ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
ചോദ്യോത്തരങ്ങള്‍
ചോദ്യം
സാങ്കേതികവിദ്യയുടെയും ആധുനികവല്‍ക്കരണത്തിന്റെയും ഇടയില്‍ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും സംരക്ഷണം എന്ന വെല്ലുവിളിയെ സംഘം എങ്ങനെയാണ് നോക്കിക്കാണുന്നത്? നമ്മുടെ രാജ്യത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടിമത്ത മനോഭാവത്തിന്റെ പ്രഭാവം ഉണ്ടെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? വിദ്യാഭ്യാസ പദ്ധതിയിലും ഭരണവ്യവസ്ഥയിലും പരിഷ്‌ക്കരണത്തിനുള്ള ധാരാളം സാധ്യതകളുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന നിലയില്‍ നമുക്ക് എങ്ങനെയാണ് പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ കഴിയുക? മിഷണറി സ്‌കൂളുകളിലും പബ്ലിക് സ്‌കൂളുകളിലും, ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ സംസ്‌കൃതിയെ വളച്ചൊടിച്ച് കാണിക്കുന്നു. ഈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് നോവലുകളും ഇടതു ചരിത്രകാരന്മാര്‍ എഴുതുന്ന ചരിത്ര പുസ്തകങ്ങളും വായിക്കുന്നു. ഇവരെ എങ്ങനെയാണ് മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത്. നമ്മുടെ വിദ്യാര്‍ത്ഥികളെ കുട്ടിക്കാലം മുതല്‍ക്കുതന്നെ നമ്മുടെ കലയുമായും സംസ്‌കൃതിയുമായും പരിചയപ്പെടുത്തുന്നതിന് താങ്കള്‍ക്ക് എന്ത് മാര്‍ഗ്ഗദര്‍ശനമാണ് നല്‍കാനുള്ളത്? ഭാരതീയമായ വൈദിക ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തെ മുഖ്യധാര വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നതിനും വൈദികമായ 64 കലകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും എന്ത് ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്? ഇതിനായി നിഷ്ഠാപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വ്യക്തികളെ എങ്ങനെയാണ് സഹായിക്കേണ്ടത്? ആറാം ക്ലാസ് തൊട്ട് പതിനൊന്നാം ക്ലാസ് വരെ സംസ്‌കൃതം നിര്‍ബ്ബന്ധിത ഭാഷയായി പഠിപ്പിക്കണം എന്നതില്‍ സംഘത്തിന്റെ അഭിപ്രായമെന്താണ്?
ഉത്തരം:
സാങ്കേതികവിദ്യയും ആധുനികതയും വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നില്ല. മനുഷ്യന്റെ അറിവും ശ്രദ്ധയും കൂടുന്നതിനനുസരിച്ച് പുതിയ സാങ്കേതികവിദ്യകള്‍ വരുന്നു. ഇതിനെ ആര്‍ക്കും തടയാന്‍ കഴിയില്ല. മനുഷ്യന് നന്മയുണ്ടാവാന്‍ വേണ്ടിയാണ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കേണ്ടത്. അതിനെ നല്ലരീതിയില്‍ ഉപയോഗപ്പെടുത്തേണ്ടത് മനുഷ്യന്റെ കൈകളാണ്. ഏത് സാങ്കേതികവിദ്യകളും മനുഷ്യനന്മയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുക, അതോടൊപ്പം ആ സാങ്കേതിക വിദ്യ വഴി എന്തെങ്കിലും ആപത്ത് മനുഷ്യന് ഉണ്ടാകുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് സ്വയം രക്ഷപ്പെടുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയു ചെയ്യുക. എന്തെന്നാല്‍ സാങ്കേതികവിദ്യയുടെ മുതലാളി മനുഷ്യന്‍ തന്നെയാണ്. ഒരിക്കലും സാങ്കേതിക വിദ്യ മനുഷ്യന്റെ മുതലാളിയാകരുത്. പണ്ടുള്ളവര്‍ പറയുമായിരുന്നു, ആദ്യം ഗുസ്തിക്കാരന്‍ ലാത്തി കറക്കും; പിന്നെ ലാത്തി ഗുസ്തിക്കാരനെ കറക്കുമെന്ന്. ഇന്ന് നമ്മള്‍ പറയുന്നത്, ആദ്യം മൊബൈലിനെ നമ്മള്‍ നിയന്ത്രിക്കും; പിന്നെ മൊബൈല്‍ നമ്മളെ നിയന്ത്രിക്കും. ഇത് സംഭവിക്കാന്‍ പാടില്ല. അതിന് വിദ്യാഭ്യാസം ആവശ്യമാണ്. വിദ്യാഭ്യാസം എന്നത് കേവലം സാക്ഷരതയോ അല്ലെങ്കില്‍ സ്‌കൂളില്‍ നിന്ന് കിട്ടുന്ന അറിവുകളോ അല്ല. ഒരു മനുഷ്യന്‍ സംസ്‌കാര സമ്പന്നനും യഥാര്‍ത്ഥ മനുഷ്യനും ആയിത്തീരുന്നതാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസം ലഭിക്കുകയാണെങ്കില്‍ വിഷത്തേയും മരുന്നിന്റെ രൂപത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അറിവ് മനുഷ്യന്‍ അന്വേഷിച്ച് കണ്ടെത്തും. നിരന്തരമുള്ള വിദേശ ആക്രമണം നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ വളരെ മുമ്പ് തന്നെ ഇല്ലാതാക്കി. പകരം പുതിയ വിദ്യാഭ്യാസം സമ്പ്രദായം കൊണ്ടുവന്നു. അവര്‍ നമ്മെ ആക്രമിച്ച് കീഴ്‌പ്പെടുത്തി അടിമകളാക്കിയിരുന്നു. ഈ രാജ്യം എന്നും ഭരിക്കണമെന്നും ഭാരതീയരെ എന്നും അടിമകളാക്കണമെന്നുമാണ് വിദേശികള്‍ ആഗ്രഹിച്ചിരുന്നത്. അവര്‍ ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ശ്രമിച്ചില്ല. നമ്മളെ എങ്ങനെ അടിമകളാക്കി ഭരിക്കാം എന്നതിനനുസരിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് അവര്‍ രൂപപ്പെടുത്തിയെടുത്തത്. ഭാരതത്തെ എന്നും അധീനതയിലാക്കാന്‍ എന്താണോ ചെയ്യേണ്ടത് അതൊക്കെ അവര്‍ ചെയ്തു. എന്നാല്‍ നാം സ്വാതന്ത്ര്യം നേടി. രാജ്യം ഭരിക്കുക മാത്രമല്ല നമുക്ക് പ്രജകളെ സംരക്ഷിക്കുക കൂടി വേണം എന്ന മാനസിക തലത്തിലേക്ക് നാം ഉയരണം. നമ്മുടെ ഭൂതകാലത്തെ കുറിച്ചുള്ള അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി അവരെ ആത്മാഭിമാനമുള്ളവരാക്കണം. നാം എന്താണെന്നും നമ്മുടെ കഴിവുകള്‍ എന്താണെന്നും അവരെ ബോധ്യപ്പെടുത്തണം. ഈ പരിവര്‍ത്തനം വരേണ്ടത് ആവശ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ അവബോധം നമുക്ക് വര്‍ദ്ധിച്ചുവന്നു. അതുകൊണ്ട് പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇതിനെല്ലാം പ്രാധാന്യം നല്‍കി. അത്തരം പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലും ഭരണവ്യവസ്ഥയിലും മാറ്റങ്ങള്‍ വരേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന് ഒരു പഴയ സംഭവം ഉണ്ടായിരുന്നു. നാഗ്പ്പൂരില്‍ ഞാന്‍ പ്രചാരകനായിരിക്കുന്ന സമയത്ത്, കേന്ദ്ര സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായ ഒരു വ്യക്തി എന്നെ കാണാന്‍ വന്നു. ഐപിഎസ് കേഡറില്‍പ്പെട്ട അദ്ദേഹം കേരളത്തില്‍ നിന്നാണ് വന്നത്. അടല്‍ ബിഹാരി വാജ്‌പേയിയെ കാണണമെന്ന ആവശ്യവുമായി കാര്യാലയം അന്വേഷിച്ചെത്തിയതായിരുന്നു ആ ഉദ്യോഗസ്ഥന്‍. വാജ്‌പേയിയെ ബിജെപി ഓഫീസില്‍ പോയാലാണ് കാണാന്‍ സാധിക്കുക എന്നും കാര്യാലയത്തില്‍ കാണാന്‍ പറ്റില്ലെന്നും കാര്യാലയ് പ്രമുഖ് പറഞ്ഞു. അപ്പോള്‍ ആ വ്യക്തി താന്‍ ബിജെപിയുടെ ഓഫീസില്‍ പോയെന്നും അവിടെ നിന്നാണ് തന്നെ ഇങ്ങോട്ട് അയച്ചതെന്നും തനിക്ക് വാജ്‌പേയിജിക്ക് ഒരു സന്ദേശം നല്‍കണമെന്നും പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ എന്റെയടുത്തേക്ക് പറഞ്ഞുവിട്ടു. അടല്‍ജിയെ കാണുന്നത് എന്തിനാണെന്ന് അന്വേഷിച്ചപ്പോള്‍ ഒരു നിവേദനം നല്‍കാനാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ പരാതി ഇങ്ങനെയായിരുന്നു. ”ഞാന്‍ കേരളത്തില്‍ നിന്നാണ് വരുന്നത്. അവിടെ ഞങ്ങള്‍ ഷര്‍ട്ടും മുണ്ടും ധരിച്ചാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്. പോലീസ് ആയതുകൊണ്ട് ഇടയ്ക്കിടെ യൂണിഫോമില്‍ പോകേണ്ടിവരുന്നു. നാഗ്പ്പൂര്‍ ചൂടുള്ള പ്രദേശമാണ്; ഇന്ന് ചൂടുള്ള ദിവസവുമാണ്. ഞാന്‍ ഇവിടെ സാധാരണ വേഷത്തില്‍ ഓഫീസില്‍ പോയപ്പോള്‍ എന്നെ വഴക്ക് പറയുകയും ഡ്രസ്സ് കോഡ് പിന്തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് ശരിയാണെന്ന് തോന്നിയ ഞാന്‍, ഖാദി ഷോപ്പില്‍ പോയി കുര്‍ത്ത, പൈജാമ, ജാക്കറ്റ് എന്നിവ വാങ്ങി ധരിച്ചു. പക്ഷേ അത് പോരെന്നും കോട്ട്, ടൈ മുതലായ മുഴുവന്‍ യൂണിഫോമും വേണമെന്നും പറയുന്നു. നാഗ്പ്പൂരില്‍ ഈ ചൂടുകാലത്ത് എങ്ങനെയാണ് ഇതിന് കഴിയുക? ഞങ്ങള്‍ ചൂടേറ്റ് വിയര്‍ത്ത് ഉരുകും? ഇത് എപ്പോള്‍ മാറും.” ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി. ദല്‍ഹിയില്‍ പോയി അടല്‍ജിയെ കാണൂ. ബിജെപിയുടെ ഓഫീസും നമ്മുടെ ഓഫീസും വേറെ വേറെയാണ്. അങ്ങനെ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.
ഇതിനെപ്പറ്റി ഞാന്‍ ചര്‍ച്ച നടത്തിയപ്പോള്‍, നമ്മുടെ ഭരണസംവിധാനത്തില്‍ മദ്യപാനത്തിന്റെ നൈതികതയെപ്പറ്റി പഠിപ്പിക്കുന്നുണ്ടെന്ന് ആളുകള്‍ പറഞ്ഞു. എന്നാല്‍ പാശ്ചാത്യരാജ്യങ്ങള്‍ തണുപ്പുള്ള പ്രദേശങ്ങളായതിനാല്‍ അവിടെ മദ്യപാനം ആവശ്യമായിവരുന്നു. ഇവിടെ നിന്നും പോകുന്ന പ്രവാസികള്‍ക്കും ഒരുപക്ഷേ മദ്യപിക്കേണ്ടി വരാം. എന്നാല്‍ എല്ലായ്‌പ്പോഴും എല്ലായിടത്തും എല്ലാവര്‍ക്കും ഇത് പഠിപ്പിക്കേണ്ട ആവശ്യം എന്താണ്? അതുകൊണ്ട് ചില പരിവര്‍ത്തനങ്ങള്‍ വേണം. സ്വാതന്ത്ര്യത്തിനുശേഷം കുറച്ചൊക്കെ മാറ്റങ്ങള്‍ വന്നുവെങ്കിലും ഇനിയും മാറ്റങ്ങള്‍ വരണം. എല്ലായിടത്തും സ്വന്തം പാരമ്പര്യം, മൂല്യങ്ങള്‍, നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെപ്പറ്റിയുള്ള സാംസ്‌കാരിക വിദ്യാഭ്യാസം നല്‍കണം. ഇത് മതപരമായ വിദ്യാഭ്യാസമല്ല; മറിച്ച് സാമൂഹിക വിദ്യാഭ്യാസമായിരിക്കണം. സമാജം എന്ന നിലയില്‍ നാം ഒന്നാണ്. അച്ഛനും അമ്മയ്ക്കും സമ്മാനം നല്‍കുന്നതിനെ ഏതെങ്കിലും മതം എതിര്‍ക്കുന്നുണ്ടോ? മുതിര്‍ന്നവരുടെ മുന്നില്‍ വിനയത്തോടെ പെരുമാറണം. അഹങ്കാരത്തിന് അധീനരാവരുത്. ഈ സംസ്‌കാരമൊക്കെ വിദ്യാഭ്യാസത്തിലൂടെ പകര്‍ന്നു നല്‍കണം.
നല്ല പെരുമാറ്റ രീതികള്‍ ലോകത്ത് എല്ലായിടത്തും ഒരുപോലെയാണ്. ഭക്ഷണം കൈകൊണ്ടും അല്ലാതെയും കഴിക്കാം. ഓരോ സ്ഥലത്തും ഓരോ രീതിയിലാണ്. അതിന് കാരണങ്ങളുമുണ്ടാകാം. ഇംഗ്ലീഷ് നോവല്‍ വായിച്ചാല്‍ നമുക്ക് ഇത്തരം അറിവുകളൊന്നും ലഭിക്കില്ല എന്ന് പറയുന്നത് ശരിയല്ല. നമ്മള്‍ ഇംഗ്ലീഷുകാരല്ല, നമുക്ക് ഇംഗ്ലീഷുകാരാവുകയും വേണ്ട. പക്ഷേ ഇംഗ്ലീഷ് ഒരു ഭാഷയാണ്. ഭാഷ പഠിക്കുന്നതില്‍ എന്താണ് പ്രശ്‌നം?
ഞങ്ങളുടെ വീട്ടില്‍ മൂന്ന് തലമുറകളായി സംഘ കുടുംബമാണ്. ഈ സംസ്‌കാരത്തിന്റെ അഭാവം നമ്മുടെ വീട്ടില്‍ ഇല്ല. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ എന്നെ ഒലിവര്‍ ട്വിസ്റ്റ് മുതലായ ഇംഗ്ലീഷ് നോവലുകള്‍ പഠിപ്പിച്ചു. അതുകൊണ്ട് എനിക്ക് ഒരു ദോഷവും വന്നിട്ടില്ല. ഒരു ഭാഷ എന്ന നിലയിലും അതിലെ കഥ അറിയുന്നതിനുവേണ്ടിയും വായിക്കുന്നതുകൊണ്ട് ദോഷമൊന്നും സംഭവിക്കില്ല. എന്നാല്‍ ഒലിവര്‍ ട്വിസ്റ്റിനേയും ചാള്‍സ് ഡിക്കന്‍സിനേയും വായിച്ചിട്ട് പ്രേംചന്ദിന്റെ കഥകള്‍ വായിക്കാതെ ഒഴിവാക്കുന്നത് ശരിയല്ല. നമ്മുടെ സാഹിത്യവും സമ്പന്നമാണ്. രാമായണവും മഹാഭാരതവും തൊട്ട് തുടങ്ങുന്ന ഉന്നതമായ സാഹിത്യപാരമ്പര്യമാണ് നമ്മുടേത്. ഉപനിഷത്ത് കഥകള്‍ ഇന്നും പ്രചാരത്തിലുണ്ട്. ഓരോ ഭാഷയ്ക്കും വിശാലവും സമ്പന്നവുമായ സാഹിത്യപാരമ്പര്യമുണ്ട്. അത് പഠിക്കണം. മിഷണറി സ്‌കൂളുകളായാലും മദ്രസകളായാലും ഈ സാഹിത്യവും പഠിപ്പിക്കണം. മതപരമായ വിദ്യാഭ്യാസം വേറെ കാര്യമാണ്. സാമൂഹിക നന്മയുടെ (Social merit) കാര്യത്തില്‍ നമ്മുടെയെല്ലാം സിലബസ് ഒന്നാണ്. അത് പ്രാചീനകാലം തൊട്ട് തുടര്‍ന്നു വരുന്ന ഭാരതത്തിന്റെ പാരമ്പര്യമാണ്.
ഞാന്‍ അകുളയില്‍ നഗര്‍ പ്രചാരക് ആയിരുന്നപ്പോള്‍, അവിടെ വിജയദശമി ഉത്സവത്തിന്റെ അദ്ധ്യക്ഷനായിരുന്നത് ശ്രീമാന്‍ ആരിഫ് എന്ന വ്യക്തിയായിരുന്നു. ഈ രാജ്യത്തിന്റെ പാരമ്പര്യം എത്ര മഹത്തരമാണെന്ന് അദ്ദേഹം ഉദാഹരണസഹിതം പറഞ്ഞു. സീതയുടെ ഒരു ആഭരണം സുഗ്രീവാദി വാനരന്മാര്‍ക്ക് ലഭിച്ചു. അവര്‍ അത് സീതയുടേതാണോയെന്ന് തിരിച്ചറിയുന്നതിന് ലക്ഷ്മണന് നല്‍കി. ലക്ഷ്മണന്‍ മറുപടി നല്‍കി: ”ഞാന്‍ സീതാദേവിയുടെ പാദം മാത്രമേ കണ്ടിട്ടുള്ളൂ. മുഖത്തേക്ക് നോക്കിയിട്ടില്ല. അതിനാല്‍ കാലിലണിയുന്ന ആഭരണം മാത്രമേ എനിക്ക് തിരിച്ചറിയാന്‍ പറ്റുകയുള്ളൂ.” ഇതില്‍ ഒരു സംസ്‌കൃതി തിളങ്ങിനില്‍ക്കുന്നുണ്ട്. ഈ സംസ്‌കൃതിയെപ്പറ്റി എല്ലാവരും അറിയണം. അതുകൊണ്ട് മതത്തിന് ഒരു കോട്ടവും തട്ടില്ല. ഈ സംസ്‌കൃതിയെക്കുറിച്ചുള്ള അറിവ് വീടുകളില്‍നിന്ന് തന്നെ നല്‍കി തുടങ്ങണം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇപ്പോള്‍ പഞ്ചകോശ വിദ്യാഭ്യാസത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. കല, ക്രീഡ, യോഗ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പഞ്ചകോശ വിദ്യാഭ്യാസം. ഇവ സാവധാനം വികസിപ്പിക്കണം. നാം വിദ്യാഭ്യാസ കാര്യത്തില്‍ വളരെദൂരം മുന്നേറിയതുകൊണ്ട് പെട്ടെന്ന് ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. എന്നാല്‍ പരിവര്‍ത്തനം തുടങ്ങിയാല്‍ അത് നിലയ്ക്കാതെ മുന്നേറും. പരിവര്‍ത്തനം മുഴുവനാകാന്‍ സമയമെടുക്കും. പാഠ്യക്രമത്തില്‍ മാറ്റം വരുത്തുന്നതോടൊപ്പം സംഗീതം, നൃത്തം തുടങ്ങിയ കലകളെയും പ്രോത്സാഹിപ്പിക്കണം. സംഗീതം, നൃത്തം എന്നിവയില്‍ അറിവില്ലാത്ത വ്യക്തി വാലില്ലാത്ത മൃഗത്തെപ്പോലെയാണ്. എല്ലാ കലകളിലും ഇല്ലെങ്കിലും ഏതെങ്കിലും ഒന്നില്‍ താല്പര്യം വേണം. അതില്‍ പരിശീലനം നേടണമെന്നൊന്നും ഇല്ല. നല്ല സംഗീതം കേട്ടാല്‍ അത് ആസ്വദിക്കാന്‍ കഴിയണം.
നമ്മള്‍ എന്താണോ അനിവാര്യമെന്ന് കരുതുന്നത് അതിന്റെ പ്രതികരണം എന്താണെന്ന് കൂടി നോക്കണം. ഒരു വ്യക്തിയുടെ നായയ്ക്ക് അസുഖം വന്നപ്പോള്‍ ഡോക്ടര്‍ മരുന്ന് കുടിപ്പിക്കാന്‍ പറഞ്ഞു. കുടിപ്പിക്കേണ്ടത് എങ്ങനെയെന്നും പറഞ്ഞുകൊടുത്തു. നായയെ നമ്മുടെ കാല്‍മുട്ടുകള്‍ക്കുള്ളില്‍ പിടിച്ചുവെച്ച് കഴുത്തിന് പിടിച്ചാല്‍ നായ വായ തുറക്കും. അപ്പോള്‍ മരുന്ന് ഒഴിച്ചുകൊടുക്കാം. മരുന്ന് ഇറങ്ങുന്നതുവരെ വിടരുത്. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ നായയെ പിടിച്ച് ഇതെല്ലാം ചെയ്തു. അങ്ങനെ എട്ട് മണിക്ക് മരുന്ന് കുടിപ്പിക്കുമെന്ന് നായയ്ക്ക് മനസ്സിലായി. അത് ഓടിപ്പോയി. പിന്നെ അതിനെ പിടിച്ചു കൊണ്ടുവരലും വെപ്രാളവും ബഹളവുമായി. അങ്ങനെ ഒരു ദിവസം മരുന്ന് പാത്രം തറയില്‍ വീണു. അതിന് നായയെ വഴക്ക് പറഞ്ഞു. പിന്നീട് ഉടമസ്ഥന്‍ കണ്ടത് നായ തറയില്‍ നിന്നും മരുന്ന് നക്കി കഴിക്കുന്നതാണ്. അപ്പോള്‍ ആദ്യമേ സാധാരണ പോലെ കൊടുത്തിരുന്നുവെങ്കില്‍ നായ കഴിക്കുമായിരുന്നു. നിര്‍ബ്ബന്ധിക്കുന്നതിന്റെ അനന്തരഫലം ഇതാണ്.
സംഗീതം, നൃത്തം തുടങ്ങിയ കലകളില്‍ മനുഷ്യന് സഹജമായ ഒരു താല്‍പ്പര്യമുണ്ട്. അതിനെ ഉണര്‍ത്തണം; അല്ലാതെ നിര്‍ബ്ബന്ധിക്കരുത്. കലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യമുണ്ടാക്കുകയാണ് വേണ്ടത്. ഇത് വീടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും തുടങ്ങാം. ഞങ്ങളുടെ ഒരു മാതുലന്‍ നല്ല ഗായകനും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളുടെ റെക്കോര്‍ഡ്‌സ്, ഞങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും കേള്‍ക്കേണ്ടി വന്നിരുന്നു. കവിത പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഓരോ കവിതയായി, മുഴുവന്‍ ക്ലാസ്സിനേയും ഒരുമിപ്പിച്ച് ചൊല്ലിക്കുമായിരുന്നു. നമ്മുടെ ഭാഷയിലെ കവിതകളില്‍ വൃത്തവും ഛന്ദസ്സും ഉണ്ടായിരുന്നു. അതുകൊണ്ട് കവിതയോട് സ്വാഭാവികമായ ആകര്‍ഷണം തോന്നും. ഇതാണ് വേണ്ടത്. ഇന്ന് നമ്മുടെ ജീവിതരീതി ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി. ചിലപ്പോള്‍ വിദ്യാലയങ്ങളിലെ സിലബസ്സുകളില്‍ ഇത്തരത്തില്‍ പാടാന്‍ പറ്റുന്ന കവിതകള്‍ ഉണ്ടാകാറേയില്ല. മനോഹരമായ കവിതകള്‍ തിരഞ്ഞെടുത്ത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം; അല്ലാതെ വെറുതെ നിര്‍ബ്ബന്ധിച്ചിട്ട് പ്രയോജനമില്ല.
വൈദികകാലത്തെ 64 കലകള്‍ ഇന്നും പ്രസക്തമാണ്. അവ പഠിപ്പിക്കണം. മുഖ്യധാരാ വിദ്യാഭ്യാസത്തെ ഗുരുകുല വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കണം. ഗുരുകുലവിദ്യാഭ്യാസത്തിന്റേതു പോലുള്ള വിദ്യാഭ്യാസ സമ്പ്രദായം ഫിന്‍ലാന്‍ഡിലുണ്ട്. വിദ്യാഭ്യാസത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നിലുള്ള രാജ്യമാണ് ഫിന്‍ലാന്‍ഡ്. അവിടെ അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി വേറെ തന്നെ യൂണിവേഴ്‌സിറ്റിയുണ്ട്. ആ രാജ്യത്തിലേക്ക് പുറത്തുനിന്ന് ധാരാളം ആളുകള്‍ വരുന്നുണ്ട്. എന്തെന്നാല്‍ അവിടെ ജനസംഖ്യ കുറവായതുകൊണ്ട് അവര്‍ ആളുകളെ അങ്ങോട്ടേക്ക് സ്വീകരിക്കുന്നു. അതുകൊണ്ട് എത്ര ഭാഷകള്‍ വരുന്നുവോ അത്രയും ഭാഷകളില്‍ അവിടെ എട്ടാം ക്ലാസ്സ് വരെ വിദ്യാഭ്യാസം നല്‍കുന്നു. എട്ടാം ക്ലാസ് വരെ മാതൃഭാഷയിലാണ് പഠനം. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യാപകനും ഒരു അദ്ധ്യാപികയും വീതം ഉണ്ടാവും. ആദ്യത്തെ നാല് ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികളുടെ കൂടെ നില്‍ക്കുകയും അവരോടൊപ്പം ചുറ്റിക്കറങ്ങുകയുമാണ് അദ്ധ്യാപകര്‍ ചെയ്യുന്നത്. ക്ലാസ് വര്‍ക്ക് ഇല്ല. ഇത് ഗുരുകുല സമ്പ്രദായത്തോട് അടുത്തുനില്‍ക്കുന്ന സര്‍വ്വോത്കൃഷ്ടമായ വിദ്യാഭ്യാസ സമ്പ്രദായമാണ്. ആശ്രമത്തില്‍ താമസിക്കുന്നില്ല എന്നേയുള്ളൂ. അതുകൊണ്ട് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തേയും ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധിപ്പിക്കണം. സംസ്‌കൃതഭാഷയുടെ കാര്യവും ഇതുപോലെതന്നെയാണ്. നമ്മുടെ പാരമ്പര്യത്തെ അറിയണമെങ്കില്‍, ഭാരതത്തെ അറിയണമെങ്കില്‍ സംസ്‌കൃതഭാഷയിലുള്ള ജ്ഞാനം ആവശ്യമാണ്. അതിനാല്‍ മൂലസ്രോതസ്സില്‍ നിന്നുതന്നെ നമ്മുടെ പാരമ്പര്യത്തെപ്പറ്റി അറിയാന്‍ സാധിക്കും. തര്‍ജ്ജമകള്‍ വായിക്കേണ്ട ആവശ്യം വരില്ല. അതില്‍ ഒരുപാട് തെറ്റുകളുണ്ടാവാം. വീട്ടില്‍ നിന്ന് സംസ്‌കൃതസ്‌തോത്രം പഠിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. സംസ്‌കൃതത്തിന്റെ കാര്യത്തില്‍ സംശയമുള്ള വ്യക്തികള്‍ പോലും സംസ്‌കൃതഭാരതിയുടെ പ്രശിക്ഷണശിബിരത്തില്‍ സന്തോഷത്തോടെ പങ്കെടുക്കുന്നു. പത്ത് ദിവസത്തിനുള്ളില്‍ സംസ്‌കൃതത്തില്‍ സംസാരിക്കാന്‍ പഠിക്കുന്നു. വിദ്യാര്‍ത്ഥിയുടെ തലത്തിലേക്ക് ഇറങ്ങിയിട്ട് അവനെ പഠിപ്പിക്കണം. അപ്പോള്‍ മാത്രമേ വിദ്യാഭ്യാസത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുകയുള്ളൂ. എന്തെന്നാല്‍ വിദ്യാഭ്യാസമെന്നത് പുറത്തുനിന്ന് നല്‍കുന്നതല്ല. മനുഷ്യന്റെ ഉള്ളിലുള്ള ജ്ഞാനത്തിന്റെ ബഹിര്‍സ്ഫുരണം ഉണ്ടാക്കുന്ന കലയാണ് വിദ്യാഭ്യാസം. ഇത് സംസ്‌കൃതപഠനത്തിലൂടെ സാധ്യമാവും. സംസ്‌കൃതപഠനത്തെ പ്രോത്സാഹിപ്പിക്കണം. അതോടൊപ്പം സംസ്‌കൃതസ്‌തോത്രം മുതലായവ വീട്ടില്‍ ചൊല്ലണം. ഇത് മനസ്സിനെ സന്തോഷിപ്പിക്കുന്നതാണ്. ‘തക്രം ശക്രസ്യ ദുര്‍ലഭം’ എന്നത് സംസ്‌കൃതത്തിലെ ഒരു പ്രഹേളികയാണ്. ഇതിന് മുമ്പ് മൂന്ന് ചോദ്യങ്ങളുണ്ട്. ഭോജനാന്തേ ച കിം പേയം, ജയന്തഃ കസ്യ വൈ സുതഃ?. കഥം വിഷ്ണുപദം പ്രോക്തം. ഭോജനത്തിനുശേഷം എന്ത് കുടിക്കണം. തക്രം (മോര്). ജയന്തന്‍ ആരുടെ പുത്രനാണ്? ശക്രസ്യ (ഇന്ദ്രന്റെ). വിഷ്ണുപദം എങ്ങനെയാണ്? ദുര്‍ലഭം മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചു. മൂന്നിനും ഉത്തരം അവസാന വരിയില്‍ എഴുതി. ഇങ്ങനെ രസകരമായി പഠിപ്പിച്ചാല്‍ കുട്ടികള്‍ സംസ്‌കൃതം പഠിക്കും. ഭാരതത്തെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും സംസ്‌കൃതം പഠിക്കേണ്ടതാണ്.
(തുടരും)





















