സിപിഐ(എം) പയ്യന്നൂര്‍ ഏരിയ കമ്മിറ്റിക്കു കീഴില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളും അതിലെ പരാതിക്കാരനായ മുതിര്‍ന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിലെ പയ്യന്നൂരില്‍ നിന്ന് ഉയര്‍ന്നുവന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ സിപിഐ(എം)നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രക്തസാക്ഷി കുടുംബത്തെ സഹായിക്കാന്‍ പിരിച്ച പണം മുതല്‍ തിരഞ്ഞെടുപ്പ് ഫണ്ട് വരെ അടിച്ചുമാറ്റി എന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന്‍ നടത്തിയത്.
2016-ല്‍ കൊല്ലപ്പെട്ട സിപിഐ(എം) പ്രവര്‍ത്തകന്‍ സി.വി. ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി സമാഹരിച്ച ഫണ്ടില്‍ ക്രമക്കേട് നടന്നുവെന്ന പരാതി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്‍ ഏരിയ സെക്രട്ടറിയായിരുന്ന കാലത്താണ് ഈ ക്രമക്കേടുകള്‍ നടന്നതെന്നാണ് ആരോപണം.
ധനരാജിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാനും കടങ്ങള്‍ വീട്ടാനും സമാഹരിച്ച തുകയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അപഹരിച്ചെന്നും പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി ശേഖരിച്ച കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ കൃത്രിമം കാട്ടിയെന്നും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് പണം തട്ടിയെടുത്തു എന്നുമാണ് ആരോപണം.
പാര്‍ട്ടിക്കുള്ളില്‍ പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും മറിച്ച് ആരോപണവിധേയരെ സംരക്ഷിക്കാനാണ് നേതൃത്വം ശ്രമിച്ചതെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നു. ഈ വിഷയങ്ങള്‍ വിശദീകരിച്ചുകൊണ്ട് ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകം എഴുതുകയും അത് പുറത്തിറക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി 2026 ജനുവരി 26-ന് വി. കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയെ പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടി പയ്യന്നൂരിലെ സിപിഐ(എം) പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയത് ധാര്‍മ്മികമായ ചോദ്യങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. എന്നാല്‍ മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനവും നടത്തി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ വാഹനം അക്രമിക്കപ്പെട്ടു.
രക്തസാക്ഷി ഫണ്ട് പോലെവൈകാരികമായ ഒരു വിഷയത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നത് പ്രതിപക്ഷത്തിന് വലിയ ആയുധമായി മാറി. എംഎല്‍എ ടി.ഐ. മധുസൂദനന്‍ രാജിവെക്കണമെന്നും പോലീസ് അന്വേഷണം വേണമെന്നും കോണ്‍ഗ്രസ്സും ബിജെപിയും ആവശ്യപ്പെട്ടു കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വിവാദം സിപിഐഎമ്മിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണ കമ്മീഷനുകള്‍ ഫണ്ട് വെട്ടിപ്പില്‍ കാര്യമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ലെന്നും സാങ്കേതികമായ ചില പിഴവുകള്‍ മാത്രമാണ് സംഭവിച്ചതെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. എന്നാല്‍ പുറത്തുവരുന്ന കണക്കുകള്‍ ഈ വാദത്തെ ചോദ്യം ചെയ്യുന്നവയാണ്.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നുവീണ കാലം മുതല്‍ ഇങ്ങോട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു എന്നുള്ളത് ഏവര്‍ക്കും ബോധ്യമാവുകയുണ്ടായി. മുന്‍ പ് 54 രാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് അത് കേവലം നാലു രാജ്യങ്ങളായി ചുരുങ്ങിയിരിക്കുന്നു. ലോകത്തിന്റെ മൂന്നിലൊന്ന് വിസ്തൃതിയിലും കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലനിന്നിരുന്ന കാലഘട്ടം കടന്നുപോയിരിക്കുന്നു.
ലെനിനും സ്റ്റാലിനും മാവോയും അടക്കമുള്ള ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പറഞ്ഞതെല്ലാം പൊളിയായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പരാജയം ആയിരുന്നു എന്നും മനസ്സിലായതോടെ ബൗദ്ധികമായ നേതൃത്വം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. അതോടെ ധാര്‍മികതയും കുറ്റിയറ്റുപോയി. സുശക്തമായ ട്രേഡ് യൂണിയനുകളുടെ അടിത്തറയില്‍ കെട്ടിപ്പടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരത്തിലിരുന്ന സ്ഥലങ്ങളിലൊക്കെ അധികാരപ്രമത്തതയും മൂല്യച്യുതിയും നേതൃത്വത്തെ പിടികൂടി.
അധികാരം കയ്യിലുള്ളതുകൊണ്ട് മര്‍ദ്ദന ഉപകരണങ്ങളായ പട്ടാളവും പോലീസും അവര്‍ക്ക് യഥേഷ്ടം ഉപയോഗിക്കാം എന്നായി. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അടിമുടി അഴിമതിയിലാണ്ടു പോവാനുള്ള പ്രധാനകാരണം അധികാരപ്രമത്തതയായിരുന്നു.
മഹാഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെയും ഭരണാധികാരികള്‍ അമേരിക്ക അടക്കമുള്ള മുതലാളിത്ത രാജ്യങ്ങളിലെ പതിവ് സന്ദര്‍ശകരാവുകയും മുതലാളിത്ത സാമ്രാജ്യത്വ ശക്തികളുടെ കയ്യില്‍ അഴിമതി പണം കാത്തുസൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു എന്നുള്ളത് പരസ്യമായ രഹസ്യമാണ്.
കമ്മ്യൂണിസ്റ്റ് സഖാക്കള്‍ എന്ന അണികള്‍ സമരരംഗത്ത് രക്തസാക്ഷികള്‍ ആകുമ്പോള്‍ നേതാക്കളുടെ മക്കള്‍ മുതലാളിത്ത രാജ്യങ്ങളില്‍ കുത്തക മുതലാളിമാരായി മാറുകയായിരുന്നു. ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടി മുതല്‍ മുടി വരെ ആവേശിച്ചു കഴിഞ്ഞിരിക്കുന്നു.
അഴിമതി എന്നത് ഒരു പ്രത്യയശാസ്ത്രമായിട്ടും അലങ്കാരമായിട്ടും ആടയാഭരണങ്ങളെ പോലെ അണിഞ്ഞു നടക്കുന്ന വികൃത രൂപങ്ങളായി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വേഷം കെട്ടുകയാണ്.കാല്‍നൂറ്റാണ്ടും അരനൂറ്റാണ്ടും അതിനു മുകളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അന്ധമായി വിശ്വസിച്ച് അതിനായി ജീവിതം സമര്‍പ്പിച്ച ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ കുഞ്ഞിക്കൃഷ്ണനെ പോലെ പൊട്ടിത്തെറിക്കാന്‍ നിര്‍ബന്ധിതമാകുന്നു.
കുഞ്ഞിക്കൃഷ്ണന്‍ തിരികൊളുത്തിയിരിക്കുന്നത് ഒരു വെടിക്കെട്ടിനാണ് എന്ന് മനസ്സിലാക്കാം. ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങളെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൊള്ളയടിച്ച് പാവങ്ങളെ പെരുവഴിയില്‍ ആക്കിയിരിക്കുന്നത്.
കാര്‍ഷിക മേഖലയെയും സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളെയും അട്ടിമറിച്ചു കഴിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, സംസ്ഥാന ഭരണാധികാരവും, അധികാരത്തിന്റെ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് സ്വന്തം സഖാക്കളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് വരട്ടു തത്വവാദങ്ങളില്‍ അണികള്‍ക്ക് വിശ്വാസമില്ലെങ്കിലും സംഘടനാ സംവിധാനത്തെ ഭയക്കുന്ന അവര്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി കമ്മ്യൂണിസ്റ്റ് അടിമകളുടെ വേഷം കെട്ടേണ്ടി വന്നിരിക്കുകയാണ്.
സഹനത്തിന്റെയും ആത്മസംഘര്‍ഷത്തിന്റെയും ലജ്ജയുടെയും അഭിമാനക്ഷതത്തിന്റെയും നെല്ലിപ്പടി വരെ എത്തിയ ചിലര്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ആദര്‍ശവും നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് തമ്മിലടിക്കുകയാണ്. കമ്മ്യൂണിസ്റ്റ് യുഗത്തിന്റെ അന്ത്യം അടുത്തിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്.





















