മന്നത്ത് പത്മനാഭന്‍ അന്തരിച്ചപ്പോള്‍ (1970) ആര്‍എസ്എസ് സര്‍സംഘചാലകനായ ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ അയച്ച അനുശോചന സന്ദേശം ശ്രദ്ധേയമായിരുന്നു. അതില്‍ മന്നത്തെ ‘ഭാരതമാതാവിന്റെ ധീരനായ പുത്രന്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു യുഗത്തിന്റെ അന്ത്യമാണ് മന്നത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 149-ാം മന്നം ജയന്തിയുടെ ഭാഗമായി പത്രത്തില്‍ വന്ന പരസ്യത്തില്‍ മന്നത്ത് പത്മനാഭന്റെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണുന്ന പുത്തന്‍ തലമുറക്ക് അറിയാത്ത, അല്ലെങ്കില്‍ അവര്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത ചില സത്യങ്ങളുണ്ട്. അതില്‍ പ്രധാന്യമാണ് മന്നത്താചാര്യനും ആര്‍എസ്എസ്സുമായുള്ള ബന്ധം.
സംഘപഥത്തില്‍
1959ലെ വിമോചന സമരത്തില്‍ മന്നത്തിന് ആര്‍എസ്എസ് ധാര്‍മ്മിക പിന്തുണ നല്‍കി. സംഘടനാപരമായി ഇന്നത്തെ ശക്തി അന്നില്ലെങ്കിലും സംഘം മന്നത്താചാര്യന്‍ നടത്തിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ സമരത്തെ ധാര്‍മ്മികമായി പിന്തുണച്ചിരുന്നു. വിമോചന സമരത്തിനു ശേഷം സംഘവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി, ആര്‍എസ്എസ് പ്രാന്ത പ്രചാരക് ഭാസ്‌കര്‍ റാവുജി മന്നത്ത് ആചാര്യനുമായി നിരന്തരം സമ്പര്‍ക്കം നടത്തിയിരുന്നു.
സംഘത്തിന്റെ കാര്യാലയം കോഴിക്കോട് ചാലപ്പുറത്ത് ഉദ്ഘാടനം ചെയ്തത് സാക്ഷാല്‍ മന്നത്ത് പദ്മനാഭനായിരുന്നു. അന്ന് ആ വേദിയില്‍ പൂജനീയ ഗുരുജിയും ഉണ്ടായിരുന്നു. ആ വേദിയില്‍ ആചാര്യന്‍ നടത്തിയ പ്രസംഗത്തിലെ വരികള്‍ ഇപ്രകാരമാണ് ”ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഹിന്ദുക്കള്‍ ജാതി ഭേദമന്യേ സംഘടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ കാര്യാലയം കേവലം ഒരു കെട്ടിടമല്ല, മറിച്ച് ഹൈന്ദവ ഐക്യത്തിന്റെ പ്രഭാവകേന്ദ്രമായി മാറണം.
ഞാന്‍ ഒരു എന്‍എസ്എസ്സു കാരനായിരിക്കെ തന്നെ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങളെ സര്‍വാത്മനാ പിന്തുണയ്ക്കുന്നു.
ഹിന്ദുക്കള്‍ക്ക് ജാതിയില്ലെന്നും അവര്‍ ഒരു സമുദായമാണെന്നും പ്രവര്‍ത്തിച്ചു കാണിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ്. കേരളത്തിലെ ഹിന്ദുക്കള്‍ ജാതിചിന്തകള്‍ വെടിഞ്ഞ് ഒന്നിക്കേണ്ടത് നിലനില്‍പ്പിന്റെ ആവശ്യമാണ്. ഞാന്‍ ഈ കാര്യാലയം ഉദ്ഘാടനം ചെയ്യുന്നത് വലിയ സന്തോഷത്തോടെയാണ്.കാരണം, ഹൈന്ദവ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്” ചടങ്ങില്‍ വെച്ച് ഗുരുജി ഗോള്‍വല്‍ക്കറെക്കുറിച്ച് മന്നം പറഞ്ഞത് ഇങ്ങനെയാണ്: ”ഭാരതത്തിന്റെ ആത്മാവിനെ അറിയുന്ന ഒരു മഹാനായ സന്യാസിയെപ്പോലെയാണ് എനിക്ക് ഗുരുജിയെ തോന്നുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ സംഘടിക്കുന്നത് കാണുമ്പോള്‍ വലിയ പ്രതീക്ഷയുണ്ട്.” അവര്‍ തമ്മില്‍ ദീര്‍ഘമായ സംഭാഷണം ഉണ്ടായി. അതിന്റെ പ്രതിഫലനം കേരളത്തിലെ ഹൈന്ദവ മുന്നേറ്റത്തിന് ഹേതുവായിമാറി (റഫറന്‍സ്: കേരളത്തിലെ സംഘചരിത്രം, പ്രസിദ്ധീകരണം: ആര്‍എസ്എസ് കേരളം).
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എന്ന ചുമതലയില്‍
1964 ആഗസ്റ്റ് 29-ന് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ മുംബൈയിലെ പോവായ് സാന്ദീപനി സാധനാലയത്തില്‍ വെച്ച് സ്വാമി ചിന്മയാനന്ദജിയുടെ നേതൃത്വത്തില്‍ പൂജനീയ ഗുരുജി വിശ്വഹിന്ദു പരിഷത്ത് എന്ന മഹാപ്രസ്ഥാനത്തിന് തുടക്കം കുറിക്കുമ്പോള്‍ അവിടെ കേരളത്തിലെ ഹൈന്ദവ നവോത്ഥാന നായകനായ മന്നത്ത് ആചാര്യന്‍ സന്നിഹിതനായിരുന്നു.
ഗുരുജിയുടെ ആവശ്യപ്രകാരം ആചാര്യന്‍ നടത്തിയ പ്രസംഗം ഇന്നും ശ്രദ്ധേയമാണ്, ആ വാക്കുകള്‍ ഇപ്രകാരമാണ് ”നമ്മള്‍ നായരെന്നോ, ഈഴവനെന്നോ, നമ്പൂതിരിയെന്നോ ഉള്ള വേര്‍തിരിവുകള്‍ മറന്ന് ‘ഹിന്ദു’ എന്ന ഒറ്റ ബോധത്തില്‍ ഒന്നിക്കണം. എങ്കില്‍ മാത്രമേ നമുക്ക് നിലനില്‍പ്പുള്ളൂ. ഹിന്ദു സമൂഹത്തിലെ തൊട്ടുകൂടായ്മയും ജാതി വിവേചനവും അടിയന്തരമായി അവസാനിപ്പിക്കണം. ഇത് പരിഹരിക്കാന്‍ സന്യാസിമാരും സാമൂഹിക നേതാക്കളും മുന്നിട്ടിറങ്ങണം. ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ കോര്‍ത്തിണക്കാന്‍ വിശ്വഹിന്ദു പരിഷത്ത് പോലൊരു സംഘടന കാലഘട്ടത്തിന്റെ ആവശ്യമാണെ’ന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഗുരുജിയുടെ താല്‍പര്യം മാനിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ കേരള ഘടകം അദ്ധ്യക്ഷ സ്ഥാനം മന്നത്താചാര്യന്‍ ഏറ്റെടുത്തതോടെ കേരളത്തിലെ ഹിന്ദു മുന്നേറ്റത്തിന് ആക്കം കൂടി. വി.എച്ച്.പി രൂപീകരണ യോഗത്തില്‍ പങ്കെടുത്ത ശേഷം കേരളത്തില്‍ തിരിച്ചെത്തിയ മന്നം, ആവേശത്തോടെയാണ് സംഘടന കെട്ടിപ്പടുക്കാന്‍ ഇറങ്ങിത്തിരിച്ചത്. പ്രായം 87 കഴിഞ്ഞിരുന്നെങ്കിലും അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ച് ഹിന്ദു ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് നടന്ന ഹിന്ദു സ മ്മേളനത്തില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. അവിടെ വെച്ച് ‘ഹിന്ദുക്കള്‍ക്ക് ഒരു പൊതുവേദി’ എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. എറണാകുളത്ത് നടന്ന പരിപാടിയില്‍ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രപരമാണ്. സമുദായങ്ങള്‍ തമ്മിലുള്ള മത്സരമല്ല, മറിച്ച് ഹൈന്ദവ ശക്തിയുടെ ഏകീകരണമാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
വി.എച്ച്.പി അധ്യക്ഷന്‍ എ ന്ന നിലയില്‍ മന്നം ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയത് സാമൂഹിക നീതിക്കായിരുന്നു. പിന്നാക്ക വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കാതെ ഹിന്ദു ഐക്യം സാധ്യമാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും തുല്യമായ അവകാശങ്ങള്‍ ലഭിക്കണമെന്നും ജാതിയുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തരുതെന്നും വി.എച്ച്.പി വേദികളിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. വി.എച്ച്.പിയിലൂടെ ശ്രീരാമകൃഷ്ണ മിഷന്‍, ശിവഗിരി മഠം തുടങ്ങിയ കേരളത്തിലെ വിവിധ സന്യാസി മഠങ്ങളെയും എന്‍എസ്സ്എസ്സ്, എസ്എന്‍ഡിപി അടക്കമുള്ള സമുദായ സംഘടനകളെയും ഒരേ വേദിയില്‍ കൊണ്ടുവരാന്‍ മന്നത്തിന് സാധിച്ചു. ഇത് കേരളത്തിലെ ഹൈന്ദവ മുന്നേറ്റത്തിന് പുതിയൊരു മാനം നല്‍കി.
പരിഷത്തിന്റെ വേദിയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളില്‍ ശ്രദ്ധേയമായ ഒരു വാചകം ഇങ്ങനെയാണ് ‘എന്‍എസ്എസ് സ്ഥാപിച്ചത് നായന്മാരുടെ നന്മയ്ക്കാണ്. എന്നാല്‍ വിശ്വഹിന്ദു പരിഷത്ത് സ്ഥാപിക്കുന്നത് ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളുടെയും നന്മയ്ക്കാണ്. എന്‍എസ്എസ് ഒരു അവയവമാണെങ്കില്‍ വിശ്വഹിന്ദു പരിഷത്ത് ശരീരമാണ്. അവയവത്തേക്കാള്‍ പ്രാധാന്യം ശരീരത്തിനാണ്.’
വീര സാവര്‍ക്കറുടെ ആരാധകന്‍
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വ്യാഖ്യാതാവായ വീര സാവര്‍ക്കറോട് വലിയ ബഹുമാനമായിരുന്നു ആചാര്യന്. വി.ജി. ദേശ്പാണ്ഡെ അടക്കമുള്ള ഹിന്ദു മഹാസഭ നേതാക്കള്‍ക്ക് പെരുന്നയില്‍ സ്വീകരണം നല്‍കിയിട്ടുണ്ട്. 1960ല്‍ പാലക്കാട് ആരംഭിച്ച എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജിന്റെ അക്കാദമിക് കെട്ടിടത്തിന് ‘വീര്‍ സാവര്‍ക്കര്‍ ബ്ലോക്ക്’ എന്ന് നാമകരണം നടത്തിയതിന് ശേഷം ആചാര്യന്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെയാണ് ”ഈ സ്ഥാപനത്തില്‍ പഠിക്കുന്ന യുവാക്കള്‍ സാവര്‍ക്കറുടെ സമരവീര്യവും അടിയുറച്ച ദേശസ്‌നേഹവും മാതൃകയാക്കണം. അദ്ദേഹത്തിന്റെ പേര് ഇവിടെ മുഴങ്ങിക്കേള്‍ക്കണം” ക മ്മ്യൂണിസ്റ്റുകള്‍ ശക്തമായി വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നു. അതിന് മറുപടി ഇപ്രകാരമായിരുന്നു ”സാവര്‍ക്കര്‍ ഒരു ദേശസ്‌നേഹിയാണ്, അദ്ദേഹത്തെ ആദരിക്കുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ.”
1966ല്‍ സാവര്‍ക്കറുടെ മരണശേഷം അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് മന്നം നടത്തിയ പ്രസംഗത്തിലെ വരികള്‍ ഇതാണ് ”ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും ഹൈന്ദവ നവോത്ഥാനത്തിനും വേണ്ടി സ്വന്തം ജീവിതം ഹോമിച്ച അഗ്നിപുത്രനാണ് വീര്‍ സാവര്‍ക്കര്‍. ജാതിചിന്തകള്‍ വെടിഞ്ഞ് ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം കേരളത്തിലെ ഓരോ ഹിന്ദുവും നെഞ്ചിലേറ്റേണ്ടതാണ്. അദ്ദേഹത്തെപ്പോലൊരു വീരപുരുഷന്‍ ജനിച്ച മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്.”
കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമായിതീര്‍ന്ന ബന്ധമാണ് ഇരുവരുടേയും. ഗുരുജിയും സാവര്‍ക്കറും തുറന്നിട്ട പാതയാണ് ശരിയെന്ന് ആചാര്യന്‍ വ്യക്താക്കിയിട്ടുണ്ട്. ഇവരുമായുള്ള ബന്ധത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടി ആചാര്യന്‍ എന്‍എസ്എസ് വേദികളില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ”ഹിന്ദുക്കള്‍ സംഘടിക്കുന്നത് മറ്റുള്ളവര്‍ക്ക് എതിരല്ല, മറിച്ച് സ്വന്തം നിലനില്‍പ്പിനാണ്. സാവര്‍ക്കറും ഗോള്‍വല്‍ക്കറും കാണിച്ചുതരുന്ന പാത സ്വാഭിമാനത്തിന്റേതാണ്. അത് സ്വീകരിക്കാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട.” എന്നതായിരുന്നു ആ മറുപടി.
കന്യാകുമാരി വിവേകാനന്ദസ്മാരകം
കയ്യേറ്റം ഒഴിപ്പിച്ച് കന്യാകുമാരിയിലെ പാറക്കെട്ടില്‍ വിവേകാനന്ദ സ്മാരകം നിര്‍മ്മിക്കാന്‍ സംഘം എകനാഥ് റാനഡെയെ ചുമതലപ്പെടുത്തി. ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരം ഏകനാഥ് റാനഡെ കേരളത്തിലെത്തി മന്നത്താചാര്യനെ കണ്ടു. കേരള ത്തിലെ അന്നത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വിവേകാനന്ദ സ്മാരകനിര്‍മ്മാണത്തെ പിന്തുണച്ചില്ല എന്നു മാത്രമല്ല എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ മന്നം പെരുന്നയില്‍ വലിയ സമ്മേളനം വിളിച്ചു ചേര്‍ക്കുകയും എന്‍എസ്എസ്സിന്റെ മുഴുവന്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സ്മാരകനിര്‍മ്മാണത്തിനായുള്ള പദ്ധതിയില്‍ പങ്കാളിയാകാനും എല്ലാ വീടുകളിലും സന്ദേശമെത്തിച്ച് പണം കണ്ടെത്താനും ആഹ്വാനം നല്‍കി. അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് അദ്ദേഹം കത്തെഴുതി, കേരളത്തിലെ എം പിമാരില്‍ നിന്ന് ഒപ്പു ശേഖരണം നടത്തി, അന്നത്തെ ഡിഎംകെ സര്‍ക്കാറിലും തന്റെ സ്വാധീനം ഉപയോഗിച്ചു മന്നത്താചാര്യന്‍.
കേരള സര്‍ക്കാര്‍ പണം നിഷേധിച്ചപ്പോള്‍ എന്‍എസ്എസ് ഒരു ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ഇന്ന് കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ചെന്നാല്‍ ഏകനാഥ് റാനഡെ, ഗുരുജി ഗോള്‍വല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം സ്മാരക നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആചാര്യന്റെ ചിത്രം കാണാം. ഇന്നും. ജനു: 2ന് മന്നംജയന്തിക്ക് കന്യാകുമാരി വിവേകാനന്ദ സ്മാരകത്തില്‍ ആചാര്യന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടക്കും. ഠവല ടീേൃ്യ ീള ഢശ്‌ലസമിമിറമ ഞീരസ ങലാീൃശമഹ എന്ന പുസ്തകത്തില്‍ ഏകനാഥ് റാനഡെ മന്നത്ത് ആചര്യനെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ് ”കേരളത്തില്‍ ഞാന്‍ ആദ്യം ചെന്നപ്പോള്‍ എനിക്ക് ആരെയും അറിയില്ലായിരുന്നു. എന്നാല്‍ മന്നത്ത് പത്മനാഭന്‍ എന്നെ തന്റെ മകനെപ്പോലെ സ്വീകരിച്ചു. അദ്ദേഹം എന്‍.എസ്.എസ്സിന്റെ എല്ലാ വാതിലുകളും എനിക്കായി തുറന്നുതന്നു. ആചാര്യന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഈ വലിയ സഹായം അസാധ്യമാകുമായിരുന്നു.”
ഗുരുജിയുമായുള്ള ബന്ധം
പൂജനീയ ഗുരുജിയുമായുള്ള ബന്ധമാണ് വിശ്വഹിന്ദു പരിഷത്തിലേക്കും വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിലേക്കും ഹിന്ദു ഏകീകരണത്തിലേക്കും ആചാര്യനെ നയിച്ചത്. ചങ്ങനാശേരി പെരുന്നയിലുള്ള എന്‍എസ്എസ് ആസ്ഥാനത്ത് ഗുരുജി നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മന്നം നല്‍കിയ ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് ഗുരുജി കുറിച്ചത് ഇങ്ങനെയാണ്. ‘പലപ്പോഴും ഒരു സന്ന്യാസിയെപ്പോലെയാണ് മന്നം തന്നെ പരിഗണിച്ചത.്’ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഒരു സുഹൃദ്ബന്ധമായിരുന്നു അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. മന്നത്തിന്റെ 80-ാം ജന്മദിന ആഘോഷ വേളയിലും ഗുരുജി പങ്കെടുത്ത് സംസാരിച്ചിട്ടുണ്ട്.
1970 ഫെബ്രുവരിയില്‍ 25 ആചാര്യന്റെ സമാധി അറിഞ്ഞ് പൂജനീയ ഗുരുജി അയച്ച അനുശോചന സന്ദേശം അതീവ ഹൃദയസ്പര്‍ശിയായിരുന്നു. ‘കേര ളത്തിലെ ഹൈന്ദവ ജനതയുടെ അനിഷേധ്യനായ നായകനും ഭാരതമാതാവിന്റെ ധീരനായ പുത്രനുമായ മന്നത്ത് പത്മനാഭന്റെ വിയോഗവാര്‍ത്ത എന്നെ അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഒരു സമുദായത്തെ മുഴുവന്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിച്ച് അവരെ ഒരു കരുത്തുറ്റ ശക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം കാണിച്ച നിസ്തുലമായ നേതൃപാടവം ഭാരത ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.’ ആര്‍എസ് എസ്സിന്റെ അഖില ഭാരതീയ പ്രതിനിധി സഭ പാസാക്കിയ അനുശോചന പ്രമേയത്തില്‍ അദ്ദേഹത്തെ ‘കേരളത്തിലെ ഹൈന്ദവ ജനതയുടെ അനിഷേധ്യനായ നായകന്‍’ എന്നാണ് വിശേഷിപ്പിച്ചത്.





















