ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന്‍ സന്ദര്‍ശിച്ചിരുന്നു. രാവിലെ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. അത് സംബന്ധിച്ച് കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് ‘ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കുര്‍ബാനയില്‍ പങ്കെടുത്തു; പള്ളിക്ക് മുന്നില്‍ പ്രതിഷേധം’ എന്നായിരുന്നു. ഒറ്റനോട്ടത്തില്‍ പ്രധാനമന്ത്രിയോടുള്ള എതിര്‍പ്പിന്റെ ഭാഗമായാണ് പ്രതിഷേധം എന്ന് തോന്നാം. അങ്ങനെ തോന്നിക്കുക എന്നത് തന്നെയാണ് ലക്ഷ്യവും. എന്നാല്‍ വിഐപി സന്ദര്‍ശനത്തിന്റെ പേരില്‍ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്ന കാരണത്താലാണ് പ്രതിഷേധം നടന്നത് എന്ന് വാര്‍ത്ത വായിച്ചാല്‍ മാത്രമേ മനസ്സിലാകൂ. ഈയൊരു വാര്‍ത്ത മാത്രമല്ല, മിക്കവാറും എല്ലാ ദേശീയ വാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുക എന്നത് മാധ്യമരംഗത്ത് ഒരു ശീലമായിക്കഴിഞ്ഞു. പൗരത്വനിയമമോ, എസ്‌ഐആറോ പിഎംശ്രീയോ എന്തുമാകട്ടെ, വരികള്‍ വിഴുങ്ങി അവതരിപ്പിക്കുക എന്നതാണ് രീതി. വാക്കുകള്‍ക്കിടയില്‍ മറച്ചു വെച്ച സ്വന്തം താല്പര്യം കുന്തമുന പോലെ ഉയര്‍ന്നു നില്‍ക്കുന്നുണ്ടാകും.
കൊളോണിയല്‍ ഭരണത്തില്‍ ബ്രിട്ടീഷ് വിദ്യാഭ്യാസവും മാധ്യമങ്ങളും ഭാരതീയ ജ്ഞാനപാരമ്പര്യത്തെ ‘പിന്നാക്ക’മെന്നും ‘അശാസ്ത്രീയ’മെന്നും നിര്‍വചിച്ചതിന്റെ പാര്‍ശ്വഫലം സ്വന്തം നാടിന്റെ ജ്ഞാനസംവിധാനങ്ങളെ സംശയത്തോടെ കാണുന്ന ഒരു ‘ബുദ്ധിജീവി’ വര്‍ഗ്ഗത്തിന്റെ ഉദയമായിരുന്നു. കഴിഞ്ഞ പതിനാലു വര്‍ഷത്തിനിടെ ഭാരതത്തിന്റെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സമൂലമായ ഒട്ടനവധി മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും, മാധ്യമരംഗമിപ്പോഴും ആ കൊളോണിയല്‍ കാഴ്ചപ്പാടിനെ തന്നെ ആഖ്യാനം ചെയ്യുന്നതിന്റെ ഫലമായാണ് ഇത്തരം വികലദര്‍ശനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൈമാറുന്ന സാങ്കേതികമായ ഒരു ഉപാധി എന്ന നിലയ്ക്കപ്പുറം, ഒരു സമൂഹം സ്വയം കാണുന്നതെങ്ങനെയാണ്, സ്വന്തം പാരമ്പര്യങ്ങളെ അതെങ്ങനെ വീക്ഷിക്കുന്നു, ഭാവിയെക്കുറിച്ച് അതെങ്ങനെ സങ്കല്‍പ്പിക്കുന്നു എന്നതിനെയൊക്കെ നിര്‍ണ്ണയിക്കുന്ന ജ്ഞാനശാസ്ത്രപരമായ ഘടനകളെന്ന നിലയില്‍ വലിയ സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ ഭാരതത്തിലെ മാധ്യമങ്ങള്‍ ഭാരതീയ സംസ്‌കാരത്തെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്ന ദാര്‍ശനികവിശകലനം ചെന്നെത്തുക ഭാരതത്തിന്റെ സ്വയംബോധത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ദാര്‍ശനിക അന്വേഷണത്തില്‍ കൂടെയാണ്.
സമകാലിക മാധ്യമബോധത്തില്‍ ഒരടിസ്ഥാന വൈരുധ്യം സദാ പ്രവര്‍ത്തിക്കുന്നത് കാണാം. ഈ മാധ്യമബോധം, ഒരു ദേശീയ സമൂഹത്തിനുള്ളില്‍ പ്രവര്‍ത്തിക്കുമ്പോഴും, അതിന്റെ കാഴ്ചപ്പാടുകള്‍ പലപ്പോഴും, ദേശസംബന്ധമായ അനുഭവങ്ങളില്‍ നിന്നല്ല, പാശ്ചാത്യ ആധുനികതയില്‍ നിന്നുരുത്തിരിഞ്ഞ ജ്ഞാനസംവിധാനങ്ങളില്‍ നിന്നാണ് കടമെടുക്കുന്നത് എന്നതാണത്. യുക്തി, പുരോഗതി, മതനിരപേക്ഷത, സ്വാതന്ത്ര്യം എന്നീ ആശയങ്ങള്‍ പലപ്പോഴും യൂറോപ്യന്‍ ചരിത്രാനുഭവ സാഹചര്യങ്ങളില്‍ രൂപപ്പെട്ട മാനദണ്ഡങ്ങളായി മാത്രം അവിടെ സ്വീകരിക്കപ്പെടുന്നു. അതോടൊപ്പം ഭാരതീയ സംസ്‌കാരത്തെ സജീവമായൊരു ‘ജ്ഞാനസംവിധാനം’ എന്ന നിലയിലല്ല, മാനദണ്ഡങ്ങളാല്‍ അളക്കേണ്ട ‘വിഷയം’ എന്ന നിലയില്‍ മാത്രം മാധ്യമവാചാലതകളില്‍ പരിചയപ്പെടുത്തുന്നു എന്നും കാണാം.
ഭാരതീയ സംസ്‌കാരത്തിന്റെ ദാര്‍ശനിക സവിശേഷത, അത് പിന്തുടരുന്ന ഏകകേന്ദ്രത്വമില്ലായ്മയാണ്. ആ സംസ്‌കാരം ജീവിക്കുന്നത്, വിശുദ്ധ ഗ്രന്ഥങ്ങളില്‍ മാത്രമല്ല, ആചാരങ്ങളിലും, ദൈനംദിന സാമൂഹികബന്ധങ്ങളിലും, ഭാഷയുടെയും ദൈവികതയുടെയും മാനുഷികതയുടെയുമെല്ലാം ലയത്തിലുമാണ്. മാധ്യമഭാഷകള്‍ക്ക് പലപ്പോഴും ഈ ബഹുസ്വരതയെയും അതിന്റെ യുക്തികളെയും കൈകാര്യം ചെയ്യാനുള്ള ക്ഷമയില്ല. അതിനാല്‍ പലപ്പോഴും ഈ സംസ്‌കാരത്തെ ‘പുരോഗമനപരമോ പിന്നാക്കമോ’ എന്നോ ‘യുക്തിസഹമോ അന്ധവിശ്വാസമോ’ എന്നോ ഉള്ള ലളിത ദ്വന്ദ്വങ്ങളിലേക്ക് ചുരുക്കുന്നു. മാധ്യമവിചാരണകളില്‍ സംസ്‌കാരത്തില്‍ അന്തര്‍ലീനമായ ദാര്‍ശനികബോധം അദൃശ്യമാകുന്നു എന്ന് കാണാം.
സാംസ്‌കാരികമായൊരു അപരാധബോധത്തെ സൃഷ്ടിക്കുക എന്നതാണ് ഇത്തരം മാധ്യമപ്രതിനിധാനങ്ങളുടെ ലക്ഷ്യം. സ്വന്തം ആചാരങ്ങളെയും വിശ്വാസങ്ങളെയും നിരന്തരം വിശദീകരിക്കേണ്ടിയും ന്യായീകരിക്കേണ്ടിയും വരുന്ന അവസ്ഥകളില്‍, ഒരു സംസ്‌കാരം സ്വാഭാവികമായും തുടര്‍ന്ന് പോകില്ല. ചിലപ്പോഴൊക്കെ പ്രതിരോധിക്കേണ്ട നിലപാടായി അത് മാറുകയും ചെയ്യും. മാധ്യമങ്ങള്‍ പലപ്പോഴും ആചാര/ വിശ്വാസക്ഷയത്തെ ‘ബൗദ്ധിക പുരോഗതി’യുടെ അടയാളമായി അവതരിപ്പിക്കുമെങ്കിലും, അതിന്റെ പരിണത ഫലമെന്നത് സമൂഹത്തിന്റെ ആത്മവിശ്വാസക്ഷയമാണ്.
നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം, മാധ്യമരംഗത്ത് ഈ പ്രവണതകളുടെ ആധിക്യം കാണാം. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയെയോ വ്യക്തിയെയോ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നതല്ല ഇവിടെ അന്തര്‍ഭവിച്ച പ്രശ്‌നം. തദ്ദേശീയ ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയത്തെ മാധ്യമങ്ങള്‍ എങ്ങനെയാണ് ഫ്രെയിം ചെയ്യുന്നത് എന്നതാണ്. അത്തരം രാഷ്ട്രീയത്തെ നയപരമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലല്ല, സാംസ്‌കാരിക ഭീതിയുടെ കാഴ്ചപ്പാടിലൂടെയാണവര്‍ അവതരിപ്പിക്കുക. ആരോഗ്യകരമായ രാഷ്ട്രീയ വിമര്‍ശനമെന്ന പരിധിയൊക്കെ കടന്ന് സംശയവല്‍ക്കരണമെന്ന നിലയിലേക്ക് അത് മാറുകയും ചെയ്യും.
ഒരു സംസ്‌കാരത്തെ തന്നെ തകര്‍ക്കാനുള്ള മാധ്യമങ്ങളുടെ കഴിവിനെക്കുറിച്ച് മിഷല്‍ ഫൂക്കോയുടെ(Michel Foucault)-(power/knowledge) ‘പവര്‍/നോളജ്’ (power/knowledge) എന്ന ആശയം പറയുന്നുണ്ട്. ഫൂക്കോയുടെ അഭിപ്രായത്തില്‍ അധികാരം ജ്ഞാനത്തെ ഉത്പാദിപ്പിക്കുകയും ജ്ഞാനം അധികാരത്തെ ഉറപ്പിക്കുകയും ചെയ്യുന്നു. മാധ്യമങ്ങള്‍, ഒരു ജ്ഞാനോത്പാദന സംവിധാനമായി മാറി പ്രത്യേക സംസ്‌കാരത്തെക്കുറിച്ചുള്ള പ്രത്യേക വിവരണങ്ങള്‍ സൃഷ്ടിക്കുകയും അവയെ സദാ നിലനിര്‍ത്താന്‍ സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നു. അവസാനം അതൊരു സാമൂഹിക യാഥാര്‍ത്ഥ്യമായി സ്ഥാപിക്കപ്പെടുകയും ചെയ്യും. ഉദാഹരണത്തിന്, ഭാരതീയ ജ്ഞാനപാരമ്പര്യങ്ങളെ ‘മിത്തുകളായും, പാശ്ചാത്യ ജ്ഞാനത്തെ ‘ശാസ്ത്രമായും’ ചിത്രീകരിക്കുന്നത്, ഒരധികാര ബന്ധത്തെ സ്ഥാപിക്കുകയാണ്. അത് ഒന്നിനെ അടിസ്ഥാനപരമെന്നും മറ്റൊന്നിനെ അപ്രധാനമെന്നും മാറ്റുന്നു. അതുപോലെ, ജാതി വ്യവസ്ഥയെക്കുറിച്ചുള്ള മാധ്യമ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ അത് പലപ്പോഴും മത-സാംസ്‌കാരിക പ്രതിഭാസമായതിനെ കാണുന്നു എന്ന് കാണാം. അതിന്റെ സാമ്പത്തിക-രാഷ്ട്രീയ വേരുകള്‍ അവഗണിക്കുകയും സാമൂഹിക വിഭജനത്തിന് കാരണമാകും വിധത്തില്‍ അതിനെ സാംസ്‌കാരിക പ്രശ്‌നമാക്കി (cultural problem)- ചുരുക്കുകയും ചെയ്യും.
സംസ്‌കാരമെന്നത് സാമൂഹിക ഐക്യത്തിന്റെ അടിസ്ഥാനമായതിനാല്‍, തനത് സംസ്‌കാരത്തോട് മാധ്യമങ്ങള്‍ സദാ വിമര്‍ശനപരവും, സംശയാത്മകവുമായ സമീപനം കൈക്കൊള്ളുന്നത്, സാമൂഹിക വിഘടനത്തിലേക്ക് നയിക്കും. വിഘടിത സമൂഹത്തില്‍, മാധ്യമ നറേറ്റീവുകള്‍ യാഥാര്‍ത്ഥ്യമായി തുടങ്ങുകയും, സ്വതന്ത്ര സാമൂഹിക ചിന്തയുടെ സാധ്യത ചുരുങ്ങുകയും ചെയ്യും.
സംസ്‌കാരത്തെ തകര്‍ക്കാനുള്ള വഴി, അതിനെ തുടര്‍ച്ചയായി ദുര്‍ബലപ്പെടുത്തുക എന്നതാണ്. പരിഹാസത്തിലൂടെയും നിസ്സാരവല്‍ക്കരണത്തിലൂടെയുമാണത് മാധ്യമങ്ങള്‍ നിര്‍വഹിക്കുക. ആചാരങ്ങള്‍ വിനോദവിഷയങ്ങളായും, ദൈവികാനുഭവങ്ങള്‍ മനശ്ശാസ്ത്രപരമായ വിഭ്രാന്തിയായി മാറുകയും ചെയ്യും. അനുഭവത്തിന്റെ ദാര്‍ശനിക ആഴത്തെ നിഷേധിക്കുക എന്നതത്രെ അതിന്റെ വഴി.
തദ്ദേശീയ സാംസ്‌കാരിക മൂല്യങ്ങളെ കൈയൊഴിഞ്ഞ വ്യക്തി മാധ്യമങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യനാവുന്നത് എന്തുകൊണ്ടാണ്? സാംസ്‌കാരിക മൂല്യബോധമില്ലാത്ത സമൂഹം, മാധ്യമങ്ങള്‍ നിര്‍മ്മിക്കുന്ന ഭീതികളോടും ആകര്‍ഷണങ്ങളോടും സദാ പ്രതികരിക്കുന്ന സമൂഹമാണ് എന്നത് കൊണ്ടാണത്. സാംസ്‌കാരിക വിച്ഛേദമാണ് ഇവിടെ രാഷ്ട്രീയ നിയന്ത്രണത്തിനുള്ള ഉപാധിയായി വര്‍ത്തിക്കുന്നത്.
ഭാരതത്തിലെ മാധ്യമരംഗം വാസ്തവത്തില്‍ വൈരുദ്ധ്യാത്മകമായൊരു വിരോധാഭാസത്തിലാണുള്ളത്. മാധ്യമങ്ങള്‍ അവയുടെ സ്വന്തം സാംസ്‌കാരിക അടിത്തറകളിലേക്ക് തിരിച്ചുപോകുക എന്നതാണ് അതിനുള്ള പ്രതിവിധി. ദേശത്തെ സാംസ്‌കാരിക പ്രതിനിധാനങ്ങളെ, അവയുടെ സ്വന്തം ഭാഷയിലും സ്വന്തം ദാര്‍ശനിക പാരമ്പര്യത്തില്‍ നിന്നുകൊണ്ടും മനസ്സിലാക്കുക. ഭാരതീയതയെ ഒരു ജീവത്തായ പ്രതിഭാസമായി (livingphenomenon) കാണാന്‍ തുടങ്ങുന്ന സംസ്‌കാരം മാധ്യമങ്ങള്‍ വളര്‍ത്തിയെടുത്തേ തീരൂ. അങ്ങനെ, മാധ്യമങ്ങള്‍ ഭാരതീയ സാംസ്‌കാരിക-ദാര്‍ശനിക വൈഭവത്തിന്റെ പ്രാതിനിധ്യം വഹിക്കും വിധത്തില്‍ ഉയരേണ്ടതുണ്ട്. അതൊരു സാങ്കേതിക പരിവര്‍ത്തനമല്ല, ദാര്‍ശനികപരമായി ഒന്നാകണം.
ഭാരതത്തിലെ മാധ്യമരംഗത്തിന് മുന്നിലുള്ള യഥാര്‍ത്ഥ വെല്ലുവിളി, അവരുടെ ജ്ഞാനശാസ്ത്രപരമായ ഉത്തരവാദിത്തെക്കുറിച്ചുള്ളതാണ്. ഒരു നാഗരിക രാഷ്ട്രത്തില്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ദേശത്തിന്റെ അനുഭവലോകത്തെ ബൗദ്ധികമായി അംഗീകരിക്കാനും, അതോടൊപ്പം ആഗോള ചിന്തയുമായി സംവദിക്കാനും കഴിയണം. അന്യദര്‍ശനങ്ങളെ നിരാകരിക്കാതെയും അവയുടെ അടിമകളാകാതെയും നിലകൊള്ളുന്ന മാധ്യമസംസ്‌കാരമാണതിന് വേണ്ടത്. അപ്പോള്‍ മാത്രമേ മാധ്യമങ്ങള്‍ ഒരു സംസ്‌കാരത്തിന്റെ ബൗദ്ധിക സാക്ഷിയും സംരക്ഷകനുമാകൂ





















