ഭാരതീയ സംസ്‌കൃതിയില്‍ കാലവും ജലവും പരസ്പരപൂരകങ്ങളായ രണ്ട് അസ്തിത്വങ്ങളാണ്. കാലത്തിന്റെ ചക്രഗതിയെയും പ്രകൃതിയുടെ താളത്തെയും ആത്മീയമായ ഉന്നതിക്കായി ഉപയോഗപ്പെടുത്തുന്ന ഉജ്ജ്വലമായ ദര്‍ശനമാണ് കുംഭമേളകളെയും മാഘമഹോത്സവങ്ങളെയും പോലുള്ള ബൃഹത്തായ ജനസംഗമങ്ങള്‍. തമിഴ്‌നാട്ടിലെ കുംഭകോണത്തെ മഹാമാഘവും കേരളത്തിലെ തിരുന്നാവായയിലെ മാമാങ്കവും ഉത്തരേന്ത്യയിലെ പ്രയാഗ്, ഹരിദ്വാര്‍, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ കുംഭമേളകളും ഒരേ ദര്‍ശനത്തിന്റെ വിവിധ പ്രാദേശിക ഭാവങ്ങളാണ്. ഇവ കേവലം ആചാരങ്ങളല്ല, മറിച്ച് സനാതന ഭാരതത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആത്മീയവുമായ അസ്തിത്വത്തെ കോര്‍ത്തിണക്കുന്ന സുവര്‍ണനൂലുകളാണ്.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വ്യാഴം ചിങ്ങം രാശിയില്‍ എത്തുമ്പോള്‍ സംഭവിക്കുന്ന ഈ പവിത്ര സംഗമങ്ങള്‍ ഭാരതീയരുടെ നദീവന്ദന സംസ്‌കാരത്തിന്റെയും പൗരാണിക സങ്കല്പങ്ങളുടെയും വ്യക്തമായ പ്രതിഫലനമാണ്.
മഹാമാഘമഹോത്സവങ്ങളുടെയും കുംഭമേളകളുടെയും അടിസ്ഥാനം സനാതന ധര്‍മ്മത്തിലെ സൃഷ്ടി-സ്ഥിതി-ലയങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളാണ്. കുംഭം എന്നാല്‍ കുടം എന്നര്‍ത്ഥം; ഇത് ജീവന്റെയും അമൃതത്തിന്റെയും പ്രതീകമാണ്.

പാലാഴി മഥനവും അമൃതകുംഭവും
പുരാണങ്ങളനുസരിച്ച്, ദേവാസുരന്മാര്‍ ചേര്‍ന്ന് അമൃതിനുവേണ്ടി പാലാഴി മഥനം നടത്തിയപ്പോള്‍ ഉദിച്ചുയര്‍ന്ന അമൃതകുംഭം കൈക്കലാക്കാന്‍ ഇരുവിഭാഗങ്ങളും ശ്രമിച്ചു. ഈ പോരാട്ടത്തിനിടയില്‍ കുംഭത്തില്‍ നിന്ന് അമൃത്തുള്ളികള്‍ ഭൂമിയിലെ നാല് പവിത്ര സ്ഥാനങ്ങളില്‍ പതിച്ചു: പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജയിനി, നാസിക്. ഈ തുള്ളികള്‍ വീണ നദികളായ ഗംഗ, യമുന, ഗോദാവരി,ക്ഷിപ്ര എന്നിവ പവിത്രമായിത്തീര്‍ന്നു. ആ നിശ്ചിത ജ്യോതിശാസ്ത്ര വേളയില്‍ അവിടെ സ്‌നാനം ചെയ്യുന്നത് പാപമുക്തിക്കും മോക്ഷത്തിനും കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതാണ് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ കുംഭമേള ആഘോഷിക്കുന്നതിന്റെ അടിസ്ഥാനം.
മഹാപ്രളയവും കുംഭകോണത്തെ മഹാമാഘവും
കല്പത്തിന്റെ അവസാനം സംഭവിക്കുന്ന മഹാപ്രളയത്തിനു ശേഷം സൃഷ്ടി പുനരാരംഭിക്കാന്‍ ബ്രഹ്മാവിനോട് പരമശിവന്‍ നിര്‍ദേശിച്ചത്രെ. സൃഷ്ടിക്കാവശ്യമായ സകല വിത്തുകളും അമൃതും നിറച്ച ഒരു സുവര്‍ണകുംഭം പ്രളയജലത്തില്‍ ഒഴുകി നടന്നു. പ്രളയമടങ്ങിയപ്പോള്‍ ഈ കുംഭം കാവേരി നദിയുടെ തീരത്തുള്ള കുംഭകോണത്ത് ഉറച്ചു. കിരാതഭാവത്തില്‍ പ്രത്യക്ഷപ്പെട്ട മഹാദേവന്‍ തന്റെ അമ്പെയ്ത് ആ കുംഭം ഉടച്ചു. അതില്‍ നിന്ന് ഒഴുകിയ അമൃത് ഒരു വലിയ കുളമായി മാറി; ഇതാണ് ഇന്നത്തെ മഹാമാഘം കുളം. കുംഭം ഇരുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് കുംഭകോണം എന്ന പേര് വന്നത്. കുഭകോണത്തെ മാഘകുളം 21 ഏക്കര്‍ വിസ്തൃതിയുള്ള പവിത്രമായ ഒരു ജലാശയമാണ്. സപ്തനദികളുടേയും സാന്നിധ്യം ഇവിടയുണ്ടെന്ന് വിശ്വാസം.
കേരള മഹാമാഘം അഥവാ മാമാങ്ക ചരിത്രം
മലയാളത്തിന്റെ ഗംഗയായ നിളയുടെ, ഭാരതപ്പുഴയുടെ തീരം സനാതന കൈരളിയുടെ ഈറ്റില്ലമാണ്. സനാതന ഭാരതത്തിന്റെ ഹൃദയഭൂമിയായി ഗംഗാതടം മാറിയതുപോലെ, മോക്ഷഭൂമിയായി കാശി മാറിയതുപോലെ നിള തീരം കേരളത്തിന്റെ സനാതന സംസ്‌കൃതിയുടെ ഹൃദയഭൂമികയാണ്, തിരുന്നാവായ മോക്ഷ ഭൂമിയാണ്. ഋഷികേശ്, ഹരിദ്വാര്‍, കാശി, പ്രയാഗ് പോലെ നിളാ തീരത്ത് തിരുവില്വാമല, തിരുവഞ്ചിക്കുഴി, തിരുമിറ്റക്കോട്, തൃത്താല, തിരുനാവായ തുടങ്ങിയ പവിത്രസ്ഥാനങ്ങളുണ്ട്. ബ്രഹ്മഹത്യ ശാപം തീര്‍ക്കാന്‍ സാക്ഷാല്‍ പരശുരാമന്‍ ബ്രഹ്മാവിനെ വിളിച്ചുവരുത്തി യാഗം നടത്തിയ ഭൂമിയാണ് താപസന്നൂര്‍ അഥവാ തവനൂര്‍. ഭാരതഭൂമിയിലെ രണ്ടാമത്തെ ബ്രഹ്മദേവ പ്രതിഷ്ഠയുള്ളത് തിരുന്നാവായ നാവാമുകുന്ദന്റെ മറുകരയായ തവനൂരാണ്. മഹാദേവനും തവനൂരില്‍ ക്ഷേത്രമുണ്ട്. ഈ ത്രിമൂര്‍ത്തി സംഗമഭൂമിയായ തിരുന്നാവായയില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന ആഘോഷമാണ് മാമാങ്കം. മഹാമാഘം എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് മാമാങ്കം എന്ന പേര് രൂപപ്പെട്ടത്. കേവലം ഒരു മതപരമായ ചടങ്ങായിരുന്നില്ല, മറിച്ച് കേരളത്തിന്റെ രാഷ്ട്രീയ പരമാധികാരത്തിന്റെയും വാണിജ്യത്തിന്റെയും പാരമ്പര്യത്തിന്റെയും വിളംബരമായിരുന്നു മഹാമാഘം.
മാമാങ്കത്തിന്റെ കൃത്യമായ ഉത്ഭവം അജ്ഞാതമാണെങ്കിലും, ഇത് ചേര ഭരണകാലത്തോളം പഴക്കമുള്ളതാണ്. ഐതിഹ്യങ്ങള്‍ അനുസരിച്ച് പരശുരാമനാണ് ഈ ഉത്സവത്തിന് തുടക്കമിട്ടതെന്നാണ് വിശ്വാസം. കുലശേഖര പെരുമാളുമാരുടെ കാലത്ത് മാമാങ്കം ഒരു രാഷ്ട്രീയ ഒത്തുചേരലായിരുന്നു. പന്ത്രണ്ട് വര്‍ഷം ഭരിച്ച ശേഷം പെരുമാള്‍ പദവി ഒഴിയുന്ന ചടങ്ങും ഇതിന്റെ ഭാഗമായിരുന്നു.
ആദ്യകാലത്ത് ബ്രാഹ്മണര്‍ ചേര്‍ന്ന് നടത്തിയിരുന്ന ഈ ഉത്സവം പിന്നീട് ചേര പെരുമാളുമാരുടെ സംരക്ഷണയിലായി. ഉത്സവത്തിന്റെ സുരക്ഷയ്ക്കും നടത്തിപ്പിനും മേല്‍നോട്ടം വഹിക്കുന്ന ‘രക്ഷാപുരുഷന്‍’ പദവി ചേരരാജക്കന്മാരാണ് വഹിച്ചിരുന്നത്. ചേര രാജാക്കന്മാരുടെ ഭരണകാലാവധി പന്ത്രണ്ട് വര്‍ഷമായി പരിമിതപ്പെടുത്തിയിരുന്നു. വ്യാഴം ചിങ്ങം രാശിയില്‍ എത്തുന്ന മാഘമാസത്തിലെ മാമാങ്ക വേളയിലാണ് ഓരോ രാജാവിന്റെയും ഭരണകാലാവധി അവസാനിച്ചിരുന്നത്. അതിനാല്‍, പുതിയ രാജാവിനെ തിരഞ്ഞെടുക്കാനോ പഴയ രാജാവിനെ പുനര്‍നിയമിക്കാനോ ഉള്ള ഒരു വേദിയായിരുന്നു മഹാമാഘം. മാമാങ്കത്തിന്റെ 28-ാം ദിവസം വിരമിക്കുന്ന പെരുമാള്‍ സഭയ്ക്കും മറ്റ് നാടുവാഴികള്‍ക്കും മുന്നില്‍ തന്റെ ഉടവാള്‍ സമര്‍പ്പിക്കുകയും സിംഹാസനം ഒഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്യുമായിരുന്നു.
12 വര്‍ഷത്തെ ഭരണത്തിനു ശേഷം രാജാവ് സഭയ്ക്ക് മുന്നില്‍ വെച്ച് സ്വയം കഴുത്തറുത്ത് ബലി നല്‍കുന്ന രീതി ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ ‘കേരള മാഹാത്മ്യം’ പോലുള്ള ഗ്രന്ഥങ്ങള്‍ രാജാവ് അധികാരം ഒഴിയുന്നതിനെക്കുറിച്ച് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ എന്ന് ചരിത്രകാരനായ എം. ജി. എസ്. നാരായണന്‍ എഴുതിയിട്ടുണ്ട്.
രണ്ടാമത്തെ ചേര സാമ്രാജ്യത്തിലെ അവസാനത്തെ രാജാവായ രാമവര്‍മ്മ കുലശേഖരന്‍ മാമാങ്കങ്ങളെ അതിജീവിച്ച് 36 വര്‍ഷത്തോളം ഭരിച്ചിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ചേര സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം മാമാങ്കം നടത്താനുള്ള അവകാശം കൊച്ചി രാജ്യത്തിനും പിന്നീട് വള്ളുവനാട് രാജാവായ വള്ളുവക്കോനാതിരിക്കും കൈമാറുകയായിരുന്നു.
ചേര ഭരണകാലത്ത് കേരളത്തിലെ എല്ലാ നാടുവാഴികളും പ്രഭുക്കന്മാരും മാമാങ്കത്തില്‍ സംബന്ധിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. ഇത് രാജാവിന്റെ പരമാധികാരത്തെ ഊട്ടിയുറപ്പിക്കാനും വിവിധ നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പുതുക്കാനും സഹായിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ തന്റെ പ്രശസ്തമായ കൃതികളായ ‘പെരുമാള്‍സ് ഓഫ് കേരള'(Perumals of Kerala)
, ‘കോഴിക്കോടിന്റെ കഥ’ (Calicut: The City of Truth Revisited) എന്നിവയിലൂടെ മാമാങ്കത്തെയും അതിന്റെ ചരിത്രപരമായ പ്രസക്തിയെയും കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെയാണ്: മാമാങ്കം കേവലം ഒരു ആത്മീയ ഉത്സവമല്ലെന്നും, മറിച്ച് മധ്യകാല കേരളത്തിലെ രാഷ്ട്രീയ അധികാരവും സാമൂഹിക ബന്ധങ്ങളും പുനര്‍നിര്‍ണ്ണയിക്കപ്പെട്ടിരുന്ന ഒരു വലിയ ‘പരമാധികാര സംഗമം’ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘കേരളോല്പത്തി’ പോലുള്ള ഗ്രന്ഥങ്ങളിലെ വസ്തുതകളെ ലിഖിതങ്ങളുമായി താരതമ്യം ചെയ്താണ് അദ്ദേഹം മാമാങ്കത്തിന്റെ ചരിത്രം വിശകലനം ചെയ്തത്. 12 വര്‍ഷത്തെ ഭരണത്തിനു ശേഷം രാജാവ് സഭയ്ക്ക് മുന്നില്‍ വെച്ച് സ്വയം കഴുത്തറുത്ത് ബലി നല്‍കുന്ന രീതി ഉണ്ടായിരുന്നുവെന്ന വിദേശ സഞ്ചാരി അലക്‌സാണ്ടര്‍ ഹാമില്‍ട്ടണിന്റെ വിവരണങ്ങളെ എം.ജി.എസ്. പൂര്‍ണമായും തള്ളിക്കളയുന്നു. വിവരണങ്ങള്‍ വെറും അസംബന്ധമാണെന്നും പകരം രാജാവ് അധികാരം ഒഴിയുന്ന ചടങ്ങ് മാത്രമായിരുന്നു അതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. മാമാങ്കത്തിലെ ചാവേറുകളുടെ വീര്യത്തെയും അവരുടെ പോരാട്ടങ്ങളെയും കുറിച്ച് പഠിക്കാന്‍ ‘ചെങ്ങഴി നമ്പ്യാര്‍ പാട്ട്’, ‘കണ്ടരു മേനോന്‍ പാട്ട്’ തുടങ്ങിയ പഴയ വീരഗാഥകളെ ചരിത്ര സ്രോതസ്സുകളായി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.
സാമൂതിരിയും ചാവേറുകളുടെ ഉദയവും
14-ാം നൂറ്റാണ്ട് മുതല്‍ സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മാമാങ്കത്തെ ഒരു രക്തരൂഷിത യുദ്ധഭൂമിയാക്കി മാറ്റി. രണ്ടാം ചേര സാമ്രാജ്യത്തിന്റെ (ഏകദേശം എട്ടാം നൂറ്റാണ്ട് മുതല്‍ 1124 വരെ) തകര്‍ച്ചയോടെ, മാമാങ്കം നടത്തിപ്പവകാശം (രക്ഷാപുരുഷന്‍ പദവി) വള്ളുവക്കോനാതിരിക്ക് ലഭിച്ചു. അവസാന ചേര പെരുമാളായ രാമവര്‍മ്മ കുലശേഖരന്‍ (1090-1124) ഈ അവകാശം വള്ളുവനാട്ടിലെ രാജാവിന് നല്‍കിയെന്നാണ് ഐതിഹ്യം.
14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സാമൂതിരി വള്ളുവനാടിനെ തോല്‍പ്പിക്കാന്‍ തുടങ്ങി. 1353-1361 കാലഘട്ടത്തിലെ ‘തിരുന്നാവായ യുദ്ധത്തില്‍ സാമൂതിരി വള്ളുവക്കോനാതിരിയെ തോല്‍പ്പിച്ച്, തിരുന്നാവായ പിടിച്ചെടുത്തു. 1486-ല്‍ സാമൂതിരി തിരുന്നാവായ ക്ഷേത്രത്തിന്റെ കരയ്മ അവകാശം പിടിച്ചെടുത്തു. ഇതോടെ മാമാങ്കത്തിന്റെ നടത്തിപ്പവകാശം സാമൂതിരിക്ക് ലഭിച്ചു; വള്ളുവക്കോനാതിരി ഈ അവകാശമാറ്റം അംഗീകരിച്ചില്ല. മറ്റ് നാട്ടുരാജാക്കന്മാര്‍ സാമൂതിരിക്ക് പിന്തുണ നല്‍കിയപ്പോള്‍, വള്ളുവനാട്ടിലെ ചാവേറുകളുടെ ആക്രമണങ്ങള്‍ സാമൂതിരിയുടെ അവകാശമാറ്റത്തോടെ മാമാങ്കത്തെ യുദ്ധഭൂമിയാക്കി മാറ്റി.
സാമൂതിരിയില്‍ നിന്ന് മാമാങ്കത്തിന്റെ അധികാരം തിരിച്ചുപിടിക്കാനും സാമൂതിരിയെ വധിക്കാനും വള്ളുവക്കോനാതിരി ചാവേറുകളെ അയച്ചു തുടങ്ങി. ചാവേറുകള്‍ വള്ളുവനാട്ടിലെ പ്രമുഖ നായര്‍ കുടുംബങ്ങളായ ചന്ദ്രത്ത് പണിക്കര്‍, പുതുമന പണിക്കര്‍, കോക്കാട്ട് പണിക്കര്‍, വേറക്കോട്ട് പണിക്കര്‍ എന്നിവരില്‍ നിന്നുള്ളവരായിരുന്നു. സാമൂതിരിയെ വധിക്കുക അല്ലെങ്കില്‍ പോരാടി മരിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ യോദ്ധാക്കള്‍ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം, മരണം ഉറപ്പിച്ച് ആക്രമണം നടത്തി. സാമൂതിരി നിലപാടുതറയില്‍ തന്റെ കുടുംബാംഗങ്ങളോടൊപ്പം നിന്നിരുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
ഓരോ മാമാങ്കത്തേയും ചാവേറുകള്‍ ആക്രമിച്ചു. വള്ളുവനാട്ടിലെ യോദ്ധാക്കള്‍ സാമൂതിരിയുടെ ആയിരക്കണക്കിന് സൈനികരെ നേരിട്ടു. 1683-ലെ മാമാങ്കത്തില്‍ പുതുമന്ന പണിക്കരും 17 സുഹൃത്തുക്കളും ആക്രമണം നടത്തി. 1755-ലെ അവസാന മാമാങ്കത്തില്‍ സാമൂതിരി 16 വയസ്സുള്ള ഒരു ചാവേറിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ചാവേറുകളുടെ വീരഗാഥകള്‍ ‘ചെങ്കഴി നമ്പ്യാര്‍ പാട്ട്’, ‘കണ്ടാരു മേനോന്‍ പാട്ട്’ തുടങ്ങിയ ജനകീയ ഗാനങ്ങളില്‍ വിവരിക്കപ്പെട്ടിരിക്കുന്നു.
1766-ല്‍ മൈസൂര്‍ ആക്രമണത്തോടെ മാമാങ്കം അവസാനിച്ചു. (അവസാന മാമാങ്കം 1755 ആയിരുന്നു എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടത്).
മാമാങ്കം ഇല്ലാതാകുന്നു
നൂറ്റാണ്ടുകളോളം കേരളത്തിന്റെ അഭിമാനമായിരുന്ന മാമാങ്കം 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിലച്ചുപോയി. ഇതിന് ചരിത്രപരവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങളുണ്ട്.
മാമാങ്കത്തിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായത് ഹൈദര്‍ അലിയുടെയും ടിപ്പു സുല്‍ത്താന്റെയും മലബാര്‍ അധിനിവേശമാണ്. 1766-ല്‍ ഹൈദര്‍ അലി കോഴിക്കോട് പിടിച്ചടക്കിയതോടെ സാമൂതിരിയുടെ രാഷ്ട്രീയ അധികാരം നഷ്ടപ്പെട്ടു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭരണസംവിധാനങ്ങളും ഉത്സവങ്ങള്‍ നടത്താനാവശ്യമായ സാമ്പത്തിക സ്രോതസ്സുകളും മൈസൂര്‍ സൈന്യം തകര്‍ത്തു. രാഷ്ട്രീയമായ പരമാധികാരം ഇല്ലാതായതോടെ അത് പ്രദര്‍ശിപ്പിക്കാനുള്ള വേദിയായ മാമാങ്കവും അപ്രസക്തമായി. 1755-ലായിരുന്നു അവസാനത്തെ മാമാങ്കം നടന്നതെന്ന് കരുതപ്പെടുന്നു.
ബ്രിട്ടീഷ് കൊളോണിയല്‍ അധിനിവേശം?
മൈസൂര്‍ ഭരണത്തിനു ശേഷം കേരളത്തിന്റെ അധികാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൈകളിലായി. ബ്രിട്ടീഷുകാര്‍ക്ക് ഇത്തരം മഹാസംഗമങ്ങള്‍ ക്രമസമാധാന പ്രശ്‌നങ്ങളായിട്ടാണ് തോന്നിയത്. അവര്‍ പരമ്പരാഗതമായ ഭരണരീതികളെയും നാടുവാഴിത്ത വ്യവസ്ഥയെയും തകര്‍ത്തു, പകരം ബ്യൂറോക്രാറ്റിക് ഭരണസംവിധാനം ഏര്‍പ്പെടുത്തി. ക്ഷേത്രങ്ങളുടെ ഭൂമിയും അധികാരവും പിടിച്ചെടുത്തതോടെ മാമാങ്കം പോലുള്ള വലിയ ഉത്സവങ്ങള്‍ നടത്താന്‍ പ്രാദേശിക ഭരണാധികാരികള്‍ക്ക് കഴിയാതെയായി. മാമാങ്കം വെറും ഒരു അന്ധവിശ്വാസമോ അല്ലെങ്കില്‍ ഫ്യൂഡല്‍ സമ്പ്രദായമോ ആയി ബ്രിട്ടീഷുകാര്‍ മുദ്രകുത്തി. അതോടൊപ്പം മാമാങ്കം നടത്താനുള്ള ഭാരിച്ച ചിലവ് വഹിക്കാന്‍ പില്‍കാലത്തെ സാമൂതിരിമാര്‍ക്ക് കഴിഞ്ഞിരുന്നില്ല.
മാമാങ്കം: വ്യാപാരവും -വിദ്വത്‌സഭകളും
കേവല ആദ്ധ്യാത്മികമോ മതപരമോ ആയ അധികാര കൈമാറ്റ ചടങ്ങുകള്‍ മാത്രമായിരുന്നില്ല മാമാങ്കം. അത് കേരളത്തിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്തിയ വ്യാപരമേളയായിരുന്നു.
പൊന്നാനി തുറമുഖം വഴി കപ്പലുകളിലും ബാര്‍ജുകളിലും വിദേശ വ്യാപാരികള്‍ എത്തിയിരുന്നു. അറബി, ഗ്രീസ്, ചൈന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രികരും വ്യാപാരികളും ഇവിടെ സമ്മേളിച്ചിരുന്നു. പട്ട് വസ്ത്രങ്ങള്‍, കുരുമുളക്, ഇഞ്ചി, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍, സ്വര്‍ണം, വെള്ളി, ലോഹോപകരണങ്ങള്‍. ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, വെടിമരുന്ന് എന്നിവയുടെ വലിയ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വേദിയായിരുന്നു 28 ദിവസം നീണ്ട് നില്‍ക്കുന്ന മാഘമഹം. മാമാങ്കത്തിന്റെ സാമ്പത്തിക പ്രാധാന്യം വലുതായിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആയിരക്കണക്കിന് വ്യാപാരികളെയും തീര്‍ത്ഥാടകരെയും ആകര്‍ഷിച്ചു. തിരുനാവായയുടെ മണല്‍പ്പരപ്പില്‍ വ്യാപാര ശാലകളും പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നതായി സാമൂതിരി ഗ്രന്ഥവരിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മാമാങ്കത്തിന്റെ മറ്റൊരു പ്രധാന ഭാഗമായിരുന്നു വിദ്വത് സഭകള്‍ അഥവാ പണ്ഡിതരുടെ സമ്മേളനങ്ങള്‍. കേരളത്തിലെ എല്ലാ കലാകാരന്മാരുടെയും വന്‍ സമ്മേളനം അവിടെ ഉണ്ടായിരുന്നു. നൃത്തം, സംഗീതം, നാടകം, നാടോടിക്കലകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനങ്ങള്‍ നടന്നിരുന്നു. പണ്ഡിതന്മാര്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍, ശാസ്ത്രീയ ചര്‍ച്ചകള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ തങ്ങളുടെ ജ്ഞാനം പ്രദര്‍ശിപ്പിക്കാന്‍ ഈ വേദി ഉപയോഗിച്ചിരുന്നു. ശാസ്ത്രം, തര്‍ക്കം, മീമാംസ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും മത്സരങ്ങളും നടന്നു. ഇതില്‍ വിജയിക്കുന്ന പണ്ഡിതര്‍ക്ക് സാമൂതിരി’ഭട്ടസ്ഥാനവും’ ഉപഹാരങ്ങളും നല്‍കി ആദരിച്ചിരുന്നു എന്ന് ചരിത്രരേഖകളിലുണ്ട്
ചരിത്രരേഖളും പുസ്തകങ്ങളും
കേരളത്തിന്റെ ഉത്ഭവകഥയും ചരിത്രവും പറയുന്ന പുരാതന ഗ്രന്ഥമായ കേരളോല്പത്തിയില്‍ മാമാങ്കത്തിന്റെ ഉത്ഭവവും ചടങ്ങുകളും രേഖപെടുത്തിയിട്ടുണ്ട്. സ്‌കന്ദപുരാണത്തിന്റെ ഭാഗമായ കേരളമാഹാത്മ്യം സംസ്‌കൃത ഗ്രന്ഥത്തിലും കേരളത്തിന്റെ പുരാണപരമായ ചരിത്രവും മഹാമഘം ഉത്ഭവവും വിവരിക്കുന്നു.
കടഞ്ചേരി നമ്പൂതിരി രചിച്ച മാമാങ്കം കിളിപ്പാട്ട് കൃതി 1694-ലെ മാമാങ്കത്തെക്കുറിച്ചുള്ള നേരിട്ടുള്ള വിവരണമാണ്, ചാവേര്‍ പാട്ടുകള്‍, കൊച്ചിയിലെ ചാവേറുകള്‍ വള്ളുവനാടിനെ സഹായിക്കാന്‍ എത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ചെങ്ങഴി നമ്പ്യാര്‍ പാട്ട്, സാമൂതിരി ഗ്രന്ഥവരി, അരങ്ങോട് ഗ്രന്ഥവരി, തിരുമാനംകുന്ന് ഗ്രന്ഥവരി, വിദേശ വ്യാപാരികളുടെ യാത്രാകുറിപ്പുകള്‍, മലബാര്‍ മാന്വല്‍ എന്നിവയില്‍ നമുക്ക് മാമാങ്കത്തിന്റെ യഥാര്‍ത്ഥ ചരിത്രങ്ങള്‍ കാണാം.
മാമാങ്ക ചരിത്രത്തെ വികലമാക്കി ഇടത് ബുദ്ധിജീവികള്‍
അയോധ്യയിലെ രാമക്ഷേത്ര ചരിത്രത്തെ വികലമാക്കി അവതരിപ്പിച്ചതുപോലെ മാമാങ്ക ചരിത്രത്തെയും ഇടത് ബുദ്ധിജീവികളും ഇടത് ചരിത്രകാരന്മാരും വികലമാക്കി അവതരിപ്പിച്ചു. നിരവധി അക്കാദമിക രേഖകളാണ് അതിനായി അവര്‍ നിര്‍മ്മിച്ചെടുത്തത്. കേവലം അധികാര തര്‍ക്കം തീര്‍ക്കാനുള്ള ചാവേറുകളുടെ കഥയാക്കി മാറ്റി മാമാങ്ക ചരിത്രം. എം.ജി.എസ്. നാരായണന്‍, കെ. വി. കൃഷ്ണയ്യരെ പോലുള്ള ചരിത്രകാരന്മാര്‍ ശക്തമായി ഈ ശ്രമങ്ങളെ പ്രതിരോധിച്ചു. മഹത്തായ സനാതന സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ മഹോത്സവം എന്ന് തിരുത്തിയെഴുതിയത് എം.ജി.എസ്സും, കെ.വി.കെയുമാണ്.
മുസ്ലിം ഭരണാധികാരിയായ ഹൈദറും ബ്രിട്ടീഷ് ഭരണകൂടവും ഇടത് ബുദ്ധിജീവികളും ഒരുപോലെ മാമാങ്കത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ്. ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ന്ന മാമാങ്ക അവശിഷ്ടങ്ങള്‍ ഇന്നും നമുക്ക് തിരുന്നാവായ-തവനൂര്‍ ഭാഗത്ത് കാണാം. നിലപാടുതറ എന്ന പ്രസിദ്ധമായ ഇടം ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനി (ടൈല്‍ ഫാക്ടറി) കോമ്പൗണ്ടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു സ്മാരകമായ ‘മണിക്കിണര്‍’ ഇന്നും നിലനില്‍ക്കുന്നു എങ്കിലും പൂര്‍ണ്ണമായി സംരക്ഷിക്കപ്പെട്ടിട്ടില്ല. 1990-കളില്‍ ഇതിനടുത്ത് തുരങ്കങ്ങള്‍ കണ്ടെത്തിയിരുന്നു. വെടിമരുന്ന് സൂക്ഷിപ്പ് സ്ഥലമായ ‘മരുന്നറ’യുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉണ്ട്. ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന ”പട്ടിണിത്തറ” എന്ന സ്ഥലവും ആ പ്രദേശത്തെ തുരങ്കങ്ങളില്‍ പലതും ഇപ്പോഴും ദൃശ്യമാണ്.
തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, തവനൂര്‍ ശിവക്ഷേത്രം, തവനൂര്‍ ബ്രഹ്മ ക്ഷേത്രം എന്നിവയും തകര്‍ന്നടിഞ്ഞിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലാണ് ഈ ക്ഷേത്രങ്ങള്‍ ഭക്തര്‍ പുനരുദ്ധാരണം ചെയ്തത.്
സ്വത്വം വീണ്ടെടുക്കല്‍
250 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിന്നുപോയ മഹാമഘത്തിന്റെ നഷ്ടപ്പെട്ട സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ 1950 മുതല്‍ ആരംഭിച്ചിരുന്നു.
1921-ലെ മാപ്പിള കലാപത്തോടെ മലബാറും വിശേഷിച്ച് മലപ്പുറവും മുസ്ലിം മതഭീകരത്വത്തിന്റെ തടവറയിലായി. ഹിന്ദു സമൂഹം രണ്ടാംതരം പൗരന്മാരായി അവഗണിക്കപ്പെട്ടു. 1940-കളോടെ രാഷ്ട്രീയ സ്വയംസേവക സംഘ ത്തിന്റെ പ്രവര്‍ത്തനം മലപ്പുറത്ത് ആരംഭിക്കുന്നു. പി. മാധവ്ജി പ്രചാരകനായി ആ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് തന്നെ മലപ്പുറത്തിന്റെ സ്വത്വബോധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ടിപ്പു തകര്‍ത്ത തളി ക്ഷേത്ര ത്തിന്റെ പുനരുദ്ധാരണം 1966-ല്‍ മാധവ്ജിയും കേളപ്പജിയും ആരംഭിച്ചതോടെ മലബാറില്‍ ഹൈന്ദവ മുന്നേറ്റം ആരംഭിച്ചു. തുടര്‍ന്ന് ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് പുനര്‍നിര്‍മ്മിക്കപ്പെട്ടത്. ഹിന്ദു സമൂഹത്തിന്റെ ഉണര്‍വ് മലപ്പുറം ഗ്രാമങ്ങളില്‍ ശക്തമായ ഹൈന്ദവ മുന്നേറ്റത്തിന് കളമൊരുക്കി.
1971-ല്‍ സംഘപ്രചാരകനായ എം.എ. കൃഷ്ണന്‍ (എം.എ. സാര്‍) പത്രാധിപരായിരുന്ന ‘കേസരി’ വാരികയുടെ നിള പതിപ്പില്‍ ഇടത് ബുദ്ധിജീവികള്‍ വികലമാക്കിയ മാമാങ്കത്തിന്റെ ചരിത്രത്തെ വിമര്‍ശിക്കുകയും യഥാര്‍ത്ഥ ചരിത്രം എഴുതുകയും ചെയ്തു. ആ പതിപ്പില്‍ എം.ജി.എസ്., കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ നിളയെക്കുറിച്ചും മാമാങ്കത്തെക്കുറിച്ചും വിശദമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരമാണ് കേരളീയ ഹൈന്ദവ സംസ്‌കാരത്തിന്റെ ഈറ്റില്ലമെന്നും ഇന്നല്ലെങ്കില്‍ നാളെ മാമാങ്കം യഥാര്‍ത്ഥ രൂപത്തില്‍ പുനരാവിഷ്‌കരിക്കപ്പെടുമെന്നും എം.എ. സാര്‍ ആ പതിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് 1996-ല്‍ പി. പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ തിരുമിറ്റക്കോട് നിളാതീരത്ത് സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ടുനിന്ന നിളാ വിചാര സത്രത്തില്‍ നിരവധി ചരിത്രകാരന്മാര്‍ പങ്കെടുത്തു. ആ സത്രത്തില്‍ മാമാങ്ക ചരിത്രം യഥാര്‍ത്ഥ രൂപത്തില്‍ ജനങ്ങളിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും തുടര്‍ന്ന് നിരവധി തുടര്‍പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിക്കുകയും ചെയ്തു. ആ വിചാരസത്രത്തില്‍ അവതരിപ്പിച്ച ലേഖനങ്ങള്‍ ‘പ്രഗതി’ മാസികയില്‍ പിന്നീട് പ്രസിദ്ധീകരിച്ചിരുന്നു. സംഘപ്രചാരകനായ ടി.ആര്‍. സോമശേഖരന്‍ ‘പ്രഗതി’ നിളാ പ്രത്യേക പതിപ്പില്‍ എഴുതിയ മുഖപ്രസംഗം ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ ഹൈന്ദവമനസ്സ് ഉണര്‍ന്നാല്‍ നിളാതടത്തിലെ മഹാമഘം പോലുള്ള പദ്ധതികള്‍ തിരിച്ചുവരുമെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. അതിന്റെ ദാര്‍ശനിക ഭാവവും ആ ലേഖനത്തില്‍ വിശദമായി കാണാം. ‘പ്രഗതി’യില്‍ ചരിത്രകാരനായ കൃഷ്ണയ്യര്‍ തുടര്‍ച്ചയായി മാമാങ്കത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

2009ല്‍ സംഘപ്രചാരകനായ ജെ. നന്ദകുമാര്‍ ആരംഭിച്ച നിളാ വിചാര വേദി പ്രസ്ഥാനം ഭാരതപ്പുഴതീരത്തെ ഹൈന്ദവ ബിംബങ്ങളെ പുനരാവിഷ്‌കരിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിള ആരതി, നിള പരിക്രമ എന്നിവ ആരംഭിച്ചു. ഭാരതപ്പുഴ നദീ മഹോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. നിരവധി സെമിനാറുകളും സമ്മേളനങ്ങളും മാമാങ്കവുമായി ബന്ധപ്പെട്ട് നടന്നു.
2016-ല്‍ മലപ്പുറത്ത് നടന്ന ഹിന്ദു നേതൃയോഗത്തിന്റെ തീരുമാനപ്രകാരം മാമാങ്കം യഥാര്‍ത്ഥ രീതിയില്‍ പുനരാവിഷ്‌കരിക്കണമെന്ന് തീരുമാനമെടുക്കുകയും ആര്‍.എസ്.എസ്. മലപ്പുറം വിഭാഗ് സംഘചാലകന്‍ കൃഷ്ണന്‍ പടിഞ്ഞാറ്റേരിയുടെ (കൃഷ്ണന്‍ മാസ്റ്റര്‍) അധ്യക്ഷതയില്‍ തിരുന്നാവായയില്‍ യോഗം ചേരുകയും ചെയ്തു. നിളാ വിചാര വേദിയുടെ നേതൃത്വത്തില്‍ മാമാങ്കം ആരംഭിച്ചു. സാമൂതിരി രാജവംശ പ്രതിനിധി, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, വെട്ടം രാജവംശ പ്രതിനിധി, വള്ളുവകോനാതിരി പ്രതിനിധി, കുമ്മനം രാജശേഖരന്‍ എന്നിവര്‍ 2016 ജനുവരി 23-ന് മാമാങ്കത്തിന് തിരിതെളിയിച്ചു.

എടുത്തുപറയേണ്ട മറ്റൊരു വ്യക്തിത്വമാണ് തിരൂര്‍ ദിനേശന്റേത്. ഓറല്‍ ഹിസ്റ്ററി ഫൗണ്ടേഷന്‍ സ്ഥാപകനായ ദിനേശന്റെ നേതൃത്വത്തില്‍ മാമാങ്കത്തിന്റെ പുനരാവിഷ്‌കാരത്തിനായി നിരവധി പരിശ്രമങ്ങള്‍ നടന്നു. മാമാങ്ക ചരിത്രത്തെക്കുറിച്ചുള്ള കുരുക്ഷേത്ര പ്രകാശന്റെ ഗ്രന്ഥത്തിന്റെ കര്‍ത്താവ് കൂടിയാണ് തിരൂര്‍ ദിനേശ്. തുടര്‍വര്‍ഷങ്ങളില്‍ പ്രാദേശിക സമിതി രൂപീകരിച്ച് തിരൂര്‍ ദിനേശിന്റെ നേതൃത്വത്തില്‍ തിരുന്നാവായയിലും പിന്നീട് തവനൂരിലും നിളാതീരത്ത് നിരവധി ചടങ്ങുകളോടെ മാമാങ്കം നടന്നുതുടങ്ങി.



മഹാമണ്ഡലേശ്വരന്റെ നിയോഗം
”മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്” എന്ന പരമേശ്വര്‍ജിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി മഹാമണ്ഡലേശ്വരന്‍ ആനന്ദവനം ഭാരതി സ്വാമിയാര്‍ ഹൈന്ദവ കേരളത്തിന്റെ ആത്മീയ ഭൂമികയില്‍ ധ്രുവതാരകയായി ഉദയം കൊണ്ടു. പൂര്‍വാശ്രമത്തില്‍ കമ്യൂണിസ്റ്റുകാരനായിരുന്ന സ്വാമിയാര്‍ കഴിഞ്ഞ പ്രയാഗ് രാജ് കുംഭമേളയില്‍ ജുന അഖാഡയുടെ മഹാമണ്ഡലേശ്വരനായി ഉയര്‍ത്തപ്പെട്ടതിലൂടെ ഹൈന്ദവ കേരളത്തിന് പുതിയൊരു ആത്മീയ ഉണര്‍വ് ഉണ്ടായി. പ്രയാഗ് രാജ് കുംഭമേളയ്ക്ക് കേരളത്തില്‍ നിന്നുപോലും ആളുകള്‍ പോകുന്നു എന്ന് വിലപിച്ച ഇടത്-ഇസ്ലാമിസ്റ്റ് ജിഹ്വകള്‍ക്ക് മറുപടിയായി മഹാമണ്ഡലേശ്വരന്‍ അനാദിയായ ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ കരുത്തോടെയാണ് പ്രയാഗ് രാജില്‍ നിന്ന് തിരിച്ചെത്തിയത്.
മഹാമണ്ഡലേശ്വരന്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് മഹാമഘത്തെ കേരളത്തിന്റെ കുംഭമേളയായി പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം സനാതന കേരളത്തിന്റെ സ്വത്വത്തെ തൊട്ടുണര്‍ത്തി. ഇന്ന് പ്രയാഗ് രാജിലെ ത്രിവേണി സംഗമഭൂമിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത് നിളാതീരത്തെ ത്രിമൂര്‍ത്തി സംഗമഭൂമിയായ തിരുന്നാവായ നാവാമുകുന്ദന്റെ മണ്ണാണ്.
ശിവനൊപ്പം ശക്തിയും എന്നപോലെ മഹാമണ്ഡലേശ്വരന്‍ ആനന്ദവനം ഭാരതി മഹാരാജിനൊപ്പം വിശ്വമാതാവായ മാതാ അമൃതാനന്ദമയി ദേവിയും കേരള കുംഭമേളയായ മഹാമഘത്തിന്റെ ഭാഗമായതോടെ ഭാരതപ്പുഴയുടെ മടിത്തട്ട് ഹൈന്ദവ സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാക്ഷ്യം വഹിച്ചു. എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും വില്വമംഗലം സ്വാമിയാരുടെയും ജന്മഭൂമിയായ മലപ്പുറം ഹൈന്ദവ സംസ്‌കാരത്തിന്റെ മോക്ഷഭൂമിയായി വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു.
അഭിനവ ബാലാനന്ദ ഭൈരവ സ്വാമിജിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ വിധത്തിലുള്ള ആചാര പദ്ധതികളും മഹാമഘത്തില്‍ ആവിഷ്‌കരിക്കപ്പെട്ടു. അത് വൈദികവും അവൈദികവുമായ എല്ലാ അനുഷ്ഠാനങ്ങളും ചിട്ടയായി നിളാതടത്തില്‍ അരങ്ങേറി. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആദ്യം കുംഭമേളയ്ക്ക് അനുമതി റദ്ദാക്കിയെങ്കിലും മഹാമണ്ഡലേശ്വരന്റെ നേതൃത്വത്തില്‍ ഹിന്ദു സമൂഹം ശക്തമായി പ്രതിരോധം തീര്‍ത്തപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുട്ടുമടക്കി.

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആത്മീയ ആചാര്യനായ മോഹന്‍ജിയുടെ നേതൃത്വത്തിലുള്ള മോഹന്‍ജി ഫൗണ്ടേഷന്‍ കുംഭമേളയില്‍ സംഘടിപ്പിക്കുന്ന നിള ആരതിക്ക് കാശിയില്‍ നിന്നുള്ള പണ്ഡിറ്റുകള്‍ എത്തിയതോടെ നിള ആരതി ശരിക്കും കാശിയിലെ ഗംഗാ ആരതിക്ക് സമാനമായി. തിരുന്നാവായയില്‍ കാശിയിലെ പൂജാരികള്‍ നിള ആരതിക്ക് നേതൃത്വം നല്‍കുമ്പോള്‍ തവനൂരില്‍ ഋഷികേശിലെ പണ്ഡിറ്റുകള്‍ നിള ആരതി നടത്തുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഭാരതപ്പുഴ ഭാരതസംസ്‌കാരത്തിന്റെ തീരമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു.
കേരളത്തിലെ മുഴുവന്‍ ശങ്കരമഠങ്ങളിലെയും മൂപ്പില്‍ സ്വാമിമാര്‍ ഒരുമിച്ചെത്തി നിളാസ്‌നാനം ചെയ്തു. സ്വാമി സംവിദാനന്ദന്റെ നേതൃത്വത്തില്‍ കാശി മണികര്‍ണ്ണിക ഘാട്ടിലെ നിരഞ്ജനി അഖാഡയില്‍ മഹാമണ്ഡലേശ്വരന്‍ മണികണ്ഠന്‍ സ്വാമിയാരുടെ അഘോരി പൂജയും നടന്നു. അമൃത യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ വിദ്വുത്‌സഭകളും, കലാകാരന്മാരുടെ നേതൃത്വത്തില്‍ കലാകുംഭ്, യോഗാ പ്രദര്‍ശനം, കളരി, നാടന്‍കലകളുടെ പ്രദര്‍ശനം, കര്‍ഷകരുടെ സംഗമം, കേരളത്തിലെ വിവിധ സന്യാസിമഠങ്ങളിലെ സന്യാസിമാര്‍ ഒത്തുചേര്‍ന്ന സന്ത് സമ്മേളനം, മഹാഭണ്ഡാര എന്നിവയും കുംഭമേളയില്‍ അരങ്ങേറി.

സര്‍ക്കാര്‍ വിട്ടുനിന്നു, സമൂഹം ഏറ്റെടുത്തു
തുടക്കത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കുംഭമേള നിരോധിക്കാന്‍ ശ്രമിച്ചു. അതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ പിന്നീട് കുംഭമേളയ്ക്ക് ഒരു സഹായവും ചെയ്തില്ല. ഇതിനകം 30 ലക്ഷം പേരെങ്കിലും പങ്കെടുത്ത മഹാമഘത്തിന്റെ കൊടിയേറ്റ് നടത്തിയത് ബഹുമാന്യനായ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ ആണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുംഭമേളയിലെത്തി.
എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധിയായി എം.എല്‍.എ.യോ മന്ത്രിമാരോ, എന്തിനേറെ ജില്ലാ കളക്ടര്‍ പോലും പങ്കെടുത്തില്ല. സി.പി.എം., കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍, കേരളത്തിലെ മാധ്യമങ്ങള്‍, ഇടത്-ഇസ്ലാമിസ്റ്റ് ബുദ്ധിജീവികള്‍, പ്രഖ്യാപിത സാംസ്‌കാരിക നായകന്മാര്‍ ഇവരൊന്നും ഈ മഹാമഘം കണ്ടില്ല. ഹജ്ജ് നഗരിയിലേക്കും മരാമണ്‍ കണ്‍വെന്‍ഷനിലേക്കും ഓടിയെത്തുന്ന ഇടത്-വലത് രാഷ്ട്രീയ നേതാക്കള്‍ കുംഭമേളയിലേക്ക് തിരിഞ്ഞുനോക്കിയില്ല. മതേതരത്വം പറയുന്ന ഇടത്- വലത് നേതാക്കള്‍ ഒരു വശത്തേക്കു മാത്രം നോക്കുന്ന വിചിത്രജീവികളാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നിടത്ത് ശക്തമായ പോലീസ് സംവിധാനം പോലുമില്ല. എന്നാല്‍ സമൂഹം ഒന്നടങ്കം തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെയുള്ള മലയാള ഗ്രാമങ്ങളില്‍ നിന്ന് ഭക്തര്‍ ഒഴുകിയെത്തി. അവര്‍ സ്വയം നിയന്ത്രിച്ച് സ്‌നാനകര്‍മ്മങ്ങളില്‍ പങ്കാളികളായി.
വജ്രക്കല്ലിന്റെ മാലയിലെ സ്വര്‍ണനൂല്‍
ഹൈന്ദവ കേരളം ഒഴുകിയെത്തുന്ന നിളാതടത്തില്‍ സേവനനിരതരായി സംഘ സ്വയംസേവകര്‍ ഹൈന്ദവ സംഗമത്തിന് സേവകരായി. ലക്ഷങ്ങള്‍ വന്നുപോകുന്ന നിളാതീരത്ത് തവനൂരിലും തിരുന്നാവായയിലും സര്‍ക്കാര്‍ സംവിധാനങ്ങളൊന്നുമില്ല. അന്നദാന കേന്ദ്രത്തിലും പാര്‍ക്കിംഗ്, ട്രാഫിക്, കുടിവെള്ളം, വൈദ്യം, രക്ഷാപ്രവര്‍ത്തനം, പാലം-റോഡ് നിര്‍മ്മാണം, നിള ആരതി സൗകര്യം എന്നിവിടങ്ങളിലെല്ലാം നിഷ്‌കാമ കര്‍മ്മം ചെയ്യുന്ന ആയിരങ്ങളുണ്ട്. മഹാമഘത്തിന്റെ വിജയത്തിനു പിന്നിലെ ചാലകശക്തി അവരാണ്. ആയിരക്കണക്കിന് സ്വയംസേവകര്‍ പല ഷിഫ്റ്റുകളായി 24 മണിക്കൂറും സേവനനിരതരായി നിളാദേവിയുടെ മടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നു.
രക്ഷാപുരുഷനായ് വിരാട് ഹിന്ദു
എപ്രകാരമാണോ അയോധ്യയില്‍ രാമമന്ദിര്‍ ലോകത്തിലെ സനാതനധര്‍മ്മ വിശ്വാസികള്‍ക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിച്ചത് അതേ അനുഭവമാണ് കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും അനുദിനം സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളത്തില്‍ ഹിന്ദു സമാജത്തിന് ലഭിച്ചത്. മഹാമഘത്തില്‍ നിളാദേവിയുടെ മടിത്തട്ടില്‍ ഉയര്‍ന്ന ഹിന്ദു വിരാട് രൂപം സ്വയം ”രക്ഷാപുരുഷനായ്” മാറി. വരാനിരിക്കുന്ന ദിനങ്ങള്‍ ഉണര്‍ന്ന ഹിന്ദുത്വത്തിന്റെ തുടര്‍ചലനങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും. ഈ മാമാങ്കം നവോത്ഥാന ചരിത്രത്തില്‍ പുതിയ മഹാകാവ്യങ്ങള്‍ രചിക്കും. ഭാവി കേരളം മഹാമഘത്തിനു മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്തപ്പെടും. നഷ്ടപ്പെട്ട സ്വത്വബോധം തിരികെ ലഭിച്ച ഹിന്ദു സമൂഹം സ്വയമാര്‍ജിത ശക്തിയോടെ ഹൈന്ദവ കേരളം പുനഃസ്ഥാപിക്കുമെന്ന് ഈ മഹാമഘം ഉറപ്പുനല്‍കുന്നു.
(ലേഖകന്‍ നിള വിചാരവേദിയുടെ ജന: സെക്രട്ടറിയും – ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്)






















