ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസോ ബെന്‍ ഓക്രിയോ എഴുതുന്നതു പോലെ എംടിക്ക് എഴുതാനാവില്ല. മാര്‍ക്കേസും എംടി യും ലോകം വിട്ടുപോയി. ഓക്രി ഇപ്പോഴും ജീവിച്ചിരിക്കുന്നു. എങ്കിലും രചയിതാവെന്ന നിലയില്‍ അദ്ദേഹം മരിച്ചുകഴിഞ്ഞുവെന്നുതോന്നുന്നു. കാരണം ഇപ്പോള്‍ അദ്ദേഹത്തിന്റേതായി രചനകള്‍ ഒന്നും പുറത്തു വരുന്നില്ല. തനിക്ക് മാര്‍ക്കേസിനേയും ഓക്രിയേയും പോലെ എഴുതാനാവാത്തതില്‍ എംടിക്ക് എന്നും വേദനയുണ്ടായിരുന്നു. എം.പി. നാരായണ പിള്ളയെപ്പോലെ എഴുതാന്‍ തനിക്കൊരിക്കലും കഴിയില്ലെന്നു പലപ്പോഴും എംടി പറയാറുണ്ടായിരുന്നു. ‘ജോര്‍ജ്ജ് ആറാമന്റെ കോടതി’ യും ‘മുരുകനെന്ന പാമ്പാട്ടിയുമൊക്കെ വായിക്കുമ്പോള്‍ നമുക്ക് പ്രത്യേക ആകര്‍ഷണമൊന്നും തോന്നില്ല. അത്തരം കഥകളൊന്നും മലയാളി മനസ്സില്‍ കരുതിവയ്ക്കില്ല.
നൈജീരിയയില്‍ ജനിച്ച് ബ്രിട്ടനില്‍ വളര്‍ന്ന് വീണ്ടും നൈജീരിയയില്‍ എത്തി അവിടത്തെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളൊക്കെ തിരിച്ചറിഞ്ഞ് വീണ്ടും ബ്രിട്ടനില്‍ ചേക്കേറിയ ബെന്‍ ഓക്രി ഒരു തരം ഗോത്രവര്‍ഗ്ഗ മാജിക്കല്‍ റിയലിസമാണ് സൃഷ്ടിച്ചത്. മലയാളിക്ക് അതൊന്നും രചിക്കാന്‍ കഴിയില്ല. കേരളം കഴിഞ്ഞ നൂറുവര്‍ഷങ്ങളായി സംഘര്‍ഷങ്ങളൊന്നും കണ്ടിട്ടില്ല. ചില രാഷ്ട്രീയ കൊലപാതകങ്ങളൊഴിച്ചാല്‍ നമുക്ക് അശാന്തി പകരുന്ന സംഭവങ്ങളൊന്നുമില്ല. രാഷ്ട്രീയകൊലപാതകങ്ങളാവട്ടെ അനിവാര്യമായ ചെറുത്തുനില്പാണ് എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുകൊണ്ട് ജനം അതിനോട് പ്രതികരിക്കുന്നതു തന്നെയില്ല.
നൈജീരിയയുടെ സ്ഥിതി എന്താണ്? ബ്രിട്ടീഷുകാര്‍ ഭരണം ഉപേക്ഷിച്ചു പോയപ്പോള്‍ പരമാവധി തമ്മിലടിപ്പിച്ചിട്ടാണ് ആ രാജ്യം വിട്ടുപോയത്. ഭാരതത്തില്‍ ഹിന്ദു-മുസ്ലീം ഭിന്നത സൃഷ്ടിച്ചതുപോലെ അവിടെ ക്രിസ്ത്യന്‍-മുസ്ലീം-ഗോത്ര മതഭിന്നതകള്‍ വളര്‍ത്തിയെടുത്തിരുന്നു. അതില്‍ ചെന്നു തലവച്ചുകൊടുക്കാന്‍ മത തീവ്രവാദികളായ ബൊക്കോ ഹറാമിനെപ്പോലുള്ള സംഘടനകള്‍ രംഗത്തു വന്നതോടെ ധാരാളം വിഭവങ്ങളുള്ള ആ രാജ്യം ഇന്ന് നരകമാണ്. ഓക്രി എഴുതിത്തുടങ്ങിയ കാലത്ത് ഇസ്ലാം മതതീവ്രവാദം ഇന്നത്തെ രീതിയില്‍ ശക്തി ആര്‍ജ്ജിച്ചിരുന്നില്ല. എങ്കിലും സംഘര്‍ഷങ്ങള്‍ കൊണ്ട് നിറഞ്ഞതു തന്നെ ആയിരുന്നു ആ രാജ്യം. ആഫ്രിക്കക്കാര്‍ അനുഭവിച്ചിരുന്ന ഏറ്റവും വലിയ പ്രശ്‌നം അവരുടെ സ്വത്വത്തിന്റെ ശിഥിലീകരണമാണ്. അതുകൊണ്ടുതന്നെ അവിടെ ഉയര്‍ന്നുവന്ന എഴുത്തുകാരൊക്കെ ആഫ്രിക്കന്‍ സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്.
ബെന്‍ ഓക്രിയുടെ ഏറ്റവും പ്രധാനപ്പെട്ട നോവല്‍ ‘The Famished Road’ ആണ്. ‘വിശക്കുന്ന പാത’ എന്നു മലയാളീകരിക്കാം. നോവലിലെ പ്രധാന കഥാപാത്രം അസറോ (Azaro) എന്ന അലഞ്ഞു തിരിയുന്ന കുട്ടിയാണ്. അവന് ആത്മാവുകളുടെ ലോകവുമായി ബന്ധമുണ്ട്. ആഫ്രിക്കന്‍ ഭാഷയില്‍ അവന്‍ ഒരു അബിക്കു (Abiku) ആണ്. തന്റെ ആത്മാവുകളുടെ ലോകം ഉപേക്ഷിച്ച് പേരില്ലാത്ത ഒരാഫ്രിക്കന്‍ നഗരത്തില്‍ ജീവിക്കുകയാണവന്‍. മറ്റാത്മാവുകളായ അവന്റെ സഹോദരങ്ങള്‍ എപ്പോഴും തിരിച്ചു തങ്ങളുടെ ലോകത്തേയ്ക്കു അവനെ കൊണ്ടുപോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവന് തന്റെ ഭൂമിയിലെ രക്ഷിതാക്കളെ ഉപേക്ഷിക്കാന്‍ മനസ്സുവരുന്നില്ല. മാഡം കോട്ടോ (Madame Koto) എന്ന ബാര്‍ ഉടമയായ സ്ത്രീ അസറോയുടെ സാന്നിധ്യം മൂലം തന്റെ ബാറില്‍ കൂടുതല്‍ കച്ചവടം നടത്താന്‍ കഴിയുമെന്ന് മനസ്സിലാക്കുന്നു. അവന് ഭാഗ്യം കൊണ്ടു വരാനാകുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. വെറും സാധാരണക്കാരായ അസറോയുടെ മാതാപിതാക്കള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. പിതാവിന് ബോക്‌സര്‍ ആകണമെന്ന് ആഗ്രഹമുണ്ട്. അയാള്‍ അതിനുവേണ്ടി കഷ്ടപ്പെടുന്നു. ഒടുവില്‍ ബോക്‌സര്‍ ആകുന്നുണ്ട്. പിന്നീട് രാഷ്ട്രീയക്കാരനുമായി മാറുന്നു.
ആകെ മാന്ത്രികമായ ഒരു ലോകമാണ് ബെന്‍ നോവലില്‍ ആവിഷ്‌ക്കരിക്കുന്നത്. നോവലില്‍ ആദ്യം ഒരു നദിയുണ്ട്. പിന്നീട് അതൊരു റോഡ് ആയി മാറുന്നു. അത് അവിടെ പല ശാഖകളായി പിരിഞ്ഞ് ലോകത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നു. സ്പിരിച്വല്‍ ലോകവും സാധാരണ മനുഷ്യരുടെ ലോകവും തമ്മിലുള്ള സംഘര്‍ഷം നോവലിലെ ഒരു പ്രധാന പ്രമേയമാണ്. ആഫ്രിക്കന്‍ സമൂഹത്തിന്റെ അസാധാരണമായ സങ്കല്‍പങ്ങളും ആചാരങ്ങളുമെല്ലാം അവതരിപ്പിക്കുന്ന കൃതി പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം വരച്ചു കാണിക്കുന്നു. ചരിത്രവും മിത്തുകളും സാംസ്‌കാരികൗന്നത്യവും ആഫ്രിക്കന്‍ ജീവിതത്തിന്റെ പ്രത്യേകതകളും നമുക്കു പകര്‍ന്നു തരുന്നു. പടിഞ്ഞാറന്‍ സാഹിത്യത്തിന്റെ പതിവ് രീതികള്‍ ഉപേക്ഷിച്ച് ആഫ്രിക്കന്‍ നാടോടിക്കഥാകഥനത്തിന്റെ മാര്‍ഗ്ഗമാണ് നോവലിസ്റ്റ് കൈക്കൊള്ളുന്നത്. ”The dream can be the highest point of a life” എന്ന നിരീക്ഷണത്തില്‍ അവസാനിക്കുന്ന കൃതി ബുക്കര്‍ സമ്മാനം നേടിയ നോവലാണ്.
‘ബെന്‍ ഓക്രി’ എന്ന പേര് ഞാന്‍ ആദ്യം കേള്‍ക്കുന്നത് എം.ടിയുടെ ഒരു പ്രഭാഷണത്തില്‍ നിന്നാണ്. ഉമ്പര്‍ട്ടോ എക്കോയുടെ ‘The name of the rose’ല്‍ നിന്നാരംഭിച്ച അതിഭൗതികതയുടേയും മാന്ത്രികതയുടേയും ഉത്തരാധുനിക എഴുത്ത് ഇന്നും ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. അതിന്റെ ചുവടുപിടിച്ച് ലോകത്തെത്രയോ നോവലുകള്‍ ഉണ്ടായിക്കഴിഞ്ഞു. ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ ആല്‍ക്കമിസ്റ്റും അമേരിക്കന്‍ എഴുത്തുകാരനായ ഡാന്‍ ബ്രൗണിന്റെ നോവലുകളും തുടങ്ങി മലയാളത്തിലെ ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര വരെ പടര്‍ന്നു കിടക്കുന്ന ഈ പ്രവണതയോട് വായനക്കാരനെന്ന നിലയ്ക്ക് എനിക്ക് തീരെ മമതയില്ല. പുതിയ എഴുത്തുകാരനായ അഖില്‍ പി. ധര്‍മ്മജനില്‍ വരെ ഈ മാന്ത്രികതയുടെ പ്രവണത കാണാം. ഇതൊക്കെയാണ് മഹത്തായ സാഹിത്യമെങ്കില്‍ ഏറ്റുമാന്നൂര്‍ ശിവകുമാറും പി.വി. തമ്പിയുമൊക്കെ ഉന്നതര്‍ തന്നെ. അവരുടെ മാന്ത്രിക നോവലുകള്‍ ഒരു കാലത്ത് നമ്മുടെ നാട്ടിലെ വലിയ പ്രചാരം നേടിയിരുന്ന കൃതികളായിരുന്നു. ഇക്കാര്യം ഈ പംക്തിയില്‍ മുന്‍പൊരിക്കലും ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്.
ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും ഒക്കെ ഉന്നത തലത്തില്‍ യുക്തിക്കു പ്രസക്തിയില്ല എന്നു പൊതുവെ പറയുന്നുണ്ട്. ശാസ്ത്രം പോലും വസ്തു നിഷ്ഠതയില്‍ നിന്നും ആപേക്ഷികതയിലേക്ക് മാറിയിരിക്കുന്നതായി പുതിയകാലം വിലയിരുത്തുന്നു. പഴയ തലമുറയുടെ ഭാഗമായതിനാലാവാം എഴുത്തിനെ യുക്തിയുടെ മാനദണ്ഡം വച്ചു വിലയിരുത്താനാണ് എനിക്കിഷ്ടം. യുക്തിശൂന്യമായ എഴുത്തിനോട് പൊരുത്തപ്പെടാനാവുന്നില്ല. എംടിയുടെ ഒന്നാം ചരമവാര്‍ഷികദിനമായിരുന്നു ഈ കഴിഞ്ഞ ഡിസംബര്‍ 25. അതിനെക്കുറിച്ച് മലയാളം വാരികയില്‍ (ഡിസംബര്‍ 29) കെ. വേണുഗോപാല്‍ ‘കാലമേ നന്ദി’ എന്നൊരു ലേഖനമെഴുതിയിരിക്കുന്നു. അതാണ് ബെന്‍ ഓക്രിയെ ഓര്‍മിക്കാന്‍ ഇടവരുത്തിയത്.
എം.ടി ഉത്തരാധുനികനായിരുന്നില്ല. ശരിയായ അര്‍ത്ഥത്തില്‍ ആധുനികന്‍ പോലുമല്ല. ‘പഴഞ്ചനായ ഒരാധുനികന്‍’ എന്നു വേണമെങ്കില്‍ വിളിക്കാം. സ്‌നേഹത്തിന്റെയും സ്‌നേഹനിരാസത്തിന്റെയും അതുമൂലമുള്ള ഒറ്റപ്പെടലിന്റെയും ജീവിത വിരക്തിയുടെയും ഒക്കെ കഥ പറഞ്ഞ പഴയ മനസ്സുള്ള കാല്പനികനായ ഒരാധുനികനായിരുന്നു എം.ടി വാസുദേവന്‍നായര്‍. കാല്പനികതയില്‍ നിന്നും ആധുനകതയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റെ ആദ്യകണ്ണിയെന്ന് വേണമെങ്കില്‍ വിളിക്കാം. രണ്ടിന്റെയും പ്രവണതകള്‍ അദ്ദേഹത്തില്‍ കാണാം. എന്നാല്‍ രണ്ടുകൂട്ടരേയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഈ കാഥികന്റെ വലിയ വിജയം. അതുകൊണ്ടാണ് എം.ടി ആധുനികരുടെ കൂട്ടത്തില്‍ ഏറ്റവും ജനപ്രീതിയുള്ള എഴുത്തുകാരനായത്.
എന്തും കഥയ്ക്കു വിഷയമാകാം. ഏതു സംഭവത്തെയും ഒരു നല്ല കഥയാക്കാന്‍ മികച്ച കൈയൊതുക്കമുള്ള ഒരെഴുത്തുകാരനുകഴിയും. അതുകൊണ്ടാണ് നിസ്സാരമെന്നു തോന്നുന്ന പലതും മികച്ച ചെറുകഥകളായി രൂപാന്തരം പ്രാപിച്ചത്. ഒളിച്ചോട്ടം (Elopment) മനുഷ്യന്റെ ഉദ്ഭവകാലം മുതല്‍ തന്നെ നടന്നിട്ടുണ്ടാവണം. പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രണയ സാഫല്യത്തിന് മാതാപിതാക്കള്‍ എതിരാകുമ്പോള്‍ കാമുകനോടൊപ്പം ഒളിച്ചോടുന്നത് ഒരു പതിവു സംഭവം തന്നെ. അതിനെ അടിസ്ഥാനപ്പെടുത്തി ആയിരക്കണക്കിന് കഥകള്‍ ലോകത്തെല്ലായിടത്തും എഴുതപ്പെട്ടു കഴിഞ്ഞു. കവിതകളും അസംഖ്യമുണ്ടായി. Madeline ഉം Porphyroയും ഒന്നിക്കുന്ന ജോണ്‍ കീറ്റ്‌സിന്റെ Eve of St Agnes ഉം മരണത്തിലൂടെ ഒളിച്ചോടിയ ലൈലയുടേയും ഖയസെന്ന മജ്‌നുവിന്റെയും കഥ പറയുന്ന ലൈലമജ്‌നുവും നോവലെന്നോ ചെറുകഥയെന്നോ വിളിക്കാന്‍ പറ്റാത്ത വൈക്കം മുഹമ്മദ് ബഷീറിന്റെ നീണ്ട കഥയായ കേശവന്‍ നായരുടെയും സാറാമ്മയുടെയും പ്രണയം പറയുന്ന ഹാസ്യകൃതിയായ പ്രേമലേഖനവും എല്ലാം ഒളിച്ചോട്ടക്കഥകള്‍ തന്നെ. ഇനിയും നൂറു കണക്കിന് ഉദാഹരണങ്ങള്‍ ഇത്തരത്തില്‍ ചൂണ്ടിക്കാണിക്കാനുണ്ട്.
മലയാളം വാരികയില്‍ ശ്രീകണ്ഠന്‍ കരിയ്ക്കകവും ഒരു ഒളിച്ചോട്ടത്തെ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നു. ഒളിച്ചോട്ടത്തിനല്ല ശ്രീകണ്ഠന്റെ കഥയില്‍ പ്രാധാന്യം; അതിന്റെ അനന്തര ഫലത്തിനാണ്. കഥയുടെ ഉള്ളടക്കത്തിന് സത്യത്തില്‍ ഒരു അപവാദ വ്യവസായം എന്നേ പറയാനുള്ളൂ. പണ്ടു മഞ്ഞപ്പത്രങ്ങള്‍ ചെയ്തിരുന്ന, ഇപ്പോള്‍ യൂ ട്യൂബ് ചാനലുകള്‍ ഏറ്റെടുത്തിരിക്കുന്ന ഒരുവിധം പ്രശസ്തരായ മനുഷ്യരുടെ വ്യക്തിജീവിതത്തിലേയ്ക്ക് നാണമില്ലാതെ ഒളിഞ്ഞു നോക്കുന്ന അതേ ജോലിയേ കഥാകൃത്തും ചെയ്യുന്നുള്ളൂ. അദ്ദേഹം കലാപരമായി ഒളിഞ്ഞു നോക്കിയെന്നുപറയാം; ‘വിനോദയാത്ര’ എന്ന കഥയിലൂടെ ഒളിച്ചോട്ടത്തിനു ശേഷം നായിക അതൊരു വിനോദമായി തുടരുന്നു. പിന്നെ പലരുടേയും കൂടെ ഒളിച്ചോടുന്നു. ഒടുവില്‍ ‘അമ്മവേലി ചാടിയാല്‍ മകള്‍ മതിലുചാടും’ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ മകള്‍ സ്‌കൂള്‍ ക്ലാസു മുതലേ ആഴ്ചതോറും കാമുകന്മാരെ വച്ചു മാറുന്നു.
കഥയെ സ്ത്രീപക്ഷത്തു നിന്നുവായിച്ചാല്‍ ഇതൊക്കെ പുരുഷന്മാര്‍ ചെയ്താല്‍ പരാതിയില്ലേ? എന്നൊരു ചോദ്യം സ്വാഭാവികമാണ്. സദാചാരത്തിന്റെ വിഴുപ്പുഭാണ്ഡം ചുമക്കേണ്ടത് സ്ത്രീകള്‍ മാത്രമാണെന്ന പൊതു തത്വത്തെ ഇന്നത്തെ ഫെമിനിസ്റ്റുകള്‍ അംഗീകരിക്കുന്നില്ല. ‘വേലിചാടുന്ന പൈക്കള്‍ക്കു കോലുകൊണ്ടു മരണം’ എന്നതിനെ മാറ്റി ‘വേലിചാടുന്ന കാളയ്ക്കു കോലുകൊണ്ടു മരണം’ എന്നാക്കിയാലും തരക്കേടില്ല എന്ന് ഫെമിനിസ്റ്റുകള്‍ പറയും. ‘വേലിചാടുന്ന പശുവായാലും കാളയായാലും കോലുകൊണ്ടു മരണം’ എന്നേ ഇക്കാലത്തുപറയാന്‍ കഴിയൂ. സുസ്ഥിരമായ ഏകദാമ്പത്യം എന്ന ഭാരതീയരുടെ പഴയ സങ്കല്പം മുന്നില്‍ നിര്‍ത്തിയാണ് സ്ത്രീ പുരുഷബന്ധങ്ങള നമ്മള്‍ വിലയിരുത്തുന്നത്. അത്തരം സങ്കല്പങ്ങള്‍ കാലഹരണപ്പെട്ടുകഴിഞ്ഞു എന്നാണ് പുതിയ തലമുറ വിലയിരുത്തുന്നത്. എന്നാല്‍ കരിക്കകം കഥയില്‍ ആ പഴയ സങ്കല്പത്തെ അയാളറിയാതെ ഉയര്‍ത്തിപ്പിടിക്കുകയാണ്. ഫലത്തില്‍ കഥ സ്ത്രീ വിരുദ്ധമാണ്. എങ്കിലും വായനയെ നിരുത്സാഹപ്പെടുത്തുന്നതല്ല. സ്‌കൂളില്‍ ഒരധ്യാപകനെ നിയമിക്കുമ്പോള്‍ ഒരു മരം നടുമെന്നും പെന്‍ഷന്‍ പറ്റുന്നതുവരെ ആ മരത്തെ അധ്യാപകന്‍ വെള്ളമൊഴിച്ചു പരിപാലിക്കുമെന്നും പിരിയാന്‍ നേരം അധ്യാപകന്‍ മരത്തെ കെട്ടിപ്പിടിച്ചു കരയുമെന്നും അതില്‍ അയാളുടെ പേരുകൊത്തി വയ്ക്കുമെന്നുമൊക്കെ എഴുതിയത് മറ്റൊരു കഥയ്ക്കു തന്നെ പറ്റിയ ഇതിവൃത്തമായി മാറുന്നു. ‘വിവാഹം എന്ന മൂക്കുകയര്‍’ എന്ന കഥാകൃത്തിന്റെ വിലയിരുത്തല്‍ പുതിയ കാലത്തെ രസിപ്പിക്കാതിരിക്കില്ല. അധ്യാപകന്‍ ക്ലാസില്‍ നിന്നിറങ്ങിയപ്പോള്‍ പ്രൈഡ് ആന്റ് പ്രജൂഡിസിലെ കഥാപാത്രങ്ങളും അതേ ധൃതിയോടെ ഒപ്പം ഇറങ്ങിപ്പോയി എന്ന കണ്ടെത്തല്‍ രസകരം. മൊത്തത്തില്‍ കഥ നന്നായി.
കമ്മ്യൂണിസ്റ്റുകളുടെ ലോകത്തിലെ അവസാനത്തെ തുരുത്തായ കേരളത്തില്‍ നിന്നും കൂടി അവര്‍ ഏതുനിമിഷവും പടിയിറക്കപ്പെടാമെന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴും അവര്‍ പഴയ സുവര്‍ണ്ണ കാലത്തിന്റെ കഥകളില്‍ അഭിരമിക്കുന്നതു കാണുമ്പോള്‍ കുറച്ചൊരു സഹതാപം തോന്നുന്നു. ദേശാഭിമാനി (ജനുവരി 4) ലെ മയക്കോവ്‌സ്‌കിയെക്കുറിച്ചുള്ള കുറിപ്പു കാണുമ്പോള്‍ ഇങ്ങനെ പറയാനാണ് തോന്നുന്നത് ശ്രീകുമാര്‍ ശേഖര്‍ എഴുതിയിരിക്കുന്ന കുറിപ്പില്‍ പഴയ കമ്മ്യൂണിസ്റ്റ് വീരസാഹിത്യകഥകളുടെ പൊങ്ങച്ച സ്മരണകളുണ്ട്. പഴയ തറവാട്ടു വൃദ്ധന്മാരുടെ യൗവ്വനസ്മരണപോലെ. സോവിയറ്റു ഭരണകൂടത്തിന്റെയും ഇപ്പോള്‍ ഇറാനില്‍ സംഭവിക്കുന്നതിന്റെയും നേപ്പാളിലും ബംഗ്ലാദേശിലും സംഭവിച്ചതിന്റെയും ഒക്കെ അനുഭവങ്ങള്‍ നമുക്കു നല്‍കുന്ന പാഠങ്ങള്‍ രണ്ടാണ്. ജനാധിപത്യം, മെച്ചപ്പെട്ട ജീവിത സാഹചര്യം ഇവ രണ്ടു മില്ലെങ്കില്‍ ഭരണകൂടങ്ങള്‍ക്കു നിലനില്‍ക്കാനാവില്ല. ഇതില്‍ ഏറ്റവും പ്രധാനം ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയാണ്. ജനാധിപത്യം ഇല്ലെങ്കിലും അടിസ്ഥാനാവശ്യങ്ങള്‍ സുഭിക്ഷമായിരുന്നാല്‍ ജനങ്ങള്‍ ഒരു പരിധിവരെ ക്ഷമിക്കും. അതും കൂടിയില്ലെങ്കില്‍ ഭരണകൂടങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകരും.
ചൈനയിലെ ഏകാധിപത്യം ഇന്നും നിലനില്‍ക്കുന്നത് അവിടെ കാര്യമായ ദാരിദ്ര്യമില്ലാത്തതിനാലാണ്. ദാരിദ്ര്യമുണ്ടായിരുന്നുവെങ്കില്‍ ചൈനീസ് ഭരണകൂടം തൂത്തെറിയപ്പെട്ടേനേ. ശ്വാസം മുട്ടിയാണ് അവിടത്തെ ജനത കഴിയുന്നതെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചമായതിനാല്‍ അവരെല്ലാം സഹിക്കുന്നുവെന്നുമാത്രം. അതുകൂടി തകര്‍ന്നാല്‍ ചൈന പൊട്ടിത്തെറിക്കും. 250 വര്‍ഷമായിട്ടും കാര്യമായ ഭീഷണികളില്ലാതെ യു.എസ്. ഭരണകൂടം നിലനിന്നു പോകുന്നതും സമ്പത്തും ജനാധിപത്യവും യഥേഷ്ടം അവിടത്തെ ജനതയ്ക്ക് ലഭിക്കുന്നതുകൊണ്ടാണ്. രണ്ടിലൊന്നു നിഷേധിക്കപ്പെട്ടാല്‍ ജനം തെരുവിലിറങ്ങും. ഏറ്റവും അടിസ്ഥാനപരമായതു സമ്പത്തു തന്നെ. ചൈനയില്‍ തിയാനന്‍മെന്‍ സ്‌ക്വയര്‍ സമരത്തെ ചൈനീസ് സര്‍ക്കാരിന് അടിച്ചമര്‍ത്താന്‍ കഴിഞ്ഞത് ജനങ്ങളുടെ ജീവിതനിലവാരം മെച്ചമായിരുന്നതുകൊണ്ടാണ്. സോവിയറ്റു യൂണിയന്‍ തകര്‍ന്നു പോയതു ദാരിദ്ര്യം വീടുകളില്‍ വിരുന്നു വന്നതിനാലാണ്. വിശപ്പാണ് എല്ലാ കലാപത്തിന്റെയും വഴികാട്ടി.






















