എന്റെ കൗമാരകാലത്താണ് മലയാളത്തിലെ എക്കാലത്തേയും വലിയ ജനപ്രിയനായകനായിരുന്ന ജയന്‍ അപകടത്തില്‍ മരിക്കുന്നത്. അന്നു സിനിമയെയോ അഭിനയത്തേയോ ഒന്നും വിലയിരുത്താന്‍ ഉള്ള പക്വത ഞാന്‍ ആര്‍ജ്ജിച്ചിരുന്നില്ല എങ്കിലും ജയന്റെ അഭിനയത്തോട് എനിക്കൊട്ടും താല്പര്യം ഉണ്ടായിരുന്നില്ല. അക്കാലത്തെ മറ്റു രണ്ടു നായക നടന്മാരായിരുന്ന സുകുമാരനോടും സോമനോടുമായിരുന്നു എനിക്ക് പ്രതിപത്തി. അതുകൊണ്ടാവാം ജയന്റെ മരണവാര്‍ത്ത എന്നില്‍ വലിയ പ്രതികരണമൊന്നുമുണ്ടാക്കിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണം നടന്നതിന്റെ അടുത്തദിവസങ്ങളില്‍ എപ്പോഴോ ആറ്റിങ്ങല്‍ പട്ടണത്തിലെ ഒരു തിയേറ്ററില്‍ (ആ തിയേറ്റര്‍ ഇന്നില്ല) ജയന്‍ അഭിനയിച്ച മൂര്‍ഖന്‍ എന്നൊരു സിനിമ കാണാന്‍ പോയത് ഇപ്പോഴോര്‍ക്കുന്നു. സിനിമ തുടങ്ങി ജയന്റെ മാനറിസങ്ങള്‍ ഓരോന്നായി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ തിയേറ്ററില്‍ വലിയ നിലവിളി ഉയരുന്നതു കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. കൂട്ടത്തില്‍ പ്രായമായ ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് ”എന്റെ പൊന്നു മോനേ നീ ഞങ്ങളെ വിട്ടുപോയല്ലോടാ” എന്നു നിലവിളിക്കുന്നതു കേട്ടപ്പോള്‍ ആദ്യമായി ആ മരണത്തില്‍ എനിക്കും വേദന തോന്നി. തമിഴ്‌നാട്ടില്‍ മാത്രമാണ് ഇത്രയും കടുത്ത ആരാധനയുള്ളത് എന്നായിരുന്നു അന്ന് പലരുടേയും ധാരണ. എന്നാല്‍ ജയന്‍ ആ ധാരണ തിരുത്തുകയായിരുന്നു. എം.ജി.ആര്‍ സംഘട്ടന രംഗങ്ങളില്‍ പരാജയപ്പെട്ടാല്‍ സ്വന്തം കത്തി സ്‌ക്രീനിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്നവര്‍ ആ നാട്ടിലുണ്ടായിരുന്നു എന്ന് കളിയായി അക്കാലത്ത് പറയുമായിരുന്നു.
ജയനുശേഷം പല ചലച്ചിത്ര നടന്മാരും നമ്മളെ വിട്ടുപോയി. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയെ ആനന്ദിപ്പിച്ച നിത്യഹരിത നായകന്‍ പ്രേംനസീറും വലിയ നടനായിരുന്ന നെടുമുടിയും ചിരികൊണ്ടു നമ്മളെ മൂടിയ ഇന്നസെന്റും ഒക്കെ കടന്നുപോയി. അപ്പോഴൊക്കെ ഉള്ളില്‍ കട്ടുറുമ്പുകടിക്കും പോലെ ചെറിയ ഒരു വേദന തോന്നിയിട്ടുണ്ട്. മരണം അനിവാര്യമായ യാഥാര്‍ത്ഥ്യമെന്ന തിരിച്ചറിവ് പ്രായം കൂടുംതോറും നമ്മളെ കൂടുതല്‍ പക്വതയുള്ളവരാക്കും. അപ്പോള്‍ വേര്‍പാടുകളെ കുറിച്ചൊക്കെ നിര്‍വ്വികാരതയോടെ നോക്കാന്‍ നമ്മള്‍ പ്രാപ്തരാകും. എന്നാല്‍ ഏകദേശം അരശതാബ്ദക്കാലം നമ്മളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ ശ്രീനിവാസനെന്ന ചലച്ചിത്ര പ്രതിഭയുടെ വേര്‍പാട് നിര്‍വികാരനായി നോക്കാന്‍ എനിക്കാവുന്നില്ല. ആരുടെ നഷ്ടവും മനുഷ്യവംശത്തെ അനാഥമാക്കുന്നില്ല. കടന്നുപോകുന്നവരുടെ ഇടത്തിലേയ്ക്ക് പുതിയ പ്രതിഭകള്‍ കടന്നുവരും. എങ്കിലും ചിലര്‍ക്കുപകരം വയ്ക്കാന്‍ ആളുകള്‍ ഉണ്ടായില്ലെന്നുവരും. ശ്രീനിയും ആ ഗണത്തില്‍പ്പെട്ട ആളാണെന്നുതോന്നുന്നു.

നടന്‍ സുകുമാരന്‍ ഒരു ചലച്ചിത്ര പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ ദാസ് ക്യാപ്പിറ്റലും ഭരതന്റെ നാട്യശാസ്ത്രവും വായിച്ചിട്ടുള്ള മലയാളത്തിലെ ഒരേ ഒരു നടനാണ് താനെന്ന് അഭിമാനിക്കുന്നത് വായിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ സ്വര്‍ണ്ണ മെഡലോടെ ബിരുദാനന്തരബിരുദം നേടിയ, കോളേജ് അധ്യാപകനായിരുന്ന അദ്ദേഹം ഇതൊക്കെ വായിച്ചതില്‍ അത്ഭുതമില്ല. എന്നാല്‍ ഇത്രയും ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും അറിവുമൊക്കെയുണ്ടായിരുന്നിട്ടും സിനിമയില്‍ അഭിനയത്തിനപ്പുറം ധൈഷണികമായ എന്തെങ്കിലും സംഭാവന സുകുമാരന്റേതായി ഉണ്ടായതായി അറിവില്ല. എന്നാല്‍ ബിരുദവിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ശ്രീനി നമ്മുടെ മനസ്സിനെ നിലവാരമുള്ള ഹാസ്യം കൊണ്ടും നമ്മുടെ ചിന്തയെ സോദ്ദേശ്യമായ നിലപാടുകള്‍ കൊണ്ടും ത്രസിപ്പിച്ചു.
അദ്ദേഹം ഒരു ബുദ്ധിജീവി ആയിരുന്നില്ല. എങ്കിലും ഏതൊരു ബുദ്ധിജീവിക്കും കഴിയാത്ത തരത്തില്‍ സമൂഹത്തിന് ചില നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ ആ ചലച്ചിത്ര പ്രതിഭയ്ക്ക് കഴിഞ്ഞു. സമൂഹത്തിന് യാതൊരു പ്രയോജനവുമില്ലാത്ത ഗഹനമായ ചിന്തകളെക്കാള്‍ മനുഷ്യനാവശ്യം അവരുടെ ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങളാണ്. കുടത്ത സാമൂഹ്യരാഷ്ട്രീയ വിമര്‍ശനങ്ങളടങ്ങിയ അദ്ദേഹത്തിന്റെ തിരക്കഥകള്‍ സമൂഹത്തിന് വലിയ സംഭാവനകളാണ് നല്‍കിയത്.

കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയക്കാരുടെ തട്ടിപ്പുകളെ ഒരുപോലെ വിമര്‍ശിക്കുന്ന ചില സാഹിത്യകൃതികള്‍ മുന്‍പുണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് എന്‍.പി. ചെല്ലപ്പന്‍ നായരുടെ (മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരുടെ അച്ഛന്‍) ‘ഇബിലീസുകളുടെ നാട്ടില്‍’ എന്ന നാടകം. അഭിനയിക്കാനും വായിക്കാനും ഒരുപോലെ രസകരമായ ഈ നാടകം കേരളത്തില ഇടതു-വലതു രാഷ്ട്രീയക്കാരെ ഒരുപോലെ കളിയാക്കുന്നതാണ്. ശ്രീനിവാസന്‍ ഈ നാടകം വായിച്ചിട്ടുണ്ടോ എന്നറിയില്ല. ആ ഇതിവൃത്തത്തെ അസാധാരണമായ മികവോടെ അദ്ദേഹം ‘സന്ദേശം’ എന്ന ചലച്ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. കുറിക്കുകൊള്ളുന്ന നര്‍മ്മവും രാഷ്ട്രീയക്കാരെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങളോടുമൊപ്പം ശരിയായ രാഷ്ട്രീയം എന്താണെന്ന് ചെറിയ വാക്കുകളിലൂടെ നല്‍കുന്ന സന്ദേശവും ഒക്കെക്കൊണ്ട് ഈ ചലച്ചിത്രം നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കുന്നുണ്ട്.
സാധാരണ ജനങ്ങള്‍ ആസ്വദിച്ചുപോയി എന്ന ഒറ്റക്കാരണം കൊണ്ട് ഒരു കലാസൃഷ്ടി മൂല്യമില്ലാത്തതാകുന്നില്ല. എന്നു കരുതി സാമാന്യ മനുഷ്യന്‍ ആസ്വദിക്കുന്ന കച്ചവട സിനിമകളൊക്കെ മൂല്യമുള്ളതാണെന്ന അഭിപ്രായം ഈ ലേഖകനില്ല. സന്ദേശം എല്ലാവരേയും രസിപ്പിക്കുന്നതാണ്. എങ്കിലും ആദര്‍ശശൂന്യമായ രാഷ്ട്രീയത്തെ അത് പരിഹസിച്ചു ശുദ്ധീകരിക്കുന്നുണ്ട്. കട്ടന്‍ചായയും പരിപ്പുവടയും പാര്‍ട്ടി ബ്രാന്റായി കൊണ്ടുനടക്കുന്ന, രഹസ്യമായി അമ്പലത്തില്‍ പോയിട്ട് പരസ്യമായി യുക്തിവാദം പറയുന്ന, മനുഷ്യനു മനസ്സിലാകാത്ത ചില പദപ്രയോഗങ്ങളിലുടെ രാഷ്ട്രീയപാപ്പരത്തം ഒളിപ്പിച്ചു വയ്ക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ വങ്കത്തരം തുറന്നു കാണിക്കുക വഴി ശ്രീനി മാര്‍ക്‌സിസ്റ്റുകാരുടെ സ്ഥിരം ശത്രുവായി മാറി. എന്നാല്‍ ഒരു ദയയും അര്‍ഹിക്കാത്ത രീതിയിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഈ സിനിമയില്‍ തൊലിയുരിച്ചു നിര്‍ത്തുന്നത്. ഇടതുപക്ഷ വിമര്‍ശനത്തേക്കാള്‍ ആയിരം മടങ്ങാണ് കോണ്‍ഗ്രസ് പരിഹാസം. കോണ്‍ഗ്രസ്സുകാരില്‍ നിന്നും ജനം നന്മയൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ഇടതുപക്ഷത്തില്‍ നിന്നും മെച്ചപ്പെട്ട ചിലതു പ്രതീക്ഷിക്കുന്നുണ്ടെന്നും തോന്നിക്കുന്ന രീതിയിലാണ് അദ്ദേഹം എപ്പോഴും ഇടതുപക്ഷ വിമര്‍ശനം നടത്തിയിരുന്നത്.
ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ വേരോട്ടമുള്ള കണ്ണൂര്‍ ജില്ലയിലെ പാടത്ത് ആ പാര്‍ട്ടിയുടെ അനുഭാവിയും പ്രവര്‍ത്തകനുമായിരുന്ന ഒരാളുടെ മകനായി ജനിച്ചതുകൊണ്ടാവാം ആ രാഷ്ട്രീയത്തോട് ശ്രീനിക്കു മമതയുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ പലസിനിമകളിലും കൂടി അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. പക്ഷേ ഇന്നു കേരളത്തില്‍ പൊതുവെ കാണുന്ന ഇടതുപക്ഷ രാഷ്ട്രീയത്തോട് ഒരു മമതാബോധം ഉണ്ടായിരുന്നുവെന്നത് ക്യൂബാ മുകുന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതു വഴി കാണിച്ചു തരുന്നു. അറബിക്കഥ എന്ന ആ ചലച്ചിത്രത്തിലെ കരുണന്‍ എന്ന കഥാപാത്രം രൂപം കൊണ്ടും പ്രവൃത്തികൊണ്ടും ഇന്നത്തെ സി.പി.എമ്മിന്റെ ഉന്നത നേതാവിനെ അനുസ്മരിപ്പിക്കുന്നുണ്ട്. ക്യൂബ മുകുന്ദന്‍ എന്ന ശ്രീനിയുടെ കഥാപാത്രം നന്മയുള്ള ഇടതുപക്ഷത്തിന്റെ പ്രതിനിധിയാണ്. അങ്ങനെയൊന്നുണ്ടെന്ന് ശരാശരി മലയാളികളെപ്പോലെ ശ്രീനിവാസനും വിശ്വസിച്ചിരുന്നു. അടിമുടി ജനാധിപത്യവിരുദ്ധമായ ഇടതു പ്രത്യയശാസ്ത്രത്തില്‍ നിന്നും നന്മയുള്ള രാഷ്ട്രീയം പ്രതീക്ഷിക്കുന്നത് മൗഢ്യമാണെങ്കിലും അങ്ങനെയൊരു സ്വപ്‌നം പേറി നടന്നതിന് അദ്ദേഹത്തെ കുറ്റംപറയാനാവില്ല.
പൊതുവെ കൃതികളിലും കലാസൃഷ്ടികളിലും അവതരിപ്പിക്കുന്ന രാഷ്ട്രീയത്തെ ശരിയായി വിലയിരുത്തുന്നതില്‍ ഇടതുപക്ഷവും അവരുടെ ബുദ്ധിജീവികളും എന്നും പരാജയമായിരുന്നു. കേരളകോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെ ഉയര്‍ത്തിപ്പിടിക്കുന്ന ജോണ്‍ എബ്രഹാമിന്റെ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’ എന്ന സിനിമയെ വലിയ ഇടതുപക്ഷ ചലച്ചിത്രം എന്നു നിരൂപണം ചെയ്തത് അക്കാലത്തെ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവിയായിരുന്ന പി. ഗോവിന്ദപ്പിള്ളയായിരുന്നു. പൊട്ട സിനിമകളെടുത്തിരുന്ന ജോണ്‍ എബ്രഹാമിന്റെ താടിയും മദ്യപാനവും ബൊഹീമിയന്‍ ശൈലിയിലുള്ള ജീവിതവും ഒക്കെക്കണ്ടപ്പോള്‍ ആളെന്തോ ബുദ്ധിജീവിയാണെന്നും കമ്മ്യൂണിസ്റ്റാണെന്നും പാവം പി.ജി. തെറ്റിദ്ധരിക്കുകയായിരുന്നു. അതുപോലെയായിരുന്നു എം. മുകുന്ദന്റെ ‘കേശവന്റെ വിലാപങ്ങള്‍’ എന്ന നോവലിനെ വിലയിരുത്തിയതും. കമ്മ്യൂണിസ്റ്റുകളെ ക്രൂരമായി പരിഹസിക്കുന്ന ആ കൃതിയെ വായിച്ചു മനസ്സിലാക്കാന്‍ കഴിവില്ലാതെ പോയ മാര്‍ക്‌സിസ്റ്റുകള്‍ ഒരിടതുപക്ഷ കൃതിയെന്നു തെറ്റിദ്ധരിച്ചു പുകഴ്ത്തി. ആ അബദ്ധത്തെ അന്ന് ഓഎന്‍വിയെ പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടും മാര്‍ക്‌സിസ്റ്റുപക്ഷക്കാരാരും തിരിച്ചറിഞ്ഞില്ല.

കടുത്ത കമ്മ്യൂണിസ്റ്റുവിരുദ്ധ മതമൗലികതീവ്രവാദ നിലപാടുകള്‍ വച്ചു പുലര്‍ത്തുന്ന കെ.ഇ. എന്‍ കുഞ്ഞഹമ്മദിന്റെ എഴുത്തുകളെ മാര്‍ക്‌സിസമാണെന്ന് വളരെക്കാലം തെറ്റിദ്ധരിച്ചു വാഴ്ത്തിയതും മേല്‍പ്പറഞ്ഞ തിരിച്ചറിവില്ലാത്ത ഇടതുപക്ഷക്കാര്‍ തന്നെ. ഇങ്ങനെ പലപ്പോഴും മണിയും പതിരും തിരിച്ചറിയാന്‍ കഴിയാതെ കുഴങ്ങുന്ന പതിവ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ടായിട്ടുണ്ട്. ഈ അറിവില്ലായ്മയില്‍ നിന്നാണ് അവരെപ്പോഴും സ്വരാജ്യവിരുദ്ധതയും സ്വന്തം സംസ്‌കാരവിരുദ്ധതയും വിളമ്പി നടക്കുന്നത്. കമ്മ്യൂണിസ്റ്റാകാന്‍ രാജ്യദ്രോഹിയാകണമെന്ന അറിവ് എവിടെ നിന്നു കിട്ടിയെന്നറിയില്ല. സ്വന്തം രാഷ്ട്രത്തേയും അതിന്റെ സംസ്‌കാരത്തേയും അവിടത്തെ ജനങ്ങളേയും സ്‌നേഹിച്ചു കൊണ്ടും ഒരാള്‍ക്കു കമ്മ്യൂണിസ്റ്റായിരിക്കാന്‍ കഴിയും എന്നാല്‍ കേരളത്തിലെ (ഭാരതത്തിലിപ്പോള്‍ കേരളത്തില്‍ മാത്രമല്ലേ അതുള്ളൂ) കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാര്‍ക്‌സിസം എന്നാല്‍ രാജ്യദ്രോഹം എന്ന അറിവേയുള്ളൂ. ആ അറിവു വച്ചിട്ടാവണം ശ്രീനിവാസനേയും അവര്‍ തള്ളിപ്പറഞ്ഞതും ശത്രുപക്ഷത്തുനിര്‍ത്തിയതും. എങ്കിലും ഈ ലക്കം ദേശാഭിമാനി വാരിക മുഴുവന്‍ ശ്രീനിയാണ്. (ജനുവരി 4).
മാര്‍ക്‌സിസ്റ്റ് അനുഭാവിയായിരുന്നെങ്കിലും ശ്രീനിവാസന്‍ കടുത്ത രാജ്യസ്‌നേഹിയായിരുന്നു. രാഷ്ട്രീയത്തിന്റെ പ്രായോഗിക പ്രസക്തിയിലായിരുന്നു അദ്ദേഹത്തിന്റെ ഊന്നല്‍. ജനങ്ങള്‍ക്കു പ്രയോജനമില്ലാത്ത സൈദ്ധാന്തിക ചര്‍ച്ചയെ അദ്ദേഹം എന്നും പരിഹസിച്ചിരുന്നു. തന്റെ ജീവിതത്തില്‍ അതു കാണിച്ചുകൊടുക്കുന്നതിനായി സ്വന്തമായി ഒരു നല്ല കൃഷിക്കാരന്റെ മാതൃക കൂടി ശ്രീനി സ്വജീവിതത്തില്‍ അവതരിപ്പിച്ചു.
ആത്മീയതയെക്കുറിച്ചും സനാതന ധര്‍മ്മത്തിന്റെ നല്ലവശങ്ങളെക്കുറിച്ചും ശരിയായ കാഴ്ചപ്പാട് ഈ നടനുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സ്വന്തം ചലച്ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച മഠാധിപതിയുടെ ചിത്രം. നാട്ടിലെ ചില തട്ടിപ്പു സ്വാമിമാരേയും ആത്മീയവ്യാപാരികളേയും തുറന്നു കാണിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ മഠാധിപതിയും ‘സന്ദേശ’ത്തിലെ രഹസ്യമായി ക്ഷേത്രത്തില്‍ പോകുന്ന ശങ്കരാടിയുടെ പാര്‍ട്ടി നേതാവും അതുപോലെ രഹസ്യമായി ക്ഷേത്രത്തിലെത്തുന്ന യുവനേതാവും നല്‍കുന്ന സന്ദേശം ഒന്നുതന്നെ; ആത്മീയതയെ ഒഴിവാക്കി മനുഷ്യനു ജീവിക്കുക അസാധ്യമാണെന്ന സന്ദേശം. ‘മകന്റെ അച്ഛന്‍’ എന്ന ചലച്ചിത്രത്തില്‍ ജഗതിയുടെ ഹിമവല്‍ സ്വാമിയെന്ന കപടസന്ന്യാസിയെ അവതരിപ്പിച്ചതു ശ്രീനിവാസനാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത് ശ്രീനിയും മകന്‍ വിനീതുമായതിനാല്‍ ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണെന്ന് എല്ലാവരും ധരിച്ചു. വാസ്തവത്തില്‍ അതിന്റെ തിരക്കഥ ഒരുക്കിയത് സംജത് നാരായണനായിരുന്നു. എങ്കിലും ശ്രീനിവാസന്റെ ഇടപെടലുകള്‍ അതിലുണ്ടായിരുന്നിരിക്കണം. ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന പല ആശയങ്ങളും അദ്ദേഹത്തിന്റേതാണെന്ന കാര്യത്തില്‍ സംശയമില്ല.
സ്വന്തമായി രണ്ടു ചിത്രങ്ങള്‍ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ; 1989ല്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രവും 98-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ചിന്താവിഷ്ടയായ ശ്യാമള’യും. രണ്ടും സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടുകയുണ്ടായി. രണ്ടു ചലച്ചിത്രങ്ങളിലും നായകകഥാപാത്രത്തിന്റെ സൃഷ്ടി വലിയ മാനസികാപഗ്രഥനങ്ങള്‍ക്ക് സാധ്യതയുള്ള രീതിയിലാണ്. അതേ സമയം സാധാരണ പ്രേക്ഷകര്‍ക്കുകൂടി ആസ്വദിക്കാന്‍ പാകത്തില്‍ നര്‍മ്മവും രണ്ടിലും ചേര്‍ത്തുവച്ചിട്ടുണ്ട്. ആ നര്‍മ്മമാവട്ടെ ഏറ്റവും നിലവാരമുള്ളതും മറ്റെവിടെയും നമ്മള്‍ കേട്ടിട്ടുള്ളതുമല്ല; ശരിക്കും ശ്രീനിവാസവിരചിതം തന്നെ. ‘വടക്കുനോക്കി യന്ത്ര’ത്തിന്റെ പേരും അതിനു നല്‍കിയിരുന്ന പരസ്യവും പോലും വളരെ പ്രത്യേകതയുള്ളതായിരുന്നു. ‘ലോകസിനിമാചരിത്രത്തിലാദ്യമായി തളത്തില്‍ ദിനേശന്റെ കഥ വെള്ളിത്തിരയില്‍’ എന്ന ആ പരസ്യം തന്നെ എത്രമാത്രം ചിരി വിരിയിക്കുന്നതായിരുന്നു. ഒരു കാലഘട്ടത്തെ മുഴുവന്‍ ദാര്‍ശനികമായ ഫലിതം കൊണ്ടും ആത്മാര്‍ത്ഥമായ ചിന്തകൊണ്ടും മോടിപിടിപ്പിച്ച ഈ പ്രതിഭയുടെ നഷ്ടം ഒരിക്കലും നികത്തപ്പെടില്ല എന്നതില്‍ സംശയമില്ല.






















