ഓരോ ഭാഷയ്ക്കും അതിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് മറ്റു ചില ഭാഷകളുടെ ചാര്‍ച്ച ആവശ്യമായി വന്നിട്ടുണ്ട്. മലയാളത്തിന് തമിഴ്, സംസ്‌കൃതം എന്നിവയുമായുള്ള വേഴ്ച അനിവാര്യമായിരുന്നു. ആധുനിക കാലത്ത് ഇംഗ്ലീഷിനോടും നമുക്കു കൂട്ടുകൂടേണ്ടി വന്നു. ഇംഗ്ലീഷ് ഭാഷ കെല്‍റ്റിക് ലാംഗ്വേജ്, ലാറ്റിന്‍, ഫ്രഞ്ച്, ഗ്രീക്ക് എന്നിവയോടെല്ലാം കടപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷില്‍ ഒരാള്‍ക്കു ഭാഷാ പണ്ഡിതനെന്ന പദവി ആര്‍ജ്ജിക്കണമെങ്കില്‍ ഈ ആധുനിക കാലത്തുപോലും ലാറ്റിന്‍ ഭാഷാജ്ഞാനം നിര്‍ബ്ബന്ധമാണ്. മലയാളത്തില്‍ ഒരാള്‍ക്ക് ഭാഷാപണ്ഡിതനാകാന്‍ മലയാളം കൂടാതെ സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ് എന്നിവയില്‍ അറിവുണ്ടായേ തീരൂ! നല്ല നിരൂപകനാവാനും ഇതൊക്കെ വേണം. ദൗര്‍ഭാഗ്യവശാല്‍ അത്തരം പാണ്ഡിത്യമൊക്കെയുള്ള ഭാഷാപണ്ഡിതന്മാരും നിരൂപകരുമൊക്കെ നമ്മുടെ ഭാഷയില്‍ ഏതാണ്ട് അന്യംനിന്നു കഴിഞ്ഞു.
ഭാഷാ പാണ്ഡിത്യത്തില്‍ ഈ ലേഖകന്റെ അറിവില്‍ ലീലാവതി ടീച്ചറും വി.ആര്‍. പ്രബോധചന്ദ്രന്‍ നായരും മാത്രമേയുള്ളു ഇനി ശേഷിക്കുന്നവരായി. അത്രയ്ക്ക് അറിയപ്പെടാത്തവരായി ചിലരുണ്ടാവാം. പക്ഷേ അവരുടെ സംഭാവനകളൊന്നും ആരുടേയും ശ്രദ്ധയില്‍ വരുന്നില്ല. അത്തരത്തില്‍ ഒരാളാണ് പ്രശസ്ത ബഹുഭാഷാ പണ്ഡിതനായ എ.ജി. മേനോന്‍ (അച്യുതന്‍ ഗോവിന്ദന്‍ കുട്ടി മേനോന്‍). നെതര്‍ലാന്റ്‌സിലെ ലയ്ഡന്‍ (Leidn) യൂണിവേഴ്‌സിറ്റിയിലെ ഭാഷാവിഭാഗം പ്രൊഫസര്‍ ആയി വിരമിച്ച അദ്ദേഹം മലയാളത്തിലും തമിഴിലും ഒരുപോലെ പണ്ഡിതനാണ്. ഇന്‍ഡോ-ഇറാനിയന്‍ ജേര്‍ണലില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച Some Observations of seventeenth Century Malayalam എന്ന ലേഖനം നമ്മുടെ ഭാഷയുടെ പഴക്കത്തെക്കുറിച്ച് മനസ്സിലാക്കാന്‍ വളരെ പ്രയോജനപ്രദമായി. പില്‍ക്കാലത്ത് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതിനുകാരണമായ പല നിരീക്ഷണങ്ങളും ഈ ലേഖനത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ദ്രാവിഡ ഭാഷകളെക്കുറിച്ച് മൊത്തത്തില്‍ വളരെയേറെ പഠനകൃതികള്‍ പ്രസിദ്ധീകരിച്ച മേനോനെ അറിയുന്ന മലയാളികള്‍ ചുരുക്കമാണ്. അദ്ദേഹം ഹോളണ്ടില്‍ ജോലി ചെയ്തതു കൊണ്ടും ഗവേഷണം കൂടുതലും തമിഴുമായി ബന്ധപ്പെടുത്തി ആയതുകൊണ്ടും പുസ്തകങ്ങളെല്ലാം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടുമാവണം മലയാളികള്‍ ഈ പേര് കേള്‍ക്കാതെ പോകുന്നത്.
ഡോക്ടര്‍ നടുവട്ടം ഗോപാലകൃഷ്ണനും ഇന്നു ജീവിച്ചിരിക്കുന്ന ഭാഷാപണ്ഡിതന്മാരില്‍ ഒരാളാണ്. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്. പണ്ഡിതന്മാരുടെ കണക്കെടുക്കുക എന്നതല്ല എന്റെ ഉദ്ദേശ്യം. മലയാളത്തിലെ സാഹിത്യ നിരൂപകര്‍ക്ക് അവശ്യം വേണ്ടുന്ന സംസ്‌കൃതജ്ഞാനത്തെക്കുറിച്ചും ഇംഗ്ലീഷ് പാണ്ഡിത്യത്തെക്കുറിച്ചും പറയാനാണ് ഞാനുദ്ദേശിച്ചത്. ഒരു കൃതിയെടുത്ത് അതുകൊള്ളാം, ഇതുമോശം എന്നൊക്കെപ്പറയാന്‍ ഏതൊരു ആസ്വാദകനും കഴിയും. എന്നാല്‍ നിരൂപകധര്‍മ്മം അതല്ല. എന്തുകൊണ്ടു കൊള്ളാം എന്ന് ഇഴപിരിച്ചു കാണിക്കലാണ്. അതിന് മറ്റുഭാഷകളിലെ സമകാല സാഹിത്യവുമായൊക്കെ താരതമ്യം വേണ്ടിവരും. പഴയ കാല സാഹിത്യവുമായും ചിലപ്പോള്‍ ചില താരതമ്യങ്ങള്‍ വേണ്ടി വന്നേക്കും. അതിനൊക്കെയുള്ള പ്രാപ്തി നിരൂപകനുണ്ടാവണം. ഭാഷയുടെ അടരുകളെ ഇളക്കിപ്പരിശോധിക്കാന്‍ വേണ്ട ഭാഷാജ്ഞാനവും ചരിത്രബോധവും ഉണ്ടായിരിക്കണം. ഇതൊക്കെ മലയാളത്തിലെ എത്ര നിരൂപകര്‍ക്കുണ്ട്, ഉണ്ടായിരുന്നു എന്നീ കാര്യങ്ങള്‍ വായനക്കാര്‍ പരിശോധിക്കട്ടേ!
മലയാളം സാഹിത്യ പ്രസ്ഥാനങ്ങളേയും പ്രവണതകളേയും സംബന്ധിച്ച് പഴയകാലത്ത് സംസ്‌കൃതത്തോടും അതിനും മുന്‍പ് തമിഴിനോടും കടപ്പെട്ടിരുന്നു. വ്യാകരണത്തിലും അതുതന്നെ സ്ഥിതി. തൊല്‍കാപ്പിയവും പാണിനിയുടെ സംസ്‌കൃതവ്യാകരണവും അകത്തിയവുമൊക്കെ പഠിച്ച് അവയില്‍ നിന്നും സിദ്ധാന്തങ്ങളെ സ്വാംശീകരിച്ചാണ് നമ്മുടെ വൈയാകരണന്മാര്‍ ലീലാതിലകം മുതലിങ്ങോട്ടുള്ള വ്യാകരണ കൃതികളൊക്കെ രചിച്ചത്. എന്നാല്‍ ആധുനികകാലത്ത് നമ്മളേതാണ്ട് പൂര്‍ണ്ണമായും പടിഞ്ഞാറു നോക്കികളാണ്. കാല്പനികതയുടെ ഉദയം മുതലാണ് ഈ പടിഞ്ഞാറന്‍ സ്വാധീനം ആരംഭിച്ചത്. ഇന്നും അതുതുടരുന്നുണ്ട്. പടിഞ്ഞാറന്‍ സാഹിത്യവും പ്രവണതകളും നമ്മളിലെത്തിച്ചേരുന്നത് മുഖ്യമായും ഇംഗ്ലീഷിലൂടെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ നിരൂപകര്‍ക്കും മലയാളത്തെക്കൂടാതെ ഇംഗ്ലീഷിലും സംസ്‌കൃതത്തിലും കുറച്ചൊക്കെ തമിഴിലും ഏകദേശ ധാരണയുണ്ടായേ മതിയാകൂ!
പാണ്ഡിത്യം കൊണ്ടുമാത്രം ഒരാള്‍ക്കു നിരൂപകനാകാന്‍ കഴിയില്ല. സഹൃദയത്വം പരമപ്രധാനമാണ്. മലയാളഭാഷയില്‍ നല്ല അവഗാഹം, സംസ്‌കൃത സാഹിത്യത്തില്‍ സാമാന്യജ്ഞാനം, ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമുള്ള അറിവ്, തമിഴ് ഭാഷയെക്കുറിച്ചുള്ള ഏകദേശധാരണ, സഹൃദയത്വം എന്നീ ഘടകങ്ങളെല്ലാം സമന്വയിച്ചാലേ ഒരു സമ്പൂര്‍ണ്ണ നിരൂപകന്‍ മലയാളത്തില്‍ രൂപപ്പെടൂ. കുട്ടികൃഷ്ണമാരാര്‍ വലിയ സംസ്‌കൃത പണ്ഡിതനായിരുന്നു. മലയാളത്തിലും നല്ല അവഗാഹം. എന്നാല്‍ പാശ്ചാത്യ സാഹിത്യവുമായി കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല. അതുമൂലം മലയാള കവിതയില്‍ ചങ്ങമ്പുഴകൊണ്ടുവന്ന നവീനമായ സര്‍ഗ്ഗവ്യതിയാനത്തെ അദ്ദേഹത്തിന് തിരിച്ചറിയാനായില്ല. നിരന്തരം ചങ്ങമ്പുഴയെ അവമതിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. സഹൃദയത്വത്തിന്റെ കുറവായിരിക്കണം, കുഞ്ചന്‍നമ്പ്യാരേയും അദ്ദേഹം നല്ല കവിയായി കണ്ടതേയില്ല. കാളിദാസനിലും പൗരാണിക സംസ്‌കൃത കൃതികളിലുമായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം മുഴുവന്‍. പാശ്ചാത്യ സാഹിത്യത്തില്‍ വിപുലമായ അറിവുണ്ടായിരുന്നിട്ടും സഞ്ജയന് ചങ്ങമ്പുഴയുടെ പ്രാധാന്യം മനസ്സിലായില്ല. ജീവിതം തന്നെ ചങ്ങമ്പുഴയെ ആക്രമിക്കാനായി നീക്കിവച്ച നീരൂപകനായിരുന്നു സഞ്ജയന്‍.
മഹാപണ്ഡിതനായിരുന്നു, പാശ്ചാത്യസാഹിത്യത്തെ വാരിക്കുടിച്ചവ്യക്തിയായിരുന്നു. സംസ്‌കൃതത്തിലും അസാധാരണജ്ഞാനം, ബഹുഭാഷാപണ്ഡിതന്‍, ചരിത്രപണ്ഡിതന്‍ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും കേസരി ബാലകൃഷ്ണപിള്ളയുടെ വിലയിരുത്തലുകളിലും വലിയ പിശകുകള്‍ കാണാം. സംസ്‌കൃത സാഹിത്യത്തിലും ഭാഷയിലും നല്ല അറിവു നേടിയെങ്കിലും പാശ്ചാത്യസാഹിത്യത്തിലെ ചില പഴയ കൃതികളെ ഒഴിച്ചാല്‍ നവീന പ്രവണതകളെ അറിയാന്‍ ശ്രമിച്ചില്ല എന്നതിനാല്‍ അഴിക്കോട് മാഷിന്റെ നിരൂപണം ആശാന്‍ കവിതകളെ പുകഴ്ത്തുന്നതിലും ജിയെ ഇകഴ്ത്തുന്നതിലും മാത്രമൊതുങ്ങി. മറ്റുള്ളവര്‍ പലരും സംസ്‌കൃത പക്ഷത്തോ പാശ്ചാത്യപക്ഷത്തോ മാത്രമായി പരിമിതപ്പെടുന്നതു കാ ണാം. വി.രാജകൃഷ്ണനും കെ.പി. അപ്പനും പാശ്ചാത്യപക്ഷത്തു മാത്രമായി ഒതുങ്ങിയപ്പോള്‍ എം.പി. ശങ്കുണ്ണി നായര്‍ സംസ്‌കൃതപക്ഷത്തു മാത്രമായി നിലയുറപ്പിച്ചു.
മഹാനിരൂപകരെന്നു പേരുകേട്ട പലരും നമ്മളെ നിരാശപ്പെടുത്തിയെന്നു പറയാതെ വയ്യ. എന്നാല്‍ ഇത്തരം കുറവുകളൊന്നുമില്ലാതെ ഏതാണ്ടു സമഗ്രമായിത്തന്നെ നിരൂപണമെന്ന സാഹിത്യരൂപത്തെ നമുക്കു പകര്‍ന്നു തന്നത് ലീലാവതി ടീച്ചറാണ്. പ്രൊഫ. എം. ലീലാവതിയെ മലയാളത്തിലെ സമ്പൂര്‍ണ്ണ നിരൂപക പ്രതിഭ എന്നു വിളിക്കുന്നതില്‍ എനിക്കു തെല്ലും സങ്കോചമില്ല. സഹൃദയത്വം, ഭാഷാജ്ഞാനം, സംസ്‌കൃത പാണ്ഡിത്യം, പാശ്ചാത്യ സാഹിത്യത്തിലുള്ള അറിവ്, തമിഴ് ഭാഷാസാഹിത്യത്തിലുള്ള പരിചയം, ഇതെല്ലാം ഒത്തിണങ്ങിയ മലയാളത്തിലെ ഒരേയൊരു ക്രിട്ടിക് എന്ന് ടീച്ചറെ വിളിക്കാം. മറ്റു പല നിരൂപകരും ഏതെങ്കിലും ഒരു വശത്തേയ്ക്കു ചേര്‍ന്നു നിന്നുവെങ്കില്‍ ടീച്ചര്‍ എല്ലാവശത്തേയും ഒരു പോലെ ഉള്‍ക്കൊണ്ടുവെന്നു പറയാം. പഴയകാല കൃതികളേയും ഏറ്റവും ആധുനികമായ രചനകളേയും ഒരുപോലെ വിലയിരുത്താന്‍ ലീലാവതി ടീച്ചറിനു കഴിയുന്നു. ഈ സമഗ്രത മുണ്ടശ്ശേരിയിലോ എസ്. ഗുപ്തന്‍ നായരിലോ എം.എന്‍. വിജയനിലോ ഒന്നും നമുക്കു കാണാനാവുന്നില്ല.
മാധ്യമം വാരികയില്‍ (ജനു 26 ഫെബ്രു. 2) ഡോക്ടര്‍ രതി മേനോന്‍ ഡോക്ടര്‍ എം. ലീലാവതിയുമായി നടത്തിയിരിക്കുന്ന ഒരു അഭിമുഖം ചേര്‍ത്തിരിക്കുന്നു. 98 വയസ്സിലെത്തി നില്‍ക്കുന്ന ടീച്ചറെ വായനക്കാരുടെ സമക്ഷം എത്തിക്കാനുള്ള ശ്രമത്തെ അഭിനന്ദിക്കാം. എന്നാല്‍ ഗൗരവമുള്ള ഒരു ചോദ്യം പോലും ചോദിക്കാന്‍ രതി മേനോനു കഴിയാത്തതിനാല്‍ ടീച്ചറുടെ സര്‍ഗ്ഗ വ്യാപാരത്തിന്റെ ഒരു ചെറിയ അംശം പോലും അഭിമുഖത്തിലൂടെ നമുക്കു ലഭിക്കുന്നില്ല. അഭിമുഖമായതിനാല്‍ ചോദ്യത്തിനനുസരിച്ചല്ലേ ഉത്തരം പറയാനാവൂ. തന്നെക്കുറിച്ചു താന്‍ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത് കേള്‍വിക്കാര്‍ക്ക് അരോചകമാവുമല്ലോ. ടീച്ചറുടെ വ്യക്തി ജീവിതത്തെക്കുറിച്ചും എഴുത്തു ജീവിതത്തെക്കുറിച്ചും സാമാന്യമായ അറിവുപോലും പകര്‍ന്നു തരാന്‍ ഈ അഭിമുഖത്തിനാവുന്നില്ല.
”ഇന്ത്യയെന്നോ അമേരിക്കയെന്നോ ഒന്നുമില്ല. അതിര്‍ത്തികളില്ല, ചെറിയ ജീവികളല്ലേ മനുഷ്യന്‍.” മലയാളം വാരികയില്‍ (ജനുവരി 26) പുഷ്പവതി എന്ന ഗായികയുമായി എ.എസ്. റംഷാദ് നടത്തുന്ന അഭിമുഖത്തില്‍ അവര്‍ പറയുന്ന ആദ്യ വരികളില്‍ ചിലതാണിത്. കേള്‍ക്കാനും വായിക്കാനും സുഖമുള്ള വരികള്‍. മനുഷ്യന്‍ അതിരുകളില്ലാതെ പാസ്‌പോര്‍ട്ടും വിസയുമില്ലാതെ പട്ടാളമില്ലാതെ ബോംബര്‍ വിമാനങ്ങളും പീരങ്കികളും തോക്കുകളും അണുബോംബുമില്ലാതെ ലോകം മുഴുവന്‍ ഒന്നായി ജീവിച്ചാല്‍ എത്ര സുന്ദരമാണ്. എന്നാല്‍ ഇത്തരം ”നടക്കാത്ത സ്വപ്‌നങ്ങള്‍” (ശ്രീനിവാസന്‍ നാടോടിക്കാറ്റ് എന്ന ചലച്ചിത്രത്തില്‍ ഉപയോഗിച്ചത്) തട്ടിവിടുമ്പോള്‍ അതിന്റെ പ്രായോഗികതയെക്കുറിച്ചു കൂടി ആലോചിക്കേണ്ടേ? അങ്ങനെയൊരു ലോകത്തെക്കുറിച്ച് ബര്‍ട്രന്റ് റസ്സലും ഗാന്ധിജിയുമൊക്കെ സ്വപ്‌നം കണ്ടിരുന്നു. അതൊന്നും നടക്കില്ലെന്ന് നമുക്കറിയാം. മനുഷ്യരുണ്ടായകാലം മുതല്‍ നന്മ-തിന്മകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു. അതെല്ലാക്കാലത്തും ഉണ്ടാവുകയും ചെയ്യും. അത് പ്രപഞ്ചത്തിന്റെ അടിസ്ഥാനഭാവമാണ്. ആ യുദ്ധത്തില്‍ നമ്മുടെ പക്ഷത്ത് നിലയുറപ്പിക്കുക എന്നല്ലാതെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക മനുഷ്യസാധ്യമല്ല.
അമേരിക്ക വെനിസ്വലേയില്‍ പറന്നിറങ്ങിയതും ഇറാനെ വളഞ്ഞുകൊണ്ടിരിക്കുന്നതും ഒക്കെ അവരുടെ രാജ്യത്തിന്റെ താല്പര്യം കണക്കിലെടുത്താണ്. അത്തരം താല്പര്യങ്ങള്‍ ഉപേക്ഷിക്കാന്‍ ഒരു രാജ്യം തയ്യാറായാലും മറ്റുള്ളവര്‍ തയ്യാറാവില്ല. വ്യക്തികളുടെ സ്വാര്‍ത്ഥതയുടെ തുടര്‍ച്ചയാണ് രാഷ്ട്രങ്ങളുടെ സ്വാര്‍ത്ഥതയും. അതൊക്കെ ഭൂമിയില്‍ എക്കാലത്തുമുണ്ടാവും. യുദ്ധങ്ങളില്ലാത്ത ഒരു കാലം ഉണ്ടാവട്ടേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാമെന്നല്ലാതെ നമ്മുടെ പീരങ്കികളില്‍ പാലുംതേനും നിറച്ചു വയ്ക്കാന്‍ നമുക്കാവില്ല. അങ്ങനെ ചെയ്താല്‍ നമ്മള്‍ അടിമകളാവുന്നതാവും ഫലം. ലോകത്തിനു മുന്‍പില്‍ നന്മയുടെ പ്രതീകങ്ങളായി അഭിനയിക്കാന്‍ നമുക്കു പട്ടാളം വേണ്ട എന്നൊക്കെ ഭംഗിവാക്കു പറയാം. പക്ഷേ യാഥാര്‍ത്ഥ്യം ഭീകരമായിരിക്കും. ഇത്തരം അഭിനയക്കാരെ ഒരു ചെറുചിരിയോടെ നേരിട്ടശേഷം നമ്മള്‍ പുതിയ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന പരീക്ഷണശാലകള്‍ തുറക്കുന്നതാണ് പ്രായോഗികമായി ശരി.
‘സംഗീതം കൊണ്ടു സമൂഹത്തെ പുതുക്കിപ്പണിയാന്‍ കഴിയും’ എന്നാണ് പുഷ്പവതിയുടെ അഭിമുഖത്തിന്റെ തലക്കെട്ട്. അഭിമുഖം മുഴുവന്‍ വായിച്ചാലും സംഗീതത്തെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നതു കാണാനില്ല. പറയുന്നതുമുഴുവന്‍ സണ്ണികപിക്കാട്, ശ്യംകുമാര്‍, വേടന്‍ തുടങ്ങിയ ജാതിവാദികളെക്കുറിച്ചാണ്. സണ്ണികപിക്കാട് പറയുന്നത്, ഇതിഹാസമെഴുതിയ വ്യാസനും വാല്‍മീകിയും ഭരണഘടന എഴുതിയ അംബേദ്ക്കറും ദളിതരാണെന്നാണ്. എന്നാല്‍ പുഷ്പവതി പറയുന്നത്, ദളിതര്‍ക്ക് അക്ഷരം അറിയാനുള്ള അവകാശമുണ്ടായിട്ട് പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ എന്നാണ്. രണ്ടും കൂടി പൊരുത്തപ്പെടുന്നതേയില്ല.
മുന്‍പ് പല ലേഖനങ്ങളിലും ചൂണ്ടിക്കാണിച്ചത് ഇവിടെ ആവര്‍ത്തിക്കേണ്ടിവരുന്നു. ഇന്ത്യയില്‍ ദളിതര്‍ എന്നൊരു വിഭാഗം സത്യത്തില്‍ ഇല്ല. ഹിന്ദുമതത്തിലെ ആറായിരത്തിലധികം വരുന്ന ജാതികളില്‍ ചിലത് ചിലയിടങ്ങളില്‍ ആപേക്ഷിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നുണ്ട്. നിലവിലെ സംവരണം പോലുള്ള സംവിധാനങ്ങള്‍ വലിയ ഒരളവുവരെ ആ പിന്നാക്കാവസ്ഥ പരിഹരിച്ചുവരുന്നു. വൈകാതെ പൂര്‍ണ്ണമായും അപ്രത്യക്ഷമാകും എന്നതാണു സ്ഥിതി. യാഥാര്‍ത്ഥ്യം അങ്ങനെയായിരിക്കേ കലയിലും സാഹിത്യത്തിലും ഒക്കെ കഴിവില്ലാത്തവര്‍ക്ക് സംവരണം വേണം എന്നാവശ്യപ്പെടുന്നത് എങ്ങനെ അംഗീകരിക്കാനാവും? ഭാരതം മുഴുവന്‍ ആരാധകരുള്ള പല കലാകാരന്മാരും ദളിതരായുണ്ട്. അവരാരും അവരുടെ ജാതി പറഞ്ഞു വഴക്കുണ്ടാക്കിയല്ല ഉയര്‍ന്നുവന്നത്. ഇളയരാജയെപ്പോലുള്ള മഹാപ്രതിഭകളുടെ ജാതി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ജാതിയുടെ പേരില്‍ അദ്ദേഹത്തെ ആരും മാറ്റിനിര്‍ത്തിയിട്ടുമില്ല. പുഷ്പവതിക്കു കെ.എസ്. ചിത്ര ആകണമെങ്കില്‍ പ്രതിഭയും പരിശ്രമവും ആണ് വേണ്ടത്. സംവരണം കൊണ്ടതു സാധ്യമാകുമെന്നു തോന്നുന്നില്ല.






















