മഹാശിവരാത്രി
ഫെബ്രുവരി 15
പാലാഴി കടഞ്ഞപ്പോള്‍ ലഭിച്ച ഉഗ്രവിഷമായ കാളകൂടം ലോകരക്ഷക്കായി പരമശിവന്‍ കുടിച്ച ദിവസമാണ് മഹാശിവരാത്രി എന്നാണ് ഐതിഹ്യം. പാര്‍വ്വതിയും ശിവഗണങ്ങളും വിശ്വഹിതാര്‍ത്ഥം പഞ്ചാക്ഷരി മന്ത്രം ജപിച്ച് ഉറക്കമിളച്ച രാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിഥിയിലാണ് (കുഭമാസം) ഈ പവിത്രദിനം. ജ്യോതിര്‍ലിംഗത്തിന്റെ അഗ്രങ്ങള്‍ കാണാതെ ഉഴറിയ മഹാവിഷ്ണുവിനും ബ്രഹ്മാവിനും പരമശിവന്‍ ദര്‍ശനം നല്‍കിയത് ഈ ദിവസമാണ് എന്നാണ് മറ്റൊരു ഐതിഹ്യം. മഹാദേവനെ സംഹാരത്തിന്റെ മൂര്‍ത്തിയായി പ്രതീകവത്കരിച്ചിരിക്കുന്നു (അന്തി മഹാകാളന്‍ അഥവാ അന്തിമഹാകാലന്‍, കാലഭൈരവന്‍ എന്നീ സങ്കല്‍പങ്ങള്‍).
ഏതൊന്നിനും തുടക്കവും സ്ഥിതിസഞ്ചാരവും അന്ത്യവുമുണ്ട്. സൃഷ്ടിയെ ബ്രഹ്മാവും സ്ഥിതിയെ വിഷ്ണുവും സംഹാരത്തെ ശിവനും സൂചിപ്പിക്കുന്നു. ഏതൊരു കാര്യവും ആരംഭിക്കാന്‍ ആഗ്രഹവും കര്‍മ്മോത്സുകതയും ജ്ഞാനവും ആവശ്യമുള്ളതിനാല്‍ ”ഇച്ഛാശക്തി ക്രിയാശക്തി ജ്ഞാനശക്തി” സ്വരൂപിണിയായ സരസ്വതി ദേവിയെ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് പത്‌നിയാക്കിയിരിക്കുന്നു. സ്ഥിതിക്ക് (പ്രസ്ഥാനം തുടര്‍ന്നു കൊണ്ടുപോകുന്നതിന്) ധനം ആവശ്യമുള്ളതിനാല്‍ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്‌നി ധനദേവതയായ മഹാലക്ഷ്മിയായിരിക്കുന്നു.
ശിവന്‍ പല രീതിയില്‍ സങ്കല്‍പനം ചെയ്യപ്പെട്ടിരിക്കുന്നു. മംഗളകാരി എന്നാണ് വാക്കിന്റെ അര്‍ത്ഥം. മരണപ്പെടുമ്പോള്‍ ജീവശരീരത്തിലെ ‘ശിവം’ പൊയ്‌പ്പോകുകയും അത് വെറും ശവമായിത്തീരുകയും ചെയ്യുന്നു.
ശിവന്റെ പത്‌നി ശ്രീപാര്‍വ്വതിയാണ്. പാര്‍വ്വതിയെ ശക്തിയെന്നും വിളിക്കുന്നു. ശക്തിയെന്നാല്‍ ഊര്‍ജ്ജം (energy). പ്രപഞ്ചം രൂപപ്പെടുന്നതിനു മുന്‍പ് ശൂന്യതയില്‍ (Vacuum or space) പരമമായ ഊര്‍ജ്ജം മാത്രമാണുണ്ടായിരുന്നതെന്ന് ആധുനിക ശാസ്ത്രം പറയുന്നു. ആദിയിലെ ഈ പരമമായ ഊര്‍ജ്ജത്തെയാണ് ആദിപരാശക്തി എന്നതുകൊണ്ട് സൂചിതമായിരിക്കുന്നത്.
ഭൗതികശാസ്ത്രത്തിലെ പിണ്ഡം (mass) ആണ് ശിവന്‍ പ്രതീകവത്കരിക്കുന്നത് എന്നാണ് ഒരു വ്യാഖ്യാനം. പിണ്ഡത്തെ ഊര്‍ജ്ജമാക്കി (energy) മാറ്റാമെന്നതാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിലെ (relativity theory) e=mc2 എന്ന സൂത്രവാക്യത്തിലൂടെ വ്യക്തമാക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിണ്ഡം തന്നെ ഊര്‍ജ്ജം, ഊര്‍ജ്ജം തന്നെ പിണ്ഡം. ശിവന്‍ (mass) തന്നെ ശക്തി (energy), ശക്തി തന്നെ ശിവന്‍. ഇതുതന്നെയാണ് ശിവശക്തി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്ത്രീ പുരുഷന്റെ പാതിയാണ്, അല്ലെങ്കില്‍ സ്ത്രീ പുരുഷനോളം തന്നെ പ്രാധാന്യമുള്ള വളാണ് എന്നതാണ് അര്‍ധനാരീശ്വരന്‍ എന്ന ശിവശക്തി സങ്കല്‍പം. സയന്‍സിന്റെ ഭാഷയില്‍ അര്‍ധനാരീശ്വരന്‍ e=mc2 അല്ലെങ്കില്‍ പിണ്ഡം ശക്തിയായി മാറുന്നു എന്നതിന്റെ രഹസ്യകോഡാണ്.
എല്ലാത്തിന്റെയും അവസാനം(സംഹാരം) അന്ധകാര നിബിഢമായ ശൂന്യത(ബഹിരാകാശം-ുെമരലറമൃസ ാമേേലൃബ്രഹ്മം)യാണ്. ഈ ശൂന്യതയെ (dark matter) യാണ് ശിവന്‍ സൂചിപ്പിക്കുന്നത് എന്നതാണ് മറ്റൊരു സങ്കല്‍പം. അതായത് മരണശേഷം എല്ലാം ശൂന്യതയില്‍ (പരമമായ ബ്രഹ്മം-പരബ്രഹ്മം) വിലയിക്കുന്നു. എല്ലായിടത്തുമുള്ളത് ഈ ശൂന്യത തന്നെയാണ്. ഒരിടത്ത് ഒന്നുമില്ല എന്നു പറഞ്ഞാല്‍ അവിടെ ശൂന്യതയുണ്ട് എന്നാണ് അര്‍ത്ഥം. ഒരിടത്ത് വെളിച്ചമില്ല എന്നു പറഞ്ഞാല്‍ അവിടെ അന്ധകാരം ഉണ്ട് എന്നാണ് അര്‍ത്ഥം. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഈ ഇല്ലായ്മയാണ് ശിവസങ്കല്‍പം. ഈ ബിഗ് സിറോ (പരമപൂജ്യം-പൂജ്യത)യാകുന്നു പൂജ്യനാകുന്ന ശിവന്‍. ഇതിനു നേരേ കടകവിരുദ്ധമായ പരിപൂര്‍ണ്ണതയും ശിവന്‍ തന്നെ. ഒരര്‍ത്ഥത്തില്‍ പരിപൂര്‍ണ്ണതയും മഹാശൂന്യതയും ഒന്നു തന്നെ. പൂജ്യത്തില്‍ നിന്ന് പൂജ്യം പോയാല്‍ പൂജ്യമാണ് എന്നതു പോലെ പൂര്‍ണ്ണതയില്‍ നിന്ന് പൂര്‍ണ്ണത നീങ്ങിയാലും പൂര്‍ണ്ണത തന്നെ. (ഓം പൂര്‍ണ്ണമദ:, പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണമുദച്യതേ, പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ- ഈശാവാസ്യോപനിഷത്തിലെ ഈ ശാന്തിമന്ത്രം ശ്രദ്ധിക്കുക). അഗ്‌നിശിഖയില്‍ നിന്ന് മറ്റൊരു കൈത്തിരി കൊളുത്തിയാലും ആദ്യത്തെ അഗ്‌നി നാളം നശിക്കുന്നില്ല. ലക്ഷോപലക്ഷം അഗ്‌നി നാളങ്ങള്‍ അതില്‍ നിന്നു തന്നെ കൊളുത്തിയാലും ആദ്യത്തേത് തീരുന്നില്ല. അതേപോലെ അറിവ് ഒരാളില്‍ നിന്ന് പകരുമ്പോളും അത് ആദ്യത്തെയാളില്‍ ഇല്ലാതാകുന്നില്ല. മറ്റൊരാള്‍ക്ക് ലഭ്യമാകുകയും ചെയ്യും. പൂര്‍ണ്ണതയും ശൂന്യതയും അങ്ങനെ തന്നെ.
ശിവന്റെ നിറം കറുപ്പാണ് (റമൃസ). ശിവന്‍ ശരീരത്തിന്റെ അവസാന തിരുവരങ്ങായ ചുടലക്കളത്തില്‍ സംഹാരതാണ്ഡവമാടി ചുടല ഭസ്മം പൂശുന്നവനാണ്. ശിവക്ഷേത്രത്തില്‍ വിഭൂതി പ്രസാദമായി നല്‍കുന്നതിനു കാരണം ഈ ശരീരം ചാരമായി മാറാനുള്ളതാണ് എന്ന വിനയം ഏതൊരുവനും ഉണ്ടായിരിക്കണമെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയിലാണ്. ശരീരം മരണശേഷം ആദിപരാശക്തിയില്‍ വിലയം പ്രാപിക്കുന്നു എന്നതും അര്‍ധനാരീശ്വരന്‍ എന്ന പ്രതീകത്തില്‍ സൂചിതമാണ്. അഥവാ ശൂന്യത എന്ന ശിവനില്‍ നിന്ന് പരമമായ ഊര്‍ജ്ജം അഥവാ ആദിപരാശക്തി ഉണ്ടായി ആ ഊര്‍ജ്ജത്തില്‍ നിന്ന് പ്രപഞ്ചമാകുന്ന പിണ്ഡം (universal matter) അഥവാ അണ്ഡകടാഹം രൂപപ്പെടുന്നു, അതിന് വീണ്ടും മാറ്റം സംഭവിച്ച് പരമമായ ഊര്‍ജ്ജമാകുന്നു. അത് വീണ്ടും പിണ്ഡമായും ഊര്‍ജമായും മാറ്റപ്പെടുന്നു. അവസാനം പരമമായ ശൂന്യത(പരിപൂര്‍ണ്ണത)യില്‍ വിലയിക്കുന്നു എന്ന് ഡീകൊഡ് ചെയ്യാവുന്നതാണ്. ഇതു തന്നെയാണ് നക്ഷത്രരൂപീകരണത്തിലും നക്ഷത്രപരിണാമത്തിലും സൂചിതമായിരിക്കുന്നത്. പ്രപഞ്ചത്തില്‍, നെബുലകള്‍ എന്നറിയപ്പെടുന്ന ധൂളീപടലത്തില്‍ ധൂളികള്‍ അവക്ഷിപ്തപ്പെട്ട് അവയില്‍ അണുസംയോജനം (nuclear fusion) നടന്ന് e=m2c എന്ന സമവാക്യപ്രകാരം ഊര്‍ജ്ജം സ്വതന്ത്രമാകുന്നു. അങ്ങനെയാണ് നക്ഷത്രങ്ങള്‍ ജനിക്കുന്നത്. നക്ഷത്രങ്ങളില്‍ പരിണാമ സിദ്ധാന്തപ്രകാരം ഈ രീതിയില്‍ പിണ്ഡം ഊര്‍ജ്ജമായി മാറ്റപ്പെടുന്നു. (നക്ഷത്രങ്ങളില്‍ നിന്ന് ചൂടും (താപോര്‍ജം) പ്രകാശവും (light energy)യും പുറത്തുവരുന്നുണ്ടല്ലോ).
ഇതു തന്നെയാണ് ”അഹം ബ്രഹ്മാസ്മി” (ഞാന്‍ ബ്രഹ്മമാണ്) എന്ന ഉപനിഷദ് വാക്യത്തിന്റെ പരംപൊരുള്‍. ‘ഞാന്‍ ദൈവമാണ്, കര്‍ത്താവാണ്” എന്ന് യേശുക്രിസ്തു പറഞ്ഞതിനെ ഇതിനോട് ചേര്‍ത്തു വായിക്കണം. ”ഈശാവാസ്യമിദം സര്‍വ്വം” (എല്ലാത്തിലും ഈശ്വരന്‍ നിറഞ്ഞിരിക്കുന്നു) എന്ന ഉപനിഷദ് വാക്യത്തെയും ഈ രീതിയില്‍ ആധുനിക ശാസ്ത്രത്തിന്റെ ഭാഷയില്‍ വ്യാഖ്യാനിക്കാം. പിണ്ഡത്തിലും എല്ലായിടത്തും എന്നിലും നിന്നിലും പരമമായ ഊര്‍ജം നിറഞ്ഞിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍. അതു കൊണ്ടാണ് ‘to every action, there is equal and opposite reaction’ (ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും) എന്ന ഐസക് ന്യൂട്ടന്റെ മൂന്നാം ചലന നിയമം (third law of motion) ആത്മീയതയില്‍ ”താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ” എന്ന് മലയാള ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ഭാഷയിലും ”വാളെടുത്തവന്‍ വാളാല്‍” എന്ന ബൈബിള്‍ ചിന്തയിലും കര്‍മ്മഫലം ഒരു സാര്‍വ്വത്രിക പ്രാപഞ്ചിക നിയമം (universal law) ആകുന്നത്.
ശിവന്‍ ആദിയോഗിയാണ്. യോഗാസനം രൂപപ്പെടുത്തിയ ആദിഗുരു പരമശിവനാണെന്നാണ് സങ്കല്‍പം. ശിവന്റെ ത്രിശൂലം സത്വം, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളെ കാണിക്കുന്നുവെന്നും ലൈംഗികതയെ സൂചിപ്പിക്കുന്നുവെന്നും സംഹാര സൂചകമാണെന്നും പാഠഭേദങ്ങളുണ്ട്. ശിവന്‍ എല്ലാം ത്യജിച്ചവനാണ്. വളരെ ലളിതമാണ് വസ്ത്രധാരണം, എപ്പോളും ധ്യാനലീനനായിരിക്കുന്നു. ശിവന്‍ പ്രപഞ്ചത്തെത്തന്നെ നശിപ്പിക്കാന്‍ പോന്ന ഉഗ്രവിഷമായ കാളകൂടത്തെപ്പോലും സംഹരിക്കാന്‍ ശേഷിയുള്ളവനാണ്. അഥവാ ലോകരക്ഷക്കുവേണ്ടി അത്രക്ക് ഭൂതദയയുള്ളയാളാണ്. അദ്ദേഹത്തിന്റെ ‘ഡമരു’ സംഗീതത്തെ സൂചിപ്പിക്കുന്നു. സംഗീതവും സ്വരവും സ്വരസ്ഥാനങ്ങളും രൂപപ്പെടുത്തിയത് ശിവനാണത്രേ. ശിവനോളം പാണ്ഡിത്യമുള്ള ആരും തന്നെ ഇല്ല, എല്ലാ ശാസ്ത്രങ്ങളും കലകളും വൈദ്യവും ശിവനില്‍ നിന്നാണ് ഉറവെടുത്തിട്ടുള്ളത്, അഥവാ അവയൊക്കെ ലോകത്തിന് മനസ്സിലാക്കിക്കൊടുത്ത ആദിഗുരുവും ആദിദേവനും വൈദ്യനാഥനുമാണ് ശിവന്‍ (ദക്ഷിണാമൂര്‍ത്തി).
മനുഷ്യസൃഷ്ടിക്കു കാരണക്കാരനായ അന്യഗ്രഹവാസിയാണ് (alian) ശിവന്‍ എന്നാണ് മറ്റൊരു ഭാവന. അദ്ദേഹത്തിന്റെ നെറ്റിയിലുള്ള മൂന്നാമത്തെ കണ്ണ് ആണ് ആ ചിന്തക്കു നിദാനമായിരിക്കുന്നത്. തൃക്കണ്ണ് മൂന്നാമതൊരു രീതിയിലുള്ള നിരീക്ഷണം (third view-) അഥവാ മൂന്നാമതൊരു രീതിയില്‍ വേറിട്ട കാഴ്ചപ്പാട് എല്ലാ കാര്യങ്ങളിലും വേണമെന്നത് സൂചിപ്പിക്കാനാണ് എന്നും രഹസ്യാത്മകമായി ഗൂഢലിപിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
നൃത്തവിന്യാസം രൂപപ്പെടുത്തിയത് ശിവനാണെന്നാണ് പറയപ്പെടുന്നത്. നടരാജന്‍ അവിടുത്തെ മറ്റൊരു രൂപമാണ്. എല്ലാം ചലനാത്മകമാണെന്നതാണ് നടരാജസങ്കല്‍പം സൂചിപ്പിക്കുന്നത്. അണുവില്‍ ഇലക്ട്രോണുകളുടെ ചലനം എന്നപോലെ സൗരയൂഥത്തില്‍ ഗ്രഹങ്ങളുടെ പരിക്രമണവും നൃത്തവിന്യാസം പോലെ ക്രമവത്കരിച്ചിരിക്കുന്നു. ജീവാത്മാവ് പോലെ തന്നെയാണ് പരമാത്മാവ്, മനുഷ്യ ശരീരം പോലെ തന്നെയാണ് പ്രപഞ്ചശരീരവും ‘യഥാ പിണ്ഡേ തഥാ ബ്രഹ്മാണ്ഡേ’ എന്നാണ് ഉപനിഷദ് വാക്യം (As is the human body, so is the cosmic body, As is the micro cosm, so is the macrocosm).
ശിവനും ഹിമാലയവുമായുള്ള സാദൃശ്യം അദ്ഭുതകരമാണ്. ശിവന്റെ ദേഹം മുഴുവന്‍ വെളുത്ത വിഭൂതിയാണെങ്കില്‍ ഹിമവാനില്‍ അതേ പോലെ വെളുത്ത മഞ്ഞ് മൂടപ്പെട്ടിരിക്കുന്നു. ഹിമാലയത്തിന്റെ മുകളിലേക്ക് നോക്കുകയാണെങ്കില്‍ ശിവന്‍ ചന്ദ്രക്കല അണിഞ്ഞതുപോലെ ഹിമമുടിയിലും ചന്ദ്രനെക്കാണാം. ഹിമവാനില്‍ സര്‍പ്പങ്ങള്‍ ഇഴയുന്നതുപോലെ ശിവദേഹത്തിലും സര്‍പ്പങ്ങള്‍. ഹിമമുടിയില്‍ നിന്ന് ഗംഗ ഉറവിടുന്നതുപോലെ ശിവജടയില്‍ നിന്ന് ഗംഗ ഉദ്ഭവിക്കുന്നു.
ചലച്ചിത്രഗാനങ്ങളിലെ ശിവ കല്പന
ശിവചൈതന്യം നിറയുന്ന ധാരാളം ഭക്തിഗാനങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. കേരളം കണ്ട മഹാനായ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രമാണ് ‘ശ്രീനാരായണ ഗുരു’. ആ മഹാനുഭാവന്‍ രചിച്ച ‘ശിവപ്രസാദ പഞ്ചകം’ ദേവരാജന്‍ എന്ന സംഗീത കുലപതി ഈണമിട്ട് ഭാവഗായകന്‍ പി. ജയചന്ദ്രന്‍ മനോഹരമായി ആലപിച്ചിരിക്കുന്നു ഈ ചിത്രത്തില്‍. ”ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ” എന്നു തുടങ്ങുന്ന ഗാനമാണത്. അരുവിപ്പുറത്ത് അദ്ദേഹം ശിവപ്രതിഷ്ഠ നടത്തിയതുമായി ബന്ധപ്പെട്ടാണ് ഈ ഗാനം ചലച്ചിത്രത്തില്‍ ചേര്‍ത്തു കാണുന്നത്. ഏതൊരു കവിയേയും അതിശയിപ്പിക്കുന്ന രീതിയില്‍ ദ്വിതീയാക്ഷരപ്രാസവും മലയാളപദങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് അദ്ദേഹം ഈ ശിവസ്തുതിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നു. ഇത് തന്റെ ശിഷ്യനായ ശിവലിംഗസ്വാമികള്‍ക്കു നല്‍കുന്ന ഉപദേശമെന്ന നിലയില്‍ രചിക്കപ്പെട്ടതായാണ് കരുതപ്പെടുന്നത്. ഈ ശിവസ്തുതിയുടെ ഒരു ലളിത വ്യാഖ്യാനം ചുവടെ ചേര്‍ത്തിരിക്കുന്നു.
”ശിവ, ശങ്കര, ശര്‍വ, ശരണ്യ, വിഭോ, ഭവസങ്കടനാശന, പാഹി ശിവ, കവിസന്തതി സന്തതവും തൊഴുമെന്‍ ഭവനാടകമാടുമരുമ്പൊരുളേ”
(എല്ലായ്‌പോഴും നന്മ മാത്രം ചെയ്യുന്നവനേ, മംഗളകാരിയായിട്ടുള്ളവനേ, എല്ലാത്തിനേയും സംഹരിക്കുന്നവനേ, ഏവരും ശരണം പ്രാപിക്കുന്നവനേ, എവിടെയും നിറഞ്ഞുനിന്ന് സര്‍വ്വശക്തനുമായിട്ടുള്ളവനേ, ഈ ലോക ജീവിത സങ്കടങ്ങളെയെല്ലാം നശിപ്പിക്കുന്നവനേ, കവികള്‍ നിരന്തരം തൊഴുതു കൊണ്ടിരിക്കുന്നവനേ, ഇഹലോക ജീവിതമാകുന്ന നാടകം തുടര്‍ച്ചയായി നടിച്ചു കൊണ്ട് എന്നില്‍ തന്നെ ഇരിക്കുന്ന വിലമതിക്കാനാവാത്ത പൊരുളേ, ശിവനേ, രക്ഷിച്ചാലും).
”പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം കരളിന്നു കളഞ്ഞു കരുംകടലില്‍ പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ”
(സമ്പത്തെന്നും ശരീരമെന്നും മക്കളെന്നും ജീവിതത്തിലുള്ള ഐശ്വര്യമെന്നുമൊക്കെയുള്ള ചിന്ത എപ്പോഴും ആപത്കരമാണ്. ഈ വിചാരങ്ങളൊക്കെ മനസില്‍ നിന്നും കളഞ്ഞു സംസാരമാകുന്ന ദുഃഖക്കടലില്‍ പെട്ട് വലയാതെ, ഉഴറാതെ, പതറാതെ പൊതിഞ്ഞു പിടിച്ചു രക്ഷിക്കുന്നവനും നീ തന്നെ).
‘പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു
ഗുണങ്ങളൊടും കുടികൊണ്ടു കുടിക്കുമരും കുടി നീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ…”
(ഇഹലോക സാധാരണമായ ബന്ധങ്ങളില്‍ പെട്ട്, അതില്‍ കിടന്ന് വല്ലാതെ വലഞ്ഞ്, നിസ്സാര ജഡമായ ഈ ശരീരത്തില്‍ അതിനോടു താദാത്മ്യപ്പെട്ടു കഴിഞ്ഞുകൊണ്ട് ത്രിഗുണങ്ങളില്‍ ഉറച്ചിരുന്നു കുടിച്ചു രസിച്ചു കൊണ്ടിരിക്കുന്നതായ, പ്രിയപ്പെട്ടതെന്നു തോന്നിക്കുന്ന ഈ ഇഹലോക ജീവിതവും സംസാരവുമാകുന്ന കുടിനീര്, അതിന്റെ പാനപാത്രം പൂര്‍ണ്ണമായി തട്ടിക്കളഞ്ഞ്, ഉള്ളില്‍ നീ നിറഞ്ഞിരിക്കുക)
”ഗളമുണ്ടു കറുത്തതു നീ ഗരളം കളമുണ്ടതുകൊണ്ടു കൃപാനിധിയേ കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍ക്കളവുണ്ടൊരു സീമ നിനക്കു നഹി..”
(നീ ലോകരക്ഷക്കായി വിഷം വിഴുങ്ങിയതുകൊണ്ട് നിന്റെ കഴുത്തു കറുത്തിരിക്കുന്നുവല്ലോ. പൊങ്ങിക്കാണുന്ന മേടുപോലെ പൊതിഞ്ഞു നില്‍ക്കുന്ന കാര്‍മേഘത്തോടു കൂടിയ കടലിനുപോലും അതിരുണ്ട്. എന്നാല്‍ നിനക്കാകട്ടെ ഒരു തരത്തിലുള്ള സീമയുമില്ല. നീ സീമാതീതനാണ്).
‘കനിവെന്നിലിരുത്തിയനംഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ, കഴലേകുക നീ….”
(നിന്റെ കരുണ എന്നില്‍ ഉറപ്പിച്ചു നിറുത്തി കാമദേവന്‍ ഉണ്ടാക്കുന്ന രസാനുഭവമാകുന്ന പഴം എന്റെ കയ്യില്‍ നിന്നു തട്ടിത്തെറിപ്പിച്ച് എന്റെ കൈകളെ ആ മാലിന്യങ്ങളില്‍ നിന്നും മുക്തമാക്കി, അതിന്റെ സ്ഥാനത്ത് ശുദ്ധമായ മുക്തിയാകുന്ന, പഴുത്തു പാകമായ പഴം എപ്പോളും ചൊരിഞ്ഞു കൊണ്ടിരിക്കുന്ന സ്വര്‍ണ്ണലതയാണു നീ. അങ്ങനെയുള്ള നിന്റെ പാദമാണ് എന്റെ അഭയസ്ഥാനം).
‘വടക്കും നാഥന്‍’ എന്ന ചിത്രത്തില്‍ രവീന്ദ്രന്റെ മനോഹരമായ ഈണത്തിനനുസരിച്ച് ഗിരീഷ് പുത്തഞ്ചേരി രചിച്ച് മഞ്ജരി, സിന്ധു എന്നിവര്‍ ആലപിച്ച ശിവസ്തുതിയാണ് ”പാഹി പരം പൊരുളേ ശിവശിവ നാമ ജപപ്പൊരുളേ…” എന്നു തുടങ്ങുന്ന ഗാനം. ഹംസധ്വനി രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
വരവര്‍ണ്ണിനിയും ശുഭകാമിനിയുമായ പാര്‍വ്വതിയുടെ, ഭര്‍ത്താവും പരംപൊരുളുമായ ശിവന്‍ സങ്കടനാശകനായി എപ്പോഴും കൂടെയുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു കവി. ഗംഗ, സ്വരസന്ധ്യ, സത്യം, വരതത്വം എന്നിവയെ ഉണര്‍ത്തി, ജടാമയ മുടിയില്‍ പ്രഭാതമാകുന്ന നന്മയായി ഉദിക്കാനും അര്‍ത്ഥിക്കുന്നു കവി.
‘കുമാരസംഭവം’ എന്ന ചിത്രത്തില്‍ ഒ.എന്‍.വി-ദേവരാജന്‍ ടീമൊരുക്കിയ ”എല്ലാം ശിവമയം ശിവശക്തിമയം” എന്നുതുടങ്ങുന്ന ഗാനം (ആലാപനം-രേണുക) മഹാദേവന്റെ വ്യക്തിപ്രഭാവം പ്രകടമാക്കുന്നു.
രാത്രിയും പകലും അനന്തതയും കല്ലും കളഭവും സ്വര്‍ണ്ണവും എല്ലാം ശിവപാര്‍വ്വതീമയമാണെന്ന് കവി പറയുന്നു. ഓരോ പൂവും വിരിയുമ്പോള്‍ ഓംകാരപ്പൊരുളാണ് അതില്‍ ഉണരുന്നതെന്നും ഓരോ കിളിയും പാടുമ്പോള്‍ അതില്‍ ശിവനുള്ള പൂജാമണികളാണെന്നും കവി തുടരുന്നു. പകലുകള്‍ ഭക്തിയോടെ അവിടുത്തേക്ക് ഭസ്മത്തളികയൊരുക്കുന്നുവെന്നും അദ്ദേഹത്തിന്റെ കാല്‍പാദങ്ങളില്‍ രാവുകള്‍ നീലക്കൂവളപ്പൂക്കളായ് വിരിയുന്നുവെന്നും കവി.
ആഴിയുമാകാശവും ശിവന്റെ നീലിമയാണ് അണിയുന്നതെന്നും മയിലുകള്‍ അവിടുത്തെക്കുറിച്ചുള്ള ചിന്തകളാല്‍ നീലപ്പീലി ചൂടുന്നുവെന്നും കവി സൂചിപ്പിക്കുന്നു.





















