ആര്.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
സംവരണം ജാതിവാദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? ഇത് സമരസതയെ ബാധിക്കുന്നുണ്ടോ? ഈ വിഷയത്തില്‍ സംഘത്തിന്റെ അഭിപ്രായമെന്താണ്? നമ്മള്‍ വേറെ വേറെയാണെങ്കിലും ഒന്നാണെന്ന് താങ്കള്‍ പറഞ്ഞുവല്ലോ? കീഴ്ജാതിയിലെ സ്ത്രീക്ക് അപമാനം നേരിടുമ്പോള്‍ സംഘം എന്തുകൊണ്ടാണ് അതിനെ എതിര്‍ക്കാത്തത്? ഭാരതീയ സമാജത്തില്‍ ഒരു ജാതിവിഭാഗം നൂറ്റാണ്ടുകളായി ശുചീകരണ ജോലി ചെയ്തിരുന്നു. എന്നാല്‍ ഇന്നും അവരുടെ അവസ്ഥ മോശമാണ്. അവരെ ഉയര്‍ത്തുന്നതിനുവേണ്ടി സംഘം എന്താണ് ചെയ്തത്? മനുസ്മൃതിയിലും വേദങ്ങളിലുമുള്ള ജാതിവ്യവസ്ഥയെപ്പറ്റി താങ്കളുടെ കാഴ്ചപ്പാടുകള്‍ എന്താണ്? സംഘം നൂറ് വര്‍ഷത്തെ ജാഗരണം നടത്തിയിട്ടും സമാജത്തില്‍ ജാതി സമീകരണം എന്നത് ഒരു പ്രശ്‌നം തന്നെയാണ്. ഇതില്‍ നിന്നും നമുക്ക് എപ്പോഴാണ് മുക്തി ലഭിക്കുക?
♠മനസ്സില്‍ സഹതാപം ഉള്ളവര്‍ക്കു മാത്രമേ സംവരണം മുതലായ വിഷയങ്ങള്‍ മനസ്സിലാവുകയുള്ളൂ. ജാതിസംവരണത്തെപ്പറ്റി സംഘം പ്രമേയം പാസ്സാക്കിയിട്ടുണ്ട്. സംഘ ബൈഠക്കില്‍ ആദ്യം ഈ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഏറെ വിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. സമാജത്തിലാകട്ടെ വലിയ കലാപം തന്നെ നടന്നു. ബൈഠക്കില്‍ എതിര്‍ക്കുന്നവരുടെ അഭിപ്രായങ്ങളും അതിനെചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമാണുണ്ടായത്. അന്നത്തെ സര്‍സംഘചാലക് ബാളാസാഹബ് ദേവറസ്ജിയായിരുന്നു.അദ്ദേഹം ആ ബൈഠക്കിലെ ഒരു വിചാരസത്രത്തില്‍ പറഞ്ഞു: ”ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ ജാതിവിവേചനം അനുഭവിച്ചുകൊണ്ടിരിക്കുന്നവരുടെ കുടുംബത്തിലാണ് നാം ജനിച്ചതെന്ന് സങ്കല്‍പ്പിച്ചു നോക്കൂ.” അങ്ങനെ അടുത്ത സത്രത്തില്‍ സംവരണത്തെ എല്ലാവരും അനുകൂലിക്കുകയും പ്രമേയം പാസ്സാക്കപ്പെടുകയും ചെയ്തു. ഇത് സംവേദനത്തിന്റെ കാര്യമാണ്. ഇതില്‍ ആര് എത്രത്തോളം ചെലവാക്കുന്നു എന്നതിനെപ്പറ്റി തര്‍ക്കിക്കുന്നതുകൊണ്ട് പരിഹാരം ഉണ്ടാവുന്നില്ല. അന്യായം ഉണ്ടായെങ്കില്‍ അത് ഇല്ലാതാക്കേണ്ടതു തന്നെയാണ്. അന്യായം ആരാണോ ചെയ്തത് അവര്‍ പോയി. ഇന്ന് നമ്മള്‍ അതിനെ അംഗീകരിക്കുന്നുമില്ല. ദീനദയാല്‍ജി ഇങ്ങനെ പറഞ്ഞിരുന്നു. ”ഒരാള്‍ കുഴിയില്‍ വീണു, അയാളെ മുകളിലേക്ക് ഉയര്‍ത്തണം. അതിന് ആദ്യം കുഴിയില്‍ വീണ ആള്‍ കൈ മുകളിലേക്ക് ഉയര്‍ത്തണം. അദ്ദേഹം കാല്‍മുട്ടുകളില്‍ നിവര്‍ന്നുനിന്ന് ഉയരം കൂട്ടാന്‍ ശ്രമിക്കണം. മുകളിലുള്ള ആള്‍ കുനിഞ്ഞുനിന്ന് കുഴിയിലുള്ളവന്റെ കൈ പിടിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ മാത്രമേ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ പറ്റൂ.” ഇതാണ് നമുക്കാവശ്യം. പുറത്ത് ഈ വിഷയത്തെപ്പറ്റി അനേകം തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ പൊതുവായും യുവാക്കളോടും പറയുന്നത് ഇതാണ്: ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ തന്നെ സഹോദരന്മാര്‍ ഈ ജാതിവിവേചനത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ നമ്മുടെ ആള്‍ക്കാര്‍ തന്നെയാണ്. അവരെ മുന്നോട്ടേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു വേണ്ടി നമുക്ക് 200 വര്‍ഷം കഷ്ടപ്പാട് സഹിക്കേണ്ടി വന്നാലും കുഴപ്പമില്ല. നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ഉപേക്ഷിക്കുന്നതും ധര്‍മ്മം തന്നെയാണ്. ഉദാഹരണമായി ശിബി തന്റെ മാംസം ധര്‍മ്മസംരക്ഷണത്തിനുവേണ്ടി മുറിച്ചുനല്‍കി. അതായത് നമ്മള്‍ എന്തെങ്കിലും ഉപേക്ഷിച്ചാലേ നമ്മുടെ ആളുകള്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളൂ. അതുകൊണ്ട് കുറച്ച് നഷ്ടം സഹിക്കേണ്ടി വന്നാലും സാരമില്ല. നാം ഇത്തരത്തില്‍ ചിന്തിക്കാതെ ഈ വിഷയത്തെ നമുക്ക് മനസ്സിലാക്കാന്‍ പറ്റില്ല.
ഭരണഘടനയനുസരിച്ച് നല്‍കുന്ന സംവരണങ്ങളെല്ലാം തന്നെ ആര്‍.എസ്.എസ് മുമ്പുതന്നെ പിന്താങ്ങിയിട്ടുണ്ട്. ഇനി മുന്നോട്ടും അങ്ങനെതന്നെ ആയിരിക്കും. സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നവര്‍ ”ഇനി സംവരണത്തിന്റെ ആവശ്യമില്ല. സമാജത്തിലെ ജാതീയമായ എല്ലാ ഉച്ചനീചത്വങ്ങളും ഇല്ലാതായി. ഇനി ഞങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കും. ഈ സംവരണം ഇനി അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് നല്‍കൂ” എന്ന് പറയുന്നതുവരെ സംഘം സംവരണത്തെ പിന്താങ്ങും. സംഘം സംവരണ വിഷയത്തില്‍ മുമ്പുതന്നെ ഇടപെട്ടിട്ടുണ്ട്. ജാതിവിവേചനം ഇല്ലാതായി എന്ന് എപ്പോഴാണ് തോന്നുക? ചോദ്യത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളെപ്പറ്റി സൂചിപ്പിച്ചുവല്ലോ? ഇത്തരം അതിക്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ജാതിവിവേചനം ഇല്ലാതാവുന്നതോടെ അതിക്രമങ്ങളും ഇല്ലാതാവും. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സംഘപ്രവര്‍ത്തകര്‍ കടുത്ത എതിര്‍പ്പുമായി മുന്നോട്ടുവരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ട് സത്യത്തിന്റെയും ന്യായത്തിന്റെയും പക്ഷത്ത് നില്‍ക്കണം എന്നതാണ് സംഘപ്രവര്‍ത്തകരുടെ കാഴ്ചപ്പാട്. എന്നാല്‍ എല്ലായിടത്തും സംഘത്തിന് ഇത്രയും ശക്തിയില്ല. മൊത്തം നോക്കിയാല്‍ സംഘത്തിന് സ്വാധീനവും ശക്തിയുമുണ്ട്. എന്നാല്‍ ഓരോ ഗ്രാമത്തിലെയും സംഘത്തിന്റെ ശക്തിയെന്താണെന്നത് വേറെ വേറെ കാര്യമാണ്. ശക്തിയുള്ള സ്ഥലങ്ങളില്‍ സംഘം ഇത്തരം അതിക്രമങ്ങളെ എതിര്‍ക്കാറുമുണ്ട്; ഇനി അഥവാ അവര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ അത് നമ്മുടെ ന്യൂനതയായി കണക്കാക്കി സംഘം അതിനെ തിരുത്താന്‍ ശ്രമിക്കും. ഇത്തരം അതിക്രമങ്ങള്‍ എവിടെയൊക്കെ ഉണ്ടാകുന്നുവോ അവിടെയൊക്കെ സംഘപ്രവര്‍ത്തകര്‍ പ്രതികരണവുമായി മുന്നോട്ടുവരണമെന്നതാണ് നമ്മുടെ അഭിപ്രായം.
ജാതിയുടെ പേര് പറഞ്ഞ് സമാജത്തില്‍ വഴക്കുണ്ടാകാന്‍ അനുവദിക്കരുത്. സത്യത്തിന്റേയും ന്യായത്തിന്റേയും ഭാഗത്ത് നിന്നുകൊണ്ട് ഇരയ്ക്ക് നീതി വാങ്ങിക്കൊടുക്കണം. ഇതൊക്കെ സ്വയംസേവകര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ്. ഇനി എന്തെങ്കിലും കാരണങ്ങളാല്‍ അതിന് സാധിക്കുന്നില്ലെങ്കില്‍ അത് നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന പോരായ്മയാണ്. ഈ വിഷയത്തെ പ്രാദേശിക സംഘ കാര്യകര്‍ത്താക്കളുടെ ശ്രദ്ധയില്‍ പെടുത്തിയാലും. അവര്‍ അതിന് പ്രതിവിധി കണ്ടെത്തും. സമൂഹത്തിലെ ദുര്‍ബ്ബലരുടെ സംവരണത്തിനു വേണ്ടി നമ്മള്‍ ശ്രമിക്കും. എന്നാല്‍ അപ്പോള്‍ ബിജെപിയുടെ വോട്ടുബാങ്ക് വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ് സംഘം ശ്രമിക്കുന്നതെന്ന് ആള്‍ക്കാര്‍ പറയും. അങ്ങനെയും സംഭവിക്കാന്‍ പാടില്ല. രണ്ടുഭാഗത്തും തെറ്റിദ്ധാരണകള്‍ ഉണ്ടാവും. സമാജത്തിലെ ഓരോ വിഭാഗത്തിന്റേയും ഉന്നമനത്തിനുവേണ്ടി ആ വിഭാഗത്തില്‍ നിന്നുതന്നെ നേതൃത്വം ഉയര്‍ന്നുവരണം. അവര്‍ തങ്ങള്‍ ഒരു വിഭാഗത്തിന്റെ നേതാവാണ്, അതോടൊപ്പം മുഴുവന്‍ സമാജത്തിന്റെയും ഭാഗമാണ് എന്ന് ചിന്തിച്ച് നിസ്വാര്‍ത്ഥ ഭാവത്തോടെ പ്രവര്‍ത്തിക്കണം. ഇത്തരത്തിലുള്ള ഒരു നേതൃത്വം ഉണ്ടാകുന്നതിനുവേണ്ടിയാണ് നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ശ്രമം തുടരുക തന്നെ ചെയ്യും. അങ്ങനെ ഈ വിഷയത്തിന് പരിഹാരമുണ്ടാവുകയും ചെയ്യും. ഇതില്‍ ന്യായത്തിന്റേയും സത്യത്തിന്റേയും പക്ഷത്ത് സംഘം എല്ലായ്‌പ്പോഴും നില്‍ക്കും.
1972ല്‍ ഉഡുപ്പിയില്‍ നമ്മുടെ ധര്‍മ്മാചാര്യന്മാര്‍ ഒന്നിച്ചുചേര്‍ന്നപ്പോള്‍, ഹിന്ദു ശാസ്ത്രഗ്രന്ഥങ്ങളില്‍ അയിത്തം, തൊട്ടുകൂടായ്മ എന്നിവയ്ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞിരുന്നു. അത്തരം പരാമര്‍ശങ്ങള്‍ ഗ്രന്ഥങ്ങളില്‍ ഉണ്ടെങ്കില്‍ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണ്. ഹിന്ദുക്കളുടെ ചരിത്രത്തില്‍ മനുസ്മൃതി അടക്കം ധാരാളം ഗ്രന്ഥങ്ങളുണ്ട്. ശാസ്ത്രഗ്രന്ഥങ്ങളിലെ പ്രമാണങ്ങളോടൊപ്പം തന്നെ പൊതുവായ കാഴ്ചപ്പാടും നാം സ്വീകരിക്കുന്നുണ്ട്. ശാസ്ത്രഗ്രന്ഥങ്ങളിലെ നിയമങ്ങളല്ല മറിച്ച് ജനങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത് അതാണ് നടക്കുന്നത്. പുസ്തകങ്ങളിലും ഗ്രന്ഥങ്ങളിലും ഉള്ള നിയമങ്ങള്‍ അതേപടി പ്രാവര്‍ത്തികമാകുന്നില്ല. ആളുകള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് ഗ്രന്ഥങ്ങള്‍ക്ക് നിരവധി വ്യാഖ്യാനങ്ങളും ഉണ്ടാക്കി. ചരിത്രമെടുത്ത് നോക്കിയാല്‍ മനുസ്മൃതിയനുസരിച്ച് രാജ്യം മുഴുവനും ഒരിക്കലും നീങ്ങിയില്ല എന്ന് കാണാനാകും. ഭൂരിഭാഗം പേരും സ്വന്തം സൗകര്യം അനുസരിച്ചാണ് മുന്നോട്ടു നീങ്ങിയത്. ഞാന്‍ മുമ്പു പറഞ്ഞതു പോലെ, തൊഴിലിനോടുള്ള ആദരവ് ഇല്ലാതായപ്പോള്‍ ഉച്ഛനീചത്വവും ഉണ്ടായി. ശുചിത്വം എന്ന സങ്കല്പം ശുചിത്വമില്ലായ്മയെ അപവിത്രമാക്കി. ഉച്ഛനീചത്വവും പവിത്രതയുമൊക്കെ സമൂഹത്തില്‍ എപ്പോഴാണ് ഉടലെടുത്തതെന്ന് അറിയില്ല. അതുകൊണ്ട് വേരുകളില്‍ നിന്നുതന്നെ ചികിത്സ തുടങ്ങണം. എല്ലാവരും സമൂഹത്തിന്റെ അംഗങ്ങളാണ്. ഓരോ അംഗത്തിനും സമൂഹത്തില്‍ അതിന്റേതായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്. അവിടെ ഉച്ഛനീചത്വങ്ങളില്ല. എല്ലാവരും സ്വന്തമാണ്. എല്ലാവര്‍ക്കും തുല്യ ആദരവാണ്. ഈ വികാരം സമൂഹത്തിലുണ്ടാക്കണം. അതുതന്നെയാണ് സംഘം ചെയ്യുന്നതും. ഗ്രന്ഥങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. സ്മൃതികള്‍ കാലത്തിനനുസരിച്ച് എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. പുതിയ സ്മൃതികളുടെ ആവശ്യമുണ്ട്. നമ്മുടെ ധര്‍മ്മാചാര്യന്മാരെല്ലാം ഒന്നിച്ചിരുന്ന് ചിന്തിച്ച് ഭാരതീയ സമാജത്തിലെ എല്ലാ വര്‍ണ്ണങ്ങളെയും വര്‍ഗ്ഗങ്ങളെയും ജാതികളെയും ഉപജാതികളെയും ഉള്‍ക്കൊള്ളുന്നതും അവര്‍ക്കുവേണ്ടി പ്രായോഗികമായ ആചരണങ്ങള്‍ പഠിപ്പിക്കുന്നതുമായ ഒരു പുതിയ സ്മൃതി ഉണ്ടാക്കണമെന്ന് തോന്നുന്നു. ഇത് ഒരു ജാഗരണ പ്രവര്‍ത്തനമാണ്. രാഷ്ട്രീയമായി നോക്കിയാല്‍ ജാതി സമീകരണത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. സമാജത്തിലെ ഓരോ ജാതിയുടെയും നേതാക്കള്‍ ഒന്നിച്ചിരുന്ന് ചിന്തിച്ചാല്‍ സമാജത്തില്‍ ജാതിയുടെ പേരില്‍ വിഭജനം ഉണ്ടാവുന്നത് തടയാന്‍ കഴിയും.
(തുടരും)
വിവര്‍ത്തനം:
ഡോ.പി.വി.സിന്ധുരവി





















