ബിഗ്‌ബോസ് എന്ന പേരിലുളള ടെലിവിഷന്‍ പരിപാടി (റിയാലിറ്റിഷോ എന്നു വിളിക്കാമോ എന്നറിയില്ല) ഇതെഴുതുന്നയാള്‍ കാണാറില്ല. വളരെ യാദൃച്ഛികമായി ചാനല്‍ മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഇടയ്‌ക്കൊക്കെ കണ്ണില്‍ പെട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നിന്നു വര്‍ത്തമാനം പറയുന്നതു കണ്ടിട്ടുണ്ട്. എന്തിനാണ് ഈ പരിപാടി ആളുകള്‍ ഇത്ര താല്പര്യത്തോടെ കാണുന്നതെന്നു മനസ്സിലായിട്ടേയില്ല. പുതിയ തലമുറയുടെ അഭിപ്രായങ്ങളേയും ആഗ്രഹങ്ങളേയും ജീവിത സങ്കല്‍പങ്ങളേയുമെല്ലാം തള്ളിക്കളയണമെന്നു പറയുന്ന ഒരാളല്ല ഞാന്‍. പുതിയതെല്ലാം മോശവും പഴയതൊക്കെ മഹത്തുമെന്നു പറയാറുള്ള പഴയ തലമുറക്കാരുടെ കൂട്ടത്തിലുമല്ല. പുതിയ തലമുറയുടെ സംഗീതം, അഭിനയം എന്നിവയോടൊന്നും എനിക്ക് അഭിനിവേശമില്ല. യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍ എന്നിവരുടെ ശബ്ദത്തോളം പുതിയ പാട്ടുകാരുടെ ശബ്ദം എന്നെ ആനന്ദിപ്പിക്കാറില്ല. എന്നാല്‍ യോശുദാസിനും മുന്‍പുള്ള കമുകറ, എ.എം. രാജ, ശ്രീനിവാസ് ഉദയഭാനു തുടങ്ങിയവരുടെ ശബ്ദവും എന്നെ ആകര്‍ഷിച്ചിട്ടില്ല. എം.ജി. ശ്രീകുമാര്‍, വേണുഗോപാല്‍, ഉണ്ണിമേനോന്‍ തുടങ്ങിയവരൊക്കെ നല്ല പാട്ടുകാരാണെങ്കിലും അവരുടെ ശബ്ദം എനിക്ക് ആകര്‍ഷകമായി തോന്നുന്നില്ല.
എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എന്റെ തലമുറയിലെ എല്ലാവരുടേയും അഭിപ്രായമാണോ എന്നെനിക്ക് അറിയില്ല. ലോകം മാറുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ തയ്യാറായില്ലെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ പിന്‍തള്ളപ്പെടും. എന്നാല്‍ എല്ലാ മാറ്റവും ഗുണപരമാകണമെന്നില്ല. അഭിനയത്തിലും എന്റെ ഇഷ്ടങ്ങള്‍ പുതിയ തലമുറയുമായിച്ചേരുന്നില്ല. ശങ്കരാടി, ബഹദൂര്‍, ഭാസി, ഒടുവില്‍, സുകുമാരി, കെപിഎസി ലളിത, മീന, ഫിലോമിന, നെടുമുടി, ഇന്നസെന്റ്, ജഗതി ഇങ്ങനെ പോകുന്നു എന്നെ സന്തോഷിപ്പിച്ച നടീനടന്മാര്‍. ഇവര്‍ക്കു തുല്യം കഴിവുള്ളവരായി പുതിയ കാലത്തെ സിനിമകളില്‍ ഞാനാരേയും കാണുന്നില്ല. പുതിയ കാലത്തെ അപൂര്‍വ്വം ചില ചലച്ചിത്രങ്ങള്‍ എനിക്ക് ആനന്ദം നല്‍കിയിട്ടുണ്ട്; അപൂര്‍വ്വം ചിലതു മാത്രം. പല സിനിമകളും എന്തിനുവേണ്ടിയാണ് നിര്‍മ്മിച്ചതെന്നു പോലും മനസ്സിലായിട്ടില്ല.
കായിക മേഖലയില്‍ റിക്കോര്‍ഡിന്റെ ദൂരവും സമയവും ഉയരവുമൊക്കെ പണ്ടത്തേതിനേക്കാള്‍ മെച്ചപ്പെടുകയല്ലേ? 1936ലെ ബര്‍ലിന്‍ ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണ്ണം നേടി ലോകത്തെ മുഴുവന്‍ അതിശയിപ്പിച്ച ജസ്സി ഓവന്‍സ് (Jesse Owens) നൂറുമീറ്റര്‍ ഓടിയത് 10.3 സെക്കന്റ് കൊണ്ടായിരുന്നു. ഹുസൈന്‍ ബോള്‍ട്ട് ആ ദൂരം 9.58 സെക്കന്റ് കൊണ്ടു ഓടിത്തീര്‍ത്തു. എല്ലാ കായികയിനങ്ങളിലും കാലം കഴിയുന്തോറും പുതിയ പുതിയ റിക്കോര്‍ഡുകള്‍ ഉണ്ടാവുന്നു. കായിക രംഗത്ത് ഇങ്ങനെ വളര്‍ച്ചയുണ്ടാവുമ്പോള്‍ കലയിലും അതു സംഭവിക്കേണ്ടതല്ലേ? മധുരൈ മണി അയ്യരെപ്പോലെയോ ചൈമ്പൈ വൈദ്യനാഥയ്യരെ പോലെയോ ഉള്ള ശാസ്ത്രീയ സംഗീത പ്രതിഭകള്‍ ഇന്നില്ല എന്നു പറയുന്നത് പുതിയ കാലത്തെ അംഗീകരിക്കാനുള്ള മടികൊണ്ടല്ലേ എന്നാരെങ്കിലും ചോദിച്ചാല്‍ അല്ല എന്നാണുത്തരം. കലയില്‍ കായികലോകത്തുള്ളതുപോലെ പുതിയ പ്രതിഭകള്‍ വിരളമാണ്. അതിനൊരു കാരണവുമുണ്ട്. മുന്‍കാലങ്ങളില്‍ കലയ്ക്കുവേണ്ടി പൂര്‍ണ്ണ സമയം വിനിയോഗിക്കാന്‍ സമൂഹത്തിലെ ചില വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കു കഴിയുമായിരുന്നു.
ത്യാഗരാജനെപ്പോലെ ഒരു വാഗ്ഗേയകാരന്‍ പിന്നെയുണ്ടായില്ല. ഇനി ഉണ്ടാകുമെന്ന് ആര്‍ക്കും പ്രതീക്ഷയുമില്ല. ത്യാഗരാജസ്വാമികളുടെ സമര്‍പ്പണം ഇന്നത്തെ തലമുറയ്ക്ക് പരിചയമില്ലാത്ത ഒന്നാണ്. മാത്രവുമല്ല മുഴുവന്‍ സമയം സംഗീതത്തിനു നീക്കിവയ്ക്കാന്‍ ഇന്നത്തെ തലമുറയ്ക്കാകില്ല. ഒരുപക്ഷേ അങ്ങനെയൊരാള്‍ മാറ്റിവയ്ക്കാന്‍ തയ്യാറായാല്‍ത്തന്നെ അത്തരത്തില്‍ ഒരു പ്രതിഭയെ ആദരിക്കാന്‍ പോന്ന ഒരാസ്വദക സമൂഹം ഇന്നില്ല. സമൂഹം ആവശ്യപ്പെടുന്നതേ പൊതുവിടത്തില്‍ നിന്നും ഉണ്ടായി വരൂ! ഡിമാന്റ് ഇല്ലെങ്കില്‍ ഒന്നും സൃഷ്ടിക്കപ്പെടില്ല. ഗൗരവമുള്ള കലയെ ആസ്വദിക്കാന്‍ ഇന്നത്തെ സമൂഹത്തിനു സമയമോ താല്പര്യമോ ഇല്ല. അതുകൊണ്ട് വലിയ പ്രതിഭാശാലികള്‍ ഉണ്ടാകുന്നില്ല. കായിക മേഖലയുടെ സ്ഥിതി അതല്ല. ഒരു വലിയ കളിക്കാരന് ഇന്ന് കോടികള്‍ ആണ് പ്രതിഫലം. പ്രതിഫലത്തേക്കാള്‍ സമൂഹത്തിന്റെ ആരാധനയും വിപുലമാണ്. ഈ രണ്ട് ഘടകങ്ങളും കായിക പ്രതിഭകളെ രൂപപ്പെടുത്തുന്നു. സിനിമയില്‍ സൂപ്പര്‍താരങ്ങള്‍ക്ക് വലിയ പ്രതിഫലം കിട്ടുന്നുണ്ടെങ്കിലും അത്തരക്കാര്‍ക്ക് വലിയ അഭിനയസിദ്ധിയൊന്നും വേണമെന്നില്ല. ചില ഗിമ്മിക്കുകളിലൂടെ അവര്‍ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ ഗൗരവപൂര്‍ണ്ണമായ കല സമൂഹം ആവശ്യപ്പെടാത്തതുകൊണ്ട് അത്തരം കലാകാരന്മാര്‍ ഉണ്ടാകുന്നില്ല.
ഗൗരവമുള്ള കല നിലവിലില്ലാത്തതിനാല്‍ മാധ്യമങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന ചില വിചിത്രമായ ആഘോഷങ്ങളില്‍ അഭിരമിക്കാന്‍ സമൂഹം നിര്‍ബ്ബന്ധിതമാകുന്നു. അത്തരത്തില്‍ മാധ്യമങ്ങള്‍ ഒരുക്കിയെടുത്ത് ജനങ്ങള്‍ക്കു നല്‍കിയ ഒരു വൈകൃതമാണ് ഈ ബിഗ്‌ബോസ് എന്നു പറയാം. അമേരിക്കന്‍ ടെലിവിഷനില്‍ വന്ന ബിഗ്ബ്രദര്‍ എന്ന റിയാലിറ്റിഷോയുടെ ചുവടുപിടിച്ച് ഹിന്ദിയില്‍ ആരംഭിച്ച ഈ വൈകൃതത്തെ കേരളം ഏറ്റെടുത്തതാണ് ഏഷ്യനെറ്റിലെ ബിഗ്‌ബോസ്. സമൂഹത്തിന് കലാപരമായോ സാംസ്‌കാരികമായോ ഒരു പ്രയോജനവും ചെയ്യുന്നില്ലെങ്കിലും ഈ പരിപാടിക്കു പ്രേക്ഷകര്‍ ഉണ്ടെന്നു പറയപ്പെടുന്നു. പ്രേക്ഷക മനസ്സുകളെ ഇത്തരം വൈകൃതങ്ങള്‍ ആസ്വദിക്കാന്‍ തക്കരീതിയില്‍ പരുവപ്പെടുത്തിയെടുക്കാന്‍ മാധ്യമങ്ങള്‍ക്കു പ്രത്യേക മിടുക്കുണ്ട്. മാധ്യമങ്ങള്‍ തീരുമാനിക്കുന്നതാണ് ഇന്ന് യാഥാര്‍ത്ഥ്യവും വസ്തുതയും. ഷോണ്‍ ബോദ്രിയാര്‍ (Jean Baudrillard) നെപ്പോലുള്ള ഫ്രെഞ്ച് പോസ്റ്റുമോഡേണ്‍ ദാര്‍ശനികര്‍ മുന്നോട്ടു വച്ച ഹൈപ്പര്‍ റിയാലിറ്റി (hyper reality) യാഥാര്‍ത്ഥ്യത്തെ നിഷ്പ്രഭമാക്കുന്നതാണ് ഇന്നത്തെ സ്ഥിതി. സമകാലിക മലയാളം വാരികയില്‍ ഹരിനാരായണന്‍ എസ്. എന്നൊരാള്‍ ‘ബിഗ് ബോസ് വീട്ടില്‍ മലയാളികള്‍ കാണുന്നതെന്ത്’ എന്നൊരു ലേഖനം കൊടുത്തിരിക്കുന്നു. ബിഗ്‌ബോസ് എന്ന അസംബന്ധ പരിപാടിയെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് നേരത്തെ ത ന്നെ തോന്നിയിരുന്നു. ഇപ്പോള്‍ ഹരിനാരായണനെ വായിച്ചത് അതിനൊരവസരമായി എന്നുമാത്രം.
ഇന്ന് ലോകം ഒരു അടഞ്ഞ മുറിയല്ല. ലോകത്തിന്റെ ഏതു മൂലയിലും സംഭവിക്കുന്നതൊക്കെ നമ്മളെയും ബാധിക്കും. അതില്‍നിന്നും നമ്മളെ രക്ഷിക്കണമെന്നുണ്ടെങ്കില്‍ സാംസ്‌കാരികമായ വളര്‍ച്ച മാത്രം പോര. ഭൗതികസമൃദ്ധിയും ആയുധസ്വയംപര്യാപ്തതയും ഉണ്ടായാലേ കഴിയൂ. ഭാരതത്തിന്റെ തനതായ സംസ്‌കാരത്തെ സംരക്ഷിക്കുക എന്നത് ഇന്ന് വളരെ പ്രയാസമേറിയ സംഗതിയാണ്. കാരണം പാശ്ചാത്യ സമ്മര്‍ദ്ദങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അതിനു കീഴ്‌പ്പെടാതിരുന്നാല്‍ ആയുധം കാണിച്ച് അവര്‍ നമ്മെ ഭയപ്പെടുത്തി വിധേയരാക്കുന്നു. ചൈനയ്ക്ക് വലിയ ഒരളവുവരെ പാശ്ചാത്യ സമ്മര്‍ദ്ദങ്ങളെ ചെറുക്കാന്‍ കഴിഞ്ഞിരിക്കുന്നു. അവരുടെ പരമ്പരാഗത സംസ്‌കാരത്തെ സംരക്ഷിക്കാന്‍ അവര്‍ക്കു സാധ്യമാകുന്നതിനു കാരണം സൈനിക ശേഷി തന്നെയാണ്. ചൈനയിലേയ്ക്ക് കടന്നു കയറാനോ വലിയ സമ്മര്‍ദ്ദങ്ങള്‍ പ്രയോഗിക്കാനോ അമേരിക്കന്‍ ചേരിക്കു ധൈര്യമില്ല. ഇന്ത്യയും ആ സ്ഥിതി ആര്‍ജ്ജിച്ചെടുത്താലേ നമ്മുടെ നാട്ടില്‍ നടക്കുന്ന സാംസ്‌കാരികാധിനിവേശത്തെ നമുക്കു ചെറുക്കാനാവൂ. ലോകം അസത്യത്തിലൂടെയാണ് ഭരിക്കപ്പെടുന്നത് എന്ന് എല്ലാ സാമൂഹ്യശാസ്ത്രജ്ഞന്മാരും പറയുന്നുണ്ടെങ്കിലും സത്യത്തിലേക്ക് തിരിച്ചു വരാനുള്ള മാര്‍ഗ്ഗം എന്തെന്ന് ആരും സൂചിപ്പിക്കുന്നില്ല. ഭാരതത്തില്‍ മാധ്യമങ്ങളുടെ ഏറ്റവും വികൃതമായ മുഖം നമ്മള്‍ കാണുന്നത് കേരളത്തിലാണ്. എന്ത് അസത്യവും സ്ഥാപിച്ചെടുക്കാമെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ അഹങ്കരിക്കുന്നു.
തുടര്‍ച്ചയായി നുണ വാര്‍ത്തകള്‍ ദുരുദ്ദേശ്യത്തോടെ നല്‍കുന്ന മാധ്യമങ്ങളെ കണ്ടെത്തി ശിക്ഷിക്കാന്‍ ജനങ്ങളും ഭരണകൂടവും തയ്യാറാകേണ്ടിയിരിക്കുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് കുറേക്കാലമായി വലിയ അഴിഞ്ഞാട്ടമാണ് നമ്മുടെ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം മാധ്യമവേട്ടകളെ ജനാധിപത്യ നിയമങ്ങള്‍ ഉപയോഗിച്ചു തന്നെ നേരിടേണ്ടിയിരിക്കുന്നു. അധാര്‍മികവും ദുരുദ്ദേശ്യപരവുമായ മാധ്യമപ്രവര്‍ത്തനം ഇന്ന് ലോകത്തെവിടെയും വലിയ വിനാശമായി മാറിക്കൊണ്ടിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യം എന്നത് നുണകള്‍ പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യമല്ല. മറിച്ച് സത്യം കണ്ടെത്താനുള്ള സ്വാതന്ത്ര്യമാവണം. സത്യവിരുദ്ധമായും രാജ്യവിരുദ്ധമായും പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മാധ്യമങ്ങളെ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.
ഭാഷാപോഷിണി മനോരമയുടെ ഹോര്‍ത്തൂസ് സാഹിത്യോത്സവത്തെക്കുറിച്ചുള്ള (ജനുവരി ലക്കം) റിപ്പോര്‍ട്ടില്‍ എഴുത്തുകാരുടെ സംവാദത്തെക്കുറിച്ച് രേഖപ്പെടുത്തുന്നു. ജയചന്ദ്രന്‍ ഇലകത്ത് ആണ് തയ്യാറാക്കുന്നത്. ലോകത്തെ മാറ്റിത്തീര്‍ത്തവരാരും സര്‍ഗ്ഗാത്മക എഴുത്തുകാരല്ല. എന്നാല്‍ അവരില്‍ പലരും നല്ല വായനക്കാരായിരുന്നു വായനയില്‍ നിന്നും അവര്‍ സ്വാംശീകരിച്ചെടുത്ത വസ്തുതകളെ അടുക്കിപ്പെറുക്കി ക്രമപ്പെടുത്തി സമൂഹനന്മയ്ക്കുവേണ്ടി അത്തരക്കാര്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. സര്‍ഗ്ഗാത്മക രചയിതാക്കള്‍ക്ക് അത്തരം സിദ്ധികളില്ല. അതിനുള്ള മാനസിക ദൃഢതയും അവര്‍ക്കില്ല. അതുകൊണ്ടുതന്നെ സമൂഹ നന്മ എന്നത് ഇത്തരം എഴുത്തുകാരുടെ അഭിപ്രായ പ്രകടനങ്ങളിലുണ്ടാവില്ല. എന്നാല്‍ ഇത്തരക്കാരുടെ രചനകള്‍ക്കുള്ളില്‍ നിന്നു തന്നെയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ഊര്‍ജ്ജം സ്വീകരിച്ചിട്ടുള്ളത്. ടി. പദ്മനാഭനും മുകുന്ദനും ആനന്ദനും എന്‍.എസ്. മാധവനും സക്ക റിയയുമെല്ലാം നല്ല കഥകളെഴുതിയിട്ടുണ്ട്. എന്നാല്‍ സമൂഹനന്മയ്ക്കു വേണ്ടി ഇവരാരും ഒരിക്കലും സത്യസന്ധമായി ഇടപെട്ടിട്ടില്ല. അതിനുള്ള ധൈര്യം അവര്‍ക്കില്ല. മാത്രവുമല്ല, തങ്ങളുടെ എഴുത്തിനുള്ള ഇടം, പ്രശസ്തി ഇവയൊക്കെ നഷ്ടമാകുമോ എന്നു ഭയന്ന് ഭരണകൂടങ്ങളെ തൃപ്തിപ്പെടുത്തുന്ന തന്ത്രപരമായ നിലപാടുകളാണ് എപ്പോഴും എടുക്കാറുള്ളത്. കേന്ദ്രഗവണ്‍മെന്റിനെ ഇവരാരും പിന്‍തുണയ്ക്കുന്നില്ല. കാരണം കേന്ദ്രസാഹിത്യ അക്കാദമിയും മാധ്യമങ്ങളും എന്നും രാജ്യവിരുദ്ധനിലപാടുകള്‍ക്കൊപ്പമാണ് നില്‍ക്കാറുള്ളത്. അതുകൊണ്ടുതന്നെ മാധ്യമശ്രദ്ധ ലഭിക്കാന്‍ നിലവിലുള്ള കേന്ദ്രഭരണത്തെ ഫാസിസ്റ്റെന്നൊക്കെ വിളിച്ചേ മതിയാവൂ. ഹോര്‍ത്തൂസില്‍ മുഴുവന്‍ അത്തരം നിലവിളികളാണ് നമ്മള്‍ കേട്ടത്. യാതൊരാത്മാര്‍ത്ഥയുമില്ലാതെ സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടുള്ള കപട നാട്യങ്ങള്‍.
ആനന്ദിന്റെ ‘ഗോവര്‍ദ്ധന്റെ യാത്രകള്‍’ മാത്രം വായിച്ചാല്‍ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എന്താണെന്ന്. എന്‍.എസ്. മാധവന്റെ പഴയകാല അഭിപ്രായങ്ങള്‍ ചികഞ്ഞെടുത്തു നോക്കാമെങ്കില്‍ ഉള്ളിന്റെയുള്ളില്‍ അദ്ദേഹം ആരെയാണ് പിന്‍താങ്ങുന്നതെന്ന് തിരിച്ചറിയാം. ഇപ്പോള്‍ കാണിക്കുന്ന ഈ ഫാസിസ്റ്റ് വിരുദ്ധ നാട്യങ്ങള്‍ നമ്മുടെ മാധ്യമാന്തരീക്ഷം മാറിയാല്‍ ഓന്തിന്റെ വേഗത്തില്‍ മാറുന്നതുകാണാം. യഥാര്‍ത്ഥത്തില്‍ ഒരു ഫാസിസ്റ്റ് ഭരണക്രമം ഇന്ത്യയില്‍ രൂപപ്പെട്ടാല്‍ ഭീരുക്കളായ ഈ എഴുത്തുകാരില്‍ ഒരാള്‍ പോലും അതിനെ എതിര്‍ത്തുരംഗത്തുവരാന്‍ സാധ്യതയില്ല. ഇപ്പോള്‍ ഈ രാജ്യത്തു ലഭിക്കുന്ന തടസ്സമില്ലാത്ത ജനാധിപത്യത്തെ ആവോളം ആസ്വദിച്ച് അതു നല്‍കുന്നവരെത്തന്നെ ഫാസിസ്റ്റ് എന്നു വിളിച്ചു പൊങ്ങച്ചം പ്രദര്‍ശിപ്പിക്കുകയാണ് ഈ എഴുത്തുകാരെല്ലാം ചെയ്യുന്നത്.
എഴുത്തുകാര്‍ വലിയ വിപ്ലവകാരികള്‍ ആകണമെന്ന് ശഠിക്കുന്നതിലര്‍ത്ഥമില്ല. സമൂഹ നന്മയ്ക്കുവേണ്ടി ഇറങ്ങിത്തിരിക്കാനുള്ള തന്റേടമൊന്നും അവര്‍ക്കില്ല. അങ്ങനെ ഇറങ്ങിത്തിരിച്ചവരില്‍ അപൂര്‍വ്വം ചിലര്‍ എഴുത്തുകാരായിരുന്നു എന്നതു യാഥാര്‍ത്ഥ്യം. എന്നാല്‍ പേരിനുവേണ്ടി എഴുത്തുകാരായിരുന്നു എന്നല്ലാതെ ലോകത്തിലെ വലിയ എഴുത്തുകാരാരും വിപ്ലവകാരികളായിരുന്നിട്ടില്ല. ഒരു ലക്ഷ്യത്തിനായി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറാവുക എന്നത് വലിയ ധീരന്മാര്‍ക്കു മാത്രം സാധ്യമാവുന്ന കാര്യമാണ്. വലിയ ഭാവനാശാലികളായ കവികളും കഥാകാരന്മാരുമൊന്നും ധീരന്മാരായി കണ്ടിട്ടില്ല എഴുത്തുകാരില്‍ പൊതുവെ കാണുന്ന മരണഭീതി, ഏകാന്തതാഭീതി തുടങ്ങിയവയൊക്കെ അവരുടെ സര്‍ഗ്ഗവൃത്തിക്കു വളങ്ങളാണ്. ഇത്തരം ഭയങ്ങളൊന്നുമില്ലെങ്കില്‍ രചനയുമില്ല എന്നതാണ് സത്യം. സ്വയം വലിയ വിപ്ലവകാരികളല്ലെങ്കിലും രചനയിലൂടെ അസാമാന്യധീരന്മാരെ സൃഷ്ടിക്കാനവര്‍ക്കാവും. അത്തരം ധീരന്മാര്‍ ലോകത്തിനു മാതൃകയുമാകാറുണ്ട്. അതുമാത്രമാണ് എഴുത്തുകാരന്റെ ദൗത്യം.






















