കേരള ചരിത്രത്തില്‍ ആദ്യമായാണ് ബഹുനില കെട്ടിടങ്ങള്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആണ് ഈ സംഭവം അരങ്ങേറിയത്. എന്തുകൊണ്ട് ഈ വിധി ഉണ്ടായെന്ന് നമുക്ക് പരിശോധിക്കാം.
തീരദേശ പരിപാലന നിയമം
തീരദേശ മേഖലയെയും സമുദ്രമേഖലയെയും നിലനിര്‍ത്താനും സംരക്ഷിക്കാനുമാണ് തീരദേശ പരിപാലന മേഖലകളെ (കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍-സിആര്‍സെഡ്) കേന്ദ്ര പരിസ്ഥിതി വകുപ്പ് വിവിധ രീതിയില്‍ തരം തിരിച്ച് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നൂറു മീറ്ററിനുള്ളില്‍ നിയന്ത്രണമുള്ള മേഖലകളുമുണ്ട്. 2011 ജനുവരി ആറിനാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. പാരിസ്ഥിതിക പ്രത്യേകതകളുള്ളതും തീരദേശമേഖലയുടെ പ്രാധാന്യം നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നതുമായ കണ്ടല്‍ക്കാടുകള്‍ പോലുള്ള പ്രദേശങ്ങളാണു സിആര്‍സെഡ് ഒന്നില്‍ വരുന്നത്. തീരദേശ മേഖലയോ അതിനു വളരെ അടുത്തുള്ള വികസനം നടന്ന സ്ഥലങ്ങളോ ആണ് സോണ്‍ രണ്ടില്‍. മുന്‍സിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും സോണ്‍ രണ്ടിലാണ്.
ഉള്‍പ്രദേശങ്ങളിലെ വികസിച്ചതും അല്ലാത്തതുമായ തീരദേശമേഖലകളാണു സോണ്‍ മൂന്നില്‍. മുന്‍സിപ്പല്‍ പരിധിയിലെ കാര്യമായ വികസനം നടക്കാത്ത സ്ഥലങ്ങളും പഞ്ചായത്തു പ്രദേശങ്ങളും സോണ്‍ മൂന്നിലാണ്. കൂടുതല്‍ നിയന്ത്രണങ്ങളും ഈ മേഖലയിലാണ്. വേലിയിറക്ക രേഖയില്‍നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരംവരെയുള്ള പ്രദേശമാണു സോണ്‍ നാലില്‍. പ്രത്യേക പരിഗണന ആവശ്യമായിവരുന്ന സ്ഥലങ്ങളാണ് സോണ്‍ അഞ്ചില്‍. കേരളത്തില്‍ കായലുകളും കായല്‍ത്തുരുത്തുകളുമാണ് ഈ സോണില്‍ വരുന്നത്.
മരടിലെ ഫ്‌ളാറ്റുകള്‍ നിര്‍മ്മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ സോണ്‍ മൂന്നിലാണ് ഉള്‍പ്പെട്ടിരുന്നത്. തീരദേശ പരിപാലന നിയമത്തില്‍വന്ന ഭേദഗതി അനുസരിച്ചു സോണ്‍ രണ്ടിലേക്കു മാറിയെങ്കിലും നിര്‍മ്മാണ സമയത്തുണ്ടായിരുന്ന നിയമമാണു ബാധകം. കേരളത്തിന്റെ തീരദേശ മേഖല വ്യാപക കയ്യേറ്റത്തിനു വിധേയമായിട്ടുണ്ട്. ഈ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ കണ്ടെത്തലുകളില്‍ 20000 കെട്ടിടങ്ങളാണ് നിയമം ലംഘിച്ച് നിര്‍മ്മിച്ചിട്ടുള്ളത്. സുപ്രീംകോടതി, ഹൈക്കോടതി ഗ്രീന്‍ ട്രൈബ്യൂണല്‍ എന്നിവിടങ്ങളിലായി 60ല്‍ പരം വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് നിയമക്കുരുക്കില്‍ കിടക്കുന്നത്, ഇതില്‍ പകുതിയിലേറെയും എറണാംകുളം ജില്ലയിലുമാണ്.
മരട് കേസിലെ ഹര്‍ജ്ജിക്കാര്‍ കേരള തീര പരിപാലന അതോറിറ്റി ആണ്. എതിര്‍ കക്ഷികള്‍ മരട് നഗര സഭയും കേരളാ സര്‍ക്കാരുമാണ്. സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് ഡയറക്റ്ററുമാണ് കേരള തീരപരിപാലന അതോറിറ്റിയിലെ പ്രധാന ഉദ്യോഗസ്ഥര്‍. മരടിലെ കെട്ടിടങ്ങള്‍ക്കെതിരെ നടപടികള്‍ വേണ്ടെന്ന കേരളാഹൈക്കോടതിയുടെ വിധിക്കെതിരെയാണ് കേരള തീരപരിപാലന അതോറിറ്റി സുപ്രീം കോടതിയില്‍ പോയത്. ആ കേസില്‍ ആണ് സുപ്രധാനമായ വിധി ഉന്നത നീതിപീഠം പുറപ്പെടുവിച്ചത്.
അതിഭീകരമായ നിയമ ലംഘനങ്ങളാണ്‍ ഈ മേഖലയില്‍ നടക്കുന്നത് എന്ന് സുപ്രീം കോടതി വിലയിരുത്തുന്നു. മരടിലെ ഫ്‌ളാറ്റുകള്‍ക്ക് അനുമതി കൊടുത്തത് ആരാണ് എന്ന് അറിയില്ലെന്ന് നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ വകുപ്പ് മന്ത്രി മറുപടിയായി പറഞ്ഞത് നാം ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ടതാണ്. വില്ലേജ് ഓഫീസും സെക്രട്ടറിയേറ്റും ജനപ്രതിനിധികളും അടങ്ങുന്ന ഒരു മാഫിയയുടെ നേതൃത്വത്തില്‍ നടന്ന നിയമലംഘനങ്ങളാണ് സുപ്രീംകോടതി വിധിയിലൂടെ തകര്‍ന്നത്.
മുന്നറിയിപ്പുകള്‍
കേരളം അതിഭയാനകമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പാരിസ്ഥിതിക അസന്തുലിതാവസ്ഥ നാടിന്റെ സ്വാഭാവികതയെ ആകെ മാറ്റിയിരിക്കുന്നു. കേരളത്തിലെ നദികള്‍, തണ്ണീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍ എന്നിവ മാലിന്യ കൂമ്പാരങ്ങളായിമാറുകയും വ്യാപകമായ കയ്യേറ്റങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നു. കഴിഞ്ഞ 35- 40 വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലെ വയലുകളുടെ വിസ്തൃതി 7.54 ലക്ഷം ഹെക്റ്ററില്‍ നിന്നും 1.9 ലക്ഷം ഹെക്റ്ററായി ചുരുങ്ങി. അതിലോലമായ ആവാസവ്യവസ്ഥയായ തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതിയില്‍ 50 ശതമതാനത്തിലധികം കുറവുണ്ടായിരിക്കുന്നു. കാലവര്‍ഷത്തിലെ അധിക ജലം സംഭരിച്ച് വെച്ചിരുന്ന പ്രദേശങ്ങളാണ് വയലുകളും അവയോട് ചേര്‍ന്നുള്ള തണ്ണീര്‍ത്തടങ്ങളും. തീരദേശത്തിന്റെ ഏറ്റവും വലിയ ജൈവസമ്പത്തായ കണ്ടല്‍ക്കാടുകള്‍ 700 ച. കി. മി നിന്നും 9 ചതുരശ്ര കിലോമീറ്റര്‍ ആയി ചുരുങ്ങി. വ്യാപകമായ മണ്ണിട്ടു നികത്തലുകള്‍ക്ക് വിധേയമായി തീരദേശത്തെ കണ്ടല്‍ക്കാടുകള്‍. തീരദേശത്തെ നഗരപ്രദേശങ്ങളിലെ വന്‍ കെട്ടിടങ്ങള്‍ക്കു വേണ്ടി നിര്‍ബ്ബന്ധപൂര്‍വ്വം വഴിമാറേണ്ടിവന്നു കണ്ടല്‍ക്കാടുകള്‍ക്ക്. കണ്ണൂരില്‍ ഭരണകക്ഷി നടത്തുന്ന വാട്ടര്‍ തീം പാര്‍ക്കിനായി നികത്തിയതു ഏക്കര്‍ക്കണക്കിനു കണ്ടല്‍ക്കാടുകളാണ്.
സമുദ്രനിരപ്പില്‍ നിന്നും ശരാശരി ഒരു മീറ്റര്‍ ഉയര്‍ന്നാണ് കേരളത്തിന്റെ തീരം. 40 സെന്റീമീറ്റര്‍ സമുദ്ര നിരപ്പുയര്‍ന്നാല്‍ കുട്ടനാടടക്കം പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. മഹാനഗരങ്ങളിലെ വന്‍കെട്ടിടങ്ങളില്‍ നിന്നും പുറംതള്ളുന്ന മനുഷ്യവിസര്‍ജ്ജ്യമടക്കമുള്ള മാലിന്യങ്ങള്‍ വന്നടിയുന്നത് ഈ കായലുകളിലും തണ്ണീര്‍ത്തടങ്ങളിലുമാണ്.
പരാജയപ്പെട്ട കേരളാ മോഡല്‍
ഏറെ കൊട്ടിഘോഷിച്ച് നാം പറയുന്ന കേരളാ മോഡല്‍ വികസനനയങ്ങളും സമീപന രീതികളും ആസൂത്രണങ്ങളും പൂര്‍ണ്ണ പരാജയമായി മാറിയിരിക്കുന്നു. വികസനം എന്നത് വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് എന്ന ഒരു മിഥ്യാധാരണ കേരളത്തിന്റെ പൊതു ബോധത്തെ വരെ ബാധിച്ചിട്ടുണ്ട്. കേരളാ മോഡല്‍ പരീക്ഷണങ്ങളില്‍ നമുക്ക്‌നഷ്ടമായത് 6.5 ലക്ഷം ഹെക്റ്റര്‍ കൃഷിഭൂമിയാണ്. വികസനത്തിന്റെ കേരളാമോഡല്‍ എന്ന് അവകാശപ്പെടുന്ന കൊച്ചി സിയാല്‍ എയര്‍പ്പോര്‍ട്ട് നിര്‍മ്മാണത്തിനായി നികത്തിയത് ഹെക്റ്റര്‍ കണക്കിന് കൃഷിഭൂമിയാണ്. ഇന്ന് കാലവര്‍ഷം രണ്ട് നാള്‍ തുടര്‍ന്നാല്‍ വെള്ളംകയറി വിമാനത്താവളം അടച്ചിടുന്ന കാഴ്ച്ച നാം കാണുന്നു.
പൂര്‍ണ്ണപരാജയമായ വന്‍ജലസേചന പദ്ധതികള്‍ നമുക്കുണ്ട്. 2017ല്‍ കേരള ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം ഇനിയും പൂര്‍ത്തീകരിക്കാത്ത 4 വന്‍ ജലസേചന പദ്ധതി കേരളത്തിലുണ്ട്. 1970-80 കാലഘട്ടത്തില്‍ ആരംഭിച്ച മൂവ്വാറ്റുപുഴ, ഇടമലയാര്‍, കാരാപ്പുഴ, ഭാണാസുര സാഗര്‍ തുടങ്ങിയ പദ്ധതികള്‍ അനുവദിച്ച പണവും സമയപരിധിയും കഴിഞ്ഞ് ഇന്നും പൂര്‍ത്തീകരിച്ചിട്ടില്ല. 1823 കോടിരൂപയാണ് ഈ പദ്ധതികള്‍ക്കായി ഇതുവരെ ചിലവഴിച്ചിരിക്കുന്നത്? എന്ന് സാമ്പത്തിക അവലോകന റിപ്പോട്ടില്‍ പറയുന്നു. നമ്മുടെ സര്‍ക്കാറുകള്‍ ആസൂത്രണം ചെയ്യുന്നത് സയലന്റ് വാലി, അതിരപ്പിള്ളി തുടങ്ങിയ പദ്ധതികളാണ്. എത്രമാത്രം പരിസ്ഥിതി വിനാശം വരുത്തുന്ന പദ്ധതിയാണ് നമുക്ക് വേണ്ടി തയ്യാറാക്കുന്നത്. ആറന്മുളയില്‍ വിമാനമിറങ്ങാന്‍ നികത്തിയത് ഒരു ചെറുനദിയും ഹെക്ടര്‍ക്കണക്കിനു കൃഷിഭൂമിയുമാണ്. ടൂറിസം എന്ന പേരില്‍ എറണാംകുളം, ആലപ്പുഴ ജില്ലകളില്‍ കായലുകള്‍ കയ്യേറ്റകാരുടെ പിടിയിലാണ്. വിനോദസഞ്ചാരികളുടെ സൗകര്യങ്ങള്‍ക്കായി കായലുകള്‍ നികത്തുന്നു, കുട്ടനാടിന്റെ കായല്‍ തുരുത്തുകളില്‍ ഇന്ന് പൊങ്ങിക്കിടക്കുന്നത് വന്‍ റിസോട്ടുകളാണ്. ഈ നിര്‍മ്മാണങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വളരെ വലുതാണ്.
നിയമസഭയില്‍ വനം പരിസ്ഥിതി മന്ത്രി കെ. രാജു അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 1971 ശേഷം മാത്രം 11,917 ഹെക്ടര്‍ വനഭൂമിയാണ് കയ്യേറ്റങ്ങള്‍ക്ക് വിധേയമായിട്ടുള്ളത്. മൂന്നാര്‍ മേഖലയില്‍ മാത്രം ഈ കാലഘട്ടങ്ങളില്‍ 2700 ഏക്കര്‍ വനഭൂമി കയ്യേറ്റങ്ങള്‍ക്ക് വിധേയമായി എന്നാണ്. പൂര്‍ണ്ണമായ നിയമലംഘനത്തിലൂടെയാണ് വ്യാജ പട്ടയങ്ങളുടെ മറവില്‍ കയ്യേറ്റമാഫിയ വന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നത്.
കേരള ഫോറസ്റ്റ് റിസര്‍ച്ചിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കണക്കനുസരിച്ച് പശ്ചിമഘട്ടത്തില്‍ 5924 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 700 എണ്ണത്തിനു മാത്രമേ ഏതെങ്കിലും രീതിയിലുള്ള അനുമതികളുള്ളൂ. പഠനറിപ്പോര്‍ട്ട് പ്രകാരം 7200 ഹെക്റ്റര്‍ സ്ഥലത്ത് പാറ ഖനനം നടക്കുന്നു. 89 അതിഭീമന്‍ ക്വാറികളുണ്ട് കേരളത്തില്‍. ഇതില്‍ 20 ക്വാറികള്‍ ഇരുപത് ഹെക്റ്റര്‍ അധികം സ്ഥലത്ത് ഖനനം നടത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരള വനമേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും ഈ റിപ്പോര്‍ട്ടുമായി ചേര്‍ത്ത്‌വായിക്കേണ്ടതാണ്. ഒരുവിധത്തിലുമുള്ള പാരിസ്ഥിതിക പഠനങ്ങളും പരിശോധനയും ഇല്ലാതെയാണ് വികസന പദ്ധതികള്‍ തയ്യാറാക്കുന്നത്.
പുതിയ കാഴ്ച്ചപാട്
പരാജയമായ പഴയ വികസന സങ്കലപ്പങ്ങള്‍ നമുക്ക് മാറ്റണം. പ്രകൃതിക്ക് അനുയോജ്യമായ ഒരു വികസന കാഴ്ച്ചപാടിലേക്ക് മാറണം. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും പുനരുദ്പാദനവും ഉറപ്പാക്കി മിതമായ് അളവില്‍ അവ ഉപയോഗിച്ച് വേണം വികസനം നടപ്പിലാക്കാന്‍. പരമാവധി ഉപയോഗിക്കുക എന്ന പടിഞ്ഞാറന്‍ നിഷേധാത്മക നിലപാടില്‍നിന്നും പ്രകൃതി മനുഷ്യനുമാത്രമല്ല സര്‍വ്വ ചരാചരങ്ങള്‍ക്കും വേണ്ടിയുള്ളതാണ് എന്ന ഭാരതീയ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിച്ചുകൊണ്ടുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ നാം തയ്യാറാകണം.