മാധ്യമ പ്രവര്‍ത്തനം സത്യാന്വേഷണമാണ്. ഒരിക്കലും പുറത്ത് വരരുതെന്ന് സ്ഥാപിത താല്പര്യക്കാര്‍ ആഗ്രഹിക്കുന്ന വസ്തുതകള്‍ പുറത്തുകൊണ്ടുവന്ന് പൊതുജനങ്ങളുടെയും സമൂഹത്തിന്റെയും താല്പര്യങ്ങള്‍ പരിരക്ഷിക്കുകയാണ് മാധ്യമധര്‍മ്മം. സത്യം സത്യമായി പറയുകയും അപ്രിയ സത്യങ്ങള്‍ ഒരു മടിയുമില്ലാതെ തുറന്നുകാട്ടുകയും ചെയ്യുന്നതാണ് മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം. വസ്തുതകള്‍ സത്യസന്ധമായി നിരത്തുകയും വസ്തുതകളാണ് ഏറ്റവും വിശുദ്ധമെന്നും അതിനോടുള്ള പ്രതികരണങ്ങള്‍ അപ്രധാനമാണെന്നും പൂര്‍വ്വസൂരികള്‍ വ്യക്തമാക്കുന്നു. പത്രങ്ങളും ടെലിവിഷനും റേഡിയോയും ഒക്കെ അരങ്ങ് തകര്‍ത്തിരുന്ന മാധ്യമ മേഖലയില്‍ സാമൂഹ മാധ്യമങ്ങള്‍ കൂടി വന്നതോടെ മാധ്യമപ്രവര്‍ത്തനത്തിന്റെ പരിധി കൂടുതല്‍ ജനകീയവും ഉദാരവുമാവുകയായിരുന്നു. ഇന്ന് ആര്‍ക്കും മാധ്യമപ്രവര്‍ത്തകരാകാം, നീതി നിഷേധങ്ങള്‍ തുറന്നുകാട്ടാം. സത്യം പുറത്ത് വരാന്‍ വേണ്ടി അനവരതം പോരാടാം. പക്ഷേ അടുത്തിടെ ഭാരതത്തിലും കേരളത്തിലും മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും അനുവര്‍ത്തിക്കുന്ന ദേശവിരുദ്ധ, ഹിന്ദുവിരുദ്ധ അജണ്ട കാണാതിരിക്കാന്‍ ആവില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഭരണകക്ഷിയായ ബിജെപിക്കും എതിരെ ഒരുപറ്റം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നടത്തുന്ന യുദ്ധത്തിന് ദേശവിരുദ്ധതയുടെയും വിഘടനവാദത്തിന്റെയും പ്രതീതിയുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കയില്‍ ഇരുന്ന് ഭാരതത്തില്‍ വിഘടനവാദം പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കു പണം ചെലവഴിക്കുന്ന ജോര്‍ജ് സോറോസിന്റെ ധനസഹായവും മറ്റും പറ്റുന്ന ഒരുപറ്റം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും രാജ്യത്ത് സജീവമാണ്. ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായി ഇസ്ലാമിക ഭൂരിപക്ഷ പ്രദേശങ്ങള്‍ പ്രത്യേക ഇസ്ലാമിക രാഷ്ട്രം ആക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘടനകളുടെ അന്താരാഷ്ട്ര തലത്തിലുള്ള ധനസഹായവും അവരുടെ പദ്ധതിക്ക് അരങ്ങൊരുക്കാനുള്ള ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനും മടികാണിക്കാത്ത ഒരു കൂട്ടര്‍ വേറെയുണ്ട്. ഭാരതത്തെ ക്രൈസ്തവവത്കരിക്കുക എന്ന ലക്ഷ്യവുമായി നടക്കുന്ന ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനത്തിന് ചൂട്ടുപിടിക്കുന്ന പരസ്യമായി രംഗത്തില്ലാത്ത രഹസ്യ അജണ്ടകളുമായി മാത്രം പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗവും മാധ്യമ മേഖലയിലുണ്ട്. ഇന്ന് ഇവരുടെയെല്ലാം പൊതു ശത്രുവും ലക്ഷ്യവുമായി നരേന്ദ്രമോദി മാറിയിരിക്കുന്നു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ തന്നെ മോദി വിരുദ്ധ അജണ്ടയുമായി ഒരുപറ്റം മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുണ്ട്. ആദ്യം ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയെ കുറ്റക്കാരന്‍ ആക്കാന്‍ ആയിരുന്നു ശ്രമം. അതിനുവേണ്ടി ടീസ്റ്റ സെതല്‍വാദും ഐപിഎസ് ഉദ്യോഗസ്ഥരായ ആര്‍.ബി. ശ്രീകുമാറും സഞ്ജീവ് ഭട്ടും നടത്തിയ ശ്രമങ്ങള്‍ സുപ്രീം കോടതി നേരിട്ട് നിയമിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ ഇടപെടലോടെയാണ് അവസാനിച്ചത്. കലാപം അമര്‍ച്ച ചെയ്യാന്‍ നരേന്ദ്രമോദി ശ്രമിച്ചില്ല, മുസ്ലീങ്ങളെ വംശഹത്യ ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഒരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകരും മോദി വിരുദ്ധരും ഉന്നയിക്കാന്‍ ശ്രമിച്ചത്. കലാപം ഉണ്ടാകാന്‍ കാരണം തന്നെ സബര്‍മതി എക്‌സ്പ്രസ്സില്‍ വരികയായിരുന്ന തീര്‍ത്ഥാടകരെ പുറത്തുനിന്ന് പൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചതാണെന്നും 14 കുഞ്ഞുങ്ങള്‍ അടക്കം 59 പേര്‍ മരിച്ചതിന്റെ പ്രതികരണമായാണ് കലാപം തുടങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് കൃത്യസമയത്ത് തന്നെ ഇടപെട്ടു എന്നും ഗുജറാത്ത് സര്‍ക്കാര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന അയല്‍ സംസ്ഥാനങ്ങളോട് കൂടുതല്‍ പോലീസ് സേനയെ അയച്ചു തരാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും കണ്ടെത്തി. കലാപത്തില്‍ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും മരണമടഞ്ഞിരുന്നു. പിന്നീട് ഒരിക്കലും വര്‍ഗീയ കലാപം ഉണ്ടാകാത്ത രീതിയില്‍ ഗുജറാത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞു. ഒരു ഭരണാധികാരി എന്ന നിലയില്‍ അന്ന് ചെയ്യാന്‍ കഴിയുന്ന എല്ലാം മോദി ചെയ്തുവെന്ന് കണ്ടെത്തിയിട്ടും മോദിക്കെതിരെ വ്യാജ ആരോപണങ്ങളും വ്യാജ തെളിവുകളും സൃഷ്ടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കോടതി തന്നെ കണ്ടെത്തിയതോടെയാണ് ഗുജറാത്ത് പ്രശ്‌നം അവസാനിച്ചത്.
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം ഇത്രയും കാലത്തിനിടെ ഒരു ആരോപണം പോലും ഉന്നയിക്കാന്‍ കഴിയാത്ത രീതിയില്‍ അഴിമതി രഹിത വികസനോന്മുഖ ഭരണം നടത്തിയിട്ടും ചിലര്‍ക്കൊക്കെ അത് ദഹിക്കുന്നില്ല എന്നതാണ് ചില മാധ്യമങ്ങളുടെ പ്രതികരണം കാണുമ്പോള്‍ തോന്നുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അമേരിക്കയില്‍ വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ച ഐപ്സ്റ്റീന്‍ രേഖകള്‍. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചില കോണ്‍ഗ്രസ് നേതാക്കളും ജിഹാദി മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നത് നരേന്ദ്രമോദിയുടെ പേര് ഈ വിവാദ രേഖകളില്‍ ഉണ്ടെന്നാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം ലൈംഗിക അരാജകത്വത്തിന് ഉപയോഗിച്ച കുപ്രസിദ്ധനായ ജഫ്രി ഐപ്സ്റ്റീന്റെ രേഖകളുടെ പേരില്‍ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ജിഹാദി മാധ്യമങ്ങളും ഇടതുപക്ഷ പത്രപ്രവര്‍ത്തകരും തുടര്‍ച്ചയായി ശ്രമിച്ചു. 30 ലക്ഷം പേജുകളുള്ള രേഖകളും 2 ലക്ഷത്തോളം ചിത്രങ്ങളും 2000 വീഡിയോകളും ആണ് ഐപ്സ്റ്റീന്‍ രേഖകള്‍ എന്ന പേരില്‍ അമേരിക്കയുടെ നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതില്‍ പലരുടെയും കത്തിടപാടുകളും മെയിലുകളും പരാമര്‍ശങ്ങളും ഒക്കെയുണ്ട്. അധ്യാപകനായി ജീവിതം ആരംഭിച്ച് ബാങ്കിംഗ് മേഖലയിലേക്ക് കടന്ന് ലോകത്തെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും ഒക്കെ താല്പര്യത്തിനനുസരിച്ച് വിവിധ രാജ്യങ്ങളിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ സംഭാവന ചെയ്ത ജെഫ്രി ഐപ്സ്റ്റീന്‍ അമേരിക്കയുടെ ജയിലില്‍ മരണമടഞ്ഞിരുന്നു.അമേരിക്കന്‍ പ്രസിഡന്റ്‌ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ക്ലിന്റണ്‍, വ്യവസായ പ്രമുഖരായ ബില്‍ഗേറ്റ്‌സ്, ഇലോണ്‍ മസ്‌ക്, ക്യൂബയുടെ രാഷ്ട്രത്തലവനായിരുന്ന ഫിഡല്‍ കാസ്‌ട്രോ, ബ്രിട്ടനിലെ ആന്‍ഡ്രു രാജകുമാരന്‍ തുടങ്ങി പലരും ഈ മാംസ കച്ചവടത്തില്‍ പങ്കാളികളായതിന്റെ രേഖകളാണ് പുറത്തുവന്നത്.
നരേന്ദ്രമോദിയുടെ പേരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് കേരളത്തില്‍ നിന്നുള്ള ചില ജിഹാദി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടക്കം പടച്ചുവിട്ടത്. 30 ലക്ഷം പേജ് വരുന്ന രേഖകളില്‍ നാമമാത്രമായാണ് നരേന്ദ്രമോദിയെ കുറിച്ചു പരാമര്‍ശിച്ചിട്ടുള്ളത്. കാര്യമായ രാഷ്ട്രീയ പരാമര്‍ശം 2017 ല്‍ നരേന്ദ്രമോദി നടത്തിയ ഇസ്രായേല്‍ പര്യടനത്തെ കുറിച്ചുള്ളതാണ്. ഇസ്രായേലില്‍ അമേരിക്കയുടെ പ്രസിഡന്റ് ട്രംപിന്റെ താല്പര്യത്തിനനുസരിച്ച് നരേന്ദ്രമോദി ആടിപ്പാടി എന്നാണ് ഐപ്സ്റ്റീന്‍ പരാമര്‍ശിച്ചത്. ആടിപ്പാടി എന്ന പ്രയോഗം പോലും മനസ്സിലാകാത്ത നാലാംകിട മാധ്യമങ്ങള്‍ നരേന്ദ്രമോദി അവിടെ പോയി പാട്ടുപാടി നൃത്തം ചെയ്തു എന്നാണ് ഇവിടെ പ്രചരിപ്പിച്ചത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ നരേന്ദ്രമോദി ആകെ പാടിയത് ഗാര്‍ഡ് ഓഫ് ഓണര്‍ വേളയിലെ ദേശീയ ഗാനം മാത്രമാണ്. എല്ലാക്കാലത്തും ഭാരതത്തിനൊപ്പം നിന്നിട്ടുള്ള ഇസ്രായേലുമായുള്ള ബന്ധം ശക്തമാക്കാന്‍ ദേശതാല്‍പര്യത്തിന് അനുസൃതമായ നീക്കം എന്ന നിലയിലാണ് മോദി ഇസ്രായേലില്‍ പോയത്. പിന്നീട് പാലസ്തീനും സന്ദര്‍ശിച്ചിരുന്നു. ഇത് വെച്ചിട്ടാണ് നരേന്ദ്രമോദിയുടെ പേര് ഐപ്സ്റ്റീന്‍ ഫയലുകളില്‍ വന്നു എന്ന് പ്രചരിപ്പിച്ചത്. ഭാരതത്തിലെ ചില വ്യവസായ പ്രമുഖരും അനില്‍ അംബാനിയും അടക്കമുള്ളവരുമായുള്ള മെയിലുകളിലും മോദിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത കടുപ്പക്കാരന്‍ എന്ന നിലയില്‍ തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതു വെച്ചിട്ടാണ് കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളിയുടെ ഇടപാടുകാരില്‍ മോദിയും ഉള്‍പ്പെടുന്നു എന്ന രീതിയില്‍ ഇവിടുത്തെ ഇടതു-ജിഹാദി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. കേന്ദ്രമന്ത്രിയായ ഹര്‍ദീപ് സിംഗ് പുരിയുടെ പേര് ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. പുരി നേരത്തെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗമായും, റിട്ടയര്‍ ചെയ്തതിനുശേഷം ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷം ആണ് ബിജെപിയില്‍ അംഗത്വം എടുക്കുകയും കേന്ദ്രമന്ത്രി ആവുകയും ചെയ്തത്. ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നടത്തിയ ഇടപാടുകളാണ് അതിനകത്തു പരാമര്‍ശിച്ചത്. വസ്തുതകള്‍ ഇതായിരിക്കെ അതു മറച്ചുവെച്ച് നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും കരിതേക്കാനും ഉള്ള ശ്രമം എങ്ങനെയാണ് വസ്തുനിഷ്ഠവും സത്യസന്ധവുമായ മാധ്യമപ്രവര്‍ത്തനമാണ് എന്ന് പറയാനാവുക. നിങ്ങള്‍ക്ക് നരേന്ദ്രമോദിയോടും ഭാരതത്തോടും ഭാരതീയതയോടും സനാതനധര്‍മ്മത്തോടും ഒക്കെ എതിര്‍പ്പ് ഉണ്ടാകും. പക്ഷേ അത് ആളുകളെ വ്യക്തിഹത്യ ചെയ്യാനും കളവു പറയാനും ധാര്‍മികതയില്ലാത്ത മാധ്യമപ്രവര്‍ത്തനം ചെയ്യാനും ഉള്ള വഴിയായി മാറുമ്പോള്‍ അതിനെതിരെ ജനങ്ങള്‍ പ്രതികരിച്ചാല്‍ സ്വാഭാവികം എന്ന് മാത്രമേ പറയാനാകൂ.
കേരളത്തിലെ ഇടതുപക്ഷ ജിഹാദി മാധ്യമങ്ങളില്‍ മറ്റൊരു സംഭവം കൂടി അരങ്ങേറുന്നത് പറയാതെ വയ്യ. തിരുന്നാവായയിലെ മാഘമക മഹോത്സവത്തിന് ശേഷം കേരള കുംഭമേള എന്ന പേരില്‍ അതിനു ലഭിച്ച പ്രചാരവും ഉത്സവപ്പറമ്പുകളില്‍ നന്ദഗോവിന്ദം ഭജന്‍സിനും പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി ഭജന സംഘത്തിനും ലഭിക്കുന്ന അഭൂതപൂര്‍വ്വമായ വരവേല്‍പ്പാണ് അവരെ അലോസരപ്പെടുത്തുന്നത്. ഭജന്‍ കണക്ട് എന്ന പേരില്‍ ഭജന സംഘങ്ങളുടെ പരിപാടികള്‍ക്ക് ആയിരക്കണക്കിന് യുവാക്കളും അമ്മമാരും മറ്റും എത്തുന്നതും അവരോടൊപ്പം ചേര്‍ന്ന് പാടുന്നതും നൃത്തച്ചുവടുകള്‍ വെക്കുന്നതും ഹിന്ദു നവോത്ഥാനത്തിന്റേയോ ഹിന്ദു ഉണര്‍ വ്വിന്റേയോ പ്രതീകമാണെന്നാണ് അവരുടെ ഭാഷ്യം. കേരളത്തിലെ ഭരണാധികാരികള്‍ മുഴുവന്‍ എതിര്‍ത്തിട്ടും സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും സ്വാമി ആനന്ദവനത്തിന്റെ നേതൃത്വത്തില്‍ കുംഭമേള നടന്നു. ഇനി 2028 ലും തുടര്‍ന്നും പാരമ്പര്യ രീതിയില്‍ ഇത് തുടരും. കേരളത്തില്‍ ഉടനീളം ഭജന, പൊങ്കാല, പൂരം, ഉത്സവം എന്നിവ നടക്കുന്നത് വലിയ അലോസരം ആയിട്ടാണ് ഇവര്‍ കാണുന്നത്. ഇതോടൊപ്പം ആറ്റുകാല്‍ പൊങ്കാല അടക്കമുള്ള പൊങ്കാലകള്‍ക്കും മകരവിളക്ക്, തൈപ്പൂയം, ശ്രീകൃഷ്ണ ജയന്തി, ബാലഗോകുലത്തിന്റെ ശോഭായാത്ര രാമായണമാസം തുടങ്ങിയവയ്ക്ക് കിട്ടുന്ന പ്രചാരവും വലിയ അപകടമായിട്ടാണ് ഇവര്‍ വ്യാഖ്യാനിക്കുന്നത്. ഇതെല്ലാം ഹിന്ദു വര്‍ഗീയതയെ ആളിക്കത്തിക്കുന്നുവത്രേ. കഴിഞ്ഞില്ല കേരളത്തിന്റെ മനസ്സാക്ഷിയുള്ള മുഴുവന്‍ പേരുടെയും വാത്സല്യ ഭാജനമായി മാറിയ വയലിന്‍ തന്ത്രിയിലൂടെ നാദ വിസ്മയം തീര്‍ക്കുന്ന പിഞ്ചുകുഞ്ഞായ ഗംഗ മോളെ പോലും ഹൈന്ദവ വര്‍ഗീയതയുടെ പ്രതീകം ആയിട്ടാണ് ജിഹാദി ഫണ്ട് പറ്റുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. മകരവിളക്ക് ആഘോഷം കൈരളി ടിവിയും ദേശാഭിമാനിയും റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതരായതും കേരളത്തില്‍ ഉടനീളം വളരുന്ന തീര്‍ത്ഥയാത്രകളും തീര്‍ത്ഥാടനങ്ങളും ഇഷ, ഇസ്‌കോണ്‍തുടങ്ങിയവയുടെ സ്വാധീനവും ഒക്കെ വളരെ അപകടകരമായ സംഭവങ്ങള്‍ ആണെന്നാണ് വ്യാഖ്യാനം.

ഇടതുപക്ഷ മാധ്യമങ്ങളുടെ ഈ വ്യാജനിര്‍മ്മിതികള്‍ കേരളത്തിലെ ഹിന്ദു സമൂഹത്തിന് ഒരിക്കല്‍ കൂടി പാഠമാവുകയാണ്. ഹിന്ദുവിന്റെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള, തീര്‍ത്ഥാടനം നടത്താനുള്ള, ഉത്സവങ്ങള്‍ നടത്താനുള്ള, എന്തിനേറെ ഭജന പാടാനുള്ള അവസരങ്ങളും ഒരു പിഞ്ചുകുഞ്ഞിന്റെ വയലിന്‍ വാദനവും ഇവരെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഹിന്ദുസമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. വെറുതെ തിരിച്ചറിഞ്ഞിട്ട് കാര്യമില്ല. അതിനെതിരെ പ്രതികരിക്കാനും ചോദ്യം ചെയ്യാനും ഉള്ള ആര്‍ജ്ജവം ഹിന്ദു സമൂഹത്തിനുണ്ടായില്ലെങ്കില്‍ ഇനിയും ഇത് ആവര്‍ത്തിക്കും. വരാന്‍ പോകുന്ന വ്യാജനിര്‍മ്മിതികളുടെ സൂചനയാണിവ.






















