കേരളത്തിലെ ഹിന്ദുസമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന വിപത്തിന്റെ വ്യാപ്തി പലരും മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. പൊളിറ്റിക്കല്‍ ഇസ്ലാമും അവരുടെ വിവിധ വിഭാഗങ്ങളും കേരളത്തിന്റെ വ്യാപാര-വാണിജ്യ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ മേല്‍ക്കൈ നേടാനും ജീവിതത്തിന്റെ സമസ്ത മേഖലകളിലും മതസ്വാധീനം ഉറപ്പിക്കാനും നടത്തുന്ന ശ്രമങ്ങളുടെ ആഴവും പരപ്പും വളരെ വലുതാണ്. ക്ഷേത്രങ്ങളുടെ ചുറ്റും മാത്രമല്ല പ്രധാന നഗരങ്ങളിലും തന്ത്രപ്രധാന പാതകളിലും വാണിജ്യ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉന്തുവണ്ടി കച്ചവടവും അടക്കം സംഘടിപ്പിച്ച് എപ്പോഴും സ്വമതത്തില്‍ ഉള്ള ആള്‍ക്കാരെ കൂട്ടമായി അണിനിരത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഇസ്ലാമിക ഭീകരവാദത്തിന്റെ നടപടികളോടും നാള്‍വഴികളോടും താദാത്മ്യവും സാദൃശ്യവും ഉണ്ട്. വര്‍ഷങ്ങളായി പറഞ്ഞ ലൗ-ജിഹാദിന്റെ അര്‍ത്ഥം ഇന്ന് ഹിന്ദു പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും മനസ്സിലായി തുടങ്ങിയിരിക്കുന്നു. ഹിന്ദുസമുദായ നേതാക്കള്‍ക്കൊപ്പം ക്രൈസ്തവ മതമേലധ്യക്ഷന്മാരും അതിന്റെ അപകടം മനസ്സിലാക്കിയിരിക്കുന്നു. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് കേരളത്തിലെ ഇടതുമുന്നണിയും വലതുമുന്നണിയും ഒരേ പോലെ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ സൂചനയാണ് തിരുനാവായില്‍ മഹാമാഘ മഹോത്സവം, കുംഭമേള പോലെ നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി സര്‍ക്കാരും അനുവര്‍ത്തിച്ച നിഷേധാത്മക നിലപാടിന് കാരണം.
ഭാരതത്തിലെ ഏറ്റവും വലിയ അഖാഡകളില്‍ ഒന്നായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ മലയാളിയായ സ്വാമി ആനന്ദവനത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ സന്ന്യാസ ആശ്രമങ്ങളെയും ഹൈന്ദവ സംഘടനകളെയും സമുദായങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് തിരുനാവായില്‍ ‘മാമാങ്കം’ നടന്നിരുന്ന സ്ഥലത്ത് 271 വര്‍ഷത്തിനുശേഷം ഗതകാല പ്രൗഢി വിളിച്ചോതുന്ന, അധികാരക്കൊതിയുടെയും രക്തരൂക്ഷിതമായ യുദ്ധത്തിന്റെയും ചാവേറുകളുടെയും ചരിത്രത്തിനു മുമ്പുണ്ടായിരുന്ന, സംസ്‌കാരത്തിന്റെയും ശാസ്ത്രപാരമ്പര്യത്തിന്റെയും വിദ്വല്‍ സദസ്സുകളുടെയും പണ്ഡിത വരേണ്യരുടെയും ശാസ്ത്രജ്ഞരുടെയും ഒക്കെ സംഗമ വേദിയായിരുന്ന മാഘ മഹോത്സവം പുനരാരംഭിക്കുവാന്‍ തീരുമാനിച്ചത്. എല്ലാത്തരം അപേക്ഷകളും നിയമാനുസൃതമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി രാഷ്ട്രീയത്തിന് അതീതമായ ഒരു സാംസ്‌കാരിക ഉത്സവം എന്ന നിലയില്‍ കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും വീണ്ടെടുക്കാനുള്ള ആനന്ദോത്സവം ആയിട്ടാണ് ഈ പരിപാടിആസൂത്രണം ചെയ്തിരുന്നത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ഹിന്ദു ഉത്സവം നടന്നാല്‍ ഇസ്ലാമിക വോട്ട് ബാങ്ക് തങ്ങള്‍ക്കെതിരെ തിരിയുമെന്ന ആശങ്ക കൊണ്ടായിരിക്കാം മോഹന്‍ലാല്‍ സിനിമയിലെ നരേന്ദ്രപ്രസാദ് അനശ്വരമാക്കിയ കൊളപ്പുള്ളി അപ്പന്‍ കഥാപാത്രത്തിന്റെ വേഷമണിയാന്‍ മുഖ്യമന്ത്രി ഇറങ്ങിപ്പുറപ്പെട്ടത്. ഏതായാലും എതിര്‍പ്പുകള്‍ വന്നപ്പോള്‍ കാസര്‍ക്കോട് മുതല്‍ പാറശ്ശാല വരെ കേരളത്തിലെ ഹിന്ദു സമൂഹം സടകുടഞ്ഞ് എഴുന്നേറ്റു. ശബരിമല ആചാരലംഘനത്തിനുശേഷം ഇതേപോലെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി അണിനിരന്ന ഒരു സംഭവം ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്ത നിമിഷം മുതല്‍ എന്ത് വിലകൊടുത്തും മാഘ മഹോത്സവം എന്ന കുംഭമേളയില്‍ പങ്കെടുക്കുമെന്നും അത് വിജയിപ്പിക്കും എന്നുമുള്ള പ്രഖ്യാപനവുമായി ഹിന്ദു സമൂഹം രംഗത്തിറങ്ങി. ഒടുവില്‍ ജില്ലാ കളക്ടര്‍ മേളക്ക് അനുമതി നല്‍കി. അനുമതി നല്‍കിയതുകൊണ്ട് അനുമതിയോടെ, അനുമതി ഇല്ലെങ്കില്‍ അനുമതിയില്ലാതെ ഇതായിരുന്നു സംഘാടകരുടെ തീരുമാനം. ഈ തീരുമാനം മഹാമണ്ഡലേശ്വര്‍ ആനന്ദവനം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന ഹിന്ദുവിരുദ്ധതയുടെയും ഹിന്ദുക്കളോടുള്ള ഇരട്ടത്താപ്പിന്റെയും വ്യക്തമായ നിദര്‍ശനമാണ് തിരുനാവായിലും കണ്ടത്. ഇടയ്ക്ക് നിന്നു പോയെങ്കിലും ഏറെ വര്‍ഷങ്ങളായി തിരുനാവായയില്‍ ഇതേ സ്ഥലത്ത് സര്‍വ്വോദയമേള നടന്നിരുന്നു. പുഴയുടെ കരയില്‍ റംസാന്‍ നോമ്പ് കാലത്തും മറ്റും ഇസ്ലാമിക വിഭാഗത്തിന്റെ പല പരിപാടികളും നടന്നിട്ടുണ്ട്. അവിടെ എവിടെയും സ്റ്റോപ്പ് മെമ്മോയുമായി ഒരു റവന്യൂ ഉദ്യോഗസ്ഥനും പോയിട്ടില്ല. ഹിന്ദു ആഘോഷത്തിന് നേരെ ഇത്തരം പ്രതിലോമകരമായ നിലപാടുമായി എത്തുന്നവരാണ് ഹജ്ജിനു പോകുന്നവര്‍ക്ക് പ്രത്യേക കിറ്റും സൗജന്യ യാത്രയും എസി താമസ സൗകര്യ വും അടക്കം ഏര്‍പ്പാട് ചെയ്തു കൊടുക്കുന്നത്. നൂറ്റാണ്ടുകളായി ഹൈന്ദവര്‍ ആരാധന നടത്തിയിരുന്ന സ്ഥലത്ത് പൗരാണിക സംസ്‌കാരത്തിന്റെയും ആഘോഷത്തിന്റെയും ആചാരങ്ങളുടെയും പ്രതീകമായ മാഘ മഹാമഹം ആഘോഷിക്കാനുള്ള നീക്കത്തെ തടയാനുള്ള ശ്രമം അപലപനീയാണ്. നേരത്തെ തന്നെ പാമ്പാനദിയില്‍ കല്ലുകെട്ടി തടയണ തിരിച്ച് എല്ലാവര്‍ഷവും നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന് എതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. യാതൊരു അനുവാദവും ഇല്ലാതെ ഈ തരത്തില്‍ തടയണ കെട്ടുന്നതിനെതിരെ സര്‍ക്കാര്‍ സംവിധാനം മുന്നറിയിപ്പ് നല്‍കിയിട്ടും സ്റ്റോപ് മെമ്മോ പോയിട്ട് ഒരു നോട്ടീസ് പോലും കൊടുക്കാന്‍ ആരും തയ്യാറായിട്ടില്ല. ക്രൈസ്തവരും മുസ്ലിങ്ങളും സംഘടിതരായതുകൊണ്ട് സംഘടിത വോട്ടുബാങ്ക് ആയതുകൊണ്ട് അവര്‍ക്കെതിരെ നടപടി എടുത്താല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും എന്നുള്ള ഭയം കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ആ വഴിക്ക് പോകാത്തത്. ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ചേരിതിരിഞ്ഞ് പരസ്പരം കാലുവാരുകയും അനൈക്യത്തിലൂടെ യുഡിഎഫിലും എല്‍ഡിഎഫിലും നിന്നുകൊണ്ട് പോരടിച്ച് ഏറ്റുമുട്ടിയും തല്ലിയും കൊന്നും പോകുന്ന ഹിന്ദു സമൂഹത്തെ സര്‍ക്കാരിന് വിലയില്ലാത്തതു കൊണ്ടാണ് തിരുനാവായയിലെ കുംഭമേളയ്‌ക്കെതിരെ നിലപാട് എടുക്കാന്‍ ശ്രമമുണ്ടായത്. ഈ തിരിച്ചറിവ് ഹിന്ദു സമൂഹത്തിന് ഇന്ന് ഉണ്ടാകുന്നു. സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും മാത്രമല്ല കേരളത്തിലുടനീളം ഉയര്‍ന്ന പ്രതിഷേധത്തിന്റെ ശബ്ദമാണ് സംസ്ഥാന സര്‍ക്കാരിനെ കുംഭമേള തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്. കേരളത്തിലെ മുഴുവന്‍ ഹിന്ദു സമൂഹത്തിനും ഇതൊരു സൂചനയാണ്. ഐക്യത്തിന്റെ കാഹളം മുഴക്കി രാഷ്ട്രീയത്തിന് അതീതമായി ഹിന്ദു സമൂഹം ഒന്നുചേര്‍ന്നാല്‍ മാത്രമേ നമുക്ക് അര്‍ഹതയുള്ളത് കിട്ടൂ എന്ന മുന്നറിയിപ്പ് കൂടിയാണ് ഈ പിണറായി വിജയന്‍ ബോധ്യപ്പെടുത്തിയത്.
നൂറ്റാണ്ടുകളായി ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത് അടക്കം തീര്‍ത്ഥ സ്‌നാനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും വിദ്വസ്സുകളുടെയും ഒക്കെ സംഗമഭൂമിയായിരുന്നു മാമാങ്കവേദി. ദി ക്രസ്റ്റ് ഓഫ് പീകോക്ക് എന്ന പുസ്തകം ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആര്യഭടനും സംഗ്രാമ മാധവനും അടക്കമുള്ള കേരളീയ ഗണിത ശാസ്ത്രജ്ഞന്മാരുടെ സംഭാവനകള്‍ പലതും മാമാങ്ക വേദിയിലാണ് ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടത്. പൊതുവര്‍ഷം 683ലെ മാമാങ്കത്തില്‍ ആര്യഭടന്റെ കണ്ടെത്തലുകളെ ഹരിദത്തന്‍ അവഗണിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വിജ്ഞാനത്തിന്റെ പ്രഭാപ്രസരത്തിനുള്ള പണ്ഡിതന്മാരുടെ വാദപ്രതിവാദത്തിനും പ്രഭാഷണത്തിനും ഒക്കെയായി നിലകൊണ്ടിരുന്ന വേദി പിന്നീട് രാജാക്കന്മാരുടെ അധികാരക്കൊതിയിലൂടെ ചാവേര്‍ പടയാളികളുടെ ഏറ്റുമുട്ടലിന്റെ നിലപാട് തറയിലേക്ക് മാമാങ്കത്തെ അധപ്പതിപ്പിച്ചു. ഏതാണ്ട് 271 വര്‍ഷം മുമ്പ് ഇത് നില്‍ക്കുകയും ചെയ്തു. കല്പവാസം എന്ന പേരിലാണ് മാഘമേള സംഘടിപ്പിച്ചിരുന്നത്. 28 ദിവസത്തെ മേളയില്‍ ഗൃഹസ്ഥരായ ആളുകള്‍ തീര്‍ത്ഥ സ്‌നാനം നടത്തി ഭജനമിരുന്നാല്‍ ഒരു കല്‍പം തപസനുഷ്ഠിച്ച പുണ്യം കിട്ടും എന്ന വിശ്വാസമാണ് ഉണ്ടായിരുന്നത്. മാത്രമല്ല മാഘമാസത്തില്‍ ഭാരതപ്പുഴയില്‍ ഗംഗയടക്കമുള്ള സപ്തനദികളും സന്നിഹിതരാകുന്നു എന്നാണ് വിശ്വാസം. ഭാരതത്തിലെ മറ്റൊരു പുഴയിലും ഇത്തരത്തിലുള്ള ഒരു വിശ്വാസത്തിന്റെയും സങ്കല്പത്തിന്റെയും അടിത്തറയില്ല. വിദ്വത് സദസ്സുകളും ഋഷിശ്വരന്മാരുടെയും സന്യാസിവര്യന്മാരുടെയും യജ്ഞ സംഗമ ഭൂമി എന്ന നിലയില്‍ ലഭിക്കുന്ന ആധ്യാത്മിക ഊര്‍ജ്ജം കൂടിയാകുമ്പോള്‍ ഒരുപക്ഷേ ദക്ഷിണ ഭാരതത്തിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക മേളയായി ഇത് മാറിയിരുന്നിരിക്കാം. അതുകൊണ്ടുതന്നെ വിദേശ വ്യാപാരികള്‍ അടക്കം പങ്കെടുക്കുന്ന വലിയ വ്യാപാരമേളക്കും മാമാങ്കം വേദിയായി. എഡി 1766 ല്‍ തയ്യാറാക്കിയിട്ടുള്ള തവനൂര്‍ ബ്രഹ്മക്ഷേത്ര ചരിത്രത്തിലും 1810ല്‍ കോഴിക്കോട് സാമൂതിരി ബ്രിട്ടീഷ് ചക്രവര്‍ത്തിക്ക് നല്‍കിയ രേഖയിലും ഗോവര്‍ദ്ധനപുരം എന്ന ഈ പ്രദേശത്തെ മാമാങ്കത്തിന്റെ പ്രത്യേകതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താപസന്നൂര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലം പിന്നീട് തവനൂര്‍ ആവുകയാണ് ഉണ്ടായത്. തവനൂര്‍ ബ്രഹ്മക്ഷേത്രവും ശിവക്ഷേത്രവും നാവാ മുകുന്ദ ക്ഷേത്രവും ശ്രീചക്രത്തെ ദ്യോതിപ്പിക്കുന്ന ത്രികോണാകൃതിയില്‍ നിലകൊള്ളുന്നതിന് പോലും താന്ത്രികവും ആധ്യാത്മികവുമായ പ്രത്യേകതകള്‍ ഉണ്ടെന്നാണ് അനുമാനം.
കഴിഞ്ഞവര്‍ഷം നടന്ന കുംഭമേളയിലേക്ക് കേരളത്തില്‍ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ആഗ്രഹം ഉണ്ടായിട്ടും പോകാന്‍ കഴിയാത്ത പതിനായിരങ്ങള്‍ വേറെയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭാരതപ്പുഴയിലെ കല്പവാസവും ഗംഗാസാന്നിധ്യവും തീര്‍ത്ഥ സ്‌നാനത്തിന്റെ ചരിത്രവും ശ്രദ്ധയില്‍ പെട്ട മഹാമണ്ഡലേശ്വര്‍ ആനന്ദവനം സ്വാമികള്‍ മാമാങ്കം നല്ല രീതിയില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. 2016ല്‍ തന്നെ ചെറിയതോതില്‍ മാമാങ്കം ആചാരാനുഷ്ഠാനം എന്ന നിലയില്‍ ആരംഭിച്ചിരുന്നു. പക്ഷേ വ്യാപകമായ തീര്‍ത്ഥ സ്‌നാനവും തീര്‍ത്ഥാടനവും എന്ന നിലയില്‍ കുംഭമേള പോലെ ഭാരതം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വലിയ ചടങ്ങായി സംഘടിപ്പിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ട് കഴിഞ്ഞിരുന്നില്ല. ജൂന അഖാഡയുടെ പിന്‍ബലത്തോടെ സ്വാമി ആനന്ദവനം ഇതിന്റെ ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ പല അഖാഡകളും സന്യാസി ആശ്രമങ്ങളും ഹൈന്ദവ സംഘടനകളും ഇതിനെ പ്രോത്സാഹിപ്പിച്ചു. ഇതിന്റെ നിയതമായ സംഘടനാ സംവിധാനം ഒരുക്കാന്‍ വേണ്ടി മാസങ്ങളായി അദ്ദേഹം കഠിനാധ്വാനം ചെയ്യുകയായിരുന്നു. രാഷ്ട്രീയമായ ലക്ഷ്യങ്ങളോ ചേരിതിരിവുകളോ ഇല്ലാതെ എല്ലാ ദേവസ്വം ബോര്‍ഡുകളെയും എല്ലാ സന്ന്യാസി ആശ്രമങ്ങളെയും എല്ലാ സമുദായങ്ങളെയും ഒരുമിച്ചുചേര്‍ത്തുകൊണ്ട് കേരളത്തിന്റെ ഒരു സാംസ്‌കാരിക ഉത്സവമായി, തീര്‍ഥാടനം ആയി, തീര്‍ത്ഥ സ്‌നാനമായി മാമാങ്കത്തെ മാറ്റിയെടുക്കാന്‍ ആണ് ശ്രമിച്ചത്. എന്തിനാണ്, എന്തുകൊണ്ടാണ്, ആര്‍ക്കുവേണ്ടിയാണ് മാമാങ്കം എന്ന കുംഭമേള തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത് എന്ന ചോദ്യം ഇവിടെ ബാക്കിയാണ്. ഈ ചോദ്യത്തിനാണ് കേരളത്തിലെ ഹിന്ദു സമൂഹം ഉത്തരം കണ്ടെത്തേണ്ടത്. കേരളത്തിലെ ക്രൈസ്തവ മുസ്ലിം സമൂഹം ഇത്തരം ഒരു ആഘോഷത്തിനും എതിരല്ല. എണ്ണത്തില്‍ ന്യൂനപക്ഷം മാത്രം വരുന്ന ജിഹാദികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയപ്പെടുന്ന ഇടതുപക്ഷ നേതാക്കളും ആണ് കുംഭമേളയ്‌ക്കെതിരെ രംഗത്തുവന്നത്. ഇതു മനസ്സിലാക്കിയത് കൊണ്ടാണ് കേരളത്തിലെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി പരിപാടി നടത്താന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്.
സര്‍ക്കാരിന്റെ അനുവാദം ലഭിച്ചത് കൊണ്ട് അവസാനിക്കുന്നില്ല. സംഘാടകര്‍ക്ക് മേള കാര്യക്ഷമമായി നടത്താനുള്ള ബാധ്യതയുണ്ട്. എല്ലാത്തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും, പുഴയില്‍ അപകടം തടയാനുള്ള ലൈഫ് ഗാര്‍ഡുകള്‍ അടക്കമുള്ള സംവിധാനവും ഒക്കെ തന്നെ സജ്ജമാക്കേണ്ടിയിരിക്കുന്നു. കുറവുകളോ പോരായ്മകളോ കണക്കിലെടുക്കേണ്ടതില്ല. തുടക്കം എന്ന നിലയില്‍ 271 വര്‍ഷത്തെ ഇടവേളയിലെ സ്വച്ഛന്ദ സുഷുപ്തിയുടെ ആലസ്യം ഉണ്ടാവാം. പക്ഷേ അടുത്ത വര്‍ഷം ആകുമ്പോഴേക്കും വിദ്വല്‍ സദസ്സുകളും പ്രഭാഷണ പരമ്പരകളും ആധ്യാത്മിക സംവാദങ്ങളും മാത്രമല്ല ജ്യോതിഷത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും പഠനങ്ങളും പഞ്ചാംഗത്തിന്റെയും കാലഗണനയുടെയും കാലാനുസൃത പരിഷ്‌കരണവും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക നവോത്ഥാനത്തിന്റെ നിര്‍ണായക നാഴിക കല്ലുകളും മാമാങ്കത്തില്‍ ഉരുത്തിരിയണം. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സംഗമവും ഒപ്പം പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വിദ്വത്‌സദസ്സുകളും പരിചര്‍ച്ചകളും പ്രദര്‍ശിനികളും വ്യാപാരമേളകളും ഒക്കെ തന്നെ സംഗമിക്കുന്ന വന്‍ പരിപാടിയായി ഇതിനെ മാറ്റിയെടുക്കണം. പരശുരാമന്റെയും ഭൃഗുമഹര്‍ഷിയുടെയും പാദസ്പര്‍ശം കൊണ്ട് പവിത്രമായ, ബ്രഹ്മാവിന്റെ തപസ്സുകൊണ്ട് സമ്പന്നമായ തിരുനാവായയിലെ പുണ്യഭൂമിയില്‍ നിന്ന് കേരളത്തിന്റെ പരിവര്‍ത്തനത്തിന് പുതിയ ശംഖനാദം ഉയരണം. അത് ഹിന്ദു നവോത്ഥാനത്തിന്റെ സംഘടിത ശക്തിയുടെയും ജാതിയില്ലാത്ത ഹിന്ദുത്വത്തിന്റെയും ശാസ്ത്രീയ അടിത്തറയുള്ള ഹിന്ദു ധര്‍മ്മാചരണത്തിന്റെയും ഒക്കെ വിശ്വവിജയിയായ ശംഖദ്ധ്വനിയാകണം. പരിവര്‍ത്തനത്തിന്റെയും പരാവര്‍ത്തനത്തിന്റെയും യുഗപരിവര്‍ത്തനത്തിന്റെയും നാന്ദി കുറിക്കുന്ന പുതിയ നിലപാട് തറയും രക്തം ചൊരിയാത്ത സാംസ്‌കാരിക ധാര്‍മ്മിക സമന്വയത്തിന്റെ പുതിയ മാമാങ്കവും ആയിരിക്കണം ആ യാഗഭൂമിയില്‍ ഇനി നടക്കേണ്ടത്.






















