ഷേക്‌സ്പിയര്‍ കൃതികളുടെ ഓക്‌സ്‌ഫോര്‍ഡ് എഡിഷനില്‍ 37 നാടകങ്ങളും Venus and Adonis, The Rape of Lucrece എന്ന രണ്ടു ദീര്‍ഘകവനങ്ങളും The Lover’s complaint, Phoenix and Turfle എന്ന രണ്ടു ചെറുകവിതകളും, The Passionate Pilgrim എന്ന 21 ചെറു കവിതകളുടെ സമാഹാരവുമാണുള്ളത്. ഇതില്‍ Passionate Pilgrim ലെ ചില കവിതകള്‍ ഷേക്‌സ്പിയറിന്റേതാണ് എന്ന കാര്യത്തില്‍ വലിയ തീര്‍പ്പില്ല. ഷേക്‌സ്പിയര്‍ നമ്മുടെ കുഞ്ചന്‍ നമ്പ്യാരെപ്പോലെ സമസ്തമായ അറിവുകളേയും സ്വാംശീകരിച്ച കവിയാണ്. ഒരു നാടകകൃത്ത് എന്നതിനേക്കാള്‍ വലിയ കവിയാണദ്ദേഹം, ഒരു കവി എന്നതിനേക്കാള്‍ വലിയ നാടകകൃത്തുമാണ്. നമ്പ്യാരെപ്പോലെയാണ് പല കാര്യത്തിലും ഷേക്‌സ്പിയര്‍. നമ്പ്യാര്‍ നാടകകൃത്ത് ആയിരുന്നില്ലെങ്കിലും തുള്ളല്‍ എന്ന ദൃശ്യകലയുടെ പ്രചാരകനായിരുന്നു. രണ്ടുപേരും അറിവിന്റെ നിറകുടങ്ങളായിരുന്നു. സാമൂഹ്യവിമര്‍ശകരുമായിരുന്നു. ഭാഷയുടെയും സംസ്‌കാരത്തിന്റെയും നിര്‍ണയം നടത്താനും പോന്ന തരത്തില്‍ അവയെ ഉള്‍ക്കൊള്ളുന്നവരായിരുന്നു. പദാവലിയുടെ വൈവിധ്യവും വൈപുല്യവും രണ്ടു പേരുടെയും പ്രത്യേകതയാണ്.
സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങളും മാനസികാപഗ്രഥനങ്ങളും ഈ രണ്ടു പ്രതിഭകളിലും കാണാം. എന്നാല്‍ ആധുനിക മനഃശാസ്ത്രവുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന മാനസികാപഗ്രഥനങ്ങള്‍ നമ്പ്യാരേക്കാള്‍ കൂടുതല്‍ ഷേക്‌സ്പിയറില്‍ കാണാം. ”കണ്ണിണകൊണ്ടു കടുകുവറുക്കുന്ന പെണ്ണിനെക്കണ്ടാലടങ്ങുമോ പൂരൂഷന്‍” തുടങ്ങിയ സാധാരണമായ നിരീക്ഷണങ്ങളാണ് നമ്പ്യാര്‍ നടത്തുന്നതെങ്കില്‍ ഷേക്‌സ് പിയര്‍ കൂടുതല്‍ ആഴത്തിലുള്ള നിരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളത്.
ഒരു കവിയെന്ന നിലയില്‍ ഷേക്‌സ്പിയറിന്റെ പ്രതിഭ അദ്ദേഹത്തിന്റെ നാടകങ്ങളില്‍ത്തന്നെ കാണാം. എങ്കിലും അസംഖ്യം കവിതകളും അദ്ദേഹം എഴുതി. 154 സോണറ്റുകള്‍ രചിച്ചെങ്കിലും അവയ്‌ക്കൊന്നും പേരിടാന്‍ ഈ നാടകകവി മെനക്കെട്ടില്ല. അതുകൊണ്ട് അവയെ നമ്പറുകള്‍ കൊണ്ടാണ് സാധാരണ സൂചിപ്പിക്കാറു പതിവ്. 144-ാംമത് സോണറ്റ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.
Two love I have, of comfort and despair
which like two spirits do suggest me still
The letter Angel is a man right fair
The worser Spirit of a woman coloured ill
(എനിക്ക് രണ്ടു പ്രണയങ്ങളുണ്ട്. ഒന്ന് ആശ്വസിപ്പിക്കുന്നതും മറ്റൊന്നു നിരാശപ്പെടുത്തുന്നതും. രണ്ടും രണ്ടു രീതിയില്‍ എന്നെ പ്രചോദിപ്പിക്കുന്നവയാണ്. മാലാഖയെപ്പോലുള്ള ആദ്യപ്രണയം സുന്ദരനായ ഒരു യുവാവാണ്. തെറ്റായി എന്നെ സ്വാധീനിക്കുന്ന രണ്ടാമത്തെ പ്രണയം കറുത്ത ഒരു പെണ്ണും)
ഈ കവിതയെ നിരൂപണം ചെയ്ത പലരും ഷേക്‌സ്പിയറിന് ഏതോ യുവാവുമായി സ്വവര്‍ഗ്ഗ ലൈംഗിക താല്പര്യം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പല സോണറ്റുകളിലും അത്യന്തം സ്‌നേഹത്തോടെ ഷേക്‌സ്പിയര്‍ ഒരു യുവാവിനെക്കുറിച്ചു പറയുന്നുണ്ട്. നിരൂപകരുടെ, അഭിപ്രായം ശരിയെങ്കില്‍ ലോകത്താദ്യമായി സ്വവര്‍ഗ്ഗലൈംഗികതയ്ക്ക് സാഹിത്യരൂപം നല്‍കിയത് ഷേക്‌സ്പിയര്‍ ആണെന്നു പറയാം. എന്നാല്‍ സി.ഇ 11-ാം നൂറ്റാണ്ടില്‍ത്തന്നെ ജാപ്പനീസ് സാഹിത്യത്തില്‍ ഇത്തരം സൂചനകള്‍ ഉള്ളതായി ചിലര്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ അതിന് വേണ്ടത്ര വ്യക്തതയില്ലെന്നു പറയപ്പെടുന്നു.
ആധുനികകാലത്ത് രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള കാല്പനികപ്രണയം അവതരിപ്പിച്ച ആദ്യകൃതി 1870ല്‍ ബയാര്‍ഡ് ടൈലര്‍ (Bayard Tayler) എഴുതിയ അമേരിക്കന്‍ നോവലായ Joseph and His Friend: A Story of Pennsylvania ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. അമേരിക്കയില്‍ ‘ന്യൂ ഇംഗ്ലണ്ട് നോവലു’കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ കൃതി ആദ്യം Atlantic Monthlyയില്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കുകയായിരുന്നു. 1893ലാണ് പുസ്തകരൂപത്തില്‍ പുറത്തുവരുന്നത്. അമേരിക്കയിലെ ആദ്യ ഹോമോസെക്ഷ്വല്‍ നോവല്‍ എന്നു നിരൂപകര്‍ പറയാറുണ്ടെങ്കിലും ഇതില്‍ നായകന്മാരായ Joseph Aster ഉം ഫിലിപ്പ് ഹെല്‍ഡും (Philip Held) ഉം തമ്മില്‍ യഥാര്‍ത്ഥത്തില്‍ പുരുഷലൈംഗിക ബന്ധങ്ങളൊന്നുമില്ല. എങ്കിലും അവര്‍ അസാധാരണമാംവിധം അടുക്കുകയും പരസ്പരം ആശ്വാസമായി മാറുകയും ചെയ്യുന്നുണ്ട്. സാമാന്യവലിപ്പുമുള്ള (361 പേജുകള്‍) ഈ നോവലില്‍ പ്രധാന കഥാപാത്രമാണ് ജോസഫ് ആസ്റ്റര്‍. സമ്പന്നനായ ഒരു യുവാവാണദ്ദേഹം. പെന്‍സില്‍വാനിയയിലെ ഗ്രാമീണ പ്രദേശങ്ങള്‍ക്കപ്പുറം വലിയ പരിചയമൊന്നുമില്ലാത്ത ഒരു സാധാരണ ധനികനാണ് ആസ്റ്റര്‍. അയാള്‍ Julia Blessing എന്ന യുവതിയുമായി പ്രണയത്തിലാകുന്നു. പെട്ടെന്നു തന്നെ അവര്‍ വിവാഹനിശ്ചയം നടത്തുന്നു. ജൂലിയയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മടങ്ങിവരവേ അയാള്‍ ഒരു ട്രെയിനപകടത്തില്‍പെടുന്നു. തുടര്‍ന്നു അയാള്‍ തന്റെ സഹയാത്രക്കാരനായിരുന്ന ഫിലിപ്പ് ഹെല്‍ഡ് എന്നയാളുടെ സ്‌നേഹ ശുശ്രൂഷകള്‍ക്ക് വിധേയനാവുന്നു. ഫിലിപ് ആസ്റ്ററിനെക്കാളും ലൗകികധാരണകളുള്ള വ്യക്തിയായിരുന്നു. ക്രമേണ അവര്‍ വലിയ സൗഹൃദത്തിലാവുന്നു. രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള സൗഹൃദമായിരുന്നെങ്കിലും അതിനിടയിലുള്ള കാല്പനികമായ അന്തര്‍ധാര സ്ത്രീപുരുഷബന്ധം പോലെ തോന്നിക്കുന്നതായിരുന്നു. എങ്കിലും ഇക്കാലത്തു പ്രചരിപ്പിക്കപ്പെടുന്ന തരത്തിലുള്ള സ്വവര്‍ഗ്ഗാനുരാഗമാണതെന്നു പറയാനാവുമായിരുന്നില്ല.
വൈകാതെ ജൂലിയയെ ആസ്റ്റര്‍ വിവാഹം കഴിച്ചെങ്കിലും അവളുടെ കാപട്യം നിറഞ്ഞതും മനുഷ്യത്വമില്ലാത്തതുമായ പെരുമാറ്റം അയാളെ അവളില്‍ നിന്നുമകറ്റി. ജൂലിയ തന്റെ പിതാവിന്റെ എണ്ണക്കമ്പനിയില്‍ കൂടുതല്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ ആസ്റ്ററിനെ നിര്‍ബ്ബന്ധിക്കുന്നു. മാത്രവുമല്ല അനാവശ്യ ആഡംബരങ്ങള്‍ക്കായി ജോസഫിന്റെ ധനം മുഴുവന്‍ അവള്‍ ധൂര്‍ത്തടിക്കുന്നു. വരാനിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് അവളോട് അയാള്‍ വെളിപ്പെടുത്തുന്നു. അത്യാഗ്രഹവും ആഡംബരവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ജൂലിയയുടെ ആവേശവും കോപവും അവളെ മരണത്തിലേയ്ക്ക് തള്ളിവിടുന്നു. ശരീരത്തിന്റെ നിറം മെച്ചപ്പെടുത്തുന്നതിനായി അവള്‍ പതിവായി ആഴ്‌സെനിക് ഉപയോഗിക്കുമായിരുന്നു. അതായിരുന്നു മരണകാരണം. എങ്കിലും സമൂഹം ജോസഫിനെ സംശയിക്കുന്നു.
ജോസഫിന്റെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ഫിലിപ്പാണ്. അയാള്‍ വിപുലമായ അന്വേഷണങ്ങള്‍ക്ക് ഒരുങ്ങുന്നു. ഫിലിപ്പിന്റെ വലിയ പരിശ്രമം ജോസഫിനെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കുന്നു. കോടതിക്കും മരണം ആഴ്‌സെനിക് കഴിച്ചതു മൂലമാണെന്നും അതില്‍ അയാള്‍ക്കു പങ്കില്ലെന്നും മനസ്സിലാകുന്നു. വിചാരണയ്ക്കുശേഷം സുഹൃത്തിന്റെ ഉപദേശപ്രകാരം അയാള്‍ പെന്‍സില്‍വാനിയയുടെ അതിര്‍ത്തി ഗ്രാമത്തിലേയ്ക്ക് യാത്ര തിരിക്കുന്നു. അവിടെ തന്റെ ഫാം ഹൗസില്‍ കൃഷിയും മറ്റുമായി സന്തുഷ്ടനായി ജീവിക്കുന്നു. ഫിലിപ്പിന് തന്റെ സഹോദരിയായ മഡെലിന്‍ ഹെല്‍ഡുമായി (Madeline Held) ജോസഫ് പ്രണയത്തിലാണെന്നു മനസ്സിലാക്കുന്നു. ആ പ്രണയം ഹെല്‍ഡിനെ വേദനിപ്പിക്കുന്നു. കാരണം ജോസഫ് തന്നില്‍ നിന്നും അകന്നുപോകുന്നത് ഫിലിപ്പിന് വേദനാജനകമായിരുന്നു. എന്നാല്‍ അയാളുടെ സന്തോഷത്തിനായി അങ്ങനെയൊരു ത്യാഗം ചെയ്യാന്‍ വലിയ മനസ്സുള്ള ഫിലിപ്പ് തയ്യാറാവുന്നു.
ഇതാണു നോവലിന്റെ ഇതിവൃത്തം. നോവലിലെങ്ങും ഫിലിപ്പും ജോസഫും തമ്മിലുള്ള ബന്ധം സ്വവര്‍ഗ്ഗാനുരാഗമാണെന്ന് പ്രകടമായി സൂചിപ്പിക്കുന്നില്ല. എന്നാല്‍ കാമുകീകാമുകന്മാരെപ്പോലെ കാല്പനികമായി അവര്‍ പ്രകടിപ്പിക്കുന്ന മനോഭാവത്തിനു പിറകില്‍ സ്വവര്‍ഗ്ഗരതിയുടെ അംശങ്ങള്‍ ഉള്ളതായി നിരൂപകര്‍ അഭിപ്രായപ്പെടുന്നു. അവര്‍ ഈ കൃതിയെ ലോകത്തിലെ ആദ്യത്തെ ഹോമോസെക്ഷ്വല്‍ നോവലായി ഉയര്‍ത്തി കാണിക്കുന്നു. ഭാഷാപോഷിണി ഇത്തവണ (ഡിസംബര്‍ ലക്കം) യുവാക്കള്‍ക്കും യുവതികള്‍ക്കും വേണ്ടി നടത്തിയ സാഹിത്യമത്സരങ്ങളില്‍ സമ്മാനാര്‍ഹമായ കഥകളും കവിതകളും മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതില്‍ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്ന കഥ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷകവിദ്യാര്‍ത്ഥിയായ സജീവ് എന്‍.യു.വിന്റേതാണ്; കഥയുടെ പേര് ‘ബൊമ്മകൂത്ത്’. കഥ ലൈംഗിക വൈകൃതങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. സ്വവര്‍ഗ്ഗാനുരാഗം, ബൊമ്മപോലുള്ള വസ്തുക്കളോട് തോന്നുന്ന പ്രണയം എന്നിവയാണ് കഥയിലെ ഉള്ളടക്കം (Agalmatophilia).
സ്വവര്‍ഗ്ഗാനുരാഗത്തെ മുന്‍കാലത്ത് പ്രകൃതിവിരുദ്ധലൈംഗികത, ലൈംഗിക വൈകൃതം എന്നൊക്കെയാണ് വിളിച്ചിരുന്നതെങ്കില്‍ ഇന്ന് അങ്ങനെ പറയുന്നില്ല. പകരം Sexual Abberation (ലൈംഗിക വ്യതിയാനം) എന്ന പദമാണുപയോഗിക്കുന്നത്. ഇന്ന് പല രാജ്യങ്ങളും ഇതിനു നിയമപരിരക്ഷ നല്‍കുന്നു. വൈകൃതം എന്നവാക്കിനുപകരം സ്വാഭാവികമായ വ്യതിയാനം എന്ന് കണക്കാക്കപ്പെടുന്നു. മനുഷ്യരില്‍ മാത്രമല്ല നായകളിലും കുരങ്ങുകളിലുമൊക്കെ സ്വവര്‍ഗ്ഗാനുരാഗ പ്രവണതകള്‍ കാണാന്‍ കഴിയും. അതിപുരാതനകാലം മുതലുള്ള ചുവര്‍ചിത്രങ്ങളിലും ശില്പങ്ങളിലും ഇതിന്റെ സൂചനകളുണ്ട്. നെതര്‍ലാന്റ്‌സ് ആണ് ലോകത്താദ്യമായി സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമപരിരക്ഷ നല്‍കിയത്. ഇന്ന് പല പാശ്ചാത്യരാജ്യങ്ങളും ഹോളണ്ടിന്റെ മാതൃക പിന്‍തുടരുന്നു. സ്വവര്‍ഗ്ഗാനുരാഗികളെ ശിക്ഷിക്കുന്ന പഴയനിയമം എടുത്തുകളയേണ്ടതാണെങ്കിലും അതിനെ വ്യാപകമായി പ്രോത്സാഹിപ്പിക്കേണ്ടതില്ല. അത്തരം താല്പര്യങ്ങളെ കണ്ടില്ലെന്നുനടിക്കുകയും അവരെ സഹതാപത്തോടെ കാണുകയുമാണ് സമൂഹം ചെയ്യേണ്ടത്. പാശ്ചാത്യരെപ്പോലെ അതിനെ മഹത്വവല്‍ക്ക രിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.
ഒന്നാം സ്ഥാനം മാത്രമല്ല രണ്ടും മൂന്നും സ്ഥാനക്കാരുടെ കഥകളും പ്രത്യേക പരാമര്‍ശം നേടിയ കഥകളും കവിതകളുമൊക്കെ ഭാഷാപോഷിണിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം വായിച്ചു നോക്കുമ്പോള്‍ യുവതലമുറ സാഹിത്യത്തെ എങ്ങനെ കാണുന്നു എന്നതിന്റെ ഒരേകദേശ രൂപം നമുക്ക് മനസ്സിലാകും. ഒന്നാം സ്ഥാനക്കാരന്റെ കഥയില്‍ രഹസ്യന്ത, സുഖാന്തത, ഭാരിച്ചു തുടങ്ങിയ പുതിയ പദപ്രയോഗങ്ങളുണ്ട്. രഹസ്യം, സുഖം മുതലായ പദങ്ങള്‍ കൊണ്ടു പരിഹരിക്കാമായിരുന്നതിനെ കഥാകൃത്ത് ബോധപൂര്‍വ്വം ചില സ്വയംകൃത പദപ്രയോഗങ്ങളാല്‍ വ്യത്യസ്തത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. രണ്ടാംസ്ഥാനക്കാരന്റെ കഥ ആരണ്യകവും (രചന-ഷാഫി പൂവത്തിങ്കല്‍) ആദ്യകഥപോലെ ഒരു ലൈംഗിക വൈകൃതത്തെത്തന്നെയാണ് അവതരിപ്പിക്കുന്നത്. ആദ്യകഥ Homosexuality, Agal matophilia (ബൊമ്മകളോടു തോന്നുന്ന ലൈംഗികതാല്പര്യം എന്നിവയാണ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ രണ്ടാമത്തേത് Pedophilia ആണെന്നു പറയാം. കുട്ടികളോടു തോന്നുന്ന ലൈംഗിക താല്പര്യമാണ് പീഡോഫീലിയ. കഥയില്‍ അത് പ്രകടമാക്കി പറയാതെ ഒളിച്ചുവയ്ക്കാന്‍ രണ്ടാമത്തെ കാഥികന്‍ ശ്രമിക്കുന്നു. പ്രതിസ്ഥാനത്തു നിര്‍ത്തിയിരിക്കുന്നത് കുട്ടിയുടെ സ്വന്തം പിതാവിനെത്തന്നെയാണ്. എങ്കിലും എല്ലാം പുകമറയ്ക്കുള്ളില്‍ നിര്‍ത്താനാണ് കഥാകൃത്തിന്റെ ശ്രമം. സര്‍വ്വത്ര വൈകൃതങ്ങള്‍ നിറഞ്ഞ കഥയില്‍ ഒരു ഗര്‍ഭിണി പുകവലിക്കുന്നുമുണ്ട്. അങ്ങനെ വിചിത്രമായ ചില ശീലങ്ങളും ഇഷ്ടങ്ങളും ഗര്‍ഭിണികളായ സ്ത്രീകള്‍ ചിലപ്പോള്‍ കാണിക്കാറുണ്ട്. അഴുകിയ മീന്‍ ഭക്ഷിക്കണമെന്ന് ‘വ്യാക്ക്’ കാലത്ത് താല്പര്യം പ്രകടിപ്പിച്ച ഒരു ഗര്‍ഭിണിയെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. അതൊക്കെ മനുഷ്യരുടെ ചില വിചിത്രസ്വഭാവങ്ങളാകയാല്‍ കഥാകൃത്തിനെ കുറ്റപ്പെടുത്താനാവില്ല.
ഭാഷയുടെ ദുരുപയോഗം എല്ലാകഥകളിലും കാണാം. ‘ആരണ്യക’ത്തില്‍ സംഭാഷണങ്ങളില്‍ മാത്രമല്ല വിവരണങ്ങളിലും എറണാകുളം സ്ലാങ് ആണ് ഉപയോഗിക്കുന്നത്. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പ്രതികരിച്ചില്യാ, കിട്ടെണ്ടായില്യ, ചെടേന്നായിരുന്നു, കാണേണ്ടായില്യാ എന്നൊക്കെ സംഭാഷണങ്ങളില്‍ പ്രയോഗിക്കുന്നത് മനോഹരമാണ്. എന്നാല്‍ കഥാകൃത്തിന്റെ വിവരണങ്ങളിലും ഇത്തരം പ്രാദേശികഭേദങ്ങളുടെ ആവശ്യമുണ്ടോ? ഒരിക്കലുമില്ല. മൂന്നാംസമ്മാനം ലഭിച്ച ഗോകുല്‍ഗോപന്റെ ‘പന്നിച്ചാവേര്‍ c/o ഗന്ധര്‍വ്വന്‍ മുക്ക്’ എന്ന കഥയും പ്രത്യേക പരാമര്‍ശം നേടിയ ഡി.പി. അജിത്തിന്റെ ‘അമര്‍തൊമര്‍ സാ തേ ആച്ചേ’ എന്ന കഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാത്തിനെക്കുറിച്ചും പരാമര്‍ശിക്കാന്‍ സ്ഥലപരിമിതിമൂലം സാധ്യമല്ലാതായിരിക്കുന്നു.
സമ്മാനാര്‍ഹമായ കവിതകളും ഈ ലക്കത്തില്‍ ചേര്‍ത്തിട്ടുണ്ട്; ആകെ അഞ്ചു കവിതകള്‍. ഒന്നാം സ്ഥാനക്കാരി റഹീമ വാളാട് ‘ഊരില്ലാപ്പാത പേരില്ലാ മല’ എന്ന ഗദ്യ കവനമാണ് എഴുതിയിരിക്കുന്നത്. രണ്ടും മൂന്നും സ്ഥാനത്തിന് ഇരട്ട അവകാശികളുണ്ട്. അഞ്ചു കവികളും ഗദ്യകവനങ്ങളാണ് കുറിച്ചിരിക്കുന്നത്. അഞ്ചും പ്രാദേശികപദങ്ങള്‍ കുത്തിനിറച്ച അനുഭവകഥനങ്ങള്‍ മാതിരിയുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കവിതയെഴുതുകയും പാട്ടെഴുതുകയും സംഗീതം ചെയ്യുകയും പാടുകയും ഒക്കെ ചെയ്യുന്ന ഇക്കാലത്ത് ഇനി സാഹിത്യത്തിനും നിലനില്‍ക്കാന്‍ കഴിയുമോ എന്ന ഒരു വലിയ ഉല്‍ക്കണ്ഠ നമ്മളെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. സാഹിത്യത്തിനെന്നല്ല, ഒരു കലയ്ക്കും നിലനില്പുണ്ടാവാന്‍ സാധ്യതയില്ല. മനുഷ്യന്‍ തന്നെ ഒരനാവശ്യവസ്തുവാണെന്ന സ്ഥിതി നമ്മളെ തുറിച്ചു നോക്കുന്നുണ്ട്. മനുഷ്യന്‍ അപ്രസക്തനാവുന്ന ഇക്കാലത്ത് കലയ്ക്ക് എന്തുപ്രസക്തിയാണുണ്ടാവുക.






















