അമേരിക്കന്‍ സാമ്രാജ്യത്വം നീണ്ട ഒരു ഇടവേളക്കുശേഷം, ജനാധിപത്യത്തെക്കുറിച്ചും നിയമവാഴ്ചയെ കുറിച്ചും സമാധാനത്തെക്കുറിച്ചുമുള്ള വായ്ത്താരികള്‍ നിര്‍ത്തി സഹജമായ അധിനിവേശത്തിന്റെ മുഖം പ്രത്യക്ഷത്തില്‍ പുറത്തെടുത്തിരിക്കുന്നു. വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും അമേരിക്കയിലേക്ക് പിടിച്ചുകൊണ്ടുവന്നിരിക്കുകയാണ്. വെനസ്വേലയുടെ പരമാധികാരത്തെ മാനിക്കാതെയുള്ള യുഎസ് ഭരണകൂടത്തിന്റെ ഈ നടപടിയില്‍ ഭാരതം ശക്തമായ ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തണമെന്നും, പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നുമാണ് ഭാരതത്തിന്റെ ഔദ്യോഗിക നിലപാട്. ലോകരാജ്യങ്ങളുടെ പൊതുനിലപാടും ഇതുതന്നെയാണ്.
മുന്നൊരുക്കം മാസങ്ങളോളം
ഈ കടന്നുകയറ്റം അമേരിക്ക ഒരു സുപ്രഭാതത്തില്‍ നടത്തിയതല്ല. പല മാസങ്ങളായി യുഎസ് ചാരസംഘടനകള്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഓരോ നീക്കവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെനസ്വേലന്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ഒരു സംഘം, 63 വയസ്സുള്ള മഡുറോ എവിടെയാണ് ഉറങ്ങുന്നത്, എന്താണ് ഭക്ഷിക്കുന്നതും എന്താണ് ധരിക്കുന്നതും എന്നതൊക്കെ അന്വേഷിച്ചു വച്ചിരുന്നു. മഡുറോയുടെ വളര്‍ത്തുമൃഗങ്ങളെ വരെ നിരീക്ഷിച്ചുവരികയായിരുന്നു എന്നാണ് യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്.
2025 ഡിസംബര്‍ ആരംഭത്തില്‍, ‘ഓപ്പറേഷന്‍ ആബ്‌സല്യൂട്ട് റിസോള്‍വ്’ എന്ന പേരില്‍ അറിയപ്പെട്ട ഒരു പദ്ധതിക്ക് അമേരിക്ക അന്തിമരൂപം നല്‍കി. മാസങ്ങളോളം നീണ്ട സൂക്ഷ്മമായ ആസൂത്രണവും ആവര്‍ത്തിച്ചുള്ള റിഹേഴ്‌സലുകളും നടന്നു. മഡുറോയുടെ കാരക്കാസിലെ സുരക്ഷിതവസതിയുടെ കൃത്യമായ പകര്‍പ്പ് വരെ സൃഷ്ടിച്ചു. പ്രവേശന മാര്‍ഗങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തി. ഇതിലൂടെ പ്രവേശിക്കുന്നതിനായി യുഎസ് സേനയിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ പരിശീലനവും നടത്തി.
സോവിയറ്റ് യൂണിയനും മറ്റുമായുള്ള ശീതയുദ്ധകാലത്തിനു ശേഷം ലാറ്റിന്‍ അമേരിക്കയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അത്യസാധാരണമായ ഈ സൈനിക ഇടപെടല്‍ പദ്ധതി അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചു. യുഎസ് കോണ്‍ഗ്രസിനെ മുന്‍കൂട്ടി അറിയിച്ചില്ല, കൂടിയാലോചനയും നടത്തിയില്ല. വിശദാംശങ്ങള്‍ നിശ്ചയിച്ചതിനു ശേഷം, സൈനിക നടപടിക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങള്‍ വരുന്നതു വരെ കാത്തിരിക്കാനാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.
പൊടുന്നനെയുള്ള സൈനിക നടപടിയിലൂടെ വെനസ്വേലന്‍ ഭരണകൂടത്തെ ഞെട്ടിക്കാനാണ് അമേരിക്ക തീരുമാനിച്ചത്. പ്രതിരോധം സാധ്യമാവാത്ത വിധത്തില്‍ വെനസ്വേലയുടെ സൈന്യത്തെ നിഷ്പ്രഭമാക്കുക എന്നതായിരുന്നു തന്ത്രം. അത് പൂര്‍ണമായി വിജയിക്കുകയും ചെയ്തു. സൈനിക നടപടിക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാല് ദിവസം മുന്‍പ് അനുമതി നല്‍കിയതാണെങ്കിലും മേഘാവൃതമല്ലാത്ത കാലാവസ്ഥ ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു.

ഡോണാള്‍ഡ് ട്രംപിന്റെ വിജയോന്മാദം
അളന്നുമുറിച്ചുള്ള ആക്രമണമാണ് യുഎസ് സൈന്യം വെനസ്വേലയില്‍ നടത്തിയത്. രാജ്യ തലസ്ഥാനമായ കാരക്കാസിനു ചുറ്റും ആക്രമണം നടത്തുന്നതിനിടെ അമേരിക്കന്‍ സൈന്യം നഗരത്തിലേക്ക് നീങ്ങി. കനത്ത ആയുധങ്ങളോടെ മഡുറോയുടെ സുരക്ഷിത കേന്ദ്രത്തിലെ ലോഹവാതിലുകള്‍ മുറിച്ചുകയറേണ്ടി വന്നാല്‍ ഉപയോഗിക്കാനായി ഒരു ബ്ലോ ടോര്‍ച്ചും യുഎസ് സൈന്യം കൈവശം വച്ചിരുന്നു. ആക്രമണങ്ങള്‍ ആരംഭിച്ചതിനു തൊട്ടുപിന്നാലെ യുഎസ് സൈന്യം മഡുറോ ഉണ്ടായിരുന്ന സ്ഥലത്തെത്തി. കാരക്കാസിന്റെ ഹൃദയഭാഗത്തുള്ള ‘സൈനിക കോട്ട’എന്നാണ് ട്രംപ് ആ സുരക്ഷിത കേന്ദ്രത്തെ വിശേഷിപ്പിച്ചത്. ”അവര്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ വരുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു” എന്നാണ് ഒരു സൈനിക ജനറല്‍ സിബിഎസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.
യുഎസ് സൈന്യം എത്തിയപ്പോള്‍ അവര്‍ക്കു നേരെ വെനസ്വേലയുടെ സൈന്യം വെടിയുതിര്‍ത്തു. ഒരു അമേരിക്കന്‍ ഹെലികോപ്റ്ററിന് വെടിയേറ്റെങ്കിലും അതിന് പറക്കാന്‍ കഴിഞ്ഞു. മഡൂറോയുടെ താമസസ്ഥലത്ത് യുഎസ് സൈനികര്‍ ഇറങ്ങുകയും, അതിവേഗത്തിലും കൃത്യതയോടെയും നടപടികളിലേക്ക് നീങ്ങുകയും ചെയ്തു. ”അവര്‍ അകത്ത് കയറുകയും, യഥാര്‍ത്ഥത്തില്‍ തകര്‍ക്കാന്‍ കഴിയില്ലെന്ന് കരുതിയ ഇടങ്ങളിലേക്കും അതിക്രമിച്ചു കയറുകയും ചെയ്തു. ഉരുക്കു വാതിലുകള്‍ പോലും തകര്‍ത്തു” എന്നാണ് വിജയോന്മത്തനായ ട്രംപ് അഭിപ്രായപ്പെട്ടത്.
ഇതിനിടെ മഡൂറോയുടെ ഭാര്യ സിലിയ ഫ്‌ളോറസിനെയും പിടികൂടിയിരുന്നു. ഇത് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ പോലും വിമര്‍ശനം ക്ഷണിച്ചുവരുത്തി. ”ഒരു കാര്യം വ്യക്തമായി പറയാം, നിക്കോളാസ് മഡുറോ ഒരു ഏകാധിപതിയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയും, എന്താണ് പദ്ധതിയെന്ന് വ്യക്തമാക്കാതെയും സൈനിക നടപടി ആരംഭിക്കുന്നത് അപകടകരമാണ്.” സെനറ്റിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ചക്ക് ഷൂമര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും ട്രംപ് കാര്യമാക്കുന്നില്ല. ദൗത്യം അപകടത്തിലാക്കുമെന്നതിനാലാണ് കോണ്‍ഗ്രസിനെ മുന്‍കൂട്ടി അറിയിക്കാതിരുന്നതെന്നും കോണ്‍ഗ്രസിന് കാര്യങ്ങള്‍ ചോര്‍ത്തുന്ന പ്രവണതയുണ്ടെന്നുമൊക്കെയുള്ള ന്യായങ്ങളാണ് യുഎസ് ഭരണകൂടത്തിന് പറയാനുള്ളത്. കാരക്കാസില്‍ ഉണ്ടായ പൊട്ടിത്തെറികള്‍ക്ക് പിന്നാലെ വെനസ്വേലയിലെ ഏറ്റവും വലിയ സൈനിക സമുച്ചയമായ ഫുവര്‍ട്ടെ ടിയുനയില്‍ നിന്ന് തീപടരുന്നതിന്റെ ദൃശ്യങ്ങള്‍ ദൂരത്തുനിന്ന് കാണാമായിരുന്നു. കാരക്കാസിന് ചുറ്റുമുള്ള നിരവധി ഇടങ്ങള്‍, വെനസ്വേലയിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ ഫുവര്‍ട്ടെ ടിയുന ഉള്‍പ്പെടെ യുഎസ് ആക്രമിച്ചുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

മഡുറോയുടെ കോമ്പൗണ്ടിലേക്ക് യുഎസ് സൈനികര്‍ കയറിയപ്പോള്‍, സമീപകാലത്ത് ക്യൂബന്‍ ബോഡിഗാര്‍ഡുകളെ ആഗ്രഹിച്ചിരുന്ന വെനസ്വേലന്‍ പ്രസിഡന്റ് സുരക്ഷിത മുറിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതായും ട്രംപ് പറയുന്നുണ്ട്. ‘സുരക്ഷിതഅഭിമുഖീകരിക്കുന്നത്.
വിഭവസുരക്ഷയും എണ്ണ തന്ത്രവും
വെനസ്വേലന്‍ പ്രസിഡന്റിന്റെ അറസ്റ്റ് അന്താരാഷ്ട്ര നിയമത്തില്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ ബലം പ്രയോഗിക്കുന്നതിനെതിരായ നിരോധനം സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്. അമേരിക്കന്‍ ഭരണകൂടം ഈ നടപടിയെ ‘നിയമം നടപ്പാക്കല്‍’ എന്ന നിലയില്‍ അവതരിപ്പിച്ചെങ്കിലും, അത് യുഎന്‍ രക്ഷാസമിതിയുടെ അനുമതിയില്ലാതെ, ഒരു പരമാധികാര രാഷ്ട്രത്തിന്റെ ഭൂപ്രദേശത്ത് സൈനിക ബലം പ്രയോഗിച്ചതാണ്. ഇത്തരത്തിലുള്ള ഏകപക്ഷീയ നടപടികള്‍ യുഎന്‍ സംരക്ഷണങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങളെ അപകടത്തിലാക്കുന്നു. ബഹുകേന്ദ്രീകൃത ലോക ക്രമത്തിന്റെ സ്ഥിരമായ വക്താവും, യുഎന്‍ സമിതിയില്‍ പ്രാതിനിധ്യത്തിന് ശ്രമിക്കുന്ന മുന്‍നിര രാജ്യവുമായ ഭാരതത്തിന് ഈ സംഭവവികാസത്തിനു നേര്‍ക്ക് കണ്ണടയ്ക്കാനാവില്ല. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള വെനസ്വേലയുടെ അടുത്ത ബന്ധങ്ങളെ അമേരിക്ക സുരക്ഷാ ഭീഷണിയായി കാണുന്നു.
2007 മുതല്‍ ചൈന വെനസ്വേലയ്ക്ക് 60 ബില്യണ്‍ ഡോളറിലധികം വായ്പ നല്‍കിയിട്ടുണ്ട്. സ്ഥിരമായ ആശ്രിതാവസ്ഥ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘കൊള്ളയടിക്കുന്ന വായ്പകള്‍’ ആണെന്ന നിലയിലാണ് യുഎസ് ഭരണകൂടം അവയെ കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങള്‍ വെനിസ്വേലയ്ക്കാണ്. ഇത് ഏകദേശം 303 ബില്യണ്‍ ബാരല്‍ വരും. ഈ ഊര്‍ജ്ജസ്രോതസ്സുകള്‍ സുരക്ഷിതമാക്കാനും, സ്ഥിരത ഉറപ്പാക്കാനുമുള്ള ആഗ്രഹമാണ് യുഎസ് നടപടികളെ സ്വാധീനിക്കുന്നത്.
വെനസ്വേലയുടെ വിപുലമായ എണ്ണ ശേഖരത്തിന് മേല്‍നോട്ടം വഹിക്കുന്നതിലൂടെ ആഗോള എണ്ണവിലകളില്‍ വലിയ സ്വാധീനം ചെലുത്താനുള്ള കഴിവ് അമേരിക്കക്ക് ലഭിക്കുന്നു. ഈ തരം എണ്ണയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ആഭ്യന്തര ഊര്‍ജ്ജ ചെലവ് കുറയ്ക്കുക എന്നതാണ് യുഎസ് ഭരണകൂടത്തിന്റെ ലക്ഷ്യം.
നാര്‍ക്കോ-ടെററിസവും നിയമപ്രവര്‍ത്തനവും
അമേരിക്ക ഇപ്പോള്‍ തങ്ങളുടെ നടപടികളെ വെറും നയതന്ത്രമായി മാത്രമല്ല നീതിയുടെ വിഷയമായും അവതരിപ്പിക്കുകയാണ്.
നിക്കോളാസ് മഡുറോയെയും മറ്റ് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെയും യുഎസ് ഫെഡറല്‍ കോടതികള്‍ നാര്‍ക്കോ-ടെററിസം ഗൂഢാലോചന ആരോപിച്ച് കുറ്റം ചുമത്തിയിട്ടുണ്ട്.
‘കാര്‍ട്ടല്‍ ഓഫ് ദ സണ്‍സ്’ (Cartel of the Suns) എന്ന വെനസ്വേലന്‍ ഉദ്യോഗസ്ഥര്‍ നയിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഘമാണ് അമേരിക്കയിലേക്ക് കൊക്കെയിന്‍ ഒഴുക്കിയതെന്ന് യുഎസ് അവകാശപ്പെടുന്നു. ഇതിനെതിരായ നടപടികളെ പിന്തുണയ്ക്കുന്ന മറ്റു ചില വാദഗതികളും യുഎസ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്നു. ഇതിലൊന്നാണ് പരമ്പരാഗത യുദ്ധനിയമങ്ങള്‍ മാറേണ്ടതുണ്ടെന്ന വാദം. പുത്തന്‍ ഭീഷണികളെ നേരിടാന്‍ പരമ്പരാഗത യുദ്ധനിയമങ്ങള്‍ മാറേണ്ടതുണ്ടത്രേ. മയക്കുമരുന്നിന്റെ പ്രവാഹങ്ങളും, പ്രാദേശിക പിന്തുണയുള്ള സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും ഒരു പരമ്പരാഗത സൈനിക ആക്രമണത്തേക്കാള്‍ അമേരിക്കയിലെ മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നും യുഎസ് ഭരണകൂടം വാദിക്കുന്നു. ഇതിനെ ‘നാര്‍ക്കോ-ടെററിസം’ എന്നു വിശേഷിപ്പിക്കുന്നതിലൂടെ, യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 പ്രകാരമുള്ള സ്വയംരക്ഷാവകാശം നേടിയെടുക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നു.
ഒരു രാജ്യം സ്വന്തം ഭൂപ്രദേശത്തെ കുറ്റകൃത്യ സംഘങ്ങളെ നിയന്ത്രിക്കാന്‍ തയ്യാറല്ലെങ്കിലോ, അവരുമായി സഹകരിക്കുകയാണെങ്കിലോ, ആ രാജ്യത്തിന് പരിപൂര്‍ണ്ണ പരമാധികാരാവകാശം നഷ്ടപ്പെടുന്നുവെന്നാണ് യുഎസ് ഭരണകൂടം കരുതുന്നത്. ഈ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ അമേരിക്ക ”ഒരു രാജ്യത്തെ ആക്രമിക്കുന്നില്ല, മറിച്ച് തദ്ദേശീയ ഭരണകൂടം കൈകാര്യം ചെയ്യാന്‍ വിസമ്മതിക്കുന്ന ഭീഷണിയെ നിഷ്‌ക്രിയമാക്കുകയാണ്. അതായത് പരാജയപ്പെട്ട ഒരു സംവിധാനത്തിന് പകരം അമേരിക്ക ലോക പോലീസായി പ്രവര്‍ത്തിക്കുന്നു.
അമേരിക്ക ഇങ്ങനെയൊക്കെ പറയുന്നതിന് ചില മറുവശങ്ങളുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സൈന്യത്തെ ഉപയോഗിക്കുന്നത് ‘അപകടകരമായ കീഴ്‌വഴക്കം’ സൃഷ്ടിക്കുമെന്നും, ആഗോള ക്രമത്തെ തകര്‍ക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറലും വിവിധ അന്താരാഷ്ട്ര നിയമസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുന്നു. ഒരു രാജ്യത്തിന്റെ ഭൂപരമായ അഖണ്ഡതയ്‌ക്കെതിരെ ബലം പ്രയോഗിക്കുന്നത് യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 2 (4) ലംഘിക്കുന്നതും, അന്താരാഷ്ട്ര നിയമത്തിന്റെ അടിത്തറ തകര്‍ക്കുന്നതുമാണ്. ക്രമസമാധാനം ഒരു രാജ്യത്തിന്റെ ആഭ്യന്തര അധികാരമാണ്. ‘കുറ്റകൃത്യം’ എന്ന പേരില്‍ ഏതൊരു രാജ്യത്തിനും അയല്‍രാജ്യത്തെ ആക്രമിക്കാമെന്നുവന്നാല്‍ പരമാധികാരം നഷ്ടപ്പെടുത്തും. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കാട്ടിലെ നിയമം രൂപപ്പെടുകയും ചെയ്യും. ബോംബുകള്‍, സൈന്യം, മിസൈലുകള്‍ പോലുള്ള സൈനികാക്രമണങ്ങളെയാണ് അന്താരാഷ്ട്ര നിയമം ‘സായുധാക്രമണം’എന്ന് നിര്‍വചിക്കുന്നത്. മയക്കുമരുന്ന് വ്യാപാരവും കുടിയേറ്റവും മറ്റും ഇതിന്റെ പരിധിയില്‍ വരുന്നില്ല. ഇതില്‍ മാറ്റം വരുത്തുന്നത് ഒരു രാജ്യത്ത് രാഷ്ട്രീയ അട്ടിമറിയും നടത്തുന്നതിന് നിയമത്തിന്റെ ഭാഷയിലുള്ള കസര്‍ത്ത് മാത്രമാണ്. അമേരിക്കന്‍ ഭരണകൂടം യഥാര്‍ത്ഥത്തില്‍ നീതിയും മനുഷ്യാവകാശവും ലക്ഷ്യമാക്കിയിരുന്നെങ്കില്‍, വെനിസ്വേലയിലെ സംഭവങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അന്വേഷണങ്ങള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു വേണ്ടത്. ഒരു രാഷ്ട്രത്തലവനെ ന്യൂയോര്‍ക്ക് കോടതിയില്‍ വിചാരണ ചെയ്യുന്നതിനായി പിടികൂടുന്നത് അന്താരാഷ്ട്ര സംവിധാനങ്ങളെക്കാള്‍ അമേരിക്ക സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് നിയമങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിന് തെളിവാണ്.
ഐക്യരാഷ്ട്രസഭയും പരാജയപ്പെടുമ്പോള്‍
ഒരു സ്ഥിരാംഗം ആക്രമണകാരിയാകുമ്പോഴും അല്ലെങ്കില്‍ ആക്രമണകാരിയെ സംരക്ഷിക്കുമ്പോള്‍ യുഎന്‍ രക്ഷാ സമിതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഘടനാപരമായ പരിമിതിയുണ്ട്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തങ്ങളുടെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വീറ്റോ ഉപയോഗിക്കുന്നതിനാല്‍ യുഎന്‍ കൗണ്‍സില്‍ സുരക്ഷാ ഉറപ്പുനല്‍കുന്ന അവസ്ഥയില്‍ നിന്ന് മരവിച്ച ഒരു ചര്‍ച്ചാവേദിയായി മാറിയിരിക്കുന്നു. 2015 മുതല്‍ 2024 വരെ, 37 കരട് പ്രമേയങ്ങളില്‍ 47 വീറ്റോകളാണ് പ്രയോഗിക്കപ്പെട്ടത്. വന്‍ശക്തികള്‍ ‘അന്താരാഷ നിയമപ്രവര്‍ത്തനം’ എന്ന പേരില്‍ സൈനിക ആക്രമണങ്ങളെ പുനര്‍നാമകരണം ചെയ്ത് യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 2(4) മറികടക്കുന്നു. ‘യുദ്ധം’ എന്നതിനു പകരം ‘കുറ്റവാളികളെ പിടികൂടല്‍’ എന്ന ഭാഷ ഉപയോഗിച്ച്, യുഎന്‍ അനുമതി ഒഴിവാക്കി നൈതികമായ അവകാശവാദം ഉന്നയിക്കുന്നു. വെനസ്വേലയിലെ അമേരിക്കയുടെ ‘ഓപ്പറേഷന്‍ ആബ്‌സല്യൂട്ട് റിസോള്‍വ്’ ഇതാണ് കാണിക്കുന്നത്. ഐക്യരാഷ്ട്രസഭ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനക്ഷാമം നേരിടുകയാണ്. ഫണ്ട് നല്‍കുന്ന പ്രധാനികള്‍ സംഭാവനകള്‍ തടഞ്ഞുവയ്ക്കുമ്പോള്‍, സമാധാനസേനാ വിന്യാസവും നിരീക്ഷണവും നടത്താനുള്ള ശേഷി നഷ്ടപ്പെടുന്നു.
ഇപ്പോള്‍ 2.4 ബില്യണ്‍ ഡൊളര്‍ സ്ഥിരബജറ്റ് കുടിശ്ശികയും 2.7 ബില്യണ്‍ ഡോളര്‍ സമാധാനസംരക്ഷണ ഫണ്ടിലെ കുറവും കാരണം, ചെലവ് കുറയ്ക്കലും നിയമനനിരോധനവും സേവനങ്ങള്‍ ചുരുക്കലും ഐക്യരാഷ്ട്രസഭയെ ബാധിച്ചിട്ടുണ്ട്. ആഗോള സുരക്ഷാ മാതൃകയില്‍ നിന്ന് സ്വന്തം സ്വാധീനമേഖലകള്‍ ഉറപ്പാക്കുന്ന പ്രാദേശിക സഖ്യങ്ങളിലേക്കാണ് ലോകം നീങ്ങുന്നത്. ഐക്യരാഷ്ട്രസഭയുടെ മന്ദഗതിയും ഭൂപരമായ അകല്‍ച്ചയും ആഫ്രിക്കന്‍ യൂണിയന്‍, നാറ്റോ പോലുള്ള സംഘടനകള്‍ യുഎന്‍ രക്ഷാസമിതിയുടെ അനുമതിയില്ലാതെ മറ്റു രാജ്യങ്ങളില്‍ അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
ഭാരതത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍
രണ്ടാംഘട്ട യു.എസ്. ഉപരോധങ്ങള്‍ ഒഴിവാക്കാന്‍ ഭാരതം മുന്‍കരുതലായി വെനസ്വേലയെ ആശ്രയിക്കുന്നത് കുറച്ചിരുന്നു. അതിനാല്‍ ഭാരതത്തിന്റെ ഊര്‍ജ്ജസുരക്ഷയില്‍ വലിയ ആഘാതമൊന്നും ഉണ്ടാക്കില്ല. സമീപകാലത്തെ വിവരമനുസരിച്ച് ഭാരതത്തിന്റെ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ വെനസ്വേലയിലെ പങ്ക് ഏകദേശം 0.3 ശതമാനം മാത്രമാണ്.
എങ്കിലും അമേരിക്കന്‍ മേല്‍നോട്ടത്തില്‍ പുതിയ വിതരണ സംവിധാനത്തെക്കുറിച്ചുള്ള വ്യക്തതയ്ക്ക് ഭാരതം കാത്തിരിക്കുകയാണ്. എണ്ണവിപണിയില്‍ ഭാരതത്തിന്റെ നേരിട്ടുള്ള വ്യാപാരം പരിമിതമായിരുന്നാലും, വെനസ്വേലയിലെ എണ്ണ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും വരുന്ന മാറ്റങ്ങള്‍ ആഗോള ക്രൂഡ് വിലകളെ ബാധിക്കാം.
ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളില്‍ ഒന്നാണല്ലോ വെനസ്വേല. കൂടുതല്‍ സ്ഥിരതയുള്ള സംവിധാനത്തില്‍ ഉല്‍പ്പാദനം വര്‍ധിച്ചാല്‍, ഇടക്കാലത്തിലും ദീര്‍ഘകാലത്തിലും അന്താരാഷ്ട്ര എണ്ണവില സമ്മര്‍ദ്ദം നേരിടാന്‍ സാധ്യതയുണ്ട്. ഏകപക്ഷീയ ഇടപെടലുകള്‍ തടയുന്നതില്‍ ഐക്യരാഷ്ട്രസഭ പോലുള്ള ബഹുപക്ഷ സ്ഥാപനങ്ങള്‍ പരാജയപ്പെടുന്നതിനെ ഈ സാഹചര്യം വീണ്ടും ഓര്‍മിപ്പിക്കുന്നു.
വെനസ്വേല സംഭവവികാസങ്ങള്‍ വന്‍ശക്തികള്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുമ്പോള്‍ ബഹുകേന്ദ്രീകൃത ലോകക്രമം എത്രത്തോളം ദുര്‍ബലമാണെന്ന് തെളിയിക്കുന്നു. പരമാധികാരവും നിയമ വ്യക്തതയും കൂട്ടായ ഉത്തരവാദിത്വവും നിലനിര്‍ത്തിയാലേ നിയമരഹിതമായ ആഗോള ക്രമം ഒഴിവാക്കാനാകൂ. ശക്തമായ സ്ഥാപനങ്ങളും സുതാര്യതയും നടപ്പാക്കാവുന്ന മാനദണ്ഡങ്ങളും അന്താരാഷ്ട്ര സംവിധാനങ്ങളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കും. അസ്ഥിരമായ ലോകത്ത് ഭാരതത്തിന്റെ തത്വാധിഷ്ഠിത നയതന്ത്രത്തിന്റെ ആവശ്യകത അത്യന്താപേക്ഷിതമാക്കുന്നു.
ഒരു ട്രംപന്‍ വിരോധാഭാസം
അപക്വമായ പെരുമാറ്റം കൊണ്ടും വിടുവായത്തം കൊണ്ടും ലോകത്തിന്റെ ശ്രദ്ധ തന്നിലേക്ക് തിരിച്ച അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിന്റെ തനിനിറം തുറന്നു കാട്ടുന്നതാണ് വെനസ്വേലയിലെ അധിനിവേശം. വൈറ്റ് ഹൗസിലേക്കുള്ള രണ്ടാം വരവില്‍ ആദ്യ 10 മാസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും കുറഞ്ഞത് എട്ട് യുദ്ധങ്ങള്‍ തീര്‍പ്പാക്കിയെന്നായിരുന്നുവല്ലോ ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദം. ആഗോള വ്യാപാരബന്ധങ്ങളെ അസ്ഥിരമാക്കിയ നയമായ ‘താരിഫ്’ ആണ് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട വാക്കെന്നു പറയാനും ഈ ഭരണാധികാരി മടിച്ചില്ല. ഇതിന്റെയൊക്കെ പേരില്‍ തനിക്ക് സമാധാനത്തിന്റെ നോബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേയാള്‍ തന്നെയാണ് വെനസ്വേലയില്‍ കടന്നുകയറി ആ രാജ്യത്തിന്റെ സമാധാനം കെടുത്തിയിരിക്കുന്നത്. ട്രംപ് മോഹിച്ച സമാധാന നൊബേല്‍ പുരസ്‌കാരം ലഭിച്ചത് വെനസ്വേലയുടെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോക്കാണ്. നിക്കോളാസ് മറുഡോയെ യുഎസ് സൈനികര്‍ പിടിച്ചുകൊണ്ടു വന്നതോടെ ഒളിവില്‍ നിന്ന് പുറത്തുവന്ന മച്ചാഡോ അമേരിക്ക സന്ദര്‍ശിച്ച് തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം ട്രംപിന് കൈമാറുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. നൊബേല്‍ പുരസ്‌കാരം റദ്ദാക്കാനോ മറ്റൊരാള്‍ക്ക് കൈമാറാനോ പാടില്ലെന്നാണ് നിബന്ധന. മച്ചാഡോ തന്റെ പുരസ്‌കാരം ട്രംപിന് കൈമാറിയാല്‍ ചരിത്രത്തിലെ വലിയ വിരോധാഭാസങ്ങളില്‍ ഒന്നായിരിക്കും അത്-ട്രംപന്‍ വിരോധാഭാസം.






















