ക്ലാസ്സിക്കല്‍ ഇക്കണോമിക്‌സിലും, നിയോ ക്ലാസ്സിക്കല്‍ ഇക്കണോമിക്‌സിലും മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രങ്ങളിലുമെല്ലാം പറയുന്നത്, ഉല്പാദന മേഖലയില്‍ മൂന്ന് ഘടകങ്ങള്‍ ഉള്ളതായാണ്. ഭൂമി, തൊഴില്‍, മൂലധനം എന്നിവയാണവ. ഇന്നത്തെ കാലത്ത് ഇത് ഭൂമി, സാങ്കേതിക വൈദഗ്ദ്ധ്യമുള്ള തൊഴില്‍, സാങ്കേതിക വിദ്യ, മൂലധനം, നിയമങ്ങള്‍, പരിസ്ഥിതി എന്നിങ്ങനെയായി കണക്കാക്കേണ്ടതാണ്.
ഭാരതത്തില്‍ പോലും പഠിപ്പിക്കാത്ത, പഠിക്കാന്‍ വേണ്ടി അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലും മറ്റും പോകേണ്ടി വരുന്ന കൗടില്യന്റെ ‘അര്‍ത്ഥശാസ്ത്രം’ എന്ന സമഗ്രമായ ഭരണ ശാസ്ത്ര കൃതിയില്‍ – രാജ്യവും സമൂഹവും’ എന്ന അധ്യായത്തിലെ ‘ക്ഷേമം ഉറപ്പാക്കുന്നതിലും, കൂടുതലായി എത്തിക്കുന്നതിലും രാജാവിന്റെ പങ്ക്’എന്ന ഭാഗത്തി ല്‍ ഈവക കാര്യങ്ങള്‍ വിവരിക്കുന്നു. ഭാരതത്തിന്റെ സാമ്പത്തികശാസ്ത്രത്തില്‍ ഓരോ വിഭാഗങ്ങള്‍ക്കും നല്‍കുന്ന ക്ഷേമസംബന്ധിയായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ദൗര്‍ഭാഗ്യവശാല്‍ നമുക്ക് അവസരമില്ലാതെ പോയി. കൗടില്യന്റെ അര്‍ത്ഥശാസ്ത്രം പോലുള്ളവ ഭാരതത്തില്‍പഠിപ്പിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. വിഷ്ണുഗുപ്തനും, കൗടില്യനും, ചാണക്യനുമെല്ലാം ഒരാള്‍ തന്നെയാണെന്ന് അറിയുന്നവര്‍ പോലും തുച്ഛമാണ്. അതുകൊണ്ട്, പൗരാണിക ഭാരതത്തെ പുച്ഛിക്കുന്ന, അതിനെ ജാതിയുടെയും, ഉച്ചനീചത്വത്തിന്റെയും പര്യായമായി മാത്രം കാണുന്ന വരൊക്കെ അതൊന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും.
ഭാരതത്തിലെ അധഃസ്ഥിത വിഭാഗങ്ങളെ സംബന്ധിച്ച് നോക്കിയാല്‍ ഏകദേശം 2000 വര്‍ഷത്തോളമെങ്കിലും യാതൊരു വിദ്യാഭ്യാസവും ചെയ്യാനാകാതെ വളരെ ദുഷ്‌ക്കരമായ പ്രകൃതി സാഹചര്യങ്ങളില്‍ ശാരീരിക അധ്വാനം ചെയ്ത് കഷ്ടിച്ച് ജീവിച്ചു പോന്ന തലമുറകളാണ് അവരുടേത്. മാര്‍ക്‌സിയന്‍ തിയറി അനുസരിച്ച് ഇവര്‍ ചെയ്ത ജോലിയിലുണ്ടായിരുന്ന സര്‍പ്ലസ് വാല്യൂ ആണ് ഇവരെ ജോലിക്കുപയോഗിച്ച ഫ്യൂഡലിസ്റ്റിക് സമ്പ്രദായത്തിലെ ചൂഷകര്‍ക്ക് ലഭിച്ചതും അതുമൂലം കൊഴുത്തതും. വ്യാവസായിക വിപ്ലവം നടക്കുന്നതുവരെ ആവിയന്ത്രവും തുടര്‍ന്ന് ഇപ്പോള്‍ കാണുന്ന വിധത്തിലുള്ള അത്യാധുനിക സാങ്കേതിക മേഖലയും വികസിക്കുന്നതുവരെ ഈ മൂന്ന് ഘടകങ്ങളും പ്രകൃതിയും മാത്രം മതിയായിരുന്നു ഒരു ഉല്പാദനം നിര്‍വ്വഹിക്കുന്നതിന്. അധഃസ്ഥിതരെ സംബന്ധിച്ചിടത്തോളം ഭൂമിയോ, മൂലധനമോ അവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ക്കുണ്ടായിരുന്നത് വിശപ്പ് മാറാത്ത വയറുള്ള ഒരു ശരീരം മാത്രമായിരുന്നു. ആ ശരീരത്തിന്റെ കായികശേഷി ഉപയോഗിച്ചാണ് അവര്‍ തൊഴില്‍ ചെയ്തിരുന്നത്. അങ്ങനെയുള്ള തൊഴില്‍ മാത്രമായിരുന്നു അവര്‍ക്കുള്ള ജീവനോപാധി.
പുതിയ കാലഘട്ടത്തില്‍ സാങ്കേതികമായി മികവുള്ള തൊഴിലിനു മാത്രമേ മൂല്യവര്‍ദ്ധനവ് ഉണ്ടാക്കാനാകൂ. നമ്മുടെ രാജ്യത്തെ ഏതാനും സഹസ്രാബ്ദങ്ങളിലെ പരിഗണനവെച്ച് വളരെ മോശമായി കണക്കാക്കുന്ന മാനുഷിക ശാരീരിക അധ്വാനം ആവശ്യമുള്ള ഓട വൃത്തിയാക്കല്‍, കാളകളെയും മറ്റു മൃഗങ്ങളെയും, മനുഷ്യനെയും ഉപയോഗിച്ചുള്ള നിലം ഉഴുതു മറിക്കല്‍ എന്നിങ്ങനെ തികച്ചും സാങ്കേതികവിദ്യ ആവശ്യമില്ലാത്ത മേഖലകളിലാണ് ഇപ്പോഴും ഇവരുടെ ശാരീരിക അധ്വാനം കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇനി കേരളത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 1957 ലാണ് ഭൂപരിഷ്‌ക്കരണം കൊണ്ടുവന്നത്. എന്നാല്‍ ആ നിയമം നടപ്പിലായത് 1970 ജനുവരി ഒന്നു മുതല്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ആ നിയമത്തില്‍ ഉദ്ദേശിച്ചിരുന്ന ലക്ഷക്കണക്കിന് ഏക്കറില്‍ അധികമുള്ള മിച്ചഭൂമി ഈ കാലഘട്ടത്തിനിടയില്‍ കൈമാറ്റം ചെയ്യപ്പെട്ടു. ഏകദേശം 35000 ഏക്കര്‍ മാത്രം മിച്ചഭൂമി ലഭിക്കുകയും ചെയ്തു. അതോടൊപ്പം തോട്ടഭൂമി മിച്ചഭൂമിയായി കണക്കാക്കാത്തതുകൊണ്ട് തോട്ടഭൂമി ഉണ്ടായിരുന്ന ചില കുത്തകകള്‍ക്ക് നൂറ് കണക്കിനും ആയിരക്കണക്കിനും ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുന്നതിനും സാധിച്ചു. വാസ്തവത്തില്‍ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ 15 ഏക്കറിനു മുകളിലുള്ള തോട്ടഭൂമി സര്‍ക്കാര്‍ ഭൂമിയായി കണക്കാക്കും. എന്നാല്‍ തല്ക്കാലം ഏറ്റെടുക്കുന്നില്ല എന്നു മാത്രം പറഞ്ഞിരുന്നെങ്കില്‍ തൊഴില്‍ നഷ്ടം ഉണ്ടാകാതെ തന്നെ ആ ഭൂമിയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വന്നേനെ. അതുണ്ടായില്ല. ഇതുകൂടാതെ വിദേശികളുടെ കൈവശമുണ്ടായിരുന്ന ഏകദേശം എട്ടര ലക്ഷം ഏക്കര്‍ ഭൂമി വ്യാജരേഖ ഉണ്ടാക്കി ഇപ്പോഴും കൈവശം വെച്ചിട്ടുള്ള കുത്തകകള്‍ ഉണ്ട്. ഭാരതം സ്വതന്ത്രമായപ്പോള്‍ 1947 ആഗസ്റ്റ്് 15ന് എല്ലാ വിദേശികളുടെയും കൈവശമുള്ള ഭൂമി ഭാരത സര്‍ക്കാരിലോ സംസ്ഥാന സര്‍ക്കാരിലോ നിക്ഷിപ്തമാക്കേണ്ടിയിരുന്നതാണ്. അതിനു പകരം വ്യാജരേഖകള്‍ ഉണ്ടാക്കി അത് പിന്നീട് ചില ഭാരതീയരുടെ പേരിലേയ്ക്കും മറ്റും മാറ്റുകയാണുണ്ടായത്. കണ്ണന്‍ ദേവന്‍ എസ്റ്റേറ്റ് എന്നറിയപ്പെടുന്ന സ്ഥലം 1976ല്‍ ടാറ്റായ്ക്ക് വില്ക്കുന്നതിന് ബ്രിട്ടീഷ് രാജ്ഞിയാണ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും അറിയുന്നു. ഭാരതത്തില്‍ കേരളത്തിലുള്ള ഭൂമി എങ്ങനെയാണ് 1976ല്‍ ഒരു ബ്രിട്ടീഷ് ഭരണാധികാരിയ്ക്ക് വില്ക്കാന്‍ അധികാരം കൊടുക്കാനാവുക?
ഈ ലേഖകന്‍ സംസ്ഥാന പോലീസ് മേധാവി ആയിരുന്ന കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള 39ഓളം എസ്റ്റേറ്റുകളെപ്പറ്റി 39 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ചിനു നല്‍കിയിരുന്നു. ആ കേസുകള്‍ ശരിയായി മുന്നോട്ടു പോയിരുന്നുവെങ്കില്‍ ഇവരുടെ കൈയ്യില്‍ ഇപ്പോഴുള്ള രേഖകളെല്ലാം വ്യാജരേഖകളാണെന്നും, അതുകൊണ്ടു തന്നെ ആ എസ്റ്റേറ്റുകള്‍ മുഴുവനും സര്‍ക്കാര്‍ അധീനതയില്‍ വരേണ്ടതായിരുന്നുവെന്ന കൃത്യമായി തെളിയിക്കാമായിരുന്നു.
ഭൂപരിഷ്‌ക്കരണം മൂലം വലിയൊരു വിഭാഗം അധഃസ്ഥിതര്‍ക്ക് 10, 5, 3 സെന്റുകള്‍ എന്നീ നിലയിലുള്ള വീട് വെയ്ക്കുന്നതിനാവശ്യമായ ഭൂമി മാത്രമാണ് ലഭിച്ചത്. അതായത്, അവര്‍ക്കാര്‍ക്കും കൃഷിസ്ഥലമോ, സ്വന്തമായി അധ്വാനിച്ച് ജീവിതം പുലര്‍ത്താനുള്ള മറ്റെന്തെങ്കിലും സൗകര്യമോ ലഭിച്ചിട്ടില്ല എന്നര്‍ത്ഥം. അതിനുപുറമെ വീടില്ലാത്ത ആയിരക്കണക്കിന് പേര്‍ക്ക് ലക്ഷംവീട് കോളനികള്‍ എന്ന പേരില്‍ 1960കളില്‍ കൊട്ടിഘോഷിക്കപ്പെട്ട നരകകോളനികള്‍ സൃഷ്ടിക്കപ്പെട്ടു. ഇങ്ങനെ അധഃസ്ഥിത വിഭാഗത്തെ പ്രത്യേകം പ്രത്യേകം താമസിപ്പിച്ച് അതിനെ ഒരു ക്രിമിനല്‍ കോളനിയാക്കി മാറ്റുന്നതിന് ഇടയാക്കി. ഏതെങ്കിലും വിധത്തിലുള്ള സ്വകാര്യതയോ മലമൂത്രവിസര്‍ജ്ജനത്തിനുള്ള സൗകര്യമോ ഇല്ലാതിരുന്ന ഈ കോളനികളില്‍ താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് തൊഴുത്തില്‍ താമസിക്കുന്ന മൃഗങ്ങളെക്കാള്‍ മോശമായ അവസ്ഥയുണ്ടായി.
അന്ന് അത്തരം വീടുകള്‍ ഇല്ലാത്തവരെ മറ്റ് സമൂഹങ്ങളുടെ ഇടയില്‍ ചെറിയ വീടുകള്‍ നല്‍കി താമസിപ്പിച്ചിരുന്നുവെങ്കില്‍ പൊതുസമൂഹവുമായി ഒത്തിണങ്ങി ഒറ്റ സമൂഹമായി മാറുന്നതിന് അവസരം ലഭിക്കുമായിരുന്നു.ഭാരതം സ്വതന്ത്രമായതിനുശേഷം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആയിരക്കണക്കിന് കോടി രൂപ വികസനത്തിനായി നല്കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ നല്ലൊരു ഭാഗവും അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് അപഹരിക്കുകയായിരുന്നു. ഇതിന്റെ ഗുണഭോക്താക്കളായ വിഭാഗങ്ങളെയും സാങ്കേതിക വിദഗ്ദ്ധരെയും ഉപയോഗിച്ച് ഒരു സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇത്തരം വികസനത്തിനുപകരിക്കേണ്ട പണം കുറെക്കൂടി നല്ല രീതിയില്‍ ഉപയോഗിക്കപ്പെടുമായിരുന്നു. കോടിക്കണക്കിന് രൂപയാണ് പട്ടികജാതി/പട്ടികവര്‍ഗ വകുപ്പുകള്‍ ഓരോ വര്‍ഷവും ചെലവാക്കുന്നത്. ഇതുകൂടാതെ വിവിധ നിയമങ്ങളും, വനവാസി നിയമങ്ങളുമൊക്കെയുണ്ടായിട്ടും യാതൊരു പ്രയോജനവും ഇല്ലാത്ത മട്ടില്‍ സ്ഥിതിഗതികള്‍ തുടരുകയാണ്.
ഇപ്പോഴും സാങ്കേതികമായി ഉയര്‍ച്ച വന്നിട്ടില്ലാത്ത സ്ഥിതി കാരണം ഇവരില്‍ മിക്കപേരുടെയും പരമ്പരാഗതമായ തൊഴിലുകള്‍ പുത്തന്‍ സാങ്കേതികവിദ്യയോടു പിടിച്ചു നില്ക്കാനാവാതെ തകര്‍ന്നടിഞ്ഞു. അതുകൊണ്ട് ഇവര്‍ക്ക് ഭൂമിയും, മൂലധനവും, സാങ്കേതികവിദ്യാപരിശീലനവും ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യമായിരിക്കണം. ഇവര്‍ക്ക് ലഭിക്കുന്നസംവരണത്തിന് പലരും സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രണ്ടായിരം-മൂവായിരം വര്‍ഷങ്ങളോളം ബുദ്ധിയൊന്നും ഉപയോഗിക്കാന്‍ സാധിക്കാതെ മൃഗതുല്യമായ ജീവിതം നയിക്കേണ്ടി വന്ന – അത് ഒരാളുടെ, ഒരു വിഭാഗത്തിന്റെ ബുദ്ധിശക്തിയെ തന്നെ ജനിതകമായി വളരെയധികം ബാധിക്കുന്നതാണ്. കേരളത്തില്‍ സോഷ്യലിസം കൊണ്ടുവന്നപ്പോള്‍ ഉന്നതകുലജാതരായ നമ്പൂതിരിയും, അധഃസ്ഥിതനും ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഒരേ സ്ഥിതിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം ഇത് സാമ്പത്തികമായ ഒരു പ്രശ്‌നം മാത്രമാണ്. എന്നാല്‍ അധഃസ്ഥിതനെ സംബന്ധിച്ചിടത്തോളം ഇത് സാമ്പത്തികമായ ഒരു പ്രശ്‌നം മാത്രമല്ല, തലമുറകളായി ഉപയോഗിക്കാന്‍ സാധിക്കാതിരുന്ന അവരുടെ തലച്ചോറിന്റെ ആധുനിക ലോകത്തേയ്ക്കുള്ള പ്രയാണം കൂടിയാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരം വിഭാഗങ്ങള്‍ക്ക് 10 വര്‍ഷത്തെ സംവരണം കൊണ്ട് ഒന്നും നേടാനാകാതെ വരുന്നത്. മാത്രമല്ല, ഉള്ള സംവരണം ഈ വിഭാഗങ്ങളിലെ ഒരു ചെറിയ വിഭാഗം കൈയ്യടക്കി വെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു ക്രീമിലെയര്‍ സംവിധാനം ഇതില്‍ കൊണ്ടുവന്നില്ലെങ്കില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൊതുവായി മുന്നോട്ടു പോവുക ദുഷ്‌ക്കരമായിരിക്കും. സംവരണത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത്, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ സാങ്കേതിക വിദ്യാമേഖലകളിലും ഐഎസ്ആര്‍ഓ പോലുള്ള സാങ്കേതിക മേഖലകളിലുമെല്ലാം യാതൊരു സംവരണവുമില്ലാതെ അവരുടെ ജനസംഖ്യാ അടിസ്ഥാനത്തില്‍, മെരിറ്റിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ജോലി കിട്ടുന്ന സ്ഥിതിയുണ്ടാകണം. ആ സ്ഥിതി ഉണ്ടാകും വരെ ആ സംവരണം ക്രീമിലെയര്‍ സംവിധാനത്തില്‍ തുടരേണ്ടത് ആവശ്യമാണ്. അതുപോലെ പട്ടികവര്‍ഗ വിഭാഗത്തില്‍ ട്രൈബ് എന്നത് ഭൂമിശാസ്ത്രപരമായ പ്രത്യേകതയായി കണ്ട് ആ ഭൂപ്രദേശത്തു നിന്നും മാറിപ്പോകുന്നവര്‍ക്ക് ഒരു തലമുറയില്‍ കൂടുതല്‍ സംവരണം അനുവദിക്കരുത്.
ഭൂമി, തൊഴില്‍, മൂലധനം എന്നതില്‍ നിന്നും ഭൂമി, സാങ്കേതിക തൊഴില്‍, സാങ്കേതിക വിദ്യ, മൂലധനം, സാമ്പത്തിക സേവനങ്ങള്‍, വിപണന സാങ്കേതിക വിദ്യ, പരിസ്ഥിതി, നിയമ സംവിധാനങ്ങള്‍ എന്നിവയാണ് ഇപ്പോഴത്തെ ഉല്പാദന മേഖലയിലെ ഘടകങ്ങള്‍. ആ നിലയിലുള്ള ഘടകങ്ങള്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുക, അത് ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുക, ലക്ഷംവീട് കോളനികളെല്ലാം മാറ്റി ജീവിക്കാന്‍ ആവശ്യമായ ഫ്‌ളാറ്റുകളും സ്വകാര്യതയുമെല്ലാം ഉണ്ടാക്കുക, സര്‍ക്കാരിന്റെ എട്ടര ലക്ഷം ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് പുനരുല്പാദനപരമായ കൃഷിക്കാവശ്യമായ വിധത്തില്‍ ഇവര്‍ക്ക് നല്‍കുക, പട്ടിക വര്‍ഗ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ള കടന്നുകയറ്റങ്ങളും കൈയ്യേറ്റങ്ങളും ഒഴിവാക്കുക എന്നതാണ് അത്യാവശ്യമായി ചെയ്യേണ്ടത്. പ്രായോഗികമായി പറഞ്ഞാല്‍ നല്ല കഴിവും, താല്പര്യവുമുള്ള മുന്നോ നാലോ ചെറുപ്പക്കാരായ ഐഎസഎസ് ഉദ്യോഗസ്ഥരെ കണ്ടെത്തി അവര്‍ക്ക് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന്റെ ചുമതല നല്‍കി മൂന്നു വര്‍ഷത്തിനകം തീര്‍ക്കേണ്ട ലക്ഷ്യങ്ങള്‍ നിര്‍വ്വചിച്ചു കൊടുത്ത് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം കൊടുത്താല്‍ മൂന്നു വര്‍ഷം കൊണ്ടു തന്നെ കേരളത്തിലെ അധഃസ്ഥിത വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ 80 ശതമാനവും പരിഹരിക്കാനാവും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം.





















