മൂന്നാം ദിവസം രണ്ടാമത്തെ കഥ ‘അംബരീക്ഷചരിത’മായിരുന്നു. അതില്‍ മഹാരാജാവ് അംബരീക്ഷനായി അരങ്ങത്ത് വന്ന് അഭിനയപാടവം കൊണ്ട് കഥകളി പ്രേമികളെ ആനന്ദതുന്തിലരാക്കിയ മഹാനടനായിരുന്നു പള്ളിപ്പുറം ഗോപാല്‍ നായര്‍ ആശാന്‍. മന്ത്രിയായി രംഗത്ത് വന്ന നടനെ പറ്റി വ്യക്തമായ അറിവില്ല. അംബരീക്ഷനെ ആക്രമിക്കാനായി വിദേശത്ത് നിന്ന് യവനന്മാരെ ശത്രുക്കള്‍ ക്ഷണിച്ചുവരുത്തുന്ന കഥ ഭാഗവതത്തിലുണ്ട്. അന്നത്തെക്കാലത്ത് അത് ‘മേത്തനും തങ്ങളും’ എന്നാണ് അരങ്ങില്‍ ആടിയിരുന്നത്. ഇസ്ലാം മതം ഉണ്ടായിട്ട് ആയിരത്തിനാനൂറ്റമ്പത് വര്‍ഷമേയായുള്ളൂ. പിന്നെ ഇങ്ങിനെ ഒരു രംഗം കഥകളി അരങ്ങിന് കൂടുതല്‍ മിഴിവേകാന്‍ ഉണ്ടാക്കിയതായിരിക്കണം. ഇപ്പോള്‍ ഇങ്ങനെ ഒരു രംഗം അരങ്ങില്‍ ആടുമ്പോള്‍ അത് ‘യവനന്മാര്‍’ എന്നാണ് പറയുന്നത്. മതേതരത്വത്തിന് അപകടം വരുമെന്ന് കരുതി ആരെങ്കിലും കേസ് കൊടുത്തിരിക്കാം. ആ കാലത്തെ കളിയെപ്പറ്റി ഒന്ന് വിശദീകരിക്കാം. അരങ്ങില്‍ ആ രംഗം വരുമ്പോള്‍ സാധാരണ കഥകളി പാട്ടിന്റെ ശൈലിയില്‍ കുറച്ച് മാറ്റം വരും. മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ ഉള്‍പ്പെടുത്തി, ‘അള്ളോ, അള്ളോ’ എന്ന വിളികളോടെയാണ് പാട്ട് പുരോഗമിക്കുക. ക്ഷേത്രത്തിന്റെ പടിഞ്ഞാറു നിന്നും, തലയില്‍ ഉറുമാലും കൈലിമുണ്ടും, പച്ച ബെല്‍ട്ടും കെട്ടി, അരയില്‍ കത്തി തിരുകിയ മേത്തന്മാര്‍, മേല്‍വേഷമായി ബനിയനായിരുന്നു, അറേബ്യയില്‍ നിന്നു വരുന്ന തങ്ങളെ രണ്ടു വരിയായി നിന്ന് എഴുന്നള്ളിച്ച് അരങ്ങിലേക്ക് ആനയിക്കുന്നു. തങ്ങള്‍ നടുക്ക് പീഠത്തിലിരിക്കുമ്പോള്‍, ചുറ്റും കൂടി ‘ദഫ്മുട്ട്’ പോലെ നൃത്തം ചവിട്ടുന്നു. ഇതില്‍ തങ്ങളായി രംഗത്ത് വരുന്നത് ‘വെച്ചൂര്‍ രാമന്‍പിള്ളയാശാനാണ്.’ തങ്ങള്‍മാരുടെ പോലെ തലക്കെട്ടും, അറബിവേഷമായ കന്തുരയും ധരിച്ച് കയ്യിലെ വാള്‍ ഇരുകയ്യിലുമായി ഉയര്‍ത്തിപ്പിടിച്ച് സ്വതവെ വലിയ കണ്ണുകള്‍ മിഴിച്ച്, അനുയായികളെ പ്രോത്സാഹിപ്പിക്കുന്ന രംഗം ഇന്നും ഓര്‍മ്മയിലുണ്ട്. ഏകദേശം ഒരു മണിക്കൂര്‍ ഇവരുടെ ആട്ടം തുടരുമ്പോള്‍ അംബരീക്ഷന്‍ രംഗത്ത് വന്ന്, യുദ്ധം ചെയ്ത് മേത്തനെയും തങ്ങളെയും നിഗ്രഹിക്കുന്നു. ഇപ്പോഴും അംബരീക്ഷചരിതം സമ്പൂര്‍ണ്ണമായി ആടുമ്പോള്‍ ‘യവനന്മാര്‍’ എന്ന് പേരുമാറ്റി അവതരിപ്പിക്കാറുണ്ട്. അതിനുശേഷം അംബരീക്ഷന്റെ ഏകാദശിവ്രതം നോക്കലും, ദുര്‍വ്വാസാവിന്റെ വരവും, ഭോജനത്തിന് മുമ്പായി സ്‌നാനം ചെയ്യാന്‍ പോകുന്ന ദുര്‍വ്വാസാവ് മനഃപൂര്‍വ്വം താമസിക്കുന്നതും, അംബരീക്ഷന്‍ മഹര്‍ഷിയെ കാണാതെ ഭക്ഷണം കഴിക്കുമ്പോള്‍, കോപാവേശത്തില്‍ ദുര്‍വ്വാസാവ് അരങ്ങില്‍ പ്രത്യക്ഷപ്പെടുന്നതും കോപം കൊണ്ട് വിറച്ച ദുര്‍വ്വാസാവ് കൃതിയെന്ന ഒരു പൈശാചിക സത്വത്തിനെ തന്റെ മുടിയിഴകള്‍ നിലത്തടിച്ച് സൃഷ്ടിച്ച്, അംബരീക്ഷനെ നിഗ്രഹിക്കാന്‍ അയക്കുന്നതും, വിഷ്ണുഭക്തനും, സാത്വികനുമായ രാജര്‍ഷി അംബരീക്ഷന്‍ വിഷ്ണുവിനെ പ്രാര്‍ത്ഥിച്ച ഉടന്‍ തന്നെ സുദര്‍ശനചക്രം പ്രത്യക്ഷപ്പെടുന്നതും ഒരു കാഴ്ചതന്നെയാണ്. ഞാന്‍ കണ്ട കഥകളിയിലെ ഏറ്റവും ഉജ്ജ്വലമായ വേഷം ആയിരുന്നു കൃഷ്ണന്‍ നായര്‍ ആശാന്റെ ദുര്‍വ്വാസാവ്. പിന്നീട് ഇതുപോലെ അഭിനയ കലയുടെ സര്‍വ്വജ്ഞപീഠം കയറിയ ഒരു വേഷം പത്ത് വര്‍ഷം മുമ്പ് വൃശ്ചികോത്സവത്തിനാണ് കാണാന്‍ കഴിഞ്ഞത്. ഇന്ന് കത്തിവേഷത്തില്‍ മുടിച്ചൂടാമന്നനായ ‘സദനം ഡോ. കൃഷ്ണന്‍ കുട്ടിയാശാന്റെ’ രാജസൂയത്തിലെ (വടക്കന്‍) കത്തിവേഷം ശിശുപാലനാണ്. അഹങ്കാരത്തിന്റെ കൊടുമുടിയിലേക്ക്, ശ്രീകൃഷ്ണനെ അസഭ്യവര്‍ഷം കൊണ്ട് അധിക്ഷേപിച്ച് പടവുകള്‍ കയറി, അവസാനം സുദര്‍ശനം കൊണ്ട് മരണം ഉറപ്പാകുമ്പോള്‍ മഹാവിഷ്ണുവിന്റെ വിരാട് രൂപം കണ്ട് കയറിയ പോലെ തന്നെ അഹങ്കാരം ഒന്നൊന്നായി ഇറങ്ങി മരിച്ചു വീഴുന്ന അഭിനയം അത്യുജ്ജ്വലമായി അദ്ദേഹം അരങ്ങില്‍ ആടി.
കഥകളിയില്‍ എനിക്കുണ്ടായ രസകരമായ അനുഭവവും വിവരിക്കാം. നേരം വെളുപ്പാന്‍ കാലത്ത് മൂന്നുമണി കഴിഞ്ഞു. സുദര്‍ശനം പിന്നാലെ വരുന്നതുകണ്ട് രക്ഷപ്പെടാന്‍ ദുര്‍വ്വാസാവ് ജനക്കൂട്ടത്തിനുള്ളില്‍ കൂടി ഓടുന്നതും, മറവില്‍ എവിടെയെങ്കിലും ഒളിക്കുന്നതും, സുദര്‍ശനം അവിടെ എത്തുന്നതും രസകരമായ രംഗങ്ങളാണ്. ക്ഷേത്രത്തിന്റെ കിഴക്കുനിന്നു ദുര്‍വ്വാസാവും സുദര്‍ശനവും പടിഞ്ഞാറെ നടയുടെ അവിടെ നിന്നും ചുറ്റിവളഞ്ഞ് വരികയാണ്. ഞാന്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള നടപ്പുരയുടെ വലിയതൂണിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് തൂണിന് പിന്നില്‍ നിന്ന് ദുര്‍വ്വാസാവ് എന്റെ മുമ്പിലെത്തി, ഉടന്‍ സുദര്‍ശനവും അവിടെയെത്തി. ബാലനായ എന്നെ കണ്ട സുദര്‍ശനം, കയ്യിലുള്ള പന്തം മുമ്പില്‍ കാണിച്ച്, ഉഗ്രമായി അലറി, ഭയാനകമായ ഒരു രംഗം അവിടെ ഉണ്ടാക്കി. പെട്ടെന്ന് ഉണ്ടായ നടുക്കത്തില്‍ നിന്നും മോചനം നേടാന്‍ കുറെ താമസമെടുത്തു. ഗുരുവെച്ചൂര്‍ രാമന്‍പിള്ളയുടെ ശിഷ്യനായ വേങ്ങുര്‍ രാമകൃഷ്ണന്‍ ചുവന്ന താടിവേഷങ്ങളില്‍ പ്രസിദ്ധനായിരുന്നു. അദ്ദേഹം നല്ലൊരു നാടകനടനും കൂടിയായിരുന്നു എന്ന് പിന്നീട് അറിഞ്ഞു. നാടകീയമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നത് അദ്ദേഹത്തിന്റെ നേരംപോക്കുകള്‍ ആയിരുന്നു.
1955ല്‍ ഉത്സവക്കളിക്ക് കൃഷ്ണന്‍ നായര്‍ ആശാന്റെ ഗുരുവായിരുന്ന ഗുരുകുഞ്ചുക്കുറുപ്പ് ആശാന്റെ കീചകന്‍ കാണുവാന്‍ ഭാഗ്യം സിദ്ധിച്ചു. അന്നു തന്നെ അദ്ദേഹം പ്രായാധിക്യത്താല്‍ ക്ഷീണിതനായിരുന്നു. തൃപ്പൂണിത്തുറയിലെ കഥകളിപ്രേമികള്‍ ഇളമന ഹരിമാഷെ കൊണ്ട് കൃഷ്ണന്‍ നായര്‍ ആശാന്‍ മുഖാന്തിരം അഭ്യര്‍ത്ഥിച്ചതിനാല്‍ ആണ് ഗുരുകുഞ്ചുക്കുറുപ്പ് അരങ്ങിലെത്താന്‍ തയ്യാറായത്. അദ്ദേഹം സന്താനഗോപാലത്തിലെ ബ്രാഹ്മണന്‍ പോലുള്ള മിനുക്ക് വേഷങ്ങള്‍ കെട്ടി കൂടുതല്‍ വിശ്രമത്തിലായിരുന്നു. സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ചെറിയച്ഛനായ അദ്ദേഹം തെക്കന്‍ ചിട്ടയിലും വടക്കന്‍ചിട്ടയിലും അഭ്യാസം നടത്തിയ വ്യക്തിയായിരുന്നു. ആദ്യം മഹാകവി വളളത്തോള്‍ കലാമണ്ഡലത്തിലെ പ്രഥമ ഗുരുവായി തിരഞ്ഞെടുക്കാന്‍ ഉദ്ദേശിച്ചത്, ‘കീചകപ്പണിക്കര്‍’ എന്ന പേരില്‍ പ്രസിദ്ധനായ കാവുങ്കല്‍ വലിയ ശങ്കരന്‍ കുട്ടിപ്പണിക്കര്‍ എന്ന നടനെയാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ കൊച്ചി രാജ്യത്ത് അദ്ദേഹത്തിന് കഥകളി നടത്താന്‍ അനുവാദം നിഷേധിച്ചു. മറ്റൊരു പ്രസിദ്ധനടനായ പട്ടിക്കാം തൊടി രാവുണ്ണിമേനോന്‍ വള്ളത്തോളുമായി നീരസത്തിലും ആയിരുന്നു. അങ്ങിനെയാണ് കുഞ്ചുക്കുറുപ്പ് ആശാന്‍ കലാമണ്ഡലത്തിലെ ആശാനായി വന്നത്. അന്ന് കണ്ട ഗുരു കുഞ്ചുക്കുറപ്പാശാന്റെ കീചക വേഷത്തിന്റെ തിരനോട്ടത്തിലെ ഗാംഭീര്യവും, ആട്ടത്തിലെ വശ്യതയും ഏതൊരു കഥകളി പ്രേമിയേയും ഹര്‍ഷപുളകിതനാക്കും. കീചകവധം കഴിഞ്ഞ്, ആശാന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. അന്ന് വലലനായത് കൃഷ്ണന്‍ നായര്‍ ആശാനാണ്. അദ്ദേഹവും, കൃഷ്ണന്‍കുട്ടി പുതുവാള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചേര്‍ന്ന് കുറുപ്പാശാനെ താങ്ങിയെടുത്ത് കൊണ്ടുപോയി. പിന്നീട് കീചകവേഷത്തിന്റെ നടനചാതുര്യം കാണുവാന്‍ കഴിഞ്ഞത് 1970ലെ രാമന്‍ കുട്ടി നായര്‍ ആശാന്റെ കീചകനിലാണ്. അന്ന് സമ്പൂര്‍ണ്ണ കീചകവധം ആയിരുന്നു അരങ്ങില്‍ ആടിയത്. അതില്‍ മല്ലനും വലലനും തമ്മിലുള്ള മല്ലയുദ്ധം അതിഗംഭീരമായി. മല്ലനായി കരുണാകരന്‍ നായര്‍ ആശാനും, വലലനായി കൃഷ്ണന്‍ നായര്‍ ആശാനുമായിരുന്നു അരങ്ങില്‍. ഒരു കാലത്ത് വടക്കെ മലബാറില്‍ പ്രസിദ്ധമായിരുന്ന കല്ലുവഴിച്ചിട്ട (കടത്തനാടന്‍ ചിട്ട) അറിയുന്നവര്‍ക്കെ അത് ഫലപ്രദമായി അരങ്ങില്‍ ആടാന്‍ കഴിയുള്ളൂ. മറ്റുള്ള അഭ്യാസമുറകളെ അപേക്ഷിച്ച് ദേഹത്തിലെ ഓരോ അംഗവും ചലനാത്മകമാക്കാന്‍ കഴിയുന്ന അഭ്യാസമുറയാണ്. മെയ്യ് കണ്ണാവുകയെന്ന് കളരി ഭാഷയില്‍ പറയും. ഗുരു അമ്പു പണിക്കര്‍, ഗുരുചന്തു പണിക്കര്‍, പടിക്കാംതൊടി രാവുണ്ണി മേനോന്റെ ഗുരുവായ കുയില്‍പ്പടി ഇട്ടരാരിച്ച മേനോന്‍, പടിക്കാം തൊടി ആശാന്റെ സമകാലികനും എന്നാല്‍ ശിഷ്യനുമായ തേക്കിന്‍ കാട്ടില്‍ രാവുണ്ണി നായര്‍ ആശാന്‍ (സദനം കൃഷ്ണന്‍ കുട്ടിയാശാന്റെ ആദ്യ ഗുരു) ഇവര്‍ക്കെല്ലാം അറിയാം. മല്ലയുദ്ധ പ്രവീണരായിരുന്ന കിങ്ങ് കോത്ത് – ദാരാസിംഗ് മാരുടെ മല്ലയുദ്ധം പോലെ കാണികളെ ഹരം കൊള്ളിച്ചു.
പള്ളിപ്പുറത്തിന്റെ ദുര്യോധനന്‍, കുടമാളൂരിന്റെ പാഞ്ചാലി, ചമ്പക്കുളത്തിന്റെ ദുശ്ശാസനന്‍, മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ശ്രീകൃഷ്ണന്‍, എന്നീ മഹാരഥന്മാരുടെ ദുര്യോധനവധവും കാണാന്‍ ഭാഗ്യമുണ്ടായി. മാങ്കുളം തിരുമേനിയുടെ ശ്രീകൃഷ്ണന്‍ കേരളത്തിലെങ്ങും പ്രസിദ്ധമായിരുന്നു. അണിയറയില്‍ കൃഷ്ണന്റെ വേഷം ഒരുങ്ങിയാല്‍ അരങ്ങിലേക്ക് പോകുന്നതിനു മുമ്പ് കൃഷ്ണന്‍ നായരാശാന്‍ തൊഴുത് വന്ദിക്കും. അണിയറയില്‍ നില്‍ക്കുന്ന കാണികളോട് അദ്ദേഹം പറയും ”ഇപ്പോള്‍ മാങ്കുളം തിരുമേനിയല്ല നിങ്ങളുടെ മുമ്പില്‍ സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണനാണ്” എന്ന്. മാങ്കുളം തിരുമേനിയുടെ രുഗ്മാംഗദ ചരിതത്തില്‍ രുഗ്മാംഗദന്‍, ഉത്തരാസ്വയംവരത്തിലെ ബൃഹന്നള എന്നീ വേഷങ്ങള്‍ കണ്ടിട്ടുണ്ട്. ഉത്തരാസ്വയംവരത്തില്‍ ഹരിപ്പാട് രാംകൃഷ്ണപിള്ളയുടെ വലലനും കണ്ടിട്ടുണ്ട്. വെച്ചൂര്‍ ആശാന്റെ ‘ബാലി വിജയ’ത്തിലെ ബാലി പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ പ്രഹ്ലാദ ചരിതത്തിലെ നരസിംഹം വളരെപ്പേരുകേട്ട വേഷമാണ്, എന്നാല്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.
(തുടരും)





















