കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലേബര്‍ കോഡുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുന്നത് തൊഴിലാളിവര്‍ഗ്ഗ വഞ്ചനയാണെന്ന് ഭാരതീയ മസ്ദൂര്‍ സംഘം ദേശീയ നിര്‍വ്വാഹക സമിതിയംഗം ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വേതനം, തൊഴില്‍ സുരക്ഷ, ലിംഗസമത്വം തുടങ്ങി നിരവധി കാര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പുവരുത്തുന്നതാണ് ലേബര്‍ കോഡുകള്‍. തൊഴിലാളി ക്ഷേമം ആഗ്രഹിക്കുന്നവര്‍ക്ക് അതിനൊപ്പം നില്‍ക്കാനേ പറ്റൂ. കമ്മ്യൂണിസ്റ്റ് ഭാഷയില്‍ തൊഴിലാളി പക്ഷത്തുനിന്നുകൊണ്ടുള്ള കരിങ്കാലിപ്പണിയാണ് സി.ഐ.ടി.യു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘കേസരി’ ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍സ്ഥിരത, വേതനം, മറ്റു ആനുകൂല്യങ്ങളുടെ ഉറപ്പു നല്‍കല്‍, ജോലിസ്ഥലത്തെ സുരക്ഷ, ലിംഗസമത്വം തുടങ്ങി നിരവധി ഗുണകരമായ വശങ്ങളുള്ള ലേബര്‍കോഡ് വിപ്ലവാത്മക നീക്കം എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ ഇതു തൊഴിലാളി വിരുദ്ധമാണെന്നും ജോലിസമയം വര്‍ദ്ധിപ്പിക്കുന്നതാണെന്നും കാലത്തെ പിന്നോട്ടു വലിക്കുന്നതാണെന്നുമുള്ള ആരോപണം പ്രതിപക്ഷവും അവര്‍ക്കൊപ്പം നില്‍ക്കുന്ന തൊഴിലാളി സംഘടനകളും ഉന്നയിക്കുന്നു. തൊഴില്‍ ചട്ടം സംബന്ധിച്ച ചര്‍ച്ചകളില്‍ സജീവ പങ്കാളിത്തമുള്ള രാഷ്ട്രീയ വിധേയത്വമില്ലാത്ത സംഘടനയാണല്ലോ ബി.എം.എസ്. എന്താണ് ഇക്കാര്യത്തില്‍ നിങ്ങളുടെ നിലപാട്.
♠ആദ്യമേ പറയട്ടെ, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ലേബര്‍കോഡുകളില്‍ രണ്ടു കോഡുകളെ പൂര്‍ണ്ണമായി പിന്തുണക്കുകയും രണ്ടെണ്ണത്തില്‍ മാറ്റം ആവശ്യമാണ് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന നിലപാടാണ് ബി.എം.എസ് സ്വീകരിച്ചത്.
കോഡ് ഓണ്‍ വേജസ്, സാമൂഹ്യ സുരക്ഷ കോഡ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്, തൊഴില്‍ സുരക്ഷ ആരോഗ്യം, ജോലി സാഹചര്യ കോഡ് എന്നിവയാണ് ഈ നാല് കോഡുകള്‍. ഇതില്‍ വേജ് കോഡിനേയും സാമൂഹ്യ സുരക്ഷ കോഡിനേയും ബിഎംഎസ് സര്‍വ്വാത്മനാ പിന്തുണക്കുകയാണ്. മാത്രമല്ല ചരിത്രപരമെന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡിലും ഒക്കുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് കോഡിലും ബിഎംഎസ്സിനുള്ള എതിര്‍പ്പും അതൃപ്തിയും അറിയിക്കുകയും നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്.
2017 മുതല്‍ 2019 വരെ പൊതുമധ്യത്തില്‍ ഉണ്ടായിരുന്ന തൊഴില്‍ പരിഷ്‌കാര സംഹിതകളില്‍ ആര്‍ക്കും അഭിപ്രായം പറയാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍, ബിഎംഎസ് ഒഴികെയുള്ള ഒരു ട്രേഡ് യൂണിയനുകളും വേണ്ടവിധം അഭിപ്രായം പറയാനോ, ചര്‍ച്ചയ്‌ക്കോ, നിര്‍ദ്ദേശം സമര്‍പ്പിക്കാനോ തയ്യാറായില്ല എന്നതാണ് വസ്തുത.
കോഡ് ഓണ്‍ വേജസ്
രാജ്യത്ത് ഏഴു ശതമാനം മാത്രം തൊഴിലാളികള്‍ക്ക് ലഭ്യമായിരുന്ന മിനിമം വേജസ് കോഡ് ഓണ്‍ വേജസ് വന്നതോടുകൂടി രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഷെഡ്യൂള്‍, നോണ്‍ ഷെഡ്യൂള്‍ എന്ന വ്യത്യാസമില്ലാതെ ലഭിക്കുന്ന വ്യവസ്ഥ വന്നിരിക്കുന്നു. ഇത് നടപ്പാക്കുന്നതിനുവേണ്ടി ദേശീയ മിനിമം വേജസ് ഉപദേശകസമിതി രൂപീകരിക്കും. ത്രികക്ഷി ബോര്‍ഡ് ആണിത്. മാനേജ്‌മെന്റ്, ട്രേഡ് യൂണിയനുകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതേ രീതിയില്‍ എല്ലാ സംസ്ഥാനത്തും മിനിമം വേജസ് അഡൈ്വസറി ബോര്‍ഡുകള്‍ രൂപീകരിക്കും. പുതിയ കോഡിലൂടെ രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം വേജസ് ഉറപ്പാക്കാന്‍ സാധിക്കും.
ദേശീയ ബോര്‍ഡാണ് മിനിമം വേജസ് പ്രഖ്യാപിക്കുക. ഇതില്‍ കുറഞ്ഞ കൂലി ഒരു സ്ഥലത്തും നല്‍കരുത്. കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വേതനം നല്‍കുന്നതിനു തടസ്സമില്ല, കൂടിയ വേതനം കുറയ്ക്കാന്‍ പാടുള്ളതല്ല. വര്‍ഷത്തില്‍ രണ്ട് തവണ വേരിയബിള്‍ ഡിഎ പ്രഖ്യാപിക്കുകയും അത് അടിസ്ഥാന ശമ്പളത്തോടൊപ്പം കൂട്ടുകയും വേണ്ടതുണ്ട്. മാത്രവുമല്ല അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മിനിമം വേജസ് പരിഷ്‌കരിക്കേണ്ടതാണ് എന്ന നിയമവും കൊണ്ടുവന്നിട്ടുണ്ട്. ഈ ചട്ടത്തില്‍ എല്ലാ നിയമനങ്ങള്‍ക്കും നിയമന ഉത്തരവ് കൊടുക്കണം എന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. വേതനം കൊടുക്കുന്ന കാര്യത്തില്‍ കൃത്യത ഉറപ്പാക്കുകയും മാസശമ്പളം എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ കൊടുക്കുകയും വേണം എന്നു പറയുന്നു.
മിനിമം വേജസ് നടപ്പാക്കാത്ത മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും, വേജസ് ബാങ്ക് മുഖാന്തരം നല്‍കണം എന്നീ നിബന്ധനകളും ഉണ്ട്. ബോണസ് ലഭിച്ചില്ല എങ്കില്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം നിലവില്‍ തൊഴിലാളികള്‍ക്കാണ്, ഇനിമേല്‍ ബോണസ് കൊടുത്തിട്ടുണ്ട് എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം മാനേജ്‌മെന്റിലേക്ക് മാറുകയാണ്.
ആകെ ശമ്പളത്തിന്റെ 50 ശതമാനം അടിസ്ഥാനശമ്പളമാക്കി മാറ്റണം. ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാതിരിക്കാന്‍ മാനേജ്‌മെന്റ് പലപ്പോഴും ശമ്പളത്തിന്റെ സിംഹഭാഗവും അലവന്‍സുകള്‍ ആയിട്ടാണ് കൊടുത്തു പോകുന്നത്. ഇനി അത് സാധ്യമല്ല. ആകെ ശമ്പളത്തിന്റെ 50 ശതമാനവും ബേസിക് ആയി നിശ്ചയിക്കേണ്ടതുണ്ട്. കരാര്‍ തൊഴിലാളിക്ക് ബോണസ് ലഭിക്കാതെ വന്നാല്‍ പ്രിന്‍സിപ്പല്‍ എംപ്ലോയര്‍ അത് നല്‍കാന്‍ ബാധ്യസ്ഥനാണ്. ഇത്തരത്തില്‍ കോഡ് ഓണ്‍ വേജസ് രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കും എന്നാണ് ബിഎംഎസ് കരുതുന്നത്.
സാമൂഹ്യസുരക്ഷാ കോഡിലൂടെ അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കിയിരിക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ മുതലായ ആപ്പ് അധിഷ്ഠിത സ്ഥാപനങ്ങളുടെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ, പിഎഫ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കൊണ്ടുവരികയാണ്. അതിനുവേണ്ടി ഇത്തരം സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവിന്റെ ഒന്നു മുതല്‍ രണ്ടു ശതമാനം തുക കെട്ടിവയ്ക്കണം. ഈ തുകയില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. മുതലാളി ആരാണെന്ന് അറിയാതെ ഈ മേഖലയില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സിന് വലിയൊരു സാമൂഹ്യസുരക്ഷയാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. 10 തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായിരുന്നു നേരത്തെ ഇഎസ്‌ഐ കവറേജ് ലഭിച്ചിരുന്നതെങ്കില്‍, ഇപ്പോഴത് സാര്‍വത്രികമാക്കിയിട്ടുണ്ട്. ഒരു തൊഴിലാളി മാത്രമേ പണിയെടുക്കുന്നുള്ളൂ എങ്കില്‍ തന്നെയും, ആ തൊഴിലാളിക്കും ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാണ്.
തൊഴിലാളികള്‍ ജോലിക്കു വരുമ്പോഴോ, ജോലി കഴിഞ്ഞു മടങ്ങുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം ബാധകമാണ്. ഇതിനു പുറമെ തോട്ടം മേഖലയിലെ 5 ഹെക്ടറോ അതില്‍ കൂടുതലോ ഉള്ള പ്ലാന്റേഷന്‍ മേഖലയിലും ഇഎസ്‌ഐയും സാമൂഹ്യസുരക്ഷയും ബാധകമാണ്. ഇതിലൂടെ അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നു. ഇഎസ്‌ഐയെ തന്നെയാണ് സാമൂഹ്യസുരക്ഷയുടെ പ്രധാന ബിന്ദുവായി കണക്കാക്കിയിരിക്കുന്നത്. ഇഎസ്‌ഐയും പിഎഫ് (പ്രോവിഡന്‍ ഫണ്ട്) ഒക്കെ അടച്ചുപൂട്ടാന്‍ പോകുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇന്നലെവരെ യാതൊരു സാമൂഹ്യസുരക്ഷയും ഇല്ലാതെ പണിയെടുത്തിരുന്ന കോടിക്കണക്കിന് തൊഴിലാളികള്‍ സാമൂഹ്യസുരക്ഷയുടെ പരിധിയില്‍ വരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്, തൊഴില്‍ സുരക്ഷ ആരോഗ്യം, ജോലി സാഹചര്യ കോഡുകളില്‍ ചില വിവാദങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം സമരം ചെയ്യുന്നതിനെ സംബന്ധിച്ചാണ്. നേരത്തെ അത്യാവശ്യ സര്‍വീസുകളില്‍ (പബ്ലിക് യൂട്ടിലിറ്റി സര്‍വീസുകള്‍) മാത്രം പണിമുടക്കിന് 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ എവിടെ സമരം ചെയ്യണമെങ്കിലും 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം.
300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന വ്യവസ്ഥയിലും തൊഴിലാളി സംഘടനകള്‍ പ്രതിഷേധത്തിലാണ്. തൊഴിലാളി യൂണിയനുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് കൊണ്ടുവന്നിരിക്കുന്ന വ്യവസ്ഥയും പുനഃപരിശോധിക്കേണ്ടതുണ്ട്. ഒരു സ്ഥാപനത്തില്‍ 51 ശതമാനം തൊഴിലാളികളുടെ പിന്തുണ ഉള്ള സംഘടനയെ സോള്‍ബാര്‍ഗെയിനിങ് ഏജന്റ് ആയി കണക്കാക്കാന്‍ ആണ് തീരുമാനം, അങ്ങനെ ഒരു സംഘടനയ്ക്ക് 51 ശതമാനം കിട്ടുന്നില്ല എങ്കില്‍ 20% വോട്ട് ലഭിക്കുന്ന യൂണിയനിലെ ഒരു വ്യക്തി നെഗോസിയേഷന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കും എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് സ്ഥാപനത്തിലെ ചെറിയ യൂണിയനുകള്‍ക്കുള്ള പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കുന്നതാണ്. ചാരിറ്റബിള്‍ സ്ഥാപനങ്ങളില്‍ യൂണിയന്‍ തുടങ്ങാന്‍ കഴിയില്ല എന്ന വ്യവസ്ഥയും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്.
രണ്ടു കോഡുകളുടെ കാര്യത്തില്‍ ബി.എം.എസ്. വിയോജിപ്പ് അറിയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ അതു ഭേദഗതി ചെയ്യാന്‍ തയ്യാറായിട്ടില്ല. ബി.എം.എസ്. ഇതില്‍ എന്തു നിലപാടാണ് സ്വീകരിക്കുന്നത്?
♠$ബിഎംഎസ് നേതാക്കള്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂക്ക് മാണ്ഡവ്യയെ കണ്ടു ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ഉണ്ടായി. അല്‍പ്പനാളുകള്‍ക്കകം ഈ കോഡുകള്‍ സംബന്ധിച്ചുള്ള റൂളിങുകള്‍ തയ്യാറാക്കും. അതില്‍ ട്രേഡ് യൂണിയനുകള്‍ക്കും മറ്റുമുള്ള തര്‍ക്കങ്ങളും, ചൂണ്ടിക്കാണിക്കുന്ന പോരായ്മകളും പരിഹരിക്കും എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂക്ക് മണ്ഡവ്യക്ക് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ കേന്ദ്രനേതൃത്വം 23 ഇന ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം നല്‍കിയിട്ടുണ്ട്, അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്നും പരിഷ്‌കരിച്ച നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
തൊഴില്‍ മേഖലയിലെ നിയമങ്ങള്‍ കൂടുതല്‍ സുതാര്യമാകേണ്ടതും ലളിതമാകേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ നിലയ്ക്ക് ഈ പരിഷ്‌കാരങ്ങളെ ബിഎംഎസ് പിന്തുണയ്ക്കുകയാണ്. മാത്രമല്ല ആദ്യം ചൂണ്ടിക്കാണിച്ചത് പോലെ കോഡ് ഓണ്‍ വേജസ് സോഷ്യല്‍ സെക്യൂരിറ്റി കോഡും ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്നതു തന്നെയാണ്. എന്നാല്‍ മറ്റു രണ്ടു കോഡുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതുകൂടാതെ ഇഎസ്‌ഐയുടെയും പിഎഫിന്റെയും ശമ്പള പരിധി ഉയര്‍ത്തുകയും ചുരുങ്ങിയ ഇപിഎഫ് പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ.എന്‍.ടി.യു.സിയും സി.ഐ.ടിയയുവും കേരളത്തില്‍ രാഷ്ട്രീയ ശത്രുത പുലര്‍ത്തുന്നവരാണെങ്കിലും ലേബര്‍ കോഡിനെതിരെ അവര്‍ ഒരു മുന്നണിയാണ്. ഇരുസംഘടനകളുടെയും നേതാക്കള്‍ ഒരേ ശബ്ദത്തിലാണ് ഈ നിയമത്തെ എതിര്‍ക്കുന്നത്.
♠കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഇതുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിക്കണം. 1939-ല്‍ കോണ്‍ഗ്രസ് ദേശീയ സമിതിയില്‍ വി.വി. ഗിരി ആണ് തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് ആദ്യ പ്രമേയം അവതരിപ്പിച്ചത്. തൊഴിലാളികള്‍ക്ക് ലിവിങ് വേജസ് നടപ്പാക്കണമെന്നായിരുന്നു ആവശ്യം.
സ്വാതന്ത്ര്യാനന്തരം ഭരണഘടന രൂപീകരണ സമയത്ത് അദ്ദേഹം നെഹ്‌റുവിനെ ഇക്കാര്യം വീണ്ടും ഓര്‍മ്മപ്പെടുത്തുകയുണ്ടായി. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ലിവിങ് വേജസ് എന്ന ആശയം ഉയര്‍ന്നെങ്കിലും ഫെയര്‍ വേജസ് കഴിവതും വേഗത്തില്‍ നടപ്പാക്കണമെന്നാണ് ഭരണഘടനയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ 1948-ല്‍ മിനിമം വേജസ് നിശ്ചയിക്കുന്നതിനുള്ള കമ്മറ്റിയാണ് രൂപീകരിക്കപ്പെട്ടത്, അവിടെത്തന്നെ കോണ്‍ഗ്രസ് തൊഴിലാളികളെ ചതിക്കുകയായിരുന്നു.
1952 മുതല്‍ മിനിമം വേജസ് ആക്ട് നടപ്പാക്കി തുടങ്ങി. എന്നാല്‍ 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും അസംഘടിത മേഖലയില്‍ രാജ്യത്ത് കേവലം 7 ശതമാനം തൊഴിലാളികള്‍ക്കു മാത്രമാണ് മിനിമം വേജസ് ലഭിക്കുന്നത്. 93 ശതമാനം തൊഴിലാളികള്‍ക്കും അതായത് ഏകദേശം 50 കോടിയോളം തൊഴിലാളികള്‍ക്കും മിനിമം വേജസിന്റെ പരിരക്ഷ ലഭിച്ചില്ല. കേരളത്തില്‍ 85 ഓളം മേഖലകളില്‍ മാത്രമാണ് മിനിമം വേജസ് നടപ്പാക്കിയിട്ടുള്ളത്.
ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലത്ത് രൂപം കൊണ്ടതാണ്. 1926ലെ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ട്, 1936ലെ പേമെന്റ് ഓഫ് വേജസ് ആക്ട്, തൊഴില്‍ രംഗത്തെ മദര്‍ ആക്ടായ 1947ലെ വ്യവസായ തര്‍ക്ക നിയമം തുടങ്ങിയവയെല്ലാം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമങ്ങളാണ്. ഈ പശ്ചാത്തലത്തില്‍ 1999-ല്‍ വാജ്‌പേയ് മന്ത്രിസഭയുടെ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമങ്ങള്‍ പുനഃപരിശോധിക്കുന്നതിനും തൊഴില്‍ മേഖലയില്‍ സമഗ്ര പരിഷ്‌ക്കാരം കൊണ്ടുവരുന്നതിനുമായി രണ്ടാം തൊഴില്‍കാര്യ കമ്മീഷനെ നിയമിച്ചു. മലയാളിയായ രവീന്ദ്രവര്‍മ്മ ആയിരുന്നു സെക്കന്‍ഡ് ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍. മലയാളിയും ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായിരുന്ന അഡ്വക്കേറ്റ് സജി നാരായണന്‍ ആണ് ഈ കമ്മീഷനില്‍ മുഖ്യ ശുപാര്‍ശ നല്‍കിയ മറ്റൊരു വ്യക്തി. 1999 ല്‍ രൂപീകരിക്കപ്പെട്ട കമ്മീഷന്‍ 2002-ല്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുകയുണ്ടായി. തൊഴില്‍ മേഖലയില്‍ അഞ്ചു പരിഷ്‌കാരങ്ങളാണ് കമ്മറ്റി നിര്‍ദ്ദേശിച്ചത്. സുരക്ഷ, സാമൂഹ്യ സുരക്ഷ, ക്ഷേമം തുടങ്ങിയവയാണത്. ഇതിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ 2015 മുതല്‍ തൊഴില്‍ മേഖലയിലെ നിയമ പരിഷ്‌ക്കാരത്തിന് ശ്രമം തുടങ്ങി. രാജ്യത്ത് നിലനില്‍ക്കുന്ന സുപ്രധാനമായ 29 നിയമങ്ങളെ 4 സംഹിതകള്‍ ആക്കി (കോഡുകളാക്കി). ഇതിനുവേണ്ടി പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരികയും ബന്ധപ്പെട്ട കക്ഷികള്‍ക്ക് എല്ലാം ചര്‍ച്ച ചെയ്യുന്നതിന് അവസരങ്ങള്‍ കൊടുക്കുകയും ഉണ്ടായി. പാര്‍ലമെന്റ് തന്നെ 17 തവണ ചര്‍ച്ചകള്‍ നടത്തുകയും ബന്ധപ്പെട്ട ആര്‍ക്കും ഈ സംഹിതകള്‍ക്ക് മേല്‍ ആക്ഷേപം ഉന്നയിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും അവസരം ഉണ്ടായിരുന്നു. ഇതിനായി 2017 മുതല്‍ 2019 വരെ ലഭ്യമായ സാഹചര്യങ്ങള്‍ ഒന്നും തന്നെ ബിഎംഎസ് ഒഴിച്ചുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഉപയോഗപ്പെടുത്തിയില്ല. ഇതുവരെ ഈ നിയമ പരിഷ്‌കരണത്തോട് മുഖം തിരിഞ്ഞുനിന്നവരാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ബഹളം വെക്കുന്നതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും. ഇത് കേവലം രാഷ്ട്രീയക്കളിയാണ്. അതിലേറെ തൊഴിലാളി വഞ്ചനയുമാണ്.

ലേബര്‍ കോഡ് കേരളത്തില്‍ നടപ്പാക്കില്ല എന്നാണ് എളമരം കരീം പറയുന്നത്. ഈ നിയമം നടപ്പാക്കാതിരിക്കാന്‍ ബി.എം.എസ്. ഒഴികെയുള്ള തൊഴിലാളിസംഘടനകളുടെ യോഗം വിളിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്ന് തൊഴില്‍ മന്ത്രി ശിവന്‍കുട്ടിയും പറഞ്ഞിട്ടുണ്ട്.
♠2020ല്‍ കൊണ്ടുവന്ന കേന്ദ്ര നിയമം 2021 തന്നെ നടപ്പാക്കുന്നതിന് ആവേശപൂര്‍വം ചര്‍ച്ച നടത്തിയ സംസ്ഥാനമാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളം. മാത്രവുമല്ല ഇത് സംബന്ധിച്ച റൂളുകള്‍ തയ്യാറാക്കി ഇതിന്റെ കരട് 2021ല്‍ തന്നെ ഗസറ്റ് വഴി വിജ്ഞാപനം ചെയ്യുകയും ഉണ്ടായിട്ടുണ്ട്. അവിടെ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ച നയങ്ങളെ അപ്പാടെ പിന്തുണയ്ക്കുകയും, എന്നാല്‍ കേരളത്തിന്റെ തനി സ്വഭാവം കാണിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊന്നുമല്ല ആയിരം രൂപയായിരുന്ന ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷന്‍ ഫീസ് 10000 രൂപയാക്കി ഉയര്‍ത്തി ഉത്തരവും പുറപ്പെടുവിച്ചു. കാര്യങ്ങള്‍ വിവാദമായി കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ല രാമനാരായണ എന്ന മട്ടില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി നേതാക്കന്മാര്‍ പെരുമാറുകയാണ്. ഒടുവില്‍ ഒരു ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തി ഈ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിക്കുകയും അതിനു ബിഎംഎസ് പിന്തുണ നല്‍കിയെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സിനു ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് വേണ്ടെന്നു വയ്ക്കുന്നത്. തിരുത്തേണ്ടത് തിരുത്തപ്പെടുക തന്നെ വേണമെന്നാണ് ബിഎംഎസിന്റെ അഭിപ്രായം. അത് കേന്ദ്രത്തിലായാലും സംസ്ഥാനത്ത് ആയാലും ബിഎംഎസിന് ഒരേ നിലപാടാണ് ഉള്ളത്.
പി.എം. ശ്രീക്ക് എന്താണ് കുഴപ്പം, നിങ്ങള്‍ എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ എന്നാണ് മാധ്യമങ്ങളോട് വിദ്യാഭ്യാസ മന്ത്രി കൂടിയായ ശിവന്‍കുട്ടി ചോദിച്ചത്. അദ്ദേഹം തന്നെയാണ് പിന്നീട് പി.എം. ശ്രീ കേരളത്തില്‍ നടപ്പാക്കില്ലെന്നു പറഞ്ഞത്. അന്ധമായ സമ്മര്‍ദ്ദ രാഷ്ട്രീയത്തിന്റെ ഇരയാണ് കേരളം. ഇത് എല്ലാ കാര്യത്തിലും എല്ലാ കാലത്തും നമ്മളെ പുറകോട്ട് നയിച്ചു കൊണ്ടിരിക്കുന്നു. അതു തന്നെയാണ് ലേബര്‍ കോഡിന്റെ കാര്യത്തിലും കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് ട്രേഡ് യൂണിയന്‍ ഐക്യത്തിന് പ്രേരകവും തൊഴിലാളി താല്‍പര്യത്തിന് അനുകൂലവുമായിരിക്കും.
കേരളത്തിലെ ഇടത് സര്‍ക്കാര്‍ അംഗീകരിച്ച കരട്ചട്ടം കേന്ദ്രത്തിന്റെ തൊഴില്‍ ചട്ടങ്ങളേക്കാള്‍ തൊഴിലാളി വിരുദ്ധമാണ് എന്നാണ് ചില പത്രങ്ങളില്‍ വാര്‍ത്ത വന്നത്. എട്ട് മണിക്കൂര്‍ തൊഴില്‍ സമയം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കെതിരെ വെടിവെപ്പു നടത്തിയതിന്റെ ഓര്‍മ്മയ്ക്ക് മെയ് ദിനം ആചരിക്കുന്നവരാണ് ഈ കരടില്‍ 16 മണിക്കൂര്‍ തൊഴില്‍ സമയം നിശ്ചയിക്കാന്‍ തീരുമാനിക്കുന്നത്.
♠തൊഴില്‍ സമയം പതിനാറു മണിക്കൂറാക്കി മാറ്റിയ സര്‍ക്കാരാണിത്. വൈദ്യുതി, മെഡിക്കല്‍ മേഖലകളില്‍ 16 മണിക്കൂര്‍ പണിയെടുക്കേണ്ട അവസ്ഥയാണ് തൊഴിലാളികള്‍ക്ക്. 1957ലാണ് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍ വന്നത്. 12-ാമത് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. തുണിക്കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടം നല്‍കണമെന്ന് നിയമം കൊണ്ടുവന്നത് 11-മത് മുഖ്യമന്ത്രിയുടെ കാലത്താണ്. കെ.എസ്.ആര്‍.ടി.സിയില്‍ തൊഴില്‍ സമയം 16 മണിക്കൂറായി നിശ്ചയിക്കാന്‍ തയ്യാറായ ഭാരതത്തിലെ ഏക സര്‍ക്കാര്‍ പിണറായി വിജയന്റേതാണ്. അതിനായി വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ എതിര്‍പ്പു രേഖപ്പെടുത്തിയത് ബി.എം.എസ്. മാത്രമാണ്. ഈ നിര്‍ദ്ദേശം താങ്കളെ കുഴിയില്‍ ചാടിക്കും എന്ന് മുഖ്യമന്ത്രിയോട് ആ യോഗത്തില്‍ വെച്ചു പറഞ്ഞ് ബി.എം.എസ്സിന്റെ സെക്രട്ടറി അജിത്താണ്. സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്മാറാന്‍ കാരണം ബി.എം.എസ്സിന്റെ എതിര്‍പ്പാണ്.
ഐ.എന്‍.ടി.യു.സി നേതാക്കള്‍ ഇതിനോട് യോജിക്കുകയായിരുന്നോ?
♠ആര്‍. ചന്ദ്രശേഖരനെപ്പോലുള്ള നേതാക്കള്‍ ഐ.എന്‍.ടി.യു.സിയെ സി.ഐ.ടി.യുവിന്റെ ബി ടീം അല്ലെങ്കില്‍ നിഴല്‍ ആക്കി മാറ്റി. പ്രതിപക്ഷത്ത് നിന്ന് ശബ്ദം ഉയര്‍ത്താന്‍ ബി.എം.എസ്. മാത്രമാണുണ്ടായത്. ആശാവര്‍ക്കര്‍മാരുടെ സമരകാലത്ത് നാമിതു കണ്ടതല്ലേ. അന്ന് ഞാനും അജിത്തും തൊഴില്‍ മന്ത്രി ശിവന്‍കുട്ടിയേയും എം.ബി. രാജേഷിനെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെയും കണ്ട് സമരം ഒത്തു തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയെ കാണാന്‍ അവസരം കിട്ടാത്തതുകൊണ്ടാണ് അദ്ദേഹത്തെ കണ്ട് സംസാരിക്കാതിരുന്നത്. സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഐ.എന്‍.ടി.യു.സി അന്ന് സര്‍ക്കാരിനൊപ്പമായിരുന്നു. പ്ലാന്റേഷന്‍ തൊഴിലാളികളുടെ അവസ്ഥ എന്നും ദയനീയമാണ്. അടച്ചുറപ്പില്ലാത്ത ലയങ്ങളില്‍ കഴിയുന്ന അവര്‍ക്ക് 500 രൂപയാണ് കൂലികിട്ടുന്നത്. അവര്‍ക്ക് അടച്ചുറപ്പുള്ള വീടും സ്ഥിരമായ ജോലിയും കൂലിയും വാഗ്ദാനം ചെയ്തവരാണ് ഇടത് സര്‍ക്കാര്‍. അതൊക്കെ വാക്കിലൊതുങ്ങി. മൂന്ന് ലക്ഷം കശുവണ്ടി തൊഴിലാളികളുടെ ജീവിത വരുമാനമായ കശുവണ്ടി ഫാക്ടറികള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു. പരമ്പരാഗത വ്യവസായരംഗത്തുള്ള കയര്‍, പനമ്പ് തുടങ്ങിയവയിലെ തൊഴിലാളികളും പട്ടിണിയിലാണ്. ഐ.എന്‍.ടി.യു.സി പ്രതികരിക്കുന്നതേയില്ല. ബി.എം.എസ്. അവകാശപത്രിക നല്‍കുകയും മാര്‍ച്ച് നടത്തുകയും ചെയ്‌തെങ്കിലും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പ്രതിപക്ഷ നേതാവിനുപോലും ഇക്കാര്യത്തില്‍ ഉറച്ച നിലപാടില്ല.
കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ആര്‍. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷനായിരിക്കെ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ചന്വേഷിക്കാന്‍ ഇടതു സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന്റെ പേരില്‍ ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റവാങ്ങിയിരിക്കയാണ്. സര്‍ക്കാര്‍ അതിനും സമയം ചോദിച്ചിരിക്കയാണ്.
♠ആര്‍. ചന്ദ്രശേഖരനെ സംരക്ഷിക്കേണ്ട ചുമതല പിണറായി വിജയന്‍ ഏറ്റിരിക്കുകയാണ്. അതാണ് ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യുവിന്റെ നിഴലായി മാറി എന്നു പറഞ്ഞത്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി അന്വേഷിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിട്ടില്ലല്ലോ?
നമ്മുടെ വിഷയം ലേബര്‍കോഡ് ആണല്ലോ. പുതിയ ലേബര്‍ കോഡ് മനുസ്മൃതി നടപ്പാക്കാനുള്ള നീക്കമാണെന്നാണ് സി.ഐ.ടി.യു. നേതാവ് എളമരം കരീം പറഞ്ഞത്.
♠മനുസ്മൃതിയിലെ ഏതു കാര്യമാണ് ലേബര്‍ കോഡില്‍ നടപ്പാക്കാന്‍ പോകുന്നത് എന്ന് അദ്ദേഹം പറയട്ടെ. ലേബര്‍കോഡിന്റെ കരട് തയ്യാറാക്കി അതു നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച ഇടതു സര്‍ക്കാറിനെ പിന്തുണക്കുന്ന അദ്ദേഹത്തിനാണല്ലോ അതു വിശദമായി പറഞ്ഞുതരാനാകുക. മനുസ്മൃതി എന്നു പറഞ്ഞാല്‍ ജനങ്ങളെ പറ്റിക്കാന്‍ എളുപ്പമാണ് എന്ന തോന്നലാവും. ഭാരതത്തില്‍ നിലനിന്നിരുന്ന തൊഴില്‍ ചട്ടങ്ങളെക്കുറിച്ചു പറയുമ്പോള്‍ മനുസ്മൃതിയും ശുദ്രനീതിയുമൊക്കെ ഉദ്ധരിക്കുന്നുണ്ട്. വേതനം, ബോണസ്, തൊഴില്‍ സുരക്ഷാകാര്യങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ എത്രമാത്രം കാഴ്ചപ്പാടുള്ളവരായിരുന്നു എന്നു കാണിക്കുന്നതാണിത്. ഇന്ന് കാണുന്ന പഞ്ചായത്തീരാജിന്റെ പരാമര്‍ശം രാമായണത്തിലില്ലേ? ഗാന്ധിജിയുടെ രാമരാജ്യ സങ്കല്‍പം രാമായണത്തിലേതല്ലേ? രാജാവ് പ്രജകള്‍ക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കണം എന്ന ചിന്ത എല്ലാവര്‍ക്കും നീതി എന്ന ഉന്നതമായ കാഴ്ചപ്പാടിന്റെ പ്രകടീകൃത രൂപമല്ലേ. ജി-20യിലും എല്‍-20യിലും ഉയര്‍ന്നു കേട്ട ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന മുദ്രാവാക്യം നമ്മുടെ വസുധൈവ കുടുംബകം എന്നതിന്റെ പകര്‍പ്പല്ലേ? ഭാരതീയമായ ഒന്നിലും അഭിമാനം കൊള്ളാന്‍ തയ്യാറില്ലാത്തവര്‍ക്ക് ഇങ്ങനെയൊക്കെയേ പറയാന്‍ കഴിയു.
കഴിഞ്ഞ നവംബര്‍ 26ന് കിസാന്‍ മോര്‍ച്ചയുടെ ബാനറില്‍ ദേശീയതലത്തില്‍ പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. കേരളത്തില്‍ പോലും അതിന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.
♠തൊഴിലാളി വര്‍ഗ്ഗം ഇവരെ തിരിച്ചറിയുന്നു എന്നതിന്റെ ലക്ഷണമാണിത്. കേന്ദ്രത്തിലെ സര്‍ക്കാരിനെതിരെ ഏതവസരം ഉപയോഗിച്ചും ജനങ്ങളെ ഇളക്കിവിടുക, അരാജകത്വം സൃഷ്ടിക്കുക എന്ന ഗൂഢ പദ്ധതിയുടെ കൈക്കോടാലികളായി പ്രതിപക്ഷവും അവരുടെ തൊഴിലാളി സംഘടനകളും മാറിയിരിക്കുന്നു. ഭരണത്തെ അട്ടിമറിക്കാനുള്ള ജെന്‍സി പ്രക്ഷോഭത്തിന്റെ സ്വഭാവം ഇതിലും കാണാം. എന്നാല്‍ ഭാരതം ബംഗ്ലാദേശോ, നേപ്പാളോ, ശ്രീലങ്കയോ ഒന്നുമല്ല. ഇവിടെ ഉറച്ച സര്‍ക്കാരാണുളളത്. ദേശീയബോധമുള്ള സംഘടനാ പിന്തുണ അതിനുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം നീക്കങ്ങള്‍ വിജയിക്കില്ല. ലേബര്‍ കോഡിന്റെ നേട്ടങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നതോടെ തൊഴിലാളികള്‍ ഇവരുടെ കെണിയില്‍ വീഴില്ല.
തൊഴില്‍ചട്ടത്തിലെ പിഴവുകള്‍ തീര്‍ക്കാന്‍ ബി.എം.എസ് എന്താണ് ചെയ്യുക? ബി.എം.എസ്സിനെ ഭരണകക്ഷികളുടെ തൊഴിലാളി സംഘടന എന്ന് മുദ്രകുത്താനുള്ള ശ്രമവും നടക്കുന്നുണ്ടല്ലോ.
♠ബി.എം.എസ്സിന് ദേശീയതാല്‍പര്യവും തൊഴിലാളി താല്‍പര്യവുമാണ് കാത്തുസൂക്ഷിക്കാനുള്ളത്. രാഷ്ട്രീയ താല്‍പര്യമില്ല. എന്‍.ഡി.എ സര്‍ക്കാരിന്റെ തൊഴിലാളി നയത്തില്‍ വീഴ്ച വന്നപ്പോള്‍ ബി.എം.എസ്. പ്രക്ഷോഭരംഗത്തിറങ്ങിയിട്ടുണ്ട്. തൊഴില്‍ കോഡിന്റെ കാര്യത്തില്‍ തൊഴില്‍ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. കോഡിനെ മൊത്തം നിരാകരിക്കുകയല്ല രണ്ടു കോഡിലെ പിഴവു തിരുത്തുകയാണ് വേണ്ടത്. സര്‍ക്കാര്‍ അതിനു തയ്യാറാകുമെന്ന പ്രതീക്ഷയുണ്ട്.





















