പഴയകാലത്ത് മഹത്തായ ചെറുകഥാകൃത്തുക്കളേയും അവരുടെ രചനകളേയും തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഒരു സംശയവുമില്ലാതെ ചെക്കോവ്, ടോള്‍സ്റ്റോയി, ഗൈഭേമോപസാങ്ങ്, ഒ.ഹെന്റി, ദസ്‌തോവ്‌സ്‌കി, ആംബ്രോസ്ബിയേഴ്‌സ്, ഗോഗോള്‍ ഇങ്ങനെ ചിലരെയും അവരുടെ കൃതികളേയും നമുക്കു തിരഞ്ഞെടുക്കാം. എന്നാല്‍ പുതിയ കാലത്തെ ചെറുകഥാകൃത്തുക്കളെ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ പ്രത്യേകിച്ച് ഒരു പേരും മനസ്സിലില്ല. കാരണം രചനകളുടെ വൈപുല്യമാണ്. നിക്കോളായ് ഗോഗോള്‍ കഥയെഴുതിയിരുന്ന കാലത്ത് (1809-1852) ലോകത്ത് മുഴുവന്‍ എഴുതപ്പെട്ടിരുന്ന ചെറുകഥകളേക്കാള്‍ കൂടുതല്‍ ഇന്നൊരു ഭാഷയില്‍ത്തന്നെയുണ്ടാവുന്നു. ഈ മലവെള്ളപ്പാച്ചിലിനിടയില്‍ നിന്ന് ഏതെങ്കിലും ഒന്നിനെ മനസ്സിലുറപ്പിച്ചു നിര്‍ത്താന്‍ കഴിയില്ല. എങ്കിലും പരക്കെ പരിഗണിക്കപ്പെട്ട അപൂര്‍വ്വം ചില രചനകളുണ്ട്.
അമേരിക്കന്‍ ചെറുകഥാകൃത്തായ റെയ്മണ്ട് കാര്‍വറിന്റെ (Raymond Carver) ചെറുകഥാസമാഹാരത്തിന്റെ പേര് ‘What we Talk About When we Talk About Love’ എന്നാണ്. അതിലെ ഒരു കഥയ്ക്കു ഈ പേരുതന്നെയാണ്. പ്രണയത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള ചര്‍ച്ചയാണ് കഥയുടെ പ്രമേയം. മെല്‍-ടെറി ദമ്പതിമാരും നിക്-ലോറ ദമ്പതിമാരും മെല്ലിന്റെ അടുക്കളയിലെ ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് ചര്‍ച്ച ചെയ്യുകയാണ്. കുറച്ച് ജിന്ന് കുടിച്ച് അവര്‍ ആകെ നല്ല മൂഡിലാണ്. പ്രണയത്തെക്കുറിച്ചാണ് ചര്‍ച്ച. ടെറിക്ക് ഒരു മുന്‍ കാമുകനുണ്ടായിരുന്നു; എപ്പോഴും അവളെ ഉപദ്രവിക്കുന്ന കാമുകന്‍. പക്ഷേ അയാള്‍ അവളെ വളരെയധികം സ്‌നേഹിച്ചിരുന്നു. അയാള്‍ അവളെ അടിക്കുകയും മുടിച്ചുറ്റിപ്പിടിച്ച് വലിച്ചിഴക്കുകയും ചെയ്യുമായിരുന്നു. എങ്കിലും അതൊക്കെ അയാളുടെ സ്‌നേഹ പ്രകടനത്തിന്റെ രീതിയായിരുന്നു എന്നാണ് അവള്‍ പറയുന്നത്. എഡ് എന്നു പേരുള്ള ആ കാമുകന്‍ ടെറിയേയും മെല്ലിനേയും പിന്‍തുടരുകയും ഒരിക്കല്‍ ജോലിസ്ഥലത്തുവച്ച് മെല്ലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ മെല്ലിന് കാലിഫോര്‍ണിയയിലുള്ള തന്റെ സഹോദരന്, തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുകാരണക്കാരന്‍ എഡ് ആണെന്ന് കത്തെഴുതേണ്ടതായി വന്നു. അയാള്‍ ഒരു തോക്കുവാങ്ങി സൂക്ഷിച്ചത് ടെറിയുടെ കാമുകനെ ഭയന്നായിരുന്നു.
ടെറിയുടെ ഭ്രാന്തനായ കാമുകന്‍ രണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിക്കുന്നു. ആദ്യത്തേത് എലി വിഷം കഴിച്ചായിരുന്നു. രണ്ടാമത്തേത് തോക്കുകൊണ്ടു വായില്‍ വെടിവച്ചും. രണ്ടാമത്തേതില്‍ അയാള്‍ വിജയിച്ചു. പക്ഷേ ടെറി പറയുന്നത് ആ ആത്മഹത്യയും അയാള്‍ക്ക് തന്നോടുള്ള പ്രണയത്തിന്റെ മറ്റൊരു പ്രകടനമായിരുന്നു എന്നാണ്. ടെറി അയാളെ ഉപേക്ഷിച്ചു പോയപ്പോഴാണ് ആദ്യം എലിവിഷം കഴിച്ചത്. മരിക്കുന്ന നേരത്ത് അവള്‍ എഡിനോടൊപ്പം ഉണ്ടായിരുന്നില്ല എന്ന് മെല്‍ തര്‍ക്കിച്ചു. അവള്‍ പറഞ്ഞു അതു ശരിയല്ല. അവന്‍ മരിക്കുമ്പോള്‍ ഞാനൊപ്പമുണ്ടായിരുന്നു. ആദ്യത്തെ ശ്രമത്തില്‍ നിന്നെന്ന പോലെ ഈ സമയം അവന്‍ രക്ഷപ്പെട്ടു വന്നില്ല. രണ്ടാമത്തെ ശ്രമത്തോടെ അവന്‍ അവസാനിക്കുകയായിരുന്നു.
തുടര്‍ന്ന് മെല്‍ മറ്റൊരു കഥ പറയുന്നു. മദ്യപനായ ഒരു ഡ്രൈവര്‍ ഇടിച്ചതുമൂലം പരുക്കേറ്റ ദമ്പതിമാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാകുന്നു. ശരീരം മുഴുവന്‍ പരുക്കേറ്റതുമൂലം മുഴുവന്‍ ഭാഗവും ബാന്‍ഡേജിട്ടിരിക്കുകയാണ്. അതുകൊണ്ട് തിരിയാനോ അനങ്ങാനോ സംസാരിക്കാനോ പോലും ശരിക്ക് കഴിയാത്ത സ്ഥിതിയാണ്. അവരെ സന്ദര്‍ശിക്കാനെത്തുമായിരുന്ന മെല്ലിനോട് വൃദ്ധന്‍ തന്റെ വായയുടെ ഭാഗത്തെ ദ്വാരത്തിലൂടെ വളരെ പ്രയാസപ്പെട്ടു പറഞ്ഞത് ഭാര്യയെ കാണാന്‍ കഴിയാത്തതുകൊണ്ട് താന്‍ വളരെ അസ്വസ്ഥനാണെന്നായിരുന്നു.
ചര്‍ച്ചകള്‍ക്കൊടുവില്‍ അന്നത്തെ അത്താഴത്തെക്കുറിച്ച് അവര്‍ സംസാരിക്കുന്നു. എങ്കിലും അത്താഴമൊരുക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്നില്ല. ഒരു തരം നിശ്ചലത അവരെ മൂടിയിരിക്കുന്നു. മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും അവരുടെ വിചിത്ര വ്യവഹാരങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ കഥ വലിയ മാനസികാപഗ്രഥനമുള്ളതാണ്. അതുകൊണ്ടാവണം പുതിയ കാലത്തെ എണ്ണപ്പെട്ട കഥകളിലൊന്നായി ഇതിനെ നിരൂപകര്‍ കണക്കാക്കുന്നത്. കഥയില്‍ സൂചിപ്പിക്കുന്നതുപോലെ വിചിത്രമായ പ്രണയാനുഭവങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. മദ്യപിക്കുന്ന ഭര്‍ത്താവിനെ സ്‌നേഹിക്കുന്നവരും തല്ലുന്ന ഭര്‍ത്താവിനെ പ്രണയിക്കുന്നവരുമൊക്കെ നമുക്കു ചുറ്റുമുണ്ട്. അന്വേഷിക്കാത്തതുകൊണ്ട് അത്തരക്കാരെ നമ്മള്‍ കാണുന്നില്ല എന്നേയുള്ളൂ. നിരീക്ഷണ വ്യഗ്രരായ കാഥികര്‍ ഇതൊക്കെ കണ്ടെത്തുന്നു.
കാരന്‍ റസല്‍ (Karren Russell) 1981ല്‍ ജനിച്ച മറ്റൊരു അമേരിക്കന്‍ ചെറുകഥാകൃത്താണ്. ഇപ്പോഴും സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന അവരുടെ പ്രശസ്തമായ ഒരു ചെറുകഥയാണ് St.Lucy’s Home for Girls Raised by Wolves. കഥ അക്ഷരാര്‍ത്ഥത്തില്‍ യുക്തിരഹിതമായ ഒരുതരം ഭ്രാന്തായി നമുക്കു തോന്നും. ചെന്നായകള്‍ മനുഷ്യക്കുട്ടികളെ വളര്‍ത്തിയതായി അത്യപൂര്‍വ്വമായ ചില സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. കമല എന്നും അമല എന്നും രണ്ടു പെണ്‍കുട്ടികളെ ജോസഫ് അമൃതോ ലാല്‍ സിങ് (Joseph Amirto Lal Sing) എന്ന വൈദികന്‍ 1920ല്‍ കണ്ടെത്തിയെന്നും അവരെ ചെന്നായ്ക്കള്‍ വളര്‍ത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു. 8 വയസ്സ് പ്രായമുള്ള കമലയെ യും 18 മാസം പ്രായമുള്ള അമൃതയെയും ഒരു ചെന്നായ ഗുഹയില്‍ നിന്നുമാണു കിട്ടിയതെന്നും അവര്‍ പുറം ലോകവുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടിയെന്നുമൊക്കെ ഈ വൈദികന്‍ വിവരിക്കുന്നു. എന്നാല്‍ കഥ വെറും തട്ടിപ്പാണെന്നാണ് ഇന്നു കരുതുന്നത്. ജെഎഎല്‍ സിങ്ങിന്റെ ഒരാളിന്റെ വിവരണമല്ലാതെ മറ്റൊരു തെളിവും ഈ കഥയ്ക്ക് ഇല്ല.
കമലയുടെയും അമൃതയുടെയും കഥ തട്ടിപ്പാണെങ്കിലും അല്ലെങ്കിലും പില്‍ക്കാലത്ത് മൃഗങ്ങള്‍ മനുഷ്യക്കുഞ്ഞുങ്ങളെ എടുത്തു വളര്‍ത്തുന്നതുമായി ബന്ധിപ്പിച്ച് നൂറുകണക്കിനു ചലച്ചിത്രങ്ങളുണ്ടായിട്ടുണ്ട്. ഈ പെണ്‍കുട്ടികളുടെ കഥ പുറത്തുവരുന്നതിനു മൂന്ന് ദശാബ്ദത്തിനും മുന്‍പാണല്ലോ റുഡ്‌യാര്‍ഡ് കിപ്ലിങ് മൗഗ്ലി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ലോകം മുഴുവന്‍ ചെന്നായ്ക്കള്‍ മനുഷ്യക്കുട്ടികളെ എടുത്തുവളര്‍ത്തും എന്നൊരു വിശ്വാസമുണ്ട്. അതിന് ഉപോദ്ബലകമായ തെളിവുകളൊന്നും എവിടെ നിന്നും കിട്ടിയിട്ടില്ലെങ്കിലും അങ്ങനെ മനുഷ്യര്‍ വിശ്വസിച്ചു പോരുന്നു.
മനുഷ്യര്‍ ചെന്നായ്ക്കളായി രൂപം പ്രാപിക്കുമെന്നും പകുതി മനുഷ്യരും പകുതി ചെന്നായ്ക്കളുമായ ഇവര്‍ക്കു മനുഷ്യക്കുട്ടികള്‍ ജനിക്കും എന്നുമൊരു നാടോടിക്കഥ ഇംഗ്ലീഷുകാരുടെ ഇടയിലുണ്ട്. ആ നാടോടിക്കഥയെ അടിസ്ഥാനപ്പെടുത്തിയാണ് കാരന്‍ റസല്‍ ‘ചെന്നായ വളര്‍ത്തിയ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ലൂസിയുടെ വീട്’ എന്ന കഥ എഴുതിയത്. ഇതിന്റെ ചലച്ചിത്ര രൂപാന്തരണവും ഗൂഗിളില്‍ ലഭ്യമാണ്. ഒരു കൂട്ടം പെണ്‍കുട്ടികള്‍ ഇങ്ങനെ ഈ ഓര്‍ഫനേജില്‍ വളരുകയും അവര്‍ മനുഷ്യാവസ്ഥകളുമായി ക്രമേണ പൊരുത്തപ്പെടുകയും ചെയ്യുന്നതാണ് കഥ. അതില്‍ ഏറ്റവും ഇളയ കുട്ടി മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി പെരുമാറുന്നതു മൂലം സംഘര്‍ഷമുണ്ടാവുകയും അതിനെ കന്യാസ്ത്രീകള്‍ അവിടെ നിന്നു മാറ്റിക്കൊണ്ടുപോവുകയും ചെയ്യുന്നു. യാതൊരു സാധ്യതയുമില്ലാത്ത ഈ കഥയെ യാഥാര്‍ത്ഥ്യ ബോധം ഉള്‍ക്കൊണ്ടു വായിച്ചാല്‍ വലിച്ചെറിയാനേ കഴിയൂ. നിത്യജീവിതത്തിലെ കഥകളൊക്കെ ഏതാണ്ടവസാനിച്ചു കഴിഞ്ഞിരിക്കുന്നതിനാല്‍ ഇത്തരം ഭ്രാന്ത കല്പനകളില്‍ അഭിരമിക്കാനാണ് മനുഷ്യന്റെ ശ്രമം. അങ്ങനെ ഒന്നായേ നമുക്ക് ഈ കഥയെ കാണാന്‍ കഴിയൂ.
അമേരിക്കന്‍ ചൈനീസ് എഴുത്തുകാരനാണ് കെന്‍ല്യൂ (Ken Liu). ചൈനയിലെ ലാന്‍ ഷ്യുവില്‍ ജനിച്ച കെന്‍ 11-ാം വയസ്സില്‍ അമേരിക്കയിലേ യ്ക്ക് കുടിയേറി. അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ചെറുകഥയാണ് കടലാസു മൃഗശാല, (The paper Managerie). അമേരിക്കന്‍ ചൈനീസ് ദമ്പതികള്‍ക്കു ജനിച്ച കുട്ടിയാണ് ജാക്ക്. കുട്ടിയായിരിക്കുമ്പോള്‍ ഒറിഗാമി പേപ്പര്‍ മൃഗങ്ങള്‍ക്കു ജീവന്‍ കൊടുക്കാനുള്ള അമ്മയുടെ മാന്ത്രിക ശക്തിയില്‍ അവന്‍ വളരെയധികം മോഹിപ്പിക്കപ്പെട്ടിരുന്നു. ഈ കടലാസുമൃഗങ്ങള്‍ അവനോടൊപ്പം കളിക്കുകയും പലപ്പോഴും അവനെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അമ്മയോടും തന്റെ ചൈനീസ് പാരമ്പര്യത്തോടും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായിരുന്നു ഈ പേപ്പര്‍ മൃഗങ്ങള്‍. പക്ഷേ മുതിര്‍ന്നപ്പോള്‍ തന്റെ കുടുംബവും ചുറ്റുമുള്ള അമേരിക്കന്‍ കുടുംബങ്ങളും തമ്മിലുള്ള വ്യത്യാസം അവന്‍ തിരിച്ചറിയാന്‍ തുടങ്ങി.
അമേരിക്കന്‍ രീതികളുമായി പൊരുത്തപ്പെടാനായി തന്റെ ചൈനീസ് പാരമ്പര്യം ഉപേക്ഷിക്കാന്‍ ജാക്ക് തീരുമാനിച്ചു. മാത്രവുമല്ല അമ്മയില്‍ നിന്നും കുറച്ച് അകന്നു നില്‍ക്കാനും അവന്‍ ശ്രമിച്ചു. അമ്മയാണല്ലോ ചൈനീസ് സംസ്‌കൃതിയുമായി തന്നെ ബന്ധിപ്പിക്കുന്ന കണ്ണി! ചൈനീസ് സംസാരിക്കുന്നത് അവന്‍ അവസാനിപ്പിച്ചു. ചൈനീസ് ആക്‌സെന്റിലുള്ള അമ്മയുടെ ഇംഗ്ലീഷ് ഉച്ചാരണത്തില്‍ അവന് ലജ്ജ തോന്നി. കാലം കഴിയുന്തോറും അമ്മയും മകനും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചു തുടങ്ങി. അമ്മയുടെ മരണശേഷം, അവര്‍ ചൈനീസ് ഭാഷയില്‍ അവനെഴുതിയ ഒരു കത്ത് ജാക്ക് കണ്ടെടുക്കുന്നു. അതില്‍നിന്ന് അമ്മയുടെ ദുരന്തപൂര്‍ണ്ണമായ ഭൂതകാലം മകനറിയുന്നു. സാംസ്‌കാരിക വിപ്ലവകാലത്ത് ചൈനയില്‍ സംഭവിച്ച കൊടുംക്രൂരതകളും അതിനെ തുടര്‍ന്നുള്ള അവരുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ കാരണവും ജാക്കിനു മനസ്സിലാകുന്നു. താന്‍ പലപ്പോഴും നിരസിച്ച അമ്മയുടെ സ്‌നേഹത്തിന്റെ ആഴം അയാളറിയുന്നു.
സംസ്‌കാരം വംശീയത, കുടിയേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലോകത്തു നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ ആഴത്തിലുള്ള വിശകലനമാണീക്കഥ. അതൊക്കെ നമുക്ക് അനുഭവവേദ്യമാക്കിത്തരാന്‍ കഥാകൃത്തിനു കഴിയുന്നുണ്ട്. ഉത്തരാധുനിക എഴുത്തിന്റെ ചില മാന്ത്രിക തലങ്ങള്‍ ഈ രചനയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ടെങ്കിലും മാതൃസ്‌നേഹം, സംസ്‌കാരാഭിനിവേശം, ഒറ്റപ്പെടല്‍ അങ്ങനെ വളരെയധികം വൈയക്തികമായ മനുഷ്യാവസ്ഥകളും കഥയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കഥകളുടെ പെരുവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോകാതെ ഇങ്ങനെ ചിലതുമുണ്ട് എന്ന് നമുക്ക് ആശ്വസിക്കാം.
മാതൃഭൂമിയുടെയും ഭാഷാപോഷിണിയുടെയും ഇപ്പോഴത്തെ ലക്കങ്ങള്‍ ചെറുകഥാ പതിപ്പുകളാണ് (മാതൃഭൂമി, ജനുവരി 18). ടി. പത്മനാഭന്റെ സത്യം ആര്‍ക്കറിയാം തുടങ്ങി ഹരിതസാവിത്രിയുടെ ചൂണ്ടുവിരല്‍ വരെ ഏഴ് കഥകള്‍. എന്നാല്‍ ഭാഷാപോഷിണിയില്‍ കഥയുടെ മേഖലയില്‍ കാര്യമായ പ്രാഗത്ഭ്യം തെളിയിച്ചിട്ടില്ലാത്ത പത്തുപേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാതൃഭൂമിയിലെ ആദ്യകഥ ചെറുകഥയുടെ കുലപതികളിലൊരാളായി കൊണ്ടാടപ്പെടുന്ന ടി.പത്‌നാഭന്റേതാണ്; ‘സത്യം ആര്‍ക്കറിയാം.’ പാലസ്തീനെക്കുറിച്ച് അവിടെ പോയിട്ടില്ലാത്ത ചെറുകഥാകൃത്ത് കഥയെഴുതുന്നതിനെ ന്യായീകരിച്ച് കഥ പോലെ എന്തോ എഴുതിയിരിക്കുകയാണ് ടി. പത്മനാഭന്‍. കേരളത്തിലെ എഴുത്തുകാര്‍ പൊതുവെ കാണിക്കുന്ന വ്യാജ മനുഷ്യസ്‌നേഹത്തെ ന്യായീകരിക്കുന്ന ഒന്ന്. ഒരു കഥയ്ക്കുവേണ്ട വികാസമൊന്നും ഈ രചനയ്ക്കില്ല.
പലസ്തീന്‍ തീര്‍ച്ചയായും നമ്മുടെ അന്വേഷണങ്ങളില്‍ വരേണ്ട ഒരിടമാണ്. കഥയോ കവിതയോ ഒക്കെ എഴുതിയിരുന്നുവെങ്കിലും അതു സത്യസന്ധമാകുമായിരുന്നു പണ്ട് യാസര്‍ അറഫാത്തിന്റെ കാലത്ത്. അന്ന് പലസ്തീന്‍ ജനത ദുരിതങ്ങള്‍ അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതിയെന്താണ്? ദശലക്ഷം കോടി ചെലവ് വരുന്ന വലിയ തുരങ്കങ്ങളും ബങ്കറുകളുമുണ്ടാക്കി മാരകായുധങ്ങള്‍ വാങ്ങിക്കൂട്ടി നിരപരാധികളായ ജൂതന്മാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊന്നൊടുക്കുന്ന ഹമാസ് ഭീകരരുടെ വിളഭൂമിയാണത്. അതു മനസ്സിലായിട്ടും മനസ്സിലായില്ലെന്നു നടിക്കുന്ന കേരളത്തിലെ വ്യാജ മനുഷ്യസ്‌നേഹികളെ ന്യായീകരിക്കാന്‍ ടി.പത്മനാഭന്‍ ശ്രമിച്ചാലും നടക്കില്ല. വൈകാതെ ഇത്തരം കാപട്യക്കാരെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കേരളം തയ്യാറെടുക്കുകയാണ്. കൂട്ടത്തില്‍പ്പെടാതെ നോക്കുന്നതു നല്ലത്.






















