ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാര്‍ ആഗോള സാമ്പത്തിക രംഗത്ത് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നു. ‘എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഉടമ്പടി, ഇരുപക്ഷത്തെയും വിപണികള്‍ തമ്മിലുള്ള തടസ്സങ്ങള്‍ നീക്കാനും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ആധുനിക സാങ്കേതികവിദ്യയിലും സുസ്ഥിര വികസനത്തിലും ഊന്നിയുള്ള ഈ ബന്ധം പടിഞ്ഞാറന്‍ വിപണികളില്‍ ഭാരതത്തിന്റെ സ്വാധീനം ഉറപ്പിക്കും.
ഇതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഭാരതത്തിന് നേരെ വിരല്‍ ചൂണ്ടി കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി. ട്രംപിനെപ്പോലെ പ്രകോപനപരമായ ഭാഷയും ശരീരഭാഷയും ഉപയോഗിക്കുന്ന ഒരു നേതാവിനോട് അതേ രീതിയില്‍ പ്രതികരിക്കുന്നത് കാര്യങ്ങള്‍ വഷളാക്കുകയേയുള്ളൂ. മോദിയുടെ മൗനം ലോകത്തിന് നല്‍കിയ സന്ദേശം, ഭാരതം ഇത്തരം ബ്ലാക്ക്‌മെയിലിങ്ങുകള്‍ക്ക് വഴങ്ങുന്ന ഒരു രാജ്യമല്ല എന്നതാണ്. ഒരു കവല ചട്ടമ്പിയുടെ ശരീരഭാഷയിലും വ്യാകരണത്തിലും ആണ് ട്രംപ് ലോകരാജ്യങ്ങളോട് പെരുമാറുന്നത്. അമേരിക്കന്‍ കാര്‍ഷിക രംഗത്തെ കുത്തകകള്‍ ട്രംപിനെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. അവിടെ ഉത്പാദിപ്പിക്കുന്ന ജനിതകമാറ്റം വരുത്തിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളായ ചോളവും ഭക്ഷ്യ എണ്ണയും മറ്റും ഭാരതത്തിലേക്ക് നിര്‍ലോഭം കയറ്റുമതി ചെയ്യുവാന്‍ അതിന്റെ പുറത്ത് ഭാരതം ഈടാക്കുന്ന തീരുവ ഗണ്യമായി കുറയ്ക്കുക എന്നതാണ് ട്രംപിന്റെ പരമമായ ലക്ഷ്യം. അമേരിക്കയിലെ കോര്‍പ്പറേറ്റ് കര്‍ഷകലോബി ഒരു മാഫിയ കണക്കെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ്. കോടിക്കണക്കിന് ഡോളറാണ് ഓരോ വര്‍ഷവും കാര്‍ഷിക സബ്‌സിഡിക്ക് വേണ്ടി അമേരിക്ക ചിലവാക്കുന്നത്. ഇങ്ങനെ കാര്‍ഷിക സബ്‌സിഡി നേടിയെടുക്കുന്ന വലിയ കുത്തക കോര്‍പ്പറേഷന്‍സ് അവിടെ ഉത്പാദിപ്പിക്കുന്ന വിലകുറഞ്ഞ ഭക്ഷ്യവിളകള്‍ ഭാരതത്തിലേക്ക് കയറ്റി അയച്ചു നമ്മുടെ കര്‍ഷകരുടെ വയറ്റത്തടിക്കുന്ന ഒരു പദ്ധതിയാണ് ട്രംപിന്റെ മനസ്സില്‍. അതിനുവേണ്ടിയാണ് ഒരു നാലാംകിട കൂലിത്തല്ലുകാരന്റെ ധാര്‍ഷ്ട്യത്തോടുകൂടി നരേന്ദ്രമോദിയുടെ പുതിയ ഭാരതത്തിന് മേലെ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ് ശ്രമിച്ചത്. അതില്‍ ട്രംപ് അമ്പേ പരാജയപ്പെട്ട രംഗമാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.
ഇത്രയൊക്കെ പ്രകോപനം ട്രംപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും വളരെ പക്വമായ രീതിയില്‍ ഭാരത സര്‍ക്കാര്‍ അതിനെ സമീപിച്ചു. സമ്മര്‍ദ്ദത്തിലൂടെയും നാലാംകിട ബ്ലാക്ക് മെയിലിങ്ങിലൂടെയും ഭാരതത്തെ വരുതിക്കു വരുത്താമെന്നാണ് ട്രംപ് കരുതിയത്. ട്രംപിന്റെ ഈ ധാര്‍ഷ്ട്യത്തിന് ശരിയായ സമയത്ത് ശരിയായ ഉത്തരം ഭാരതം നല്‍കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഈയൊരു സന്നിഗ്ധ ഘട്ടത്തിലാണ് ചൈനയും റഷ്യയും ആയിട്ട് ഇന്ത്യ കൂടുതല്‍ അടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന എസ്‌സിഓ ഉച്ചകോടിയില്‍ മോദിയും ഷീ ജിന്‍ പിങ്ങും പുട്ടിനുമായും നടത്തിയ ചര്‍ച്ചകള്‍ അതിന്റെ സൂചനയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ സംഭാവനയായ ആധുനിക ലോകക്രമത്തിനും എത്രയോ നൂറ്റാണ്ടുകള്‍ മുന്നേ ചൈനയും ഇന്ത്യയും തമ്മില്‍ ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ ഉണ്ടായിരുന്ന ചരിത്ര ഉടമ്പടിയെ അളക്കുന്നതിന് വേണ്ടിയിട്ട് ലണ്ടനില്‍ ഇരിക്കുന്ന വെള്ളക്കാര്‍ എഴുതുന്ന നിയമ പുസ്തകങ്ങളുടെ അളവുകോല്‍ വേണ്ടിയിരുന്നില്ല. പരസ്പര വിശ്വാസത്തിലും സഹകരണത്തിലും നേട്ടത്തിലും ഊന്നിയതായിരുന്നു ആ ബന്ധം. ഗുണമേന്മയുള്ള സാധനങ്ങള്‍ പരസ്പരം കച്ചവടം ചെയ്തു ആഴത്തിലുള്ള വ്യാപാരം നമ്മള്‍ തുടര്‍ന്നുപോന്നു.
ഇന്നിപ്പോള്‍ അമേരിക്ക എന്ന ലോക പോലീസിന്റെ തരംതാണ സമ്മര്‍ദ്ദത്തിനു മുന്നില്‍ തകരാതെ പിടിച്ചു നില്‍ക്കേണ്ടത് ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രശ്‌നമാണ്. പണത്തിന്റെയും സാങ്കേതികവിദ്യയുടെയും മിടുക്കിലും അഹങ്കാരത്തിലുമാണ് അമേരിക്ക ഇപ്പോള്‍ തിളച്ചു മറിയുന്നത്. ഈ അവസരത്തില്‍ അമേരിക്ക എന്ന, കച്ചവടത്തെ മാത്രം മുന്നില്‍ കണ്ടുനില്‍ക്കുന്ന രാജ്യത്തെ ആശ്രയിച്ചു മുന്നോട്ടുപോകാം എന്നുള്ള പദ്ധതി നമ്മള്‍ മാറ്റേണ്ടിയിരിക്കുന്നു. ചൈനയും റഷ്യയും പോലുള്ള പരമ്പരാഗത ശക്തികളെ ആശ്രയിച്ചു നമ്മള്‍ പുതിയ ഒരു ലോകക്രമം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. ചൈനയെ സംബന്ധിച്ചിടത്തോളം ഗണ്യമായ രീതിയിലുള്ള ജനസംഖ്യ കുറവ് രേഖപ്പെടുത്തുന്ന ഒരു കാലമാണ് ഇപ്പോള്‍. അവര്‍ക്ക് യുവാക്കളുടെ ഒരു നിരയെ വിവരസാങ്കേതിക വിപ്ലവത്തിന്റെ ഭാഗമായി ആവശ്യമുണ്ട്. അതുപോലെതന്നെ റഷ്യയെ സംബന്ധിച്ചിടത്തോളം പ്രകൃതി വിഭവങ്ങളുടെയും ധാതുനിക്ഷേപത്തിന്റെയും ഒരു മാര്‍ക്കറ്റ് അവര്‍ക്ക് ആവശ്യമുണ്ട്. അത് ഭാരതമാണ്. ചൈന-റഷ്യ-ഭാരത ത്രയം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മാറിയിരിക്കുന്ന കാലഘട്ടത്തിന്റെ മാറുന്ന നേതൃത്വമാണ് ഈ പുതിയ ലോകക്രമം.
ഈ പുതിയ ലോകക്രമത്തിന്റെ ഒരു പ്രായോഗിക വശം നമുക്കൊന്ന് പരിശോധിക്കാം. യൂറോപ്പ് ഒരുമാസം ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് ചൈന ഇന്ന് ഒരു ദിവസം ഉപയോഗിക്കുകയാണ്. ദിവസേന 100 കണക്കിന് കിലോമീറ്റര്‍ അതിവേഗ റെയില്‍ പാത ചൈന ഉണ്ടാക്കുന്ന സമയത്ത് മറ്റു ചില പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ ട്രെയിനിന്റെ സീറ്റ് കവറിന്റെ നിറം മാറ്റുന്നതിനെപ്പറ്റി ആലോചിക്കുകയാണ്. ഒരു യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്കും കഴിയാത്തത്ര രീതിയില്‍ ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരെപരിശീലനം നല്‍കാനാകും. മൊത്തം യൂറോപ്പിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിനേക്കാള്‍ വളരെ ഗണ്യമായ രീതിയില്‍ ഭാരതത്തിന് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരെ പരിശീലിപ്പിക്കാനായി. അതിന്റെ ഉത്തമ ഉദാഹരണമാണ് ഗൂഗിള്‍, മൈക്രോസോഫ്റ്റ് അടോബി തുടങ്ങിയ ബഹുരാഷ്ട്ര വിവരസാങ്കേതിക പ്രസ്ഥാനങ്ങളുടെ തലപ്പത്തെ ഭാരതീയര്‍.
റഷ്യയുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ആണവ ഊര്‍ജ്ജരംഗത്തെ ഒരു അതികായരാണ് അവര്‍. അതുപോലെതന്നെ പ്രതിരോധ രംഗത്തും ഭാരതത്തിന്റെ ഉത്തമ പങ്കാളിയാണ് റഷ്യ. ബഹിരാകാശ രംഗത്തും റഷ്യയുടെ നേട്ടങ്ങള്‍ ഒരുകാലത്ത് അമേരിക്കയുടെ പേടിസ്വപ്‌നമായിരുന്നു. ഈ മൂന്നു രാജ്യങ്ങളുടെയും ശക്തി സ്രോതസ്സുകളായ നിര്‍മ്മാണ മേഖല സാങ്കേതിക പരിജ്ഞാനം, സാങ്കേതികവിദ്യ എന്നിവ യഥാവിധി ഉപയോഗിച്ച് കഴിഞ്ഞാല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ ലോകക്രമം നമുക്ക് നിഷ്പ്രയാസം മാറ്റിമറിക്കാന്‍ കഴിയും.
അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ നിയമം അടിസ്ഥാനമാക്കിയുള്ള ഒരു ലോകക്രമത്തെ കുറിച്ചാണ് സംസാരിക്കുന്നത്. നിഷ്പക്ഷ നിലപാടിലൂന്നിയാണ് ഈ നിയമങ്ങള്‍ എന്ന് ഇത്രയും നാള്‍ വിചാരിച്ചിരുന്ന നമ്മള്‍ വിഡ്ഢികളാകുന്ന നിലയാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡോയില്‍ സംസ്‌കരണ റിഫൈനറി ആയ നയാരയുടെ കമ്പ്യൂട്ടര്‍ ശൃംഖലയിലെ അപ്‌ഡേറ്റ് നടത്തി കൊടുക്കാന്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ കുത്തകയായ മൈക്രോസോഫ്റ്റ് വിമുഖത കാട്ടിയത് ഈയിടെയാണ്. ടെക്‌നോളജിയെ ഒരു ആയുധമാക്കി ഉപയോഗിക്കാനാണ് അമേരിക്ക ഇപ്പോള്‍ ശ്രമിക്കുന്നത്. ഗൂഗിള്‍ മൈക്രോസോഫ്റ്റ് അഡോബി, ഓപ്പണ്‍ എ ഐ തുടങ്ങിയ കുത്തക സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഇതുപോലെയുള്ള പല വ്യവസായ സ്ഥാപനങ്ങളെയും ബ്ലാക്ക്‌മെയില്‍ ചെയ്യുവാന്‍ ഈ അവസരത്തില്‍ സാധ്യതയുണ്ട്. ഇതില്‍നിന്നെല്ലാം നമ്മള്‍ പാഠം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. നമ്മള്‍ ഭാരതീയര്‍ നമ്മളുടെതായ ഗൂഗിളും, ഫേസ്ബുക്കും, ഓപ്പണ്‍ എഐയും ഒക്കെ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. ചൈന ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. അവര്‍ക്ക് ഇന്‍സ്റ്റാഗ്രാമിന് പകരം ടിക് ടോക്കുണ്ട്, വാട്‌സാപ്പിന് പകരം വീ ചാറ്റ് ഉണ്ട്, ഗൂഗിളിന് പകരം ബൈഡു ഉണ്ട്. നമ്മളെ പോലെ തന്നെ ഉള്ള ഒരു മാര്‍ക്കറ്റ് ആണ് ചൈനയ്ക്കും ഉള്ളത്. പക്ഷേ നമ്മള്‍ അമേരിക്കയെ കണ്ണുംപൂട്ടി വിശ്വസിച്ച് ആശ്രയിച്ച പോലെ ചൈന അമേരിക്കയെ ആശ്രയിച്ചില്ല. കാരണം അമേരിക്കയിലെ എല്ലാവിധ വിവരസാങ്കേതിക കുത്തകകളും അമേരിക്കന്‍ ചാര സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. എല്ലാ അമേരിക്കന്‍ സോഫ്റ്റ്‌വെയറിലും സി.ഐക്കു വേണ്ടി ഒരു ബാക്ക് ഡോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കന്‍ കച്ചവട താല്‍പര്യങ്ങളുടെ ഇഷ്ടാനുസരണം ആണ് ഈ പറഞ്ഞ വിവരസാങ്കേതിക കുത്തകകള്‍ പ്രവര്‍ത്തിക്കുന്നത്. ചൈന ഇതില്‍ നിന്നും തന്ത്രപരമായി അകന്നുനിന്നപ്പോള്‍ ഭാരതം ഇച്ഛാശക്തിയോടെ ഇനിയെങ്കിലും മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. ഭാരതത്തിലെ സോഫ്റ്റ്‌വെയര്‍ സാങ്കേതിക പരിജ്ഞാനം ഉള്ള യുവജനങ്ങളും ചൈനയിലെ സാങ്കേതിക സംരംഭ പ്രസ്ഥാനങ്ങളും ചേര്‍ന്ന് ആഫ്രിക്കയ്ക്ക് വേണ്ടി ഒരു വീഡിയോ സ്ട്രീമിംഗ് സൈറ്റ് ഉണ്ടാക്കുന്നതിനെ പറ്റിയാണ് ഇപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത്. യൂട്യൂബിന് ബദലായി ആഫ്രിക്കയിലെ ചൂഷണത്തിന് ഇരയായ യുവത്വത്തിന് വേണ്ടി ഒരു സാങ്കേതികവിദ്യ. ഒരു വര്‍ഷം മുന്നേ ഇതിനെപ്പറ്റി ഇവിടെ എഴുതിയിരുന്നെങ്കില്‍ ഞാന്‍ അപഹാസ്യനായേനെ. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. വിവരസാങ്കേതിക രംഗത്ത് ഭാരതവും ചൈനയും റഷ്യയും ചേര്‍ന്ന് ഒരു മാറ്റം കൊണ്ടുവരേണ്ടിയിരിക്കുന്നു. ഈ മാറ്റം പാശ്ചാത്യ ലോകത്തിനു വേണ്ടിയിട്ടല്ല, ആഫ്രിക്ക പോലെയുള്ള, ലാറ്റിനമേരിക്ക പോലെയുള്ള അമേരിക്കയുടെയും സാമ്രാജ്യത്വത്തിന്റെയും കുത്തകകളുടെയും കരങ്ങളില്‍ പെട്ട് കഷ്ടപ്പെടുന്ന യുവജനങ്ങള്‍ക്ക് വേണ്ടിയാകണം. വെനിസ്വേലയുടെ പ്രസിഡന്റ് മഡുറോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് നമ്മള്‍ കണ്ടു.
പ്രതിരോധ രംഗവും ഇതേ കഥയാണ് പറയുന്നത്. റഷ്യ ഇന്നും ഭാരതത്തിന് ആണവ അന്തര്‍വാഹിനികള്‍ പാട്ടത്തിന് നല്‍കുകയും റോക്കറ്റ് എഞ്ചിനുകളുടെ സാങ്കേതികവിദ്യ കൈമാറുകയും ചെയ്യുന്നു. എന്നാല്‍ അമേരിക്കയാകട്ടെ, ആയുധങ്ങള്‍ വില്‍ക്കുന്നത് ഒരിക്കലും അവരുടെ ഏറ്റവും പുതിയ പതിപ്പുകളല്ല; എന്നുമാത്രമല്ല, ഓരോ സ്‌ക്രൂവിനെയും നിയമക്കുരുക്കിലാക്കുന്ന ‘എന്‍ഡ് യൂസര്‍’ കരാറുകളില്ലാതെ അവര്‍ ഒന്നും നല്‍കുകയുമില്ല. മുന്നോട്ടുള്ള വഴി എന്നത് പെട്ടെന്നൊരു ദിവസം അമേരിക്കന്‍ ആയുധങ്ങള്‍ ഉപേക്ഷിക്കുക എന്നതല്ല, മറിച്ച് റഷ്യന്‍ രൂപകല്പനകളും ചൈനീസ് ഘടകഭാഗങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുക എന്നതാണ്. അങ്ങനെ വരുമ്പോള്‍ അടുത്ത യുദ്ധവിമാനത്തില്‍ മൂന്ന് രാജ്യങ്ങളുടെയും മുദ്ര പതിയും. ഇത് ചെലവ് കുറയ്ക്കാനും, നിര്‍മ്മാണം വേഗത്തിലാക്കാനും, ഏതെങ്കിലും ഒരു വിതരണക്കാരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വരുന്ന സാഹചര്യം ഇല്ലാതാക്കാനും സഹായിക്കും.

വിദ്യാഭ്യാസ രംഗവും ഇതേ യുക്തി പിന്തുടരണം. ഐ.ഐ.ടി ദല്‍ഹിയും ബീജിങ്ങിലെ സിംഗ്വ (Tsinghua) സര്‍വകലാശാലയും കൃത്രിമ അവയവങ്ങളെക്കുറിച്ചും കുറഞ്ഞ ചെലവിലുള്ള സോളാര്‍ പാനലുകളെക്കുറിച്ചും സംയുക്ത ഗവേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഫലങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വായിക്കുന്ന ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും അവര്‍ക്ക് അത് തടയാന്‍ കഴിയില്ല. മുംബൈയിലും വ്‌ലാഡിവോസ്റ്റോക്കിലും ചെങ്ഡുവിലും ഇത്തരം കൂടുതല്‍ ലാബുകള്‍ ഉയര്‍ന്നു വരണം. ഒരു ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിക്ക്, ഭീമമായ തുക ചിലവാകുന്ന ഹാര്‍വാര്‍ഡും, അതിന്റെ പകുതി ചിലവില്‍ പ്രായോഗിക നൈപുണ്യങ്ങള്‍ പഠിപ്പിക്കുന്ന ഇന്തോ-ചൈനീസ് പ്രോഗ്രാമും തമ്മില്‍ തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമ്പോള്‍, ‘സോഫ്റ്റ് പവര്‍’ (Soft Power) എന്ന തുലാസ് താനേ ചരിയും.
ആഫ്രിക്കയാണ് ഇതിലെ പ്രധാന പരീക്ഷണശാല. പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്നും ആ ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ പട്ടിണിയുടെയും പട്ടാള അട്ടിമറികളുടെയും ഇടമായാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല; അവിടെയുള്ളത് യുവജനതയും, ഖനനം ചെയ്യപ്പെടാത്ത ധാതുശേഖരവും, ലോകത്തെ മുഴുവന്‍ ഊട്ടാന്‍ ശേഷിയുള്ള ഫലഭൂയിഷ്ഠമായ മണ്ണുമാണ്. ചൈന ഇപ്പോള്‍ത്തന്നെ കെനിയയില്‍ തുറമുഖങ്ങളും എത്യോപ്യയില്‍ റെയില്‍വേയും നിര്‍മ്മിക്കുന്നു. ഭാരതം റുവാണ്ടയില്‍ വൈദ്യുതി ലൈനുകളും ഘാനയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളും ഒരുക്കുന്നു. റഷ്യ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സുരക്ഷാ സേനയ്ക്ക് പരിശീലനം നല്‍കുന്നു. ഈ മൂന്ന് രാജ്യങ്ങളും സാമ്പത്തികമായും ആസൂത്രണപരമായും ഒന്നിച്ചാല്‍, ആഡിസ് അബാബയില്‍ നിന്ന് ലാഗോസിലേക്കുള്ള റെയില്‍വേ ഇരുപത് വര്‍ഷത്തിന് പകരം വെറും ഏഴ് വര്‍ഷം കൊണ്ട് നിര്‍മ്മിക്കാന്‍ കഴിയും. അതിന്റെ ലാഭം ആഫ്രിക്കയില്‍ തന്നെ നില്‍ക്കും, തൊഴിലാളികള്‍ ആഫ്രിക്കക്കാരായിരിക്കും, സാങ്കേതികവിദ്യ സംയുക്ത ഉടമസ്ഥതയിലായിരിക്കും. ഇതാണ് ‘നവ കൊളോണിയലിസ’ത്തിന്റെ (Neocolonialism-) നേര്‍വിപരീതം.
ഇത്തരമൊരു ത്രികോണ ചേരി പുതിയൊരു സാമ്രാജ്യം സൃഷ്ടിക്കുമോ എന്ന് ചിലര്‍ ചോദിച്ചേക്കാം. ആഫ്രിക്കയില്‍ വില്‍ക്കുന്ന ഓരോ റെയില്‍ ടിക്കറ്റും അവിടുത്തെ സര്‍ക്കാരിന് ഒരു ചെറിയ റോയല്‍റ്റി നല്‍കുന്നുണ്ടെങ്കില്‍, ആ റെയില്‍വേ ദേശസാല്‍ക്കാരിക്കുന്നതിനെക്കാള്‍ അത് ഇന്ത്യ-ചൈന-റഷ്യന്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്തുന്നതിലാകും അവര്‍ക്ക് താല്‍പ്പര്യം. ചെങ്ഡുവിലേക്ക് പോകുന്ന ഓരോ ഇന്ത്യന്‍ എഞ്ചിനീയറും ഉയര്‍ന്ന ശമ്പളത്തോടും തുല്യമായി പങ്കിട്ട ചൈനീസ് പേറ്റന്റോടും കൂടി തിരിച്ചുവരികയാണെങ്കില്‍, ആ ബന്ധം തകര്‍ക്കുന്നതിനേക്കാള്‍ അത് ആഴത്തിലാക്കുന്നതിലാകും അവര്‍ക്ക് താല്‍പ്പര്യം. പരസ്പര ലാഭത്തില്‍ കെട്ടിപ്പടുക്കുന്ന അധികാരം സ്വയം നിയന്ത്രിതമാണ്, കാരണം അത് ഇരയെപ്പോലെ തന്നെ അക്രമിയെയും വേഗത്തില്‍ ശിക്ഷിക്കും.
തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഈ സാധ്യതയെ ഭയപ്പെടുന്നത്. അതുകൊണ്ട് തന്നെ കടക്കെണി എന്നും സ്വേച്ഛാധിപത്യ ഗൂഢാലോചന എന്നും അവര്‍ പഴയ പല്ലവികള്‍ ആവര്‍ത്തിക്കും. ഇതിനുള്ള മറുപടി തിരിച്ചലറലല്ല, മറിച്ച് ഫലങ്ങള്‍ കാണിച്ചു കൊടുക്കുക എന്നതാണ്. ഒരു കെനിയന്‍ അമ്മയ്ക്ക്, റഷ്യന്‍ രൂപകല്പനയിലുള്ള ആണവോര്‍ജ്ജത്തില്‍ ഓടുന്ന, ഭാരതം നിയന്ത്രിക്കുന്ന, ചൈന നിര്‍മ്മിച്ച ഇലക്ട്രിക് ട്രെയിനില്‍ കയറാന്‍ കഴിയുമ്പോള്‍, അവര്‍ ഏത് വിദേശകാര്യ മന്ത്രാലയമാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്ന് നോക്കില്ല. തന്റെ കുഞ്ഞ് പനി കൂടി മരിക്കുന്നതിന് മുന്‍പ് ആശുപത്രിയില്‍ എത്തിയോ എന്ന് മാത്രമാകും അവര്‍ ശ്രദ്ധിക്കുക. അതാണ് പുതിയ നിയമപുസ്തകം; അത് എഴുതപ്പെടുന്നത് നയതന്ത്ര ചര്‍ച്ചകളിലല്ല, മറിച്ച് ദൈനംദിന ജീവിതത്തിലാണ്.
കണക്കുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. നിലവില്‍ ഭാരതം, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത ജി.ഡി.പി (GDP), യഥാര്‍ത്ഥ വാങ്ങല്‍ ശേഷി (PPP)- അനുസരിച്ച് ഏകദേശം 28 ട്രില്യണ്‍ ഡോളറാണ്. ഭാരതം 8 ശതമാനത്തിലും, ചൈന 5 ശതമാനത്തിലും, റഷ്യ 3 ശതമാനത്തിലും വളരുകയാണെങ്കില്‍, 2040 ആകുമ്പോഴേക്കും ഈ ആകെത്തുക 50 ട്രില്യണ്‍ ഡോളറിലെത്തും. ഇത് അമേരിക്കയുടെയും യൂറോപ്പിന്റെയും ആകെത്തുകയ്ക്ക് പിന്നിലാണെങ്കിലും ആ വിടവ് കുറഞ്ഞുവരും. അതിനേക്കാള്‍ ഉപരി, വ്‌ലാഡിവോസ്റ്റോക്ക് മുതല്‍ കൊച്ചി വരെയുള്ള ഒരേ ഭൂപ്രദേശത്താണ് (Landmass) ഈ വളര്‍ച്ച സംഭവിക്കുന്നത്. ഈ ഭൂപ്രദേശത്തിനുള്ളിലെ വ്യാപാരത്തിന് സമുദ്രപാതകള്‍ സംരക്ഷിക്കാന്‍ വിമാനവാഹിനിക്കപ്പലുകളുടെ ആവശ്യമില്ല. കരമാര്‍ഗ്ഗമുള്ള റെയില്‍വേയും പൈപ്പ് ലൈനുകളും ആ ജോലി ചെയ്യും. ഇതിലൂടെ ചിലവ് കുറയുകയും സുരക്ഷിതത്വം കൂടുകയും ചെയ്യും.
ബ്രിക്‌സ് (BRICS) ബാങ്ക് ഇപ്പോള്‍ത്തന്നെ പ്രാദേശിക കറന്‍സിയില്‍ വായ്പകള്‍ നല്‍കുന്നുണ്ട്. രൂപ-യുവാന്‍-റൂബിള്‍ വിനിമയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നു. ഈ പാതകള്‍ സജ്ജമായിക്കഴിഞ്ഞാല്‍ ഡോളറിന്റെ ‘വീറ്റോ പവര്‍’ ഇല്ലാതാകും. ഇതൊരു സാങ്കേതിക കാര്യമായി തോന്നാമെങ്കിലും ഇതിന്റെ ഫലം ഓരോ ചെറിയ പട്ടണത്തിലും അനുഭവപ്പെടും. ഒരു ഇന്ത്യന്‍ ഇറക്കുമതിക്കാരന് റഷ്യന്‍ കയറ്റുമതിക്കാരന് റൂബിളില്‍ പണം നല്‍കാന്‍ കഴിയുമ്പോള്‍ അമേരിക്കന്‍ ഉപരോധങ്ങള്‍ വെറും കടലാസ് പുലികളായി മാറും. വിദര്‍ഭയിലെ ഒരു കര്‍ഷകന് ഇതിന്റെ വിശദാംശങ്ങള്‍ അറിയില്ലായിരിക്കാം, പക്ഷേ വാഷിംഗ്ടണ്‍ തുമ്മുമ്പോള്‍ തന്റെ വളത്തിന്റെ വില കൂടുന്നില്ല എന്ന് അവന്‍ തിരിച്ചറിയും.

നാഗരികമായ ആഴം ഈ പദ്ധതിക്ക് ദീര്‍ഘവീക്ഷണം നല്‍കുന്നു. ഇന്ത്യന്‍ മനസ്സ് കര്‍മ്മത്തിന്റെ നീണ്ട ചക്രങ്ങളിലും, ചൈനീസ് മനസ്സ് ചരിത്രത്തിന്റെ ദീര്‍ഘവീക്ഷണത്തിലും, റഷ്യന്‍ മനസ്സ് സഹിഷ്ണുത പഠിപ്പിക്കുന്ന നീണ്ട ശൈത്യകാലങ്ങളിലും പരിശീലനം ലഭിച്ചവയാണ്. ചരിത്രം ഒരു ആയുസ്സില്‍ അവസാനിക്കുമെന്ന് ഈ സംസ്‌കാരങ്ങളൊന്നും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ ധാര്‍മിക ത്രയത്തിന് ധൃതി ആവശ്യമില്ല; അത് സ്ഥിരതയോടെ നിലകൊണ്ടാല്‍ മാത്രം മതി. കടന്നുപോകുന്ന ഓരോ പതിറ്റാണ്ടും കൂടുതല്‍ റോഡുകളും വിദ്യാര്‍ത്ഥികളും സംയുക്ത പേറ്റന്റുകളും ആഫ്രിക്കന്‍ പങ്കാളികളെയും കൂട്ടിചേര്‍ക്കും. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഈ പ്രക്രിയയെ സാവധാനത്തിലാക്കാന്‍ കഴിഞ്ഞേക്കാം, പക്ഷേ അതിനെ തടയാന്‍ കഴിയില്ല.
ഇതിനര്‍ത്ഥം ഭാരതവും ചൈനയും റഷ്യയും തമ്മില്‍ തര്‍ക്കങ്ങളില്ല എന്നല്ല. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങളുണ്ട്. ഇന്ത്യയും റഷ്യയും തമ്മില്‍ അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ചൈനയും റഷ്യയും മധ്യേഷ്യയില്‍ സ്വാധീനത്തിനായി മത്സരിക്കുന്നു. ഈ കലഹങ്ങള്‍ യാഥാര്‍ത്ഥ്യമാണ്, അവ തുടരുകയും ചെയ്യും. എങ്കിലും, യുദ്ധത്തിന്റെ വില കൂടുകയും ചതിയുടെ ലാഭം കുറയ്ക്കുകയും ചെയ്യുന്നതിലൂടെയാണ് സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്. നോയിഡയിലെ ഒരു ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഫാക്ടറി പതിനായിരം ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കുകയും പ്രാദേശിക നികുതി അടയ്ക്കുകയും ചെയ്യുമ്പോള്‍, ഒരു അതിര്‍ത്തി തര്‍ക്കത്തിന്റെ ആഘാതം ബീജിംഗിനും ഭാരമായി മാറും. ഒരു റഷ്യന്‍ എണ്ണക്കമ്പനി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അവരുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുമ്പോള്‍, സൈനിക സാഹസങ്ങളുടെ ചിലവ് മോസ്‌കോയ്ക്കും കൂടും.
ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും നാം തുറന്നു പറയണം. ഇവ രണ്ടിന്റെയും കുത്തക തങ്ങള്‍ക്കാണെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ ലാറ്റിനമേരിക്കയിലെ അട്ടിമറികളും തടങ്കല്‍ പാളയങ്ങളിലെ പീഡനങ്ങളും അവരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. ഈ ധാര്‍മിക ത്രയം ലോകത്തിന് മറ്റൊരു മാതൃക നല്‍കണം. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ജനസംഖ്യയെക്കാള്‍ കൂടുതല്‍ വോട്ടര്‍മാരുള്ള തിരഞ്ഞെടുപ്പുകള്‍ ഭാരതം നടത്തുന്നു. ചരിത്രത്തിലില്ലാത്ത വിധം 800 ദശലക്ഷം ആളുകളെ ചൈന ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. റഷ്യ എല്ലാ പൗരന്മാര്‍ക്കും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിചരണവും ഉറപ്പുനല്‍കുന്നു. ഇവയൊന്നും പൂര്‍ണ്ണമല്ലായിരിക്കാം, പക്ഷേ ഇവയൊന്നും പരസ്പരം അനുകരണങ്ങളുമല്ല. ആ വൈവിധ്യമാണ് ശക്തി. സമൃദ്ധിയിലേക്ക് പല വാതിലുകളുണ്ടെന്ന് അത് ലോകത്തോട് വിളിച്ചുപറയുന്നു.
വരുന്ന പതിനഞ്ച് വര്‍ഷങ്ങള്‍ തീരുമാനിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട് അറ്റ്‌ലാന്റിക്കിന്റേതാണോ അതോ യുറേഷ്യന്‍ ഭൂപ്രദേശത്തിന്റേതാണോ എന്ന്. ഭാരതത്തിന് കിഴക്കും പടിഞ്ഞാറും തമ്മില്‍ ഒന്നിനെ തിരഞ്ഞെടുക്കേണ്ടതില്ല. നമുക്ക് രണ്ടുപേരുമായും വ്യാപാരം നടത്താം. എങ്കിലും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വാതിലുകള്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കിഴക്ക് വാതിലുകള്‍ തുറന്നിടുകയാണെന്ന് നാം തിരിച്ചറിയണം. ട്രംപ് തീരുവകള്‍ ഉയര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അദ്ദേഹം നമ്മെ ഒരു പാഠം പഠിപ്പിക്കുകയാണെന്ന് കരുതി. എന്നാല്‍ അദ്ദേഹം നമ്മെ ഒരു പഴയ പാഠം ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്: മറ്റൊരാളുടെ അനുവാദത്തോടെ ഒരു രാജ്യവും ധനികരാകില്ല. വളര്‍ച്ച വരുന്നത് നൈപുണ്യത്തില്‍ നിന്നും സമ്പാദ്യത്തില്‍ നിന്നും തുറന്ന വാതിലുകളിലൂടെ നടക്കാനുള്ള ധൈര്യത്തില്‍ നിന്നുമാണ്.
അതുകൊണ്ട് തന്നെ നമ്മുടെ ഭരണവര്‍ഗത്തിന് മുന്നിലുള്ള ദൗത്യം ലളിതമാണ്, എന്നാല്‍ നടപ്പിലാക്കാന്‍ പ്രയാസവുമാണ്. ചൈനയുമായി കൂടുതല്‍ റെയില്‍ ബന്ധങ്ങളും റഷ്യയുമായി കൂടുതല്‍ പൈപ്പ് ലൈനുകളും നിര്‍മ്മിക്കുക. ബംഗളൂരുവിലേക്ക് കൂടുതല്‍ ചൈനീസ് സംരംഭകരെയും ഹൈദരാബാദിലേക്ക് കൂടുതല്‍ റഷ്യന്‍ പ്രതിരോധ ലാബുകളെയും ക്ഷണിക്കുക. കൂടുതല്‍ ഐ.ഐ.ടി ബിരുദധാരികളെ വുഹാനിലേക്കും ഐ.ഐ.എം ബിരുദധാരികളെ കസാനിലേക്കും അയക്കുക. പഴയ വ്യവസ്ഥയില്‍ നിന്ന് ലാഭം കൊയ്യുന്നവര്‍ ഓരോ ചുവടിനെയും എതിര്‍ക്കും. ആ ചുവടുകള്‍ പാര്‍ലമെന്റിലും മാധ്യമങ്ങളിലും പ്രതിരോധിക്കപ്പെടണം. ഓരോ ചുവടും പുതിയ വ്യവസ്ഥയില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന ഒരു വലിയ വിഭാഗത്തെ ഇന്ത്യയ്ക്കുള്ളില്‍ സൃഷ്ടിക്കും. അങ്ങനെയാണ് മാറ്റം ശാശ്വതമാകുന്നത്.
ആഫ്രിക്ക വീണ്ടും നമ്മളെ വഴി കാണിക്കുന്നു. സോവിയറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ചൈനീസ് സര്‍വ്വകലാശാലകളിലും ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ കോളേജുകളിലും പഠിച്ച ഒരു പുതിയ തലമുറ ആഫ്രിക്കന്‍ നേതാക്കള്‍ വളര്‍ന്നു വരുന്നു. അവര്‍ ഹിന്ദിയും മാന്‍ഡരിനും റഷ്യനും സംസാരിക്കുന്നു. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പക്വതയാര്‍ന്ന ഗുജറാത്തില്‍ പഠിച്ച ഹിന്ദിയില്‍ സംസാരിക്കുന്ന സൊമാലിയന്‍ നേതാവ് പുതിയ ലോകക്രമത്തിന്റെ മാറുന്ന മുഖമാണ്. അവര്‍ ലോകത്തെ ലണ്ടന്‍ കണ്ണുകളിലൂടെ നോക്കുന്നില്ല. ഒരു കരാറില്‍ ഒപ്പിടുമ്പോള്‍ അവര്‍ അതിലെ സൂക്ഷ്മമായ കാര്യങ്ങള്‍ വായിക്കുകയും പ്രാദേശിക പങ്കാളിത്തം ആവശ്യപ്പെടുകയും ചെയ്യുന്നു. അവര്‍ ബന്ദുംഗിന്റെയും ബ്രിക്‌സിന്റെയും മക്കളാണ്. ഇന്ത്യയും ചൈനയും റഷ്യയും അവരെ തുല്യരായി പരിഗണിച്ചാല്‍, വിദേശ സഹായങ്ങള്‍ കൊണ്ട് വാങ്ങാന്‍ കഴിയാത്ത വിശ്വസ്തത അവര്‍ തിരിച്ചു നല്‍കും.
വലിയൊരു അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന ചെറിയൊരു ചിത്രത്തിലൂടെ നമുക്ക് ഇത് അവസാനിപ്പിക്കാം. ബീഹാറിലെ ഒരു ഗ്രാമീണ പെണ്‍കുട്ടി തന്റെ പുതിയ ഫോണ്‍ തുറന്ന് ഒരു നൈജീരിയന്‍ കലാകാരന്റെ വീഡിയോ കാണുന്നു. അത് ഒരു ഇന്തോ-ചൈനീസ് പ്ലാറ്റ്‌ഫോമിലാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. അവളത് ചിരിച്ചുകൊണ്ട് പട്‌ന സര്‍വ്വകലാശാലയില്‍ മാന്‍ഡരിന്‍ പഠിക്കുന്ന തന്റെ സഹോദരന് അയച്ചു കൊടുക്കുന്നു. അവരുടെ പിതാവ് ഓടിക്കുന്ന ട്രാക്ടര്‍ റഷ്യന്‍ ഡീസലിലാണ് പ്രവര്‍ത്തിക്കുന്നത്. അത് ഇറാനിയന്‍ തുറമുഖം വഴി എത്തിയതും രൂപയില്‍ പണമടച്ചതുമാണ്. അവരാരും ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ വായിക്കുന്നില്ല, പക്ഷേ അവരെല്ലാം പുതിയ ലോകക്രമത്തിന്റെ ഭാഗമാണ്. ആ ക്രമം നിര്‍മ്മിക്കപ്പെടുന്നത് നിയമങ്ങളെക്കുറിച്ചുള്ള പ്രസംഗങ്ങളിലല്ല, മറിച്ച് ഓരോ സത്യസന്ധമായ ഇടപാടും ഇരുപക്ഷത്തിനും ഗുണകരമാകുന്നു എന്ന ലളിതമായ തത്വത്തിലാണ്. ഈ തത്വം ഏതൊരു സാമ്രാജ്യത്തേക്കാളും പഴക്കമുള്ളതാണ്, ഏതൊരു കവല ചട്ടമ്പിയുടെ തീട്ടൂരത്തെയും അത് അതിജീവിക്കും.
(ലേഖകന്‍ കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ബ്രണ്‍സ്‌വിക്കില്‍ എഡ്യൂക്കേഷണല്‍ ലീഡര്‍ഷിപ്പില്‍ മാസ്റ്റര്‍ ബിരുദം (MEd.) നേടിയ ശേഷം, അവിടെ തന്നെ വിദ്യാഭ്യാസ സാങ്കേതികവിദ്യയിലും (Education Technology)- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും (AI) പിഎച്ച്.ഡി. ചെയ്തു കൊണ്ടിരിക്കുന്നു. ഐ.ഐ.ടി ജമ്മുവില്‍ അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രം, രാഷ്ട്രീയം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ് ലേഖകന്‍).






















