കാവുങ്കല്‍ ശങ്കരന്‍ കുട്ടിപ്പണിക്കരുടെ അനന്തിരവന്മാരാണ് കാവുങ്ങല്‍ ചാത്തുണ്ണിപ്പണിക്കരും, കാവുങ്ങല്‍ ചെറിയ ശങ്കരന്‍കുട്ടിപ്പണിക്കരും (അദ്ദേഹം കൊല്ലങ്കോട് രാജാസ് സ്‌കൂളില്‍ കഥകളി വിഭാഗം അദ്ധ്യാപകനായിരുന്നു). അരങ്ങില്‍ അതുല്യമായ നടനം കാഴ്ചവച്ച കഥകളി ലോകത്തെ മറ്റൊരു മഹാരഥനായിരുന്നു ‘കീഴ്പ്പടം കുമാരന്‍ നായര്‍ ആശാന്‍.’ അവസാനകാലത്ത് അദ്ദേഹം കേരളത്തിലെ കഥകളി അരങ്ങുകളില്‍ സജീവമായി എങ്കിലും നിരവധി വര്‍ഷം തമിഴ്‌നാട്ടില്‍ എം.ജി.ആറിന്റെ കൂടെ സിനിമകളില്‍ നൃത്തസംവിധാനം നടത്തിയിരുന്നു. കഥകളിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കുറെയെല്ലാം കഴിഞ്ഞു. കോട്ടക്കല്‍ ശിവരാമന്‍ ‘കീചകവധ’ത്തില്‍ സൈരന്ധ്രിയായി കൃഷ്ണന്‍ നായരാശാന്‍, രാമന്‍കുട്ടി നായരാശാന്‍, അമ്മാവനും, ഗുരുവുമായ വാഴേങ്കടക്കുഞ്ചുനായരാശാന്‍, ഗുരു ചെങ്ങന്നൂരാശാന്‍ എന്നിവരുടെ കീചകവേഷത്തിനൊപ്പം അരങ്ങില്‍ ആടിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി കീഴ്പ്പടം കുമാരന്‍ നായരാശാന്റെ കൂടെ കീചകവേഷം കെട്ടിയപ്പോള്‍ ഉള്ള അനുഭവം പറയുന്നുണ്ട്. ”ആശാന്‍ പ്രത്യേകമായി എന്തെങ്കിലും കാണിക്കുമെന്ന് അറിയാമായിരുന്നു. അതിനാല്‍ എല്ലാവരും വളരെ ജാഗരൂകരായിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ കാമാന്ധനായ കീചകന്‍ സൈരന്ധ്രിയെ ബലമായി പ്രാപിക്കാന്‍ ശ്രമിക്കുന്നു. സൈരന്ധ്രി ഇടക്ക് തുറന്നു കിടക്കുന്ന കതകില്‍ക്കൂടി ഓടി രക്ഷപ്പെടുകയായിരുന്നു പതിവ്, ഇവിടെ കുമാരന്‍ നായര്‍ ആശാന്റെ കീചകന്‍ ചെയ്തത് ആദ്യം വാതിലുകള്‍ അടക്കുകയാണ്. ഇതു കണ്ട ശിവരാമന്റെ സൈരന്ധ്രി അവസാനം അടക്കാന്‍ തുടങ്ങുന്ന വാതില്‍ തള്ളിത്തുറന്ന് രക്ഷപ്പെടുന്നു. കലാമണ്ഡലം ഗോപിയാശാന്‍ കീഴ്പ്പടം ആശാന്റെ ബാലിവധത്തിലെ ബാലി കാണാനായി അരങ്ങിന്റെ മുമ്പില്‍ തന്നെ സ്ഥാനം പിടിച്ചു. സുഗ്രീവന്‍ വന്ന് മുമ്പിലെത്തിയപ്പോള്‍ ബാലി സുഗ്രീവന്റെ ചെവിടത്ത് ആഞ്ഞടിച്ചു. അടിയുടെ ശബ്ദം വെടിപൊട്ടുന്നപോലെ മുഴങ്ങി. എന്നാല്‍ അത് നാടകീയമായി കുമാരനാശാന്‍ എന്ന കഥകളിയിലെ മാജിക്കുകാരന്റെ ഒരു വിസ്മയമായ നടനവൈഭവമായിരുന്നു.


‘ബാലി രാമന്‍ പിള്ള’ എന്ന് പ്രസിദ്ധനായ കഥകളിയരങ്ങിലെ താടിവേഷ ചക്രവര്‍ത്തിയായ വെച്ചൂര്‍ രാമന്‍ പിള്ളയാശാന്റെ ബാലിവേഷം അരങ്ങില്‍ വന്നാല്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ അരങ്ങിന്റെ മുമ്പില്‍ തന്നെ സ്ഥാനം പിടിക്കും. രാമബാണം ഏറ്റുവീണു പിടയുന്ന ബാലിയുടെ ദീനാദീനമായ വിലാപവും, ഇടക്ക് രാമാ, രാമാ എന്ന ഭക്തി പൂര്‍വ്വമുള്ള വിളിയും അത്യന്തം ഹൃദയസ്പര്‍ശിയായി മനസ്സില്‍ പതിഞ്ഞു. തന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ക്കണങ്ങള്‍ ഉതിര്‍ന്നു വീണു എന്നാണ് തരളിത ഹൃദയനായ കൃഷ്ണന്‍ നായര്‍ ആശാന്‍ വ്യക്തമാക്കിയത്. അത്ഭുതകരമായ ഭാവാഭിനയം കൊണ്ട് കഥകളി പ്രേമികളെ അമ്പരിപ്പിക്കുന്ന മഹാനടന്മാര്‍ നമുക്ക് ഉണ്ടായിരുന്നു.
അന്നത്തെ അരങ്ങ് നിയന്ത്രണം തന്നെ വളരെ വിദഗ്ദ്ധരായ കലാമണ്ഡലം നമ്പീശന്‍ ആശാന്‍, കൃഷ്ണന്‍ കുട്ടി പൊതുവാള്‍, അപ്പുക്കുട്ടിപ്പുതുവാള്‍ എന്നിവരില്‍ ഭദ്രമായിരുന്നു. കഥകളിയില്‍ എപ്പോള്‍ തിരശ്ശീലപിടിക്കണം, എപ്പോള്‍ വേഷങ്ങള്‍ അരങ്ങില്‍ പ്രത്യക്ഷപ്പെടണം സമ്പൂര്‍ണ്ണ കഥകളിയിലെ കഥാരംഗങ്ങളില്‍ ഏതെങ്കിലും ഉപേക്ഷിക്കണോ, ചേര്‍ക്കണോ എന്നതെല്ലാം അന്ന് കഥകളി രംഗത്തെ അതികായന്മാരായ അവരാണ് തീരുമാനിച്ചിരുന്നത്. ഒരിക്കല്‍ കാലകേയവധത്തില്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ അര്‍ജ്ജുനന്റെ ഇന്ദ്രലോകത്തെ വര്‍ണ്ണന വിസ്തരിച്ച് ആടാന്‍ തുടങ്ങി. അര്‍ജ്ജുനന്‍ കാണുന്നത് സംഗീതജ്ഞരായ ഗന്ധര്‍വ്വന്മാരില്‍ ഒരുവന്‍ തന്റെ വീണക്കമ്പികള്‍ മുറുക്കുന്നതാണ്. കൃഷ്ണന്‍ നായര്‍ ആശാന്‍ അഭിനയത്തിന്റെ മായികമായ ഒരവസ്ഥയില്‍ വീണ്ടും, വീണ്ടും വീണക്കമ്പി മുറുക്കി, തുടര്‍ന്നുപോയപ്പോള്‍ കൃഷ്ണന്‍ കുട്ടിപൊതുവാള്‍ ആശാന്‍, ചെണ്ടയില്‍ ആഞ്ഞ് അടിച്ചു. അതിന്റെ ശബ്ദം കേട്ടപ്പോള്‍ കൃഷ്ണന്‍ നായരാശാന് മനസ്സിലായി വീണകമ്പി പൊട്ടിയെന്ന്. ഉടന്‍ കൃഷ്ണന്‍ നായരാശാന്‍ ഭാവനാലോകത്തു നിന്ന് വിമുക്തനായി. അങ്ങിനെ കളി അധികം ദീര്‍ഘിപ്പിക്കാതെ സമയം ലാഭിച്ചു.
ചമ്പക്കുളം പാച്ചു പിള്ളയാശാന്റെ സഹോദരനും, ലോകപ്രശസ്ത നര്‍ത്തകനുമായ ഗുരു ഗോപിനാഥ് കഥകളിയിലും നടനവൈഭവം പ്രദര്‍ശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കഥകളി അരങ്ങ് കാണാന്‍ കഴിഞ്ഞിട്ടില്ല. ആനന്ദശിവറാം, കൃഷ്ണന്‍ നായര്‍ ആശാന്റെ ഗുരുവായ ചന്തുപ്പണിക്കരുടെ മകനാണ്. അദ്ദേഹം നിരവധികാലം വിദേശങ്ങളിലായിരുന്നു. അദ്ദേഹത്തിന്റെ സ്വദേശം എറണാകുളത്തിനടുത്ത് വടക്കന്‍ പറൂരില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അരങ്ങിലെ പ്രകടനം കാണാന്‍ കഴിഞ്ഞിട്ടില്ല. അഭിനയം കാണാന്‍ കഴിഞ്ഞവരെക്കാള്‍ കാണാന്‍ കഴിയാത്തവര്‍ ആണ് അധികം.
അരങ്ങുപോലെ അണിയറയും, പ്രധാനമാണ്. കഥകളിയുമായി ബന്ധപ്പെട്ടവര്‍ എല്ലാവരും നടുവില്‍ കത്തുന്ന നിലവിളക്കിനെ വന്ദിച്ചു മാത്രമേ അണിയറക്ക് അകത്തു കടക്കാറുള്ളൂ. അവിടെയും രസകരമായ നിരവധി സംഭവങ്ങള്‍ നടക്കാറുണ്ട്. ഒരിക്കല്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ അണിയറയില്‍ വെറ്റിലച്ചെല്ലം തുറന്ന് മുറുക്കികൊണ്ട് രണ്ട് കയ്യും പിന്നില്‍ ചാഞ്ഞ് ഇരിക്കുമ്പോള്‍, പള്ളിപ്പുറം ആശാന്‍ അണിയറയിലെത്തി, കൃഷ്ണന്‍നായര്‍ ആശാനെ നോക്കി കഥകളി മട്ടില്‍ കൈകള്‍ ഉയര്‍ത്തി രണ്ടും കൂട്ടി തൊഴുത് കൈകള്‍ വശങ്ങളിലേക്ക് മാറ്റി ചുരുട്ടി മുമ്പിലേക്കും, പിന്നിലേക്കും മാറ്റി അഭിവാദ്യം ചെയ്തു തൊഴുതു. ഇതാണ് കഥകളിയിലെ അഭിവാദനം ചെയ്യുന്ന രീതി എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. കൃഷ്ണന്‍ നായര്‍ ആശാന്‍ ഇരുന്നോണ്ട് തന്നെ പ്രത്യഭിവാദ്യം ചെയ്തു. പിന്നീട് അത് ആസ്വദിച്ചു ചിരിച്ചു.
മറ്റൊരു രസകരമായ അനുഭവം, കഥകളി പ്രേമിയെന്നല്ല, കഥകളിഭ്രാന്തന്‍ എന്നുതന്നെ വിളിക്കാവുന്ന ഒരു നമ്പൂതിരിപ്പാട് അണിയറയില്‍ വേഷം ഒരുങ്ങുമ്പോള്‍ സ്ഥിരമായി അവിടെ വരും. നമ്പൂതിരിമാരില്‍ തന്ത്രി സ്ഥാനം ഉണ്ടായിരുന്ന അദ്ദേഹത്തെ അണിയറയില്‍ കയറി ഇരിക്കുന്നതില്‍ നിന്ന് ആരും തടയാറില്ല. ഒരിക്കല്‍ കുടമാളൂര്‍ ആശാന്റെ രാവണ വിജയം രംഭാപ്രവേശത്തിലെ രംഭവേഷം ഒരുങ്ങിക്കൊണ്ടിരുന്നപ്പോള്‍ നമ്പൂതിരിപ്പാടിന് വേഷഭംഗിയില്‍ ഹരം കയറി, അദ്ദേഹം കുടമാളൂരാശാനെ ഒന്ന് തൊട്ടു. പിന്നീടും ഒന്ന് രണ്ട് വട്ടം തുടര്‍ന്നു, കൂടുതലായി തുടര്‍ന്നപ്പോള്‍ കൃഷ്ണനായരാശാന്‍ പറഞ്ഞു ‘തിരുമേനി ഇപ്പോള്‍ കുടമാളൂരല്ല! ദേവ സ്ത്രീയാണ്! ആര്‍ക്കും തൊടാന്‍ പാടില്ല എന്ന്! അത് കേട്ടുനിന്നവര്‍ക്കും ചിരിക്കാന്‍ വക നല്‍കി. നിരവധി അനുഭവങ്ങള്‍ ഇനിയും ബാക്കിയാണ്. വൃശ്ചികരാവുകളുടെ 1954 മുതല്‍ 1974 വരെയുളള ഇരുപത് വര്‍ഷക്കാലത്തെ ഉത്സവദിനങ്ങളിലെ ആദ്യത്തെ മൂന്നു ദിവസത്തെ മേജര്‍ സെറ്റ് കഥകളിയെ പറ്റിയാണ് ഇത്രയും എഴുതിയത്. അതിന് ശേഷമുള്ള എട്ട് ദിവസങ്ങളിലെ ഉത്സവത്തില്‍ നാല് ദിവസങ്ങളിലെ കഥകളിയെ പറ്റിക്കൂടി പറഞ്ഞില്ലെങ്കില്‍ അത് അനൗചിതമാകും. ഉത്സവം എട്ടാം ദിവസം ആറാട്ടാണ്. അന്ന് കഥകളിയില്ല. ആദ്യത്തെ മൂന്നു ദിവസം കഴിഞ്ഞാല്‍ പിന്നെ പ്രാദേശിക കഥകളി സംഘങ്ങളുടെ കഥകളിയാണ്. അത് ക്ഷേത്രത്തിനകത്ത് പന്ത്രണ്ട് ദിക്കില്‍ കളിക്കാറുണ്ട്. ഒരു കളിയിലെ കീചകന്‍, അടുത്ത കളിയില്‍ ദുര്യോധനനാവും, ഒരു കളിയിലെ ബാലി അടുത്ത കളിയില്‍ ബകവധത്തിലെ ബകനായി രംഗത്ത് വരും. ഒരു ദിക്കിലെ അര്‍ജ്ജുനന്‍ മറ്റൊരു അരങ്ങില്‍ ഭീമനോ, നളനോ, രുഗ്മാംഗദനോ ആകും. ഈ കഥകളികളും കുറച്ചു വര്‍ഷം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 1960ന്റെ അവസാനവും, 1970ന്റെ ആദ്യവും ഇതിന് മാറ്റം വന്നു. പഴയ പ്രാദേശിക സംഘങ്ങളില്‍ പലതും ഇല്ലാതായി. തൃപ്പുണിത്തുറ എരൂരില്‍ പോട്ടയില്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് ‘നീലകണ്ഠനാശാന്‍’ എന്ന പ്രഗത്ഭനായ കഥകളിനടന്‍ നേതൃത്വം നല്‍കിയ ‘ദവാനീശ്വരം കഥകളി സംഘം’ പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ മക്കളാണ് പിന്നീട് അത് നടത്തിയത്. ഇപ്പോള്‍ അവരുടെ തന്നെ രണ്ടാമതൊരു കഥകളിയോഗവും ഉണ്ട്. എന്നാല്‍ അവര്‍ കഥകളിയുടെ ചമയങ്ങളിലും ആടയാഭരണങ്ങള്‍ ഒരുക്കുന്നതിലും ഉടുത്തുകെട്ടിലും, ചുട്ടികുത്തുന്നതിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രസിദ്ധ ചുട്ടികലാകാരനായ സജി ഈ കുടുംബത്തിലെ അംഗമാണ്. ഇവരുടെ കഥകളി സംഘം മുമ്പ് തൃപ്പൂണിത്തുറയില്‍ ഉത്സവത്തിന് വന്നിരുന്നു. കൂടാതെ ചേര്‍ത്തല, പാണാവള്ളിഭാഗത്തുനിന്നും ഒരു സംഘം എത്തിയിരുന്നു. വടക്കന്‍ പറൂരിന് അടുത്തുനിന്നും സന്തപ്പന്‍ എന്ന കഥകളിയാശാന്റെ സംഘം എത്തിയിരുന്നു. ഈ സംഘത്തില്‍ പെട്ടവര്‍ എല്ലാം നിത്യവൃത്തിക്കായി വിവിധതൊഴിലുകളില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ ആയിരുന്നു. കഥകളിയെന്ന മഹത്തായ കലാപ്രസ്ഥാനത്തിനെ നെഞ്ചിലേറ്റിയ കലാസ്‌നേഹികള്‍ ആയിരുന്നു അവര്‍.
1947നും മുമ്പ് ക്ഷേത്രത്തില്‍ കര്‍ശനമായ ജാതി നിയന്ത്രണം ഉണ്ടായിരുന്നു. നായന്മാര്‍ മുതല്‍ മേല്‌പോട്ടുള്ള വരെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നുള്ളൂ. ക്ഷേത്രപ്രവേശനം തിരുവിതാംകൂറില്‍ 1936ല്‍ നടപ്പിലായി, എങ്കിലും കൊച്ചിയില്‍ 1947ല്‍ മാത്രമെ നടപ്പിലായിട്ടുള്ളു. കഥകളി ഒരു ക്ഷേത്രകലയായി കണക്കാക്കിയിരുന്നു. അതില്‍ കഥകളി അഭ്യസിക്കാനും നായന്മാര്‍ തൊട്ടുള്ള സവര്‍ണ്ണരായിരുന്നു കളരികളില്‍ പോയിരുന്നത്. നമ്പൂതിരി മനകളില്‍ ആയിരുന്നു കഥകളി കളരികള്‍ കൂടുതല്‍ ഉണ്ടായിരുന്നത്. പിന്നീട് ധനിക നായര്‍ പ്രഭു കുടുംബങ്ങളായ തോപ്പില്‍ കളിയോഗം, മാത്തൂര്‍ കളിയോഗം, മലബാറില്‍ വേങ്ങയില്‍ കളിയോഗം എന്നിങ്ങനെ ചില കളരികള്‍ ഉണ്ടായിരുന്നു. കൊച്ചിരാജ്യത്ത് വെള്ളാരപ്പിളിയിലെ (ചൊവ്വര) പ്രഭുകുടുംബവും കൊച്ചിരാജാവിന്റെ സാമന്തനും ആയിരുന്ന ‘അകവൂര്‍ മനക്കല്‍’ കഥകളി കളരിയുണ്ടായിരുന്നു. അവിടത്തെ പ്രധാന ആശാന്മാര്‍ കൊച്ചി കൊട്ടാരം കളിയോഗത്തിലെ ആശാനും, പള്ളിയറ വിചാരിപ്പുകാര്‍ എന്ന കൊച്ചി രാജാവിന്റെ അംഗരക്ഷക സ്ഥാനവും ഉള്ള ശേഖരക്കുറുപ്പും അദ്ദേഹത്തിന്റെ അനന്തരവന്‍ ആയിരുന്ന കുഞ്ചുക്കുറുപ്പും ആയിരുന്നു.

1974ന് ശേഷം 1995 വരെയുള്ള ഇരുപത്തിയൊന്ന് വര്‍ഷത്തിനിടയ്ക്ക് നാട്ടില്‍ വന്നിരുന്നത് ഉത്സവക്കാലത്താണെങ്കില്‍ കഥകളി കാണാന്‍ പോകാറുണ്ട്. കാലത്തിന്റെ മാറ്റങ്ങള്‍ പ്രകടമായിരുന്നു. കഥകളി ആദ്യത്തെ മൂന്നു ദിവസം മേജര്‍ സെറ്റ് എന്നത് മാറി, ഉത്സവത്തിന്റെ ഏഴുദിവസവും പ്രഗത്ഭനടന്മാര്‍ പങ്കെടുക്കുന്ന കഥകളികള്‍ വൃശ്ചികോത്സവത്തിന് പതിവായി. കൃഷ്ണന്‍നായര്‍ ആശാന്‍, കലാമണ്ഡലം കരുണാകരന്‍ നായര്‍ ആശാന്‍, അദ്ദേഹം എഫ്.എ.സി.ടി കഥകളി വിദ്യാലയത്തിലേക്ക് പോയപ്പോള്‍ വന്ന കലാമണ്ഡലം രാജന്‍ ആശാന്‍, നമ്പീശനും ഉണ്ണികൃഷ്ണകുറുപ്പിനും എല്ലാം ശേഷം കഥകളി അരങ്ങുകള്‍ നിയന്ത്രിച്ചിരുന്ന ചേര്‍ത്തല തങ്കപ്പ പണിക്കര്‍ ആശാന്‍, പയ്യന്നൂര്‍ കുഞ്ഞമ്പു പൊതുവാള്‍ ആശാന്‍, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം കേശവനുശേഷം വന്ന ആര്‍.എല്‍.വി. ചെണ്ട വിദഗ്ദ്ധന്‍ പുതുവാള്‍ ആശാന്‍ എന്നിവരെല്ലാം ഉദ്യോഗാര്‍ത്ഥം തൃപ്പൂണിത്തുറയിലെത്തി, സ്ഥിരതാമസമാക്കിയവര്‍ ആണ്. അതിനാല്‍ കളികള്‍ക്ക് അധികം പേരെ പുറത്തുനിന്നും വരുത്തേണ്ടതില്ലായിരുന്നു എന്നതായിരുന്നു. ആര്‍.എല്‍.വിയിലെ കഥകളി വിദ്യാര്‍ത്ഥികളെ തുടക്കം മുതല്‍ തന്നെ കളികളില്‍ കുട്ടിവേഷങ്ങള്‍ നല്‍കാനും, അണിയറയില്‍ ഉടുത്തുകെട്ടിക്കാനും എല്ലാം സഹകരിപ്പിക്കാന്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ ഉള്‍പ്പടെയുള്ളവര്‍ വളരെ ശ്രദ്ധ ചെലുത്തിയതുകാരണം എല്ലാരംഗത്തും കഥകളി വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്നുവരാന്‍ സാധിച്ചു. ഇന്ന് അവരില്‍ ധാരാളം പേര്‍ പ്രമുഖ കഥകളി നടന്മാര്‍ ആണ്. ആര്‍.എല്‍.വി. രാധാകൃഷ്ണന്‍ മികച്ച സ്ത്രീവേഷക്കാരന്‍ എന്ന നിലയില്‍ അരങ്ങുകളില്‍ പ്രസിദ്ധനായി. ‘ഫാക്ട് പത്മനാഭനാശാന്‍’ അദ്ദേഹം ഫാക്ട് സ്‌കൂളിലെ പഠനം കഴിഞ്ഞ് എം.കെ.കെ. നായരുടെ നിര്‍ദ്ദേശപ്രകാരം കൃഷ്ണന്‍ നായര്‍ ആശാന്റെ ശിഷ്യനായി പഠനം തുടര്‍ന്ന്, ഇപ്പോള്‍ സ്ത്രീവേഷങ്ങള്‍, മിനുക്ക്, പച്ച, കത്തിവേഷം വരെ അരങ്ങില്‍ വളരെ ചാതുര്യത്തോടെ ആടുന്ന നടനാണ്. അദ്ദേഹം എന്റെ ആത്മസുഹൃത്തുമാണ്. ആര്‍.എല്‍.വി. പ്രമോദ് കേന്ദ്ര സര്‍ക്കാരിന്റെ ഫെല്ലോഷിപ്പിന് അര്‍ഹനായ യുവകലാകാരനാണ്. പഴയകാലത്തെ പ്രഗത്ഭനടന്മാരുടെ പോലെ തന്റെ ഭാവനയില്‍ നിന്നും അരങ്ങിലെ കാണികളെ ആകര്‍ഷിക്കാന്‍ പ്രത്യേകിച്ച് ചില രംഗങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന കലാപ്രതിഭയാണ്. ഇപ്പോള്‍ ആര്‍.എല്‍.വിയില്‍ കഥകളി വിഭാഗം അധ്യാപകനായ കലാമണ്ഡലം രാധാകൃഷ്ണന്‍ എല്ലാ വേഷങ്ങളിലും പ്രഗല്‍ഭനാണ്. പിന്നെയും നിരവധി യുവ നടന്മാരെ പരിശീലിപ്പിച്ച് രംഗത്ത് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത കാലത്ത് നവതി ആഘോഷിച്ച ആര്‍.എല്‍.വി. ദാമോദര പിഷാരടി ആശാന്‍ ഏറ്റവും അധികം ശിഷ്യസമ്പത്തുള്ള പ്രതിഭാശാലിയാണ്.
(തുടരും)





















