‘കരാറുകളുടെ മാതാവെ’ന്ന വിശേഷണത്തോടെ ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്രവ്യാപാരകരാര്‍ (FTA)- നാല് വര്‍ഷങ്ങള്‍ നീണ്ട നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന കയറ്റുമതി, നിക്ഷേപങ്ങള്‍, ഉത്പാദനം, തൊഴിലവസരങ്ങള്‍, ആഗോള വ്യാപാര ശൃംഖലകളിലേക്കുള്ള സംയോജനം തുടങ്ങിയ നിരവധി നേട്ടങ്ങളുണ്ടാവുമ്പോള്‍ ലോകത്ത് അതിവേഗം വളരുന്ന ഭാരത വിപണിയില്‍ പ്രവേശനം ഉറപ്പാക്കുകയാണ് 27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം. ലോകത്തെ അസ്ഥിരമായ പല വിപണികളെക്കാള്‍ കൂടുതല്‍ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക അച്ചടക്കവുമുള്ള, ഭാവി ലോക ശക്തിയാകുമെന്ന് കരുതപ്പെടുന്ന ഭാരതത്തില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്നത് നേട്ടമായാണ് യൂറോപ്പ് കാണുന്നത്.
മുമ്പ് ഭാരതത്തില്‍ നിന്നും യൂറോപ്പിലേക്കയക്കുന്ന തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും 12 ശതമാനം വരെ ഇറക്കുമതി ചുങ്കമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ നികുതി ബാധകമല്ലാത്ത സാധനങ്ങളുമായാണ് ഭാരത വ്യാപാരികള്‍ക്ക് മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ടതോടെ ഭാരതത്തില്‍ നിന്നുള്ള 99 ശതമാനം സാധനങ്ങളുടെയും ഇറക്കുമതി ചുങ്കം ഇല്ലാതാവുകയോ കുറയ്ക്കുകയോ ചെയ്യും. പകരമായി യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള 97 ശതമാനം സാധനങ്ങളുടെയും ഇറക്കുമതി ചുങ്കം ഭാരതവും ഒഴിവാക്കും. കാര്‍ഷിക-ക്ഷീര മേഖലകള്‍ കരാറിന്റെ പരിധിയില്‍ നിന്നൊഴിവാക്കുവാനും കര്‍ഷകരെ സംരക്ഷിക്കുവാനായതുമാണ് ഭാരതത്തിന്റെ മറ്റൊരു നയതന്ത്ര വിജയം. ചരക്ക് നീക്കങ്ങള്‍ക്കപ്പുറം കരാറിന്റെ ഭാവി സാധ്യതകള്‍ വിശാലമാണ്. യൂറോപ്യന്‍ യൂണിയനുമായി പ്രതിരോധ, സുരക്ഷ സഹകരണത്തിനും വിദഗ്ധ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യൂറോപ്പിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും മറ്റൊരു കരാറിനും രൂപം നല്‍കി. ഭാരതം -യൂറോപ്പ് പങ്കാളിത്തം വാണിജ്യത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്നതിന്റെ സൂചനയാണിത്. പ്രതിരോധ മേഖയിലെ ഗവേഷണം, സാങ്കേതികവിദ്യ കൈമാറ്റം, ഒരുമിച്ചുള്ള നിര്‍മ്മാണം എന്നിങ്ങനെയുള്ള മേഖലകളില്‍ സഹകരിക്കുന്നതിനാവശ്യനായ പരസ്പര വിശ്വാസം വളര്‍ത്തുന്നതിന്റെ അടിസ്ഥാനമാണ് കരാര്‍ ഒരുക്കിയിരിക്കുന്നത്. ഭാരതത്തിന്റെ എഞ്ചിനീയറിംഗ് മേഖലയാണ് ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്ന്. ഏകദേശം 2 ട്രില്യണ്‍ ഡോളറിന്റെ യൂറോപ്യന്‍ നിര്‍മ്മാണ വിപണിയിലേക്കുള്ള കവാടമാണ് കരാര്‍ തുറക്കുന്നത്. 2030 ഓടെ എഞ്ചിനീയറിംഗ് കയറ്റുമതിയില്‍ 300 ബില്യണ്‍ ഡോളര്‍ നേടുകയെന്ന ഭാരതത്തിന്റെ അഭിലാഷത്തിന് ശക്തമായ ഉത്തേജനവും കരാര്‍ നല്‍കുന്നു.
കരാറില്‍ നിന്ന് കാര്യമായ നേട്ടം കൈവരിക്കുവാന്‍ കേരളത്തിനും സാധിക്കും. സമുദ്രോത്പന്നങ്ങള്‍, ഔഷധങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഭാരതത്തിന്റെ കയറ്റുമതിയിലുള്‍പ്പെടുന്നു. ഇവയുടെ പ്രധാന ഉത്പാദന കേന്ദ്രമായ കേരളത്തിന് നിരവധി അവസരങ്ങള്‍ കരാറിലൂടെ ലഭിക്കും. ചെമ്മീന്‍, ട്യൂണ എന്നിവയുടെ കയറ്റുമതിയിലൂടെ കൊച്ചിക്കും, ആലപ്പുഴയ്ക്കും സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ ഇടുക്കി, വയനാട് ജില്ലകള്‍ക്കും കൂടുതല്‍ വരുമാനം ലഭിക്കും. ഔഷധ കയറ്റുമതിയും കുത്തനെ വര്‍ദ്ധിക്കും. ഐ.ടി, നഴ്‌സിങ് മേഖലയിലുള്ളവര്‍ക്കും നേട്ടമാണ്.
വെട്ടിലായി അമേരിക്ക, പ്രതിസന്ധിയില്‍ പാകിസ്ഥാനും ബംഗ്ലാദേശും
വ്യാപാര കരാര്‍ ലോക രാഷ്ട്രീയത്തില്‍ വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചൈനയുടെ ആഗോള വ്യാപാര അപ്രമാദിത്വത്തിന് ഭീക്ഷണിയാണ് കരാര്‍. യൂറോപ്പ് ഇസ്ലാമാബാദിന്റെ രണ്ടാമത്തെ വലിയ വിപണിയായതിനാല്‍ പാകിസ്ഥാനുമിപ്പോള്‍ പരിഭ്രാന്തിയിലാണ്. വസ്ത്ര കയറ്റുമതിയിലൂടെ വര്‍ഷം 9 ബില്യണ്‍ ഡോളറാണ് പാകിസ്ഥാന്‍ നേടിയിരുന്നത്. ഇതാണ് ഭാരതത്തിന്റെ കടന്നുവരവോടെ കടുത്ത മത്സരം നേരിടേണ്ടി വരുക. വികസ്വര രാജ്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന ലോക വ്യാപാര സംഘടനയുടെ (WTO) ‘ജനറല്‍ സിസ്റ്റം ഓഫ് പ്രിഫറന്‍സ് പ്ലസ്’ എന്ന പദവി പാകിസ്ഥാന് യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിരുന്നു. ഇത് പ്രകാരം ഏകദേശം 66 ശതമാനം പാകിസ്ഥാന്‍ ചരക്കുകള്‍ക്കും യൂറോപ്പ് വിപണിയില്‍ നികുതിയുണ്ടായിരുന്നില്ല. തുണിത്തരങ്ങള്‍ക്ക് പുറമേ തുകല്‍ വസ്തുക്കള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യമെന്നിവയാണ് പാകിസ്ഥാ ന്‍ കയറ്റിയയച്ചിരുന്നത്. അവിടെയാണ് പൂജ്യം ശതമാനം ഇറക്കുമതി ചുങ്കവുമായി ഭാരതം കടന്നു വരുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ജിഎസ്പി പദവിയുടെ കാലാവധി അവസാനിക്കുകയാണെന്നുള്ളത് ഇസ്ലാമാബാദിന്റെ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു.
വസ്ത്രമുള്‍പ്പടെയുള്ളവയുടെ കയറ്റുമതിയിലൂടെ ബംഗ്ലാദേശും വര്‍ഷം 30 ബില്യണ്‍ ഡോളര്‍ യൂറോപ്പില്‍ നിന്നും സമ്പാദിച്ചിരുന്നു. ഏറ്റവും കുറഞ്ഞ വികസനമുള്ള രാജ്യ (LDC) മെന്ന പദവിയുള്ളതിനാല്‍ ബംഗ്ലാദേശിനും യൂറോപ്യന്‍ കമ്പോളത്തില്‍ തീരുവയുണ്ടായിരുന്നില്ല.
നിലവില്‍ യൂറോപ്യന്‍ വസ്ത്ര വിപണിയില്‍ ഭാരതത്തിന്റെ വിഹിതം വെറും 3 ശതമാനം മാത്രമാണ്. എന്നാല്‍ 2030 ആവുമ്പോഴേക്കും 100 ബില്യണ്‍ യു. എസ് ഡോളറിന്റെ കയറ്റുമതിയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. വസ്ത്രം, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളില്‍ ഭാരതത്തിന് ഉയര്‍ന്ന ഉല്‍പാദന ശേഷിയും ഉത്പ്പന്നങ്ങള്‍ക്ക് ഗുണമേന്മയുമുണ്ട്. നികുതി തടസ്സം നീക്കുന്നതോടെ യൂറോപ്പ് വിപണി പിടിച്ചടക്കാന്‍ ഭാരതത്തിന് സാധിക്കും.
വ്യാപാരകരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ പാകിസ്ഥാന് 2-3 ബില്യണ്‍ ഡോളറിന്റെയും ബംഗ്ലാദേശിന് 4-5 ബില്യണ്‍ ഡോളറിന്റെയും വാര്‍ഷിക വരുമാന നഷ്ടമുണ്ടാവും. വസ്ത്ര വ്യവസായം ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായതിനാല്‍ തൊഴില്‍ നഷ്ടവും ഗുരുതരമാകും. അതുകൊണ്ടാണ് വ്യാപാര കരാര്‍ തങ്ങള്‍ക്കെതിരെയുള്ള ഭാരതത്തിന്റെ സാമ്പത്തിക യുദ്ധമാണെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നത്. വ്യാപാര കരാര്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെയായിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധമവസാനിപ്പിക്കാനെന്ന പേരിലാണ് ഭാരതത്തിന് മേല്‍ 25 ശതമാനം ഇറക്കുമതി ചുങ്കം ട്രംപ് ചുമത്തിയത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലായിരുന്നു ഇത്. ഇതുകൂടാതെ മറ്റൊരു 25 ശതമാനമുള്‍പ്പടെ ആകെ അന്‍പത് ശതമാനം ചുങ്കം ചുമത്തി. റഷ്യ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യത്തെ ആക്രമിക്കും മുന്‍പ് യുദ്ധം അവസാനിപ്പിക്കണമെന്ന ലക്ഷ്യവും അമേരിക്കയ്ക്കുണ്ടായിരുന്നു. അല്ലെങ്കില്‍ അമേരിക്കയും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമായിരുന്നു. ചുരുക്കത്തില്‍ യൂറോപ്പും റഷ്യയുമായുള്ള ശീതയുദ്ധത്തിന്റെ പേരിലാണ് ഭാരതത്തിന് മേല്‍ അമേരിക്ക 25% ഇറക്കുമതി ചുങ്കമേര്‍പ്പെടുത്തിയത്. എന്നാല്‍ ഭാരതത്തിന് മേല്‍ ഇറക്കുമതി ചുങ്കം ചുമത്താനുള്ള ട്രംപിന്റെ ആവശ്യം യൂറോപ്പ് തള്ളിയെന്ന് മാത്രമല്ല ഭാരതവുമായി വ്യാപാര കരാറിലേര്‍പ്പെടുകയും ഇറക്കുമതി ചുങ്കം പൂജമാക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. ഭാരതത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ട്രംപിന്റെ തന്ത്രങ്ങള്‍ക്ക് ഇത് തിരിച്ചടിയായി. തുടര്‍ന്നാണ് ഭാരതവുമായുള്ള ബന്ധം വഷളാക്കിയതിന് ആഭ്യന്തര തലത്തില്‍ വിമര്‍ശന വിധേയനായിരുന്ന ട്രംപ് മുടങ്ങിക്കിടന്ന ഭാരത-യു.എസ് വ്യാപാര കരാറിന് അന്തിമ രൂപം നല്‍കുകയും ചെയ്തത്.
കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും ആരോപിക്കുന്നത് പോലെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ ഭയന്നോ അല്ല കരാര്‍ ഒപ്പുവെയ്ച്ചത്. മോദി സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചത് 2022 മുതലാണ്. നീണ്ട നാല് വര്‍ഷത്തെ വിലപേശലുകള്‍ക്ക് ശേഷമാണ് കരാര്‍ യാഥാര്‍ഥ്യമായത്. 2007-നും 2013-നുമിടയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും സ്തംഭിക്കുകയായിരുന്നു.





















