മാറാട് കലാപവും ബാബറി മസ്ജിദും രണ്ടു വിഷയമാണ്. മാറാട് കലാപം എല്ലാവരും മറന്നു തുടങ്ങിയ കാര്യമാണ്. അത് വീണ്ടും പറഞ്ഞ് മനുഷ്യമനസ്സ് വേദനിപ്പിക്കരുത്.
-കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുക്കാരി തങ്ങള്മാറാട് കലാപം വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് ഭൂരിപക്ഷത്തിന്റെ മനസ്സിലെ മുറിവില്‍ മുളക്പുരട്ടുന്നതിന് തുല്യമാണ്. ഇത് പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല.
-കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രമേശ് ചെന്നിത്തലമാറാട് സംഭവം ആളുകള്‍ മറന്നതാണ്. അത് ഓര്‍മ്മിപ്പിക്കേണ്ട.
സമസ്ത നേതാക്കള്‍ അവരുടെ നൂറാം വാര്‍ഷിക യാത്രയില്‍ പ്രസംഗിച്ചത്ജനങ്ങള് മറന്ന മാറാടിനെ ഇനി ചര്‍ച്ച ചെയ്യുന്നത് ശരിയല്ല.
-കുഞ്ഞാലിക്കുട്ടിഗുജറാത്ത് കലാപത്തെ ഓര്‍മ്മിക്കാം, ബാബരി കെട്ടിടത്തെ ഓര്‍മ്മിക്കാം, മാറാടിനെ മാത്രം ഓര്‍മ്മിക്കാന്‍ പാടില്ല എന്ന് ഈ മുസ്ലിം സമുദായ നേതാക്കളും ലീഗ് നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളും വിലക്കുന്നത് എന്തുകൊണ്ട്?
ഈ ചോദ്യത്തോടൊപ്പം മറ്റൊരു വലിയ ചോദ്യചിഹ്നം കൂടി കേരള ജനതയെ തുറിച്ച നോക്കുന്നുണ്ട്. കേരളം ബംഗ്ലാദേശ് ആയി മാറണോ എന്നതാണാ ചോദ്യം. വിസ്മയങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബഹുഭൂരിപക്ഷത്തോടെ കേരളം ഭരിക്കും എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ വി.ഡി സതീശന്‍ തന്റെ മുന്നണിയിലെ സഖ്യകക്ഷിയായി ആനയിച്ചു കൊണ്ടുവരുകയും മതരാഷ്ട്രവാദം ഉപേക്ഷിച്ച കക്ഷി എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്ത ജമാഅത്തെ ഇസ്ലാമി സ്വപ്‌നം കാണുന്ന ഇസ്ലാമിക രാഷ്ട്രത്തിലേക്കാണോ അദ്ദേഹം കേരളജനതയെ പച്ചപ്പരവതാനി വിരിച്ച് സ്വീകരിക്കുന്നത്? ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പരസ്യമായി പറഞ്ഞത് ഇസ്ലാമിക രാഷ്ട്രവും ഇസ്ലാമിക ഭരണവും എന്ന ലക്ഷ്യം തങ്ങള്‍ കൈവിട്ടിട്ടില്ലെന്നാണ്. ഇത് വിവാദമായപ്പോള്‍ കാരക്കുന്ന് ഇതിനെ ന്യായീകരിച്ചുകൊണ്ട് ഒന്നുകൂടി ഉറപ്പിച്ചു പറയുകയും മുസ്ലീങ്ങളോട് ശക്തമായി ചോദിക്കുകയും ചെയ്തു – ഒരു സത്യവിശ്വാസിക്ക് എങ്ങനെയാണ് ഇസ്ലാമിക ഭരണത്തെ തള്ളിപ്പറയാന്‍ കഴിയുക എന്ന്.. മുപ്പതു വര്‍ഷം മുമ്പ് 1984 -ല്‍ , ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് രൂപം കൊണ്ടതും പിന്നീട് അത് തള്ളിപ്പറഞ്ഞതുമായ സിമി ”ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” എന്ന പ്രഖ്യാപനം നടത്തിയപ്പോള്‍ സ്പഷ്ടമായി പറഞ്ഞത് ഇതേ കാര്യം തന്നെയാണ്. ”മനുഷ്യ വിമോചനത്തിന്റെ പ്രത്യയശാസ്ത്രമായ ഇസ്ലാം ഇന്ത്യന്‍ ജനതയുടെ ശ്വാശ്വതമോചനത്തിന് ആധാരമായി വര്‍ത്തിക്കാന്‍ പ്രാപ്തമാണെന്ന് സിമി വിനയപൂര്‍വ്വം ദൃഢമായി വിശ്വസിക്കുന്നു. ബുദ്ധിയുടെയും വിവേകത്തിന്റെയും ചരിത്രത്തിന്റെയും പാഠമായും ആദര്‍ശപരമായ ബാധ്യതയായും സര്‍വ്വമുസ്ലിങ്ങള്‍ക്കും ഈ നിലപാട് മാത്രമേ സ്വീകരിക്കാനാവൂ” (സിമിയുടെ വിവേകം മാസിക 1985 ഡിസംബര്‍ ലക്കത്തിലെ ലേഖനം). മുഹമ്മദ് യൂനസ് എന്ന പാവയെ പ്രധാനമന്ത്രിക്കസേരയില്‍ ഇരുത്തി ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശില്‍ നടത്തുന്ന കൊടും ക്രൂരതകള്‍ നിത്യേന വാര്‍ത്തയായി വരുന്നു. ഹിന്ദുക്കളെ പരസ്യമായി തല്ലിക്കൊല്ലുന്നു. വീടുകള്‍ തീയിടുന്നു. ഭാരത നയതന്ത്ര കാര്യാലയത്തിലെ ജീവനക്കാരുടെ കുടുംബങ്ങളെ രാജ്യം തിരിച്ചു വിളിച്ചിരിക്കുന്നു. പച്ചയായ ഹിന്ദു വംശഹത്യയാണ് ബംഗ്ലാദേശില്‍ നടക്കുന്നത്. ഇതിന്റെ ചെറിയ സാമ്പിളാണ് 2003-ല്‍ മാറാട്ട് കണ്ടത്. മാറാട് ഹിന്ദുവംശഹത്യയുടെ ആസൂത്രകരായ ലീഗും ജമാഅത്തെയും ഭരണത്തില്‍ വന്നാല്‍ കേരളം ഹിന്ദു കൂട്ടക്കുരുതി നടക്കുന്ന ബംഗ്ലാദേശായി മാറുമോ? കാരക്കുന്ന് സ്പഷ്ടമായി പറഞ്ഞതും മുപ്പതു വര്‍ഷം മുമ്പുതന്നെ സിമി ചുമരില്‍ എഴുതി കേരളമേ തയ്യാറായി ക്കോളൂ എന്ന് മുന്നറിയിപ്പു തന്നതും ഇതേ കാര്യമാണ്. ഇതേ കാഴ്ചപ്പാടിലാണ് മുസ്ലിം സമുദായ നേതാക്കള്‍ മാറാടിനെ ഓര്‍മ്മിപ്പിക്കരുത് എന്ന് നിഷ്‌ക്കര്‍ഷിക്കുന്നതും. മാറാടിനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ പുറത്തു വരിക ആന്റണിയും കുഞ്ഞാലിക്കുട്ടിയും മാര്‍ക്‌സിസ്റ്റ് നേതാക്കളും ഒറ്റക്കെട്ടായി നിന്ന് അട്ടിമറിച്ച സി.ബി.ഐ. അന്വേഷണത്തെയാണ്; വന്‍ ഹവാലപണം ഇറക്കി ഹിന്ദു കൂട്ടക്കൊലക്ക് ആയുധങ്ങള്‍ എത്തിച്ചതും ഗുഢാലോചന നടത്തിയതും പള്ളികള്‍ ആയുധപ്പുരയാക്കിയതും പോലീസിനെ ഉപയോഗിച്ച് കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയതും എല്ലാം മറക്കണമെന്നാണ് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
2003 ജൂണ്‍ 7-ലെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഴുതി: ”മാറാട് സംഭവത്തില്‍ പിടിയിലായ ഒരാളിന്റെ ബാങ്ക് അക്കൗണ്ടില്‍ വിദേശത്തുനിന്ന് വന്‍തുക വന്നതായും അതിലൊരു ഭാഗം ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഒരു സഹകരണ സംഘത്തിലാണ് വന്‍ തുക പ്രതികളില്‍ ഒരാള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയത്. ഈ തുകയില്‍ ഒരു ഭാഗം ആയുധങ്ങള്‍ വാങ്ങാനും മറ്റു സന്നാഹങ്ങള്‍ക്കുമായി ചെലവഴിച്ചതായി കരുതുന്നു.”
തുടക്കത്തില്‍ ഈ രീതിയിലായിരുന്നു പ്രത്യേക അന്വേഷക സംഘത്തിന്റെ അന്വേഷണം. ”പിടിയിലായ മുഹമ്മദ് നാഫി, സക്കീര്‍ എന്നിവര്‍ക്ക് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ട്. ഗൂഢാലോചനയില്‍ മുഖ്യ പങ്ക് വഹിച്ച നാഫിക്ക് അന്തര്‍ സംസ്ഥാന തീവ്രവാദിസംഘടനകളുമായി ബന്ധമുണ്ട്. മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലായി ഇയാള്‍ സ്റ്റഡി ക്ലാസ്സുകള്‍ നടത്തിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ നന്നായി ചോദ്യം ചെയ്താല്‍ വ്യക്തമായ വിവരം കിട്ടുമെന്നാണ് സൂചന.” ഇവിടം മുതല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം താളം തെറ്റി എന്ന് പോലീസിലെ വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ലീഗിനെ രക്ഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇടപെട്ടു എന്നാണ് വാര്‍ത്ത. മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റിയില്‍ പോലീസ് അന്വേഷണം വിമര്‍ശന വിധേയമായി. മാറാട് സന്ദര്‍ശിച്ച ആന്റണി ഉറപ്പു നല്‍കിയത് പോലീസ് മുഖം നോക്കാതെ അന്വേഷണം നടത്തും എന്നാണ്. എന്നാല്‍ മാറാട്ടെ പള്ളിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചതിനെ തുടര്‍ന്ന് ലീഗ് പ്രതിഷേധിക്കുകയും ആന്റണി പാണക്കാട്ടേക്ക് ഓടിയെത്തി തങ്ങളെ കാണുകയും ചെയ്തു. ഇതോടെ അന്വേഷണം വഴി തെറ്റി എന്നാണ് പത്രവാര്‍ത്ത.
കൂട്ടക്കൊലക്ക് ഇരയായവരുടെ ബന്ധുക്കളും അരയ സമാജവും ഹിന്ദു സംഘടനകളും ഉന്നയിച്ച മുഖ്യ ആവശ്യം സി.ബി.ഐ. അന്വേഷണം വേണമെന്നാണ്. ഈ ആവശ്യം ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന പോലീസ് ഓഫീസറായിരുന്ന മഹേഷ്‌കുമാര്‍ സിംഗ്ല വിളിക്കാതെ കോടതിയിലെത്തി പോലീസ് അന്വേഷണം നിഷ്പക്ഷമായി നടക്കുന്നു എന്ന് റിപ്പോര്‍ട്ടു ചെയ്തതോടെയാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കോടതി തീരുമാനിച്ചത്. അതിനുള്ള നാടകം കളിച്ചത് ആന്റണിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ്. സമാധാന ചര്‍ച്ച വഴിമുട്ടിയത് സി. ബി.ഐ. അന്വേഷണത്തെ എന്തുവന്നാലും അംഗീകരിക്കില്ല എന്ന കുഞ്ഞാലിക്കുട്ടിയുടെ പിടിവാശിക്കുമുമ്പിലാണ്. ഇതു സംബന്ധിച്ച് പത്രപ്രവര്‍ത്തകനായ എന്‍.പി.രാജേന്ദ്രന്‍ മാറാട് അന്വേഷണ കമ്മീഷനു മുമ്പില്‍ പറഞ്ഞതിങ്ങനെയാണ്: സി.ബി.ഐ. അന്വേഷണം ഒഴിവാക്കുക എന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സിംഗിള്‍ പോയിന്റ് അജണ്ടയാണ് അവസാനം വിജയിച്ചത്. കുഞ്ഞാലിക്കുട്ടി പറഞ്ഞത് ‘മുസ്ലിംലീഗിന്റെ നിലപാട് നിങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടാവുമല്ലോ സി.ബി.ഐ. അന്വേഷണം നടത്താന്‍ കഴിയില്ല’ എന്നാണ്. ‘സി.ബി.ഐ വന്നാല്‍ ഞങ്ങളൊക്കെ അകത്തുപോകേണ്ടി വരും’ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
മുസ്ലിംലീഗ് നേതൃത്വത്തിന് കൂട്ടക്കൊലയിലുള്ള പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ കിട്ടിയിട്ടും പോലീസ് ആ വഴി അന്വേഷിച്ചില്ലെന്നും ലീഗ് നേതാവിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള പ്രതികളാണ് അറസ്റ്റിലായതെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ‘സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവിനുള്ള പങ്ക് കുഴിച്ചു മൂടാന്‍ വേണ്ടിയാണ് ഇത് ചെയ്തത്. ആദ്യ അന്വേഷണത്തില്‍ പിടിയിലായവരുടെ കുറ്റ സമ്മത മൊഴിയില്‍ ഈ നേതാവിന്റെ പേര്‍ ഉണ്ടായിരുന്നു. പോലീസ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലും മൊബൈല്‍ ഫോണിലും ഈ നേതാവിന്റെ ടെലിഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നു. പക്ഷേ, അതിനെക്കുറിച്ച് പിന്നീട് അന്വേഷണം നടക്കുകയുണ്ടായില്ല….. മാറാട് കൂട്ടക്കൊലക്ക് പണം സമാഹരിച്ചത് ഗള്‍ഫില്‍ നിന്നാണെന്ന് വെളിവായിക്കഴിഞ്ഞു. സംഭവത്തിലെ ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി മേല്‍വിലാസത്തിലുള്ള മൂന്ന് പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തിരുന്നു. പാസ്‌പോര്‍ട്ട് വ്യാജമാണോ അത് ഇവിടെ എങ്ങനെ എത്തി തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിലാണ്. ഈ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്കേ കഴിയൂ. അതുണ്ടാകാന്‍ മുസ്ലിം ലീഗിന് താല്പര്യവുമില്ല.’

സി.ബി.ഐ. അന്വേഷണം അട്ടിമറിച്ചതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിക്ക് വേറെയും താല്പര്യമുള്ളതായി സംശയം ഉയര്‍ന്നിരുന്നു. ഹിന്ദുകൂട്ടക്കൊലക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുത്തത് ഈ നേതാവാണ്. തലേ വര്‍ഷം മാറാട് ഉണ്ടായ ലഹള അവസാനിപ്പിച്ചതും ശാന്തി കൊണ്ടുവന്നതും താനാണ് എന്നാണ് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടത്. മതസൗഹാര്‍ദ്ദ റാലി നടത്തി തീരം ശാന്തമായി എന്നു പ്രചരിപ്പിച്ചത് വഴി ലീഗും അവരുടെ മന്ത്രിമാരും പ്രാദേശിക ഭരണ സംവിധാനവും അക്രമികള്‍ക്ക് തണലേകുന്നത് മറ്റാരും അറിയാതിരിക്കാനാണ്.ഈ സമാധാനാന്തരീക്ഷത്തെ മുതലെടുത്താണ് മാറാട് പള്ളികള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചതും പരിശീലനം നടത്തിയതും ഗൂഢാലോചന നടത്തിയതും. ഇവര്‍ക്ക് സംരക്ഷണം ഒരുക്കിയത് മായിന്‍ ഹാജിയാണെന്നും സംശയം ഉയര്‍ന്നു. ഹജ്കമ്മറ്റി യോഗത്തിന്റെ മറവില്‍ ജില്ലാകളക്ടര്‍ ടി.ഓ.സൂരജും മന്ത്രി കുഞ്ഞാലിക്കുട്ടിയും നടത്തിയ ചര്‍ച്ചകളും സംശയാസ്പദമായവയാണ്. ഇവയൊന്നും അന്വേഷണ പരിധിയില്‍ വന്നില്ല. ജില്ലാ കളക്ടര്‍ താല്പര്യമെടുത്ത് വിലാപയാത്ര തടഞ്ഞതും കൊലയാളികളുടെ കൂടെ വന്ന് അവരുടെ വെട്ടേറ്റ് മരിച്ച അസ്ഗറിന്റെ കുടുംബത്തിന് കൂട്ടക്കൊലക്കിരയായവര്‍ക്കു നല്‍കിയ അതേ നഷ്ടപരിഹാര തുക രഹസ്യമായി നല്‍കിയതും സൂരജാണ്. ഇങ്ങനെ ഭരണതലത്തിലും പാര്‍ട്ടി തലത്തിലും അക്രമികള്‍ക്ക് സകല പിന്തുണയും സംരക്ഷണവും ലഭിച്ച കുട്ടക്കൊലയാണ് മാറാട് നടന്നത്. എല്ലാ മുസ്ലിം സമുദായ നേതാക്കളും അക്രമികളുടെയും അവരുടെ കുടുംബങ്ങളുടെയും കൂടെയായിരുന്നു – കോണ്‍ഗ്രസ് നേതാക്കളായ ആന്റണിയും രമേശ് ചെന്നിത്തലയും എല്ലാം ഇവര്‍ക്കൊപ്പമായിരുന്നു.
വി.ഡി. സതീശന്റെ പുതിയ സഖ്യകക്ഷിയായ ജമാ അത്തെ ഇസ്ലാമി അന്ന് സ്വീകരിച്ച നിലപാട് കൂടി പരിശോധിക്കേണ്ടതുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ മുജീബ് റഹ്മാന്‍ അവകാശപ്പെടുന്നത് മാറാട് സമാധാന ശ്രമം നടത്തിയത് തങ്ങളാണെന്നും അന്ന് അതിന്റെ പേരില്‍ മുഖ്യമന്ത്രി ഏ.കെ.ആന്റണി അഭിനന്ദിച്ചിട്ടുണ്ട് എന്നുമാണ്. 2003 മെയ് 19 ന് അന്നത്തെ അമീര്‍ സിദ്ധിക് ഹസനും സംഘവും മാറാട് അരയസമാജം ഓഫീസില്‍ വന്നു അനുശോചനമറിയിച്ചു. പിറ്റേന്ന് നേരെ മാറാട് നിന്നും താമസം മാറ്റിയ കൊലയാളികളുടെ കുടുംബങ്ങള്‍ കഴിയുന്ന ക്യാമ്പിലെത്തി പിന്തുണ നല്കി. അവര്‍ക്ക് സര്‍ക്കാര്‍ റേഷന്‍ അരി നല്‍കണമെന്നും കൊല്ലപ്പെട്ട അസ്ഗറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നിഷേധിച്ചത് തെറ്റാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. മാറാട് കൂട്ടക്കൊലക്ക് താവളമായ രക്തക്കറ പുരണ്ട പള്ളി ആരാധനക്ക് തുറന്നു കൊടുക്കാത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും പള്ളി തുറന്നു കൊടുക്കാതെ സമാധാനം ഉണ്ടാവില്ല എന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനോട് പറയുകയും ചെയ്തു. ഇവരാണ് അന്ന് കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ വെച്ച് മാറാടെ മഞ്ഞുരുകാന്‍ സഹായിച്ചത് തങ്ങളാണ് എന്ന് അവകാശമുന്നയിച്ചതും മുഖ്യമന്ത്രി തങ്ങളെ അഭിനന്ദിച്ചു എന്ന ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉയര്‍ത്തിപ്പിടിച്ചതും. അതേ പല്ലവി അവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. ജമാ അത്ത് ഓന്തിന്റെ സ്വഭാവമാണ് അന്ന് കാണിച്ചത്.
അതിലേറെ മാറാട് കൂട്ടക്കൊലയെ മാറാട് കലാപം എന്നു പ്രചരിപ്പിച്ചതും ഇതേ വിഭാഗക്കാരാണ്. 2002-ല്‍ പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് നടന്ന ഒരു സംഘര്‍ഷത്തെ ഹിന്ദു വീടുകള്‍ക്കു നേരെയുള്ള അക്രമമാക്കി മാറ്റിയത് വളരെ ആസൂത്രിതമായാണ്. ഹിന്ദുക്കള്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ സാധിച്ചു. രണ്ടു മുസ്ലിങ്ങളും ഒരു ഹിന്ദുവും കൊല്ലപ്പെട്ട ആ സംഭവം ലഹള എന്നതിലപ്പുറം അല്ലാതിരുന്നിട്ടും ഒന്നാം മാറാട് കലാപം എന്ന് പേരിട്ട് വിളിച്ചു. ഇതില്‍ കൊല്ലപ്പെട്ട അബൂബക്കറിന്റെ കുടുംബത്തിന്റെ പ്രതികാരം മാത്രമാണ് 2003-ലെ ഹിന്ദു കൂട്ടക്കൊലക്ക് കാരണം എന്നും അവര്‍ വ്യാഖ്യാനിച്ചു. ജമാഅത്തെ ഇസ്ലാമി ഇതിലൂടെ ഹിന്ദു ഉന്മൂലന പദ്ധതിയെ വെള്ളപൂശുകയായിരുന്നു. കടലോരത്തെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുക എന്ന പദ്ധതിയാണ് എന്‍.ഡി.എഫ് എന്ന ഭീകര സംഘടന വഴി നടപ്പാക്കിയത്. ജമാ അത്തിന്റെ അവിശുദ്ധ സന്തതിയായ സിമിയുടെ രൂപമാറ്റമാണ് എന്‍.ഡി.എഫ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന പദ്ധതിയുടെ നടത്തിപ്പാണ് അവര്‍ ഇസ്ലാമിക രീതിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. ഇക്കൂട്ടരെ ന്യായീകരിക്കുന്ന നിലപാടാണ് ജമാ അത്തെ ഇസ്ലാമി അന്നും ഇന്നും സ്വീകരിക്കുന്നത്.
സമാധാനത്തിന്റെ വെള്ളരി പ്രാവുകളാണ് എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്. ഷെയ്ഖ് മുഹമദ് കാരക്കുന്ന് പറഞ്ഞത് ആരാധന പോലും പൂര്‍ണ്ണമായ രീതിയില്‍ നിര്‍വ്വഹിക്കപ്പെടണമെങ്കില്‍ ഇസ്ലാമിക രാഷ്ട്രവും ഇസ്ലാമിക ഭരണവും നടപ്പിലാകണം, ഇസ്ലാമിക ഭരണാധികാരി നിശ്ചയിക്കുന്ന ആളുടെ കീഴില്‍ വേണം മതകര്‍മ്മങ്ങള്‍ നടക്കാന്‍, നബിയെ സ്‌നേഹിക്കുന്ന ആര്‍ക്കും അങ്ങനെയെ ചെയ്യാനാവൂ എന്നാണ്. ഇതിന് തടസ്സമാകുന്നതിനെ എന്തിനെയും തുടച്ചു നീക്കി ഒരു ഉത്തമവ്യവസ്ഥ സ്ഥാപിക്കുവാനാണ് ജമാഅത്തിന്റെ സ്ഥാപകന്‍ മൗദൂദി ആഹ്വാനം ചെയ്തത്. സിമി ഭാരതസര്‍ക്കാരിനെതിനെതിരെ വിധ്വംസന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതും എന്‍.ഡി.എഫുകാര്‍ മാറാട് കൂട്ടക്കൊല നടത്തിയതുമൊക്കെ ഈ ഫത്വയുടെ ബലത്തിലാണ്. അതിനാല്‍ തന്നെ സമാധാനത്തിന്റെ വെള്ളരി പ്രാവായി പാറിനടക്കുന്ന ജമാ അത്തിന്റെ യഥാര്‍ത്ഥ രൂപം മനുഷ്യശവങ്ങള്‍ കൊത്തിവലിക്കുന്ന കഴുകന്റേതാണ്. നമ്മുടെ തൊട്ടയല്‍ രാജ്യമായ ബംഗ്ലാദേശില്‍ നിന്നുവരുന്ന ഹിന്ദു ഉന്മൂലനത്തിന്റെ വാര്‍ത്തയില്‍ ഈ കഴുകന്റെ യഥാര്‍ത്ഥരൂപം കാണാം. മുമ്പൊന്നും ഇവിടെ ഇത്ര പരസ്യമായി ഇസ്ലാമിക രാഷ്ട്രമെന്നും ഇസ്ലാമിക ഭരണമെന്നും പറയാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഇത് വലിയൊരു സൂചനയാണ്. കേരളത്തിനു മുകളില്‍ ഉയരുന്ന കഴുകന്റെ ചിറകടിയുടെ ഭീതി നിറഞ്ഞ നാളെയെക്കുറിച്ചുള്ള സൂചന.






















