ശബരിമല സ്വര്‍ണ്ണക്കൊള്ള കേരളീയ ജനസമൂഹത്തില്‍ സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശബരിമല വികസനം ചര്‍ച്ച ചെയ്യാനെന്ന വ്യാജേന കേരള സര്‍ക്കാര്‍ പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലെ തട്ടിപ്പ് പുറത്ത് വന്നിരിക്കുന്നത്. ശബരിമല സ്വര്‍ണകൊള്ളയ്ക്ക് നേതൃത്വം കൊടുത്ത തട്ടിപ്പ് സംഘം ശബരിമല വികസനത്തിന്റെ പേരില്‍ സഹസ്ര കോടികള്‍ സംഭാവനയിലൂടെയും, സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സമാഹരിച്ചു എന്ന വിവരമാണ് ഹൈക്കോടതി ഇടപെടലിലൂടെ പുറത്തുവന്നത്.
ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ തട്ടിപ്പാണെന്നും, അതിന് പിന്നില്‍ അഴിമതി ഉണ്ടെന്നുമുള്ള ഹിന്ദു സംഘടനകളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചിലവ് കണക്കുകള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അയ്യപ്പ സംഗമം സംബന്ധിച്ച ഹര്‍ജിയില്‍ ദേവസ്വത്തിന്റെ പണം പരിപാടിയുടെ നടത്തിപ്പിനായി വിനിയോഗിക്കില്ലെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ചെലവ് തുക കണ്ടെത്തുന്നത് എന്നുമാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ മുഖ്യ സംഘാടകരായ ദേവസ്വം മന്ത്രി വി.എന്‍. വാസവനും ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തും പറഞ്ഞത്.
ഹര്‍ജികളില്‍ ഉന്നയിച്ചിരുന്ന ധന ദുര്‍വിനിയോഗ സാധ്യത ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും ആഗോള അയ്യപ്പ സംഗമത്തിന് അനുമതി നല്‍കിയ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചത് അയ്യപ്പ സംഗമ നടത്തിപ്പിനുള്ള പണം പൂര്‍ണ്ണമായും സര്‍ക്കാര്‍, സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സംഭാവനകളിലൂടെയും കണ്ടെത്തണമെന്നും സംഗമത്തിന്റെ വരവ് ചിലവ് കണക്ക് ഓഡിറ്റ് ചെയ്ത് പരിപാടി കഴിഞ്ഞ് 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും ആയിരുന്നു.
ഈ ദിവസത്തിനകം ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് 45 ദിവസം കൂടി സമയം നീട്ടി കൊടുത്തുവെങ്കിലും ഈ സമയപരിധിക്കുള്ളിലും റിപ്പോര്‍ട്ട് നല്‍കിയില്ല. ഒടുവില്‍ ഒരു മാസത്തെ അന്തിമ സമയപരിധി നിശ്ചയിച്ചതിനെ തുടര്‍ന്നാണ് ഓഡിറ്റ്‌റിപ്പോര്‍ട്ട് നല്‍കിയത്. ഫെബ്രുവരി 11ന് ഹൈക്കോടതി ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തത്.
ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകള്‍ വിജയന്‍ ആന്റ് അസോസിയേറ്റ്‌സ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാണ് ഓഡിറ്റിംഗ് നടത്തിയത്. സംഗമത്തിന്റെ നടത്തിപ്പ് സര്‍ക്കാരിലെ മുഖ്യകക്ഷിയുടെ നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് യാതൊരു കരാറും ഇല്ലാതെയാണ് കോടികളുടെ നിര്‍മാണങ്ങള്‍ നടത്തിയത് എന്നതാണ് വൈരുദ്ധ്യം.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടില്‍ പ്രധാനമായും കുറ്റാരോപിതരായിട്ടുള്ളത് ദേവസ്വം ബോര്‍ഡ്, കരാര്‍ കമ്പനി, ദേവസ്വം മന്ത്രി എന്നിവരാണ് എന്നതിനാല്‍ ടി സംഭവത്തെ ഒതുക്കി തീര്‍ക്കാന്‍ പലവിധ ശ്രമങ്ങളുംഅണിയറയില്‍ അരങ്ങേറുകയാണ്. വിദേശത്തുനിന്നും സ്വദേശത്തുനിന്നും, ശേഖരിച്ച കോടിക്കണക്കിനു രൂപയ്ക്ക് കൃത്യമായ കണക്കില്ല. പിരിച്ചെടുത്ത തുക സംഗമത്തിന്റെ ആവശ്യങ്ങള്‍ക്കായി പൂര്‍ണമായും ചെലവഴിക്കാതെ വക മാറ്റുകയും ചെയ്തിട്ടുണ്ട്.
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരില്‍ നിന്നും പ്രവാസി മലയാളി സംഘടനകളില്‍ നിന്നും പണപ്പിരിവിനായി ഉപയോഗപ്പെടുത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആണ്. സംഗമം കഴിഞ്ഞ് 90 ദിവസം കഴിഞ്ഞിട്ടും കൃത്യമായ ഓഡിറ്റ് റിപ്പോര്‍ട്ടോ കണക്കുകളോ പുറത്തു വിടാത്തത് അതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ട് എന്നതിന് തെളിവാണ്.
ദേവസ്വം കമ്മീഷണര്‍ നല്‍കിയ കണക്കില്‍ നാലര കോടി രൂപയാണ് ചെലവായതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കില്‍, ഊരാളുങ്കല്‍ അവകാശപ്പെടുന്നത് 7.11 കോടി ചെലവായി എന്നാണ്. മീഡിയാ പബ്ലിസിറ്റിക്കായി മൂന്ന് കോടി രൂപ ചെലവിട്ടെന്ന് ഊരാളുങ്കല്‍ അവകാശപ്പെടുന്നു. കൂടാതെ വിവിധ സേവനങ്ങള്‍ക്ക് 15 ലക്ഷം വരെ തുക കൈമാറിയതായി പറയുന്നെങ്കിലും 9 ലക്ഷത്തിന്റെ ബില്ല് മാത്രമാണ് ഉള്ളത്. 5,95,000 രൂപ അവിടെ അപ്രത്യക്ഷമായി.
ഉപകരാര്‍ കൊടുത്തത് സംബന്ധിച്ചും അതിഥികള്‍ക്ക് നല്‍കാനായി വാങ്ങിയ 4100 പാക്കറ്റ് വീതം അപ്പം, അരവണ, വിഭൂതി, മഞ്ഞള്‍, കുങ്കുമം, ആടിയശിഷ്ടം, നെയ്യ്, ഒരു കിലോ ചന്ദനം എന്നിവയുടെ തുകയും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. ഉപകരാറുകള്‍ കൊടുത്തതിന്റെ ബില്ലുകള്‍ ഓഡിറ്റിങ്ങിന് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തില്‍ അതിഥികള്‍ക്ക് സമ്മാനിക്കാന്‍ പമ്പയില്‍ 24600 പ്രസാദ പായ്ക്കറ്റുകളില്‍ 19200 പായ്ക്കറ്റുകള്‍ ദേവസ്വം ജീവനക്കാരും കൂട്ടരും അടിച്ചുമാറ്റി. അതിഥികള്‍ക്ക് വിതരണം ചെയ്തത് 5400 പാക്കറ്റുകള്‍ മാത്രമാണ്.
12 ലക്ഷം രൂപ വിലമതിക്കുന്ന പ്രസാദ കിറ്റുകള്‍ ആണ് തയ്യാറാക്കിയത്. 900 അതിഥികള്‍ക്കായി 5400 പ്രസാദ പാക്കറ്റ് ശേഷിച്ചു. ശേഷിച്ച 19200 പായ്ക്കറ്റ് സന്നിധാനത്ത് എത്തിയിട്ടില്ല എന്ന് വിജിലന്‍സ് കണ്ടെത്തി. ജീവനക്കാര്‍ പ്രസാദം വീതിച്ചെടുത്ത് പിന്‍വാതിലിലൂടെ വിറ്റഴിച്ചതായാണ് സംശയിക്കുന്നത് ഒരു കണ്ടെയ്‌നര്‍ അരവണയ്ക്ക് 100 രൂപ വെച്ച് 4,100 കണ്ടെയ്‌നറുകള്‍ക്ക് മാത്രം 4,10,000 രൂപയും ഒരു പാക്കറ്റ് അപ്പം 60 രൂപ ഇതിന് 2,46,000. കണക്ക് ഇതായിരിക്കെ അയ്യപ്പ സംഗമത്തിനായി ഉണ്ടാക്കിയ പ്രസാദം എത്ര എന്നുള്ള കണക്കും ഓഡിറ്റര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടില്ല.
ജിഎസ്ടി അടക്കമുള്ള ടാക്‌സിനങ്ങളിലും പൊരുത്തക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം ചോദിച്ചത്. അഞ്ചു കോടി രൂപ ചിലവ് പ്രതീക്ഷിച്ച സംഗമത്തിന് 6 കോടി ചിലവായി എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 3.40 കോടി രൂപ ദേവസ്വം ബോര്‍ഡിന് ചിലവഴിക്കേണ്ടി വന്നു.
സര്‍ക്കാര്‍ തന്നെ നിയോഗിച്ച സ്വകാര്യ ഓഡിറ്റര്‍ തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിഴവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് തങ്ങള്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ചത് എന്നുമുള്ള വാദമാണ് ബോര്‍ഡ് പത്രക്കുറിപ്പിലൂടെ പറയുന്നത്. ഇതെല്ലാം തെളിയിക്കുന്നത് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നുതന്നെയാണ്.
പ്രശസ്ത സംഗീത ട്രൂപ്പിന് 8 ലക്ഷം രൂപ നല്‍കിയെന്ന തെറ്റായ ബില്‍ അടക്കമുള്ള പൊരുത്തക്കേടിനു പുറമേ പരിപാടി നടത്താത്ത ഗ്രൂപ്പിന് പണം നല്‍കിയ തായി കണക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലാപരിപാടികള്‍ക്ക് 38.85 ലക്ഷം രൂപ ചെലവാക്കി എന്ന് പറയുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബാക്കി 30.8 ലക്ഷത്തിന്റെ കണക്ക് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.
ആഗോള അയ്യപ്പ സംഗമത്തിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രിക്കും, ദേവസ്വം മന്ത്രിയ്ക്കും പ്രാധാന്യം നല്‍കി അയ്യപ്പസ്വാമിയെ അപ്രസക്തമാക്കി പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ ചിലവ് 3 കോടിയാണ്. ഊരാളുങ്കലിന്റെ ഉപകരാര്‍ ഏറ്റെടുത്ത ഏജന്‍സി നല്‍കിയ കണക്കിലാണ് ഇത് ഉള്ളത്.
ഊരാളുങ്കലിന്റെ ജിഎസ്ടി ഇന്‍വോയ്‌സ് പ്രകാരം ആകെ ചിലവായ തുക 7 – 11 കോടി രൂപയാണ്. ഇതില്‍ പരസ്യത്തിന്റെ മാത്രം ചിലവാണ് മൂന്നുകോടി. (സംഗമത്തിന്റെ ഏകോപന കരാറാണ് ഊരാളുങ്കലിന് നല്‍കിയത്. അവര്‍ വിവിധ ഏജന്‍സികള്‍ക്കായി ഉപകരാര്‍ നല്‍കിയാണ് പരിപാടി നടത്തിയത്. ദേവസ്വം ബോര്‍ഡ് ആണോ ഊരാളുങ്കല്‍ ആണോ ഈ അഴിമതികള്‍ക്ക് പിന്നിലെന്നതും നടത്തിപ്പുകാര്‍ ആരൊക്കെയായിരുന്നു എന്നതും തെളിയേണ്ടതാണ്). ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ചിലവ് 6.32 കോടിയും, ദേവസ്വം കമ്മീഷണറുടെ കണക്കനുസരിച്ച് ചിലവ് 4.5 കോടിയുമാണ്.
ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന തട്ടിപ്പുകള്‍ സംസ്ഥാനത്ത് നടക്കുന്ന ദേവസ്വംഭരണസംവിധാനങ്ങളിലെയും ക്ഷേത്രങ്ങളിലെയും കൊള്ളകള്‍ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.
ഏതു കോടതി ഉത്തരവിട്ടാലും അതൊന്നും ഞങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ലെന്നും ഞങ്ങള്‍ ഈ അഴിമതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തിന്റെ ഉദാഹരണങ്ങളാണ് പുറത്തുവരുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യ ആസൂത്രകനായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് സ്‌പോണ്‍സര്‍മാരെയും നിക്ഷേപകരെയും ശബരിമലയിലേക്ക് എത്തിക്കാന്‍ പദ്ധതിയിട്ടു എന്നതും ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്കും അയ്യപ്പസംഗമ തട്ടിപ്പിലും സര്‍ക്കാരിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നത്.
ആഗോള അയ്യപ്പസംഗമത്തില്‍ വിഐപികള്‍ക്ക് കുമരകം റിസോര്‍ട്ടില്‍ താമസം ഒരുക്കിയത് കൂടാതെ വിലകൂടിയ കട്ടിലും മെത്തയും വാങ്ങാന്‍ എന്ന പേരില്‍ വന്‍തുകയാണ് ചിലവഴിക്കപ്പെട്ടത്. 150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം അപ്രത്യക്ഷമായി എന്നത് ഇതിന്റെ ബാക്കിപത്രം. കട്ടിലും കിടക്കയും മേശവിരിയും കൊണ്ടുവന്നതിനും തിരികെ കൊടുത്തതിനുമൊന്നും യാതൊരു രേഖയുമില്ല. ഉപകരാര്‍ കൊടുത്ത കമ്പനിക്ക് നല്‍കിയ തുകയില്‍ അടക്കം ലക്ഷങ്ങളുടെ വ്യത്യാസമുണ്ട്. തടിയുടെ മേശ 19 എണ്ണം വാങ്ങിയതായി കാണുന്നുണ്ടെങ്കിലും കണക്കില്‍ ഉള്ളത് നാലെണ്ണം മാത്രമാണ്.
നന്ദഗോവിന്ദം ഭജന്‍സിനെ ബന്ധപ്പെട്ടപ്പോള്‍ ഈ തീയതിയിലെ പ്രോഗ്രാം ബുക്ക് ചെയ്യാന്‍ കഴിയാതെ വരികയും തുടര്‍ന്ന് സംഗീതജ്ഞന്‍ ഇഷാന്‍ ദേവിനെയും സംഘത്തെയും പ്രോഗ്രാമിന് വിളിച്ച വകയില്‍ 8 ലക്ഷം രൂപ ചിലവാകുകയും ചെയ്തു. ഇഷാന്‍ ദേവാണ് പ്രോഗ്രാം അവതരിപ്പിച്ചത് എങ്കിലും കണക്കില്‍ രേഖപ്പെടുത്തിയ പേര് നന്ദഗോവിന്ദം ഭജന്‍സിന്റേതാണ്. ഈ ഗ്രൂപ്പിന് എട്ടു ലക്ഷം രൂപ നല്‍കിയെന്ന തെറ്റായ ബില്ലടക്കമുള്ള പൊരുത്തക്കേടിന് പുറമേ പരിപാടി നടത്താത്ത ഗ്രൂപ്പിനും പണം നല്‍കിയതായും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും, കലാപരിപാടികള്‍ക്ക് 38.85 ലക്ഷം രൂപ ചെലവാക്കി എന്ന് പറയുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബാക്കി 30.85 ലക്ഷത്തിന്റെ കണക്ക് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. ആരോപണം തെറ്റാണെന്നും ശരിയാണെന്നും ഉള്ള വാദപ്രതിവാദങ്ങള്‍ ഇന്നും നടക്കുകയാണ്.
ആഗോള അയ്യപ്പ സംഗമ തട്ടിപ്പ് പുറംലോകം അറിഞ്ഞു. ചര്‍ച്ച പുരോഗമിക്കുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം രക്ഷിക്കാന്‍ പൂരാളങ്ങളില്‍ നിര്‍മാണ ഏജന്‍സിയായ ട്രിപ്പിള്‍ ഐസിയോട് തുക കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ട്രിപ്പിള്‍ ഐസി എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് രംഗത്ത് വന്നതോടെ സര്‍ക്കാര്‍ വാദം ദുര്‍ബലപ്പെട്ടു. കണക്ക് ഓഡിറ്റ് ചെയ്ത ഏജന്‍സി തങ്ങളോട് കണക്ക് ആവശ്യപ്പെട്ടിട്ടില്ല എന്ന ദുര്‍ബലവാദം ഉന്നയിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിഷ്‌ക്രിയത്വം ഇവിടെ തുറന്നുകാട്ടപ്പെടുകയാണ്. സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്ന ആള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴാണ് ഇത് സംഭവിച്ചത് എന്നതും ദൗര്‍ഭാഗ്യകരമാണ്.





















