ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ പ്രത്യേക അന്വേഷണസംഘം മേധാവിയായ വെങ്കിടേഷിന്റെ പിണറായി ഭക്തിയെക്കുറിച്ചും ഭരണസംവിധാനങ്ങളോട് അദ്ദേഹം പുലര്‍ത്തുന്ന അമിതമായ വിധേയത്വത്തെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ മേലധികാരിയായി പ്രവര്‍ത്തിച്ചിരുന്ന, വളരെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ തന്നെ ഈ സംശയം പൊതുവേദിയില്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണം മാസങ്ങള്‍ പിന്നിടുമ്പോള്‍ ഹൈക്കോടതിയിലെ അവധിക്കാല ജഡ്ജിയായ ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഇക്കാര്യം അടിവരയിട്ട് പറയുകയാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവഴി ശരിയായ രീതിയിലല്ലെന്നും അന്വേഷണത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല എന്നും അന്വേഷണം തണുപ്പന്‍ മട്ടിലാണെന്നും ഒരുപരിധിക്കപ്പുറം പോകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചിരിക്കുന്നു.
കേസില്‍ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആ സാഹചര്യത്തില്‍ 40 ദിവസത്തിലധികമായി അറസ്റ്റില്‍ കഴിയുന്ന പത്മകുമാറിന് ജാമ്യം നല്‍കണമെന്നും വാദിച്ചപ്പോഴാണ് അന്വേഷണത്തിലെ അലംഭാവവും വീഴ്ചയും കോടതി ചൂണ്ടിക്കാണിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ വമ്പന്‍ സ്രാവുകളിലേക്ക് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യ അപേക്ഷ ദേവസ്വം ബെഞ്ച് തന്നെ പരിഗണിക്കട്ടെ എന്ന നിര്‍ദ്ദേശത്തോടെ അവധിക്കാലത്തിനുശേഷം പരിഗണിക്കാനായി കേസ് മാറ്റുകയും ചെയ്തു. പത്മകുമാറും എന്‍.വാസുവും എന്‍. വിജയകുമാറും ഒഴികെ ഈ സംഭവത്തില്‍ നേരിട്ട് പങ്കുണ്ട് എന്ന് പൊതുസമൂഹവും ദേവസ്വം ബോര്‍ഡ് തലത്തിലെ ബന്ധപ്പെട്ടവരും ചൂണ്ടിക്കാണിക്കുന്ന പലരും പൊതുസമൂഹത്തില്‍ സൈ്വരവിഹാരം നടത്തുകയാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലെ വൈരുദ്ധ്യവും പൊരുത്തക്കേടും പ്രമുഖ നേതാക്കളെ ചോദ്യം ചെയ്യുന്നതിലും ഇതിന്റെ അന്താരാഷ്ട്ര ബന്ധങ്ങളിലും മാത്രമല്ല ശബരിമലയിലെ സ്വര്‍ണവും വെള്ളിയും ചെമ്പും ഉരുപ്പടികള്‍ അന്താരാഷ്ട്ര വിപണിയിലേക്ക് കടത്തിയതിന്റെ സാധ്യതകളിലും തട്ടി നില്‍ക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ മാത്രമൊതുക്കി പരിമിതപ്പെടുത്താന്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ഉള്ള ശ്രമം നടക്കുന്നു.
അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാര്‍ അന്വേഷണസംഘത്തോട് പറഞ്ഞത് ഇടനിലക്കാരനും സ്വര്‍ണം കടത്തിയ മുഖ്യപ്രതിയുമായ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മില്‍ അടുത്തബന്ധം ഉണ്ടെന്നാണ്. പോറ്റിവഴി സ്വര്‍ണ്ണപ്പാളികള്‍ കൊടുത്തയക്കാന്‍ ഉത്തരവിട്ടത് കടകംപള്ളിയാണെന്നും കടകംപള്ളിയുടെ നിര്‍ദ്ദേശം തങ്ങള്‍ അനുസരിക്കുകയായിരുന്നു എന്നുമാണ് പത്മകുമാര്‍ വ്യക്തമാക്കിയത്. കടകംപള്ളിയെയും അടുത്തിടെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ സമയം നീട്ടി നല്‍കിയത് പ്രത്യേക അന്വേഷണ സംഘത്തിന്റെ രാഷ്ട്രീയ പരിഗണനയും വിധേയത്വവും മാത്രമാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് തന്നെ ഉന്നതരിലേക്ക് അന്വേഷണം എത്താത്തതിനെ കുറിച്ച് ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കടകംപള്ളിയും പോറ്റിയും തമ്മില്‍ ഉറ്റബന്ധമുണ്ട് എന്നതു സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അജ്ഞാതമായ പരിഗണനകളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയും കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണസംഘം തയ്യാറായില്ല. പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ പോറ്റിയെ അറിയാമെന്നല്ലാതെ അടുത്ത ബന്ധമൊന്നുമില്ല എന്നായിരുന്നു കടകംപള്ളിയുടെ മറുപടി. ഓഫീസില്‍ വരുന്ന ധാരാളം പേരുടെ ഒപ്പം പോറ്റിയെയും കണ്ടിട്ടുണ്ടാകാം സംസാരിച്ചിട്ടുണ്ടാകാം, അതിലുപരി മറ്റൊന്നുമില്ല. സ്വര്‍ണ്ണപ്പാളികള്‍ കൊടുത്തയക്കണമെന്ന് മന്ത്രിയുടെ ഓഫീസില്‍നിന്ന് കിട്ടിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് തീരുമാനമെടുത്തതെന്ന പത്മകുമാറിന്റെ മൊഴിയെയും കടകംപള്ളി ഖണ്ഡിച്ചു. ഇത്തരത്തില്‍ അപേക്ഷ വന്നിട്ടുണ്ടാകും, കിട്ടുന്ന എല്ലാ അപേക്ഷകളും അതത് ഓഫീസുകളിലേക്ക് അയക്കുകയാണ് പതിവെന്നും അതിനപ്പുറം താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ആണ് കടകംപള്ളിയുടെ മൊഴി.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ തന്റെ നിയമസഭാ മണ്ഡലമായ കഴക്കൂട്ടത്ത് വീട് വെച്ച് നല്‍കിയെന്ന ആരോപണവും കടകംപള്ളി നിഷേധിച്ചു. വീടുവച്ച് നല്‍കിയത് ദേവസ്വം ബോര്‍ഡ് ആണെന്നാണ് കടകംപള്ളിയുടെ പക്ഷം. അതേസമയം അതിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് വഹിച്ചതെന്നാണ് പത്മകുമാറും വിജയകുമാറും അടക്കമുള്ളവര്‍ നല്‍കിയിട്ടുള്ള മൊഴി. ദേവസ്വം ബോര്‍ഡില്‍ പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണമായിരുന്നുവെന്നും മിനിറ്റ്‌സ് ബുക്കില്‍ രണ്ടാമത് എഴുതി ചേര്‍ത്തതാണ് സ്വര്‍ണ്ണപ്പാളികള്‍ കൊടുക്കാനുള്ള തീരുമാനമെന്നും അത് പ്രസിഡന്റ് മാത്രമാണ് എടുത്തതെന്നുമാണ് അറസ്റ്റിലായ എന്‍. വിജയകുമാര്‍ മൊഴി നല്‍കിയിട്ടുള്ളത്. പക്ഷേ, കടകംപള്ളിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുളള നിരവധി ചിത്രങ്ങള്‍ വെറും അനൗപചാരിക കൂടിക്കാഴ്ചയോ ബന്ധമോ അല്ല വ്യക്തമാക്കുന്നത്. ഇതിനിടെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശബരിമല ശ്രീകോവിലില്‍നിന്ന് ഉണ്ടായ കൊള്ളയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ചു. ദ്വാരപാലക വിഗ്രഹം, ദശാവതാര പാളി, രാശിചിഹ്നങ്ങള്‍ പതിപ്പിച്ച പാളി, പ്രഭാമണ്ഡലം, ശിവരൂപം, വ്യാളിരൂപം എന്നിവ അടക്കം ഏഴു പാളികള്‍ ശബരിമലയില്‍ നിന്ന് കടത്തിയതായാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇവയെല്ലാം തന്നെ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തയച്ചതാണെന്നും സിഇഒ പങ്കജ് ഭണ്ഡാരിയാണ് ഇവ ഏറ്റുവാങ്ങിയതെന്നും പണിക്കൂലിയുടെ സ്വര്‍ണം എടുത്തു എന്നുമൊക്കെയാണ് പത്മകുമാര്‍ അടക്കമുള്ളവര്‍ ഇപ്പോഴും വ്യക്തമാക്കുന്നത്. അറസ്റ്റിലായ ഗോവര്‍ദ്ധനേയും പങ്കജ് ഭണ്ഡാരിയെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തുവെങ്കിലും ഇക്കാര്യങ്ങളില്‍ ഒന്നും തന്നെ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.
പിടിയിലുള്ള പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍മന്ത്രി അടൂര്‍ പ്രകാശിനും എംപി ആന്റോ ആന്റണിക്കും ഒപ്പം രണ്ടുതവണ സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങളും അന്വേഷണസംഘം തേടിയിട്ടുണ്ട്. സോണിയയുടെ കൈകളില്‍ രക്ഷയ്ക്കായി ചരട് കെട്ടിക്കൊടുത്തതൊഴിച്ച് മറ്റൊരു ഇടപാടും ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഈ ചോദ്യം ചെയ്യലില്‍ കടകംപള്ളിയുമായുള്ള ബന്ധം സംബന്ധിച്ച് കടകംപള്ളി പറഞ്ഞതിന് കടകവിരുദ്ധമായി ചില കാര്യങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടിയോട് വ്യക്തമാക്കി എന്നാണ് അറിയുന്നത്. മണ്ഡലത്തില്‍ വീടുവെക്കാന്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ കടകംപള്ളി നേരിട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് പോറ്റി മൊഴി നല്‍കിയിട്ടുള്ളത്. നിരവധി പൊതുപരിപാടികളിലും സ്വര്‍ണ്ണ ഇടപാട് നടന്ന ബാംഗ്ലൂരിലും പോറ്റിയും കടകംപള്ളിയും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തിലും കടകംപള്ളി പറഞ്ഞതു മുഴുവന്‍ പൂര്‍ണ്ണമായും ശരിവെക്കാന്‍ കഴിയാത്ത രീതിയിലാണ് അന്വേഷണസംഘവും ഉള്ളത്. പ്രമുഖ നേതാക്കളുടെയും വമ്പന്‍ സ്രാവുകളുടെയും കാര്യം വരുമ്പോള്‍ അന്വേഷണം വഴിമുട്ടുകയാണ്.
ശബരിമലയില്‍ നടന്നിട്ടുള്ള സ്വര്‍ണക്കൊള്ളയുടെ ശരിയായ അന്വേഷണം നടക്കണമെങ്കില്‍, അതിന്റെ അന്താരാഷ്ട്രബന്ധങ്ങളും രാഷ്ട്രീയ ബന്ധങ്ങളും പുറത്തുവരണമെങ്കില്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തെകൊണ്ട് കഴിയില്ല എന്ന കാര്യത്തില്‍ നിഷ്പക്ഷമായി അന്വേഷണം വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടും. ശബരിമലയില്‍ നിന്ന് കടത്തിയ വിഗ്രഹങ്ങളും വിഗ്രഹങ്ങള്‍ പൊതിഞ്ഞിരുന്ന സ്വര്‍ണപാളികളും ഏതു വഴിക്ക് പോയി എന്നതാണ് കണ്ടെത്തേണ്ടത്. സ്വര്‍ണ്ണപ്പാളികള്‍ക്ക് പകരം ചെമ്പുപാളികള്‍ ഉണ്ടാക്കിയശേഷം അതില്‍ സ്വര്‍ണം പൂശി ശബരിമലയില്‍ തിരിച്ചെത്തിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചെന്നൈയിലേക്ക് അയച്ച പാളികള്‍ മാസങ്ങള്‍ വൈകാന്‍ കാരണവും ഇതാണത്രേ. ശ്രീകോവിലിലെ പ്രഭാമണ്ഡലം അടക്കം എല്ലാത്തിനും പൗരാണിക പ്രാധാന്യമുള്ള വസ്തുക്കള്‍ എന്ന നിലയില്‍ മോഹവിലയും മതിപ്പുവിലയും കിട്ടുന്നതാണ്. അതിന് അന്താരാഷ്ട്ര വിപണിയില്‍ കോടികളുടെ വിലയുണ്ട്. ആ രീതിയിലേക്ക് പൗരാണിക സമ്പത്ത് എന്ന നിലയില്‍ വിറ്റു എന്ന വിവരം ലഭിച്ചിട്ട് പോലും അതില്‍ പറയുന്ന ആളുകളെ കണ്ടെത്താനോ വിപണനശൃംഖല തിരിച്ചറിയാനോ പ്രത്യേക അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. സിബിഐയിലെ ഇത്തരം വിപണനശൃംഖല അന്വേഷിക്കുന്ന ഇന്റര്‍പോളുമായി ബന്ധമുള്ള അന്വേഷണസംഘത്തെ അടക്കം കൊണ്ടുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്ന പുരോഗതി ഉണ്ടാകൂ. എന്നാല്‍ സി ബിഐ അന്വേഷണത്തിനെതിരെ അതിശക്തമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരിക്കുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം മതിയെന്നാണ് പിണറായിയുടെ അഭിപ്രായം. എന്തുകൊണ്ട് സിബിഐയെ ഭയക്കുന്നു. പിണറായിക്ക് ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെ സിബിഐ വന്നാലും എന്‍ഐഎ വന്നാലും വിഷമിക്കേണ്ട കാര്യമില്ലല്ലോ. എന്നെക്കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന പിണറായിയുടെ സംശയമാണ് അന്വേഷണസംഘത്തിന്റെ വിശ്വാസ്യത സംശയനിഴലിലാക്കുന്നത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണമല്ല, ഒരു മുള്ളാണി മാറ്റണമെങ്കിലും അത് കടകംപള്ളിയും പിണറായിയും അറിയാതെ നടക്കില്ല.
ഇതിനിടെ സെക്രട്ടറിയേറ്റിനടുത്ത് പുതിയതായി ആരംഭിച്ചിട്ടുള്ള എന്‍എസ്എസ്സിന്റെ ഹോട്ടലില്‍ മുരാരി ബാബുവും ചില സമുദായനേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയും അതില്‍ അന്താരാഷ്ട്ര വ്യാപാരികളുടെ സാന്നിധ്യവും പ്രത്യേക അന്വേഷണസംഘത്തിന്റെ മുന്നില്‍ എത്തിയിട്ടും തുടരന്വേഷണം ഇല്ലാതെ പോയി എന്ന് ആരോപണമുണ്ട്. രണ്ട് പ്രമുഖ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഈ സാഹചര്യങ്ങളില്‍ ഹൈക്കോടതി അല്ല സുപ്രീംകോടതി വിചാരിച്ചാലും കേരള പോലീസിലെ ഉദ്യോഗസ്ഥരെ മാത്രം വച്ച് സത്യസന്ധമായി അന്വേഷണം മുന്നോട്ടു പോവില്ല. മാത്രമല്ല, വിഗ്രഹക്കച്ചവടത്തിന്റെ അന്താരാഷ്ട്രമാനവും രാഷ്ട്രീയബന്ധങ്ങളും അന്വേഷിക്കാന്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ സിബിഐ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ നേരത്തെ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘങ്ങളില്‍പ്പെട്ട സിബിഐ ഉദ്യോഗസ്ഥരെയോ മുന്‍ ഡിജിപി മാരായ ഹോര്‍മിസ് തരകന്‍ ഡോ. ടി പി. സെന്‍കുമാര്‍, എ. ഹേമചന്ദ്രന്‍ തുടങ്ങി ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെയോ ഇപ്പോഴത്തെ പ്രത്യേക അന്വേഷണസംഘത്തിന് മുകളില്‍ നിയോഗിച്ചാല്‍ മാത്രമേ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളു.
ശബരിമല അയ്യപ്പന്‍ ഭക്തകോടികളുടെ അഭയ സ്ഥാനമാണ്. പാവപ്പെട്ടവര്‍ ഒരുവര്‍ഷം മുഴുവന്‍ അധ്വാനിച്ച് ഓരോദിവസവും വഞ്ചിപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന പണവും ഒരു ഗ്രാമം മുഴുവന്‍ കാണിക്കയായി നല്‍കുന്ന ആഭരണങ്ങളും ഉരുപ്പടികളും ഒക്കെയാണ് ഭക്തര്‍ പതിനെട്ടാം പടിക്കു മുകളില്‍ സമര്‍പ്പിക്കുന്നത്. അതുപോലും ഭഗവാനില്‍ എത്താതെ കൊള്ളയടിക്കപ്പെടുന്നു എന്നകാര്യം കൂടി കണ്ടറിയണം. കാനനമധ്യത്തിലെ ഒരു കാവിന്റെ വിശുദ്ധിയും നൈര്‍മല്യവും ഉണ്ടായിരുന്ന, സമസ്ത ജീവജാലങ്ങളുടെയും പ്രതീകമായ, പ്രത്യാശയായ, അയ്യപ്പ ചൈതന്യത്തെ തുടച്ചു നീക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്നവിടെ നടക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാനും സന്നിധാനത്തെ അതിന്റെ വന്യതയുടെ മനോഹാരിതയിലേക്കും സ്വാഭാവികവും അനായാസവുമായ ഭക്തിനിര്‍വൃതിയിലേക്കും നയിക്കാന്‍ കഴിയുന്ന രീതിയില്‍ പൂര്‍വ്വകാല സ്മൃതികളിലേക്ക് കൊണ്ടുപോകാനും കഴിയണം. അയ്യപ്പഭക്തിയുടെ എല്ലാ മൂല്യങ്ങളെയും സംഹരിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രവൃത്തികളാണ് ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടക്കുന്നത്. ഇതിനും മാറ്റം വരുത്താനുള്ള ആര്‍ജ്ജവം ബഹുമാനപ്പെട്ട നീതിപീഠങ്ങള്‍ക്ക് ഉണ്ടാകണം. ജയകൃഷ്ണനെ പോലെയുള്ള ഒരു സ്‌പെഷ്യല്‍ കമ്മീഷണര്‍ വന്നപ്പോഴാണ് കൊള്ളയുടെ ഒരറ്റമെങ്കിലും കണ്ടുപിടിക്കാന്‍ കഴിഞ്ഞത് എന്നത് തീര്‍ച്ചയായും നീതിപീഠത്തിന്റെ ഇടപെടലുകള്‍ക്ക് സാര്‍ത്ഥകമായ തെളിവാണ്. ശബരിമലയില്‍ ഒരു പരിവര്‍ത്തനത്തിനുവേണ്ടി ഭക്തലക്ഷങ്ങളാണ് കാത്തിരിക്കുന്നത്.






















