മലയാളത്തിന്റെ ഒരേയൊരു വിശ്വസാഹിത്യകാരനാണ് തകഴി. ഇംഗ്ലീഷ്, റഷ്യന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, അറബിക് തുടങ്ങി പല വിദേശഭാഷകളിലേയ്ക്കും തകഴിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും തകഴിക്ക് വിവര്‍ത്തനങ്ങള്‍ ഉണ്ട്. ഇംഗ്ലീഷില്‍ നിന്ന് ഡച്ച് ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ചെമ്മീന്‍ വായിച്ച് തകഴിയോട് ആരാധന തോന്നിയ ഒരു സായിപ്പ് അദ്ദേഹത്തെ കാണാന്‍ വന്ന കഥ പ്രസിദ്ധമാണ്. ‘തകഴി’ എന്ന പേര് വിദേശഭാഷക്കാര്‍ക്ക് ഉച്ചരിക്കുക അത്ര എളുപ്പമല്ലല്ലോ! സായിപ്പ് ചോദിച്ചത് ”ആര്‍ യു തകാസ് ഹി സിവ് സാന്‍കരപ്‌ളൈ?” എന്നായിരുന്നു. അതിന് അദ്ദേഹം ”നോ ഐ ആം തകഴി ശിവശങ്കരപ്പിള്ള” എന്ന് മറുപടി കൊടുത്തത്രേ!
39 നോവലുകളും 600-ല്‍ പരം ചെറുകഥകളും രചിച്ച തകഴി എണ്ണം കൊണ്ടു മാത്രമല്ല വണ്ണം കൊണ്ടും മലയാളത്തിലെ ഒന്നാമത്തെ ഫിക്ഷണിസ്റ്റ് (fictionist) ആണ്. കേരളത്തിനു പുറത്ത് എല്ലാ ഭാഷകളിലും അദ്ദേഹം ആദരിക്കപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ യാതൊരുവിധമായ പ്രതിഭയുമില്ലാത്ത ചില അല്പ വിഭവന്മാരെ സുല്‍ത്താനെന്നും ചക്രവര്‍ത്തി എന്നുമൊക്കെ വിളിച്ച് ചുമന്നു നടക്കുന്നതിനാല്‍ യഥാര്‍ത്ഥ സാഹിത്യം നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. അതിന്റെ അപചയം നമ്മുടെ സംസ്‌കാരമണ്ഡലത്തില്‍ പ്രകടമാണ്. ജാതി മതങ്ങള്‍ക്കതീതമായ ഒരു സംസ്‌കാര ഭൂമിക പഴയകാല കേരളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് എഴുത്തില്‍ ചിലത് ഒളിച്ചുവയ്ക്കുക, അങ്ങനെ ചെയ്യുന്നവര്‍ക്ക് അവാര്‍ഡുകളും സമ്പത്തും നല്‍കി പ്രോത്സാഹിപ്പിക്കുക എന്നത് വളരെ അപകടകരമായ ഒരു സാമൂഹ്യസാഹചര്യം സംജാതമാക്കിയിരിക്കുന്നു. യഥാര്‍ത്ഥ സാഹിത്യം ഇന്നേതാണ്ട് അന്യമായിരിക്കുന്നു.
‘ദുരവസ്ഥ’ എന്ന ആശാന്‍ കൃതിയുടെ യഥാര്‍ത്ഥലക്ഷ്യം മറച്ചുപിടിച്ചതുപോലെ തകഴിയുടെ രണ്ടിടങ്ങഴിയും സമഗ്രമായി വായിക്കപ്പെട്ടിട്ടില്ല. രണ്ടിടങ്ങഴി കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളായ പറയരുടെയും പുലയരുടെയും ജീവിത ദുരിതങ്ങളേയും അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനേയും മാത്രമല്ല വരച്ചു കാണിക്കുന്നത് കേരളത്തില്‍ പൊതുവെ പ്രചരിപ്പിക്കപ്പെടുന്ന തരത്തില്‍ പട്ടിക ജാതിവിഭാഗങ്ങളുടെ ജാതി അടിമത്തത്തിന്റെ കഥകളിലെ ചില നുണ പ്രചരണങ്ങളെ തകഴിപൊളിച്ചുകളയുന്നുമുണ്ട്. ഇക്കാര്യങ്ങളൊന്നും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടേയില്ല.
‘എടാ കുഞ്ഞേ ആ പഴേ തമ്പ്രാക്കന്മാര് പോയി അവര് തല്ലി കാലൊടിച്ചാല് അവര് കരയും’ അവരുതന്നെ അടുത്തിരുന്നു ശുശ്രൂഷിക്കും, അവര്‍ക്ക് അടിയാരെന്നുവച്ചാല്‍ മീട്ടിപ്പെട്ടോരായിരുന്നു. അല്ലേ ഒരു കൊച്ചു ജനിച്ചാല്‍ പേറ്റു ചെലവ്, പേരിടീല്, കല്യാണം, ചാക്കാല എല്ലാം തമ്പ്രാന്റെ വീട്ടീന്നാ ചെലവ്. പണ്ട് തമ്പ്രാന്‍ ഒന്നു തല്ലിയാല് അടിയാനു കുശാലാ. പക്ഷേ ഇന്ന് അതെല്ലാം പോയി.
ആ കാര്യങ്ങള്‍ കുറെയൊക്കെ ശരിയായിരുന്നുവെന്ന് കോരനും അറിയാം. അവന്‍ കണ്ടിട്ടുണ്ട്. അവന്റെ അപ്പൂപ്പന്‍ മരിച്ചപ്പോള്‍ അവന്റെ തമ്പുരാന്റെ വീട്ടില്‍ നിന്നു വേണ്ടതെല്ലാം കൊണ്ടുവന്നു. അറയ്ക്കല്‍ മൂത്ത തമ്പുരാന്‍ വടിയും കുത്തിപ്പിടിച്ചു വന്നുനിന്നു ശവദാഹം നടത്തി. ആ വൃദ്ധന്‍ പൊട്ടിക്കരഞ്ഞുപോയി.
അതു ശരിയാണ്. പണ്ടു പണ്ടു കുട്ടനാടന്‍ കൃഷിക്കാരനും പുലയനും തമ്മില്‍ ഒരു ഹൃദ്യമായ ബന്ധം നിലനിന്നിരുന്നു. അന്ന് അവര്‍ ഒരു കൂട്ടുകുടുംബമായിരുന്നു. ഈ വരികള്‍ രണ്ടിടങ്ങഴിയില്‍ 32-ാം പുറത്തുള്ളതാണ്. തകഴി അന്ന് ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയോ മതജാതി, പ്രത്യയശാസ്ത്രത്തിന്റെയോ വക്താവല്ല. കുട്ടനാട്ടില്‍ സവര്‍ണജന്മികള്‍ എന്നു വിളിക്കപ്പെട്ടിരുന്നവരുടെ കാലത്തുണ്ടായിരുന്ന ജന്മി-കര്‍ഷകത്തൊഴിലാളി ബന്ധത്തെയും പില്‍ക്കാലത്ത് പുഷ്പവേലില്‍ ഔസേപ്പിനെപ്പോലുള്ള ക്രിസ്ത്യന്‍ നവീന കാലഘട്ടത്തിലെ തൊഴിലാളി-ഭൂവുടമ ബന്ധത്തേയും തകഴി വേര്‍തിരിച്ചു കാണിക്കുന്നു. ഇന്നു പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഈ വിഭാഗങ്ങള്‍ തമ്മില്‍ ജാതി അടിമത്തത്തിന്റെ അടിച്ചമര്‍ത്തല്‍ ബന്ധമായിരുന്നില്ല. പകരം സ്‌നേഹസൗഹൃദങ്ങളുടെയും സംരക്ഷണത്തിന്റെയും പാരസ്പര്യമുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്തുവന്ന പുഷ്പവേലില്‍ ഔസേപ്പുമാരാണ് ആ ബന്ധം തകര്‍ത്തുകളഞ്ഞത്. എന്നാലിന്ന് പ്രചരിപ്പിക്കപ്പെടുന്നത് നേരേ തിരിച്ചാണ്.
തകഴിക്ക് ഏതെങ്കിലും തരത്തിലുള്ള വിഭാഗീയ ചിന്തയോ രാഷ്ട്രീയ തിമിരമോ ഉണ്ടായിരുന്നില്ല. അക്കാലത്ത് എല്ലാ മനുഷ്യസ്‌നേഹികളും തൊഴിലാളി സംഘടനകള്‍ ഉയര്‍ന്നുവരുന്നതിനേയും അവരുടെ ജീവിതം മെച്ചപ്പെടുന്നതിനേയും സ്വാഗതം ചെയ്തിരുന്നു. ഒരു നോവലിസ്റ്റ് എന്ന നിലയില്‍ കുട്ടനാട്ടില്‍ അദ്ദേഹം കണ്ടു പരിചയിച്ച സംഗതികളെ ഏതാണ്ടതുപോലെ ആവിഷ്‌ക്കരിക്കുകയാണ് ഈ നോവലിസ്റ്റ് ചെയ്തത്. കുമാരനാശാന്‍ ദുരവസ്ഥയില്‍ മാപ്പിള ലഹളയെ അവതരിപ്പിച്ചതുപോലെ. രണ്ടിടങ്ങഴിയിലെ ട്രേഡ് യൂണിയന്‍ ചരിത്രം മാത്രമേ നിരൂപകര്‍ കണ്ടിട്ടുള്ളൂ. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കാണാതിരുന്നതോ മനഃപൂര്‍വ്വം ഒഴിവാക്കിയതോ എന്നറിയില്ല. തകഴി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് എന്റെ നാട്ടിലെ ചില സംഭവങ്ങളില്‍ നിന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഒരു കര്‍ഷകത്തൊഴിലാളിക്ക് താമസിക്കാന്‍ ഒരേക്കറിലധികം ഭൂമി വെറുതെ വിട്ടു കൊടുത്ത ഒരു ഫ്യൂഡല്‍ സവര്‍ണ്ണമാടമ്പി മൂരാച്ചിയേയും ഒരു കുടുംബത്തെ മുഴുവന്‍ ഏറ്റെടുത്ത് മക്കളുടെ വിവാഹമുള്‍പ്പെടെ എല്ലാം സ്വന്തം ചെലവില്‍ നടത്തിയ മറ്റൊരു മാടമ്പിയേയും ഈ ലേഖകനറിയാം.
മാതൃഭൂമി എന്ന പ്രസിദ്ധീകരണത്തിന് പണ്ടുകാലത്ത് ഒരു ദിശാബോധമുണ്ടായിരുന്നു. അത് ഇന്ത്യയുടെ ദേശീയതയില്‍ ഊന്നിനില്‍ക്കുന്നതായിരുന്നു. എന്നാല്‍ ആ പ്രസിദ്ധീകരണത്തിന്റെ ഉടമസ്ഥന്മാര്‍ മാറി. പുതിയ ദിശാബോധവുമുണ്ടായിരിക്കുന്നു. ഇപ്പോഴത്തെ ദിശാബോധം പഴയതിന്റെ നേര്‍വിപരീതമാണ്. ഇന്ത്യന്‍ ദേശീയതയെ എങ്ങനെ ശിഥിലമാക്കാമെന്നാണ് ഇപ്പോള്‍ അവരുടെ ചിന്ത. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളെല്ലാം ഇന്ന് രാഷ്ട്രവിരുദ്ധ ചിന്തയുടെ പ്രണേതാക്കളും പ്രയോക്താക്കളുമാണ്. കേരളത്തിലെ ഇടതു രാഷ്ട്രീയക്കാരും ന്യൂനപക്ഷങ്ങളും രാജ്യവിരുദ്ധരാണെന്ന ധാരണയിലാണ് മാധ്യമങ്ങള്‍ ഇങ്ങനെയൊരു നിലപാടെടുത്തിരിക്കുന്നത്. കഴിയുമെങ്കില്‍ കേരളത്തെ ഭാരതത്തില്‍ നിന്നടര്‍ത്തിമാറ്റി ഒരു സ്വതന്ത്ര ദേശമാക്കിയാല്‍ കൊള്ളാമെന്നാണ് ഈ ഇടത് മാധ്യമ വര്‍ഗീയ സിന്‍ഡിക്കേറ്റിന്റെ ആഗ്രഹം. പക്ഷേ അതിന്റെ അനന്തര ഫലത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നതേയില്ല. കോഴിമുട്ടയുടെ വലിപ്പം മാത്രമുള്ള സ്വന്തമായി പ്രകൃതി വിഭവങ്ങളൊന്നുമില്ലാത്ത, ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍പോലുമുല്‍പ്പാദിപ്പിക്കാത്ത കേരളം ഒരു സ്വതന്ത്രരാജ്യമായാല്‍ എന്താവും സ്ഥിതി?
ഇപ്പോള്‍ത്തന്നെ നമ്മള്‍ മലയാളികള്‍ കഴിഞ്ഞു പോകുന്നത് അന്യരാജ്യങ്ങളുടെ ഔദാര്യത്തിലാണ്. ഗള്‍ഫും പാശ്ചാത്യരാജ്യങ്ങളും അവസരങ്ങള്‍ തുറന്നുതന്നില്ലായിരുന്നുവെങ്കില്‍ പണ്ടു കാലത്ത് ബോംബെയിലും മദ്രാസിലും തൊഴില്‍തേടിപ്പോയ മലയാളികളെപ്പോലെ നമ്മള്‍ ഉത്തരേന്ത്യയില്‍ കൂലിപ്പണിക്കാര്‍ ആകുമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആശ്രിതത്വമുള്ള ജനത മലയാളികളാണ്. നന്ദികെട്ട നമ്മളാണ് ഏറ്റവും രാജ്യവിരുദ്ധത പറയുന്നതും എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.
ഭാരതത്തിലെ ബഹുസ്വരതയെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന എല്ലാചര്‍ച്ചകളും ദുരുദ്ദേശ്യതോടുകൂടിയുള്ളതു തന്നെയാണ്. ഭാരതം നൂറുകണക്കിന് ഭാഷകളാല്‍ സമ്പന്നമാണ്. ലിപിയുള്ളതും ഇല്ലാത്തതുമായി അസംഖ്യം ഭാഷകള്‍ ഇവിടെയുണ്ട്. അതിന് കൃത്യമായ കണക്കുതന്നെയില്ല എന്നതാണു സത്യം. കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 7 ഭാഷകളുണ്ടെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഇവിടത്തുകാര്‍ പറയുന്നത് 11 ഭാഷകളുണ്ടെന്നാണ്. അതുപോലെ തന്നെയാണ് പലയിടത്തും. ഇടുക്കിയിലും വയനാട്ടിലും ഇത്തരം ഭാഷാഭേദങ്ങളോ ഭാഷകളോ ഉണ്ട്. ഈ കൊച്ചു കേരളത്തിന്റെ സ്ഥിതിയിതാണെങ്കില്‍ വലിയ സംസ്ഥാനങ്ങളില്‍ എന്തായിരിക്കും സ്ഥിതി. ഈ ഭാഷാവൈവിധ്യങ്ങള്‍ക്കിടയിലും നമ്മളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ഒരു സംസ്‌കാരധാരയുണ്ട്. അത് ലോകത്ത് ഒരു ബഹുഭാഷാ രാജ്യങ്ങളിലും ഇല്ലാത്തവിധമുള്ളതാണ്. രാമകഥയുടെ ഏതെങ്കിലും രൂപമില്ലാത്ത ഒരു ഭാഷാവിഭാഗവും ഭാരതത്തില്‍ ഇല്ല. മലപ്പുറത്തെ മുസ്ലീം ജനവിഭാഗങ്ങളുടെ ഇടയില്‍ മാപ്പിള രാമായണം ഉള്ളതുപോലെ രാമകഥ ഏതെങ്കിലും രീതിയില്‍ അവതരിപ്പിക്കപ്പെടാത്ത ഒരു ഭാഷയും ഭാഷാ ഭേദവും നമുക്കില്ല. ഭാരതത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ദേശീയസ്വത്വമാണ് രാമന്‍ എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ രാമനെ ആര്യവല്‍ക്കരിക്കാന്‍ ശ്രമിച്ചത്.
പഴയ കാലത്തെ സോവിയറ്റു യൂണിയന്‍ അതിശക്തമായ രാജ്യമായിരുന്നു. 15 റിപ്പബ്ലിക്കുകളിലായി 120-ഓളം ഭാഷകളുണ്ടായിരുന്നു. ഈ ഭാഷകള്‍ തമ്മിലോ റിപ്പബ്ലിക്കുകള്‍ തമ്മിലോ പൊതുവായി ഒന്നുമുണ്ടായിരുന്നില്ല. റഷ്യയിലും ബൈലോ റഷ്യയിലും ഉക്രയിലും ഓര്‍ത്തഡോക്‌സ് സഭയുടെ വ്യത്യസ്ത വിഭാഗങ്ങളാണെങ്കില്‍ അര്‍മീനിയയില്‍ മറ്റൊരു ക്രിസ്ത്യന്‍ സഭയായ അര്‍മീനിയന്‍ അപ്പോസ്റ്റോളിക് ചര്‍ച്ചിനാണ് മേധാവിത്വം. അസര്‍ബൈജാന്‍ തുര്‍ക്‌മോനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കീര്‍ഗിസ്ഥാന്‍ എന്നിവ മുസ്ലീം രാജ്യങ്ങള്‍ ആയിരുന്നു ജോര്‍ജിയയിലെ ഓര്‍ത്തഡോക്‌സ് സഭയും സ്വതന്ത്രസ്വഭാവമുള്ളതാണ്. ലാത്‌വിയയില്‍ ലൂഥര്‍ ചര്‍ച്ചിനായിരുന്നു പ്രാമുഖ്യം. എസ്‌തോണിയ ലിത്വാനിയ എന്നിവിടങ്ങളിലും ഓര്‍ത്തഡോക്‌സ് ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. ഇത്തരത്തില്‍ പരിഹരിക്കാനാവാത്ത ആന്തരിക വൈരുദ്ധ്യങ്ങളോടെയാണ് ആ രാജ്യം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. ഈ വൈരുദ്ധ്യങ്ങളെ കമ്മ്യൂണിസം എന്ന ഐഡിയോളജി കൊണ്ടു മറികടക്കാമെന്നു സ്റ്റലിനും മറ്റു നേതാക്കളും വ്യാമോഹിച്ചു. പക്ഷേ മതം, സംസ്‌കാരം എന്നിവയ്ക്ക് മറ്റേതൊരു ഐഡിയോളജിയെക്കാളും ജനങ്ങളെ സ്വാധീനിക്കാനും ഒരുമിപ്പിച്ചു നിര്‍ത്താനും കഴിയും. അത്തരത്തില്‍ ഒരുമിപ്പിച്ചു ചേര്‍ക്കാന്‍ പോന്ന ഒന്നും സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അനിവാര്യമായ വേര്‍പിരിയല്‍ ഉണ്ടായി.
ഭാരതത്തിന്റെ സ്ഥിതി അതല്ല. വ്യത്യസ്ത ഭാഷകളുണ്ടെങ്കിലും മതവും സംസ്‌കാരവും ഒത്തുചേര്‍ന്ന് എല്ലാ ഭാഷകളേയും ഒരൊറ്റ നൂലില്‍ കോര്‍ക്കുന്ന ഏകത്വം സൃഷ്ടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ആരു വിചാരിച്ചാലും ഭാരതത്തെ ഭിന്നിപ്പിക്കുക സാധ്യമല്ല. ഈ ഏകത്വത്തെ പുഷ്ടിപ്പെടുത്തുന്ന തരത്തിലാവണം ബഹുസ്വരതയെക്കുറിച്ചു സംസാരിക്കേണ്ടത്. എന്നാല്‍ പാശ്ചാത്യരായ ബുദ്ധിജീവി നാട്യക്കാര്‍ ബഹുസ്വരതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഭാരതത്തേയും ചൈനയേയും ലക്ഷ്യം വെച്ചുകൊണ്ടാണ്. 70% ചൈനക്കാരും സംസാരിക്കുന്നത് ചൈനീസ് മന്‍ഡാരിന്‍ ആണെങ്കിലും 280 ഓളം വ്യത്യസ്ത ഭാഷകള്‍ ചൈനയിലുണ്ട്. പക്ഷേ അവയ്‌ക്കെല്ലാം ലിപിയിലോ മറ്റേതെങ്കിലും തരത്തിലോ ചൈനീസുമായി ബന്ധമുണ്ട്. താവോയിസം, ബുദ്ധിസം, ക്രിസ്ത്യാനിറ്റി, ഇസ്ലാം തുടങ്ങി വ്യത്യസ്ത മതവിഭാഗങ്ങളുണ്ടെങ്കിലും ഇസ്ലാം ഒഴികെ മറ്റെല്ലാത്തിനേയും ഒരു സംസ്‌കാരധാരയില്‍ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ചൈനയ്ക്കു കഴിയുന്നു ണ്ട്. 2%ല്‍ താഴെ മാത്രം വരുന്ന ഇസ്ലാം മതത്തിന്റെ വളര്‍ച്ചയെ തടയാന്‍ ചൈനക്കാര്‍ വളരെ പരിശ്രമിക്കുന്നുണ്ട്. ലോകത്തില്‍ മുസ്ലീങ്ങള്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്കു വിധേയമാകുന്നത് ചൈനയിലാണ്. ചൈനയുടെ സംസ്‌കാരവുമായി ഇസ്ലാം പൊരുത്തപ്പെടുന്നില്ല എന്നതിനാലാണ് അവരെ അവര്‍ പീഡിപ്പിക്കുന്നത്.
നിലവില്‍ ചൈനയുടെ ഏകത്വത്തിന് മതങ്ങളോ ഭാഷയോ ഒരുതരത്തിലും ഭീഷണി സൃഷ്ടിക്കുന്നില്ല. എന്നാല്‍ അങ്ങനെയൊരു വേര്‍തിരിവ് സൃഷ്ടിച്ചെടുക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്നു പാശ്ചാത്യ ബുദ്ധി ജീവികളും മാധ്യമങ്ങളും ആരായുന്നുണ്ട്. അതേ ശ്രമങ്ങളാണ് അവര്‍ ഇന്ത്യയിലും നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമായിട്ടും അവര്‍ വിലയ്‌ക്കെടുത്തിരിക്കുന്നത് പത്രപ്രവര്‍ത്തകരെയാണ്. താരതമ്യേന കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന പത്രപ്രവര്‍ത്തകര്‍ ഈ പാശ്ചാത്യസിന്‍ഡിക്കേറ്റുകളുടെ ഇരകളായി പെട്ടെന്നു മാറുന്നു. മാനവികത, സങ്കുചിത ദേശീയവിരുദ്ധത തുടങ്ങി ആകര്‍ഷകമെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന പലതും പറഞ്ഞുകൊണ്ട് ബഹുസ്വരതയെ ഉയര്‍ത്തിപ്പിടിക്കണമെന്ന പേരില്‍ തന്ത്രപരമായി ദേശവിരുദ്ധത പ്രചരിപ്പിക്കുകയാണിക്കൂട്ടര്‍ ചെയ്യുന്നത്. ഇതിനെതിരെ രാജ്യസ്‌നേഹികള്‍ എന്നും ജാഗ്രതയുള്ളവരായിരിക്കണം. പലപ്പോഴും പാശ്ചാത്യരുടെ പ്രചണ്ഡമായ പ്രചരണങ്ങളില്‍ രാജ്യസ്‌നേഹികളും പെട്ടുപോകുന്ന സ്ഥിതിയുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ മാതൃഭൂമി ഇന്ത്യന്‍ ഭാഷകളിലെ (ജനുവരി 26 – ഫെബ്രു. 1) സമകാല രചനകള്‍ പരിചയപ്പെടുത്തിയിരിക്കുന്നു; നല്ല കാര്യം. എന്നാല്‍ അതോടൊപ്പം ചേര്‍ത്തിരിക്കുന്ന അഭിമുഖം, സാഹിത്യത്തേക്കാള്‍ മഹത്തായ വിപ്ലവമുണ്ടോ? മുഖ്യമായും മുകളില്‍ സൂചിപ്പിച്ച ബഹുസ്വരതാ താല്പര്യങ്ങളെ ഊട്ടി ഉറപ്പിക്കുന്ന രീതിയിലാണ്. മലയാളി എഴുത്തുകാരനായ കെ.പി. രാമനുണ്ണിയാണ് എഴുത്തുകാരോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്നതിനാല്‍ത്തന്നെ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. രാമനുണ്ണിയുടെ ദേശവിരുദ്ധ നിലപാടുകള്‍ മുന്‍പേ തന്നെ മലയാളി വായനക്കാര്‍ക്കു പരിചിതമാണ്. അഭിമുഖത്തിലുടനീളം തമിഴിനേയും ഹിന്ദിയേയും ശത്രുപക്ഷത്തു നിര്‍ത്താന്‍ ശ്രമിക്കുന്നതു കാണാം. തമിഴിന് സംസ്‌കൃതവുമായി ഒരു ബന്ധവുമില്ല എന്നതു ശരിയാണെന്ന് തോന്നുന്നില്ല. അക്ഷരങ്ങള്‍ കുറവാണെങ്കിലും തമിഴിന്റെ അക്ഷരമാലക്രമം സംസ്‌കൃതത്തിന്റേതല്ലേ, കൂടാതെ ധാരാളം സംസ്‌കൃത തത്ഭാവങ്ങള്‍ തമിഴില്‍ നമുക്കു കാണാന്‍ കഴിയും.






















