്നെയാണ്. ഇസ്ലാമിക-ക്രൈസ്തവ വോട്ട് ബാങ്ക് പോലെ തന്നെ ഹിന്ദു ജാതിവിഭാഗങ്ങളെ ഇടതുമുന്നണിയും വലുത് മുന്നണിയും തങ്ങളുടെ വോട്ടുബാങ്ക് ആക്കി ഉപയോഗപ്പെടുത്തുന്നു എന്ന കാര്യം തിരിച്ചറിയണം. കേന്ദ്രത്തില്‍ ഭരണമുള്ളതുകൊണ്ടും പല കാര്യങ്ങളിലും കേന്ദ്രത്തിന്റെ സഹായം വേണം എന്നതുകൊണ്ടുമാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്ന് പുതിയ തിരിച്ചറിവിന്റെ അനുഭവസാക്ഷ്യങ്ങളുമായി വരുന്നത്. ഇസ്ലാമിക ഭീകരതയുടെയും വിഘടനവാദ പ്രസ്ഥാനങ്ങളുടെയും ഭാരതവിരുദ്ധ നീക്കങ്ങളുടെയും യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടവരാണ് ബിജെപിക്കും എന്‍ഡിഎക്കും ഒപ്പം ദേശീയതലത്തില്‍ തന്നെ എത്തിയിട്ടുള്ളത്. അതില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ ഭേദമില്ല. ഉത്തരേന്ത്യയിലെ നരനായാട്ടിന്റെ ക്രൂരത തൊട്ടറിഞ്ഞതുകൊണ്ട് ഹിന്ദുസമൂഹം കൂടുതല്‍ ജാഗരൂകരാണ്. അതിനേക്കാള്‍ കൊടിയ പീഡനം 1921 ലെ മാപ്പിള കലാപത്തിലൂടെ അനുഭവിച്ചിട്ടും ടിപ്പുവിന്റെയും ഹൈദറിന്റെയും കാടത്തത്തിന് ഇരയായിട്ടും മലബാറിലെ ഹിന്ദുസമൂഹം ഇനിയും ഇക്കാര്യത്തില്‍ വേണ്ടത്ര തിരിച്ചറിവിന് വിധേയരായിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും വികസനത്തിന്റെ ദൃഷ്ടിയില്‍ ഭാരതം കൈവരിക്കുന്ന അഭൂതപൂര്‍വ്വമായ പുരോഗതിയും 2047 ല്‍ നമ്മള്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്ന വികസിതഭാരത സങ്കല്പവും ഹിന്ദുസമൂഹത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളിലേക്ക് എത്തിക്കാന്‍ എന്ത് ചെയ്തു എന്നകാര്യവും പഠനവിധേയമാക്കണം. നവഭാരത സൃഷ്ടിയില്‍ ഹൈന്ദവസമൂഹത്തിന്റെ പൗരാണിക പ്രാധാന്യം മുതല്‍ ആധുനികപ്രസക്തി വരെയുള്ള കാര്യം ബോധ്യപ്പെടുത്തിയാല്‍ മാത്രമേ കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ പുതുനാമ്പുകള്‍ സൃഷ്ടിക്കാനാവു. ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വക്താക്കളായി, അവര്‍ക്കുവേണ്ടി മാത്രം കുഴലൂതുന്ന, അവരെന്തു ചെയ്താലും തിരുത്താന്‍ കഴിയാത്ത യുഡിഎഫ്, എല്‍ഡിഎഫ് മുന്നണി രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രം സാധാരണക്കാരെ ബോധ്യപ്പെടുത്തണം. എങ്കില്‍ മാത്രമേ നിര്‍ണായക ശക്തിയാകാനും അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും അധികാരത്തില്‍ എത്താനും എന്‍ഡിഎക്ക് സാധിക്കൂ.






















